Monday, July 31, 2017

കപ്പിനും ചുണ്ടിനുമിടയിൽ രണ്ടുതവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്.

അടിമുടിമാറിയ ഒരു ബ്ലാസ്റ്റേഴ്സിനെയാകും ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ നാം കാണാൻ പോകുന്നത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ വന്ന മാറ്റങ്ങളെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നോക്കികാണുന്നത്. അതിന് കാരണം ജൂലൈ 23 ന് നടന്ന പ്ലെയർ ഡ്രാഫ്റ്റിലെ പ്രകടനം തന്നെയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച തായാറെടുപ്പാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്ലേയർ ഡ്രാഫ്റ്റിനുവേണ്ടി നടത്തിയത്. പ്രത്യേകിച്ച് അസിസ്റ്റന്റ് കോച്ച് താങ്ബോയ് സിങ്ടോ, സി ഇ ഒ വരുൺ എന്നിവർ ഇന്ത്യൻ താരങ്ങളെ കുറിച്ച് വ്യക്തമായ ധാരണയിലാണ് ഡ്രാഫ്റ്റിന് എത്തിയത്.

ഇത്തവണ ടീം മാനേജ്മെന്റ് ആരാധകരുടെയും മനസ്സറിഞ്ഞാണ് പ്രവർത്തനം. നിലനിർത്തിയ താരങ്ങളെ കുറിച്ച് പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോ സി കെ വിനീതിനയാണ് ആദ്യ ടീം പരിഗണിച്ചത്. കേരളീയനും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷയും ഊർജ്ജവുമായ സി കെ വിനീതിനെ നിലനിർത്താൻ മാനേജ്മെന്റ് മറ്റൊന്നും ആലോചിച്ചിക്കേണ്ടി വന്നില്ല. ഇന്ത്യൻ നാഷണൽ ടീമിലെ സ്ഥിരം സാന്നിധ്യം വിനീതിനെ ഇനി മുതൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ കാണാം.

സന്ദേശ് ജിങ്കാനെയാണ് നിലനിർത്തിയ മറ്റൊരു വലിയ താരം. സന്ദേശ് ജിങ്കാന് മലയാളി ഫുട്ബോൾ ആരാധകരുടെ മനസ്സിൽ വലിയ ഇടമാണുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കാക്കുന്ന ജിങ്കന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായ വികാരം കൂടെ കണക്കിലെടുത്ത് ജിങ്കന് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട കാക്കാൻ മാനേജ്മെന്റ് നിയോഗിച്ചു.

പിന്നീട് അണ്ടർ 21 വിഭാഗത്തിൽ പ്രശാന്തിനെ നിലനിർത്തി. കഴിഞ്ഞ സീസണിൽ പരുക്ക് മൂലം ഒറ്റ മത്സരത്തിൽ പോലും ബൂട്ട് കെട്ടാൻ സാധിക്കാതിരുന്ന പ്രശാന്തിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിലേക്കുള്ള വിളി.


ഡ്രാഫ്റ്റിലേക്കിയപ്പോളും മികച്ച തിരഞ്ഞെടുപ്പുകളാണ് ടീം നടത്തിയത്. ആദ്യ അവസരത്തിൽ തന്നെ ഇന്ത്യയിലെ മികച്ച റെറ്റ് ബാക്കുകളിൽ ഒരാളായ തൃശൂർ സ്വദേശിയായ റിനോ ആന്റോയെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിന് തുടക്കമിട്ടത്. പിന്നീട് ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കും ഐ ലീഗിലെ മിന്നും താരവുമായ ലാൽറുത്താരയെ കൂടെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നയം വ്യക്തമാക്കി. യുവതാരങ്ങളായ  ലാൽത്കിമ, പ്രീതം കുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രതിരോധ ശൃംഖല രൂപപ്പെടുത്തി. ഇനി ഒരു വിദേശ താരത്തെയാകും  പ്രതിരോധത്തിലേക്ക് പരിഗണിക്കുന്നത്.

മറ്റ് എല്ലാ ടീമുകളും ഡ്രാഫ്റ്റിൽ ഒന്നിലധികം ഗോൾ കീപ്പർമാരെ പരിഗണിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് മുൻ എഫ് സി ഗോവ ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരിയെയാണ് ടീമിലെടുത്തത് ഇത്തവണയും ഒരു വിദേശ ഗോൾ കീപ്പർ തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ എത്തും എന്നും ഉറപ്പിക്കാം.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മധ്യനിര ബ്ലാസ്റ്റേഴ്സിന്റെതാണ് എന്ന് പറയാം. കഴിഞ്ഞ വർഷങ്ങളിൽ കളി മെനയാൻ ആളില്ലാതിരുന്ന മധ്യനിരയിൽ ഇന്ത്യയിലെ മികച്ച മധ്യനിര താരങ്ങളായ ജാക്കി ചന്ദ് സിംഗ്, ജപ്പാനീസ് വംശജനായ അരാട്ട ഇസുമി, മിലാൻ സിംഗ് എന്നിവരാണ്  ഇനി ബ്ലാസ്റ്റേഴ്സിന്റെ   മഞ്ഞ കുപ്പായത്തിൽ ഇറങ്ങുന്നത്. സിയാം ഹംഗലും ഇവർക്ക് കൂട്ടായി ഉണ്ടാകും. യുവ താരങ്ങളായ ലോകൻ മെയറ്റി, മലയാളി താരം അജിത് ശിവൻ എന്നിവരെ കൂടെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച് മധ്യനിര ശക്തമാക്കി.

25 വയസ്സുകാരൻ കരൺ സാവേയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ ഉള്ളത്. മുന്നേറ്റ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ഹീറോ ഇയാൻ ഹ്യുമിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഏക വിദേശ താരവും ഇയാൻ ഹ്യുമാണ്.


വളരെ മികച്ച താരങ്ങളെ സ്വന്തമാക്കി മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് നിരയിൽ ഇനി മുതൽ പുത്തൻ വിദേശ താരങ്ങളാകും വരാൻ പോകുന്നത് എന്ന സൂചനയാണ് ബ്ലാസ്റ്റേഴ്സ് നൽകുന്നത്. കഴിഞ്ഞ വർഷങ്ങളിലെ ഫാൻ ഫേവറെറ്റുകൾ പലരും ടീമിലെത്താൻ സാധ്യതയില്ല ഇത് ആരാധകരെ നിരാശരാക്കുമെങ്കിലും ബ്ലാസ്റ്റേഴ്സ് മാനേജർ റെനെ പറഞ്ഞ പോലെ ക്ലബ്ബാണ് വലുത് താരങ്ങളല്ല. ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർക്ക് രണ്ടു തവണ നഷ്ടപ്പെട്ട ആ കപ്പ് റെനെച്ചായനും കൂട്ടരും കൊണ്ടുവരും എന്ന് തന്നെ പ്രതീക്ഷിക്കാം...
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

കൂടുത്തകൾ ഫുട്ബോൾ വാർത്തകൾക്ക്
https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers