Showing posts with label I League. Show all posts
Showing posts with label I League. Show all posts

Monday, June 15, 2020

സെക്കന്റ്‌ ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.



ഒരിടവേളക്ക് ശേഷം സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പുനരാംഭിക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ.എട്ടു ടീമുകൾ പങ്കെടുക്കുന്ന നോകൗട്ട് ടൂർണമെന്റിനാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ഐ ലീഗ്,  ഐ എസ് എൽ ടീമുകളുടെ റിസർവ് ടീമുകളെ ഒഴിവാക്കി മറ്റു പ്രൊഫെഷണൽ ടീമുകളാണ് മത്സരിക്കുന്നതത്രെ. ലഭ്യമായ വിവരങ്ങൾ അനുസരിച് ഗ്രൂപ്പ്‌ എയിൽ നിന്ന് ഗർവാൾ എഫ്‌സി, ലോൺസ്റ്റർ കശ്മീർ എഫ്‌സി, രാജസ്ഥാൻ എഫ്സി എന്നിവരും ഗ്രൂപ്പ്‌ ബിയിൽ നിന്ന് മുഹമ്മദൻസ്, ഭവാനിപുർ എഫ്സി എന്നിവരും ഗ്രൂപ്പ് സിയിൽ നിന്ന് എഫ് സി കേരള, അര എഫ്‌സി,  ബാംഗ്ലൂർ യുണൈറ്റഡ് എന്നിവരും മത്സരിക്കും.

 ജേതാവിന് അടുത്ത വർഷത്തെ ഐ ലീഗ് എൻട്രിയാണ് ലഭിക്കുക. എന്തായാലും ഒരിടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫുട്‍ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കേരളത്തിന്റെ പ്രതിനിധികളായി എഫ്‌സി കേരളയും മത്സരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ വിഷയമാണ്.മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ അടുത്ത സീസണിൽ ഗോകുലത്തിനോടൊപ്പം എഫ് സി കേരളയും ഐ ലീഗിൽ പന്തു തട്ടുമെന്ന് പ്രത്യാശിക്കാം. 

നോകൗട്ട് ടൂർണമെന്റ് ആയതു കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ചെമ്പടയുടെ ആരാധകർ വിശ്വസിക്കുന്നത്. പൊതുവായ ഒരു വേദിയാകും മത്സരത്തിന് തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർത്താകുറിപ്പായി പുറത്തു വിടുമെന്നാണ് കരുതുന്നത്.

Friday, April 17, 2020

നേരോം ബഗാനിൽ നിന്ന് വരുമ്പോൾ | അഭിമുഖം മലയാളത്തിൽ



നിങ്ങളുടെ കരിയറായി ഫുട്ബോൾ തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?

 ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, എന്റെ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടു.  അതിനുശേഷം, ദൈവം എനിക്ക് നൽകിയ ഒരേയൊരു കഴിവാണ് ഫുട്ബോൾ എന്ന് ഞാൻ മനസ്സിലാക്കി, അപ്പോഴാണ് ഞാൻ ഒരു കരിയറായി ഫുട്ബോളിനെ പിന്തുടർന്നത്. 

 ഫുട്ബോൾ അല്ലെങ്കിൽ, പിന്നെ എന്ത്?     ഞാൻ ഒരുപക്ഷേ പഠനം തുടരുകയും കോളേജിൽ ചേരുകയും ചെയ്യും!

നിങ്ങളുടെ കരിയർ ആരംഭിക്കുമ്പോൾ നിങ്ങൾ എന്ത് പോരാട്ടങ്ങളാണ് നേരിട്ടത്?

 ഓരോ കളിക്കാരനും ആരംഭിക്കുമ്പോൾ അവരുടെ കരിയറിലെ ചില പോരാട്ടങ്ങൾ നേരിടേണ്ടിവരും, അത് എനിക്കും സമാനമായിരുന്നു.  പലരും എന്നെ വിശ്വസിച്ചില്ല, ഞാൻ വിജയിക്കുമെന്ന് കരുതിയിരുന്നില്ല, പക്ഷേ ഞാൻ കളിച്ചുകൊണ്ടിരുന്നു.  എന്റെ ഗെയിം സാവധാനത്തിൽ മെച്ചപ്പെട്ടു, U17 ഫിഫ ലോകകപ്പിന് ശേഷം എല്ലാവർക്കും എന്നിൽ വിശ്വാസമുണ്ടായിരുന്നു.     
             
നിങ്ങളുടെ കരിയറിലെ ചവിട്ടുപടി എന്താണ്?

 U17 ഫിഫ ലോകകപ്പിൽ കളിക്കുന്നത് എന്റെ കരിയർ അവിടെ നിന്ന് ആരംഭിക്കുമ്പോൾ എനിക്ക് ഒരു ചവിട്ടുപടിയാണെന്ന് ഞാൻ കരുതുന്നു.

ആരാധകരിൽ നിന്ന് വളരെയധികം സമ്മർദ്ദം ചെലുത്തുന്ന മോഹൻ ബഗനുവേണ്ടി നിങ്ങൾ കളിച്ച ഈ സീസണിൽ നിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?

 കൊൽക്കത്തയിലെത്തിയ ശേഷം മോഹൻ ബഗനുവേണ്ടി കളിക്കുമ്പോൾ വളരെയധികം സമ്മർദ്ദമുണ്ടെന്ന് ഞാൻ മനസ്സിലാക്കി.  ആരാധകർക്കും വളരെയധികം പ്രതീക്ഷകളുണ്ട്, ഇത് സമ്മർദ്ദവും നൽകുന്നു.  ഇത് കൂടുതൽ പക്വത പ്രാപിക്കാൻ എന്നെ സഹായിക്കുകയും കളിക്കുമ്പോൾ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തു, പ്രത്യേകിച്ചും നമ്മൾ നഷ്ടപ്പെടുമ്പോൾ.

സമ്മർദ്ദത്തിൽ നിങ്ങൾ എങ്ങനെ ശാന്തനായി തുടരും?

 ഞാൻ സമ്മർദ്ദത്തിലായിരിക്കുമ്പോഴെല്ലാം, ഞാൻ മുമ്പ് നേടിയ എല്ലാ ഗോളുകളെക്കുറിച്ചും വിജയകരമായ എല്ലാ ഡ്രിബിളുകളെക്കുറിച്ചും ഞാൻ ചിന്തിക്കുന്നു.  ഇത് എനിക്ക് ആത്മവിശ്വാസം നൽകുന്നു, എനിക്ക് ശാന്തത തോന്നുന്നു.

 നിങ്ങളുടെ ടീമിൽ നിന്നോ മറ്റേതെങ്കിലും ക്ലബിൽ നിന്നോ നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ ആരാണ്?  എന്തുകൊണ്ട്?

 ഞങ്ങളുടെ ടീമിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട കളിക്കാരൻ ഫ്രാൻ മൊറാൻറ് മാർട്ടിനെസാണ്.  അവൻ വളരെ നല്ല കളിക്കാരനാണ്, അവൻ ഒരു ഡിഫെൻഡറാണെങ്കിലും, പന്തിൽ വളരെ ഏറെ നിയന്ത്രണം ഉള്ള താരം ആണ് .  മറ്റെല്ലാ കളിക്കാരെയും പോലെ അവൻ എന്നെ വളരെയധികം സഹായിക്കുന്നു, പക്ഷേ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കളിക്കാരനാണ്.


മോഹൻ ബഗാനിലെ നിങ്ങളുടെ പരിശീലകനായ കിബു വികുനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?

 കോച്ച് കിബു ഒരു മികച്ച പരിശീലകൻ മാത്രമല്ല, മികച്ച വ്യക്തിയുമാണ്.  ഒരു നല്ല പരിശീലകനെന്നതിലുപരി, അദ്ദേഹത്തിന് നല്ല വ്യക്തിത്വമുണ്ടെന്നും അതാണ് എനിക്ക് അദ്ദേഹത്തെ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നും എനിക്ക് തോന്നുന്നു.  സ്വതന്ത്രമായി കളിക്കാൻ അദ്ദേഹം എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും കളിക്കളത്തിൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും പരീക്ഷിക്കാൻ എനിക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്തു.

 നിങ്ങൾ‌ സ്‌കോർ‌ലൈനിൽ‌ പിന്നിലാണെങ്കിൽ‌ നിങ്ങൾ‌ എങ്ങനെ ഡ്രസ്സിംഗ് റൂമിൽ‌ പകുതി സമയം സ്വയം പ്രചോദിപ്പിക്കും?

 പകുതി സമയം ഡ്രസ്സിംഗ് റൂമിലേക്ക് പോകുമ്പോഴെല്ലാം, ആദ്യ പകുതിയിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ മറക്കുന്നു, ഞങ്ങൾ മുന്നിലാണെങ്കിലും.  രണ്ടാം പകുതി ഒരു പുതിയ ഗെയിമായി ഞങ്ങൾ കളിക്കുന്നു, ഇത് ഞങ്ങളുടെ ടീം പിന്നിലാണെങ്കിൽ ഞങ്ങളെ പ്രേരിപ്പിക്കുന്നു.


നിങ്ങളുടെ കൊൽക്കത്ത ഡെർബി അനുഭവം എങ്ങനെയായിരുന്നു?

 എന്റെ ഫുട്ബോൾ കരിയറിൽ, ഞാൻ കളിച്ച ഏറ്റവും മികച്ച മത്സരമാണ് ഡെർബി.  ഇത് ഒരു അത്ഭുതകരമായ വികാരമാണ്, കൊൽക്കത്ത ഡെർബി കളിക്കുക എന്നത് ഓരോ കളിക്കാരന്റെയും സ്വപ്നമാണ്.  ഇത് മറ്റേതൊരു മത്സരത്തിൽ നിന്നും വ്യത്യസ്തമായി, അതിന്റെ ഭാഗമാകുന്നത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു.

 മോഹൻ ബഗനുമൊത്ത് ഐ-ലീഗ് നേടിയതിന് ശേഷം നിങ്ങളുടെ വികാരം എന്താണ്?

 മോഹൻ ബഗാനൊപ്പം ഐ-ലീഗ് നേടിയത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണ്.  മോഹൻ ബഗനുവേണ്ടി കളിക്കുന്നത് പോലും ബുദ്ധിമുട്ടാണ്, ഒപ്പം അവരോടൊപ്പം ചാമ്പ്യൻഷിപ്പ് നേടുന്നതും കൂടുതൽ ബുദ്ധിമുട്ടാണ്.  അതിനാൽ ഈ ക്ലബിനൊപ്പം ഐ-ലീഗ് നേടിയത് എനിക്ക് ഒരു ബഹുമതിയാണ്.

പ്രീ സീസണിൽ നിങ്ങളുടെ ശാരീരികക്ഷമത എങ്ങനെ നിലനിർത്താം?  ലോക്ക്ഡ ഡൗണിൽ  നിങ്ങൾ എങ്ങനെ ഫിറ്റ് ആയി തുടരും?

 പ്രീ സീസണിൽ, ഞാൻ കുറച്ച് ജോഗിംഗ് നടത്തുന്നു, എന്റെ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നു, വീട്ടിൽ വ്യായാമം ചെയ്യുന്നു, കൂടാതെ ചില റോപ്പ് സ്കിപ്പിംഗും.  ലോക്ക്ഡ ഡൗണിൽ, ഞാൻ വീടിന് പുറത്ത് പോകുന്നില്ലെങ്കിൽ ഇത് മിക്കവാറും സമാനമാണ്.

 ഒരു ഫുട്ബോൾ കളിക്കാരന്റെ ഭക്ഷണക്രമം എത്ര പ്രധാനമാണ്?  നിങ്ങൾക്ക് എന്തെങ്കിലും വഞ്ചനയുള്ള ദിവസങ്ങളുണ്ടോ?

 തീർച്ചയായും, ഒരു ഫുട്ബോൾ കളിക്കാരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഭക്ഷണക്രമം.  നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ, നിങ്ങൾ എത്ര നല്ലവരാണെങ്കിലും, നിങ്ങൾ കൂടുതൽ നേടില്ല.  എനിക്ക് അപൂർവ്വമായി വഞ്ചനയുള്ള ദിവസങ്ങളുണ്ട്, എന്നാൽ അതെ, മത്സരങ്ങൾക്ക് ശേഷം ഞാൻ കുറച്ച് ജങ്ക് ഫുഡ് കഴിക്കുന്നു, കാരണം ഒരു ഗെയിമിൽ ഞങ്ങൾക്ക് ധാരാളം കലോറി നഷ്ടപ്പെടും.

 ഒരു പ്രൊഫഷണലാകാൻ ആഗ്രഹിക്കുന്ന എല്ലാ യുവ ഫുട്ബോൾ കളിക്കാർക്കും നിങ്ങൾ എന്ത് ഉപദേശം നൽകും?

 ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം സ്വയം വിശ്വസിക്കുക എന്നതാണ്.  കഠിനാധ്വാനം തുടരുക, നിങ്ങളോട് തന്നെ നുണ പറയരുത്.  ഏത് മേഖലയിലും വിജയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ സ്വയം സത്യസന്ധത പുലർത്തുകയും കഠിനാധ്വാനം ചെയ്യുകയും വേണം.

ക്രെഡിറ്റ് :അഭിമുഖം ഇന്ത്യൻ ഫുട്ബോൾ ഫോർ വേൾഡ് കപ്പ് 

Monday, March 25, 2019

റയൽ കാശ്മീരിന്റെ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ


ഐ ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായ ബിലാൽ ഖാനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ റയൽ കാശ്മീരിനായി 19 മത്സരങ്ങളിൽ വലകാത്ത ബിലാൽ ഉസൈൻ ഖാൻ 9 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു. 



വീരൻ ഡി സിൽവ ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്ത ശേഷം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്ന രണ്ടാമത്തെ താരമാണ് ബിലാൽ ഖാൻ. ഐഎസ്എൽ ക്ലബ്ബായ പൂനെ സിറ്റി താരമായിരുന്ന ബിലാൽ ഖാന്  ഐഎസ്എല്ലിൽ ഒരുത്തവണ പോലും ടീമാനായി കളിക്കാൻ കഴിഞ്ഞിരിക്കുന്നില്ല. ലോൺ അടിസ്ഥാനത്തിലാണ് താരം റയൽ കാശ്മീരിനായി കളിച്ചിരുന്നു. ഉത്തർപ്രദേശുക്കാരനായ ബിലാൽ 2017-18 സീസണിൽ ഗോകുലം കേരള എഫ്സിയുടെ താരമായിരുന്നു ബിലാൽ ഖാൻ. ചർച്ചിൽ ബ്രദേഴ്സ്, മുഹമ്മദൻസ്, ഹിന്ദുസ്ഥാൻ എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും ഈ 24കാരൻ ബൂട്ട് കെട്ടിയിട്ടുണ്ട്

Wednesday, March 13, 2019

ഐ ലീഗിന് ലോങ്ങ്‌ വിസിൽ മുഴങ്ങുമ്പോൾ..




ഈ സീസണോടെ ഐ ലീഗ് ഇന്ത്യൻ ഫുട്ബോൾ ലോകത്തു നിന്നും വിട പറയും എന്നാണ് ലഭ്യമാകുന്ന വിവരം. അടുത്ത സീസൺ മുതൽ ഐ ലീഗ് ടീമുകളും ഐ എസ് എൽ ടീമുകളും ഉൾപ്പെട്ട ഒറ്റ ലീഗാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വെക്കുന്നത്. പേര് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന് തന്നെയാകും. ഇത് യഥാർത്ഥമായാൽ ഐ ലീഗിലെ അവസാന ചാമ്പ്യൻമാരാകും ചെന്നൈ സിറ്റി എഫ് സി. പന്ത്രണ്ട് വർഷം മുൻപ് ഇന്ത്യൻ ഫുട്ബോൾ ലോകത്തു അവതരിച്ച ഐ ലീഗിലേക്ക് ഒരെത്തിനോട്ടം. 

1996 ൽ ആരംഭിച്ച ദേശീയ ഫുട്ബോൾ ലീഗ് ആണ് അടിമുടി മാറ്റങ്ങളോടെ 2007 ൽ  ഐ ലീഗ് എന്ന പേരിൽ പിറവിയെടുത്തത്. ഒഎൻ ജിസി സ്പോൺസർമാരായ പ്രഥമ ഐ ലീഗിൽ കേരളത്തിൽ നിന്നുള്ള വിവ കേരളയടക്കം പത്തു ടീമുകളാണ് അണിനിരന്നത്. ഗോവയിൽ നിന്നുള്ള ഡെംപോയും സാൽഗോക്കറും തമ്മിലുള്ള പ്രഥമ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയ ഡെംപോ തന്നെ പ്രഥമ ചാമ്പ്യന്മാരുമായി. ആ സീസണിൽ ഏറ്റവും അവസാന സ്ഥാനക്കാരായ വിവ കേരളയും സാൽഗോക്കറും സെക്കന്റ്‌ ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. തൊട്ടടുത്ത സീസണിൽ പന്ത്രണ്ട് ടീമുകളായി എണ്ണം കൂടിയപ്പോൾ മുംബൈ, ചിരാഗ്, മുഹമ്മദെൻസ്, വാസ്കോ എന്നിവർ ഐ ലീഗിൽ എത്തി. 2009ൽ വീണ്ടും 14 ടീമുകളായി വികസിപ്പിച്ചപ്പോൾ വിവക്കും സാൽഗോക്കറിനും ഒപ്പം ഷില്ലോങ്ങും പുണെയും ഐ ലീഗിൽ എത്തി. 

ഡെംപോ,ചർച്ചിൽ, സാൽഗോക്കർ, ബംഗളുരു, മോഹൻബഗാൻ, ഐസ്വാൾ, മിനർവ, ചെന്നൈ സിറ്റി എന്നിവരൊക്കെ ഐ ലീഗിന്റെ സിംഹാസനം അലങ്കരിച്ചവരാണ്. 

ഫുട്ബോൾ അസോസിയേഷനും ക്ലബുകളും പലപ്പോളും പല കാര്യങ്ങൾക്കും ഉരസിയിരുന്നു. ക്ലബുകൾ നടത്തിക്കൊണ്ട് പോകാനുള്ള ചിലവുകൾ പലപ്പോഴും ക്രമാതീതമായി വർധിച്ചപ്പോൾ പല പ്രതാപികളായ ക്ലബുകളും കളിയവസാനിപ്പിച്ചു. അതുപോലെ തന്നെ ഫെഡറേഷൻ ഇന്ത്യൻ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായി ആരോസ് എന്നൊരു  ഡെവലപമെന്റൽ ടീമും ഐ ലീഗിലേക്ക് കൂട്ടിചേർത്തു. അങ്ങനെ ഐ ലീഗിലേക്ക്  ഒരുപാട് ടീമുകൾ വന്നും പോയുമിരുന്നു. അതിനിടക്ക് 2014ൽ സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുടബോളിൽ വിപ്ലവം രചിക്കാനെത്തി. ഒരുപാട് അനുകൂല ഘടകങ്ങൾ ഐഎസ്എല്ലിന്  ഉണ്ടായിരുന്നു. താരത്തിളക്കവും പണക്കൊഴുപ്പും മാർക്കറ്റിങ്ങും  ബ്രോഡ്കാസ്റ്റിങ്ങും എന്ന് വേണ്ട എല്ലായിടത്തും ഐ എസ് എൽ ഐ ലീഗിനെ പിന്തള്ളിക്കൊണ്ടിരുന്നു. അതോടെ ഐ ലീഗിനെ ഫെഡറേഷൻ അവഗണിക്കുകയാണെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി. ബ്രോഡ്കാസ്റ്റിംഗിലെ ഇരട്ടത്താപ്പും നട്ടുച്ചക്ക് മത്സരം ക്രമീകരിച്ചതും എല്ലാം തന്നെ ഐ ലീഗിനെതിരെയുള്ള ചിറ്റമ്മ നയത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു രാജ്യത്ത് ഒരു പ്രാഥമിക ലീഗ് മതി എന്ന എ എഫ് സി യുടെ കർശന നിർദ്ദേശം വന്നതോടെ പന്ത്രണ്ട് വർഷത്തെ ഐ ലീഗിന്റെ  പ്രയാണത്തിന് അവസാനമാവുകയാണ്. 

ഐ എസ് എല്ലിന്റെ തിളക്കം കുറച്ചു കുറഞ്ഞതും ഐ ലീഗിൽ നല്ല നിലവാരമുള്ള മത്സരങ്ങൾ നടക്കുന്നതും ആരാധകരെ ആകര്ഷിക്കുന്നുണ്ടെങ്കിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യാതെ സ്റ്റാർ സ്പോർട്സ് ഐ ലീഗിനെ അപമാനിക്കുകയായിരുന്നു. രഞ്ജിത്ത് ബജാജ് പോലെയുള്ള ടീമുടമകൾ പരസ്യമായിതന്നെ ഫെഡറേഷനും സ്റ്റാർ സ്പോർട്സിനുമെതിരെ രംഗത്ത് വരികയും ചെയ്തു. ഇപ്പോൾ സൂപ്പർ കപ്പിനെതിരെയും ഐ ലീഗ് ടീമുകൾ കലാപക്കൊടി ഉയർത്തുന്നുണ്ട്. 

എന്തൊക്കെയായാലും ഒരുപാട് മധുരമുള്ള കാഴ്ചകൾ നൽകിയ, ആവേശത്തിന്റെ അലകടൽ ഉയർത്തിയ, നിരവധി താരങ്ങളെ സമ്മാനിച്ച, ഈ സീസണിന്റെ അന്ത്യത്തിൽ ചെന്നൈ സിറ്റിയുടെ കിരീടധാരണത്തോടെ വിസ്മൃതിയിലായ ഐ ലീഗിന് സ്‌നേഹപൂർണമായ ഗുഡ്ബൈ.

Saturday, February 16, 2019

താഹിർ റഷീദ് റയൽ കശ്മീർ താരമോ?


ഇന്ത്യൻ ഇന്ന് ഫുട്ബോൾ ലോകം ചർച്ച ചെയ്ത പ്രധാന വിഷയം ഇതായിരുന്നു. ഇന്നലെ കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മുടെ നിരവധി ജവാൻ ധീര രക്തസാക്ഷിത്വം വഹിച്ചിരുന്നു. എന്നാൽ ആ ക്രൂരകൃത്യത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചയായി. പോസ്റ്റ്‌ ഇട്ട താഹിർ റഷീദ് എന്ന എഫ്ബി  അക്കൗണ്ടിൽ റയൽ കാശ്മീരിൽ ഗോൾകീപ്പർ എന്ന് സൂചിപ്പിച്ചതാണ് വിവാദമായത്. പിന്നീട് ഇയാൾ റയൽ കശ്മീർ ക്യാപ്റ്റൻ ആണെന്ന രീതിയിൽ വരെ പ്രചരണം നടന്നു. മിനർവ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജ് ഇത് ട്വിറ്ററിൽ ഏറ്റു പിടിച്ചതോടെ സംഭവം ചൂട് പിടിച്ചു. റയൽ കശ്മീർ എന്ന ടീമിനെ ബാൻ ചെയ്യണം എന്ന രീതിയിൽ വരെയായി ചർച്ചകൾ.ഇങ്ങനെ ഒരു വ്യക്തി തങ്ങളുടെ ടീമിന്റെയോ സ്റ്റാഫിന്റേയോ ഭാഗമല്ല എന്നാണ് റയൽ കശ്മീർ അധികൃതർ പ്രതികരിച്ചത്.



സെക്കന്റ്‌ ഡിവിഷൻ ഐ ലീഗിലെ മികച്ച പ്രകടനത്തിലൂടെ ഐ ലീഗിൽ എത്തിയ റയൽ കശ്മീർ വമ്പൻ ടീമുകളുടെ എല്ലാ പ്രതീക്ഷളെയും തകിടം മറിച്ചുകൊണ്ട്  ഇന്ന് ടേബിളിൽ രണ്ടാം സ്ഥാനക്കാരാണ്. കൂടാതെ അഡിഡാസ് സ്പോൺസർഷിപ്പും ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുൻഡുമായുള്ള സൗഹൃദവും ഇന്ത്യൻ ഫുട്ബോൾ ലോകത്തെ 'പല' പ്രമുഖർക്കും ദഹിച്ചിട്ടില്ല എന്ന് വേണം കരുതാൻ. അതിനിടയിൽ ഇങ്ങനെ ഒരു പ്രചരണം നടത്തുന്നത് കഷ്ട്ടപ്പാടിന്റെ വഴിയിലൂടെ പൊരുതിക്കയറിയ, കോർപ്പറേറ്റ് പിന്തുണ ഇല്ലാത്ത ഒരു ടീമിനെ ചവിട്ടിതാഴ്ത്താനാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.

Monday, January 21, 2019

അർജുൻ ജയരാജിന്‌ വിലക്ക്


ചെന്നൈ സിറ്റിക്കെതിരായ ഐ ലീഗ് മൽസരത്തിൽ എതിർതാരത്തെ കൈമുട്ടു കൊണ്ട് ഇടിച്ചതിനു ഗോകുലം താരം അർജുൻ ജയരാജിനു രണ്ട് മത്സരങ്ങളിൽ നിന്നു വിലക്ക്. ഇതു കൂടാതെ 2 ലക്ഷം രൂപ പിഴയും അടക്കണം.എ. ഐ. എഫ്. എഫ് അച്ചടക്ക സമിതിയാണ് സസ്‌പെൻഷൻ ഏർപ്പെടുത്തിയത്.
    ചെന്നൈ മിഡ്ഫീൽഡർ ശ്രീനിവാസ് പാണ്ഡ്യനെ കളിയുടെ 48 മിനിറ്റിലാണ് ഫൗൾ ചെയ്തത്. ഇതിനു പിന്നാലെ രണ്ടു താരങ്ങളെയും റഫറി ചുവപ്പു കാർഡ് കാട്ടി പുറത്താക്കിയിരുന്നു.മത്സരത്തിൽ 3-2 നു ചെന്നൈ സിറ്റി വിജയിച്ചിരുന്നു.

Sunday, December 23, 2018

ആർക്കാണ് ഈ ഐ ലീഗിന്റെ നാശം കാണേണ്ടത്


വർത്തമാന കാലത്ത് ഏറ്റവും വലിയ ഫുട്ബോൾ മാർക്കറ്റാണ് ഇന്ത്യ എന്നതിന് യാതൊരു സംശയമില്ല,പക്ഷേ മറ്റു രാജ്യങ്ങളിലുള്ള ഫുട്ബോൾ മത്സരങ്ങൾക്ക് നമ്മുടെ രാജ്യത്ത് കിട്ടുന്ന പ്രചാരം നമ്മുടെ നാട്ടിൽ നടക്കുന്ന ലീഗുകൾക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം  ചർച്ചയ്ക്കു വിധേയമാക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ്, നമുക്കറിയാം സ്പാനിഷ് ലീഗ് ഇന്ത്യയിലെ പ്രേക്ഷകരെ മുൻനിർത്തിക്കൊണ്ട് അവരുടെ സമയത്തിൽ വരെ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ സീസണിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിദേശ ലീഗുകളിൽ കളിക്കുന്ന പല വമ്പൻ ടീമുകളും അവർ ഇന്ത്യയിലെ സാംസ്കാരികമായ ഇന്ത്യയുടെ ഓരോ ആഘോഷങ്ങളിലും പങ്കുചേരുന്നത് ഇന്ത്യ എന്ന വലിയ മാർക്കറ്റിനെ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം,
ഫുട്ബോൾ അഭിനിവേഷം സിരകളിൽ ലഹരിയായി കൊണ്ടുനടക്കുന്ന അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാവുന്ന ഒരു ജനവിഭാഗം ഉള്ള ഒരു നാട്ടിൽ നമ്മുടെ പ്രാദേശിക ലീഗായ i ലീഗിനെ അതിൻറെ സംരക്ഷണാവകാശം കൈവശപ്പെടുത്തിയ സ്റ്റാർ നെറ്റ്‌വർക്ക് നടത്തിക്കൊണ്ടിരിക്കുന്ന തികച്ചും അവഗണന പരം ആയിട്ടുള്ള നിലപാടുകൾ തുറന്നുകാണിക്കുക എന്നുള്ളത് ഈ നാട്ടിലെ ഓരോ കായിക പ്രേമിയുടെയും ബാധ്യതയാണ്, താരതമ്യേനെ കാൽപന്ത് സംസ്കാരം വളരെ കുറഞ്ഞ രാജ്യങ്ങളിലെ ലീഗുകൾക്ക് അതാത് രാജ്യത്തെ ടെലികാസ്റ്റിംഗ് അവകാശം നേടിയ അതോറിറ്റികൾ അവർക്ക് ചെയ്യാവുന്നതിന്റെ പരമാവതി മികവോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ മത്സരിക്കുന്നത് നമുക്ക് കാണാം .  ഇന്ത്യയിലെ അവസ്ഥയോ ? സാങ്കേതിക മികവില്ലാത്തതിന്റെ കാരണം കൊണ്ട് ഐ ലീഗിന്റെ പ്രേക്ഷക പിന്തുണ കുറഞ്ഞു പോകുന്നത് ലീഗിന്റെ പോപ്പുലാരിറ്റി കുറവാണെന്നു ചിത്രീകരിച്ചു മത്സരങ്ങളുടെ സംപ്രേഷണങ്ങൾ വെട്ടി ചുരുക്കി  വളർന്നു വരുന്ന പുത്തൻ കായിക സംസ്കാരത്തിന്റെ ഭാഗമാകേണ്ട ഇന്ത്യയുടെ മുൻ നിര ലീഗിനെ മാറ്റി നിർത്തുന്നത് ഒരിക്കലും അനുവദിച്ചു കൂടാ . ലൈവ് മത്സരങ്ങൾ നടക്കുന്ന സമയങ്ങളിൽ ടെലികാസ്റ്റിംഗ്‌ നടത്താതെ വർഷങ്ങൾക്കു മുന്നേ കഴിഞ്ഞു പോയ ക്രിക്കറ്റിനെയും കബഡിയുടെയും ഹൈലെറ്റസ്‌കൾ കാണിക്കുന്നതിന്റെ വാണിജ്യ തന്ദ്രം മനസിലാകുന്നില്ല . സ്റ്റാർ നെറ്റ് വർക്കിന്‌ താല്പര്യം ഇല്ല എങ്കിൽ മറ്റു ടെലികാസ്റ്റിംഗ് സ്ഥാപനങ്ങളെ അതിനു അനുവദിക്കുകയാണ് വേണ്ടത് . അല്ലാതെ ഈ രാജ്യത്തിന്റെ തനതു കാൽപ്പന്തു സംസ്കാരത്തിന്റെ മുകളിൽ കത്തി വെച്ച് കൊണ്ട് മറ്റെന്തിനേയോ വളർത്താനുള്ള പുറപ്പാട് ഈ നാട്ടിലെ കായിക പ്രബുദ്ധ സമൂഹ വക വെച്ച് തരും എന്ന് കരുതുന്നു എങ്കിൽ അതിന് സ്റ്റാർ നെറ്റ്വർക് വലിയ വില കൊടുക്കേണ്ടി വരും . അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള തത്സമയ പ്രക്ഷേപണം സാധ്യമാക്കാൻ കഴിവുള്ള സ്റ്റാർ നെറ്റ്വർക് ഇനിയെങ്കിലും ഈ ലീഗിനെ തകർക്കാൻ ഉള്ള സങ്കടിത നീക്കത്തിൽ നിന്നും പിന്മാറണം . ഇത് കാല്പന്തിനെ പ്രണയിച്ചവരുടെ അപേക്ഷ ആണ് .

അസ്ഹർ വെള്ളമുണ്ട
ഫുട്‍ബോളിനോടാണ് പ്രണയം

Thursday, December 6, 2018

അന്റോണിയോ ജർമ്മൻ ഗോകുലം വിടുന്നു


ഗോകുലവുമായുള്ള കരാർ അവസാനിപ്പിച്ചു കൊണ്ട് തിരിച്ചു പോകാനൊരുങ്ങുന്നതായി  അന്റോണിയോ ജർമൻ. തനിക്ക് കളി ആസ്വദിച്ചു കളിക്കാനാകുന്നില്ലെന്നും അതിൽ അതൃപ്തനാണെന്നുമാണ് ജർമൻ വിശദീകരിക്കുന്നത്. ഒരിക്കലും ക്ലബ്ബിനെ കുറ്റപ്പെടുത്തില്ലെന്നും എന്നാലൊരു ഫുട്‍ബോളർ എന്ന നിലയിൽ പ്രകടനമികവ് പുറത്തെടുക്കാനാകാത്തതിനാലാണ് പോകുന്നതെന്നും ജർമൻ പറയുന്നു.
തനിക്കു തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ആരാധകരോട് നന്ദി പറയുന്ന ജർമൻ ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച അവരോടുള്ള കടപ്പാട് വ്യക്തമാക്കുന്നു..

ഐ ലീഗ് സീസണിന്റെ ഇടക്ക് വെച്ച് ജർമൻ പോകുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഗോകുലത്തിന് വേണ്ടി പറയത്തക്ക സംഭവനകളൊന്നും ജർമന് നൽകാൻ സാധിച്ചില്ലെങ്കിലും സീസണിന്റെ  ഇടക്ക് വെച്ചു നിർത്തിപ്പോകുന്നതിലെ അസ്വാഭാവികത ഗോകുലം ആരാധകരായ  എല്ലാവരെയും അസ്വസ്ഥരാക്കുന്നതാണ്.

Wednesday, December 5, 2018

ഐ ലീഗ്; ഐസ്വാളിനെ വീഴ്ത്തി റയൽ കാശ്മീർ നാലാമത്


ഐ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഐസ്വാൾ എഫ്സിയെ കീഴടക്കി റയൽ കാശ്മീർ നാലാമത് എത്തി. മുപ്പതാം മിനുട്ടിൽ ഐവറി കോസ്റ്റ് താരം ബാസി അർമാൻഡാണ് റയൽ കാശ്മീരിന്റെ വിജയഗോൾ നേടിയത്. 6 കളിയിൽ നിന്നും 10 പോയിന്റുമായി റയൽ കാശ്മീർ നാലാമതും 7 കളിയിൽ നിന്നും 5 പോയിന്റുമായി ഐസ്വാൾ ഒമ്പതാമതാണ്

6 കളിയിൽ നിന്നും 9 പോയിന്റുമായി ഗോകുലം കേരള എഫ്സി നിലവിൽ അഞ്ചാമതാണ്

12000 കാണികളാണ് റയൽ കാശ്മീർ - ഐസ്വാൾ പോരാട്ടം കാണാൻ ശ്രീനഗറിലെ ടിആർസി ടർഫ് ഗ്രൗണ്ടിൽ എത്തിയത്

Thursday, November 29, 2018

വീണ്ടും ഒരു മലയാളി താരം കൂടെ ഗോകുലം എഫ്സിയിൽ ; ഒപ്പം ഘാന യുവതാരവും


ഐ ലീഗിനായി രണ്ട് താരങ്ങളെ കൂടെ ഗോകുലം കേരള എഫ്സി  രജിസ്റ്റർ ചെയ്തു. മലയാളി താരം നാസർ പിഎയെയും ഘാന യുവതാരം ക്രിസ്റ്റ്യൻ സാബയെയുമാണ് ഐ ലീഗിനായി ഗോകുലം കേരള എഫ്സി രജിസ്റ്റർ ചെയ്തത്.

മലയാളി വിംഗർ നാസർ ഇനി ഗോകുലത്തിനായി ഐ ലീഗിൽ കളിക്കും.
ഗുരുവായൂർ സ്വദേശിയായ നാസർ വ്യാസ എൻഎസ്എസ് കോളേജിലൂടെയാണ് കരിയർ തുടങ്ങിയത്. 2015-16 സീസണിൽ വാസ്കോ ഗോവയ്ക്ക് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിലാണ് ഗോകുലം കേരള എഫ്സിയിൽ എത്തുന്നത്. എന്നാൽ പരിക്ക് മൂലം താരത്തിന് കളിക്കാൻ കഴിഞ്ഞിരിക്കുന്നില്ല. ഗോവയിൽ നടന്ന പ്രീ സീസൺ ടൂർണമെന്റായ AWES കപ്പിൽ മികച്ച പ്രകടനമാണ് നാസർ പുറത്തെടുത്ത്. ടൂർണമെന്റിൽ മൂന്ന് ഗോളുകൾക്കാണ് നാസർ ഗോകുലം കേരള എഫ്സി ക്ക് വേണ്ടി നേടിയത്.



ഘാന യുവതാരം ക്രിസ്റ്റ്യൻ സാബയാണ് ഗോകുലം ഐ ലീഗിനായി രജിസ്റ്റർ ചെയ്ത മറ്റൊരു താരം. പത്തൊമ്പതുക്കാരനായ ക്രിസ്റ്റ്യൻ സാബ ഇരു വിംഗുകളിലും ഒരു കളിക്കുന്ന താരമാണ്. നിലവിൽ റിസർവ് ടീമിനൊപ്പം കളിക്കുന്ന താരത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാണ് താരത്തിന് സീനിയർ ടീമിലേക്കുള്ള വഴിയൊരുക്കിയത്

Sunday, November 25, 2018

ആദ്യം ഹോം വിജയവുമായി റയൽ കാശ്മീർ; ബഗാനെ തകർത്തെറിഞ്ഞ് ചർച്ചില്ലിന്റെ കുതിപ്പ്


ആദ്യം ഹോം വിജയവുമായി റയൽ കാശ്മീർ; ബഗാനെ തകർത്തെറിഞ്ഞ് ചർച്ചില്ലിന്റെ കുതിപ്പ്

ഐ ലീഗിൽ ആദ്യ ഹോം വിജയം സ്വന്തമാക്കി റയൽ കാശ്മീർ. ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് പുതുമുഖങ്ങളായ റയൽ കാശ്മീർ ആദ്യ ഹോം വിജയം സ്വന്തമാക്കിയത്. റയൽ കാശ്മീരിന് വേണ്ടി സുർചന്ദ്ര സിംഗും ബസീ അർമന്ദും ലക്ഷ്യം കണ്ടു. ഇത് റയൽ കാശ്മീരിന്റെ രണ്ടാം വിജയമാണ്. അരങ്ങേറ്റ മത്സരത്തിൽ നിലവിലെ ജേതാക്കളായ മിനർവ്വയെ കീഴടക്കിയാണ് റയൽ കാശ്മീർ സീസണിന് തുടക്കം കുറിച്ചത്.  ജയത്തോടെ അഞ്ചു കളിയിൽ നിന്നും ഏഴ് പോയിന്റുമായി അഞ്ചാമതാണ് റയൽ കാശ്മീർ.

ഇന്നത്തെ രണ്ടാം മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ ചർച്ചിൽ ബ്രദേഴ്സ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കീഴടക്കി. വില്ലി പ്ലാസയുടെ ഇരട്ടഗോളിന്റെ കരുത്തിലാണ് ചർച്ചിലിന്റെ വിജയം. സീസൈയാണ് ചർച്ചിലിനായി മറ്റൊരു ഗോൾ നേടിയത്. ജയത്തോടെ ചർച്ചിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഐ ലീഗിൽ ഇപ്പോൾ മൂന്നാമതാണ്

Thursday, November 22, 2018

ബിനോ ജോർജ് : മലബാറിയന്സിന്റെ സ്വന്തം പെരുന്തച്ചൻ.. ദി റിയൽ ലെജൻഡ് കില്ലർ!!


തൃശ്ശൂർക്കാരനായ ബിനോ ജോർജ് എന്ന പരിശീലകന്റെ പേര് മലയാളി ഫുട്ബോൾ പ്രേമികൾ പ്രത്യേകിച്ച് ഗോകുലം ആരാധകർ മനസ്സിൽ വെച്ചാരാധിക്കാൻ  തുടങ്ങിയിരിക്കുന്നു..വെറും പരിശീലകനല്ല..കാല്പന്തിന്റെ ചാണക്യതന്ത്രങ്ങളുടെ മൂർത്തീഭാവമാണ് ബിനോ എന്ന അതികായൻ.. മലയാളി താരങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് മലയാളികളുടെ സ്വന്തം ലെജൻഡ് കില്ലേഴ്സ് ഐ ലീഗിന്റെ പോയിന്റ് ടേബിളിൽ മുന്നോട്ടു കുതിക്കുന്നത് ബിനോയുടെ ചിറകിലേറിയാണ്. യഥാർത്ഥ ലെജൻഡ് കില്ലർ ബിനോയുടെ തന്ത്രങ്ങൾ തന്നെയാണെന്ന് ഇന്ത്യൻ ഫുട്ബോൾ ലോകം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.. കേരളീയ ഫുട്ബോൾ യുവത്വത്തിന് പുത്തനുണർവ് സംഭാവന ചെയ്ത ബിനോ ജോർജിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം


തൃശ്ശൂർ മോഡൽ ബോയ്സിന് വേണ്ടി പന്ത് തട്ടാൻ തുടങ്ങിയ ബിനോ അണ്ണാമലൈ യൂണിവേഴ്സിറ്റി താരമാകുകയും അതിലൂടെ തമിഴ്നാട് U21 ടീമിൽ എത്തുകയും ചെയ്തിരുന്നു. ഗോവയിലെ എം പി ടി ക്ലബിനും കൊൽക്കത്തയിലെ മുഹമ്മദന്സിനും ബാംഗ്ലൂരിലെ യുബി ക്ലബിനും പന്ത് തട്ടിയ ബിനോ കേരളത്തിൽ എഫ് സി കൊച്ചിൻ ടീമിന്റെ പോരാളിയായിരുന്നു. 

വിവ കേരളയുടെയും ചിരാഗിന്റെയുമൊക്കെ സഹപരിശീലകനായ ബിനോ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ മുഖ്യപരിശീലകനാകുന്നത് 2015ൽ ആണ്..കേരളത്തിലെ ആദ്യത്തെ എ എഫ് സി പ്രൊഫഷണൽ കോച്ചിംഗ് ഡിപ്ലോമ കരസ്ഥമാക്കിയ പരിശീലകൻ കൂടിയായിരുന്നു ബിനോ. കേരളത്തിൽ പുതിയ ഫുട്ബോൾ ടീം ഉണ്ടാക്കാൻ എത്തിയ സാക്ഷാൽ ഗോകുലം ഗോപാലൻ തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ  ബിനോയെപ്പോലെയുള്ള ഒരു പോരാളിയെ തേടുകയായിരുന്നു.. പിന്നീട് നടന്നത് ചരിത്രമാണ്.. ബിനോ ജോർജ് എന്ന ചാണക്യന്റെ തന്ത്രങ്ങളിൽ ഗോകുലം കേരള എഫ്‌സി ഇന്ത്യൻ ഫുട്ബോൾ ലോകത്ത് നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം. പ്രഥമ ഐ ലീഗ് സീസണിൽ തന്നെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും മോഹൻബഗാനെയും അട്ടിമറിച്ച് ലെജൻഡ് കില്ലേഴ്സ് എന്ന പേര് ടീമിന് സമ്മാനിച്ചു..ഒപ്പം കേരള പ്രീമിയർ ലീഗ് ജേതാക്കളുമാക്കി.  ഇടക്കാലത്ത് ടെക്‌നിക്കൽ ഡയറക്ടറുടെ ചുമതല ഏറ്റെടുത്തെങ്കിലും പ്രീ സീസണിലെ ടീമിന്റെ തളർച്ച ബിനോയെ വീണ്ടും മുഖ്യപരിശീലകന്റെ റോളിലേക്ക് എത്തിച്ചു..ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമിന്റെ ബുദ്ധികേന്ദ്രം ബിനോ തന്നെയാണ്.സുഹൈർ  അർജുൻ ജയരാജ്‌, ഗനി, ഷിബിൻലാൽ, സൽമാൻ തുടങ്ങിയ മലയാളി താരങ്ങളെ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് എത്തിച്ച ബിനോ മറ്റു ടീമുകളുടെ പേടിസ്വപ്നമായി മാറുകയാണ്.. കളിക്കളത്തിൽ ബിനോയുടെ കുട്ടികൾ പോരാട്ടത്തിനിറങ്ങുമ്പോൾ ഡഗ്ഔട്ടിൽ നിർദ്ദേശങ്ങളുമായി നിൽക്കുന്ന ബിനോ ഗോകുലം ആരാധകരായ ബറ്റാലിയക്ക് താരരാജാവിനെപോലെയാണ്.


തൃശ്ശൂർക്കാരനായത് കൊണ്ടായിരിക്കണം, ഇലഞ്ഞിത്തറ മേളത്തിൽ പതിഞ്ഞു തുടങ്ങുന്ന കൊട്ട് കലാശത്തിൽ പതിനായിരങ്ങളെ ആവേശത്തിലാറാടിക്കുന്ന പോലെ പതിയെ തുടങ്ങുന്ന കളി എതിരാളികളെ മനസ്സിലാക്കി വേഗവും ഊർജ്ജവും കൂട്ടി കൊണ്ടുവന്നു കളി കൈപ്പിടിയിൽ ഒതുക്കുന്ന കേളി തന്ത്രമാണ് ബിനോയുടെത്. കുടമാറ്റത്തിൽ എതിരാളികളെ ഞെട്ടിക്കുന്ന ഐറ്റം എടുക്കുന്ന ദേശക്കാരെ പോലെ ബിനോ കൊടുക്കുന്ന സബ്സ്റ്റിട്യൂഷൻ കളിയുടെ ഗതിയെതന്നെ ഗോകുലത്തിന്റെ വരുതിയിൽ വരുത്താനുതകുന്നതായിരിക്കും. എല്ലാത്തിനുമുപരി ടീമിൽ അണിനിരക്കുന്ന ഗജവീരന്മാരുടെ നടുവിൽ തിടമ്പേറ്റിയ കൊലകൊമ്പനെപ്പോലെ ഗോകുലം കേരള എഫ്‌സിയെ നയിക്കാൻ ബിനോയെക്കാൾ മികച്ച ഒരു പരിശീലകൻ ടീം മാനേജ്മെന്റിന് ചിന്തിക്കാൻ പോലുമാകില്ല. മാനേജ്മെന്റിനും ആരാധകർക്കും ഒരുപോലെ സൂപ്പർസ്റ്റാറായ ബിനോയും പട്ടാളവും ഐ ലീഗിന്റെ തിടമ്പ് കേരളത്തിലേക്ക് എത്തിക്കട്ടെ എന്നാശംസിക്കുന്നു ..

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Saturday, November 17, 2018

കേരളത്തിന്റെ ഫുട്ബോൾ പ്രയാണത്തിൽ ഗോകുലത്തിന്റെ പ്രസക്തി...



ലോക ഫുട്ബോളിൽ എന്നും ആസ്വാദകന്റെ റോളിൽ മാത്രമുണ്ടായിരുന്ന മലയാളി ചെറുതായി ഗിയർ ചേഞ്ച് ചെയ്തപ്പോൾ ഒരുപിടി ക്ലബുകളും ഒരു കൂട്ടം പ്രതിഭകളുമാണ് കാല്പന്തിന്റെ സുവർണ വെളിച്ചത്തിലേക്ക് എത്തിയത്.. ഐ ലീഗും ഐ എസ് എല്ലും സെക്കൻഡ് ഡിവിഷനും ഒപ്പം കേരള പ്രീമിയർ ലീഗുമെല്ലാം അരങ്ങുതകർക്കുമ്പോൾ മലയാളി ഫുട്ബോൾ ലോകവും സ്മാർട്ടാകുകയാണ്..കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, എഫ് സി കേരള,കോവളം എഫ്‌സി  സാറ്റ് തിരൂർ,എഫ്‌സി തൃശ്ശൂർ, ക്വാർട്സ് എന്നിങ്ങനെ ഇപ്പോൾ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന കൊച്ചി എഫ് സി വരെ എത്തി നില്കുന്നു..പ്രതിഭകളെ ഉണ്ടാക്കുന്നതിൽ എഫ് സി കേരളയും എഫ് സി തൃശൂരുമൊക്കെ തമ്മിൽ  ഒരു മത്സരം തന്നെയുണ്ടോ എന്ന് സംശയിച്ചു പോകും...അതുപോലെ അവരെ സ്വന്തമാക്കുന്നതിൽ  മറ്റു ഇന്ത്യൻ ക്ലബുകളും.. എന്തായാലും കേരള ഫുട്ബോൾ ഊർജ്ജസ്വലമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്..


 ഗോകുലം കേരള എഫ് സി ഇത്തവണ ഐ ലീഗിൽ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കുമ്പോൾ ചുക്കാൻ പിടിക്കുന്നത് മലയാളി താരങ്ങൾ തന്നെയാണ്.. ടീമിന്റെ സ്റ്റീയറിങ് വീണ്ടും ബിനോ ജോർജിനെ ഏല്പിച്ച മാനേജ്മെന്റിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന പ്രകടനം തന്നെയാണ് ബിനോയുടെ ടീം കളത്തിൽ കാഴ്ചവെക്കുന്നത്..വിപി സുഹൈർ, അർജുൻ ജയരാജ്‌, ഷിബിൻരാജ്, ഗനി അഹമ്മദ് പോലെയുള്ള മലയാളി താരങ്ങൾ മലബാരിയൻസിനു വേണ്ടി കൈ മെയ് മറന്നു പൊരുതുമ്പോൾ ഇ.എം.എസ് സ്റ്റേഡിയത്തിലെ ബറ്റാലിയ സ്റ്റാൻഡ് ആവേശത്തിരയിലാറാടുകയാണ്.. ആദ്യ സീസണിൽ തന്നെ ജയന്റ് കില്ലേഴ്സ് എന്ന പേര് സമ്പാദിച്ചത് ചുമ്മാതല്ല എന്ന് ഈ സീസണിലെ പ്രകടനം അടിവരയിട്ട് പറയുന്നു.. കഴിഞ്ഞ സീസണിൽ നിന്നും വത്യസ്തമായി ഹോം മത്സരങ്ങൾ വൈകിട്ട് ആയതും ഫ്ലവർസ് ചാനലിൽ തത്സമയം സംപ്രേക്ഷണം ഉള്ളതും മലബാരിയൻസിലേക്ക് കൂടുതൽ അടുക്കാൻ ഫുട്ബോൾ ആരാധകരെ പ്രേരിപ്പിക്കുന്നുണ്ട്.. അന്റോണിയോ ജർമൻ, മൂസ തുടങ്ങിയ വിദേശ താരങ്ങൾ ഉണ്ടായിട്ടും കളികളിൽ കയ്യടിവാങ്ങുന്നത് അധികവും മലയാളി താരങ്ങളാണ്..മലയാളി യുവത്വത്തിന് പ്രാധാന്യം നൽകി ബിനോ ജോർജ് വാർത്തെടുക്കുന്ന ടീമിൽ നിന്നും അസൂയാവഹമായ നേട്ടങ്ങൾ ഇനിയും നമുക്ക് പ്രതീക്ഷിക്കാം.. അതുപോലെ കേരള ഫുട്ബോളിന്,ആരാധകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ മുന്നോട്ടു വരുന്ന ഗോകുലം കേരള മാനേജ്മെന്റിനെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു.. മലബാറിയൻസും  ബറ്റാലിയയും കേരള ഫുട്ബോളിനെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന് പ്രത്യാശിക്കാം..

Tuesday, October 30, 2018

റിയൽ കാശ്‌മീർ



യന്ത്രത്തോക്കുകളും ബോംബുകളുമായി ഭീകരരുടെ ട്രക്ക് ശ്രീനഗറിലേക്ക് പ്രവേശിക്കുമ്പോൾ, സനത് നഗർ  പാർക്കിൽ ഏതാനും കുട്ടികൾ ഫുട്ബാൾ കളിക്കുകയായിരുന്നു. മഹാപ്രളയം ജലത്തേറ്റകൊണ്ട് കാശ്മീരിനെ നക്കിയെടുത്ത 2014 ൽ ആയിരുന്നുവത്. രക്ഷിച്ചെടുത്ത കുട്ടികളെ  സ്വന്തം വീട്ടിലേക്ക് ഷമീം മിഹ്റാജ് കൊണ്ടുപോകുമ്പോൾ പോക്കുവെയിൽ പുകഞ്ഞുനിന്ന വീട്ടുമുറ്റത്ത്, വാടിവീണ മെയ് ഫ്‌ളവര്‍ കട്ടച്ചോര പോലെ ചിതറിക്കിടന്നു.

പാർക്കിലേക്ക് ഇരച്ചു കയറി. ആകാശത്തേക്കു തുരുതുരാ വെടിയുതിര്‍ത്ത് ഭീകര സംഘം നശീകരണം നടത്തുന്നത് മിഹ്റാജും
കുട്ടികളും മഞ്ഞുപറ്റിക്കിടന്ന ജനൽ ചില്ലിലൂടെ നോക്കികണ്ടു. പാർക്കിൽ അനാഥമായികിടന്ന  അവരുടെ പന്തിലേക്ക് ഭീകരർ വെടിയുതിർത്ത് തിരിഞ്ഞുനടന്നു. ഞെട്ടിവിറയ്‌ക്കേണ്ട സമയത്തും കുട്ടികൾ   മിഹ്റാജിനോട് ആവശ്യപ്പെട്ടത് ഞങ്ങൾക്ക് കളിക്കാൻ ഒരു ഗ്രൗണ്ട് വേണമെന്നായിരുന്നു.

കശ്മീർ മോണിറ്റർ എന്ന പത്രത്തിന്റെ എഡിറ്ററും ലോക്കൽ ഫുട്ബാൾ ന്യൂസ് പോലും ഒന്നാം പേജിലേക്ക് കൊണ്ടുവരാൻ ധൈര്യം കാണിക്കാറുമുള്ള മിഹ്റാജ് അന്നാണ് ഒരു  ഫുട്ബാൾ ക്ലബ് തുടങ്ങാൻ തീരുമാനിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് ചാട്ടൂവും സംഘവും മിഹ്റാജിനൊപ്പം ചേർന്നു. അങ്ങനെയാണ് റിയൽ കശ്മീർ എഫ് സി റിയാലിറ്റിയായത്. തുടങ്ങി നാല് വർഷം തികയും മുൻപേ അവർ രണ്ടാം ഡിവിഷൻ ജേതാക്കളായി ഐ ലീഗിന് യോഗ്യരായി. കാശ്മീരിൽ നിന്നൊരു ക്ലബ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗിൽ പന്തുതട്ടാൻ ഇറങ്ങുകയാണ്. ആദ്യമത്സരം നാളെ, അയൽക്കാരായ മിനർവ പഞ്ചാബിനെതിരെ.  എല്ലാം നഷ്ടപ്പെട്ട ഒരു നാടിനെ ഫുട്ബോളിലൂടെ പ്രത്യാശയുടെ മൈതാനത്തേക്ക്  കൈപിടിച്ചു നടത്തിയ മിഹ്റാജിനും അദ്ദേഹത്തിന്റെ "സ്വർഗ്ഗത്തിലെ ഹിമപ്പുലി"കൾക്കും ഇന്ത്യയുടെ ഇങ്ങേ അറ്റത്തുനിന്ന് ഹൃദയം നിറഞ്ഞ വിജയാശംസകൾ. ♥⚽

Article: Jafer Khan

Friday, October 19, 2018

ഗോകുലം കേരള എഫ് സി ജേഴ്സി പ്രകാശനം കോഴിക്കോട് ബീച്ചിൽ




2018-19 ഹീറോ ഐ ലീഗ് സീസണിലെ ഗോകുലം കേരള എഫ് യുടെ ജേഴ്സി പ്രകാശനം കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഗംഭീരമായ ചടങ്ങിൽ ഒക്ടോബർ 20 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടത്തും . പ്രശസ്ത സംഗീത ബാൻഡ് ഗ്രൂപ്പ് ആയ  തൈക്കുടംബ്രിഡ്ജ്  ചടങ്ങിൽ ഫാൻ ഗാനം അവതരിപ്പിക്കും.

 
ഗോകുലം കേരള എഫ്.സി ടിക്കറ്റ് വിൽപന തുടങ്ങും . സീസൺ ടിക്കറ്റുകളും ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ കരസ്ഥമാക്കാൻ  ആരാധകർക്ക് നാല് അവസരം ലഭിക്കും.



 ഫാൻസിന് പേ ടി എം  ആപ്ലിക്കേഷനും വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ലഭിക്കും. കൂടാതെ, സംസ്ഥാനത്തെ ഗോകുലം ഓഫീസുകളിൽ ടിക്കറ്റ് ലഭ്യമാകും. മത്സര ദിവസങ്ങളിൽ ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ വിൽക്കും.

ടിക്കറ്റിന്റെ നിരക്കുകൾ ;

മത്സരദിന ടിക്കറ്റുകൾ

1. ഈസ്റ്റ് സ്റ്റാൻഡ് ഗാലറി - 50 രൂപ

2.സൗത്ത് സ്റ്റാന്റ് ഗാലറി - 50 രൂപ

3.പടിഞ്ഞാറ് സ്റ്റാന്റ് ഗ്യാലറി - 75 രൂപ

4.നോർത്ത് സ്റ്റാൻഡ് ഗാലറി - 50 രൂപ

5. വിഐപി, വിവിഐപി - 150 രൂപ

 


സീസൺ ടിക്കറ്റുകൾ


1. കിഴക്കൻ സ്റ്റാൻഡ്, തെക്ക് സ്റ്റാന്റ്, നോർത്ത് സ്റ്റാന്റ് - 300 രൂപ

2.പടിഞ്ഞാറ് സ്റ്റാൻഡ് ഗാലറി - 500 രൂപ

3.വിഐപിഐ, വി.വി.ഐ.പി സ്റ്റാൻഡ് - 700 രൂപ

ഒക്‌ടോബർ 27ന്  മോഹൻ ബഗാനുമായാണ് ഗോകുലം കേരളയുടെ ആദ്യ മത്സരം .

Monday, October 15, 2018

ഐ ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു..


ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു.. ഒക്ടോബർ ഇരുപത്തിആറിന് ചെന്നൈ സിറ്റി എഫ് സിയും  ഇന്ത്യൻ ആരോസും തമ്മിലുള്ള മത്സരത്തോടെയാണ് ഐ ലീഗ് സീസൺ ആരംഭിക്കുന്നത്..അടുത്ത ദിവസങ്ങളിലായി നെരൊക്ക ഈസ്റ്റ്‌ ബംഗാളുമായും ഗോകുലം മോഹൻബഗാനുമായും ഏറ്റുമുട്ടും. ഷില്ലോങ് ലജോങ്ങും ഐസ്വാളും തമ്മിലുള്ള നോർത്ത് ഈസ്റ്റ്‌ ഡെർബി ഇരുപത്തിഎട്ടിനാണ്.നിലവിലെ ചാമ്പ്യൻസ് മിനർവക്ക് ആദ്യ എതിരാളികൾ കഴിഞ്ഞ സീസണിൽ റെലഗേഷൻ നേരിട്ടിട്ടും ലീഗിലേക്ക് തിരിച്ചെത്തിയ ചർച്ചിൽ ബ്രദേർസ് ആണ്..മികച്ച ടീമിനെ തന്നെ രംഗത്തിറക്കി തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഓരോ ടീമും ശ്രമിക്കുമ്പോൾ ലീഗ് കൂടുതൽ ആവേശകരമാവുമെന്നതിൽ സംശയമില്ല.. കേരളത്തിന്റെ ഐ ലീഗ് പ്രതീക്ഷയായ ഗോകുലത്തിന്റെ എല്ലാ ഹോം മാച്ചുകളും കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചുമണിക്കാണ്. ഫ്‌ളവേഴ്‌സ് ചാനലിൽ മലയാളം കമന്ററിയോട് കൂടെ ലൈവ് ഉണ്ടായിരിക്കും എന്ന് ഗോകുലം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്..

Friday, October 12, 2018

അരയും തലയും മുറുക്കി ഗോകുലം...


ആരാധകക്ക് പൂർണ്ണ പിന്തുണയുമായി, അവരുടെ ഓരോ ആവശ്യങ്ങളും നിറവേറ്റി ആരാധകസൗഹൃദ ക്ലബ്‌ ആയി ഗോകുലം കേരള എഫ് സി...ഈ വർഷത്തെ   ഐ ലീഗിന് മുന്നോടിയായി ആരാധകരായ ബറ്റാലിയ ആവശ്യപ്പെട്ടത് പരമാവധി പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് ഗോകുലം എഫ് സി മാനേജ്മെന്റും  മുഖ്യ പരിശീലകൻ ബിനോ ജോർജും.ഹോം മത്സരങ്ങൾ അഞ്ചു മണിയിലേക്ക് മാറ്റി.. സ്റ്റേഡിയം പെയിന്റ് ചെയ്യുന്നു.. ജേഴ്സി കളർ മാറ്റി.. ഫ്‌ളവേഴ്‌സ് ചാനലിൽ തത്സമയ സംപ്രേക്ഷണം.. അന്റോണിയോ ജർമൻ പോലെ മികച്ച വിദേശ താരങ്ങൾ.. കൂടെ അർജുൻ ജയരാജിനെ പോലെയുള്ള "മ്മടെ ചെക്കന്മാരും".. എന്തായാലും ഗോകുലം ഫാൻസ്‌ ഗ്രൂപ്പ്‌ ആയ ബറ്റാലിയ ഹാപ്പിയാണ്.. ഇനി ബോൾ അവരുടെ കാലിലാണ്.. പരമാവധി ആരാധകരെ സംഘടിപ്പിച്ച് സ്വന്തം തട്ടകത്തെ കൂടുതൽ ആകർഷകമായ രീതിയിൽ ടീമിനെ സപ്പോർട്ട് ചെയ്യാനാണ് ബറ്റാലിയയുടെ തീരുമാനം.. മാനേജ്മെന്റിന്റെ സപ്പോർട്ടോടു കൂടി ഇത്തവണ മികച്ച ഗാലറി സപ്പോർട്ട് ഒരുക്കാനാണ് ബറ്റാലിയയുടെ തീരുമാനം..ഇതിനെ തുടർന്ന് ഒക്ടോബർ പതിനാലിന് മലപ്പുറം കോട്ടക്കുന്നിൽ ഒത്തു ചേരാൻ ബറ്റാലിയ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്..അതു പോലെ പ്രശസ്ത ബാൻഡായ തൈക്കൂടം ബ്രിഡ്ജിനേയും അണിനിരത്തി ഇരുപത്തി ഒന്നാം തീയതി കോഴിക്കോട് വെച്ച് നടക്കുന്ന ജേഴ്സി ലോഞ്ചിങ് വർണാഭമാക്കാൻ മാനേജ്മെന്റും ബറ്റാലിയയും തയ്യാറെടുക്കുന്നുണ്ട്..  അതേസമയം ഒരേ സമയം 'ജയന്റ് കില്ലേഴ്സും' അതെ സമയം 'ഫാൻസിന്റെ സ്വന്തം ക്ലബും' ആയി മാറുകയാണ് മലബാറിയൻസ്....

Monday, July 30, 2018

അത്ലെട്ടിക്കോ മാഡ്രിഡ്‌ B താരമായിരുന്ന നെസ്റ്റര്‍ ഗോഡിലോ ചെന്നൈ സിറ്റി എഫ് സിയില്‍....


നിലവിൽ നാല് താരങ്ങളെയാണ് ചെന്നൈ സിറ്റി എഫ്.സി സ്പെയിനില്‍ നിന്നും കരാര്‍ ചെയ്തിരിക്കുന്നത്. മുന്നേറ്റ നിരയില്‍ കളിക്കുന്ന പെഡ്രോ മാന്‍സി ജാവിയര്‍,മദ്ധ്യനിര താരമായ സാണ്ട്രോ റോഡ്രിഗസ് ഫിലിപ്പെ,പ്രതിരോധ നിര താരമായ റോബര്‍ട്ടോ എസ്ലാവ സുവാരെസ് എന്നിവരാണ് ആ നാല് പേര്‍. ഇരുപ്പത്തി ഒന്‍പതു വയസാണ് ഇവരുടെ പരമാവധി പ്രായം. പ്രഗല്‍ഭ ഗോള്‍ കീപ്പിംഗ് പരിശീലകനായ ഹിച് കോക്കിനെയും ഇവര്‍ കൂടെ കൂട്ടിയിട്ടുണ്ട്. മുന്‍ സിറ്റി, QPR,ബ്ലാക്ക് ബേണ്‍ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു ഇദേഹം. കഴിഞ്ഞ സീസണില്‍ ബിര്‍മിംഗ് ഹാമിന്‍റെ ഗോള്‍കീപ്പിംഗ് പരിശീലകനായിരുന്നു ഹിച്കോക്ക്.
എന്തായാലും നല്ല വാര്‍ത്തകളാണ് ഐ ലീഗ് ടീമുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച വിദേശ താരങ്ങളെ തന്നെ ഇറക്കി വിജയം കൊയ്യാനായി ഇവര്‍ തയ്യാറായി കഴിഞ്ഞു.
ചിത്രത്തിൽ ...മദ്ധ്യത്തില്‍ നില്‍ക്കുന്നത് ചെന്നൈ സിറ്റി എഫ് സിയുടെ പരിശീലകനായ മുഹമ്മദ്‌ അക്ക്ബര്‍ ബിന്‍ അബ്ദുല്‍ നവാസ്. സിംഗപ്പൂരില്‍ നിന്നുള്ള പരിശീലകനാണ് ഇദേഹം.
കടപ്പാട് : നിർമൽ ഖാൻ ജസ്റ്റ്‌ ഫുട്ബോൾ

Sunday, July 29, 2018

കാലിക്കടവിലെ "ടാലന്റ് ഹാച്ചറി"



.. ചൂളം നിലക്കാത്ത തീവണ്ടിയാപ്പീസുകളില്‍ ഔദ്യോഗികജീവിതം നട്ടുവളര്‍ത്തുമ്പോഴും ' ചിത്രരാജ് ' എന്ന കാല്‍പന്തുകളിയുടെ പ്രണയിതാവിന്‍റെ  ബോധമണ്ഡലങ്ങളില്‍ പന്തുരുണ്ടുകൊണ്ടേയിരുന്നു. ആ തേട്ടങ്ങള്‍ക്കറുതി വന്നത് 2012-ലെ ഒരു ക്രിസ്മസ് പകലില്‍ നാട്ടില്‍ , കാലിക്കടവില്‍ തുടങ്ങിയ EFA ഫുട്ബോള്‍ അക്കാഡമിയുടെ തിരുപിറവിയിലൂടെയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഒരു ഫുട്ബോള്‍ റെവല്യൂഷനു തുടക്കമാവുകയായിരുന്നു കോച്ച് ചിത്രരാജിന്‍റെ EFA ഫുട്ബോള്‍ അക്കാഡമി സംരംഭം.. കഴിഞ്ഞ 6 വര്‍ഷത്തെ വളര്‍ച്ചയുടെ ഗ്രാഫെടുത്താല്‍ അസൂയാവഹമായ നേട്ടങ്ങളാണ് അക്കാഡമിക്ക് പറയാനുള്ളത്. Subratho Cup ടൂര്‍ണമെന്‍റുകളില്‍ MSP , NNM തുടങ്ങിയ കൊമ്പന്മാര്‍ക്ക് നിരന്തരഭീഷണി ഉയര്‍ത്തുന്ന ഉദിനൂര്‍ HSSന്‍റെ വളര്‍ച്ച കൂടി ഈ അക്കാഡമിയുടെ സംഭാവനയാണ്.



   അക്കാഡമിയുടെ ആദ്യവര്‍ഷാവസാനം ആയപ്പോഴേക്കും സ്പോര്‍ട്സ് കൗണ്‍സില്‍, SAI തുടങ്ങിയ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് പ്ലെയേഴ്സിനെ സപ്ലൈ ചെയ്യാനാവുന്ന തലത്തിലേക്ക് വളരാന്‍ ചിട്ടയായ പരിശീലനത്തോടെ EFAക്ക് കഴിഞ്ഞു . അതിനൊരു തിലകക്കുറി ചാര്‍ത്തുന്നതായിരുന്നു രാഹുല്‍ കെ.പി.യുടെ ആ വര്‍ഷത്തെ സംസ്ഥാന U14 ടീമിലേക്കുള്ള പ്രവേശനം. ഇക്കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ EFA പ്രൊഡ്യൂസ് ചെയ്ത ചില താരങ്ങളെ കാണൂ..
1. Dayaraj - U21 State Team.

2. Jithin Narayanan - Junior State Team.

3. Nibin Venu - Sub -unior State Camp.

4. Rohith Mohan - Sub-Junior State Team.

5. Gireesh - State Paikka team member.

6. Muhammad Niyas Ali - School State Team.

7. Adarsh Ramesh 7 School State Team.

8. Arjun Manoj - School State Team & National School Team..

9.Adarsh Anil - State Junior Team.

10. Sachin Sukumaran - Sub junior State Camp.

11. Srubin .K.V - All Indian University 2nd Runner Kunur University Team.

And Finally ,
Rahul K.P - National Junior Camp & Santosh Trophy winner, Mohmmadens S.C.

മേല്‍പറഞ്ഞ താരങ്ങളല്ലാതെ ഇന്ത്യയിലങ്ങുമിങ്ങും പല സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂഷനുകളിലും എന്തിനേറെ പല സെവന്‍സ് ടീമുകളിലും വടക്കന്‍ മലബാറിലെ ഈ കൊച്ചു ' ടാലന്‍റ് ഹാച്ചറി'യിലെ കുട്ടികളുണ്ട്.



  ഫുട്ബോളിനോടുള്ള അടങ്ങാത്ത പാഷന്‍ മാത്രമാണ് കോച്ച് ചിത്രരാജിന്‍റെയും EFAയുടെയും ചാലകശക്തി. പൊതുവേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റുപാടുകളിലുള്ള കുട്ടികളാണ് അക്കാഡമിയില്‍ കൂടുതലും, ആയത് കൊണ്ട് ഫീ ആയോ മറ്റോ ഒന്നും തന്നെയില്ല.. പലപ്പോഴും കുട്ടികളെ സെലക്ഷന്‍ ട്രയല്‍സിനും മറ്റും പറഞ്ഞയക്കുന്നത് കോച്ചിന്‍റെ പോക്കറ്റിന്‍റെ ബലത്തിലാണ് എന്നതും ശ്രദ്ധേയമാണ്..



  ആധുനികഫുട്ബോളിന്‍റെ മല്‍സരബോധത്തോടും, ശാരീരികക്ഷമതയോടും മല്ലിട്ട് നില്‍ക്കാനാവുന്ന നൂറുകണക്കിന് പ്രതിഭകളെ ഇനിയും പുറത്തെത്തിക്കാന്‍ കോച്ച് ചിത്രരാജിനും EFA കാലിക്കടവിനും സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു..

കടപ്പാട് : ഫൈസൽ കൈപ്പത്തൊടി ജസ്റ്റ്‌ ഫുട്ബോൾ

Saturday, July 28, 2018

ഫ്രണ്ട് ലിസ്റ്റിലല്ല... ഹൃദയത്തിലുണ്ടാവും ആ അച്ഛനും മകനും.

അന്തരിച്ച  തമിഴ്നാട് ക്യാപ്റ്റൻ കുലോത്തുംഗനെ കുറിച്ച് അബ്ദുൾ സലീം ഓർക്കുന്നു..

കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തിൻെറ 40 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഇന്ത്യൻ എക്സ്പ്രസ് ' ആണെന്ന് തോന്നുന്നു സൈമൺ സുന്ദർരാജ് എന്ന ഭീഷ്മാചാര്യൻെറ ശിഷ്യരെയെല്ലാം ഒരിക്കൽ കൂടി ഒരു ടീമായി ക്ഷണിച്ച് വരുത്തിയിരുന്നു....
ആ ചടങ്ങിൽ അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെട്ട രണ്ട് പേരുകളുണ്ടായിരുന്നു. ഒന്ന് ജോൺ.ജെ.ജോൺ. മറ്റൊന്ന് ഗുരുവിൻെറ നാട്ടുകാരൻ തന്നെയായ ആർ.കെ.പെരുമാൾ.... കിക്കോഫ് വിസിൽ കേൾക്കാത്ത ലോകത്തേക്ക് അവർ രണ്ട് പേരും നേരത്തേ യാത്രയായിരുന്നു.... അതിൽ R .K .പെരുമാൾ എന്ന പേര് പിന്നീട് കേരളം പലവട്ടം ചർച്ച ചെയ്തു കാരണം തന്നെ മലയാളികളുടെ നെഞ്ചകത്തേക്ക് പന്തുരുട്ടിക്കയറാൻ ഒരു മകനെ കൂടി കേരളത്തിലേക്കയച്ചായിരുന്നു ആ വിടവാങ്ങൽ!
കെ.കുലോതുംഗൻ എന്ന
കാലിയ പെരുമാൾ കുലോതുംഗൻ...
പിന്നീട് 'അച്ഛൻെറ മകനായി' മലയാളികളുടെ കാൽപന്ത് ചർച്ചകളിൽ കുറെ കാലം നിറഞ്ഞ് നിന്നു .ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും മുഹമ്മദസിനും മുംബൈ എഫ്.സിക്കും ഒക്കെയായി തൻെറ 'കാൽ
വിരുതുകൾ 'കാട്ടി ആ മുൻ തമിഴ്നാട് ക്യാപ്റ്റൻ മലയാളിയെ മോഹിപ്പിച്ചു.
2010 - 12 സീസണിൽ
വിവകേരളയുടെ 'അവസാന  നാളുകളിൽ കുലോതുംഗൻ    മിഡ്ഫീൽഡറായി കേരളത്തിൽ വീണ്ടുമെത്തി.....
 ഭവാനി പുർ എഫ് സി യിലാണ് അവസാനമായി പെരുമാളിൻെറ മകനെ കുറിച്ച് കേട്ടത്...''
ഇന്ന് ....
വീണ്ടും ആ പേര് കേട്ടു കേട്ടു....
 മുൻ ഫുട്ബോൾ താരം കുലോതുംഗൻ ഒരു റോഡപകടത്തിൽ തഞ്ചാവൂരിൽ വെച്ച് മരണപ്പെട്ടിരിക്കുന്നു.....

വെറുതെ FB ഒന്ന് പരതി ....
പണ്ടെന്നോ ഞാനയച്ച ഒരു ഫ്രന്റ് റിക്വസ്റ്റ് സ്വീകരിക്കാതെ കിടക്കുന്നു.
ഇല്ല ഇനിയൊരിക്കലും എന്റെ ഫ്രന്റ് ലിസ്റ്റിൽ കുലോത്തുംഗനുണ്ടാവില്ല..
പക്ഷേ കാൽപ്പന്തിന്റെ കറക്കം മനസ്സിൽ നിന്ന് മായാത്തിടത്തോളം ആഅച്ഛനും മകനും ഹൃദയത്തിലൊരു ഇടമുണ്ടാണ്ടാവും...
കടപ്പാട് : അബ്ദുൾ സലീം EK 

Labels

Followers