Sunday, July 26, 2020

“വെള്ളത്തിലെ കളി”|കഥ-11 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കാല്‍പ്പന്തിന്റെ ചരിത്രത്തിലൂടെ ആദ്യമൊരു ത്വരിതസഞ്ചാരം നടത്താം. കാറ്റ് നിറച്ച തുകല്‍പ്പന്ത് ആദ്യമായി തട്ടിയത് എവിടെയാണ് ...?  വ്യക്തമായ ഉത്തരമില്ല. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോളുണ്ട്. ആദ്യം ഈ കളി അരങ്ങേറിയത് തെരുവിലായിരുന്നുവെന്ന് പറയപ്പെടുന്നു. നമ്മള്‍ ഇന്ന് കാണുന്നത് പോലെ ഗോള്‍ പോസ്റ്റുകള്‍ ഇരുഭാഗത്തും നാട്ടിയുള്ള കളിയായിരുന്നില്ല അത്. ഇറ്റലിയിലെ ഫ്‌ളോറന്‍സ് നഗരത്തില്‍ പന്തുമായി എത്തുന്നവര്‍ രണ്ട് ഭാഗത്തായി അണിനിരക്കും. പിന്നെ ആ പന്തില്‍ ഒന്ന് തൊടാനായുള്ള മല്‍സരമായിരുന്നു ആദ്യകാല ഫുട്‌ബോളെന്ന് പറയപ്പെടുന്നു. ഫുട്‌ബോളിനൊരു സംഘടിത രൂപമായത് 19-ാം നൂറ്റാണ്ടില്‍ മാത്രമാണ്. ആധുനിക ഒളിംപിക്‌സിന്റെ വരവും പിന്നെ ഫിഫയുടെ രൂപീകരണവുമെല്ലാമായപ്പോള്‍ കളിക്കൊരു പ്രൊഫഷണല്‍ ചിത്രം രൂപപ്പെട്ടു. കളിമുറ്റങ്ങള്‍ എന്നത് കളിയുടെ പശ്ചാത്തല സൗന്ദര്യത്തിന്റെ അടിസ്ഥാനമായി. എവിടെയും കളിച്ചാല്‍ അത് ഫുട്‌ബോളാവില്ലെന്നും നിയതമായ ചട്ടക്കൂട്ടില്‍ മൈതാനങ്ങള്‍ വേണമെന്നും അവിടെയാണ് മല്‍സരങ്ങള്‍ നടക്കേണ്ടതെന്നും നിശ്ചയിക്കപ്പെട്ടു. ആദ്യം കളിമണ്‍ മൈതാനങ്ങളായിരുന്നു. കളിക്കാരുടെ കാലുകളില്‍ ബൂട്ടുണ്ടായിരുന്നില്ല. പന്തിന് വേണ്ടിയുള്ള നഗ്നപാദ ഓട്ടം എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഫുട്‌ബോളിലേക്കൊന്ന് നോക്കിയാല്‍ ഒരു തവണ ലോകകപ്പ് യോഗ്യത നേടിയവരാണ് നമ്മള്‍. പക്ഷേ അന്ന് കളിക്കാര്‍ക്കാര്‍ക്ക് അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. അങ്ങനെ ലോകകപ്പില്‍ കളിക്കാനുമായില്ല. പക്ഷേ കളിയുടെ രൂപപരിണാമങ്ങളിലെല്ലാം വ്യക്തമായി കണ്ട സത്യം മൈതാനങ്ങളുടെ വളര്‍ച്ചയാണ്. നല്ല മൈതാനങ്ങളാവുമ്പോള്‍ കളിക്കാര്‍ക്കത് വലിയ ഊര്‍ജ്ജമാണ്. ബ്രസീലിലെ മരക്കാന സ്‌റ്റേഡിയം, ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം, മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബു, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ജോഹന്നാസ്ബര്‍ഗ്ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം, മെല്‍ബണിലെ എം.സി.ജി..... ഈ കളിമുറ്റങ്ങളെല്ലാം വിഖ്യാതങ്ങളാണ്.  വിഖ്യാത കായിക മാമാങ്കങ്ങളെല്ലാം അരങ്ങേറുന്നത് ഇവിടങ്ങളിലാണല്ലോ..ലോകത്തെ അറിയപ്പെടുന്ന കളിമുറ്റങ്ങളെല്ലാം ഭൂമിയിലാണ്-അഥവാ കരയിലാണ്. എന്നാല്‍ തായ്‌ലാന്‍ഡ് എന്ന ദ്വീപ് രാജ്യത്തേക്ക് പോയാല്‍ അവിടെ വെള്ളത്തിലും കാണാം ഫുട്‌ബോള്‍ മൈതാനം. ആ കഥയാണിന്ന്....

വെള്ളത്തിലെ കളി

ഇത് കോഹ്പാനി എന്ന ദ്വീപാണ്. തായ്‌ലാന്‍ഡ് എന്ന വലിയ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള കൊച്ചു ദ്വീപുകൡ ഒന്ന്. ദ്വീപാവുമ്പോള്‍ ജീവിത മാര്‍ഗം എന്താണെന്ന് പറയേണ്ടതില്ലല്ലോ... മല്‍സ്യബന്ധനം തന്നെ. ഈ ദ്വീപിന്റെ കാഴ്ച്ച തന്നെ പ്രകൃതിയുടെ സൗന്ദര്യമാണ്. നമ്മള്‍ സാഹിത്യ ഭാഷയില്‍ പറയാറില്ലേ പ്രകൃതിയുടെ വരദാനമെന്നെല്ലാം. അത് തന്നെ. മെയിന്‍ ലാന്‍ഡില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം വരണം. കൃത്യം 20 മിനുട്ട് യാത്ര. ആ യാത്രയാണ് ആദ്യത്തെ ആവേശം. ജലനൗകയിലെ യാത്രയില്‍ തന്നെ ആസ്വദിക്കാം മനോഹര കാഴ്ച്ചകള്‍. നമ്മുടെ കുട്ടനാടന്‍ വഞ്ചിയാത്ര പോലെ ഇരുഭാഗങ്ങളിലും സാഗരത്തിന്റെ തലോടല്‍ പോലെ ചെറിയ കുടിലുകളും മല്‍സ്യബന്ധകരും തെങ്ങിന്‍ തോപ്പുകളുമെല്ലാമായി ആസ്വാദനത്തിന്റെ ചിറകില്‍ സന്തോഷത്തിന്റെ യാത്രയാണത്. രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഈ ദ്വീപിലുള്ളത്. ഇവരുടെ ജീവിതം തന്നെ സത്യത്തില്‍ സാഹിസകമാണ്. വെള്ളത്തിന് മുകളില്‍ തട്ടടിച്ച് ഉയര്‍ത്തിയത് പോലെയാണ് വീടുകള്‍. ഒരു സുനാമി വന്നാലോ എന്ന് ചിന്തിച്ചാല്‍ പിന്നെ ഒന്നുമില്ല. പക്ഷേ ഈ ദ്വീപുകാര്‍ക്ക് അത്തരത്തിലുള്ള ചിന്തകളൊന്നുമില്ല. അവര്‍ കടലിനോട് സല്ലപിച്ചും കലഹിച്ചും ജീവിതത്തെ ആസ്വദിക്കുന്നു. മല്‍സ്യബന്ധനം കഴിഞ്ഞാലുള്ള പ്രധാന വിനോദമെന്നത് ഫുട്‌ബോളാണ്. ഇഷ്ടതാരങ്ങള്‍ മെസിയും കൃസ്റ്റിയാനോയും. പക്ഷേ എവിടെ കളിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ എല്ലാവരും നിസ്സഹായരായി. കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ ടെലിവിഷനില്‍ കളി കാണാമല്ലോ എന്നായി ഒരു കൂട്ടര്‍. എന്നുമിങ്ങനെ കളി മാത്രം കണ്ട് കൊണ്ടിരുന്നിട്ട് എന്ത് കാര്യമെന്നായി യുവാക്കള്‍. ആ ചോദ്യത്തില്‍ നിന്നും വിരിഞ്ഞ ഉത്തരമായിരുന്നു വെള്ളത്തിന് മുകളില്‍ തട്ടടിച്ച് നല്ല ഒരു ഫുട്‌ബോള്‍ ടര്‍ഫ് പണിയുകയെന്നത്.
ആദ്യമാദ്യം സീനിയേഴ്‌സ് സഹകരിച്ചില്ല. സാധാരണ വീടിന് തട്ടടിക്കുന്നത് പോലെയല്ലല്ലോ ഫുട്‌ബോള്‍ ടര്‍ഫിന് തട്ടടിക്കുക എന്നത്.നല്ല ബലവും ഒപ്പം ഒരിക്കലും തകരാത്ത രീതിയിലുള്ള അടിത്തറയും വേണം. എഞ്ചിനിയേഴ്‌സുമായി ആലോചന നടത്തിയപ്പോള്‍ അവര്‍ക്കുമത് ഇഷ്ടമായി. അങ്ങനെ തട്ടടിക്കാന്‍ പാകത്തില്‍ വലിയ മരങ്ങള്‍ തേടി. അത് ലഭിച്ചപ്പോള്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. അങ്ങനെ ആദ്യം വലിയ അട്ടിത്തറയൊരുക്കി. അതിന് മുകളില്‍ തട്ടടിച്ചു. വലിയ മരത്തിന്റെ പലകകള്‍ ഉപയോഗിച്ചുള്ള തട്ടിന് മുകളില്‍  നമ്മള്‍ ഇപ്പോള്‍ ടര്‍ഫില്‍ ഉപയോഗിക്കാറുള്ളത് പോലെ കൃത്രിമ പുല്ലിന്റെ പിച്ച് വിരിച്ചു. പിന്നെ ചുറ്റും താല്‍കാലിക വേലിയൊരുക്കി. അതിന് മുകളില്‍ നെറ്റ് വിരിച്ചു. കളിക്കുമ്പോള്‍ പന്ത് വെള്ളത്തിലേക്ക് പോയാല്‍ പിന്നെ പ്രയാസമാവുമല്ലോ...
ഇത്രയുമായപ്പോള്‍ മൈതാനത്തിന്റെ പൂര്‍ണതക്കായി കരയില്‍ നിന്നും വിദഗ്ധരെ വിളിച്ചു. അവരെത്തി യഥാര്‍ത്ഥ ഫൈവ്‌സ് പിച്ച് പോലെ ഫുട്‌ബോള്‍ നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തില്‍ കൊച്ചു മൈതാനമുണ്ടാക്കി. ആദ്യം നാട്ടുകാര്‍ മാത്രമായിരുന്നു കളിച്ചത്. പിന്നെ പിന്നെ കാര്യമറിഞ്ഞ് അയല്‍പക്കക്കാര്‍ വരാന്‍ തുടങ്ങി. അവര്‍ക്കുമത് ഹരമായി. അവരും പന്തുമായി വരാന്‍ തുടങ്ങി. അങ്ങനെ മല്‍സരങ്ങളായി. തായ്‌ലാന്‍ഡ് എന്നാല്‍ വിനോദ സഞ്ചാരികളുടെ പറദീസയായതിനാല്‍ വെള്ളത്തിന് മുകളിലെ ഫുട്‌ബോള്‍ മൈതാനം പെട്ടെന്ന് വലിയ വാര്‍ത്തയായി. സഞ്ചാരികളുടെ പ്രധാന താവളമായി അങ്ങനെ കോഹ്പാനി എന്ന ദ്വീവ്. ഇപ്പോള്‍ ഇവിടെ നിരന്തരം മല്‍സരങ്ങളാണ്.
കരയില്‍ കളിക്കുന്ന അതേ കരുത്തില്‍ ഇവിട കളിക്കാം. പക്ഷേ കോഹ്പാനി ടീമിനെ തോല്‍പ്പിക്കുക എളുപ്പമല്ല. കളിക്കുമ്പോള്‍ കടലില്‍ നിന്നുമടിക്കുന്ന വശ്യമായ കാറ്റുണ്ട്. അതിനൊപ്പം ചലിക്കണമെങ്കില്‍ അനുഭസമ്പത്ത് തന്നെ വേണം. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ അറിയില്ലേ... അവിടെ ക്വറ്റ എന്ന സ്ഥലമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഈ വേദിയില്‍ കളിക്കുകയെന്നത് സന്ദര്‍ശക ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. പലപ്പോഴും ശ്വാസം പോലും കിട്ടില്ല. അത് പോലെയാണ്  കോഹ്പാനിയിലെ കൊച്ചുവേദി. കടലിനെയും കടല്‍കാറ്റിനെയും അറിയുന്നവര്‍ക്കാണ് ഇവിടെ സുന്ദരമായി കളിക്കാനാവുക. കോഹ്പാനിയില്‍ നിന്നും ഇതിനകം രണ്ട് കളിക്കാര്‍ തായ്‌ലാന്‍ഡ് ദേശീയ ടീമിലെത്തിയിട്ടുണ്ട്.
കോഹ്പാനി മൈതാനത്തിന്റെ വലിയ രൂപം 2022 ലെ ഖത്തര്‍ ലോകകപ്പില്‍ ശരിക്കും കാണാം. അവിടെയും വലിയ മൈതാനമുയരുന്നുണ്ട്-വെള്ളത്തിന് മുകളില്‍.....

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, July 24, 2020

“ആ രാത്രി എങ്ങനെ മറക്കും..”|കഥ-10 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |

                             

ലോകകപ്പ് ഫൈനല്‍. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന മഹാമാമാങ്കങ്ങളുടെ കലാശ നാള്‍. കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവര്‍ കാത്തുകാത്തിരിക്കുന്ന ദിവസം. സന്തോഷവും സന്താപവും സമരസമായി പ്രതിഫലിക്കപ്പെടുന്ന ദിവസം. ഫൈനല്‍ ജയിക്കുന്നവര്‍ കാല്‍പ്പന്തിലെ ലോക രാജാക്കന്മാരാണ്. അവരുടെ സന്തോഷത്തിന് അതിരുകളുണ്ടാവില്ല. കലാശത്തില്‍ തോല്‍ക്കുന്നവര്‍ക്കത് തീരാ വേദനയാവും. നാല് വര്‍ഷത്തെ കാത്തിരിപ്പിലും അവസാന മല്‍സരത്തില്‍ തല താഴ്ത്താന്‍ വിധിക്കപ്പെട്ടതിന്റെ വേദന ഒരു കാലത്തും മറക്കാനാവില്ല. പക്ഷേ 2006 ലെ ലോകകപ്പ് ഫൈനല്‍ ദിവസം ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത് ജേതാവിന്റെ സന്തോഷത്തിനോ, പരാജിതന്റെ വേദനക്കോ ആയിരുന്നില്ല. കാല്‍പ്പന്ത് മൈതാനം കണ്ട മികച്ച മധ്യനിരക്കാരില്‍ ഒന്നാമനായ സിനദിന്‍ സിദാന്‍ എന്ന ഫ്രഞ്ചുകാരന്‍ ഇ്രറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസിയെ തല കൊണ്ട് ഇടിച് വീഴ്ത്തിയ കുറ്റത്തിന് ചുവപ്പ് കാര്‍ഡുമായി രാജ്യാന്തര ഫുട്‌ബോളിനോട് വേദനയോടെ വിടപറയുന്നതാണ്. കളിയെ പ്രണയിക്കുന്നവരെല്ലാം കണ്ണീര്‍ വാര്‍ത്ത കാഴ്ച്ച. സിദാന്‍ എന്ന പോരാളി രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നത് കാണാന്‍ കൊതിച്ചവര്‍ ഫ്രഞ്ചുകാര്‍ മാത്രമായിരുന്നില്ല-കാറ്റ് നിറച്ച കാല്‍പ്പന്തിനെ നെഞ്ചോട് ചേര്‍ത്തവരുടെയെല്ലാം ഇടനെഞ്ചില്‍ ആ മധ്യനിരക്കാരനുണ്ടായിരുന്നു. ഇന്ന് കണ്ണീരിന്റെ ആ കഥയാണ് പറയാന്‍ പോവുന്നത്.

പെങ്ങളെ എനിക്ക് തരുമോ നീ.....

മൈതാനത്ത് പ്രകോപന മുദ്രാവാക്യങ്ങള്‍ പലതാണി. നിങ്ങള്‍ മനോഹരമായി കളിക്കുമ്പോള്‍ മാനസികമായി തകര്‍ക്കാന്‍ പ്രതിയോഗികള്‍ തെറി വിളിക്കും. അല്ലെങ്കില്‍ മോശമായ കമന്റുകള്‍ പറയും. നിങ്ങള്‍ മാനസികമായി ദുര്‍ബലരാണെങ്കില്‍ ആ പ്രകോപനത്തില്‍ പതറും. പ്രതികരിക്കുന്നതോടെ നിങ്ങള്‍ അകപ്പെടുന്നത് പ്രതിയോഗി ഒരുക്കിയ കെണിയിലാവും. സിദാനെ പോലെ സീനിയറായ ഒരാള്‍ എങ്ങനെ മാര്‍ക്കോ മറ്റരേസിയുടെ പ്രകോപനത്തില്‍ വീണു. ആ കഥയറിയണമെങ്കില്‍ 2006 ലെ ലോകകപ്പിനെ അറിയണം.
ജൂണ്‍ 9 മുതല്‍ ജുലൈ 9 വരെയായിരുന്നു ജര്‍മന്‍ ലോകകപ്പ്. 98 ലെ ലോകകപ്പ് ജേതാക്കളായിരുന്നുവെങ്കിലും ഫ്രാന്‍സിന് ആരും വ്യക്തമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. കാരണം 2004 ല്‍ പോര്‍ച്ചുഗലില്‍ നടന്ന യൂറോപ്യന്‍ ഫുട്‌ബോളില്‍ ഗ്രീസിന് മുന്നില്‍ തല താഴ്ത്തി മടങ്ങിയവരായിരുന്നു ഫ്രാന്‍സ്. ആ തോല്‍വിയുടെ ക്ഷീണത്തില്‍ സിദാന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചു-താന്‍ രാജ്യാന്തര ഫുട്‌ബോള്‍ വിടുകയാണെന്ന്. അത്രമാത്രം ഷോക്കായിരുന്നു യൂറോയിലെ പരാജയം. പക്ഷേ ലോകകപ്പ് സമാഗതമാകവെ സിദാനില്ലാതെ ഫ്രാന്‍സ് എങ്ങനെ കളിക്കുമെന്ന ചോദ്യം ഉയര്‍ന്നു. അദ്ദേഹത്തില്‍ കനത്ത സമ്മര്‍ദ്ദമുണ്ടായി. അങ്ങനെ റിട്ടയര്‍മെന്റ് തീരുമാനത്തില്‍ നിന്നും സിദാന്‍ പിറകോട്ട് പോയി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തട്ടിമുട്ടി കളിച്ച ടീം ജര്‍മനിയിലേക്കുള്ള ടിക്കറ്റ് നേടിയപ്പോള്‍ ഹെഡ് കോച്ച് റെയ്‌മോണ്ട് ഡൊമന്‍ച്ചെ ലോകകപ്പ് സംഘത്തിന്റെ നായകനെ പ്രഖ്യാപിച്ചു-സിദാന്‍. ലിലിയന്‍ തുറാം, ക്ലൗഡി മക്കലേലി തുടങ്ങിയ അനുഭവ സമ്പന്നര്‍ക്കൊപ്പം തിയറി ഹെന്‍ട്രി, ഡേവിഡ് ട്രസിഗെ തുടങ്ങിയ യുവാക്കളുമടങ്ങിയ മികച്ച ടീം. യോഗ്യതാ ഘട്ടത്തിലെ പ്രതിയോഗികള്‍ അത്ര ശക്തരായിരുന്നില്ല. അയര്‍ലാന്‍ഡും ഇസ്രാഈലും സ്വിറ്റ്‌സര്‍ലാന്‍ഡും സൈപ്രസും ഫറോ ഐലാന്‍ഡ്‌സുമെല്ലാം. ഇവരെല്ലാം ലോക ഫുട്‌ബോളില്‍ ദുര്‍ബലമായതിനാല്‍ ഫ്രാന്‍സിന് യോഗ്യത പ്രയാസമില്ലെന്നാണ് കരുതിയത്. പക്ഷേ അതി നാടകീയമായി ഫ്രാന്‍സ് പിറകോട്ട് പോവുന്ന കാഴ്ച്ച. ഒരു ഘട്ടത്തില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനം. നാല് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ അയര്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തുള്ള ഗ്രൂപ്പില്‍ നാലാം സ്ഥാനം മാത്രം. അവശേഷിക്കുന്ന മല്‍സരങ്ങളെല്ലാം ജയിക്കാത്തപക്ഷം ലോകകപ്പ് യോഗ്യത കാണാതെ പുറത്ത്. ആ ഘട്ടത്തിലാണ് സിദാനും തുറാമും മക്കലേലിയുമെല്ലാം തിരികെ വരുന്നത്. ഇവരുടെ കരുത്തില്‍ നാലില്‍ മൂന്ന് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം. ഒരു മല്‍സരത്തില്‍ സമനില. അങ്ങനെ ഗ്രൂപ്പില്‍ ഒന്നാമന്മാര്‍-ജര്‍മനിക്ക് ടിക്കറ്റ്.
ജര്‍മനിയിലെത്തിയിട്ടും ആധികാരികത പ്രകടിപ്പിക്കാന്‍ ഫ്രഞ്ച് സംഘത്തിനായില്ല. സ്‌പെയിനും പോര്‍ച്ചുഗലും ബ്രസീലും സ്വന്തം ഗ്രൂപ്പുകളിലെ എല്ലാ മല്‍സരങ്ങളും ജയിച്ച് എളുപ്പത്തില്‍ നോക്കൗട്ട് ഉറപ്പാക്കിയപ്പോള്‍ ഫ്രാന്‍സ് തുടക്കത്തില്‍ തന്നെ തപ്പിതടഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഗോള്‍ രഹിത സമനില. രണ്ടാം മല്‍സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെയും സമനില. രണ്ട് മല്‍സരത്തിലും നായകനെന്ന നിലയില്‍ സിദാന്‍ പരാജയമായിരുന്നു. ആഫ്രിക്കന്‍ പ്രതിനിധികളായ ടോംഗോയായിരുന്നു അവസാന ഗ്രൂപ്പ് പോരാട്ടത്തിലെ പ്രതിയോഗികള്‍. ജയിച്ചില്ലെങ്കില്‍ ഫ്രാന്‍സ് പുറത്താവും. സിദാനെ കൂടാതെ കളിച്ച ഫ്രാന്‍സ് രണ്ട് ഗോളിന് ജയിച്ച് മാനം കാത്തു.
പ്രീക്വാര്‍ട്ടറിലെ എതിരാളികള്‍ ശക്തരായ സ്‌പെയിനായിരുന്നു. സിദാന്‍ സ്‌പെയിനിനെതിരെ ആദ്യ ഇലവനില്‍ ഉണ്ടാവുമോ എന്ന സംശയം പോലും ഉയര്‍ന്നു. പക്ഷേ കോച്ച് ഡൊമന്‍ച്ചെ നായകനെ തഴഞ്ഞില്ല. മിന്നും മികവായിരുന്നു സിദാനും ഫ്രാന്‍സും. 3-1 ന് ടീം ജയിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകം ആ മധ്യനിരക്കാരനെ വാഴ്ത്തി. ഫ്രാങ്ക് റിബറിയും പാട്രിക് വിയേരും പിന്നെ സിദാനുമായിരുന്നു സ്‌ക്കോറര്‍മാര്‍.
ക്വാര്‍ട്ടറിലെ പ്രതിയോഗികള്‍ ശക്തരായ ബ്രസീല്‍. എല്ലാവരും സാധ്യത നല്‍കിയത് മഞ്ഞപ്പടക്ക്. റൊണാള്‍ഡോ ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍. പക്ഷേ സിദാന്റെ മികവില്‍ തിയറി ഹെന്‍ട്രിയുടെ ഗോള്‍ വന്നപ്പോല്‍ ബ്രസീലിനും മടക്കം. സെമിയില്‍ ഫ്രാന്‍സ് കൃസ്റ്റിയാനോ റൊണള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരെ. മുപ്പത്തിമൂന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ഗോളാക്കി മാറ്റി സിദാന്‍ തന്നെ ടീമിനെ ഫൈനലിലെത്തിച്ചു.
അങ്ങനെ ലോകകപ്പിനായുള്ള കലാശപ്പോരാട്ടം. എതിരാളികള്‍ ഇറ്റലി. സിദാന്‍ എന്ന മഹാനായ താരത്തിന് കപ്പുമായി യാത്രയയപ്പ് നല്‍കാന്‍ ഫ്രാന്‍സ് തയ്യാറായി. ബെര്‍ലിനിലെ ഒളിംപിക് സ്‌റ്റേഡിയത്തില്‍ അവസാന അങ്കത്തിന് സാക്ഷികളായി 69,000 പേര്‍. കളി തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ സിദാന്റെ പെനാല്‍ട്ടി കിക്കില്‍ ഫ്രാന്‍സിന് ലീഡ്. തകര്‍പ്പന്‍ കിക്ക് ഇറ്റലിയുടെ വിഖ്യാതനായ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണിനെ കീഴടക്കി. പത്തൊമ്പതാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നും മാര്‍ക്കോ മറ്റരേസി ഇറ്റലിക്കായി സമനില നേടി. നിശ്ചിത സമയത്ത് 1-1. അധിക സമയത്തിന്റെ തുടക്കത്തില്‍ സിദാന്റെ മാജിക് ഹെഡ്ഡര്‍ അതേ മികവില്‍ ബഫണ്‍ കുത്തിയകറ്റുന്നു. അധികസമയത്തിന്റെ രണ്ടാം പകുതിയുടെ അവസാന മിനുട്ടുകള്‍. പെട്ടെന്ന് കാണികള്‍ ബഹളമുണ്ടാക്കുന്നു. ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മറ്റരേസി നിലത്ത് വീണ് കിടക്കുന്നു. ഗോള്‍ക്കീപ്പര്‍ ബഫണ്‍ റഫറിയെ ഉച്ചത്തില്‍ വിളിക്കുന്നു. കളി നിര്‍ത്തി വെക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. റഫറി ഹൊറാസിയോ എലിസോന്‍ഡോ തന്റെ സഹ റഫറിമാരുമായി സംസാരിക്കുന്നു. ഉടന്‍ തന്നെ ചുവപ്പ് കാര്‍ഡ് മൈതാന മധ്യത്ത് നില്‍ക്കുകയായിരുന്ന സിദാന് നേരെ ഉയര്‍ത്തുന്നു. അദ്ദേഹം ചിലത് പറയാന്‍ ശ്രമിച്ചുവെങ്കിലും റഫറി വഴങ്ങിയില്ല. നിശബ്ദമായ സ്‌റ്റേഡിയത്തിന്റെ ആശങ്കയിലുടെ അതാ സിദാന്‍ നടന്ന് നീങ്ങുന്നു. മൈതാനത്തിന് പുറത്ത് വെച്ച ലോകകപ്പിന് അരികിലൂടെ അദ്ദേഹം നടന്ന് നീങ്ങിയത് വേദനിക്കുന്ന കാഴ്ച്ചയായിരുന്നു. മല്‍സരം തുടര്‍ന്നു. ഗോളില്ല. അങ്ങനെ ഷൂട്ടൗട്ട്. പിര്‍ലോ, മറ്റരേസി, ഡി റോസി, ദെല്‍പിയാറോ, ഗ്രോസോ എന്നിവരെല്ലാം ഇറ്റലിയുടെ കിക്കുക്കള്‍ ലക്ഷ്യത്തിലെത്തിച്ചു. വില്‍റ്റോര്‍ഡും അബിദാലും സാഗ്നലും ഫ്രാന്‍സിനായി സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഡേവിഡ് ട്രസിഗെയുടെ കിക്ക് പുറത്തായി. അങ്ങനെ ഇറ്റലി ചാമ്പ്യന്മാര്‍.
പക്ഷേ ഫുട്‌ബോല്‍ ലോകം ഇറ്റലിക്കൊപ്പമായിരുന്നില്ല-സിദാനൊപ്പമായിരുന്നു. എന്താണ് നായകനെ പ്രകോപിതനാക്കിയത് എന്നത് ആര്‍ക്കുമറിയില്ലായിരുന്നു. ഒടുവില്‍ സിദാന്‍ തന്നെ അത് പറഞ്ഞു. നിന്റെ പെങ്ങളെ എനിക്ക് അല്‍പ്പസമത്തേക്ക് തരുമോ എന്നായിരുന്നു മറ്റരേസിയുടെ ചോദ്യം. രണ്ട് തവണ അതേ ചോദ്യം ഉയര്‍ത്തിയപ്പോള്‍ താന്‍ ക്ഷമിച്ചുവെന്ന് സിദാന്‍. മൂന്നാം തവണയും ആ ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് ക്ഷമ നശിച്ച് തല കൊണ്ട് ഇടിച്ചത്. പിന്നീട് മറ്റരേസിയും അത് സമ്മതിച്ചു- സിദാനെ പ്രകോപിപ്പിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. സഹോദരിയെ പറഞ്ഞാല്‍ അദ്ദേഹം ക്ഷുഭിതനാവുമെന്ന് അറിയാമായിരുന്നു....
ലോകകപ്പ് ഫൈനലിന് ശേഷം വാര്‍ത്തകളില്‍ സിദാന്‍ മാത്രമായിരുന്നു. ഫ്രഞ്ച് ഡ്രസ്സിംഗ് റൂം നായകന് വേണ്ടി കണ്ണീരൊഴുക്കി. ജര്‍മനിയില്‍ നിന്നും ഫ്രഞ്ച് ടീം സ്വന്തം നാട്ടിലെത്തിയപ്പോള്‍ ഒരു കുട്ടി പോലും സിദാനെതിരെ സംസാരിച്ചില്ല. വിമാനത്താവളത്തിലും സ്വീകരണ വേദിയിലും ഉച്ചത്തില്‍ മുഴങ്ങിയത് സിസു... സിസു എന്ന മുദ്രാവാക്യമായിരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ജാക്വസ് ചിറാക് പറഞ്ഞു-സിസു, താങ്കളെ ഞങ്ങല്‍ ബഹുമാനിക്കുന്നു, ആദരിക്കുന്നു. താങ്കള്‍ നിരാശനാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ സ്വന്തം രാജ്യത്തെ താങ്കള്‍ എത്ര മാത്രം ഉയരത്തിലാണ് എത്തിച്ചത്. അത് ഞങ്ങള്‍ മറക്കില്ല. രാജ്യത്തിന്റെ ഭരണത്തലവന്‍ പറഞ്ഞ ഈ വാക്കുകളിലും ഫുട്‌ബോള്‍ ലോകം ഇപ്പോഴും ചോദിക്കുന്നു- സിദാന്‍ എന്ന പ്രതിഭക്കുള്ള യാത്രയയപ്പ് ഇങ്ങനെയായിരുന്നോ വേണ്ടത്..... മറ്റരേസി എത്ര ക്രൂരനാണ്...

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Tuesday, July 21, 2020

“വക്കാ വക്കാ”|കഥ-9 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |




രസമുള്ള അതിലേറെ കൗതുകമുള്ള ഒരു കഥയാണിത്. കഥയിലെ നായകര്‍ ഇന്നലെയിലെ താരങ്ങളല്ല. ഇന്നിന്റെ ആകര്‍ഷണങ്ങളാണ്.
നമ്മുടെ കഥ ഒരു പാട്ടില്‍ തുടങ്ങാം. ഫുട്‌ബോള്‍ എന്നാല്‍ നമ്മുടെ പുതിയ തലമുറയുടെ ചുണ്ടുകളില്‍ വിരിയുന്ന ആദ്യഗാനം വക്കാ.. വക്കാ... ദിസ് ടൈം സൗത്താഫ്രിക്ക എന്ന അടിപൊളി ചടുല താളമാണ്. ആ ഗാനത്തിലുടെ കാല്‍പ്പന്ത് ലോകത്തിന്റെ മനം കവര്‍ന്ന ഷക്കീറയാണ് നമ്മുടെ കഥയിലെ നായിക. ബാര്‍സിലോണ എന്ന സ്പാനിഷ് ഫുട്‌ബോള്‍ ക്ലബിനെ അറിയാത്തവരില്ല. ലിയോ മെസി എന്ന വിശ്വ ഇതിഹാസം നയിക്കുന്ന ടീം. ആ സംഘത്തിന്റെ പിന്‍നിരക്കാരില്‍ ഒന്നാമനായ ജെറാര്‍ഡ് പിക്വയാണ് കഥയിലെ നായകന്‍. കഥയിലേക്ക് പ്രവേശിക്കും മുമ്പ് കൗതുകത്തിന്റെ മൈതാനത്ത് ഒരു കാര്യം കൂടി-ഷക്കീരക്ക് ഫുട്‌ബോള്‍ എന്നാല്‍ അത് ഒരു ഗെയിം മാത്രമായിരുന്നു. പിക്വേക്ക് കാല്‍പ്പന്ത് എന്നാല്‍ അത് ജീവനുമായിരുന്നു. ഇനി കഥയിലേക്ക്.....

വക്കാ വക്കാ......

ഫിഫ നടത്തുന്ന വലിയ കാല്‍പ്പന്ത് മാമാങ്കം-ലോകകപ്പ്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന മഹാമാമാങ്കം ഇതാദ്യമായി ആഫ്രിക്കയില്‍. മുഖ്യവേദിയായി ദക്ഷിണാഫ്രിക്ക. ആഫ്രിക്കയിലേക്ക് കളിക്കാനില്ലെന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഫിഫയോട് പറഞ്ഞു. ദക്ഷിണാഫ്രിക്ക ക്രിമിനലുകളുടെ ആസ്ഥാനമാണ്. അവിടെ കളിക്കാന്‍ താല്‍പ്പര്യമില്ല. കളി കാണാന്‍ കറുത്ത വന്‍കരയിലേക്ക് ആളുകളും വരില്ലെന്ന് വരെ പരാതിപ്പെട്ടു യൂറോപ്യന്മാര്‍. പക്ഷേ ഫിഫ നിലപാട് വ്യക്തമാക്കി- എല്ലാ വന്‍കരകളിലും ലോകകപ്പ് നടത്താനുള്ള തീരുമാനത്തില്‍ ഇത് ആഫ്രിക്കയുടെ ഊഴമാണ്. തീരുമാനത്തില്‍ മാറ്റമില്ല. ലോക ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം അന്തിമമായതോടെ യൂറോപ്യന്മാര്‍ പിന്‍വലിഞ്ഞു. ഫിഫയുടെ വിപണന വിഭാഗം ആഫ്രിക്കയിലേക്ക് കളി പ്രേമികളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് ആദ്യ ഐഡിയ വരുന്നത്. അടിപൊളിയൊരു തീം സോംഗ്. എല്ലാവരെയും ഇളക്കിമറിക്കുന്ന ഗാനമായിരിക്കണം. ആ അന്വേഷണത്തിലാണ് കൊളംബിയന്‍ പോപ്പ് നര്‍ത്തകി ഷക്കീറാ ഇസബെല്‍ മെബാറക് റിപ്പോളിയിലേക്ക് കാര്യങ്ങളെത്തുന്നത്. അങ്ങനെ ഗാനത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചയ്തു. ലോകോത്തര താരങ്ങളെ വെച്ചുള്ള വീഡിയോ ആല്‍ബം. അതില്‍ പങ്കെടുക്കാനായി സ്പാനിഷ് ദേശീയ താരം ജെറാര്‍ഡ് പിക്വേയുള്‍പ്പെടെയുള്ളവരെത്തുന്നു. ഷക്കീറയും പിക്വേയും പരിചയപ്പെടുന്നു.




ഷക്കീറ ജനിച്ചത് ഒരു ഫെബ്രുവരി രണ്ടിന്. കൃത്യമായി പറഞ്ഞാല്‍ 1977 ഫെബ്രുവരി 2. ഇപ്പോള്‍ പ്രായം 43. പിക്വേയും ജനിച്ചത് ഒരു ഫെബ്രുവരി രണ്ടിന്. 1987 ല്‍. വയസ് 33. അതായത് രണ്ട് പേരും തമ്മിലുള്ള പ്രായതതിന്റെ അന്തരം പത്ത് വയസാണ്.
അനുരാഗത്തിന് കണ്ണും കാതുമില്ലല്ലോ.... ഷക്കീറ ലോകകപ്പ്് വേളില്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നു. സ്പാനിഷ് ദേശീയ ടീമില്‍ അംഗമായി പിക്വേയും അവിടെ തന്നെ. ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയുടെ നൃത്തം. അന്ന് തന്നെ പിക്വേ നര്‍ത്തകിക്ക് കത്തെഴുതി- സുഖമാണല്ലോ.., കാലാവസ്ഥയെല്ലാം എങ്ങനെ...? പിക്വേയുടെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ ഷക്കീറ മറന്നില്ല. ഒരു ജാക്കറ്റുണ്ടെങ്കില്‍ കൊടുത്തയക്കു...
ലോകകപ്പ്് പുരോഗമിക്കും തോറും ആ പാട്ടും അതോടൊപ്പം സ്പാനിഷ് ദേശീയ ടീമിന്റെ കുതിപ്പും. ഒടുവില്‍ സ്‌പെയിന്‍ ഫൈനലില്‍-കളി കാണാന്‍ ഷക്കീറയും. ഹോളണ്ടിനെ കലാശ മല്‍സരത്തില്‍ പരാജയപ്പെടുത്തി സ്‌പെയിന്‍ ലോക ജേതാക്കളായി മാറുന്നു. ഫൈനല്‍ ദിവസം കളിക്ക്് മുമ്പ് നടന്ന സമാപന ചടങ്ങിലും പാടാന്‍ ഷക്കീറയുണ്ടായിരുന്നു. അതോടെ പിക്വേയും ഷക്കീറയും ഭാഗ്യത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി.
2011 ല്‍ ബാര്‍സിലോണയില്‍ ഒരു സ്‌റ്റേജ് ഷോയില്‍ രണ്ട് പേരും വീണ്ടും കാണുന്നു.
ആ ബന്ധം വളര്‍ന്നു. പത്ത്് വയസിന്റെ വിത്യാസം പ്രണയത്തെ ബാധിച്ചില്ല. ഷക്കീറ നേരത്തെ വിവാഹിതയായിരുന്നു. ആ ബന്ധം വേര്‍പ്പെടുത്തിയാണ് കൊളംബിയക്കാരി പിക്വേയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.
രണ്ട് പേരുടെയും ജന്മദിനം എങ്ങനെ ഒന്നായി എന്ന് ചോദിച്ചപ്പോള്‍ ഷക്കീറ ചിരിച്ച് പറഞ്ഞത് അതാണ് ഭാഗ്യം എന്നാണ്. പത്ത് വയസിന്റെ വിത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിനും ചിരിയോടെയുള്ള ഉത്തരം-പ്രണയത്തിന് പ്രായമില്ല.
വാര്‍ത്തകളെ രണ്ട് പേരും സ്‌നേഹിച്ചില്ല. സമൂഹ മാധ്യമങ്ങളില്‍ വലിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തില്ല. സ്വകാര്യത ഇഷ്ടപ്പെട്ട ഇരുവരും താമസം ബാര്‍സിലോണയിലേക്ക് മാറ്റി. സംഗിത രംഗത്ത് വിഖ്യാതയായി ഷക്കീറയുടെയും കാല്‍പ്പന്ത് മൈതാനത്ത് കരുത്തനായ പിക്വേയുടെയും കുടുംബ ജീവതത്തെ അറിയാന്‍ പപ്പരാസികള്‍ പല വഴിക്ക് നീങ്ങി. പക്ഷേ ജീവിതമായിരുന്നു രണ്ട് പേര്‍ക്കും പ്രധാനം.
2012 സെപ്തംബറില്‍ സ്വന്തം വെബ്‌സൈറ്റിലുടെ ഷക്കീറ ആ സത്യം വെളിപ്പെടുത്തി- താന്‍ ഗര്‍ഭിണിയാണ്. 2013 ജനുവരി 22ന് ദമ്പതികളുടെ ആദ്യ കുഞ്ഞ് പിറന്നു-അവന്റെ പേര് മിലാന്‍. സ്‌നേഹം എന്നാണ് മിലാന്‍ എന്ന പദത്തിന്റെ ലാറ്റിന്‍ അര്‍ത്ഥം.
2015 ജനുവരി 29 ന് വീണ്ടും ഷക്കീറയുടെ വെളിപ്പെടുത്തല്‍. ഞങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നു. പേര് സാഷ. ഈ പദത്തിന്റെ അര്‍ത്ഥം കാവല്‍ക്കാരന്‍ അഥവാ പോരാളി.
രണ്ട് ആണ്‍കുട്ടികളുടെ മാതാവായപ്പോള്‍ ഷക്കീര യാത്രകള്‍ കുറച്ചു. ജീവിതത്തിലെ ഏറ്റവും ദുഷ്‌ക്കരമായ ജോലി രണ്ട് കുട്ടികളെ വളര്‍ത്തി വലുതാക്കലാണെന്ന് അവര്‍ തന്നെ പറഞ്ഞു. 2017 ല്‍ പിക്വേയുമായുള്ള പ്രണയത്തെക്കുറിച്ച് പുതിയ പാട്ട്.

Monday, July 13, 2020

"എല്‍ ക്ലാസിക്കോ" |കഥ-8| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കളിയെന്നാല്‍ അത് എല്‍ ക്ലാസിക്കോയാണെന്ന് പറയാത്ത ഫുട്‌ബോള്‍ സ്‌നേഹികളില്ല. ലോകത്തെ സമ്പന്നമായ രണ്ട് ഫുട്‌ബോള്‍ ക്ലബുകള്‍-ബാര്‍സിലോണയും റയല്‍ മാഡ്രിഡും. അവര്‍ തമ്മില്‍ സ്പാനിഷ് ലാലീഗയില്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഏറ്റുമുട്ടും. ഇതാണ് എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച എല്‍ ക്ലാസിക്കോ പോരാട്ടം ഏതെന്ന് ഫുട്‌ബോള്‍ പണ്ഡിതരോട് ചോദിച്ചാല്‍ അവരുടെ ഉത്തരത്തില്‍ ഒരു മല്‍സരമുണ്ടാവല്ല. കാരണം എല്ലാ മല്‍സരങ്ങളും എല്ലാ കാലത്തും തട്ടുതകര്‍പ്പനാണ്. ഈ സീസണ്‍ തന്നെ നോക്കു- രണ്ട് പേരും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമായിരുന്ന കാലത്ത് എല്‍ ക്ലാസിക്കോ എന്നത് റൊണാള്‍ഡോയും ലിയോ മെസിയും തമ്മിലുളള അങ്കങ്ങളായിരുന്നു. ഫുട്‌ബോള്‍ എന്നത് പലപ്പോഴും യുദ്ധങ്ങളാണ്. ലോകകപ്പ് ചരിത്രമെടുത്താല്‍ അത് രാഷ്ട്രങ്ങള്‍ തമ്മിലുളള പോരാട്ടങ്ങളാണ്. ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയ മല്‍സരങ്ങളെല്ലാം രാജകീയമായിരുന്നു. ഇന്ത്യയും പാക്കിസ്താനും ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് പോലെയാണല്ലോ ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ മല്‍സരങ്ങളെ വിശേഷിപ്പിക്കാറ്. രണ്ടും വലിയ ഫുട്‌ബോള്‍ രാജ്യങ്ങള്‍. ഒരേ വന്‍കരക്കാര്‍. അയല്‍ക്കാര്‍. പക്ഷേ കാല്‍പ്പന്തിന്റെ കാര്യം വരുമ്പോള്‍ അത് രാജ്യ യുദ്ധമാണ്. പെലെയെ ഉയര്‍ത്തിയാണ് എന്നും ബ്രസീല്‍ ഗാഥ. പെലെ കളിക്കുമ്പോഴും ഇപ്പോഴും അത് തന്നെ അവസ്ഥ. അര്‍ജന്റീനക്കാരുടെ ഇതിഹാസതാരം കൂറെ കാലം ഡിയാഗോ മറഡോണയായിരുന്നു. പക്ഷേ ഇപ്പോള്‍ ആ സ്ഥാനം മെസിക്കായി. രാജ്യത്തിന് ഇത് വരെ ലോകകപ്പോ കോപ്പ അമേരിക്കാ കിരീടമോ സമ്മാനിക്കാന്‍ മെസിക്കായിട്ടില്ലെങ്കിലും ലോക ഫുട്‌ബോള്‍ എന്നത് സത്യത്തില്‍ മെസിയാണെന്ന കാര്യം അര്‍ജന്റീനക്കാര്‍ക്കറിയാം. അതിനാല്‍ ഒരു ലോകകപ്പ് അദ്ദേഹം രാജ്യത്തിന് സമ്മാനിക്കുമെന്ന സ്വപ്‌നത്തിലാണ് അര്‍ജന്റീനക്കാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള അങ്ക ചരിത്രത്തില്‍ എന്നും മുന്നില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടങ്ങളാണെങ്കില്‍ ക്ലബുകളുടെ ചരിത്രം നോക്കിയാല്‍ അത് ബാര്‍സിലോണയും റയല്‍ മാഡ്രിഡും തമ്മിലാണ്.

നഗര പോരാട്ടം
സത്യത്തില്‍ എല്‍ ക്ലാസിക്കോയെന്നത് നഗര ചരിത്രമാണ്. സ്‌പെയിന്‍ ലോക ഭൂപഠത്തില്‍ വലിയ രാജ്യമല്ല. പക്ഷേ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും സ്‌പെയിന്‍ വലിയ സ്ഥാനം നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് പട്ടണങ്ങളാണ് മാഡ്രിഡും ബാര്‍സിലോണയും. മാഡ്രിഡ് രാജ്യ തലസ്ഥനാണ്. അവരാണ് സ്പാനിഷ് ദേശീയതയുടെ പ്രതീകം. എന്നാല്‍ ബാര്‍സിലോണയന്നത് കറ്റാലിയന്‍ ദേശീയതയുടെ വക്താകളും. കറ്റാാലിയന്‍ എന്നത് ഒരു ഭാഷയാണ്. ആ ഭാഷ സംസാരിക്കുന്നവരുടെ വലിയ ആവശ്യം ബാര്‍സിലോണ നഗരം ആസ്ഥാാനമാക്കി ഒരു സ്വതന്ത്ര രാജ്യം വേണമെന്നതാണ്. എന്നാല്‍ സ്പാനിഷ് ഭരണകൂടം ഒരിക്കലും അത് അനുവദിക്കുന്നില്ല. സ്വന്തം രാജ്യമെന്ന വാദവുമായി നിരന്തര സമരത്തിലാണ് കറ്റാലിയന്‍ ദേശീയ പ്രക്ഷോഭകാരികള്‍. ഇപ്പോഴും അവര്‍ സ്പാനിഷ് ദേശീയ ഭരണക്കൂടത്തെ അംഗീകരിക്കുന്നില്ല. അപ്പോള്‍ രണ്ട് നഗരങ്ങള്‍ മാത്രമല്ല ചിത്രത്തില്‍ വരുന്നത്. രണ്ട് ചിന്താഗതികള്‍ കൂടിയാണ്. അതിനാല്‍ എല്‍ ക്ലാസിക്കോ എന്നത് രണ്ട് കൂട്ടര്‍ക്കും ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ അത് ദേശീയതയെ തന്നെ ബാധിക്കുന്ന വലിയ തിരിച്ചടിയായി മാറും. രാഷ്ട്രീയവും ഇവിടെ ശക്തമാണ്. റയല്‍ മാഡ്രിഡ് എന്നാല്‍ അത് ഭരണകൂടമാണ് എന്ന് പോലും ബാര്‍സിലോണക്കാര്‍ കുറ്റപ്പെടുത്താറുണ്ട്. ഈ ചരിത്രത്തില്‍ പോരാട്ടങ്ങള്‍ പലതുണ്ട്. അതിലെ രാഷ്ട്രീയമാണ് പിന്നീട് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും നിഴലിച്ചത്.
അഭിമാനമാണ് പലപ്പോഴും ഈ പോരാട്ടങ്ങളുടെ വലിയ വിലാസം. രണ്ട് ക്ലബുകളുടെയും ബാനറില്‍ നാട്ടുകാര്‍ അണിനിരക്കുന്ന കാഴ്ച്ചയില്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലെ പോരാട്ടം പലപ്പോഴും ആഭ്യന്തര യുദ്ധങ്ങളെ പോലെയായിരുന്നു. പൊന്നും വിലക്ക് ക്ലബുകള്‍ വലിയ താരങ്ങളെ വാങ്ങും. യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്ന് ഏറ്റവും വലിയ താരങ്ങളെ വാങ്ങാനായി രണ്ട് ക്ലബുകളും എക്കാലത്തും മല്‍സരിച്ചു. ബാര്‍സിലോണയുടെ ചരിത്രമെടുത്താല്‍ വിഖ്യാതരെ പലരെയും കാണാം. അവരില്‍ ഒന്നാമന്‍ എന്ത് കൊണ്ടും മെസി തന്നെ. റയലിന്റെ ചരിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റൊണാള്‍ഡോ തന്നെ. സിദാന്‍, റൊണാള്‍ഡോ, ലൂയിസ് ഫിഗോ, റൗള്‍ ഗോണ്‍സാലസ്, ഡേവിഡ് ബെക്കാം തുടങ്ങി ആധുനിക ഫുട്‌ബോളിലെ ഉന്നതരെല്ലാം റയലിന്റെ ജഴ്‌സിയില്‍ കളിച്ചവരാണ്.
ഈ രണ്ട് ക്ലബുകളുടെ ആസ്ഥാനങ്ങളും ചരിത്രമാണ്. റയലിന്റെ സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബു പലപ്പോഴും ദേശീയ പ്രതീകമാണ്. ഒരു ലക്ഷം പേര്‍ക്കാണ് ഇവിടെ ഇരിപ്പിടം. ഇവിടെ കളി കാണാന്‍ വരുന്നവരെല്ലാം റയലിന്റെ വെളുത്ത ജഴ്‌സിയിലായിരിക്കും. ആ കാഴ്ച്ച തന്നെ രസകരമാണ്. എല്‍ ക്ലാസിക്കോ പോരാട്ടം ബെര്‍ണബുവില്‍ നടക്കുമ്പോള്‍ മുഴുവന്‍ ദേശീയ വാദികളും അതിനൊപ്പമാണെങ്കില്‍ ബാര്‍സയുടെ ആസ്ഥാനം നുവോ കാമ്പാണ്. അവരെ ദേശീയവാദികള്‍ പറയാറുള്ളത് വിമത ക്യാമ്പ് എന്നാണ്. കറ്റാലിയന്‍ ദേശീയ പതാകയുമേന്തിയാണ് അവിടെ എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ക്ക് സാക്ഷിയാവാന്‍ കാണികള്‍ എത്താറുള്ളത്. ഇത് വരെ നടന്ന എല്ലാ എല്‍ ക്ലാസിക്കോ മല്‍സരങ്ങളും ഫുട്‌ബോള്‍ ഭാഷയില്‍ പറഞ്ഞാല്‍ സോള്‍ഡ് ഔട്ടാണ്-അതായത് ഒരു ടിക്കറ്റ് പോലും വെറുതെയായിട്ടില്ല.
ക്ലബുകളുടെ വിജയ ചരിത്രം പരിശോധിച്ചാലും ആവേശം പ്രകടമാണ്. ലാലീഗില്‍ ഇത് വരെ രണ്ട് പേരും പരസ്പരം വന്നത് 180 മല്‍സരങ്ങളാണ്. ഇതില്‍ ഇപ്പോഴുള്ള കണക്ക് പ്രകാരം 73 ല്‍ റയലിനാണ് വിജയം. ബാര്‍സ തൊട്ട് പിറകെ 72 ലുണ്ട്. 35 സമനിലകളും. കിംഗ്‌സ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം ഇരുവരും ഏറ്റുമുട്ടാറുണ്ട്. രണ്ട് പേരും തമ്മിലുളള പോരാട്ടങ്ങളിലെ ഏറ്റവും വലിയ വിജയം റയലിനായിരുന്നു. 1943 ലെ കിംഗ്‌സ് കപ്പില്‍ റയല്‍ ബാര്‍സിലോണയെ പരാജയപ്പെടുത്തിയത് 11-1 എന്ന സ്‌ക്കോറിനായിരുന്നു. ലാലീഗ ചരിത്രത്തില്‍, അഥവാ എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും വലിയ വിജയം റയലിന് തന്നെ. 1949 ലെ പോരാട്ടത്തില്‍ 6-1 നാണ് റയല്‍ വിജയിച്ചത്. 1935 ല്‍ ബാര്‍സിലോണക്കാര്‍ റയലിന്റെ വലയില്‍ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചിരുന്നു. സമീപകാലത്തെ വലിയ വിജയം ബാര്‍സിലോണയുടെ നാമധേയത്തിലാണ്. 2010 നവംബറിലെ പോരാട്ടത്തില്‍ ബാര്‍സിലോണ അഞ്ച് ഗോളിന് റയലിനെ തകര്‍ത്തിരുന്നു.
ഫുട്‌ബോളിലെ യഥാര്‍ത്ഥ യുദ്ധമാണ് എല്‍ ക്ലാസിക്കോ. ലോകകപ്പില്‍ കാണുക രാജ്യങ്ങളുടെ പോരാട്ടങ്ങളാണെങ്കില്‍ എല്‍ ക്ലാസിക്കോയില്‍ കാണുന്നത് ലോകോത്തര താരങ്ങളുടെ പോരാട്ടമാണ്. അവിടെ അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും ഇംഗ്ലണ്ടും നൈജീരിയയും കാമറൂണും സ്‌പെയിനും ഇറ്റലിയും ഹോളണ്ടുമെല്ലാം ഒന്നാണ്. ശരിക്കും നമുക്കത് താര മാമാങ്കമാണെങ്കില്‍ സ്‌പെയിനുകാര്‍ക്ക് യുദ്ധങ്ങളാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, July 10, 2020

"മെല്‍ബണ്‍ ഗാഥ" |കഥ-7| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇത് വരെ പറഞ്ഞത് കാല്‍പ്പന്തിലെ പടിഞ്ഞാറന്‍ കഥകളാണ്. നമ്മുടെ നാട്ടിലും പന്ത് കളിക്ക് പണ്ട് മുതല്‍ ആരാധകരുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സ് സെമി ഫൈനല്‍ കളിച്ചവരാണെന്ന സത്യം കൂട്ടുകാരില്‍ എത്ര പേര്‍ക്കറിയാം. ഒരു ഇന്ത്യന്‍ താരമാണ് ഒളിംപിക് ഫുട്‌ബോളില്‍ ഹാട്രിക് സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരന്‍ എന്ന സത്യവും എത്ര പേര്‍ക്കറിയാം. ഒളിംപിക്‌സ് ഫുട്‌ബോള്‍ സെമി കളിച്ചവരില്‍ മലയാളികളുമുണ്ടായിരുന്നു എന്ന സത്യവും ഇന്നത്തെ ലോകത്തിന് അല്‍ഭുതമായിരിക്കാം. പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പന്ത് തട്ടിയിട്ടില്ല. ഒരു തവണ അവസരം കിട്ടിയപ്പോല്‍ കളിക്കാര്‍ക്കാര്‍ക്കും അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. ഒളിംപിക്‌സില്‍ ഇന്ത്യയെന്നാല്‍ അത് ധ്യാന്‍ചന്ദിന്റെ ഹോക്കി മാത്രമായിരുന്നെങ്കില്‍ 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ കാല്‍പ്പന്തില്‍ ഇന്ത്യ നടത്തിയ വിസ്മയ കുതിപ്പിന്റെ കഥ കേള്‍ക്കണം. റെഡിയല്ലേ.....

മെല്‍ബണ്‍ ഗാഥ
ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന് വലിയ സ്വര്‍ണത്തിളക്കമില്ല. ആഗോള കായിക മാമാങ്കത്തിന്റെ തുടക്കം മുതല്‍ നമ്മുടെ രാജ്യമുണ്ട്. ഒളിംപിക്‌സിന്റെ മുഖ മുദ്രാവാക്യം കൂട്ടുകാര്‍ക്കറിയാമല്ലോ-പങ്കെടുക്കുക വിജയിപ്പിക്കുക എന്നതാണ്. ഈ മുദ്രാവാക്യം നമ്മളും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എല്ലാ ഒളിംപിക്‌സിലും പങ്കെടുത്ത് വിജയിപ്പിക്കും. മെഡലുകള്‍ കാര്യമായില്ലാതെ മടങ്ങും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇത് വരെ നേടിയത് ഒമ്പത് സ്വര്‍ണ മെഡലുകള്‍ മാത്രമാണ്. ഇതില്‍ എട്ടും ഹോക്കിയില്‍ നിന്നായിരുന്നു. ഹോക്കി എന്ന നമ്മുടെ ദേശീയ ഗെയിം മറ്റുള്ളവര്‍ക്ക് അപരിചിതമായ കാലത്തായിരുന്നു നമ്മുടെ ആധിപത്യം. പില്‍ക്കാലത്ത് ഹോക്കിയെ യൂറോപ്പ് പഠിച്ചപ്പോള്‍ ജര്‍മനിയും ഹോളണ്ടും ബ്രിട്ടനുമെല്ലാം ശക്തരായി മാറി. ഏക വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയത് ഷൂട്ടര്‍ അഭിനവ് ബിന്ദ്രയായിരുന്നു. 2008 ല്‍ ചൈനയിലെ ബെയ്ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു ഈ നേട്ടം. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്നത് ഫുട്‌ബോളാണ്.

1956 ലെ ഒളിംപിക്‌സിന് വേദിയായത് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍. ഫുട്‌ബോളായിരുന്നു ഒളിംപിക്‌സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അക്കാലത്ത് ഫുട്‌ബോളില്‍ ബൂട്ട് വളരെ നിര്‍ബന്ധമായിരുന്നു. ബൂട്ടില്ലാതെ കളിക്കാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ ബൂട്ടുമായി പരിചയപ്പെട്ടു വരുന്ന കാലത്ത് നമ്മുടെ ടീം ശക്തമായിരുന്നു. പി.കെ ബാനര്‍ജി, നെവില്‍ ഡീസൂസ, ടി.അബ്ദുല്‍ റഹ്മാന്‍, നൂര്‍ മുഹമ്മദ്, അസിസുദ്ദീന്‍, സമര്‍ ബാനര്‍ജി, കൃഷ്ണന്‍ കിട്ടു തുടങ്ങിയവര്‍. ഇവര്‍ക്കെല്ലാം രാജ്യാന്തര അനുഭവസമ്പത്ത് കുറവായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ ഭരിച്ചിരുന്ന അഖിലേന്ത്യാ പുട്‌ബോള്‍ ഫെഡറേഷന് ഇന്ത്യന്‍ ടീമിനെ ഒളിംപിക്‌സിന് അയക്കാന്‍ തുടക്കത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഒളിംപിക്‌സിന് മുമ്പ് ചൈനയുടെ ഒളിംപിക് ടീമിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവന്‍ 3-1ന് ജയിച്ചതോടെ ടീമിന്റെ കരുത്ത് എല്ലാവര്‍ക്കും ബോധ്യമായി. അങ്ങനെയാണ് ഒളിംപിക് അവസരമൊരുങ്ങിയത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നമ്പര്‍ വണ്‍ പരിശീലകനായ സയ്യിദ് അഹമ്മദ് റഹീമായിരുന്നു ടീമിന്റെ ചുമതലക്കാരന്‍. നായകപ്പട്ടം സീനിയറായ സമര്‍ ബാനര്‍ജി. വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടു. 1952 ലെ ഒളിംപിക്‌സിലും ഇന്ത്യ കളിച്ചിരുന്നു. ആ സംഘത്തില്‍ കളിച്ചിരുന്ന നൂര്‍ മുഹമ്മദും അസിസുദ്ദീനും മെല്‍ബണ്‍ സംഘത്തിലും സ്ഥാനം നേടി. 3-5-2 എന്നതായിരുന്നു ഇന്ത്യന്‍ ഫോര്‍മേഷന്‍.

ആദ്യ മല്‍സരത്തില്‍ തന്നെ പ്രതിയോഗികള്‍ ശക്തരായ ഹംഗറി. ഫ്രാങ്ക് പുഷ്‌ക്കാസിനെ പോലുള്ള ഇതിഹാസ താരങ്ങളുടെ നാട്. ഡയരക്ട് പാസുമായി അതിവേഗതയില്‍ കളിക്കുന്ന യൂറോപ്യന്മാര്‍. പക്ഷേ ഇന്ത്യയുടെ ഭാഗ്യത്തിന് അവസാന നിമിഷം ഹംഗറി ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കാരണമായിരുന്നു ഹംഗറിക്കാരുടെ പിന്മാറ്റം. ശക്തരായ ജപ്പാനെ രണ്ട് ഗോളിന് തകര്‍ത്ത ആതിഥേയരായ ഓസ്‌ട്രേലിക്കാരായിരുന്നു ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതിയോഗികള്‍.
ലോക പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍. ഓസ്‌ട്രേലിയക്കാര്‍ കളിക്കുന്നത് ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള വലിയ വേദിയില്‍. ശാരീരികമായി ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ താരങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍. ആരും ഇന്ത്യക്ക് ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. പക്ഷേ കളി തുടങ്ങി ഒമ്പതാം മിനുട്ടില്‍ തന്നെ ഇന്ത്യ അപ്രതിക്ഷീതമായി ലീഡ് നേടുന്നു. നായകന്‍ സമര്‍ ബാനര്‍ജിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസരം കിട്ടിയ നെവില്‍ ഡീസൂസയുടെ ഷോട്ട് വലയിലായി. പക്ഷേ ഓസ്‌ട്രേലിയക്കാര്‍ പതറിയില്ല. എട്ട് മിനുട്ടിനിടെ അവര്‍ സമനില നേടി. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ജോര്‍ജ് ആര്‍തര്‍ പായിച്ച ഫ്രീകിക്ക് സ്വീകരിച്ച് ബ്രൂസ് മോറോ പന്ത് വലയിലേക്ക് തിരിച് വിട്ടപ്പോള്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പീറ്റര്‍ തങ്കരാജ് നിസ്സഹായനായി. മല്‍സരത്തിന് 33 മിനുട്ട് പ്രായമായപ്പോള്‍ പി.കെ ബാനര്‍ജിയുടെ അതിവേഗ കുതിപ്പില്‍ വലത് വിംഗില്‍ നിന്നും പെനാല്‍ട്ടി ബോക്‌സ് ലക്ഷ്യമിട്ട് കൃത്യമായ പാസ്. നെവില്‍ ഡീസുസ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് വലയില്‍. ഇന്ത്യ 2-1 ന് മുന്നില്‍. പക്ഷേ അധികം താമസിയാതെ തന്നെ ഓസ്‌ട്രേലിയക്കാര്‍ പീറ്റര്‍ തങ്കരാജിനെ കീഴടക്കി. മോറോ തന്നെയായിരുന്നു സ്‌ക്കോറര്‍. കളി 2-2.
രണ്ടാം പകുതി ആരംഭിച്ചതും മുഹമ്മദ് കണിയന്റെ കൃത്യമായ പാസില്‍ നെവില്‍ ഡീസൂസയുടെ ഹാട്രിക്ക്. ചരിത്രം പിറന്ന നിമിഷമായിരുന്നു അത്. ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യ ഹാട്രിക്ക്. 3-2 ന് ഇന്ത്യ മുന്നില്‍. അതോടെ ഗ്യാലറി നിശബ്ദമായി. ഈ അവസരത്തില്‍ വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടുവിന്റെ ഗോളുമെത്തി. അങ്ങനെ 4-2 ന് ഇന്ത്യ സെമിയില്‍.
മെഡല്‍ പോരാട്ടത്തിലെ പ്രതിയോഗികള്‍ യുഗോസ്ലാവ്യ. യൂറോപ്യന്‍ ഫുട്‌ബോളിലെ വിഖ്യാതര്‍. ആവേശകരമായിരുന്നു സെമിയങ്കം. ആദ്യ പകുതയില്‍ ഗോളില്ല. രണ്ടാം പകുതി ആരംഭിച്ചതും നെവില്‍ ഡീസുസയിലുടെ ഇന്ത്യ ലീഡ് നേടി. 52-ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ഇന്ത്യന്‍ ക്യാമ്പ് മതിമറന്ന നിമിഷം. പക്ഷേ ആ ഗോള്‍ യുഗോസ്ലാവ്യക്കാരെയാണ് ഉയര്‍ത്തിയത്. അടുത്ത പതിനഞ്ച് മിനുട്ടില്‍ പീറ്റര്‍ തങ്കരാജ് കാത്ത ഇന്ത്യന്‍ വലയില്‍ മൂന്ന് തവണ പന്ത് എത്തി. 78-ാം മിനുട്ടില്‍ മുഹമ്മദ് സലീമിന്റെ രൂപത്തില്‍ സെല്‍ഫ് ഗോളും പിറന്നതോടെ 1-4 ന് ഇന്ത്യ തകര്‍ന്നു. അപ്പോഴും ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മൂന്നാം സ്ഥാന മല്‍സരത്തില്‍ ബള്‍ഗേറിയയെ പരാജയപ്പെടുത്തിയാല്‍ വെങ്കലം ലഭിക്കുമായിരുന്നു. ആ മല്‍സരത്തിലും ടീം പക്ഷേ മൂന്ന് ഗോള്‍ വാങ്ങി തോറ്റു. മെല്‍ബണ്‍ ഒളിംപിക്‌സിലെ ടോപ് സ്‌ക്കോറര്‍ നാല് ഗോള്‍ നേടിയ നെവില്‍ ഡീസൂസയായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ ഡിഫന്‍സില്‍ ശക്തനായി നിന്നത് കോഴിക്കോട്ടുകാരന്‍ ടി.അബ്ദുള്‍ റഹ്മാന്‍ എന്ന ഒളിംപ്യന്‍ റഹ്മാനായിരുന്നു. 1960 ല്‍ റോമില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ പങ്കടുത്തു. സയ്യിദ് റഹീം തന്നെയായിരുന്നു പരിശീലകന്‍. പി.കെ ബാനര്‍ജി നായകനും. പക്ഷേ ഫ്രാന്‍സ്, പെറു, ഹംഗറി തുടങ്ങിയവരുള്‍പ്പെടുന്ന ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഫ്രാന്‍സിനോട് സമനില നേടാനായെങ്കിലും പെറുവിനോടും ഹംഗറിയോടും തകര്‍ന്ന ഇന്ത്യക്ക് ആദ്യ റൗണ്ട് കടക്കാനായില്ല. ഈ ഒളിംപിക്‌സിന് ശേഷം നമ്മുടെ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല. ഇന്നും നമ്മുടെ ഫുട്‌ബോള്‍ വിരഗാഥകളില്‍ നിറയുന്നത് മെല്‍ബണും ആ സെമി ഫൈനലുമാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, July 5, 2020

"റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍" |കഥ-6| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഫുട്‌ബോളിനോളം ചരിത്രമില്ല ഫുട്‌ബോള്‍ ക്ലബുകള്‍ക്ക്. പക്ഷേ ഇന്ന് ഫുട്‌ബോള്‍ അറിയപ്പെടുന്നതാവട്ടെ വലിയ ഫുട്‌ബോള്‍ ക്ലബുകളുടെ പേരിലും. കാല്‍പ്പന്ത് എന്ന് കളിക്ക് ആറായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. പക്ഷേ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകൃതമാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇന്ന് ക്ലബുകളുടെ നാമധേയത്തിലാണ് പോരാട്ടങ്ങള്‍. ഓരോ രാജ്യത്തിലും നിരവധി വലിയ ക്ലബുകള്‍. അവരുടെ വരുമാനവും കോടികള്‍. അവര്‍ക്കായി കളിക്കുന്നതാവട്ടെ ലോകോത്തര താരങ്ങളും. ഫുട്‌ബോളിന്റെ തറവാട് ഇംഗ്ലണ്ടാണെങ്കില്‍ അവിടെ തന്നെയാണ് വിപണന ഫുട്‌ബോളിന്റെ തുടക്കവും. ഫുട്‌ബോല്‍ ചരിത്ര രേഖകളില്‍ കാണുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൃസ്റ്റല്‍ പാലസാണ്. അവരിപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. പക്ഷേ പോരാട്ട മൈതാനങ്ങളിലെ വിഖ്യാതര്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്. സ്‌പെയിനിലെ ഈ രാജാക്കന്മാരാണ് അന്നും ഇന്നും മൈതാനങ്ങളിലെ വിഖ്യാതര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖരുണ്ടെങ്കില്‍ ഇറ്റലിയില്‍ യുവന്തസും ഏ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയുമെല്ലാമുണ്ട്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോകകപ്പില്‍ രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ എല്ലാ വര്‍ഷവും ക്ലബുകള്‍ തമ്മില്‍ വന്‍കരാ ആധിപത്യത്തിനും പിന്നെ ആഗോള ആധിപത്യത്തിനായുമെല്ലാം അങ്കങ്ങള്‍ നടക്കാറുണ്ട്. ഫുട്‌ബോളിന്റെ സ്വന്തം വന്‍കരയെന്ന യൂറോപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നത് യുവേഫ നടത്തുന്ന ചാമ്പ്യന്‍സ് ലീഗാണെങ്കില്‍ ആഫ്രിക്കയില്‍ അത് ആഫ്രിക്കന്‍ നാഷന്‍സ് ലീഗാണ്. ലാറ്റിനമേരിക്കയില്‍ വരുമ്പോള്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പായി മാറുന്നു. ഏഷ്യയിലേക്ക് വരുമ്പോല്‍ ഏ.എഫ്.സി കപ്പായി മാറുന്നു. ഇത്തരത്തില്‍ രാജ്യങ്ങളിലും വന്‍കരകളിലും പൊരിഞ്ഞ പോരാട്ടമാണ് ഫുട്‌ബോള്‍ ആധിപത്യത്തിനായി നടക്കാറുള്ളത്. രസകരമായ കാര്യം ക്ലബ് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ ലാറ്റിനമേരിക്കക്കാരെ അധികം കാണുന്നില്ല എന്നതാണ്. അര്‍ജന്റീനയിലും ബ്രസീലുലുമായി നിരവധി വലിയ ക്ലബുകളുണ്ട്. പക്ഷേ അവരുടെ നിറമുള്ള ചരിത്രങ്ങളില്‍ തദ്ദേശിയരായ താരങ്ങളെ കാണില്ല. കാരണം ബ്രസീലുകാരും അര്‍ജന്റീനക്കാരുമെല്ലാം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനായി യൂറോപ്പിലേക്കാണ് ചേക്കറുന്നത്. സ്പാനിഷ് കരുത്തരായ ബാര്‍സിലോണയുടെ മേല്‍വിലാസം തന്നെ അര്‍ജന്റീനക്കാരനായ ലിയോ മെസിയാണ്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലും ലാറ്റിനമേരിക്കന്‍ താരങ്ങളെ ധാരാളം കാണാം. ആഫ്രിക്കയുടെ അവസ്ഥയും ഇത് തന്നെയാണ്. ആ വന്‍കരയില്‍ നിന്നുള്ള പ്രമുഖരെല്ലാം യൂറോപ്പിന്റെ ഭൂപഠത്തിലാണ് മിന്നുന്നത്.

റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍

അന്നും ഇന്നും ക്ലബ് ഭൂപഠത്തില്‍ വിഖ്യാതരാണ് സ്‌പെയിനിലെ പ്രബലരായ റയല്‍ മാഡ്രിഡ്. 1897 മുതല്‍ യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങളുണ്ട്. ചാലഞ്ച് കപ്പായിരുന്നു ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങള്‍. 1911 വരെ ഇതായിരുന്നു വന്‍കരയിലെ പ്രബലമായ ചാമ്പ്യന്‍ഷിപ്പ്. പിന്നീടാണ് ഇംഗ്ലണ്ടിലെയും സ്‌ക്കോട്ട്‌ലാന്‍ഡിലെയും ക്ലബുകള്‍ ഫുട്‌ബോല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ പങ്കെടുത്ത സര്‍ തോമസ് ലിപ്ടണ്‍ ട്രോഫിയും ആദ്യകാല മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങള്‍ ശക്തമായത്. 1956 ലാണ് യൂറോപ്യന്‍ കപ്പ് എന്ന പേരില്‍ യൂറോപ്പില്‍ വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടക്കം മുതല്‍ ചിത്രത്തില്‍ റയല്‍ മാഡ്രിഡായിരുന്നു. ഇതിഹാസ താരങ്ങളായ ഫ്രാങ്ക് പുഷ്‌ക്കാസ്, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, ഫ്രാന്‍സിസ്‌ക്കോ ജെന്‍ഡോ തുടങ്ങിയവരെല്ലാം അന്ന് റയല്‍ നിരയിലുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവര്‍ തന്നെയായിരുന്നു വന്‍കരയിലെ ജേതാക്കള്‍. 1960-61 സീസണില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യത്തിന് അന്ത്യമിട്ട് ബാര്‍സിലോണയെത്തി. പക്ഷേ ഫൈനലില്‍ അവര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ബെനഫിക്കയോട് പരാജയപ്പെട്ടു.
വന്‍കരയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങള്‍ എപ്പോഴും സ്പാനിഷ് പുലികള്‍ തമ്മിലായിരുന്നു. ഇറ്റലിയില്‍ നിന്നും ഏ.സി മിലാനും ഹോളണ്ടില്‍ നിന്ന് ഫയനൂര്‍ഡും ജര്‍മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിച്ചും ഇംഗ്ലണ്ടില്‍ നിന്ന് ലിവര്‍പൂളും കരുത്തരായി വന്നുവെങ്കിലും സ്പാനിഷ് ആധിപത്യം പലപ്പോഴായി പ്രകടമായി. 1993 ലാണ് ചാമ്പ്യന്‍ഷിപ്പിന്റെ പേര് മാറുന്നത്. പിന്നീട് ഈ ചാമ്പ്യന്‍ഷിപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറി. ഫ്രഞ്ച് ക്ലബായ മാര്‍സലിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ജേതാക്കള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം വന്‍കിട ക്ലബുകളുടെ താരങ്ങളായി മാറിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി മാറാന്‍ തുടങ്ങി. ഈ കിരീടം സ്വന്തമാക്കുകയെന്നത് യൂറോപ്പിലെ മുഴുവന്‍ ക്ലബുകളുടെയും അഭിമാനമായി മാറി. പലപ്പോഴും സ്‌പെയിനും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മന്‍ ക്ലബുകളായിരുന്നു മുന്‍നിരയില്‍. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വന്‍കരാ ചാമ്പ്യന്മാരായി റയല്‍ പുതിയ ചരിത്രമെഴുതി.
2016 ലായിരുന്നു ഹാട്രിക്ക് വേട്ടയുടെ തുടക്കം. പ്രതിയോഗികള്‍ നഗര വൈരികളായ അത്‌ലറ്റികോ മാഡ്രിഡ്. 2014 ല്‍ നടന്ന കലാശപ്പരാട്ടത്തിന്റെ ആവര്‍ത്തനം പോലെയായിരുന്നു ഈ ഫൈനലും. 14 ലെ കലാശത്തില്‍ റയലും അത്‌ലറ്റിക്കോയും തന്നെയായിരുന്നു നേര്‍ക്കുനേര്‍. ഡിയഗോ സിമയോണി എന് അര്‍ജന്റീനക്കാരന് കീഴില്‍ ആ സീസണില്‍ നല്ല ഫോമിലായിരുന്നു അത്‌ലറ്റികോ. അവരായിരുന്നു ലാലീഗ ചാമ്പ്യന്മാര്‍. ആ കിരീടം സ്വന്തമാക്കി അടുത്തയാഴ്ച്ചയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം 90 മിനുട്ട് പിന്നിടുമ്പോള്‍ ഡിയാഗോ ഗോഡിന്റെ ഗോളില്‍ അത്‌ലറ്റികോ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത് സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡറില്‍ റയല്‍ ഒപ്പമെത്തി. ഷൂട്ടൗട്ടിലേക്ക് കളി മാറിപ്പോള്‍ റയല്‍ 4-1ന് കപ്പ് സ്വന്തമാക്കിയിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമായിരുന്നു അത്‌ലറ്റിക്കോക്ക് 16 ല്‍ ലഭിച്ചത്. ആവേശകരമായിരുന്നു അങ്കം. നിശ്ചിത സമയത്ത് 1-1 സമനില . ഷൂട്ടൗട്ടില്‍ പക്ഷേ ഒരിക്കല്‍ കൂടി അത്‌ലറ്റികോ മാഡ്രിഡിന് പിഴച്ചു. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഇതിഹാസമെടുത്ത അവസാന കിക്ക് വലയില്‍ കയറിയപ്പോള്‍ റയല്‍ 5-3ന് കപ്പ് സ്വന്തമാക്കി. സിനദിന്‍ സിദാന്‍ എന്ന പരിശീലകന്റെ കീഴില്‍ റയല്‍ സ്വന്തമാക്കിയ ആദ്യ മേജര്‍ കിരീടമായിരുന്നു ഇത്. അടുത്ത വര്‍ഷവും റയല്‍ കലാശ ടിക്കറ്റ് നേടി. സി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ തന്നെയായിരുന്നു ടീമിന്റെ നെടും തൂണ്‍. കാര്‍ഡിഫ് എന്ന ഇംഗ്ലീഷ് നഗരത്തിലായിരുന്നു കലാശം. ഇറ്റാലിയന്‍ ഫുട്‌ബോളിലെ വിഖ്യാതരെല്ലാം യുവന്തസ് സംഘത്തിലുണ്ടായിരുന്നു. ലോകത്തിലെ മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ജിയാന്‍ ലുക്കാ ബഫണായിരുന്നു ടീമിന്റെ നായകന്‍. പക്ഷേ റയല്‍ അനായാസം ഫൈനല്‍ നേടി. 4-1 എന്നതായിരുന്നു ഫൈനല്‍ സ്‌ക്കോര്‍. സിദാനും റൊണാള്‍ഡോയും ചരിത്രമിട്ട കപ്പ്. 2018 ല്‍ വീണ്ടും അതാ റയല്‍. ഫൈനലില്‍ അവരെ നേരിടാന്‍ ജുര്‍ഗന്‍ ക്ലോപ്പെയുടെ ലിവര്‍പൂള്‍. ഉക്രൈനിയന്‍ നഗരമായിരുന്ന കീവിലായിരുന്നു കലാശം. 3-1ന് സിദാന്റെ റയല്‍ കപ്പടിച്ചു. അങ്ങനെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബിന് ഹാട്രിക്ക് നേട്ടം. ഈ മൂന്ന് ചരിത്ര നേട്ടങ്ങളിലും സിദാനും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.
നാടകീയത അവിടെ അവസാനിച്ചില്ല. ചരിത്രത്തിലേക്ക് ടീമിനെ നയിച്ച സിദാന്‍ നാടകീയമായി പരിശീലക സ്ഥാനം ഒഴിഞ്ഞു. പിറകെ കൃസ്റ്റിയാനോ റയല്‍ വിട്ട് യുവന്തസിലേക്കും ചേക്കേറി. ഈ രണ്ട് പേരും ക്ലബ് വിട്ടതോടെ 2019 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് ചിത്രത്തിലുമുണ്ടായില്ല.
യൂറോപ്യന്‍ ചരിത്രത്തില്‍ മൂന്ന് തവണ യുവന്തസും വന്‍കരാ കിരീടം നേടിയിരുന്നു. അന്ന് യൂറോപ്യന്‍ കപ്പായിരുന്നു. 96 ല്‍ അയാക്‌സിനെയും 97 ല്‍ ബൊറൂഷ്യ ഡോര്‍ട്ടുമണ്ടിനെയും 98 ല്‍ റയല്‍ മാഡ്രിഡിനെയും തോല്‍പ്പിച്ചായിരുന്നു അവരുടെ ഹാട്രിക്ക്. 1993, 1994, 1995 വര്‍ഷങ്ങളില്‍ ഏ.സി മിലാനായിരുന്നു ചാമ്പ്യന്മാര്‍. ഹാട്രിക്ക് നേട്ടക്കാരില്‍ ബയേണ്‍ മ്യൂണിച്ചുമുണ്ടായിരുന്നു. 1974, 75,76 വര്‍ഷങ്ങളിലായിരുന്നു യൂറോപ്പില്‍ ബയേണ്‍ നിറഞ്ഞത്. 1971,72,73 വര്‍ഷങ്ങളിലെ ചാമ്പ്യന്മാര്‍ അയാക്‌സായിരുന്നു. ബെനഫിക്കയായിരുന്നു 1961, 62, 63 വര്‍ഷങ്ങളിലെ ജേതാക്കള്‍. യൂറോപ്യന്‍ കപ്പിന്റെ ചരിത്രമെടുത്താലും റെക്കോര്‍ഡില്‍ കൂടുതല്‍ കിരീടം റയലിനായിരുന്നു. 1956, 57, 58,59, 60 വര്‍ഷങ്ങളില്‍ അവര്‍ അഞ്ച് തവണ ഒന്നാമന്മാരായി.
ക്ലബ് സോക്കറിന്റെ ചരിത്രമെടുത്താല്‍ എന്ത് കൊണ്ടും അന്നും ഇന്നും ആദ്യം വരുന്നവര്‍ റയല്‍ തന്നെ

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

"സ്ട്രൈക്കരെ നായ കടിച്ചു . ടീമിന് സമനില" |കഥ-5| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇന്ന് നമ്മള്‍ പോവുന്നത് ഫുട്‌ബോള്‍ തറവാട്ടിലേക്കാണ്-ഇംഗ്ലണ്ടിലേക്ക്. കാല്‍പ്പന്ത് കളിയുടെ ആസ്ഥാനമായ രാജ്യത്ത് അസംഖ്യം ഫുട്‌ബോള്‍ ക്ലബുകളുണ്ട്. ഓരോ കൗണ്ടിക്കും സ്വന്തം ക്ലബുണ്ടെങ്കില്‍ കൊച്ചു പ്രദേശങ്ങള്‍ക്കും അവരുടെ പ്രാദേശികത ഉയര്‍ത്തി ചെറിയ ക്ലബുകളുണ്ട്. എല്ലായിടത്തും നല്ല മൈതാനങ്ങള്‍, നല്ല സംവിധാനങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. 20 വന്‍ ക്ലബുകള്‍ പോരടിക്കുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അവിടെ കളിക്കുന്നവര്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും ചെല്‍സിയും ടോട്ടനവുമെല്ലാമാണെങ്കില്‍ ഈ കഥയിലെ ക്ലബ് എല്ലാവര്‍ക്കും അത്ര സുപരിചിതിമായിരിക്കില്ല. പക്ഷേ 121 വര്‍ഷത്തെ വലിയ പാരമ്പര്യം ക്ലബിനുണ്ട്-ടോര്‍ക്കെ യുനൈറ്റഡ് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന ടോര്‍ക്കെ യുനൈറ്റഡ് എഫ്.സി. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ദി ഗള്‍സ് എന്നാണ് ടീം അറിയപ്പെടുക. 1899 ല്‍ സ്ഥാപിച്ച ക്ലബ് ഇംഗ്ലീഷ് ദേശീയ ലീഗില്‍ സ്ഥിരമായി കളിക്കുന്നവരാണ്. മികച്ച റെക്കോര്‍ഡും അവര്‍ക്കുണ്ട്. 2019 ല്‍ എഫ്.എ കപ്പിലും ടീം പങ്കെടുത്തിരുന്നു. മൂന്നാം റൗണ്ട് വരെയെത്തി അവിടെ ബ്രൈട്ടണോട് പരാജയപ്പെട്ടവരാണ്.
ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ടോര്‍ക്കെയുടെ പേരില്‍ വിഖ്യാത നേട്ടങ്ങളില്ല കെട്ടോ. വലിയ കിരീടങ്ങളൊന്നും അവര്‍ സ്വന്തമാക്കിയിട്ടില്ല. അവര്‍ക്കായി സൂപ്പര്‍ താരങ്ങളാരും കളിച്ചിട്ടുമില്ല. പക്ഷേ ലോക ഫുട്‌ബോളിന്റെ രസകരമായ അധ്യായങ്ങള്‍ തിരഞ്ഞാല്‍ അവിടെ ടോര്‍ക്കെയുണ്ട്. ആ കഥയാണ് പറയാന്‍ പോവുന്നത്.

സ്‌ട്രൈക്കറെ നായ കടിച്ചു, ടീമിന് സമനില

1987 ലെ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ലീഗ്. മെയ് 9 ന് ടോര്‍ക്കെയും ക്ര്യു അലക്‌സാണ്ടറിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം. രണ്ട് ടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു. കാരണം പോയിന്റ് ടേബിളില്‍ പിറകിലാണ്. പരാജയപ്പെട്ടാല്‍ തരം താഴ്ത്തല്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരം താഴ്ത്തപ്പെടുക എന്ന് പറഞ്ഞല്‍ അതിനോളം വലിയ വേദനയില്ല. ടോര്‍ക്കെ എന്ന നഗരത്തിന്റെ പ്രതിനിധികളാണ് ടോര്‍ക്കെ എഫ്.സി. തോറ്റാല്‍ താരങ്ങളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ. കൂടാതെ സ്വന്തം മൈതാനത്താണ് കളി. 6000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ അതിന്റെ ഇരട്ടി കാണികളുമുണ്ട്. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിടുമ്പോള്‍ ക്ര്യു അലക്‌സാണ്ടറിയക്ക് രണ്ട് ഗോള്‍ ലീഡ്. ടോര്‍ക്കെ ക്ലബിന്റെ താരങ്ങളും ആരാധകരുമെല്ലാം നിരാശയുടെ പുതപ്പിനുള്ളിലായിരുന്നു. ക്ര്യു അലക്‌സാണ്ടറിയയുടെ പ്രതിരോധമാവട്ടെ ശക്തമായിരുന്നു. എളുപ്പത്തില്‍ കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ. ആരാധകര്‍ ഒന്നുറപ്പിച്ചു-ഈ സീസണില്‍ ടീം തരം താഴ്ത്തപ്പെട്ടത് തന്നെ.
രണ്ടാം പകുതി ആരംഭിക്കുന്നു. തുടക്കത്തില്‍ തന്നെ ടോര്‍ക്കെക്ക് അനുകൂലമായ ഫ്രീകിക്ക്. ക്ര്യ അലക്‌സാണ്ടറിയാക്കാര്‍ പ്രതിരോധ മതില്‍ തീര്‍ത്തു. ടോര്‍ക്കെക്കായി ഷോട്ട് പായിക്കാന്‍ എത്തിയത് അവരുടെ സ്‌ട്രൈക്കര്‍ ജെയിംസ് ആന്റണി മഗ്നിച്ചോല്‍. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായിരുന്നതിനാല്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. ടീമിന് മല്‍സരത്തിലേക്ക് തിരികെ വരാന്‍ എന്തെങ്കിലും സാധ്യത ആ കിക്ക് മാത്രമായിരുന്നു. സ്‌റ്റേഡിയം നിശബ്ദം. സമ്മര്‍ദ്ദത്തിന്റെ പകല്‍ വെളിച്ചത്തില്‍ കിക്കെടുക്കാന്‍ റഫറിയുടെ വിസില്‍. മഗ്നിച്ചോല്‍ മുന്നോട്ട് വന്നു- നീളന്‍ ഷോട്ടായിരുന്നു. പ്രതിയോഗികളില്‍ ഒരാളുടെ ദേഹത് തട്ടി പന്ത് വലയില്‍ കയറി. പിന്നെ ആരവമായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനായല്ലോ...
അതോടെ ടീം ആകെ മാറി. ആക്രമണങ്ങള്‍ മാത്രം. സ്‌ക്കോട്ടുലാന്‍ഡുകാരനായ മഗ്നിച്ചോല്‍ തന്നെയായിരുന്നു ആക്രമണങ്ങളുടെ സുത്രധാരന്‍. പക്ഷേ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് സമനില നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി. അവസാന മിനുട്ടുകളില്‍ മഗ്നിച്ചോല്‍ പന്തിനായി കുതിക്കവെ അപ്രതീക്ഷിതമായി മൈതാനത്ത് ഒരു നായ-ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട കൂറ്റന്‍ നായ. മഗ്നിച്ചോല്‍ പന്തിനായി ഓടുമ്പോള്‍ അതേ വേഗതയില്‍ പിറകെ നായയും. പന്ത് പുറത്തേക്ക് പോയ വേളയില്‍ കളിക്കാരന്‍ വേഗത കുറച്ചപ്പോള്‍ അതാ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി കയറിയിരിക്കുന്നു വലിയ നായ. റഫറിയും സഹതാരങ്ങളും ഗ്യാലറിയും അന്ധാളിച്ച് നില്‍ക്കവെ ബ്രൈന്‍ എന്ന് പേരുളള ആ കുറ്റന്‍ നായ താരത്തിന്റെ ദേഹം കടിച്ചു കീറി. വലത് കാലിലും നന്നായി കടിച്ചു. സ്വന്തം താരത്തെ രക്ഷിക്കാന്‍ ഓടിയടുത്ത ടോര്‍ക്കെയുടെ സഹതാരങ്ങളും ഒരു നിമിഷം നായയുടെ അരികിലേക്ക് എത്താന്‍ മടിച്ചു. റഫറി വിസിലുമായി ഓടിയെത്തി. മഗ്നിച്ചോല്‍ ആകെ പരിഭ്രാന്തനായിരുന്നു. നായയുടെ ഉടമ വന്ന് രംഗം ശാന്തമാക്കിയെങ്കിലും രക്തത്തില്‍ കുളിച്ചിരുന്നു കളിക്കാരന്‍. സംഭവിച്ചത് ഇത്രയുമാണ്-പുറത്തേക്ക് പോവുന്ന പന്തിനെയാണ് മഗ്നിച്ചോല്‍ ചേസ് ചെയ്തത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ പ്രത്യേകത മൈതാനത്തിന് അരികില്‍ വരെ കസേരകളുണ്ടാവും. അവിടെ കളി കാണുകയായിരുന്നു ബ്രൈന്‍ എന്ന നായയുടെ ഉടമ. പക്ഷേ മഗ്നിച്ചോല്‍ ഓടിയടുത്തപ്പോള്‍ നായ കരുതി ഈ വരവ് തന്റെ ഉടമയെ ആക്രമിക്കാനാണെന്ന്. അങ്ങനെയാണ് അവനും രംഗത്ത് വന്നത്.

മൈതാനത്ത് കിടന്ന താരത്തെ പരിചരിക്കാനായി ടീമിന്റെ മെഡിക്കല്‍ സംഘമെത്തി. പുറത്തും കാലിലും വലിയ കെട്ടുകള്‍ക്കായി അഞ്ച് മിനുട്ടോളമെടുത്തു. ഈ സമയമത്രയും രണ്ട് ടീമിലെയും കളിക്കാര്‍ മഗ്നിചോലിന് ചുറ്റുമായിരുന്നു. അവസാനം റഫറി കളി തുടരാന്‍ നിര്‍ദ്ദേശം നല്‍കി. നായയുടെ വിളയാട്ടത്തില്‍ നഷ്ടമായ അഞ്ച് മിനുട്ട് അധിക സമയമായി പ്രഖ്യാപിച്ച് കളി തുടരാന്‍ പറഞ്ഞു.
ക്ര്യു അലക്‌സാണ്ടറിയാ താരങ്ങളെല്ലാം പ്രതിരോധം തീര്‍ത്തു. അഞ്ച് മിനുട്ട് പിടിച്ചുനിന്നാല്‍ മതിയല്ലോ. പക്ഷേ ടോര്‍ക്കെയുടെ പോള്‍ ഡോബ്‌സണ്‍ എന്ന മുന്‍നിരക്കാരന്‍ പണി പറ്റിച്ചു. അസാമാന്യ വേഗതയില്‍ പന്തുമായി കയറിയ ഡോബ്‌സണ്‍ ടോര്‍ക്കെയുടെ സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ആവേശഭരിതമായി. താമസിയാതെ റഫറിയുടെ ലോംഗ് വിസിലുമെത്തി. മല്‍സരം 2-2. സമനില വഴി ടോര്‍ക്കെക്കാര്‍ തരം താഴത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസത്തെ വലിയ വാര്‍ത്ത ടോര്‍ക്കെയുടെ മാനം കാത്ത താരങ്ങളായിരുന്നില്ല-ആ ജര്‍മന്‍ ഷെപ്പേര്‍ഡായിരുന്നു. കാരണം നായ രംഗ പ്രവേശം ചെയ്തിലായിരുന്നുവെങ്കില്‍ ടോര്‍ക്കെക്ക് ആ അഞ്ച് മിനുട്ട് അധികസമയം ലഭിക്കുമായിരുന്നില്ല. സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും കഴിയുമായിരുന്നില്ല. സ്വന്തം താരത്തിന്റെ രക്തം കുടിച്ചെങ്കിലും ടോര്‍ക്കെ ആരാധകര്‍ ഇന്നും ബ്രൈന്‍ എന്ന നായയെ മറക്കാന്‍ വഴിയില്ല. മല്‍സരത്തിന് ശേഷം മഗ്നിച്ചോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അദ്ദേഹത്തിന്. കാലിലും പുറത്തുമായി നായയുടെ പല്ലിറങ്ങിയ മൂന്ന് വലിയ കുഴികളും.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Blog Archive

Labels

Followers