Monday, June 29, 2020

"കളി കാണാനുള്ള മല്‍സരത്തില്‍ മരിച്ചത് 96 പേര്‍" |കഥ-4| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |

               

ഇതൊരു വേദനിപ്പിക്കുന്ന കഥയാണ്.  മൈതാനത്ത് സാധാരണ നമ്മള്‍ കാണുക രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെങ്കില്‍ ഈ കഥയിലെ മല്‍സരം ശ്വാസത്തിന് വേണ്ടിയായിരുന്നു.  അല്‍പ്പം ഓക്‌സിജന്‍ ലഭിക്കാതെ  അലറി വിളിച്ച് ജീവഛവമായവരുടെ കഥ. 96 ഫുട്‌ബോള്‍ പ്രേമികള്‍ തല്‍സമയം മൈതാനത്ത് മരിച്ച് വീണ കഥ. പക്ഷേ ഈ ദുരന്ത കഥ ഒരു മുന്നറിയിപ്പായിരുന്നു. ലോകത്താകമാനമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയ ദുരന്തം.
കഥയുടെ വേദി ഇംഗ്ലണ്ടാണ്. അവിടെയാണല്ലോ ഭ്രാന്തന്മാരായ ഫുട്‌ബോള്‍ പ്രേമികളുള്ളത്. അവര്‍ക്ക് കളിയെന്നാല്‍ അതൊരു വല്ലാത്ത വികാരമാണ്. സ്വന്തം ടീമിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന ആവേശം. അവര്‍ക്ക് കളി ടെലിവിഷനില്‍ കണ്ടാല്‍ പോര-നേരില്‍ തന്നെ കാണണം. അതും കൂട്ടമായി... 1989 ഏപ്രില്‍ 15. ഇംഗ്ലണ്ടിലെ വിഖ്യാതമായ എഫ്.എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍. ഒരു ഭാഗത്ത് ജനപ്രിയ ടീമായ ലിവര്‍പൂള്‍. മറുഭാഗത്ത്  നോട്ടിങ്ഹാം ഫോറസ്റ്റ്. ഈ രണ്ട് ടീമുകള്‍ക്കും പതിനായിരക്കണക്കിന് ആരാധകരുണ്ട്. ടീമിന്റെ സ്വന്തം ജഴ്‌സിയില്‍ ഇവര്‍ കളി ആസ്വദിക്കാനിറങ്ങും.  രണ്ട് ടീമുകളുടെയും ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക സ്ഥലങ്ങള്‍ തന്നെയാണ് സംഘാടകര്‍ നല്‍കാറുള്ളത്. അതിന് കാരണം തമ്മില്‍ തല്ല് ഒഴിവാക്കാലാണ്.  ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാല്‍ കാണികളുടെ തമ്മിലടി എത്രയോ കാണാം.  ഇത് കൊണ്ടാണ് ഫാന്‍സിന് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുന്നത്. സൗത്ത് യോര്‍ക്ക്‌ഷെയര്‍ കൗണ്ടിയിലെ ഷെഫീല്‍ഡിലുള്ള ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലായിരുന്നു അങ്കം.  അത്ര വലിയ മൈതാനമല്ല. പക്ഷേ സ്ഥിരമായി അവിടെ വലിയ മല്‍സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. വൈകീട്ട്് മൂന്ന് മണിക്കായിരുന്നു കിക്കോഫ്. ആരാധകരെ ഭയന്ന് തന്നെയാണ് ഇത്രയും നേരത്തെ മല്‍സരം സംഘാടകര്‍ നിശ്ചയിച്ചത്. പകല്‍ വെളിച്ചത്തില്‍ കാണികളുടെ കടന്നുകയറ്റം കുറവാകുമെന്ന് കരുതിയുള്ള മുന്‍കരുതല്‍. കിക്കോഫിന് 15 മിനുട്ട് മുമ്പ് തന്നെ എല്ലാവരും ഇരിപ്പിടത്തില്‍ എത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഉച്ചത്തിരിഞ്ഞ് തന്നെ കാണികള്‍ ഒഴുകാന്‍ തുടങ്ങി. രണ്ട് ടീമിന്റെയും ആരാധകര്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലങ്ങളിലെത്തി. സ്‌റ്റേഡിയം നിറഞ്ഞിട്ടും അത്രയും ആളുകള്‍ പുറത്ത്. മല്‍സരം ആരംഭിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍  തിരക്ക് ഒഴിവാക്കാനെന്നോണം സ്‌റ്റേഡിയത്തിന്റെ ഒരു ഗേറ്റ് തുറക്കാന്‍ പറഞ്ഞതും പുറത്ത് നിന്നുള്ള വന്‍ ജനക്കൂട്ടം തിക്കി ത്തിരക്കി അകത്തേക്ക് കയറാന്‍ തുടങ്ങി. മൈതാനത്തെയും ഗ്യാലറിയെയും വേര്‍ത്തിരിക്കുന്ന ഇരുമ്പ് ഗേറ്റുകള്‍ക്കരികിലേക്ക് എല്ലാവരും കുതിച്ചെത്തി ( ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ കൂട്ടുകാര്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം കാണാം. ഗ്യാലറിയും മൈതാനവും തമ്മില്‍ വളരെ അടുത്തായിരിക്കും. ഗ്യാലറിക്കും മൈതാനത്തിനും മധ്യേ വലിയ ഇരുമ്പ്് വേലികളുണ്ടാവും. ഇരിപ്പിടങ്ങള്‍ ലഭിക്കാത്ത കാണികല്‍ ചിലപ്പോള്‍ ഇരുമ്പ് വേലിക്ക് ചുറ്റും നിന്നായിരിക്കും മല്‍സരം കാണുക.) കാണികളുടെ തള്ളിക്കയറ്റത്തില്‍ ഇരുമ്പ് വേലിക്കരികില്‍ ആദ്യമെത്തിയവര്‍ കുരുങ്ങി നിന്നു. അവര്‍ക്് മുകളിലേക്ക് തിക്കി തിരക്കിയെത്തിയവര്‍ ഒന്നിന് പിറകെ ഒന്നായി വീണു.  മുന്നിലുള്ളവരുടെ വീഴ്ച്ച പോലുമറിയാതെ പിറകിലുള്ളവര്‍ തീരക്കിയെത്തിയതോടെ അടിയില്‍പ്പെട്ടവര്‍ ശ്വാസം കിട്ടാതെ അലറി. പക്ഷേ ആ അലര്‍ച്ച കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ 94 പേര്‍ തല്‍ക്ഷണം ശ്വാസം കിട്ടാതെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.  മറ്റൊരാള്‍ ദീര്‍ഘകാലം ചികില്‍സയിലായിരുന്നു. അബോധാവസ്ഥയില്‍ ആസുപത്രി കിടക്കയില്‍ തന്നെയായിരുന്ന  അയാള്‍ 1993 ല്‍ മരിച്ചു. 766 പേര്‍ക്ക് പരുക്കേറ്റു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.


ആ ദുരന്ത കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു.  സ്‌റ്റേഡിയത്തിലേക്ക് ആദ്യം തിക്കി തിരക്കി കയറിയവരാണ്  ദുരന്തത്തിനിരയായത.് ഏത് വിധേനയും കളി കാണുക മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ലിവര്‍പൂള്‍ ആരാധകരായിരുന്നു മരിച്ചവരില്‍ കൂടുതല്‍. ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഹൂളിഗന്‍സ് അഥവാ ഭ്രാന്തന്മാര്‍ എന്നൊരു വിഭാഗമുണ്ട്.  കളിയെ വന്യമായി ആസ്വദിക്കലാണ് ഇവരുടെ ഇഷ്ടം. പ്രതിയോഗികളെ ആക്രമിക്കുക, സ്വന്തം ടീമിനായി സ്വയം മറക്കുക. ഈ ആവേശത്തിലായിരുന്നു പലരും. ചിത്രങ്ങള്‍ കണ്ടാലറിയാം  ദുരന്തത്തിന്റെ ഭീകരത. ഇരുമ്പ് വേലിക്ക്് മുന്നില്‍ കുരുങ്ങി ജീവന് വേണ്ടി നിലവിളിക്കുന്നവരുടെ  ദേഹത്തേക്ക് മലവെളളപ്പാച്ചില്‍ പോലെ ആളുകള്‍ എത്തുകയായിരുന്നു.  വന്നവര്‍ വന്നവര്‍ വീഴാന്‍ തുടങങ്ങി. അവരുടെ നിലവിളികള്‍ക്ക് മേല്‍ പിറകെ വന്നവര്‍ അകപ്പെട്ടു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികള്‍ ഉന്മാദികളെ പോലെയാണ്. മദ്യപിച്ചായിരിക്കും ഭൂരിപക്ഷവും കളി ആസ്വാദനമെന്ന ആഘോഷത്തിന് വരുക. ഇതും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.  പോലീസായിരുന്നു ഒന്നാം പ്രതി.  അവര്‍ എന്തിന് ഗേറ്റുകള്‍ തുറന്നു എന്ന ചോദ്യം ഉത്തരമില്ലാതെ നിലനിന്നു.  പതിനായിരക്കണക്കിന് കാണികള്‍ പുറത്ത്് ബഹളം വെക്കുമ്പോള്‍ അവര്‍ക്കായി കാട്ടിയ കാരുണ്യത്തില്‍ 96 പേരുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. വലിയ ദുരന്തമായതിനാല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ആരാധകരില്‍ കുറ്റം ചാര്‍ത്തി. മദ്യപിച്ചെത്തിയ കാണികള്‍ തിക്കിത്തിരക്കിയത് മൂലമായിരുന്നു വലിയ ദുരന്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇരുമ്പ് ഗേറ്റും പ്രശ്‌നമായി. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ മരിച്ചവരുടെ കുടുംബങ്ങള്‍ രംഗത്ത് വന്നു. പോലീസ് എന്തിന് ഗേറ്റ് തുറന്നു എന്ന ചോദ്യം അവര്‍ ഉയര്‍ത്തിയപ്പോള്‍ പുതിയ അന്വേഷണ കമ്മീഷനെത്തി. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ലാതെയാണ് പോലീസ് എത്തിയതെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ മനസ്സിലായി. വലിയ മല്‍സരമായിട്ടും സുരക്ഷ ഒരുക്കാന്‍ കുറച്ച് പോലിസുകാര്‍ മാത്രം. ആംബുലന്‍സ് സംവിധാനം പോലുമുണ്ടായിരുന്നില്ല. സംഘാടകരുടെ അനുമതി തേടാതെ പോലീസ് ഗേറ്റ് തുറന്നതാണ് പ്രശ്‌നമായതെന്നായിരുന്നു ഈ അന്വേഷണത്തില്‍ തെളിഞ്ഞത്.
പക്ഷേ അടിസ്ഥാന കാരണം ഇരുമ്പ് ഗേറ്റായിരുന്നു. മൈതാനത്തിന് ചുറ്റും സ്ഥാപിക്കപ്പെട്ട ഗേറ്റില്‍ തട്ടി മുന്നോട്ടും പിന്നോട്ടും പോവാന്‍ കഴിയാതെ  പലരും കുരുങ്ങുകയായിരുന്നു. ഇംഗ്ലീഷ് മെതാനങ്ങളില്‍ നിന്ന് ഇരുമ്പ് ഗേറ്റുകള്‍ അപ്രത്യക്ഷമാവാന്‍ കാരണവും ഈ സംഭവമായിരുന്നു. ഗേറ്റുകള്‍ക്ക്് പകരം സ്‌റ്റേഡിയങ്ങളില്‍ ഇരിപ്പിടങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഒരു സാഹചര്യത്തിലും കാണികളെ മൈതാനത്തിന് അരികിലെത്തരുതെന്ന തീരുമാനവുമായി. ഹില്‍സ്‌ബോറോ ദുരന്തമെന്നാല്‍ ഇന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ വിതുമ്പും.
അന്നത്തെ മല്‍സരം അതോടെ ഉപേക്ഷിച്ചു. അതേ വര്‍ഷം മെയ് ഏഴിന് ഓള്‍ഡ് ട്രാഫോഡില്‍ മല്‍സരം നടന്നു. ലിവര്‍പൂള്‍ വിജയിച്ചു. ഫൈനലിലും അവര്‍ക്ക് തന്നെയായിരുന്നു വിജയം.


ചിത്രം
ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലെ ഇരുമ്പ് ഗേറ്റില്‍ കുരുങ്ങി ശ്വാസം ലഭിക്കാതെ അലറി വിളിക്കുന്നവര്‍.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, June 26, 2020

"അമ്മമ്മോ.... നൈജീരിയ" |കഥ-3| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |




ഒളിംപിക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലൊരു ലഡു പൊട്ടലാണ്.... നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ആഗോള കായിക മാമാങ്കത്തില്‍ എല്ലാവരെയും കാണാം. ഓട്ടവും ചാട്ടവും ഫുട്‌ബോളും ഹോക്കിയും വോളിബോളും അങ്ങനെ മല്‍സരങ്ങളുടെ ഓണക്കാലം അല്ലേ.... ഒളിംപിക്‌സിന്റെ ചരിത്രം കൂട്ടുകാര്‍ക്കെല്ലാം അറിയില്ലേ... പുരാതന ഗ്രീസ്. ചിന്നിചിതറി കടന്ന നഗര രാഷ്ട്രങ്ങള്‍. സ്പാര്‍ട്ടയും ഏതന്‍സും കൊറീന്ത്യയും ഒളിംപിയയുമെല്ലാം. ഗ്രീസിന്റെ ഭൂമിരാഷ്ട്രപരമായ കിടപ്പ് രസകരമാണ്. കുന്നുകളും താഴ്‌വരകളുമായി സിഗ് സാഗ് പോലെ. നഗര രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഒരു രാജ്യത്തിലെ വിത്യസ്ത നഗരങ്ങള്‍ തമ്മില്‍ ബന്ധമില്ലാതെ നില്‍ക്കുന്ന അവസ്ഥക്ക് അന്ത്യമിട്ടാണ് നഗര രാഷ്ട്രങ്ങളുടെ കായിക സമ്മേളനം ഒളിംപിയ എന്ന നഗര രാഷ്ട്രത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ഒളിംപിയയിലെ ഈ ഒത്തുചേരലാണ് പില്‍ക്കാലത്ത് ഒളിംപിക്‌സായി പരിമണിച്ചത്.  പുരാതന ഒളിംപിക്‌സില്‍ നമ്മള്‍ക്ക്് പരിചയമുള്ള മല്‍സരങ്ങളില്‍ ദ്വന്ദുയുദ്ധം മാത്രമായിരുന്നു-ഇന്നത്തെ ബോക്‌സിംഗിന്റെ ഒരു പഴയ രൂപം. പിയറി ഡി ഗോബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരനാണ് ആധുനിക ഒളിംപിക്‌സിന് രൂപം നല്‍കിയത്-1896 ല്‍. അന്ന് മുതലാണ് നമുക്കിന്ന് പരിചയമുള്ള മല്‍സരങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത്. ഈ ആദ്യ ആധുനിക ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ കളിച്ചതായി പോലും രേഖകള്‍ പറയുന്നു. ഏതന്‍സ് ഇലവനും  അന്നത്തെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ടീമായ  സിര്‍നയും തമ്മില്‍ കളിച്ചിരുന്നതായി ഒരു വിഭാഗം ചരിത്രകാരന്മാര്‍  പറയുന്നുണ്ട്. 1900 ലെയും 1904 ലെയും ഒളിംപിക്‌സിലും ഫുട്‌ബോളുണ്ടായിരുന്നു. പക്ഷേ ഇവയെല്ലാം വിവിധ ക്ലബുകള്‍ തമ്മിലായിരുന്നു. എന്നാല്‍  രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായി ഒളിംപിക് ഫുട്‌ബോള്‍ ഔദ്യോഗികമായി മാറിയത്  1908 ലെ ലണ്ടന്‍ ഒളിംപിക്‌സ് മുതലാണ്. ഒളിംപിക്‌സിന്റെ ആതിഥേയര്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയാണ്. ഐ.ഒ.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ കായിക സംഘടന പിറന്നത് 1894 ജൂണ്‍ 23 നാണ്. ആ ദിവസമാണ് എല്ലാ വര്‍ഷവും ഒളിംപിക് ദിനമായി ആചരിക്കുന്നത് എന്നതും കൂട്ടുകാര്‍ തിരിച്ചറിയണം. ആ ദിവസാണിപ്പോള്‍. അതിനാല്‍ രസമുള്ള ഒരു ഒളിംപിക് ഫുട്‌ബോള്‍ കഥ പറയട്ടെ...


അമ്മമ്മോ.... നൈജീരിയ

ഈ കഥയുടെ പശ്ചാത്തലം അമേരിക്കയാണ്. 1996 ലെ ഒളിംപിക്‌സ്.  അതിന് വേദിയായത് അറ്റ്‌ലാന്റ നഗരം. അമേരിക്കക്കാര്‍ക്ക്് ഫുട്‌ബോളിനോട് വലിയ താല്‍പ്പര്യമില്ലെങ്കിലും അറ്റ്‌ലാന്റയിലേക്ക് വന്നവരെല്ലാം ശക്തരായ ഫുട്‌ബോള്‍ ടീമുകളായിരുന്നു. 1992 ലെ ഒളിംപിക്‌സ് വരെ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒളിംപിക് ടീമിലെത്താമായിരുന്നെങ്കില്‍ ആ വര്‍ഷം വലിയ നിയമ ഭേദഗതിയുണ്ടായിരുന്നു. ഒളിംപിക് ഫുട്‌ബോള്‍ ടീമില്‍ 23 വയസിന് താഴെയുള്ളവര്‍ മാത്രമേ പാടുള്ളുവെന്ന്. മൂന്ന് സീനിയേഴ്‌സിന് മാത്രം കളിക്കാം.  നേരിട്ട്് ഒരു ടീമിനും ഒളിംപിക്‌സ് ഫുട്‌ബോള്‍ കളിക്കാനാവില്ല. എല്ലാ വന്‍കരകളിലും യോഗ്യതാ മല്‍സരങ്ങള്‍. അങ്ങനെ യോഗ്യതാ കടമ്പ കടന്ന് അറ്റ്‌ലാന്റയിലേക്ക് വന്നവര്‍ ചില്ലറക്കാരായിരുന്നില്ല. അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ, നൈജീരിയ, ജപ്പാന്‍ തുടങ്ങിയവര്‍. ബ്രസീലും അര്‍ജന്റീനയുമുള്ളതിനാല്‍ സ്വര്‍ണവും വെള്ളിയും അവര്‍ പങ്കിടുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഏഷ്യയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്കോ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കോ ആരും ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. മല്‍സരങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ തുടങ്ങിയവരെല്ലാം നോക്കൗട്ടിലെത്തി. അട്ടിമറിക്കാരായി ആഫ്രിക്കയില്‍ നിന്നും ഘാനയും നൈജീരിയയും കടന്നു കയറി. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍  പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും അര്‍ജന്റീന സ്‌പെയിനിനെയും  നൈജീരിയ മെക്‌സിക്കോയും ബ്രസീല്‍ ഘാനയെയും തോല്‍പ്പിച്ചതോടെ ആവേശം ഉയര്‍ന്നു. സെമി ഫൈനലില്‍ ബ്രസീലിനെതിരെ നൈജീരിയയും അര്‍ജന്റീനക്കെതിരെ പോര്‍ച്ചുഗലും. ഒന്നാം സെമിയുടെ ഫലം പ്രതീക്ഷിച്ച പോലെയായിരുന്നു-അര്‍ജന്റീനക്കാര്‍ രണ്ട് ഗോളുകള്‍ പോര്‍ച്ചുഗല്‍ വലയില്‍ നിക്ഷേപിച്ചു. രണ്ടാം സെമിയില്‍ ബ്രസീല്‍ അണിനിരത്തിയ പേരുകള്‍ പറയാം-  സാക്ഷാല്‍ റൊണാള്‍ഡോ, റിവാള്‍ഡോ, ബെബറ്റോ,  ഗോള്‍ക്കീപ്പര്‍ ദീദ, ജുനിഞ്ഞോ, സാവിയോ, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവര്‍. കിക്കോഫില്‍ തന്നെ ബ്രസീല്‍ സ്‌ക്കോര്‍ ചെയ്തു. ഫ്‌ളാവിയോയുടെ ബൂട്ടില്‍ നിന്ന്. 20-ാം മിനുട്ടില്‍ റോബര്‍ട്ടോ കാര്‍ലോസിന് പറ്റിയ പിഴവില്‍ സെല്‍ഫ് ഗോള്‍ രൂപത്തില്‍ ബ്രസീലിന്റെ വലയില്‍ പന്തെത്തി. അങ്ങനെ 1-1. എന്നാല്‍ ബെബറ്റോയും ഫ്‌ളാവിയോയും ഒന്നാം പകുതിക്ക് മുമ്പ് സ്‌ക്കോര്‍ ചെയ്തതോടെ 3-1 ന് ബ്രസീല്‍ മുന്നില്‍. സ്വന്തം ടീം ഫൈനല്‍ ഉറപ്പാക്കിയെന്ന ധാരണയില്‍ കൂറെ ബ്രസീലുകാര്‍ സ്‌റ്റേഡിയം വിടുകയും പുറത്ത് ആഘോഷം ആരംഭിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ കളി മാറി. 78-ാം മിനുട്ടില്‍ വിക്ടര്‍ ഇക്‌പെബയുടെ ബുള്ളറ്റ് ഷോട്ട് ബ്രസീല്‍ വലയില്‍. മല്‍സരം 2-3. അവസാന മിനുട്ടില്‍ നായകന്‍ കാനുവിന്റെ കാലുകളില്‍ പന്ത്. ഊളിയിട്ട് ബ്രസീല്‍ ബോക്‌സില്‍ കയറിയ നായകന്‍ പന്ത് വലയിലാക്കി, 3-3. പിന്നെ 30 മിനുട്ട് അധികസമയം.  മൂന്നാം മിനുട്ടില്‍ തന്നെ കാനു വീണ്ടും നിറയൊഴിച്ചതോടെ ആഘോഷം നൈജീരിയന്‍ ക്യാമ്പിലായി. ബ്രസീലുകാര്‍ തളരാന്‍ തുടങ്ങിയിരുന്നു. പക്ഷേ വിടാതെ അവര്‍ പൊരുതിയെങ്കിലും ഡിഫന്‍സില്‍ കൂടുതല്‍ ആളുകളെ അണിനിരത്തി അവശേഷിക്കുന്ന 27 മിനുട്ട് നൈജീരിയ പൊരുതി നിന്നു. അങ്ങനെ ഒളിംപിക് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവില്‍ അവര്‍ ഫൈനലില്‍. ഫുട്‌ബോള്‍ ലോകം മോഹിച്ചത് ഒരു അര്‍ജന്റീന-ബ്രസീല്‍ ഫൈനലായിരുന്നു. പക്ഷേ  ജോര്‍ജിയയിലെ ഏതന്‍സിലുള്ള സാന്‍ഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരെ സാക്ഷിയാക്കി ഓഗസ്റ്റ് മൂന്നിന് നടന്നത് ലാറ്റിനമേരിക്കയും ആഫ്രിക്കയും തമ്മിലുള്ള ബലാബലം. അതായത് അര്‍ജന്റീനയും നൈജീരിയയും.
ചാമ്പ്യന്‍ഷിപ്പില്‍ അസാധ്യ ഫോമിലായിരുന്നു അര്‍ജന്റീനക്കാര്‍. വിഖ്യാതരായ റോബര്‍ട്ടോ അയാല, ജാവിയര്‍ സനേറ്റി, മത്തിയാസ് അല്‍മേഡ, റോബര്‍ട്ടോ സെന്‍സീനി, ക്ലൗഡിയോ ലോപസ്, ഡിയാഗോ സിമയോണി, ഏരിയല്‍ ഒര്‍ടേഗ, ഹെര്‍നാന്‍ ക്രെസ്‌പോ തുടങ്ങി എല്ലാവരും പില്‍ക്കാലത്ത് ലോക ഫുട്‌ബോളില്‍ അരങ്ങ് തകര്‍ത്തവര്‍. വന്‍ ആരവങ്ങളില്‍ കളി തുടങ്ങി. മൂന്നാം മിനുട്ടില്‍ തന്നെ ലോപസിന്റെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടി. അതോടെ ഗ്യാലറിയില്‍ അര്‍ജന്റീനക്കാരുടെ മതിമറന്ന ആഘോഷം. പക്ഷേ തിരിച്ചുവന്ന നൈജീരിയ ബബയാറോയിലുടെ സമനില നേടി.  ആദ്യ പകുതിയില്‍ 1-1. രണ്ടാം പകുതി തുടങ്ങിയതും ഹെര്‍നാന്‍ ക്രെസ്‌പോ നേടിയ പെനാല്‍ട്ടി ഗോളില്‍ അര്‍ജന്റീന മുന്നില്‍. അവിടെയും സൂപ്പര്‍ ഈഗിള്‍സ് എന്ന് വിളിപ്പേരുള്ള നൈജീരിയക്കാര്‍ തളര്‍ന്നില്ല. അവരുടെ കൊച്ചുതാരം  ഡാനിയേല്‍ അമോകാച്ചി 74-ാം മിനുട്ടില്‍ സമനില നേടുന്നു.  പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസരങ്ങളെല്ലാം അര്‍ജന്റീനക്കാര്‍ക്കായിരുന്നു. പക്ഷേ പ്രത്യാക്രമണത്തില്‍ വന്യമായ ആഫ്രിക്കന്‍ കരുത്തില്‍ നൈജീരിയക്കാര്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിക്കാന്‍ തുടങ്ങി. കളി 90-ാം മിനുട്ടില്‍. അമോകാച്ചിയിലുടെ പന്ത് ഇമാനുവല്‍ അമുനികേക്ക്. ഓഫ്‌സൈഡ് കെണിയില്‍ നിന്ന് വന്‍ കുതിപ്പില്‍ മോചിതനായ താരം പെനാല്‍ട്ടി ബോക്‌സിലേക്ക് കയറിയപ്പോള്‍ അര്‍ജന്റീനയുടെ കരുത്തനായ ഗോള്‍ക്കീപ്പര്‍  പാബ്ലോ കവലാരോ മുന്നോട്ട് കയറി. പക്ഷേ ഗോള്‍ക്കീപ്പറെയും പരാജിതനാക്കി  അമുനികേ പന്ത് ഗോള്‍ പോസ്റ്റില്‍ നിക്ഷേപിച്ചത് സുന്ദരമായ വോളിയില്‍. മല്‍സരം 3-2 ല്‍ നൈജീരിയക്ക് അനുകൂലം. ബാക്കിയുള്ളത് അധികസമയമായ നാല് മിനുട്ട് മാത്രം. ആ സമയത്തെയും നൈജീരിയക്കാര്‍ അതിജയിച്ചപ്പോല്‍ ഇതാദ്യമായി ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം ആഫ്രിക്കയില്‍....

ഒളിംപിക് ഫുട്‌ബോളിലെന്നല്ല ലോക ഫുട്‌ബോളില്‍ തന്നെ ഇത്തരത്തില്‍ വിസ്മയ തിരിച്ചുവരവ് കുറവായിരുന്നു. വിഖ്യാതരായ രണ്ട് ലാറ്റിനമേരിക്കക്കാര്‍. ബ്രസീലിനെ സെമിയില്‍ തോല്‍പ്പിച്ചത് 1-3 ന് പിറകില്‍ നിന്ന ഘട്ടത്തില്‍. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചത് 1-2ന് പിന്നില്‍ നിന്ന ഘട്ടത്തില്‍. അതോടെ നൈജീരിയക്കാര്‍ ലോക ഫുട്‌ബോളല്‍ അട്ടിമറിക്കാരായി. ലോക ഫുട്‌ബോളിലെ പലരും പറഞ്ഞു-ആഫ്രിക്കയില്‍ നിന്ന് ഒരു ടീം ലോകകപ്പ് നേടുമെങ്കില്‍ അത് നൈജീരിയക്കാര്‍ ആയിരിക്കുമെന്ന്. പക്ഷേ ഈ ഒളിംപിക് ഫുട്‌ബോള്‍ കരുത്ത് ലോക വേദിയില്‍ പ്രകടിപ്പിക്കാന്‍ പലത് കൊണ്ടും അവര്‍ക്കായില്ല എന്നതായിരുന്നു ഖേദകരമായ സത്യം.


ചിത്രം
1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്വര്‍ണം സ്വന്തമാക്കിയ ആഹ്ലാദത്തില്‍ നൈജീരിയന്‍ ടീം

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Wednesday, June 24, 2020

കണ്‍മുന്നില്‍ സാക്ഷാല്‍ മെസി | ഫുട്ബോൾ രാജാവിനെ ഇന്റർവ്യൂ ചെയ്ത ചരിത്ര മുഹൂർത്തം ഓർത്തെടുത്തു | കമാൽ വരദൂർ

                             


2014 ജൂലൈ-1
ലോകകപ്പ് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും സാവോപോളോയിലെ കൊറീന്ത്യന്‍സ് മൈതാനത്ത് ഏറ്റുമുട്ടുന്ന ദിനം. ലിയോ മെസിയും ഡി മരിയയും സെര്‍ജി അഗ്യൂറോയുമെല്ലാം കളിക്കുന്ന അര്‍ജന്റീനക്കാര്‍.... ഷക്കീറിയെ പോലെ അതിവേഗക്കാരുടെ ചുവപ്പന്‍ സ്വിസ് പട
ലോകത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ സാവോപോളോയില്‍ നിന്നും 100 കീലോമീറ്റര്‍ അകലെ സാവോ ജോസിലാണ് എന്റെ താമസം. മല്‍സരം നടക്കുന്ന കൊറീന്ത്യന്‍സ് മൈതാനമാവട്ടെ സാവോപോളോയില്‍ നിന്നും മുപ്പത് മിനുട്ട് അകലെയാണ്....
രാവിലെ തന്നെ സാവോ ജോസിലെ വീട്ടില്‍ നിന്നുമിറങ്ങി-വളരെ നേരത്തെ എത്തിയാല്‍ മാത്രമാണ് സ്‌റ്റേഡിയത്തിലെ മീഡിയാ ഗ്യാലറിയില്‍ ഇരിപ്പിടമുണ്ടാവു. അര്‍ജന്റീനക്കാരും സ്വിസുകാരും തലേദിവസം തന്നെ സാവോപോളോ കീഴടക്കിയിരുന്നു. ആരാധകരുടെ കുത്തൊഴുക്ക് ഉറപ്പാണ്. സാവോ ജോസില്‍ നിന്നും രാവിലെ ബസ്സില്‍ കയറി. ബസ് എന്നാല്‍ സൂപ്പര്‍ സുന്ദര ബസാണ്. എട്ട് വരി ട്രാക്കിലൂടെ കുതികുതിക്കുന്ന ബസിന് സാവോ ജോസ് വിട്ടാല്‍ സ്‌റ്റോപ്പ് സാവോപോളോ മാത്രം. ഒരു മണിക്കൂറിനകം 100 കീലോ മീറ്റര്‍ പിന്നിടും.
ബസ് അതിവേഗം തായിത്തെ എന്ന സ്ഥലത്തെ വലിയ ബസ് സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം വേണം സ്‌റ്റേഡിയത്തിലെത്താന്‍. രണ്ട് റിയല്‍ (ബ്രസീല്‍ കറന്‍സി) വേണം സ്‌റ്റേഡിയത്തിലെത്താന്‍. ബസ് പോലെ തന്നെ സുന്ദരമായ ട്രെയിനില്‍ എളുപ്പത്തില്‍ സ്‌റ്റേഡിയത്തിന്റെ കവാടത്തിലെത്താം. ട്രെയിന്‍ നിറയെ അര്‍ജന്റീനക്കാര്‍.... മറഡോണയെ പാടി മെസിയെ പാടി അവരങ്ങ് ആര്‍ത്തു വിളിക്കുകയാണ്. എല്ലാവരുടെ ഷര്‍ട്ടിന്റെയും നിറം വെളുപ്പും നീലയും-ജഴ്‌സി നമ്പര്‍ പത്ത്. മറഡോണയണിഞ്ഞ പത്ത് ഇപ്പോള്‍ മെസിയുടെ പത്താണ്. എല്ലാവരും പാടുന്നത് ഒരു പാട്ട് മാത്രം-ലാ ലീ ലിയോ-അതായത് മെസിയെന്ന രാജാവിനെ വാഴ്ത്തിയങ്ങ് മുന്നേറുന്നു. ഫുട്‌ബോളിനെ മാത്രം സ്‌നേഹിക്കുന്ന, കാല്‍പ്പന്തിനെ പ്രാണവായുവായി കരുതുന്ന ഒരു ജന തതി-അവരാണ് അര്‍ജന്റീനക്കാര്‍. ഫുട്‌ബോളാണ് കൊച്ചു രാജ്യത്തെ ഒന്നിപ്പിക്കുന്നത്. കാഴ്ച്ചയില്‍ എല്ലാവരും സുന്ദരീസുന്ദരന്മാര്‍... വളരെ പെട്ടെന്ന് ട്രെയിന്‍ സ്‌റ്റേഡിയത്തിലെത്തി. പുറത്ത് നില്‍ക്കുമ്പോള്‍ അലകടല്‍ പോലെ അര്‍ജന്റീനക്കാര്‍. ഇടക്കിടെ സ്വിസുകാരും. പക്ഷേ എവിടെയും ബ്രസീലുകാരെ കാണുന്നില്ല. അവരുടെ മഞ്ഞനിറം ചിലയിടങ്ങളില്‍ മാത്രം.
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്‌നേഹമെന്നത് ഒരു ഇന്ത്യ-പാക് ഗാഥ പോലെയാണ്. ശത്രുതയിലാണ് ഇരു രാജ്യക്കാര്‍ക്കും താല്‍പ്പര്യം. അര്‍ജന്റീനക്കാരന്റെ നീല കുപ്പായത്തോട് മഞ്ഞയിട്ട ബ്രസീലുകാരന് താല്‍പ്പര്യമില്ല. കളിക്കാന്‍ വരുന്നത് സാക്ഷാല്‍ മെസിയാണെങ്കില്‍ പോലും ബ്രസീലുകാര്‍ പെലെ, നെയ്മര്‍ പാട്ടുകള്‍ പാടും. അര്‍ജന്റീനക്കാരെ കാണുമ്പോള്‍ ബ്രസീലുകാര്‍ പാടുന്ന ഒരു സൂപ്പര്‍ ഗാനമുണ്ട്-സപെലെ സപെലെ ... എന്ന് തുടങ്ങുന്ന ഗാനം. റിയോ ഒളിംപിക്‌സ് വേളയിലാണ് ഈ ഗാനം കൂടുതല്‍ കേട്ടത്. ഒരു അര്‍ജന്റീനക്കാരന്റെ കുപ്പായം എവിടെയെങ്കിലും കണ്ടാല്‍ അപ്പോള്‍ തുടങ്ങും ബ്രസീലുകാര്‍ സപെലെയെ പാടാന്‍... ആ പാട്ടിനര്‍ത്ഥം രസകരമാണ്. പെലെയെ പോലെ ആയിരം ഗോള്‍ നേടിയ ആരുണ്ട് ലോകത്ത് എന്നാണ് ആദ്യ വരിയുടെ അര്‍ത്ഥം. തായിത്തിയിലെ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലെത്തിയത് അറിഞ്ഞതേയില്ല-കാരണം അത്രമാത്രം ആരാധകരുടെ തളളിക്കയറ്റത്തില്‍ നിലം തൊടാതെയുള്ള ഒരു യാത്ര.
കളി തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ ഇനിയും ബാക്കിയുണ്ട്. നല്ല വെയിലായതിനാല്‍ മീഡിയാ ബോക്‌സിലെ ശീതളിമയില്‍ സുഹൃത്തുകള്‍ക്കൊപ്പം അല്‍പ്പമിരുന്നു. അല്‍പ്പം കഴിഞ്ഞ് താരങ്ങള്‍ മൈതാനത്ത് വാം അപ്പിനിറങ്ങിയപ്പോള്‍ മീഡിയാ ഗ്യാലറിയിലെത്തി. മെസിയും അഗ്യൂറോയും ഹിഗ്വിനും മസ്‌കരാനസും മരിയയുമെല്ലാം പന്ത് തട്ടുന്നു. മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ സ്വയം മറക്കുന്ന അര്‍ജന്റീനക്കാര്‍. ഷെര്‍ദാന്‍ ഷക്കീരിയായിരുന്നവു സ്വിസ് സംഘത്തിലെ സുപരിചിതന്‍.
അല്‍പ്പം കഴിഞ്ഞു-ടീം ലൈനപ്പായി. അര്‍ജന്റീനിയന്‍ സംഘത്തില്‍ ഗോള്‍ വലയം കാക്കുന്നത് പതിവ് പോലെ റോമീറോ. പിന്‍നിരയില്‍ ഗാരി, സബലേറ്റ, ഗാജോ, റോജോ. മധ്യനിരയില്‍ ഫെര്‍ണാണ്ടസ്, ഡി മരിയ, മസ്‌ക്കരാനോ, ലാവസി. മുന്‍നിരയില്‍ മെസിയും ഹിഗ്വിനും.
സ്വിസ് സംഘത്തില്‍ ഗോള്‍ക്കീപ്പര്‍ ബെനാജിയോ. പിന്‍നിരയില്‍ സാക്കയും ബെഹറമിയും റോഡ്രിഗസും മഹമൂദിയും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഡാര്‍മനിച്ചും ജോര്‍കഫും. മുന്‍നിരയില്‍ ഷക്കീരിയും ഷാക്കറും.... മൈതാനം പ്രകമ്പനം കൊള്ളാന്‍ തുടങ്ങി. ഔദ്യോഗിക ജഴ്‌സിയില്‍ ടീമുകള്‍ മൈതാനത്ത്. ആദ്യം അര്‍ജന്റീനയുെട ദേശീയ ഗാനം. മൂന്ന് മിനുട്ട് ദീര്‍ഘിച്ച ഗാനത്തിന് ശേഷം സ്വിസുകാരുടെ ദേശീയ ഗാനം.
റഫറിയുടെ വിസിലോടെ ആരവങ്ങള്‍ ശക്തമായി. മെസിക്കും സംഘത്തിനും വ്യക്തമായ ആധിപത്യം. ഹ്വിഗിനും മെസിയും പലവട്ടം സ്വിസ് ബോക്‌സില്‍ പരിഭ്രാന്തി പരത്തി. പക്ഷേ ഗോള്‍ മാത്രം അകന്നു. ആദ്യ പകുതിയില്‍ ഗോളില്ല. രണ്ടാം പകുതിയില്‍ മരിയായിരുന്നു താരം. തകര്‍ത്തുളള മുന്നേറ്റങ്ങള്‍. പക്ഷേ അപ്പോഴും ഗോളുകളുടെ ലാഞ്ചനയില്ല. നിശ്ചിത സമയ മല്‍സരം ഗോള്‍രഹിത സമനിലയില്‍. പിന്നെ അര മണിക്കൂര്‍ അധികസമയ പോരാട്ടം. ആ സമയത്തിന്റെ പതിനൊന്നാം മിനുട്ടില്‍ മെസി ഊളിയിട്ടു കയറി. തളികയിലെന്നോണം മരിയക്ക് ക്രോസ്-സുന്ദരമായ ഹെഡ്ഡറില്‍ പന്ത് വലയില്‍...... അര്‍ജന്റീനക്ക് ജയം..
മല്‍സരത്തിന് ശേഷം പതിവ് പത്രസമ്മേളനം. രണ്ട് ടീമുകളിലെയും ക്യാപ്റ്റന്മാരും പരിശീലകരും സംബന്ധിക്കും. നമ്മുടെ നാട്ടിലേത് പോലെ ഓടിയങ്ങ് പത്ര സമ്മേളനത്തില്‍ കയറാന്‍ കഴിയില്ല. നേരത്തെ ബുക്ക് ചെയ്ത് ടോക്കണ്‍ വാങ്ങണം. പത്രസമ്മേളന ഹാളില്‍ കയറിയപ്പോള്‍ യുദ്ധത്തിനുള്ള ആളുകള്‍... മുന്നിലുള്ള കസേരയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.
അല്‍പ്പം കാത്തിരുന്നപ്പോള്‍ മെസി വന്നു, കോച്ചെത്തി. സ്വിസ് ക്യാപ്റ്റനും പരിശീലകനും പിറകെയെത്തി. ശാന്തശീലനായ മെസി-പതിവുള്ള നാണും മുഖത്ത്. വാര്‍ത്താ സമ്മേളനത്തിനൊരു അവതാരകനുണ്ട്. അദ്ദേഹം ആദ്യം കാര്യങ്ങള്‍ പറയും. ചോദ്യങ്ങള്‍ ചോദിക്കാനുളളവര്‍ക്ക് കൈകള്‍ ഉയര്‍ത്താം. അവതാരകനായിരിക്കും ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കുക. തുടക്കം മുതല്‍ തന്നെ ഞാന്‍ കൈകള്‍ ഉയര്‍ത്തിയെങ്കിലും യൂറോപ്പില്‍ നിന്നുള്ള വന്‍കിട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അവസരം. അവസാനം എനിക്ക് അവസരം നല്‍കിയപ്പോള്‍ ഡി മരിയയുടെ ഗോളിനെക്കുറിച്ച് ചോദിച്ചു. മെസി വ്യക്തമായി സ്പാനിഷില്‍ ഉത്തരം നല്‍കി (നമ്മള്‍ ഉപയോഗിക്കുന്ന ഇയര്‍ ഫോണിലൂടെ സ്പാനിഷ് മറുപടി ഇംഗ്ലിഷില്‍ കേള്‍ക്കാം). മരിയ മാത്രമല്ല എല്ലാവരും മനോഹരമായി കളിച്ചത് കൊണ്ടാണ് വിജയം വരിച്ചതെന്നും ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ ഉന്നതിയിലാണെന്നുമാണ് സൂപ്പര്‍ താരം പറഞ്ഞത്.
വാര്‍ത്താ സമ്മേളനത്തിന് ശേഷം മെസി പുറത്തിറങ്ങി. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് അരികിലെത്തി. ഓട്ടോഗ്രാഫ് വാങ്ങി. ഇന്ത്യയില്‍ നിന്നാണെന്നും ഒരഭിമുഖത്തിന് സമയം അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ വോളണ്ടിയര്‍ ഇടപ്പെട്ടു. അവിടെ വെച്ചു സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു വോളണ്ടിയറുടെ നിലപാട്. മെസി പറഞ്ഞു തൊട്ടരികിലുള്ള മിക്‌സഡ് സോണിലേക്ക് വരാന്‍. ഉടന്‍ തന്നെ ക്യാമറയെടുത്തെങ്കിലും വാര്‍ത്താ സമ്മേളന ഹാളില്‍ നോ ഫഌഷ് എന്ന വലിയ ബോര്‍ഡുണ്ടായിരുന്നു. ക്യാമറ അനുവദിക്കില്ലെന്ന് വോളണ്ടിയര്‍ തീര്‍ത്തുപറഞ്ഞു.
അങ്ങനെ മിക്‌സഡ് സോണിലേക്ക് പോയി. അവിടെയും ധാരാളം മാധ്യമ പ്രവര്‍ത്തകര്‍. അര്‍ജന്റീനയുടെയും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെയും താരങ്ങളെല്ലാമുണ്ട്. അവര്‍ പല നാട്ടില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നു. മെസിക്കായുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ പത്ത് മിനുട്ട് കാത്തിരിപ്പിനൊടുവില്‍ വലിയ ഹാളില്‍ ഒരു അനൗണ്‍സ്‌മെന്റ്. പ്ലിസ് കീപ്പ് സൈലന്‍സ്, മെസി ഈസ് കമിംഗ്....
മെസി വരുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷവാനായി. വാര്‍ത്താ സമ്മേളനത്തിന് വന്ന അതേ ഡ്രസ്സില്‍ മെസി. അദ്ദേഹം വന്ന് വോളണ്ടിയറുടെ ചെവിയില്‍ എന്തോ പറഞ്ഞു. ഉടന്‍ വോളണ്ടിയര്‍ മൈക്കെടുത്ത് പറഞ്ഞു-വേര്‍ ദാറ്റ് ഇന്ത്യന്‍ ജര്‍ണലിസ്റ്റ്....! മെസി വിളിക്കുന്നത് എന്നെയാണെന്ന് മനസ്സിലായി. ഉടന്‍ അദ്ദേഹത്തിന് അരികിലെത്തി.
വോളണ്ടിയര്‍ എന്നോട് ചോദിച്ചു- സ്പാനിഷ് അല്ലെങ്കില്‍ പോര്‍ച്ചുഗീസ് അറിയുമോയെന്ന്..... രണ്ടും വഴങ്ങില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെസിക്ക് ഈ രണ്ട് ഭാഷ മാത്രമേ അറിയു എന്ന് വോളണ്ടിയര്‍. ഉടന്‍ തന്നെ സാവോപോളോയില്‍ വെച്ച് പരിചയപ്പെട്ട അര്‍ജന്റീനിയന്‍ പത്രം ബ്യുണസ് അയേഴ്‌സ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടറോട് സഹായം തേടി. അദ്ദേഹം അരികിലെത്തി. അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍-മെസിയും ഞാനും റൊമാരോ എന്ന അര്‍ജന്റീനക്കാരനും.
വലിയ രാജ്യാന്തര മാധ്യമ സമൂഹത്തിന് നടുവില്‍ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. തിരക്കിന്റെ വക്താവായ മെസി. അധികമാരോടും സംസാരിക്കാത്ത സൂപ്പര്‍ താരം. ഇന്ത്യയെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത താരരാജാവ്. അദ്ദേഹമാണ് ഏഴ് മിനുട്ട് സംസാരിക്കാന്‍ മുന്നിലിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കാര്യമായ അറിവ് നമ്മുടെ രാജ്യത്തെക്കുറിച്ചില്ല. ലോക ഫുട്‌ബോളില്‍ യൂറോപ്പും ലാറ്റിനമേരിക്കയും നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഏഷ്യയില്‍ പോലും വിലാസമില്ലാത്ത ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല എന്നതില്‍ അല്‍ഭുതം തോന്നിയില്ല. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഭുഖണ്ഢാന്തര ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ തന്നെ ടീം തകരുന്നു. അത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല.
ലോക ഫുട്‌ബോളിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. അതില്‍ മെസിയിലെ ഫുട്‌ബോളര്‍ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. കാലിക ഫുട്‌ബോളിലെ വേഗ മാറ്റങ്ങളെക്കുറിച്ചും താരങ്ങളുടെ തിരക്കേറിയ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാവുന്നവര്‍ക്ക് തിരക്ക് പുതിയ സംഭവമല്ല. രാജ്യത്തിനായി കളിക്കണം. ക്ലബിനായി കളിക്കണം. പ്രൊമോഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കണം-പരുക്കില്‍ നിന്ന് മുക്തി നേടിയാല്‍ ദീര്‍ഘകാലം കളിക്കാം. തനിക്ക് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് വാചാലനാവാന്‍ മെസിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഫിഫ നല്‍കുന്ന പരമോന്നത പുരസ്‌ക്കാരം പല തവണ ലഭിച്ചു, ക്ലബ് ഫുട്‌ബോളില്‍ നേടാനായി ഒന്നും ബാക്കിയില്ല. പക്ഷേ ഇതെല്ലാം തന്റെ മാത്രം സമ്പാദ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നിരാശനാവേണ്ടി വന്നു. പക്ഷേ ടീം നല്‍കുന്ന പിന്തുണ അപാരമായിരുന്നു. ബാര്‍സിലോണക്കായി കളിക്കുമ്പോള്‍ ചുറ്റുമുള്ളത് മികച്ച താരങ്ങള്‍. അവര്‍ക്കിടയില്‍ കളിക്കുമ്പോള്‍ പ്രയാസങ്ങള്‍ തെല്ലുമില്ല മെസിക്ക്. ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കാല്‍പ്പന്ത് മൈതാനത്ത് ഓരോ ദിവസവും ഓരോ മല്‍സരങ്ങളും നിര്‍ണായകമാണെന്നാണ് അദ്ദേഹം വിവരിച്ചത്.
ഏഴ് മിനുട്ട് എത്ര പെട്ടെന്നാണ് പോയതെന്നറിഞ്ഞില്ല. മറ്റാരോടും ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ മെസി വേഗം മടങ്ങിയപ്പോള്‍ ആ ദിവസം നല്‍കിയ അനുഭൂതി ചെറുതായിരുന്നില്ല. 2014 ലെ ലോകകപ്പില്‍ മെസി മറ്റാര്‍ക്കും അഭിമുഖം നല്‍കിയതായി അറിയില്ല. ഒരു അര്‍ജന്റീനിയന്‍ പത്രം ലോകകപ്പിന് ശേഷം മെസിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മരക്കാനയിലെ ഫൈനലില്‍ മെസി നടത്തിയ പോരാട്ടം-അര്‍ജന്റീന കപ്പടിക്കുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചു. പക്ഷേ അവസാന സമയത്ത് ജര്‍മനിക്കാരന്‍ ഗോയറ്റ്‌സെ വില്ലനായി അവതരിച്ചപ്പോള്‍ തല താഴ്ത്തി മടങ്ങിയ മെസിയുടെ മുഖം മറക്കാനാവുന്നില്ല. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ലോകകപ്പ് എന്ന വലിയ സ്വപ്‌നം പൊലിഞ്ഞതിന്റെ വേദനയും നിരാശയുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു.
ഫുട്‌ബോള്‍ രാജാവ് പെലെ. അത്‌ലറ്റിക് ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി എത്രയോ കായിക ഉന്നതരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷേ മെസിയുമായി സംസാരിച്ച ആ ഏഴ് മിനുട്ട് കായിക മാധ്യമ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 22, 2020

"ഒരു കളി, 178 ദിവസം" |കഥ-2| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



നിങ്ങളൊക്കെ ഫുട്‌ബോള്‍ നന്നായി കളിക്കുന്നവരല്ലേ... ഒരു മല്‍സരം എത്ര മിനുട്ടാണ് എന്ന് കളി അറിയുന്നവരോട് ചോദിക്കുന്നത് അവരെ പരിഹസിക്കുന്നതിന് തുല്യമാണ്. 90 മിനുട്ടാണ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഔദ്യോഗിക സമയം. ചിലപ്പോള്‍ ഇഞ്ച്വറി സമയമുണ്ടാവും. അത് ശരാശരി അഞ്ച് മിനുട്ട്. ഇനി നോക്കൗട്ട് മല്‍സരമാണെങ്കിലോ..?  90 മിനുട്ട്  മല്‍സരം സമനിലയിലാണെങ്കില്‍ 30 മിനുട്ട് അധികസമയം അനുവദിക്കും. അപ്പോഴും സമനിലയാണെങ്കില്‍ ഷൂട്ടൗട്ട്. അവിടെയും റിസല്‍ട്ട് വന്നിട്ടില്ലെങ്കില്‍ സഡന്‍ഡെത്ത് വരും. അങ്ങനെയാണ് മല്‍സരത്തില്‍ തീരുമാനമുണ്ടാവുക.  സമനിലയും അധികസമയവും ഷൂട്ടൗട്ടും പിന്നെ ഡസന്‍ഡെത്തുമെല്ലാം ചേരുമ്പോള്‍ തന്നെ 140 മിനുട്ട്. അതായത്-രണ്ടര മണിക്കൂര്‍. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ചരിത്രം നോക്കിയാല്‍ രണ്ട് വലിയ മല്‍സരങ്ങളുണ്ട്. ഒരു മല്‍സരം ദീര്‍ഘിച്ചത് മൂന്നര മണിക്കൂറോളം.  മറ്റൊരു മല്‍സരം ദീര്‍ഘിച്ചത് 178 ദിവസം. ആ കഥകളാണ് പറയാന്‍ പോവുന്നത്- കേള്‍ക്കാന്‍ റെഡിയല്ലേ...

കളിയോട് കളി

രണ്ടാം ലോക മഹായുദ്ധമെന്ന് കേട്ടാല്‍ നമ്മുടെ മുന്നിലേക്ക് വരുന്ന രണ്ട് നഗരങ്ങള്‍ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയുമല്ലേ... പക്ഷേ യുദ്ധകാലത്ത് ഫുട്‌ബോള്‍ പ്രേമികളെല്ലാം വലിയ വേദനയിലായിരുന്നു-കളികളെല്ലാം  ഉപേക്ഷിക്കപ്പെട്ട സമയം.  പല മൈതാനങ്ങളും യുദ്ധ വേദികളായ കാഴ്ച്ച. 1945 ലായിരുന്നല്ലോ യുദ്ധത്തിന് വിരാമമായത്. അതോടെ കളിമുറ്റങ്ങളും ഉണര്‍ന്നു. 1946  മാര്‍ച്ച് 30ന്  ഇംഗ്ലണ്ടിലെ സ്‌റ്റേക്ക്‌പോര്‍ട്ടിലുള്ള വലിയ റഗ്ബി മൈതാനമായ എഡ്ഗിലി പാര്‍ക്കില്‍  അക്കാലത്തെ രണ്ട് പ്രമുഖ ഇംഗ്ലീഷ് ക്ലബുകള്‍ ഏറ്റുമുട്ടി. ആതിഥേയരായ സ്റ്റോക്ക് പോര്‍ട്ട് കൗണ്ടിയും ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സും.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായിരുന്നില്ല കെട്ടോ. സെക്കന്‍ഡ് ഡിവിഷനുമല്ല. മൂന്നാം ഡിവിഷന്‍ പോരാട്ടം. പക്ഷേ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഇവര്‍ തമ്മിലുള്ള ആദ്യ പാദ പോരാട്ടം 2-2 ലായിരുന്നു. ഏത് വിധേനയും വിജയിയെ കണ്ടെത്താന്‍ നടന്ന രണ്ടാം പാദം 90 മിനുട്ട് പിന്നിട്ടപ്പോഴും  2-2 ല്‍ തന്നെ. അതോടെ റഫറി 30 മിനുട്ട് എക്‌സ്ട്രാ സമയം അനുവദിച്ചു. ആ സമയത്തും സമനില. അക്കാലത്ത് ഇംഗ്ലണ്ടില്‍ മാത്രം നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കമായിരുന്നു ജയിക്കും വരെ കളി തുടരുക എന്നത്. അതായത്  കളി അനിശ്ചിതമായി തുടരും. ആരാണോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്, അവര്‍ വിജയിക്കും. പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ട ഗോള്‍ഡന്‍ ഗോള്‍ ശൈലി പോലെ. അങ്ങനെ കളി തുടര്‍ന്നു. ആകാശത്ത് നിന്ന്് സൂര്യന്‍ മറയാന്‍ തുടങ്ങി. അപ്പോഴും ഗോളില്ല. 173- ാം മിനുട്ടില്‍ സ്‌റ്റോക്ക് പോര്‍ട്ട് സിറ്റിയുടെ  ലെസ് കോക്കര്‍ പന്ത് പ്രതിയോഗികളുടെ വലയില്‍ എത്തിച്ചിരുന്നു. അവര്‍ ആഘോഷവും തുടങ്ങങിയപ്പോഴതാ റഫറി പറയുന്നു കളിക്കാരന്‍ ഓഫ് സൈഡാണെന്ന്. ഫ്‌ളഡ്‌ലിറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍  സന്ധ്യയായപ്പോള്‍ കളി നിര്‍ത്തി. അന്ന് തന്നെ മറ്റൊരു റിപ്ലേ പോരാട്ടത്തിന് തീരുമാനമായി. എവിടെ കളി നടക്കണമെന്നതിന് ടോസിട്ടു. അതില്‍ ഭാഗ്യം  ഡോണ്‍കാസ്റ്ററിനായിരുന്നു. അങ്ങനെ മൂന്നാം പാദം. അതില്‍ നാല് ഗോളിന് ഡോണ്‍കാസ്റ്റര്‍ അനായാസം ജയിച്ചു. അപ്പോഴേക്കും മല്‍സരം പിന്നിട്ട സമയം കൂട്ടുകാര്‍ ഓര്‍ത്തുനോക്കു.... 3 മണിക്കൂര്‍ 23 മിനുട്ട്...! ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ സമയം ചെലവഴിച്ച ഒരു മല്‍സരം ഇന്നുമില്ല...
ഇതോടൊപ്പം നമ്മുടെ കേരളത്തിലെ രസമുള്ള അനുഭവം പറയട്ടെ. ഇവിടെ മുമ്പ് പ്രമുഖ ടീമുകളുടെ മല്‍സരങ്ങള്‍ പലപ്പോഴും സമനിലകളായി മാറാറുണ്ടായിരുന്നു. അത് സംഘാടകരുടെ വേലയായിരുന്നുട്ടോ..... സംഘാടകര്‍ റഫറിമാരെ സ്വാധീനിക്കും. പ്രമുഖരുടെ പോരാട്ടമാവുമ്പോള്‍ കാണികള്‍ നിറഞ്ഞെത്തും. ആദ്യ മല്‍സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ അടുത്ത ദിവസം ഇതേ മല്‍സരം നടത്തും. അന്നും കാണികള്‍ നിറഞ്ഞെത്തും. അങ്ങനെ സംഘാടകര്‍ക്ക്് കാശുണ്ടാക്കാം. ഈ കളി കച്ചവടത്തില്‍ കളിക്കാര്‍ക്കും റഫറിക്കും കമ്മീഷന്‍ നല്‍കിയിരുന്നൂട്ടോ.....

ആദ്യപകുതി 2019 ല്‍, രണ്ടാം പകുതി 2020 ല്‍

ഇനി ഏറ്റവുമധികം ദിവസമെടുത്ത മല്‍സരമാണ്....ആ ചരിത്രം നമുക്ക് അരികിലാണ് കെട്ടോ.... ഈ കോവിഡ് കാലത്ത്. സ്പാനിഷ് ലാലീഗ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാം ചാടിയെഴുന്നേല്‍ക്കില്ലേ. അവിടെ മെസിയുണ്ട്, കരീം ബെന്‍സേമയുണ്ട്, ഈഡന്‍ ഹസാര്‍ഡുണ്ട്... അങ്ങനെ എല്ലാവരും ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന വലിയ ലീഗ്. ലാലീഗയുടെ സെക്കന്‍ഡ് ഡിവിഷനിലും സൂപ്പര്‍ താരങ്ങളുണ്ട്. ഗംഭീര അങ്കങ്ങള്‍ നടക്കാറുണ്ട്. 2019 ഡിസംബര്‍ 15ന് ലാലീഗ സെക്കന്‍ഡ് ഡിവിഷനില്‍  വലിയ മല്‍സരം. ആല്‍ബെസറ്റോ എന്ന ക്ലബും റയോ വലിസാനോ എന്ന ക്ലബും നേര്‍ക്കുനേര്‍. വലിസാനോയുടെ മൈതാനത്തായിരുന്നു അങ്കം. സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം. കളി തുടങ്ങി അല്‍പ്പം കഴിയുന്നതിന് മുമ്പ് തന്നെ വലിസാനോ ഫാന്‍സ് ബഹളം തുടങ്ങി. ആല്‍ബെസറ്റോ നിരയില്‍ കളിക്കുന്ന ഉക്രൈനിയന്‍ താരം  റോമന്‍ സോസുലിക്കെതിരെയായിരുന്നു ബഹളം. റോമന്‍ വലത് പക്ഷ തീവ്രവാദിയാണെന്നും അദ്ദേഹം  നാസി അനുകൂലിയാണെന്നുമെല്ലാമുളള മുദ്രാവാക്യങ്ങളുമായി  സ്‌റ്റേഡിയത്തില്‍ ഒന്നടങ്കം വലിയ ബഹളം. റോമന്‍ മുമ്പ് വലിസാനോക്ക് കളിച്ച താരമായതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ആരാധകര്‍ക്ക്് വ്യക്തമായ ചിത്രമുണ്ടായിരുന്നു. ബഹളം തുടരുന്നതിനിടെ റഫറി ആദ്യ പകുതി അവസാനിപ്പിച്ചു. ആരാധകരോട് അടങ്ങാനും റഫറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഒരു തരത്തിലും ആരാധകര്‍ വഴങ്ങിയില്ല. അങ്ങനെ മല്‍സരം ആദ്യ പകുതിയില്‍ അവസാനിപ്പിക്കാന്‍ റഫറി തീരുമാനിച്ചു. ആ സമയത്ത്് മല്‍സരത്തില്‍ ആരും സ്‌ക്കോര്‍ ചെയ്തിരുന്നില്ല. അതിനിടെ ആല്‍ബെസറ്റോയുടെ എഡ്ഡി ഇസ്രാഫിലോവ് ചുവപ്പ് കാര്‍ഡില്‍ പുറത്താവുകയും ചെയ്തിരുന്നു.

രണ്ടാം പകുതി എന്ന് നടത്താനാവുമെന്ന ആശയകുഴപ്പത്തില്‍ നില്‍ക്കവെയാണ് കോവിഡ് എന്ന മഹാമാരി വന്നത്. തുടര്‍ന്ന് ലോക്ഡൗണും പ്രഖ്യാപിക്കപ്പെട്ടു. കളികളെല്ലാം അവസാനിപ്പിക്കാനും തീരുമാനിച്ചതോടെ സെക്കന്‍ഡ് ഡിവിഷനിലെ ഈ പോരാട്ടം  അപൂര്‍ണമായി നിന്നു. കോവിഡില്‍ മല്‍സരങ്ങള്‍ നീണ്ട് പോയി. ഒടുവില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും കാണികളില്ലാതെ ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം നടത്തിയത് ഈ മല്‍സരമായിരുന്നു. അതായത് രണ്ടാം പകുതി. 2020 ജൂണ്‍ ഒമ്പതിനായിരുന്നു പോരാട്ടം. 45 മിനുട്ട്  മാത്രമായി അങ്കം തുടര്‍ന്നപ്പോള്‍  ആല്‍ബെസറ്റോ നിരയില്‍ പത്ത് പേര്‍ മാത്രം. ഗ്യാലറി ശൂന്യമായത് കൊണ്ട് ബഹളമില്ല. ലൂയിസ് അഡ്വിന്‍സുല നേടിയ ഗോളില്‍ വലിസാനോ ജയിച്ചു കയറിയപ്പോള്‍ പിറന്നത് വലിയ ചരിത്രം.
178 ദിവസം കൊണ്ടാണ് ഈ മല്‍സരം പൂര്‍ണമായത്. ഇങ്ങനെ ഒരു മല്‍സരവും ചരിത്രത്തില്‍ ഇല്ല.

കമാൽ വരദൂർ 🖋️

Sunday, June 21, 2020

"ബ്രസീല്‍ കരഞ്ഞ ആ രാത്രി" |കഥ-1| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



കൂട്ടുകാരേ,
ഒരു പന്ത് നിങ്ങള്‍ തട്ടിയാല്‍ എത് എത്ര ദൂരം പോവും...? അത് നിങ്ങളുടെ തട്ടലിന്റെ ശക്തി പോലെയിരിക്കുമല്ലേ.... അതേ, ഫുട്‌ബോളിന് അതിര്‍ത്തിയില്ല. ദൂരെ, ദൂരെ, വേഗ വേഗത്തില്‍ അത് പോവും. 6000 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യത്തിലുടെ സഞ്ചരിച്ചാല്‍ കഥകള്‍ക്ക് പഞ്ഞമില്ല. ഓരോ മല്‍സരവും ഓരോ കഥയല്ലേ... മല്‍സരങ്ങള്‍, അതിന്റെ ഒരുക്കം, വിജയം അല്ലെങ്കില്‍ തോല്‍വി-എല്ലാം നല്ല കഥകളാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട, കേട്ടപ്പോള്‍ കരഞ്ഞ് പോയ ഒരു കഥയില്‍ തുടങ്ങട്ടെ... അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും. ഈ കഥ നടന്ന സ്ഥലവും വ്യക്തിയുടെ വീടും ഞാന്‍ സന്ദര്‍ശിച്ചതാണ്. കഥ കേള്‍ക്കാന്‍ റെഡിയല്ലേ....

ബ്രസീല്‍ എന്ന് കേട്ടാല്‍ അത് ഫുട്‌ബോളാണല്ലോ...? നമ്മുടെ ഇന്ത്യയെക്കാള്‍ വലിയ രാജ്യം. വിസ്തീര്‍ണത്തില്‍ ഇന്ത്യ ഏഴാമതാണെങ്കില്‍ ബ്രസീല്‍ അഞ്ചാമതാണ്. നമ്മുടെ രാജ്യം പോലെ തന്നെ പ്രകൃതിരമണീയമായ രാജ്യം. മലകളും കുന്നുകളും താഴ്‌വരകളും പുഴകളുമെല്ലാമായി അടിപൊളി. ആ വലിയ രാജ്യത്തിലുടെ സഞ്ചരിച്ചാല്‍ എവിടെയും കാണാം നല്ല ഗ്രൗണ്ടുകള്‍. എല്ലാവരും കളിക്കുന്നത് ഫുട്‌ബോള്‍. വിഖ്യാത നഗരങ്ങള്‍ പലതുമുണ്ട് കെട്ടോ ബ്രസീലില്‍. സാവോപോളോ അതി വലിയ പട്ടണമാണ്. ബ്രസീലിയ രാജ്യത്തിന്റെ ആസ്ഥാനമാണ്. പക്ഷേ നമ്മള്‍ പോവുന്നത് റിയോഡി ജനീറോയിലേക്കാണ്.

അവിടെ വിഖ്യാതമായ ഒരു മൈതാനമുണ്ട്- അറിയില്ലേ- മരക്കാന.... ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമായില്ലേ നിങ്ങള്‍ക്ക്.... ലോകത്ത് ഏത് ഫുട്‌ബോള്‍ താരവും കളിക്കാന്‍ കൊതിക്കുന്ന മൈതാനം. ഞങ്ങള്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരുടെ വലിയ സ്വപ്‌നവും അവിടെ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്യലാണ്. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യാവാനാണ് കെട്ടോ- 2014 ലെ ലോകകപ്പിലും 2016 ലെ റിയോ ഒളിംപിക്‌സിലുമായി നിരവധി തവണ മരക്കാനയില്‍ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ലോകകപ്പിന്റെ ചരിത്രമെല്ലാം കൂട്ടുകാര്‍ക്ക് പരിചയമുള്ളതാണല്ലോ. 1930 ലായിരുന്നു ആദ്യ ലോകകപ്പ്-അതങ്ങ് ഉറുഗ്വേയില്‍. നാല് വര്‍ഷത്തിന് ശേഷം 1934 ല്‍ ഇറ്റലിയിലെത്തി ലോകകപ്പ്. വീണ്ടും നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് നടന്നത് 1938 ല്‍ ഫ്രാന്‍സില്‍. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്ന കഥ നാലാം ലോകകപ്പിലേതാണ്. 1950 ല്‍ ബ്രസീല്‍ ആതിഥേയരായ ആദ്യ ലോകകപ്പ്. 2014 ലെ ലോകകപ്പിന് പോയപ്പോള്‍ സാവോപോളോ നഗരത്തില്‍ വെച്ച് ഒരാളെ പരിചയപ്പെട്ടു. കരീസോ മസോക്ക എന്നായിരുന്നു പേര്. സാവോപോളോ നഗരത്തിലെ പൗലിസ്റ്റ അവന്യൂവിലെ 21-ാം സ്ട്രീറ്റില്‍ പുസ്തക വില്‍പ്പനക്കാരന്‍. കടുത്ത ഫുട്‌ബോള്‍ പ്രേമി. അദ്ദേഹത്തിന്റെ പിതാവ് ഉബാതേ മസോക്ക.  1950 ലെ ലോകകപ്പ് ഫൈനല്‍  നേരില്‍ കാണാന്‍ ജീവിതത്തിലെ മൊത്തം സമ്പാദ്യവുമായി സാവോപോളോയില്‍ നിന്നും 400 കീലോമീറ്റര്‍ അകലെയുള്ള റിയോയിലേക്ക് പിതാവ് പോവുന്നു. പിറ്റേ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പിതാവ് തിരികെ വന്ന കാഴ്ച്ചയാണ് കരീസോ പറഞ്ഞത്.  അദ്ദേഹം പറഞ്ഞ കഥ കേട്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.

നേരത്തെ ഞാന്‍ പറഞ്ഞില്ലേ, ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലുകാര്‍ക്കത് ജീവനാണ്. എന്നും അടിപൊളി ടീമാണ് ബ്രസീല്‍. കളിക്കാരോട് ജനത്തിനെല്ലാം വലിയ ആരാധനയാണ്. ഫുട്‌ബോളിനെ ഇത്രമാത്രം സ്‌നേഹിച്ചിട്ടും നമുക്കെന്താ ലോകകപ്പ് ഒരിക്കല്‍ പോലും ലഭിക്കാത്തത് എന്ന വലിയ ചോദ്യം എല്ലാ ബ്രസീലുാര്‍ക്കുമുണ്ടായിരുന്നു. ആദ്യ ലോകപ്പ് ഉറുഗ്വേക്കാര്‍ റാഞ്ചി. അത് സഹിക്കാനാവുമായിരുന്നില്ല ബ്രസീലുകാര്‍ക്ക്. കാരണം ഉറുഗ്വേ അവരുടെ അയല്‍ക്കാരാണ്. കൊച്ചുരാജ്യവും. അവര്‍ ലോകകപ്പ് നേടിയെങ്കില്‍ എന്ത് കൊണ്ട് നമുക്കത് പാടില്ല എന്ന ചോദ്യം എല്ലാ ബ്രസീലുകാര്‍ക്കുമുണ്ടായിരുന്നു. അതിനവരേ കുറ്റം പറയാനുമാവില്ല. കാരണം അത്ര മാത്രം അവര്‍ കാല്‍പ്പന്തിനെ സ്‌നേഹിച്ചിരുന്നുട്ടോ...
50 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്. എല്ലാവരും മതിമറന്നു. ലോകകപ്പ് നേരില്‍ കാണാമല്ലോ. അവരുടെ പ്രാര്‍ത്ഥന പോലെ സ്വന്തം ടീം ഫൈനലില്‍. എതിരാളികളോ ബദ്ധ വൈരികളായ ഉറുഗ്വേ. 1950 ജൂലൈ 16ന് ഫൈനല്‍. അത് മരക്കാനയില്‍. ഒരു ലക്ഷമാളുകള്‍ക്ക്് അവിടെ ഇരിപ്പിടമുണ്ട്. പക്ഷേ എത്തിയത് രണ്ട് ലക്ഷം പേര്‍. ഓര്‍ത്തുനോക്കു, ഇത്തരത്തിലൊരു അവസ്ഥ. മൈതാനത്തിന്റെ ടച്ച്് ലൈന്‍ വരെ ആളുകള്‍. ചരിത്രത്തില്‍  തന്നെ ഏറ്റവും വലിയ കാണികള്‍. എവിടെയും സാംബാതാളം. എല്ലാവരും അണിഞ്ഞത് മഞ്ഞക്കുപ്പായം. സ്‌റ്റേഡിയത്തിന് പുറത്തും ലക്ഷകണക്കിനാളുകള്‍. കൂട്ടുകാരേ, ഇന്നുള്ളത് പോലെ വലിയ ടെലിവിഷന്‍ സ്‌ക്രീന്‍ ഒന്നും അന്നില്ല. സ്‌റ്റേഡിയത്തിന് പുറത്ത് തിങ്ങിനിറഞ്ഞവരുടെ പ്രതീക്ഷ ഗ്യാലറികളിലെ ആരവങ്ങള്‍ മാത്രമായിരുന്നു. ആരവങ്ങള്‍ ഉയര്‍ന്നാല്‍ അത് ഗോളാണെന്ന് അവര്‍ തിരിച്ചറിയും.  മല്‍സരം തുടങ്ങുന്നതിന് മുമ്പ് ചെറുതായി ചാറ്റല്‍ മഴ പെയ്തു. നമ്മളെ പോലെ തന്നെ വലിയ വിശ്വാസികളാണ് ബ്രസീലുകാര്‍. ചാറ്റല്‍ മഴ ശുഭലക്ഷണമാണെന്ന് എല്ലാ ബ്രസീലുകാരും കരുതി. കളി തുടങ്ങി. ബ്രസീലിന് അവസരങ്ങളുടെ പെരുമഴ. ഗോള്‍ മാത്രമില്ല. ആദ്യ പകുതിയില്‍ 0-0. രണ്ടാം പകുതി ആരംഭിച്ചതും ബ്രസീല്‍ മുന്നിലെത്തി. ഫ്രൈക്ക എന്ന മധ്യനിരക്കാരനായിരുന്നു സ്‌ക്കോറര്‍. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഗ്യാലറിയിലും ഗ്യാലറിക്ക്് പുറത്തും എല്ലാവരും കെട്ടിപ്പിടിച്ചു. ആ ഗോള്‍ പക്ഷേ ഉറുഗ്വേയെ ഉണര്‍ത്തുകയാണ് ചെയ്തത്. ജുവാന്‍ ആല്‍ബെര്‍ട്ടോ ഷിയാഫിനോ വഴി അധികം താമസിയാതെ ഉറുഗ്വേ ഒപ്പമെത്തി. പക്ഷേ ആ ഗോളില്‍ ഒരു കൈയ്യടി പോലുമുണ്ടായില്ല. കാരണം സ്‌റ്റേഡിയത്തിലെ രണ്ട് ലക്ഷവും ബ്രസീലുകാരായിരുന്നു. അവര്‍ക്ക് വലിയ ഷോക്കായിരുന്നു ആ സമനില ഗോള്‍. പിന്നെ മൈതാനമെന്നത് ശ്മശാനം പോലെയായിരുന്നു. ബ്രസീലുകാര്‍ തളര്‍ന്നു. അവസരം കാത്തിരുന്ന ഉറുഗ്വേയുടെ സൂപ്പര്‍ താരം ഗിഗിയ ഓടിക്കയറി. ബ്രസീലിന്റെ ഗോള്‍ക്കീപ്പര്‍ മോസിര്‍ ബാര്‍ബോസ മുന്നോട്ട് വന്നു. ഗോള്‍ക്കീപ്പര്‍ക്കും പോസ്റ്റിനും ഇടയിലുടെ ഗിഗിയ പന്ത് വലയിലാക്കിയപ്പോള്‍ ഉറുഗ്വേക്ക് ലീഡ്.... മല്‍സരം അവസാനിക്കാന്‍ 11 മിനുട്ട് മാത്രം ബാക്കി. സ്‌റ്റേഡിയത്തില്‍ ഒരു കുട്ടി പോലും മിണ്ടുന്നില്ല. എല്ലാവരും കരയുകയായിരുന്നു. റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങങിയപ്പോള്‍ ഉറുഗ്വേക്കാര്‍ തുള്ളിച്ചാടി. രണ്ട് ലക്ഷം ബ്രസീലുകാരും ഒന്നും മിണ്ടാതെ സ്‌റ്റേഡിയം വിട്ടു. എല്ലാ കടകളും അടച്ചു. ബാറുകള്‍ പൂട്ടി. പൊട്ടിക്കരയുന്ന ബ്രസീലുകാരായിരുന്നു എങ്ങും. സ്വന്തം മൈതാനത്ത്, ബദ്ധ വൈരികളായ അയല്‍ക്കാരോട് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുകയെന്നത് ഒരു ബ്രസീലുകാരനും ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പിന്നീട് അഞ്ച് തവണ ബ്രസീല്‍ ലോകകപ്പ് നേടിയല്ലോ. കൂട്ടുകാര്‍ക്കറിയില്ലേ പെലെ, ഗാരിഞ്ച, ദീദി, വാവ, റൊണാള്‍ഡോ തുടങ്ങിയവരെയെല്ലാം. എല്ലാവരും  ലോകകപ്പ് നേടിയവര്‍. പക്ഷേ ഒരു ബ്രസീലുകാരനോട് ചോദിച്ചാല്‍ ഈ അഞ്ച് നേട്ടത്തേക്കാള്‍ അവന്റെ അഭിമാനത്തെ സാരമായി ബാധിച്ചത് 50 ലെ ആ ഫൈനല്‍ തോല്‍വിയാണ്. ഇപ്പോഴും ആ തോല്‍വിയോര്‍ത്ത് അവര്‍ കരയാറുണ്ട്.
അന്ന് പൊട്ടിക്കരഞ്ഞ ബ്രസീലുകാരില്‍ ഒരാളായിരുന്നു  മുകളില്‍ പറഞ്ഞ കരീസോയുടെ പിതാവ് ഉബാതേ മസോക്ക. അദ്ദേഹം അടുത്ത ദിവസമാണ് റിയോയില്‍ നിന്നും സാവോപോളോയിലെത്തിയത്. മധുരവുമായി തിരികെ വരുന്ന പിതാവിനെയും കാത്ത് കരീസോ കാത്തു നിന്നിരുന്നു. പക്ഷേ പിതാവ് ഒന്നും മിണ്ടാതെ സ്വന്തം ചെറിയ മുറിയില്‍ കയറി. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. ഹൃദയാഘാതത്തില്‍ അദ്ദേഹം മരിച്ചു. ആ സംഭവത്തിന് ശേഷം ഓരോ ജൂലൈ 16 ഉം കരീസോക്ക് വേദനയാണ്.....
ലോക ഫുട്‌ബോളില്‍ ഏറ്റവും വലിയ വേദനാ മല്‍സരം ഇതായിരുന്നു. കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കൂടെ പറയട്ടെ. 2014 ലെ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ഏഴ് ഗോളിന് ജര്‍മനിയോട് തോറ്റതും വലിയ കഥയാണ്. ആ മല്‍സരം ഞാന്‍ നേരില്‍ കണ്ടത്. ആ കഥയുടെ വൈകാതെ പറയാട്ടോ...... 

കമാൽ വരദൂർ 🖋️


കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ "




2018 JUNE 15
റഷ്യ യിൽ നടന്ന  വേൾഡ്കപ്പിന്റെ ആദ്യ മൽസരം നടന്നിട്ട്  ഇന്നേക്ക്‌ 2 വർഷം തികയുന്നു. ഇൗ രണ്ടു വർഷങ്ങളുടെ ഇടവേളയിൽ ആണ് ആനപ്പറമ്പിലെ വേൾഡ് കപ്പ് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളും  ഷൂട്ടിങ്ങും നടന്നത് . സിനിമയുടെ POST PRODUCTION ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് .   ഇൗ കോവിഡ് കാലം  കഴിഞ്ഞു തീയേറ്ററുകളിൽ തുറക്കുമ്പോൾ ഇൗ കൊച്ചു സിനിമയും നിങ്ങളെ സന്തോഷിപ്പിക്കാൻ എത്തും.  ഫുട്ബോളും ഫാന്റസിയും ചേർന്നുള്ള രസക്കൂട്ടാണ് ഇൗ സിനിമ നിറയെ. ആന്റണി വർഗീസും ( നിങ്ങളുടെ സ്വന്തം പെപ്പെ ) , ബാലു വർഗീസും ലൂക്മാനും , ടീ ജീ രവിയും ,  ഐ എം വിജയനും , ജോപോൾ അഞ്ചേരിയും കൂടെ ഒരു കൂട്ടം കുട്ടികളും കൂടാതെ കുറച്ച്  സർപ്രൈസുകളും നിങ്ങൾക്കായി കാത്തിരിക്കുന്നു . 

സിനിമയുടെ പ്രമോഷൻ ഭാഗമായി പ്രശസ്ത  സ്പോർട്സ് ലേഖകനും ,  എഴുത്തുകാരനും ചന്ദ്രിക പത്രത്തിന്റെ ചീഫ് എഡിറ്ററുമായ   കമാൽ വരദൂർ എഴുതുന്ന  " കാൽപന്തിനെ 101 കഥകൾ "  നിങ്ങൾക്കുവേണ്ടി ഒരുങ്ങുകയാണ് . കേരളത്തിലെ ഫുട്ബാളിന്റെ  പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മ സൗത്ത്സോക്കേഴ്സ് ലൂടെയും  @aanapparambileworldcup എന്ന ഫേസ്ബുക്ക് & ഇൻസ്റ്റ പേജുകളിൽ കൂടിയും  ഇൗ കൊച്ചു കഥകൾ നിങ്ങൾക്ക് വായിക്കാം . 
കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ " 

നിഖിൽ പ്രേംരാജ് ,(ഡയറക്ടർ -ആനപ്പറമ്പിലെ വേൾഡ് കപ്പ്)

Coming soon ...

Thursday, June 18, 2020

U16 AFC ചാമ്പ്യൻഷിപ്പ് : ഇന്ത്യ ശക്തമായ ഗ്രൂപ്പിൽ

 


ഈ വർഷം ബഹ്‌റൈനിൽ വെച്ചു  നടക്കുന്ന U16 AFC   ചാമ്പ്യൻഷിപ്പിന് ഗ്രൂപ്പ് നിർണ്ണയം കഴിഞ്ഞു. ഇന്ത്യ ഗ്രൂപ്പ് സിയിലാണ് ഉൾപെട്ടിട്ടുള്ളത്. ഉസ്‌ബൈകിസ്താൻ, ഓസ്ട്രേലിയ, ദ: കൊറിയ എന്നിവയാണ് ഇന്ത്യയുടെ മറ്റു എതിരാളികൾ. 

ഗ്രൂപ്പ് എ യിൽ ആതിഥേയരായ ബഹ്‌റൈനിനോടൊപ്പം ഖത്തർ, ഇറാൻ,  ഉത്തര കൊറിയ എന്നിവരും ഗ്രൂപ്പ് ബിയിൽ യു എ ഇ, യെമൻ, ഒമാൻ താജകിസ്താൻ എന്നിവരും, ഗ്രൂപ്പ് ഡിയിൽ ചൈന, സൗദി, ജപ്പാൻ, ഇൻഡോനേഷ്യ എന്നിവരുമാണ് മത്സരിക്കുന്നത്. ഈ ടൂർണമെന്റിന്റെ സെമി ഫൈനലിസ്റ്റുകൾക്ക് 2021ൽ പെറുവിൽ വെച്ചു നടക്കുന്ന U17 ലോകകപ്പിന് യോഗ്യത നേടാനാകും. കഴിഞ്ഞ തവണ ക്വാർട്ടറിൽ ദ: കൊറിയയോട് നമ്മുടെ ഇന്ത്യൻ ടീം പൊരുതിത്തോൽക്കുകയായിരുന്നു. ഇത്തവണയും ബിബിയാനോ ഫെർണാണ്ടസ് തന്നെയാണ് കൗമാരപ്പടയുടെ പരിശീലകൻ. ഇന്ത്യൻ ടീം യോഗ്യത മത്സരങ്ങളിൽ ബഹ്റൈനിനെയും തുർക്ക്‌മെനിസ്ഥാനെയും അഞ്ചു വീതം ഗോളുകൾക്ക് തോൽപ്പിക്കുകയും ഉസ്‌ബൈക്കിസ്ഥാനെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.  കാത്തിരിക്കാം കുട്ടിക്കടുവകളുടെ പ്രകടങ്ങൾക്കായി. 
സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്.

Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

Monday, June 15, 2020

സെക്കന്റ്‌ ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.



ഒരിടവേളക്ക് ശേഷം സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പുനരാംഭിക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ.എട്ടു ടീമുകൾ പങ്കെടുക്കുന്ന നോകൗട്ട് ടൂർണമെന്റിനാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ഐ ലീഗ്,  ഐ എസ് എൽ ടീമുകളുടെ റിസർവ് ടീമുകളെ ഒഴിവാക്കി മറ്റു പ്രൊഫെഷണൽ ടീമുകളാണ് മത്സരിക്കുന്നതത്രെ. ലഭ്യമായ വിവരങ്ങൾ അനുസരിച് ഗ്രൂപ്പ്‌ എയിൽ നിന്ന് ഗർവാൾ എഫ്‌സി, ലോൺസ്റ്റർ കശ്മീർ എഫ്‌സി, രാജസ്ഥാൻ എഫ്സി എന്നിവരും ഗ്രൂപ്പ്‌ ബിയിൽ നിന്ന് മുഹമ്മദൻസ്, ഭവാനിപുർ എഫ്സി എന്നിവരും ഗ്രൂപ്പ് സിയിൽ നിന്ന് എഫ് സി കേരള, അര എഫ്‌സി,  ബാംഗ്ലൂർ യുണൈറ്റഡ് എന്നിവരും മത്സരിക്കും.

 ജേതാവിന് അടുത്ത വർഷത്തെ ഐ ലീഗ് എൻട്രിയാണ് ലഭിക്കുക. എന്തായാലും ഒരിടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫുട്‍ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കേരളത്തിന്റെ പ്രതിനിധികളായി എഫ്‌സി കേരളയും മത്സരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ വിഷയമാണ്.മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ അടുത്ത സീസണിൽ ഗോകുലത്തിനോടൊപ്പം എഫ് സി കേരളയും ഐ ലീഗിൽ പന്തു തട്ടുമെന്ന് പ്രത്യാശിക്കാം. 

നോകൗട്ട് ടൂർണമെന്റ് ആയതു കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ചെമ്പടയുടെ ആരാധകർ വിശ്വസിക്കുന്നത്. പൊതുവായ ഒരു വേദിയാകും മത്സരത്തിന് തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർത്താകുറിപ്പായി പുറത്തു വിടുമെന്നാണ് കരുതുന്നത്.

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Blog Archive

Labels

Followers