Showing posts with label Kerala Blasters. Show all posts
Showing posts with label Kerala Blasters. Show all posts

Monday, November 30, 2020

ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.

 


ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.  മറഡോണ മായാജാലം കാണിച്ചു ആരാധകർക്കിടയിലേക്ക്  തൊടുത്തു വിട്ട ആ പന്ത് ഇന്ന് ഒരു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കുടുംബാംഗത്തിന്റെ കയ്യിൽ അമൂല്യ നിധി പോലെ സുഭദ്രം.

കാല്പന്തു കളിയിലെ ഇതിഹാസ താരം സാക്ഷാൽ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ ജനങ്ങളെ ആവേശത്തിലാഴ്ത്താനായി കണ്ണൂരിൽ വെച്ചു ഫുട്‌ബോൾ തട്ടി കളിക്കുന്ന ദൃശ്യങ്ങൾ  കാണാത്ത കളിയാരാധകർ ചുരുക്കമായിരിക്കും. മറഡോണയുടെ മരണ ശേഷം വീണ്ടും ദൃശ്യ മാധ്യമങ്ങൾ അദ്ദേഹം കേരളത്തിൽ വന്നപ്പോൾ ഉള്ള ആ ദൃശ്യങ്ങൾ വീണ്ടും വീണ്ടും സംപ്രേഷണം ചെയ്തിരുന്നു. ആ ഫുട്‌ബോൾ മാന്ത്രികൻ മലയാളികളുടെ മുൻപിൽ വെച്ചു നടത്തിയ ആ ഫുട്‌ബോൾ മായാജാലത്തിന്റെ വിഡിയോ സോഷ്യൽ മീഡിയായിൽ അദ്ദേഹത്തിന്റെ വിയോഗ ശേഷം വീണ്ടും വൈറൽ ആയി.  അന്ന് അദ്ദേഹം ആരാധകരുടെ ഇടയിലേക്ക് അന്ന് തൊടുത്തു വിട്ട പന്ത് എവിടെയെന്നും, അത് കൈപ്പിടിയിൽ ഒതുക്കിയത് ആരെന്ന അന്വേഷണത്തിലും ആയിരുന്നു ഇതോടെ പലരും.



മറഡോണ തൊടുത്തു വിട്ട ആ പന്ത് ഉയർന്നു ചാടി കൈപിടിയിൽ ഒതുക്കിയത് യദാർത്ഥത്തിൽ സമർത്ഥനായ ഒരു ഗോൾ കീപ്പർ തന്നെ ആയിരുന്നു.  ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോൾ ഫാൻസ് ക്ലബ്ബ് ആയ സൗത്ത് സോക്കേഴ്‌സിന്റെ സജീവ പ്രവർത്തകനും സംസ്ഥാന ഫുട്‌ബോളിലെ പ്രമുഖ ഗോൾ കീപ്പറുമായ കെ.റ്റി ഷെബിൻ ആയിരുന്നു അന്ന് ഫുട്‌ബോൾ ദൈവത്തിന്റെ സ്പര്ശനമേറ്റ ആ ഫുട്‌ബോൾ സ്വന്തമാക്കിയത്. ഇന്ന് മറഡോണയുടെ അമൂല്യമായ ഒരു തിരുശേഷിപ്പ് പോലെ ആ ഫുട്‌ബോൾ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് കെ.ടി ഷെബിൻ എന്ന ചെറുപ്പക്കാരൻ. 


കാൽപന്ത് കളിയിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസ താരമായ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തോടൊപ്പം ഫുട്‌ബോൾ കളിക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു MSP സ്‌കൂളിന്റെ ഫുട്‌ബോൾ ടീമംഗങ്ങൾ ആയിരുന്ന കെ.ടി ഷെബിനും ഇന്ന് ബെംഗളൂരു എഫ്.സി പ്ലെയറും, ഇന്ത്യൻ ഇന്റർനാഷണലും ആയ ആഷിക്ക്  കുരിണിയനടക്കമുള്ളവരുടെ സംഘം കണ്ണൂരിൽ എത്തിയത്. സാക്ഷാൽ മറഡോണയെ ഒരു നോക്കു കാണാൻ തടിച്ചു കൂടിയ ആരാധകരെ ഫുട്‌ബോൾ തട്ടി ത്രസിപ്പിച്ച മറഡോണ അവസാനം തൊടുത്ത വിട്ട ആ പന്ത് ചെന്നു വീണത് MSP സ്‌കൂളിൽ നിന്നു വന്ന ആഷിക്ക് കുരുണിയനടക്കമുള്ളവരുടെ നടുവിലേക്കായിരുന്നു. ബോള് വരുന്നത് കണ്ടു ജനക്കൂട്ടം അത്യാവേശത്തോടെ  ഓടിയടുത്തുവെങ്കിലും ഗോൾകീപ്പർമാർക്ക് സ്വതസിദ്ധമായ ആ മെയ്‌വഴക്കത്തോടെ പന്ത് വേഗത്തിൽ കൈപ്പിടിയിൽ ഒതുക്കാൻ അവസാനം ഭാഗ്യം സിദ്ധിച്ചത് ആകട്ടെ MSP സ്‌കൂളിന്റെ കെ. ടി ഷെബിൻ എന്ന ആ കൗമാരക്കാരൻ ഗോൾ കീപ്പർക്ക്.




ഇന്നു മലപ്പുറം ജില്ലാ സീനിയർ ടീമിന്റെ ഗോൾ കീപ്പർ ആയ കെ.ടി ഷെബിൻ മേലാറ്റൂർ RMHS സ്‌കൂളിലെ കായികാധ്യാപകൻ കൂടി ആണ്.  സെവൻസ് ഫുട്‌ബോളിലെ പ്രമുഖ ക്ളബ്ബ്കൾ ആയ റോയൽ ട്രാവൽസ്, അൽ മദീന ചെർപ്പുളശ്ശേരി, ഉഷ എഫ്.സി തൃശൂർ എന്നിവയടക്കം ഉള്ള പല പ്രമുഖ ടീമുകളുടെയും ഗോൾ വല കാത്തിട്ടുണ്ട് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കെ.ടി ഷെബിൻ. ഇന്നും ഫുട്‌ബോൾ മൈതാനങ്ങളിൽ അസാമാന്യ സേവുകളും ആയി പല ഗോൾ ശ്രമങ്ങളും നിഷ്പ്രഭമാക്കി കെ.ടി ഷെബിൻ എന്ന യുവാവ് കൈയ്യടി നേടുമ്പോൾ അദ്ദേഹത്തിന്റെ ഓർമകളിൽ പ്രധാനം മറഡോണ തൊടുത്ത വിട്ട ആ ബോള് കൈപ്പിടിയിൽ ഒതുക്കിയത് തന്നെ. 



മറഡോണയുടെ ഓർമ്മക്കായി ലഭിച്ച അമൂല്യ നിധിയായ ഈ ഫുട്‌ബോൾ എല്ലാം മലയാളികൾക്കുമായി സർക്കാരിന്റെ നേതൃത്വത്തിൽ എവിടെയെങ്കിലും പ്രതിഷ്ഠിക്കുക ആണെങ്കിൽ ഈ ഫുട്‌ബോൾ കൈമാറാൻ കെ.ടി ഷെബിനും കുടുംബാംഗങ്ങളും തയ്യാറാണ്. മറഡോണയെന്ന ഇതിഹാസത്തിന്റെ സ്മരണകൾ ഉണർത്തുന്ന  അമൂല്യമായ ഈ ഫുട്‌ബോൾ ഒന്നു കാണുവാനും സ്പര്ശിക്കാനുമായി കെ.ടി ഷെബിന്റെ വസതിയിലേക്ക് നൂറുകണക്കിന്  കായികപ്രേമികൾ ആണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.   കളിയാരാധകരുടെ ഈ ആവേശം കാണുമ്പോൾ ഒരു സ്പോർട്സ് മ്യൂസിയം എന്ന ആശയം ആണ് സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കൂട്ടായ്മക്ക് സർക്കാരിന്റെ മുന്നിലേക്ക് വെക്കുവാൻ ഉള്ളത്. കായിക മേഘലയിൽ വളരെയധികം പാരമ്പര്യം ഉള്ള കേരളത്തിൽ അത് തികച്ചും പ്രാധാന്യമർഹിക്കുന്ന ഒന്നു തന്നെ ആണന്നു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ ആരാധകവൃന്ദം വിശ്വസിക്കുന്നു. അതിനു തിലകകുറി ചാർത്താൻ സാക്ഷാൽ ഫുട്‌ബോൾ ദൈവത്തിന്റെ തന്നെ സ്പര്ശനമേറ്റ ഈ ഫുട്‌ബോളിന് സാധിക്കുമെന്നതുറപ്പ്.  

✍🏽ആൽവി മത്തായി, സൗത്ത് സോക്കേഴ്‌സ്




Friday, November 20, 2020

ആളില്ല.. ആരവമില്ല.. എന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് ഗോവയിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു.


ആളില്ല.. ആരവമില്ല.. എന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് ഗോവയിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു. പതിവുപോലെ കേരള ബ്ലാസ്റ്റേഴ്‌സ് ഉത്ഘാടിക്കുന്ന കിക്കോഫ് മത്സരത്തിൽ എതിരാളികൾ ഇന്ത്യൻ ഫുട്‍ബോളിലെ അതികായരായ മോഹൻ ബഗാന്റെ കൂടി കരുത്തിൽ എത്തുന്ന എ ടി കെ മോഹൻ ബഗാൻ ആണ്. ഏറെ പ്രത്യേകതകൾ ഉണ്ട് ഈ സീസണിലെ കിക്കോഫിന്.. 
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കാണികൾക്കു സ്റ്റേഡിയത്തിൽ പ്രവേശനം ഇല്ല. ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇല്ലാത്ത ഒരു മത്സരത്തിനാണ് കൊമ്പന്മാർ ബൂട്ട് കെട്ടുന്നത്. എന്നാലും ടീവിക്കും മൊബൈലുകൾക്കും മുന്നിൽ തങ്ങളുടെ മഞ്ഞപ്പട്ടാളത്തെ പിന്തുണക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലോകമെങ്ങും തയ്യാറായികഴിഞ്ഞു.. 
കഴിഞ്ഞ ഐ ലീഗ് സീസണിൽ  മോഹൻബഗാൻ പരിശീലകനായിരുന്ന കിബു വികുനയാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. പകരം ഐ എസ് എല്ലിൽ  ബ്ലാസ്റ്റേഴ്സിന് മാത്രം ഇതു വരെ പന്തു തട്ടിയിട്ടുള്ള സാക്ഷാൽ സന്ദേശ് ജിങ്കാൻ മറുപുറത്ത് പ്രതിരോധം ചമക്കുന്നു. യുവത്വവും അനുഭവ സമ്പത്തും സംയോജിക്കുന്ന മികച്ച ഒരു സ്‌ക്വാഡ് ആണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സഹൽ, പ്രശാന്ത്, രാഹുൽ, ജെസെൽ, ഹക്കു, അർജ്ജുൻ, ബിലാൽ, ആൽബിനോ , ലാൽറുവത്താരാ, നൊങ്ദെമ്പ നെറോം, നിഷു കുമാർ, സത്യാസെൻ, ജിക്സൺ, ഗിവ്‌സൺ, പ്യുട്ടീയ, ഖാർപ്പൻ തുടങ്ങി മികച്ച ഇന്ത്യൻ നിര.. ഒപ്പം ബക്കറി കൊണേ, ജോർദാൻ മുറെ, ഫകുണ്ടോ പെരേര, സിഡോ, വിൻസെന്റ് ഗോമസ്, കോസ്റ്റ, ഗാരി ഹൂപ്പർ പോലുള്ള മികച്ച ട്രാക് റെക്കോർഡ് ഉള്ള വിദേശ താരങ്ങൾ. 
അപ്പുറത്ത് കഴിഞ്ഞ തവണത്തെ കൊൽക്കത്തയുടെ വജ്രായുധങ്ങൾ - റോയ് കൃഷ്ണയും വില്യംസും.. കൂടെ  ഒരുപിടി സ്വദേശി - വിദേശി പടക്കുതിരകൾ.. 
കളിക്കളത്തിൽ തീ പാറും എന്നുറപ്പാണ്.. ആരാധകരുടെ ഗാലറിയിലെ ഒഴിവ് അവർ നവമാധ്യമങ്ങളിൽ നികത്തുന്നുണ്ട്. കുറച്ചു കാലത്തേക്ക് ഇന്ത്യൻ കായിക പ്രേമികളുടെ കണ്ണും മനസ്സും ഗോവൻ തീരങ്ങളിലെ പുൽമൈതാനങ്ങളിലായിരിക്കും. കാത്തിരിക്കാം ഏഴാം സീസണിലെ കാല്പന്തിന്റെ കൊടിയേറ്റത്തിനായി.. കൊമ്പന്മാർ കൊമ്പ് കുലുക്കുമോ അതോ വംഗനാടിന്റെ വമ്പു കാട്ടുമോ എന്ന് കാണാം..  

ഒരിക്കൽ കൂടി സ്വാഗതം....
 
ഇന്ത്യൻ ഫുട്‍ബോളിന്റെ മഹോത്സവത്തിന്റെ നവ്യമനോഹരമായ കാഴ്ചകളിലേക്ക്... 

Come on india.. Let's football..
#SouthSoccers


Sunday, July 26, 2020

“വെള്ളത്തിലെ കളി”|കഥ-11 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കാല്‍പ്പന്തിന്റെ ചരിത്രത്തിലൂടെ ആദ്യമൊരു ത്വരിതസഞ്ചാരം നടത്താം. കാറ്റ് നിറച്ച തുകല്‍പ്പന്ത് ആദ്യമായി തട്ടിയത് എവിടെയാണ് ...?  വ്യക്തമായ ഉത്തരമില്ല. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോളുണ്ട്. ആദ്യം ഈ കളി അരങ്ങേറിയത് തെരുവിലായിരുന്നുവെന്ന് പറയപ്പെടുന്നു. നമ്മള്‍ ഇന്ന് കാണുന്നത് പോലെ ഗോള്‍ പോസ്റ്റുകള്‍ ഇരുഭാഗത്തും നാട്ടിയുള്ള കളിയായിരുന്നില്ല അത്. ഇറ്റലിയിലെ ഫ്‌ളോറന്‍സ് നഗരത്തില്‍ പന്തുമായി എത്തുന്നവര്‍ രണ്ട് ഭാഗത്തായി അണിനിരക്കും. പിന്നെ ആ പന്തില്‍ ഒന്ന് തൊടാനായുള്ള മല്‍സരമായിരുന്നു ആദ്യകാല ഫുട്‌ബോളെന്ന് പറയപ്പെടുന്നു. ഫുട്‌ബോളിനൊരു സംഘടിത രൂപമായത് 19-ാം നൂറ്റാണ്ടില്‍ മാത്രമാണ്. ആധുനിക ഒളിംപിക്‌സിന്റെ വരവും പിന്നെ ഫിഫയുടെ രൂപീകരണവുമെല്ലാമായപ്പോള്‍ കളിക്കൊരു പ്രൊഫഷണല്‍ ചിത്രം രൂപപ്പെട്ടു. കളിമുറ്റങ്ങള്‍ എന്നത് കളിയുടെ പശ്ചാത്തല സൗന്ദര്യത്തിന്റെ അടിസ്ഥാനമായി. എവിടെയും കളിച്ചാല്‍ അത് ഫുട്‌ബോളാവില്ലെന്നും നിയതമായ ചട്ടക്കൂട്ടില്‍ മൈതാനങ്ങള്‍ വേണമെന്നും അവിടെയാണ് മല്‍സരങ്ങള്‍ നടക്കേണ്ടതെന്നും നിശ്ചയിക്കപ്പെട്ടു. ആദ്യം കളിമണ്‍ മൈതാനങ്ങളായിരുന്നു. കളിക്കാരുടെ കാലുകളില്‍ ബൂട്ടുണ്ടായിരുന്നില്ല. പന്തിന് വേണ്ടിയുള്ള നഗ്നപാദ ഓട്ടം എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഫുട്‌ബോളിലേക്കൊന്ന് നോക്കിയാല്‍ ഒരു തവണ ലോകകപ്പ് യോഗ്യത നേടിയവരാണ് നമ്മള്‍. പക്ഷേ അന്ന് കളിക്കാര്‍ക്കാര്‍ക്ക് അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. അങ്ങനെ ലോകകപ്പില്‍ കളിക്കാനുമായില്ല. പക്ഷേ കളിയുടെ രൂപപരിണാമങ്ങളിലെല്ലാം വ്യക്തമായി കണ്ട സത്യം മൈതാനങ്ങളുടെ വളര്‍ച്ചയാണ്. നല്ല മൈതാനങ്ങളാവുമ്പോള്‍ കളിക്കാര്‍ക്കത് വലിയ ഊര്‍ജ്ജമാണ്. ബ്രസീലിലെ മരക്കാന സ്‌റ്റേഡിയം, ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം, മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബു, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ജോഹന്നാസ്ബര്‍ഗ്ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം, മെല്‍ബണിലെ എം.സി.ജി..... ഈ കളിമുറ്റങ്ങളെല്ലാം വിഖ്യാതങ്ങളാണ്.  വിഖ്യാത കായിക മാമാങ്കങ്ങളെല്ലാം അരങ്ങേറുന്നത് ഇവിടങ്ങളിലാണല്ലോ..ലോകത്തെ അറിയപ്പെടുന്ന കളിമുറ്റങ്ങളെല്ലാം ഭൂമിയിലാണ്-അഥവാ കരയിലാണ്. എന്നാല്‍ തായ്‌ലാന്‍ഡ് എന്ന ദ്വീപ് രാജ്യത്തേക്ക് പോയാല്‍ അവിടെ വെള്ളത്തിലും കാണാം ഫുട്‌ബോള്‍ മൈതാനം. ആ കഥയാണിന്ന്....

വെള്ളത്തിലെ കളി

ഇത് കോഹ്പാനി എന്ന ദ്വീപാണ്. തായ്‌ലാന്‍ഡ് എന്ന വലിയ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള കൊച്ചു ദ്വീപുകൡ ഒന്ന്. ദ്വീപാവുമ്പോള്‍ ജീവിത മാര്‍ഗം എന്താണെന്ന് പറയേണ്ടതില്ലല്ലോ... മല്‍സ്യബന്ധനം തന്നെ. ഈ ദ്വീപിന്റെ കാഴ്ച്ച തന്നെ പ്രകൃതിയുടെ സൗന്ദര്യമാണ്. നമ്മള്‍ സാഹിത്യ ഭാഷയില്‍ പറയാറില്ലേ പ്രകൃതിയുടെ വരദാനമെന്നെല്ലാം. അത് തന്നെ. മെയിന്‍ ലാന്‍ഡില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം വരണം. കൃത്യം 20 മിനുട്ട് യാത്ര. ആ യാത്രയാണ് ആദ്യത്തെ ആവേശം. ജലനൗകയിലെ യാത്രയില്‍ തന്നെ ആസ്വദിക്കാം മനോഹര കാഴ്ച്ചകള്‍. നമ്മുടെ കുട്ടനാടന്‍ വഞ്ചിയാത്ര പോലെ ഇരുഭാഗങ്ങളിലും സാഗരത്തിന്റെ തലോടല്‍ പോലെ ചെറിയ കുടിലുകളും മല്‍സ്യബന്ധകരും തെങ്ങിന്‍ തോപ്പുകളുമെല്ലാമായി ആസ്വാദനത്തിന്റെ ചിറകില്‍ സന്തോഷത്തിന്റെ യാത്രയാണത്. രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഈ ദ്വീപിലുള്ളത്. ഇവരുടെ ജീവിതം തന്നെ സത്യത്തില്‍ സാഹിസകമാണ്. വെള്ളത്തിന് മുകളില്‍ തട്ടടിച്ച് ഉയര്‍ത്തിയത് പോലെയാണ് വീടുകള്‍. ഒരു സുനാമി വന്നാലോ എന്ന് ചിന്തിച്ചാല്‍ പിന്നെ ഒന്നുമില്ല. പക്ഷേ ഈ ദ്വീപുകാര്‍ക്ക് അത്തരത്തിലുള്ള ചിന്തകളൊന്നുമില്ല. അവര്‍ കടലിനോട് സല്ലപിച്ചും കലഹിച്ചും ജീവിതത്തെ ആസ്വദിക്കുന്നു. മല്‍സ്യബന്ധനം കഴിഞ്ഞാലുള്ള പ്രധാന വിനോദമെന്നത് ഫുട്‌ബോളാണ്. ഇഷ്ടതാരങ്ങള്‍ മെസിയും കൃസ്റ്റിയാനോയും. പക്ഷേ എവിടെ കളിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ എല്ലാവരും നിസ്സഹായരായി. കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ ടെലിവിഷനില്‍ കളി കാണാമല്ലോ എന്നായി ഒരു കൂട്ടര്‍. എന്നുമിങ്ങനെ കളി മാത്രം കണ്ട് കൊണ്ടിരുന്നിട്ട് എന്ത് കാര്യമെന്നായി യുവാക്കള്‍. ആ ചോദ്യത്തില്‍ നിന്നും വിരിഞ്ഞ ഉത്തരമായിരുന്നു വെള്ളത്തിന് മുകളില്‍ തട്ടടിച്ച് നല്ല ഒരു ഫുട്‌ബോള്‍ ടര്‍ഫ് പണിയുകയെന്നത്.
ആദ്യമാദ്യം സീനിയേഴ്‌സ് സഹകരിച്ചില്ല. സാധാരണ വീടിന് തട്ടടിക്കുന്നത് പോലെയല്ലല്ലോ ഫുട്‌ബോള്‍ ടര്‍ഫിന് തട്ടടിക്കുക എന്നത്.നല്ല ബലവും ഒപ്പം ഒരിക്കലും തകരാത്ത രീതിയിലുള്ള അടിത്തറയും വേണം. എഞ്ചിനിയേഴ്‌സുമായി ആലോചന നടത്തിയപ്പോള്‍ അവര്‍ക്കുമത് ഇഷ്ടമായി. അങ്ങനെ തട്ടടിക്കാന്‍ പാകത്തില്‍ വലിയ മരങ്ങള്‍ തേടി. അത് ലഭിച്ചപ്പോള്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. അങ്ങനെ ആദ്യം വലിയ അട്ടിത്തറയൊരുക്കി. അതിന് മുകളില്‍ തട്ടടിച്ചു. വലിയ മരത്തിന്റെ പലകകള്‍ ഉപയോഗിച്ചുള്ള തട്ടിന് മുകളില്‍  നമ്മള്‍ ഇപ്പോള്‍ ടര്‍ഫില്‍ ഉപയോഗിക്കാറുള്ളത് പോലെ കൃത്രിമ പുല്ലിന്റെ പിച്ച് വിരിച്ചു. പിന്നെ ചുറ്റും താല്‍കാലിക വേലിയൊരുക്കി. അതിന് മുകളില്‍ നെറ്റ് വിരിച്ചു. കളിക്കുമ്പോള്‍ പന്ത് വെള്ളത്തിലേക്ക് പോയാല്‍ പിന്നെ പ്രയാസമാവുമല്ലോ...
ഇത്രയുമായപ്പോള്‍ മൈതാനത്തിന്റെ പൂര്‍ണതക്കായി കരയില്‍ നിന്നും വിദഗ്ധരെ വിളിച്ചു. അവരെത്തി യഥാര്‍ത്ഥ ഫൈവ്‌സ് പിച്ച് പോലെ ഫുട്‌ബോള്‍ നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തില്‍ കൊച്ചു മൈതാനമുണ്ടാക്കി. ആദ്യം നാട്ടുകാര്‍ മാത്രമായിരുന്നു കളിച്ചത്. പിന്നെ പിന്നെ കാര്യമറിഞ്ഞ് അയല്‍പക്കക്കാര്‍ വരാന്‍ തുടങ്ങി. അവര്‍ക്കുമത് ഹരമായി. അവരും പന്തുമായി വരാന്‍ തുടങ്ങി. അങ്ങനെ മല്‍സരങ്ങളായി. തായ്‌ലാന്‍ഡ് എന്നാല്‍ വിനോദ സഞ്ചാരികളുടെ പറദീസയായതിനാല്‍ വെള്ളത്തിന് മുകളിലെ ഫുട്‌ബോള്‍ മൈതാനം പെട്ടെന്ന് വലിയ വാര്‍ത്തയായി. സഞ്ചാരികളുടെ പ്രധാന താവളമായി അങ്ങനെ കോഹ്പാനി എന്ന ദ്വീവ്. ഇപ്പോള്‍ ഇവിടെ നിരന്തരം മല്‍സരങ്ങളാണ്.
കരയില്‍ കളിക്കുന്ന അതേ കരുത്തില്‍ ഇവിട കളിക്കാം. പക്ഷേ കോഹ്പാനി ടീമിനെ തോല്‍പ്പിക്കുക എളുപ്പമല്ല. കളിക്കുമ്പോള്‍ കടലില്‍ നിന്നുമടിക്കുന്ന വശ്യമായ കാറ്റുണ്ട്. അതിനൊപ്പം ചലിക്കണമെങ്കില്‍ അനുഭസമ്പത്ത് തന്നെ വേണം. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ അറിയില്ലേ... അവിടെ ക്വറ്റ എന്ന സ്ഥലമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഈ വേദിയില്‍ കളിക്കുകയെന്നത് സന്ദര്‍ശക ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. പലപ്പോഴും ശ്വാസം പോലും കിട്ടില്ല. അത് പോലെയാണ്  കോഹ്പാനിയിലെ കൊച്ചുവേദി. കടലിനെയും കടല്‍കാറ്റിനെയും അറിയുന്നവര്‍ക്കാണ് ഇവിടെ സുന്ദരമായി കളിക്കാനാവുക. കോഹ്പാനിയില്‍ നിന്നും ഇതിനകം രണ്ട് കളിക്കാര്‍ തായ്‌ലാന്‍ഡ് ദേശീയ ടീമിലെത്തിയിട്ടുണ്ട്.
കോഹ്പാനി മൈതാനത്തിന്റെ വലിയ രൂപം 2022 ലെ ഖത്തര്‍ ലോകകപ്പില്‍ ശരിക്കും കാണാം. അവിടെയും വലിയ മൈതാനമുയരുന്നുണ്ട്-വെള്ളത്തിന് മുകളില്‍.....

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, July 13, 2020

"എല്‍ ക്ലാസിക്കോ" |കഥ-8| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കളിയെന്നാല്‍ അത് എല്‍ ക്ലാസിക്കോയാണെന്ന് പറയാത്ത ഫുട്‌ബോള്‍ സ്‌നേഹികളില്ല. ലോകത്തെ സമ്പന്നമായ രണ്ട് ഫുട്‌ബോള്‍ ക്ലബുകള്‍-ബാര്‍സിലോണയും റയല്‍ മാഡ്രിഡും. അവര്‍ തമ്മില്‍ സ്പാനിഷ് ലാലീഗയില്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഏറ്റുമുട്ടും. ഇതാണ് എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച എല്‍ ക്ലാസിക്കോ പോരാട്ടം ഏതെന്ന് ഫുട്‌ബോള്‍ പണ്ഡിതരോട് ചോദിച്ചാല്‍ അവരുടെ ഉത്തരത്തില്‍ ഒരു മല്‍സരമുണ്ടാവല്ല. കാരണം എല്ലാ മല്‍സരങ്ങളും എല്ലാ കാലത്തും തട്ടുതകര്‍പ്പനാണ്. ഈ സീസണ്‍ തന്നെ നോക്കു- രണ്ട് പേരും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമായിരുന്ന കാലത്ത് എല്‍ ക്ലാസിക്കോ എന്നത് റൊണാള്‍ഡോയും ലിയോ മെസിയും തമ്മിലുളള അങ്കങ്ങളായിരുന്നു. ഫുട്‌ബോള്‍ എന്നത് പലപ്പോഴും യുദ്ധങ്ങളാണ്. ലോകകപ്പ് ചരിത്രമെടുത്താല്‍ അത് രാഷ്ട്രങ്ങള്‍ തമ്മിലുളള പോരാട്ടങ്ങളാണ്. ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയ മല്‍സരങ്ങളെല്ലാം രാജകീയമായിരുന്നു. ഇന്ത്യയും പാക്കിസ്താനും ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് പോലെയാണല്ലോ ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ മല്‍സരങ്ങളെ വിശേഷിപ്പിക്കാറ്. രണ്ടും വലിയ ഫുട്‌ബോള്‍ രാജ്യങ്ങള്‍. ഒരേ വന്‍കരക്കാര്‍. അയല്‍ക്കാര്‍. പക്ഷേ കാല്‍പ്പന്തിന്റെ കാര്യം വരുമ്പോള്‍ അത് രാജ്യ യുദ്ധമാണ്. പെലെയെ ഉയര്‍ത്തിയാണ് എന്നും ബ്രസീല്‍ ഗാഥ. പെലെ കളിക്കുമ്പോഴും ഇപ്പോഴും അത് തന്നെ അവസ്ഥ. അര്‍ജന്റീനക്കാരുടെ ഇതിഹാസതാരം കൂറെ കാലം ഡിയാഗോ മറഡോണയായിരുന്നു. പക്ഷേ ഇപ്പോള്‍ ആ സ്ഥാനം മെസിക്കായി. രാജ്യത്തിന് ഇത് വരെ ലോകകപ്പോ കോപ്പ അമേരിക്കാ കിരീടമോ സമ്മാനിക്കാന്‍ മെസിക്കായിട്ടില്ലെങ്കിലും ലോക ഫുട്‌ബോള്‍ എന്നത് സത്യത്തില്‍ മെസിയാണെന്ന കാര്യം അര്‍ജന്റീനക്കാര്‍ക്കറിയാം. അതിനാല്‍ ഒരു ലോകകപ്പ് അദ്ദേഹം രാജ്യത്തിന് സമ്മാനിക്കുമെന്ന സ്വപ്‌നത്തിലാണ് അര്‍ജന്റീനക്കാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള അങ്ക ചരിത്രത്തില്‍ എന്നും മുന്നില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടങ്ങളാണെങ്കില്‍ ക്ലബുകളുടെ ചരിത്രം നോക്കിയാല്‍ അത് ബാര്‍സിലോണയും റയല്‍ മാഡ്രിഡും തമ്മിലാണ്.

നഗര പോരാട്ടം
സത്യത്തില്‍ എല്‍ ക്ലാസിക്കോയെന്നത് നഗര ചരിത്രമാണ്. സ്‌പെയിന്‍ ലോക ഭൂപഠത്തില്‍ വലിയ രാജ്യമല്ല. പക്ഷേ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും സ്‌പെയിന്‍ വലിയ സ്ഥാനം നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് പട്ടണങ്ങളാണ് മാഡ്രിഡും ബാര്‍സിലോണയും. മാഡ്രിഡ് രാജ്യ തലസ്ഥനാണ്. അവരാണ് സ്പാനിഷ് ദേശീയതയുടെ പ്രതീകം. എന്നാല്‍ ബാര്‍സിലോണയന്നത് കറ്റാലിയന്‍ ദേശീയതയുടെ വക്താകളും. കറ്റാാലിയന്‍ എന്നത് ഒരു ഭാഷയാണ്. ആ ഭാഷ സംസാരിക്കുന്നവരുടെ വലിയ ആവശ്യം ബാര്‍സിലോണ നഗരം ആസ്ഥാാനമാക്കി ഒരു സ്വതന്ത്ര രാജ്യം വേണമെന്നതാണ്. എന്നാല്‍ സ്പാനിഷ് ഭരണകൂടം ഒരിക്കലും അത് അനുവദിക്കുന്നില്ല. സ്വന്തം രാജ്യമെന്ന വാദവുമായി നിരന്തര സമരത്തിലാണ് കറ്റാലിയന്‍ ദേശീയ പ്രക്ഷോഭകാരികള്‍. ഇപ്പോഴും അവര്‍ സ്പാനിഷ് ദേശീയ ഭരണക്കൂടത്തെ അംഗീകരിക്കുന്നില്ല. അപ്പോള്‍ രണ്ട് നഗരങ്ങള്‍ മാത്രമല്ല ചിത്രത്തില്‍ വരുന്നത്. രണ്ട് ചിന്താഗതികള്‍ കൂടിയാണ്. അതിനാല്‍ എല്‍ ക്ലാസിക്കോ എന്നത് രണ്ട് കൂട്ടര്‍ക്കും ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ അത് ദേശീയതയെ തന്നെ ബാധിക്കുന്ന വലിയ തിരിച്ചടിയായി മാറും. രാഷ്ട്രീയവും ഇവിടെ ശക്തമാണ്. റയല്‍ മാഡ്രിഡ് എന്നാല്‍ അത് ഭരണകൂടമാണ് എന്ന് പോലും ബാര്‍സിലോണക്കാര്‍ കുറ്റപ്പെടുത്താറുണ്ട്. ഈ ചരിത്രത്തില്‍ പോരാട്ടങ്ങള്‍ പലതുണ്ട്. അതിലെ രാഷ്ട്രീയമാണ് പിന്നീട് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും നിഴലിച്ചത്.
അഭിമാനമാണ് പലപ്പോഴും ഈ പോരാട്ടങ്ങളുടെ വലിയ വിലാസം. രണ്ട് ക്ലബുകളുടെയും ബാനറില്‍ നാട്ടുകാര്‍ അണിനിരക്കുന്ന കാഴ്ച്ചയില്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലെ പോരാട്ടം പലപ്പോഴും ആഭ്യന്തര യുദ്ധങ്ങളെ പോലെയായിരുന്നു. പൊന്നും വിലക്ക് ക്ലബുകള്‍ വലിയ താരങ്ങളെ വാങ്ങും. യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്ന് ഏറ്റവും വലിയ താരങ്ങളെ വാങ്ങാനായി രണ്ട് ക്ലബുകളും എക്കാലത്തും മല്‍സരിച്ചു. ബാര്‍സിലോണയുടെ ചരിത്രമെടുത്താല്‍ വിഖ്യാതരെ പലരെയും കാണാം. അവരില്‍ ഒന്നാമന്‍ എന്ത് കൊണ്ടും മെസി തന്നെ. റയലിന്റെ ചരിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റൊണാള്‍ഡോ തന്നെ. സിദാന്‍, റൊണാള്‍ഡോ, ലൂയിസ് ഫിഗോ, റൗള്‍ ഗോണ്‍സാലസ്, ഡേവിഡ് ബെക്കാം തുടങ്ങി ആധുനിക ഫുട്‌ബോളിലെ ഉന്നതരെല്ലാം റയലിന്റെ ജഴ്‌സിയില്‍ കളിച്ചവരാണ്.
ഈ രണ്ട് ക്ലബുകളുടെ ആസ്ഥാനങ്ങളും ചരിത്രമാണ്. റയലിന്റെ സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബു പലപ്പോഴും ദേശീയ പ്രതീകമാണ്. ഒരു ലക്ഷം പേര്‍ക്കാണ് ഇവിടെ ഇരിപ്പിടം. ഇവിടെ കളി കാണാന്‍ വരുന്നവരെല്ലാം റയലിന്റെ വെളുത്ത ജഴ്‌സിയിലായിരിക്കും. ആ കാഴ്ച്ച തന്നെ രസകരമാണ്. എല്‍ ക്ലാസിക്കോ പോരാട്ടം ബെര്‍ണബുവില്‍ നടക്കുമ്പോള്‍ മുഴുവന്‍ ദേശീയ വാദികളും അതിനൊപ്പമാണെങ്കില്‍ ബാര്‍സയുടെ ആസ്ഥാനം നുവോ കാമ്പാണ്. അവരെ ദേശീയവാദികള്‍ പറയാറുള്ളത് വിമത ക്യാമ്പ് എന്നാണ്. കറ്റാലിയന്‍ ദേശീയ പതാകയുമേന്തിയാണ് അവിടെ എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ക്ക് സാക്ഷിയാവാന്‍ കാണികള്‍ എത്താറുള്ളത്. ഇത് വരെ നടന്ന എല്ലാ എല്‍ ക്ലാസിക്കോ മല്‍സരങ്ങളും ഫുട്‌ബോള്‍ ഭാഷയില്‍ പറഞ്ഞാല്‍ സോള്‍ഡ് ഔട്ടാണ്-അതായത് ഒരു ടിക്കറ്റ് പോലും വെറുതെയായിട്ടില്ല.
ക്ലബുകളുടെ വിജയ ചരിത്രം പരിശോധിച്ചാലും ആവേശം പ്രകടമാണ്. ലാലീഗില്‍ ഇത് വരെ രണ്ട് പേരും പരസ്പരം വന്നത് 180 മല്‍സരങ്ങളാണ്. ഇതില്‍ ഇപ്പോഴുള്ള കണക്ക് പ്രകാരം 73 ല്‍ റയലിനാണ് വിജയം. ബാര്‍സ തൊട്ട് പിറകെ 72 ലുണ്ട്. 35 സമനിലകളും. കിംഗ്‌സ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം ഇരുവരും ഏറ്റുമുട്ടാറുണ്ട്. രണ്ട് പേരും തമ്മിലുളള പോരാട്ടങ്ങളിലെ ഏറ്റവും വലിയ വിജയം റയലിനായിരുന്നു. 1943 ലെ കിംഗ്‌സ് കപ്പില്‍ റയല്‍ ബാര്‍സിലോണയെ പരാജയപ്പെടുത്തിയത് 11-1 എന്ന സ്‌ക്കോറിനായിരുന്നു. ലാലീഗ ചരിത്രത്തില്‍, അഥവാ എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും വലിയ വിജയം റയലിന് തന്നെ. 1949 ലെ പോരാട്ടത്തില്‍ 6-1 നാണ് റയല്‍ വിജയിച്ചത്. 1935 ല്‍ ബാര്‍സിലോണക്കാര്‍ റയലിന്റെ വലയില്‍ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചിരുന്നു. സമീപകാലത്തെ വലിയ വിജയം ബാര്‍സിലോണയുടെ നാമധേയത്തിലാണ്. 2010 നവംബറിലെ പോരാട്ടത്തില്‍ ബാര്‍സിലോണ അഞ്ച് ഗോളിന് റയലിനെ തകര്‍ത്തിരുന്നു.
ഫുട്‌ബോളിലെ യഥാര്‍ത്ഥ യുദ്ധമാണ് എല്‍ ക്ലാസിക്കോ. ലോകകപ്പില്‍ കാണുക രാജ്യങ്ങളുടെ പോരാട്ടങ്ങളാണെങ്കില്‍ എല്‍ ക്ലാസിക്കോയില്‍ കാണുന്നത് ലോകോത്തര താരങ്ങളുടെ പോരാട്ടമാണ്. അവിടെ അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും ഇംഗ്ലണ്ടും നൈജീരിയയും കാമറൂണും സ്‌പെയിനും ഇറ്റലിയും ഹോളണ്ടുമെല്ലാം ഒന്നാണ്. ശരിക്കും നമുക്കത് താര മാമാങ്കമാണെങ്കില്‍ സ്‌പെയിനുകാര്‍ക്ക് യുദ്ധങ്ങളാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, July 10, 2020

"മെല്‍ബണ്‍ ഗാഥ" |കഥ-7| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇത് വരെ പറഞ്ഞത് കാല്‍പ്പന്തിലെ പടിഞ്ഞാറന്‍ കഥകളാണ്. നമ്മുടെ നാട്ടിലും പന്ത് കളിക്ക് പണ്ട് മുതല്‍ ആരാധകരുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സ് സെമി ഫൈനല്‍ കളിച്ചവരാണെന്ന സത്യം കൂട്ടുകാരില്‍ എത്ര പേര്‍ക്കറിയാം. ഒരു ഇന്ത്യന്‍ താരമാണ് ഒളിംപിക് ഫുട്‌ബോളില്‍ ഹാട്രിക് സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരന്‍ എന്ന സത്യവും എത്ര പേര്‍ക്കറിയാം. ഒളിംപിക്‌സ് ഫുട്‌ബോള്‍ സെമി കളിച്ചവരില്‍ മലയാളികളുമുണ്ടായിരുന്നു എന്ന സത്യവും ഇന്നത്തെ ലോകത്തിന് അല്‍ഭുതമായിരിക്കാം. പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പന്ത് തട്ടിയിട്ടില്ല. ഒരു തവണ അവസരം കിട്ടിയപ്പോല്‍ കളിക്കാര്‍ക്കാര്‍ക്കും അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. ഒളിംപിക്‌സില്‍ ഇന്ത്യയെന്നാല്‍ അത് ധ്യാന്‍ചന്ദിന്റെ ഹോക്കി മാത്രമായിരുന്നെങ്കില്‍ 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ കാല്‍പ്പന്തില്‍ ഇന്ത്യ നടത്തിയ വിസ്മയ കുതിപ്പിന്റെ കഥ കേള്‍ക്കണം. റെഡിയല്ലേ.....

മെല്‍ബണ്‍ ഗാഥ
ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന് വലിയ സ്വര്‍ണത്തിളക്കമില്ല. ആഗോള കായിക മാമാങ്കത്തിന്റെ തുടക്കം മുതല്‍ നമ്മുടെ രാജ്യമുണ്ട്. ഒളിംപിക്‌സിന്റെ മുഖ മുദ്രാവാക്യം കൂട്ടുകാര്‍ക്കറിയാമല്ലോ-പങ്കെടുക്കുക വിജയിപ്പിക്കുക എന്നതാണ്. ഈ മുദ്രാവാക്യം നമ്മളും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എല്ലാ ഒളിംപിക്‌സിലും പങ്കെടുത്ത് വിജയിപ്പിക്കും. മെഡലുകള്‍ കാര്യമായില്ലാതെ മടങ്ങും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇത് വരെ നേടിയത് ഒമ്പത് സ്വര്‍ണ മെഡലുകള്‍ മാത്രമാണ്. ഇതില്‍ എട്ടും ഹോക്കിയില്‍ നിന്നായിരുന്നു. ഹോക്കി എന്ന നമ്മുടെ ദേശീയ ഗെയിം മറ്റുള്ളവര്‍ക്ക് അപരിചിതമായ കാലത്തായിരുന്നു നമ്മുടെ ആധിപത്യം. പില്‍ക്കാലത്ത് ഹോക്കിയെ യൂറോപ്പ് പഠിച്ചപ്പോള്‍ ജര്‍മനിയും ഹോളണ്ടും ബ്രിട്ടനുമെല്ലാം ശക്തരായി മാറി. ഏക വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയത് ഷൂട്ടര്‍ അഭിനവ് ബിന്ദ്രയായിരുന്നു. 2008 ല്‍ ചൈനയിലെ ബെയ്ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു ഈ നേട്ടം. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്നത് ഫുട്‌ബോളാണ്.

1956 ലെ ഒളിംപിക്‌സിന് വേദിയായത് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍. ഫുട്‌ബോളായിരുന്നു ഒളിംപിക്‌സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അക്കാലത്ത് ഫുട്‌ബോളില്‍ ബൂട്ട് വളരെ നിര്‍ബന്ധമായിരുന്നു. ബൂട്ടില്ലാതെ കളിക്കാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ ബൂട്ടുമായി പരിചയപ്പെട്ടു വരുന്ന കാലത്ത് നമ്മുടെ ടീം ശക്തമായിരുന്നു. പി.കെ ബാനര്‍ജി, നെവില്‍ ഡീസൂസ, ടി.അബ്ദുല്‍ റഹ്മാന്‍, നൂര്‍ മുഹമ്മദ്, അസിസുദ്ദീന്‍, സമര്‍ ബാനര്‍ജി, കൃഷ്ണന്‍ കിട്ടു തുടങ്ങിയവര്‍. ഇവര്‍ക്കെല്ലാം രാജ്യാന്തര അനുഭവസമ്പത്ത് കുറവായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ ഭരിച്ചിരുന്ന അഖിലേന്ത്യാ പുട്‌ബോള്‍ ഫെഡറേഷന് ഇന്ത്യന്‍ ടീമിനെ ഒളിംപിക്‌സിന് അയക്കാന്‍ തുടക്കത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഒളിംപിക്‌സിന് മുമ്പ് ചൈനയുടെ ഒളിംപിക് ടീമിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവന്‍ 3-1ന് ജയിച്ചതോടെ ടീമിന്റെ കരുത്ത് എല്ലാവര്‍ക്കും ബോധ്യമായി. അങ്ങനെയാണ് ഒളിംപിക് അവസരമൊരുങ്ങിയത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നമ്പര്‍ വണ്‍ പരിശീലകനായ സയ്യിദ് അഹമ്മദ് റഹീമായിരുന്നു ടീമിന്റെ ചുമതലക്കാരന്‍. നായകപ്പട്ടം സീനിയറായ സമര്‍ ബാനര്‍ജി. വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടു. 1952 ലെ ഒളിംപിക്‌സിലും ഇന്ത്യ കളിച്ചിരുന്നു. ആ സംഘത്തില്‍ കളിച്ചിരുന്ന നൂര്‍ മുഹമ്മദും അസിസുദ്ദീനും മെല്‍ബണ്‍ സംഘത്തിലും സ്ഥാനം നേടി. 3-5-2 എന്നതായിരുന്നു ഇന്ത്യന്‍ ഫോര്‍മേഷന്‍.

ആദ്യ മല്‍സരത്തില്‍ തന്നെ പ്രതിയോഗികള്‍ ശക്തരായ ഹംഗറി. ഫ്രാങ്ക് പുഷ്‌ക്കാസിനെ പോലുള്ള ഇതിഹാസ താരങ്ങളുടെ നാട്. ഡയരക്ട് പാസുമായി അതിവേഗതയില്‍ കളിക്കുന്ന യൂറോപ്യന്മാര്‍. പക്ഷേ ഇന്ത്യയുടെ ഭാഗ്യത്തിന് അവസാന നിമിഷം ഹംഗറി ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കാരണമായിരുന്നു ഹംഗറിക്കാരുടെ പിന്മാറ്റം. ശക്തരായ ജപ്പാനെ രണ്ട് ഗോളിന് തകര്‍ത്ത ആതിഥേയരായ ഓസ്‌ട്രേലിക്കാരായിരുന്നു ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതിയോഗികള്‍.
ലോക പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍. ഓസ്‌ട്രേലിയക്കാര്‍ കളിക്കുന്നത് ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള വലിയ വേദിയില്‍. ശാരീരികമായി ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ താരങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍. ആരും ഇന്ത്യക്ക് ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. പക്ഷേ കളി തുടങ്ങി ഒമ്പതാം മിനുട്ടില്‍ തന്നെ ഇന്ത്യ അപ്രതിക്ഷീതമായി ലീഡ് നേടുന്നു. നായകന്‍ സമര്‍ ബാനര്‍ജിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസരം കിട്ടിയ നെവില്‍ ഡീസൂസയുടെ ഷോട്ട് വലയിലായി. പക്ഷേ ഓസ്‌ട്രേലിയക്കാര്‍ പതറിയില്ല. എട്ട് മിനുട്ടിനിടെ അവര്‍ സമനില നേടി. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ജോര്‍ജ് ആര്‍തര്‍ പായിച്ച ഫ്രീകിക്ക് സ്വീകരിച്ച് ബ്രൂസ് മോറോ പന്ത് വലയിലേക്ക് തിരിച് വിട്ടപ്പോള്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പീറ്റര്‍ തങ്കരാജ് നിസ്സഹായനായി. മല്‍സരത്തിന് 33 മിനുട്ട് പ്രായമായപ്പോള്‍ പി.കെ ബാനര്‍ജിയുടെ അതിവേഗ കുതിപ്പില്‍ വലത് വിംഗില്‍ നിന്നും പെനാല്‍ട്ടി ബോക്‌സ് ലക്ഷ്യമിട്ട് കൃത്യമായ പാസ്. നെവില്‍ ഡീസുസ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് വലയില്‍. ഇന്ത്യ 2-1 ന് മുന്നില്‍. പക്ഷേ അധികം താമസിയാതെ തന്നെ ഓസ്‌ട്രേലിയക്കാര്‍ പീറ്റര്‍ തങ്കരാജിനെ കീഴടക്കി. മോറോ തന്നെയായിരുന്നു സ്‌ക്കോറര്‍. കളി 2-2.
രണ്ടാം പകുതി ആരംഭിച്ചതും മുഹമ്മദ് കണിയന്റെ കൃത്യമായ പാസില്‍ നെവില്‍ ഡീസൂസയുടെ ഹാട്രിക്ക്. ചരിത്രം പിറന്ന നിമിഷമായിരുന്നു അത്. ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യ ഹാട്രിക്ക്. 3-2 ന് ഇന്ത്യ മുന്നില്‍. അതോടെ ഗ്യാലറി നിശബ്ദമായി. ഈ അവസരത്തില്‍ വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടുവിന്റെ ഗോളുമെത്തി. അങ്ങനെ 4-2 ന് ഇന്ത്യ സെമിയില്‍.
മെഡല്‍ പോരാട്ടത്തിലെ പ്രതിയോഗികള്‍ യുഗോസ്ലാവ്യ. യൂറോപ്യന്‍ ഫുട്‌ബോളിലെ വിഖ്യാതര്‍. ആവേശകരമായിരുന്നു സെമിയങ്കം. ആദ്യ പകുതയില്‍ ഗോളില്ല. രണ്ടാം പകുതി ആരംഭിച്ചതും നെവില്‍ ഡീസുസയിലുടെ ഇന്ത്യ ലീഡ് നേടി. 52-ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ഇന്ത്യന്‍ ക്യാമ്പ് മതിമറന്ന നിമിഷം. പക്ഷേ ആ ഗോള്‍ യുഗോസ്ലാവ്യക്കാരെയാണ് ഉയര്‍ത്തിയത്. അടുത്ത പതിനഞ്ച് മിനുട്ടില്‍ പീറ്റര്‍ തങ്കരാജ് കാത്ത ഇന്ത്യന്‍ വലയില്‍ മൂന്ന് തവണ പന്ത് എത്തി. 78-ാം മിനുട്ടില്‍ മുഹമ്മദ് സലീമിന്റെ രൂപത്തില്‍ സെല്‍ഫ് ഗോളും പിറന്നതോടെ 1-4 ന് ഇന്ത്യ തകര്‍ന്നു. അപ്പോഴും ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മൂന്നാം സ്ഥാന മല്‍സരത്തില്‍ ബള്‍ഗേറിയയെ പരാജയപ്പെടുത്തിയാല്‍ വെങ്കലം ലഭിക്കുമായിരുന്നു. ആ മല്‍സരത്തിലും ടീം പക്ഷേ മൂന്ന് ഗോള്‍ വാങ്ങി തോറ്റു. മെല്‍ബണ്‍ ഒളിംപിക്‌സിലെ ടോപ് സ്‌ക്കോറര്‍ നാല് ഗോള്‍ നേടിയ നെവില്‍ ഡീസൂസയായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ ഡിഫന്‍സില്‍ ശക്തനായി നിന്നത് കോഴിക്കോട്ടുകാരന്‍ ടി.അബ്ദുള്‍ റഹ്മാന്‍ എന്ന ഒളിംപ്യന്‍ റഹ്മാനായിരുന്നു. 1960 ല്‍ റോമില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ പങ്കടുത്തു. സയ്യിദ് റഹീം തന്നെയായിരുന്നു പരിശീലകന്‍. പി.കെ ബാനര്‍ജി നായകനും. പക്ഷേ ഫ്രാന്‍സ്, പെറു, ഹംഗറി തുടങ്ങിയവരുള്‍പ്പെടുന്ന ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഫ്രാന്‍സിനോട് സമനില നേടാനായെങ്കിലും പെറുവിനോടും ഹംഗറിയോടും തകര്‍ന്ന ഇന്ത്യക്ക് ആദ്യ റൗണ്ട് കടക്കാനായില്ല. ഈ ഒളിംപിക്‌സിന് ശേഷം നമ്മുടെ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല. ഇന്നും നമ്മുടെ ഫുട്‌ബോള്‍ വിരഗാഥകളില്‍ നിറയുന്നത് മെല്‍ബണും ആ സെമി ഫൈനലുമാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, July 5, 2020

"സ്ട്രൈക്കരെ നായ കടിച്ചു . ടീമിന് സമനില" |കഥ-5| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇന്ന് നമ്മള്‍ പോവുന്നത് ഫുട്‌ബോള്‍ തറവാട്ടിലേക്കാണ്-ഇംഗ്ലണ്ടിലേക്ക്. കാല്‍പ്പന്ത് കളിയുടെ ആസ്ഥാനമായ രാജ്യത്ത് അസംഖ്യം ഫുട്‌ബോള്‍ ക്ലബുകളുണ്ട്. ഓരോ കൗണ്ടിക്കും സ്വന്തം ക്ലബുണ്ടെങ്കില്‍ കൊച്ചു പ്രദേശങ്ങള്‍ക്കും അവരുടെ പ്രാദേശികത ഉയര്‍ത്തി ചെറിയ ക്ലബുകളുണ്ട്. എല്ലായിടത്തും നല്ല മൈതാനങ്ങള്‍, നല്ല സംവിധാനങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. 20 വന്‍ ക്ലബുകള്‍ പോരടിക്കുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അവിടെ കളിക്കുന്നവര്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും ചെല്‍സിയും ടോട്ടനവുമെല്ലാമാണെങ്കില്‍ ഈ കഥയിലെ ക്ലബ് എല്ലാവര്‍ക്കും അത്ര സുപരിചിതിമായിരിക്കില്ല. പക്ഷേ 121 വര്‍ഷത്തെ വലിയ പാരമ്പര്യം ക്ലബിനുണ്ട്-ടോര്‍ക്കെ യുനൈറ്റഡ് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന ടോര്‍ക്കെ യുനൈറ്റഡ് എഫ്.സി. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ദി ഗള്‍സ് എന്നാണ് ടീം അറിയപ്പെടുക. 1899 ല്‍ സ്ഥാപിച്ച ക്ലബ് ഇംഗ്ലീഷ് ദേശീയ ലീഗില്‍ സ്ഥിരമായി കളിക്കുന്നവരാണ്. മികച്ച റെക്കോര്‍ഡും അവര്‍ക്കുണ്ട്. 2019 ല്‍ എഫ്.എ കപ്പിലും ടീം പങ്കെടുത്തിരുന്നു. മൂന്നാം റൗണ്ട് വരെയെത്തി അവിടെ ബ്രൈട്ടണോട് പരാജയപ്പെട്ടവരാണ്.
ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ടോര്‍ക്കെയുടെ പേരില്‍ വിഖ്യാത നേട്ടങ്ങളില്ല കെട്ടോ. വലിയ കിരീടങ്ങളൊന്നും അവര്‍ സ്വന്തമാക്കിയിട്ടില്ല. അവര്‍ക്കായി സൂപ്പര്‍ താരങ്ങളാരും കളിച്ചിട്ടുമില്ല. പക്ഷേ ലോക ഫുട്‌ബോളിന്റെ രസകരമായ അധ്യായങ്ങള്‍ തിരഞ്ഞാല്‍ അവിടെ ടോര്‍ക്കെയുണ്ട്. ആ കഥയാണ് പറയാന്‍ പോവുന്നത്.

സ്‌ട്രൈക്കറെ നായ കടിച്ചു, ടീമിന് സമനില

1987 ലെ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ലീഗ്. മെയ് 9 ന് ടോര്‍ക്കെയും ക്ര്യു അലക്‌സാണ്ടറിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം. രണ്ട് ടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു. കാരണം പോയിന്റ് ടേബിളില്‍ പിറകിലാണ്. പരാജയപ്പെട്ടാല്‍ തരം താഴ്ത്തല്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരം താഴ്ത്തപ്പെടുക എന്ന് പറഞ്ഞല്‍ അതിനോളം വലിയ വേദനയില്ല. ടോര്‍ക്കെ എന്ന നഗരത്തിന്റെ പ്രതിനിധികളാണ് ടോര്‍ക്കെ എഫ്.സി. തോറ്റാല്‍ താരങ്ങളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ. കൂടാതെ സ്വന്തം മൈതാനത്താണ് കളി. 6000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ അതിന്റെ ഇരട്ടി കാണികളുമുണ്ട്. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിടുമ്പോള്‍ ക്ര്യു അലക്‌സാണ്ടറിയക്ക് രണ്ട് ഗോള്‍ ലീഡ്. ടോര്‍ക്കെ ക്ലബിന്റെ താരങ്ങളും ആരാധകരുമെല്ലാം നിരാശയുടെ പുതപ്പിനുള്ളിലായിരുന്നു. ക്ര്യു അലക്‌സാണ്ടറിയയുടെ പ്രതിരോധമാവട്ടെ ശക്തമായിരുന്നു. എളുപ്പത്തില്‍ കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ. ആരാധകര്‍ ഒന്നുറപ്പിച്ചു-ഈ സീസണില്‍ ടീം തരം താഴ്ത്തപ്പെട്ടത് തന്നെ.
രണ്ടാം പകുതി ആരംഭിക്കുന്നു. തുടക്കത്തില്‍ തന്നെ ടോര്‍ക്കെക്ക് അനുകൂലമായ ഫ്രീകിക്ക്. ക്ര്യ അലക്‌സാണ്ടറിയാക്കാര്‍ പ്രതിരോധ മതില്‍ തീര്‍ത്തു. ടോര്‍ക്കെക്കായി ഷോട്ട് പായിക്കാന്‍ എത്തിയത് അവരുടെ സ്‌ട്രൈക്കര്‍ ജെയിംസ് ആന്റണി മഗ്നിച്ചോല്‍. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായിരുന്നതിനാല്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. ടീമിന് മല്‍സരത്തിലേക്ക് തിരികെ വരാന്‍ എന്തെങ്കിലും സാധ്യത ആ കിക്ക് മാത്രമായിരുന്നു. സ്‌റ്റേഡിയം നിശബ്ദം. സമ്മര്‍ദ്ദത്തിന്റെ പകല്‍ വെളിച്ചത്തില്‍ കിക്കെടുക്കാന്‍ റഫറിയുടെ വിസില്‍. മഗ്നിച്ചോല്‍ മുന്നോട്ട് വന്നു- നീളന്‍ ഷോട്ടായിരുന്നു. പ്രതിയോഗികളില്‍ ഒരാളുടെ ദേഹത് തട്ടി പന്ത് വലയില്‍ കയറി. പിന്നെ ആരവമായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനായല്ലോ...
അതോടെ ടീം ആകെ മാറി. ആക്രമണങ്ങള്‍ മാത്രം. സ്‌ക്കോട്ടുലാന്‍ഡുകാരനായ മഗ്നിച്ചോല്‍ തന്നെയായിരുന്നു ആക്രമണങ്ങളുടെ സുത്രധാരന്‍. പക്ഷേ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് സമനില നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി. അവസാന മിനുട്ടുകളില്‍ മഗ്നിച്ചോല്‍ പന്തിനായി കുതിക്കവെ അപ്രതീക്ഷിതമായി മൈതാനത്ത് ഒരു നായ-ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട കൂറ്റന്‍ നായ. മഗ്നിച്ചോല്‍ പന്തിനായി ഓടുമ്പോള്‍ അതേ വേഗതയില്‍ പിറകെ നായയും. പന്ത് പുറത്തേക്ക് പോയ വേളയില്‍ കളിക്കാരന്‍ വേഗത കുറച്ചപ്പോള്‍ അതാ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി കയറിയിരിക്കുന്നു വലിയ നായ. റഫറിയും സഹതാരങ്ങളും ഗ്യാലറിയും അന്ധാളിച്ച് നില്‍ക്കവെ ബ്രൈന്‍ എന്ന് പേരുളള ആ കുറ്റന്‍ നായ താരത്തിന്റെ ദേഹം കടിച്ചു കീറി. വലത് കാലിലും നന്നായി കടിച്ചു. സ്വന്തം താരത്തെ രക്ഷിക്കാന്‍ ഓടിയടുത്ത ടോര്‍ക്കെയുടെ സഹതാരങ്ങളും ഒരു നിമിഷം നായയുടെ അരികിലേക്ക് എത്താന്‍ മടിച്ചു. റഫറി വിസിലുമായി ഓടിയെത്തി. മഗ്നിച്ചോല്‍ ആകെ പരിഭ്രാന്തനായിരുന്നു. നായയുടെ ഉടമ വന്ന് രംഗം ശാന്തമാക്കിയെങ്കിലും രക്തത്തില്‍ കുളിച്ചിരുന്നു കളിക്കാരന്‍. സംഭവിച്ചത് ഇത്രയുമാണ്-പുറത്തേക്ക് പോവുന്ന പന്തിനെയാണ് മഗ്നിച്ചോല്‍ ചേസ് ചെയ്തത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ പ്രത്യേകത മൈതാനത്തിന് അരികില്‍ വരെ കസേരകളുണ്ടാവും. അവിടെ കളി കാണുകയായിരുന്നു ബ്രൈന്‍ എന്ന നായയുടെ ഉടമ. പക്ഷേ മഗ്നിച്ചോല്‍ ഓടിയടുത്തപ്പോള്‍ നായ കരുതി ഈ വരവ് തന്റെ ഉടമയെ ആക്രമിക്കാനാണെന്ന്. അങ്ങനെയാണ് അവനും രംഗത്ത് വന്നത്.

മൈതാനത്ത് കിടന്ന താരത്തെ പരിചരിക്കാനായി ടീമിന്റെ മെഡിക്കല്‍ സംഘമെത്തി. പുറത്തും കാലിലും വലിയ കെട്ടുകള്‍ക്കായി അഞ്ച് മിനുട്ടോളമെടുത്തു. ഈ സമയമത്രയും രണ്ട് ടീമിലെയും കളിക്കാര്‍ മഗ്നിചോലിന് ചുറ്റുമായിരുന്നു. അവസാനം റഫറി കളി തുടരാന്‍ നിര്‍ദ്ദേശം നല്‍കി. നായയുടെ വിളയാട്ടത്തില്‍ നഷ്ടമായ അഞ്ച് മിനുട്ട് അധിക സമയമായി പ്രഖ്യാപിച്ച് കളി തുടരാന്‍ പറഞ്ഞു.
ക്ര്യു അലക്‌സാണ്ടറിയാ താരങ്ങളെല്ലാം പ്രതിരോധം തീര്‍ത്തു. അഞ്ച് മിനുട്ട് പിടിച്ചുനിന്നാല്‍ മതിയല്ലോ. പക്ഷേ ടോര്‍ക്കെയുടെ പോള്‍ ഡോബ്‌സണ്‍ എന്ന മുന്‍നിരക്കാരന്‍ പണി പറ്റിച്ചു. അസാമാന്യ വേഗതയില്‍ പന്തുമായി കയറിയ ഡോബ്‌സണ്‍ ടോര്‍ക്കെയുടെ സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ആവേശഭരിതമായി. താമസിയാതെ റഫറിയുടെ ലോംഗ് വിസിലുമെത്തി. മല്‍സരം 2-2. സമനില വഴി ടോര്‍ക്കെക്കാര്‍ തരം താഴത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസത്തെ വലിയ വാര്‍ത്ത ടോര്‍ക്കെയുടെ മാനം കാത്ത താരങ്ങളായിരുന്നില്ല-ആ ജര്‍മന്‍ ഷെപ്പേര്‍ഡായിരുന്നു. കാരണം നായ രംഗ പ്രവേശം ചെയ്തിലായിരുന്നുവെങ്കില്‍ ടോര്‍ക്കെക്ക് ആ അഞ്ച് മിനുട്ട് അധികസമയം ലഭിക്കുമായിരുന്നില്ല. സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും കഴിയുമായിരുന്നില്ല. സ്വന്തം താരത്തിന്റെ രക്തം കുടിച്ചെങ്കിലും ടോര്‍ക്കെ ആരാധകര്‍ ഇന്നും ബ്രൈന്‍ എന്ന നായയെ മറക്കാന്‍ വഴിയില്ല. മല്‍സരത്തിന് ശേഷം മഗ്നിച്ചോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അദ്ദേഹത്തിന്. കാലിലും പുറത്തുമായി നായയുടെ പല്ലിറങ്ങിയ മൂന്ന് വലിയ കുഴികളും.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 29, 2020

"കളി കാണാനുള്ള മല്‍സരത്തില്‍ മരിച്ചത് 96 പേര്‍" |കഥ-4| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |

               

ഇതൊരു വേദനിപ്പിക്കുന്ന കഥയാണ്.  മൈതാനത്ത് സാധാരണ നമ്മള്‍ കാണുക രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെങ്കില്‍ ഈ കഥയിലെ മല്‍സരം ശ്വാസത്തിന് വേണ്ടിയായിരുന്നു.  അല്‍പ്പം ഓക്‌സിജന്‍ ലഭിക്കാതെ  അലറി വിളിച്ച് ജീവഛവമായവരുടെ കഥ. 96 ഫുട്‌ബോള്‍ പ്രേമികള്‍ തല്‍സമയം മൈതാനത്ത് മരിച്ച് വീണ കഥ. പക്ഷേ ഈ ദുരന്ത കഥ ഒരു മുന്നറിയിപ്പായിരുന്നു. ലോകത്താകമാനമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയ ദുരന്തം.
കഥയുടെ വേദി ഇംഗ്ലണ്ടാണ്. അവിടെയാണല്ലോ ഭ്രാന്തന്മാരായ ഫുട്‌ബോള്‍ പ്രേമികളുള്ളത്. അവര്‍ക്ക് കളിയെന്നാല്‍ അതൊരു വല്ലാത്ത വികാരമാണ്. സ്വന്തം ടീമിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന ആവേശം. അവര്‍ക്ക് കളി ടെലിവിഷനില്‍ കണ്ടാല്‍ പോര-നേരില്‍ തന്നെ കാണണം. അതും കൂട്ടമായി... 1989 ഏപ്രില്‍ 15. ഇംഗ്ലണ്ടിലെ വിഖ്യാതമായ എഫ്.എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍. ഒരു ഭാഗത്ത് ജനപ്രിയ ടീമായ ലിവര്‍പൂള്‍. മറുഭാഗത്ത്  നോട്ടിങ്ഹാം ഫോറസ്റ്റ്. ഈ രണ്ട് ടീമുകള്‍ക്കും പതിനായിരക്കണക്കിന് ആരാധകരുണ്ട്. ടീമിന്റെ സ്വന്തം ജഴ്‌സിയില്‍ ഇവര്‍ കളി ആസ്വദിക്കാനിറങ്ങും.  രണ്ട് ടീമുകളുടെയും ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക സ്ഥലങ്ങള്‍ തന്നെയാണ് സംഘാടകര്‍ നല്‍കാറുള്ളത്. അതിന് കാരണം തമ്മില്‍ തല്ല് ഒഴിവാക്കാലാണ്.  ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാല്‍ കാണികളുടെ തമ്മിലടി എത്രയോ കാണാം.  ഇത് കൊണ്ടാണ് ഫാന്‍സിന് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുന്നത്. സൗത്ത് യോര്‍ക്ക്‌ഷെയര്‍ കൗണ്ടിയിലെ ഷെഫീല്‍ഡിലുള്ള ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലായിരുന്നു അങ്കം.  അത്ര വലിയ മൈതാനമല്ല. പക്ഷേ സ്ഥിരമായി അവിടെ വലിയ മല്‍സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. വൈകീട്ട്് മൂന്ന് മണിക്കായിരുന്നു കിക്കോഫ്. ആരാധകരെ ഭയന്ന് തന്നെയാണ് ഇത്രയും നേരത്തെ മല്‍സരം സംഘാടകര്‍ നിശ്ചയിച്ചത്. പകല്‍ വെളിച്ചത്തില്‍ കാണികളുടെ കടന്നുകയറ്റം കുറവാകുമെന്ന് കരുതിയുള്ള മുന്‍കരുതല്‍. കിക്കോഫിന് 15 മിനുട്ട് മുമ്പ് തന്നെ എല്ലാവരും ഇരിപ്പിടത്തില്‍ എത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഉച്ചത്തിരിഞ്ഞ് തന്നെ കാണികള്‍ ഒഴുകാന്‍ തുടങ്ങി. രണ്ട് ടീമിന്റെയും ആരാധകര്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലങ്ങളിലെത്തി. സ്‌റ്റേഡിയം നിറഞ്ഞിട്ടും അത്രയും ആളുകള്‍ പുറത്ത്. മല്‍സരം ആരംഭിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍  തിരക്ക് ഒഴിവാക്കാനെന്നോണം സ്‌റ്റേഡിയത്തിന്റെ ഒരു ഗേറ്റ് തുറക്കാന്‍ പറഞ്ഞതും പുറത്ത് നിന്നുള്ള വന്‍ ജനക്കൂട്ടം തിക്കി ത്തിരക്കി അകത്തേക്ക് കയറാന്‍ തുടങ്ങി. മൈതാനത്തെയും ഗ്യാലറിയെയും വേര്‍ത്തിരിക്കുന്ന ഇരുമ്പ് ഗേറ്റുകള്‍ക്കരികിലേക്ക് എല്ലാവരും കുതിച്ചെത്തി ( ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ കൂട്ടുകാര്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം കാണാം. ഗ്യാലറിയും മൈതാനവും തമ്മില്‍ വളരെ അടുത്തായിരിക്കും. ഗ്യാലറിക്കും മൈതാനത്തിനും മധ്യേ വലിയ ഇരുമ്പ്് വേലികളുണ്ടാവും. ഇരിപ്പിടങ്ങള്‍ ലഭിക്കാത്ത കാണികല്‍ ചിലപ്പോള്‍ ഇരുമ്പ് വേലിക്ക് ചുറ്റും നിന്നായിരിക്കും മല്‍സരം കാണുക.) കാണികളുടെ തള്ളിക്കയറ്റത്തില്‍ ഇരുമ്പ് വേലിക്കരികില്‍ ആദ്യമെത്തിയവര്‍ കുരുങ്ങി നിന്നു. അവര്‍ക്് മുകളിലേക്ക് തിക്കി തിരക്കിയെത്തിയവര്‍ ഒന്നിന് പിറകെ ഒന്നായി വീണു.  മുന്നിലുള്ളവരുടെ വീഴ്ച്ച പോലുമറിയാതെ പിറകിലുള്ളവര്‍ തീരക്കിയെത്തിയതോടെ അടിയില്‍പ്പെട്ടവര്‍ ശ്വാസം കിട്ടാതെ അലറി. പക്ഷേ ആ അലര്‍ച്ച കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ 94 പേര്‍ തല്‍ക്ഷണം ശ്വാസം കിട്ടാതെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.  മറ്റൊരാള്‍ ദീര്‍ഘകാലം ചികില്‍സയിലായിരുന്നു. അബോധാവസ്ഥയില്‍ ആസുപത്രി കിടക്കയില്‍ തന്നെയായിരുന്ന  അയാള്‍ 1993 ല്‍ മരിച്ചു. 766 പേര്‍ക്ക് പരുക്കേറ്റു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.


ആ ദുരന്ത കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു.  സ്‌റ്റേഡിയത്തിലേക്ക് ആദ്യം തിക്കി തിരക്കി കയറിയവരാണ്  ദുരന്തത്തിനിരയായത.് ഏത് വിധേനയും കളി കാണുക മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ലിവര്‍പൂള്‍ ആരാധകരായിരുന്നു മരിച്ചവരില്‍ കൂടുതല്‍. ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഹൂളിഗന്‍സ് അഥവാ ഭ്രാന്തന്മാര്‍ എന്നൊരു വിഭാഗമുണ്ട്.  കളിയെ വന്യമായി ആസ്വദിക്കലാണ് ഇവരുടെ ഇഷ്ടം. പ്രതിയോഗികളെ ആക്രമിക്കുക, സ്വന്തം ടീമിനായി സ്വയം മറക്കുക. ഈ ആവേശത്തിലായിരുന്നു പലരും. ചിത്രങ്ങള്‍ കണ്ടാലറിയാം  ദുരന്തത്തിന്റെ ഭീകരത. ഇരുമ്പ് വേലിക്ക്് മുന്നില്‍ കുരുങ്ങി ജീവന് വേണ്ടി നിലവിളിക്കുന്നവരുടെ  ദേഹത്തേക്ക് മലവെളളപ്പാച്ചില്‍ പോലെ ആളുകള്‍ എത്തുകയായിരുന്നു.  വന്നവര്‍ വന്നവര്‍ വീഴാന്‍ തുടങങ്ങി. അവരുടെ നിലവിളികള്‍ക്ക് മേല്‍ പിറകെ വന്നവര്‍ അകപ്പെട്ടു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികള്‍ ഉന്മാദികളെ പോലെയാണ്. മദ്യപിച്ചായിരിക്കും ഭൂരിപക്ഷവും കളി ആസ്വാദനമെന്ന ആഘോഷത്തിന് വരുക. ഇതും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.  പോലീസായിരുന്നു ഒന്നാം പ്രതി.  അവര്‍ എന്തിന് ഗേറ്റുകള്‍ തുറന്നു എന്ന ചോദ്യം ഉത്തരമില്ലാതെ നിലനിന്നു.  പതിനായിരക്കണക്കിന് കാണികള്‍ പുറത്ത്് ബഹളം വെക്കുമ്പോള്‍ അവര്‍ക്കായി കാട്ടിയ കാരുണ്യത്തില്‍ 96 പേരുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. വലിയ ദുരന്തമായതിനാല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ആരാധകരില്‍ കുറ്റം ചാര്‍ത്തി. മദ്യപിച്ചെത്തിയ കാണികള്‍ തിക്കിത്തിരക്കിയത് മൂലമായിരുന്നു വലിയ ദുരന്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇരുമ്പ് ഗേറ്റും പ്രശ്‌നമായി. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ മരിച്ചവരുടെ കുടുംബങ്ങള്‍ രംഗത്ത് വന്നു. പോലീസ് എന്തിന് ഗേറ്റ് തുറന്നു എന്ന ചോദ്യം അവര്‍ ഉയര്‍ത്തിയപ്പോള്‍ പുതിയ അന്വേഷണ കമ്മീഷനെത്തി. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ലാതെയാണ് പോലീസ് എത്തിയതെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ മനസ്സിലായി. വലിയ മല്‍സരമായിട്ടും സുരക്ഷ ഒരുക്കാന്‍ കുറച്ച് പോലിസുകാര്‍ മാത്രം. ആംബുലന്‍സ് സംവിധാനം പോലുമുണ്ടായിരുന്നില്ല. സംഘാടകരുടെ അനുമതി തേടാതെ പോലീസ് ഗേറ്റ് തുറന്നതാണ് പ്രശ്‌നമായതെന്നായിരുന്നു ഈ അന്വേഷണത്തില്‍ തെളിഞ്ഞത്.
പക്ഷേ അടിസ്ഥാന കാരണം ഇരുമ്പ് ഗേറ്റായിരുന്നു. മൈതാനത്തിന് ചുറ്റും സ്ഥാപിക്കപ്പെട്ട ഗേറ്റില്‍ തട്ടി മുന്നോട്ടും പിന്നോട്ടും പോവാന്‍ കഴിയാതെ  പലരും കുരുങ്ങുകയായിരുന്നു. ഇംഗ്ലീഷ് മെതാനങ്ങളില്‍ നിന്ന് ഇരുമ്പ് ഗേറ്റുകള്‍ അപ്രത്യക്ഷമാവാന്‍ കാരണവും ഈ സംഭവമായിരുന്നു. ഗേറ്റുകള്‍ക്ക്് പകരം സ്‌റ്റേഡിയങ്ങളില്‍ ഇരിപ്പിടങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഒരു സാഹചര്യത്തിലും കാണികളെ മൈതാനത്തിന് അരികിലെത്തരുതെന്ന തീരുമാനവുമായി. ഹില്‍സ്‌ബോറോ ദുരന്തമെന്നാല്‍ ഇന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ വിതുമ്പും.
അന്നത്തെ മല്‍സരം അതോടെ ഉപേക്ഷിച്ചു. അതേ വര്‍ഷം മെയ് ഏഴിന് ഓള്‍ഡ് ട്രാഫോഡില്‍ മല്‍സരം നടന്നു. ലിവര്‍പൂള്‍ വിജയിച്ചു. ഫൈനലിലും അവര്‍ക്ക് തന്നെയായിരുന്നു വിജയം.


ചിത്രം
ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലെ ഇരുമ്പ് ഗേറ്റില്‍ കുരുങ്ങി ശ്വാസം ലഭിക്കാതെ അലറി വിളിക്കുന്നവര്‍.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Wednesday, June 24, 2020

കണ്‍മുന്നില്‍ സാക്ഷാല്‍ മെസി | ഫുട്ബോൾ രാജാവിനെ ഇന്റർവ്യൂ ചെയ്ത ചരിത്ര മുഹൂർത്തം ഓർത്തെടുത്തു | കമാൽ വരദൂർ

                             


2014 ജൂലൈ-1
ലോകകപ്പ് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും സാവോപോളോയിലെ കൊറീന്ത്യന്‍സ് മൈതാനത്ത് ഏറ്റുമുട്ടുന്ന ദിനം. ലിയോ മെസിയും ഡി മരിയയും സെര്‍ജി അഗ്യൂറോയുമെല്ലാം കളിക്കുന്ന അര്‍ജന്റീനക്കാര്‍.... ഷക്കീറിയെ പോലെ അതിവേഗക്കാരുടെ ചുവപ്പന്‍ സ്വിസ് പട
ലോകത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ സാവോപോളോയില്‍ നിന്നും 100 കീലോമീറ്റര്‍ അകലെ സാവോ ജോസിലാണ് എന്റെ താമസം. മല്‍സരം നടക്കുന്ന കൊറീന്ത്യന്‍സ് മൈതാനമാവട്ടെ സാവോപോളോയില്‍ നിന്നും മുപ്പത് മിനുട്ട് അകലെയാണ്....
രാവിലെ തന്നെ സാവോ ജോസിലെ വീട്ടില്‍ നിന്നുമിറങ്ങി-വളരെ നേരത്തെ എത്തിയാല്‍ മാത്രമാണ് സ്‌റ്റേഡിയത്തിലെ മീഡിയാ ഗ്യാലറിയില്‍ ഇരിപ്പിടമുണ്ടാവു. അര്‍ജന്റീനക്കാരും സ്വിസുകാരും തലേദിവസം തന്നെ സാവോപോളോ കീഴടക്കിയിരുന്നു. ആരാധകരുടെ കുത്തൊഴുക്ക് ഉറപ്പാണ്. സാവോ ജോസില്‍ നിന്നും രാവിലെ ബസ്സില്‍ കയറി. ബസ് എന്നാല്‍ സൂപ്പര്‍ സുന്ദര ബസാണ്. എട്ട് വരി ട്രാക്കിലൂടെ കുതികുതിക്കുന്ന ബസിന് സാവോ ജോസ് വിട്ടാല്‍ സ്‌റ്റോപ്പ് സാവോപോളോ മാത്രം. ഒരു മണിക്കൂറിനകം 100 കീലോ മീറ്റര്‍ പിന്നിടും.
ബസ് അതിവേഗം തായിത്തെ എന്ന സ്ഥലത്തെ വലിയ ബസ് സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം വേണം സ്‌റ്റേഡിയത്തിലെത്താന്‍. രണ്ട് റിയല്‍ (ബ്രസീല്‍ കറന്‍സി) വേണം സ്‌റ്റേഡിയത്തിലെത്താന്‍. ബസ് പോലെ തന്നെ സുന്ദരമായ ട്രെയിനില്‍ എളുപ്പത്തില്‍ സ്‌റ്റേഡിയത്തിന്റെ കവാടത്തിലെത്താം. ട്രെയിന്‍ നിറയെ അര്‍ജന്റീനക്കാര്‍.... മറഡോണയെ പാടി മെസിയെ പാടി അവരങ്ങ് ആര്‍ത്തു വിളിക്കുകയാണ്. എല്ലാവരുടെ ഷര്‍ട്ടിന്റെയും നിറം വെളുപ്പും നീലയും-ജഴ്‌സി നമ്പര്‍ പത്ത്. മറഡോണയണിഞ്ഞ പത്ത് ഇപ്പോള്‍ മെസിയുടെ പത്താണ്. എല്ലാവരും പാടുന്നത് ഒരു പാട്ട് മാത്രം-ലാ ലീ ലിയോ-അതായത് മെസിയെന്ന രാജാവിനെ വാഴ്ത്തിയങ്ങ് മുന്നേറുന്നു. ഫുട്‌ബോളിനെ മാത്രം സ്‌നേഹിക്കുന്ന, കാല്‍പ്പന്തിനെ പ്രാണവായുവായി കരുതുന്ന ഒരു ജന തതി-അവരാണ് അര്‍ജന്റീനക്കാര്‍. ഫുട്‌ബോളാണ് കൊച്ചു രാജ്യത്തെ ഒന്നിപ്പിക്കുന്നത്. കാഴ്ച്ചയില്‍ എല്ലാവരും സുന്ദരീസുന്ദരന്മാര്‍... വളരെ പെട്ടെന്ന് ട്രെയിന്‍ സ്‌റ്റേഡിയത്തിലെത്തി. പുറത്ത് നില്‍ക്കുമ്പോള്‍ അലകടല്‍ പോലെ അര്‍ജന്റീനക്കാര്‍. ഇടക്കിടെ സ്വിസുകാരും. പക്ഷേ എവിടെയും ബ്രസീലുകാരെ കാണുന്നില്ല. അവരുടെ മഞ്ഞനിറം ചിലയിടങ്ങളില്‍ മാത്രം.
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്‌നേഹമെന്നത് ഒരു ഇന്ത്യ-പാക് ഗാഥ പോലെയാണ്. ശത്രുതയിലാണ് ഇരു രാജ്യക്കാര്‍ക്കും താല്‍പ്പര്യം. അര്‍ജന്റീനക്കാരന്റെ നീല കുപ്പായത്തോട് മഞ്ഞയിട്ട ബ്രസീലുകാരന് താല്‍പ്പര്യമില്ല. കളിക്കാന്‍ വരുന്നത് സാക്ഷാല്‍ മെസിയാണെങ്കില്‍ പോലും ബ്രസീലുകാര്‍ പെലെ, നെയ്മര്‍ പാട്ടുകള്‍ പാടും. അര്‍ജന്റീനക്കാരെ കാണുമ്പോള്‍ ബ്രസീലുകാര്‍ പാടുന്ന ഒരു സൂപ്പര്‍ ഗാനമുണ്ട്-സപെലെ സപെലെ ... എന്ന് തുടങ്ങുന്ന ഗാനം. റിയോ ഒളിംപിക്‌സ് വേളയിലാണ് ഈ ഗാനം കൂടുതല്‍ കേട്ടത്. ഒരു അര്‍ജന്റീനക്കാരന്റെ കുപ്പായം എവിടെയെങ്കിലും കണ്ടാല്‍ അപ്പോള്‍ തുടങ്ങും ബ്രസീലുകാര്‍ സപെലെയെ പാടാന്‍... ആ പാട്ടിനര്‍ത്ഥം രസകരമാണ്. പെലെയെ പോലെ ആയിരം ഗോള്‍ നേടിയ ആരുണ്ട് ലോകത്ത് എന്നാണ് ആദ്യ വരിയുടെ അര്‍ത്ഥം. തായിത്തിയിലെ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലെത്തിയത് അറിഞ്ഞതേയില്ല-കാരണം അത്രമാത്രം ആരാധകരുടെ തളളിക്കയറ്റത്തില്‍ നിലം തൊടാതെയുള്ള ഒരു യാത്ര.
കളി തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ ഇനിയും ബാക്കിയുണ്ട്. നല്ല വെയിലായതിനാല്‍ മീഡിയാ ബോക്‌സിലെ ശീതളിമയില്‍ സുഹൃത്തുകള്‍ക്കൊപ്പം അല്‍പ്പമിരുന്നു. അല്‍പ്പം കഴിഞ്ഞ് താരങ്ങള്‍ മൈതാനത്ത് വാം അപ്പിനിറങ്ങിയപ്പോള്‍ മീഡിയാ ഗ്യാലറിയിലെത്തി. മെസിയും അഗ്യൂറോയും ഹിഗ്വിനും മസ്‌കരാനസും മരിയയുമെല്ലാം പന്ത് തട്ടുന്നു. മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ സ്വയം മറക്കുന്ന അര്‍ജന്റീനക്കാര്‍. ഷെര്‍ദാന്‍ ഷക്കീരിയായിരുന്നവു സ്വിസ് സംഘത്തിലെ സുപരിചിതന്‍.
അല്‍പ്പം കഴിഞ്ഞു-ടീം ലൈനപ്പായി. അര്‍ജന്റീനിയന്‍ സംഘത്തില്‍ ഗോള്‍ വലയം കാക്കുന്നത് പതിവ് പോലെ റോമീറോ. പിന്‍നിരയില്‍ ഗാരി, സബലേറ്റ, ഗാജോ, റോജോ. മധ്യനിരയില്‍ ഫെര്‍ണാണ്ടസ്, ഡി മരിയ, മസ്‌ക്കരാനോ, ലാവസി. മുന്‍നിരയില്‍ മെസിയും ഹിഗ്വിനും.
സ്വിസ് സംഘത്തില്‍ ഗോള്‍ക്കീപ്പര്‍ ബെനാജിയോ. പിന്‍നിരയില്‍ സാക്കയും ബെഹറമിയും റോഡ്രിഗസും മഹമൂദിയും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഡാര്‍മനിച്ചും ജോര്‍കഫും. മുന്‍നിരയില്‍ ഷക്കീരിയും ഷാക്കറും.... മൈതാനം പ്രകമ്പനം കൊള്ളാന്‍ തുടങ്ങി. ഔദ്യോഗിക ജഴ്‌സിയില്‍ ടീമുകള്‍ മൈതാനത്ത്. ആദ്യം അര്‍ജന്റീനയുെട ദേശീയ ഗാനം. മൂന്ന് മിനുട്ട് ദീര്‍ഘിച്ച ഗാനത്തിന് ശേഷം സ്വിസുകാരുടെ ദേശീയ ഗാനം.
റഫറിയുടെ വിസിലോടെ ആരവങ്ങള്‍ ശക്തമായി. മെസിക്കും സംഘത്തിനും വ്യക്തമായ ആധിപത്യം. ഹ്വിഗിനും മെസിയും പലവട്ടം സ്വിസ് ബോക്‌സില്‍ പരിഭ്രാന്തി പരത്തി. പക്ഷേ ഗോള്‍ മാത്രം അകന്നു. ആദ്യ പകുതിയില്‍ ഗോളില്ല. രണ്ടാം പകുതിയില്‍ മരിയായിരുന്നു താരം. തകര്‍ത്തുളള മുന്നേറ്റങ്ങള്‍. പക്ഷേ അപ്പോഴും ഗോളുകളുടെ ലാഞ്ചനയില്ല. നിശ്ചിത സമയ മല്‍സരം ഗോള്‍രഹിത സമനിലയില്‍. പിന്നെ അര മണിക്കൂര്‍ അധികസമയ പോരാട്ടം. ആ സമയത്തിന്റെ പതിനൊന്നാം മിനുട്ടില്‍ മെസി ഊളിയിട്ടു കയറി. തളികയിലെന്നോണം മരിയക്ക് ക്രോസ്-സുന്ദരമായ ഹെഡ്ഡറില്‍ പന്ത് വലയില്‍...... അര്‍ജന്റീനക്ക് ജയം..
മല്‍സരത്തിന് ശേഷം പതിവ് പത്രസമ്മേളനം. രണ്ട് ടീമുകളിലെയും ക്യാപ്റ്റന്മാരും പരിശീലകരും സംബന്ധിക്കും. നമ്മുടെ നാട്ടിലേത് പോലെ ഓടിയങ്ങ് പത്ര സമ്മേളനത്തില്‍ കയറാന്‍ കഴിയില്ല. നേരത്തെ ബുക്ക് ചെയ്ത് ടോക്കണ്‍ വാങ്ങണം. പത്രസമ്മേളന ഹാളില്‍ കയറിയപ്പോള്‍ യുദ്ധത്തിനുള്ള ആളുകള്‍... മുന്നിലുള്ള കസേരയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.
അല്‍പ്പം കാത്തിരുന്നപ്പോള്‍ മെസി വന്നു, കോച്ചെത്തി. സ്വിസ് ക്യാപ്റ്റനും പരിശീലകനും പിറകെയെത്തി. ശാന്തശീലനായ മെസി-പതിവുള്ള നാണും മുഖത്ത്. വാര്‍ത്താ സമ്മേളനത്തിനൊരു അവതാരകനുണ്ട്. അദ്ദേഹം ആദ്യം കാര്യങ്ങള്‍ പറയും. ചോദ്യങ്ങള്‍ ചോദിക്കാനുളളവര്‍ക്ക് കൈകള്‍ ഉയര്‍ത്താം. അവതാരകനായിരിക്കും ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കുക. തുടക്കം മുതല്‍ തന്നെ ഞാന്‍ കൈകള്‍ ഉയര്‍ത്തിയെങ്കിലും യൂറോപ്പില്‍ നിന്നുള്ള വന്‍കിട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അവസരം. അവസാനം എനിക്ക് അവസരം നല്‍കിയപ്പോള്‍ ഡി മരിയയുടെ ഗോളിനെക്കുറിച്ച് ചോദിച്ചു. മെസി വ്യക്തമായി സ്പാനിഷില്‍ ഉത്തരം നല്‍കി (നമ്മള്‍ ഉപയോഗിക്കുന്ന ഇയര്‍ ഫോണിലൂടെ സ്പാനിഷ് മറുപടി ഇംഗ്ലിഷില്‍ കേള്‍ക്കാം). മരിയ മാത്രമല്ല എല്ലാവരും മനോഹരമായി കളിച്ചത് കൊണ്ടാണ് വിജയം വരിച്ചതെന്നും ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ ഉന്നതിയിലാണെന്നുമാണ് സൂപ്പര്‍ താരം പറഞ്ഞത്.
വാര്‍ത്താ സമ്മേളനത്തിന് ശേഷം മെസി പുറത്തിറങ്ങി. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് അരികിലെത്തി. ഓട്ടോഗ്രാഫ് വാങ്ങി. ഇന്ത്യയില്‍ നിന്നാണെന്നും ഒരഭിമുഖത്തിന് സമയം അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ വോളണ്ടിയര്‍ ഇടപ്പെട്ടു. അവിടെ വെച്ചു സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു വോളണ്ടിയറുടെ നിലപാട്. മെസി പറഞ്ഞു തൊട്ടരികിലുള്ള മിക്‌സഡ് സോണിലേക്ക് വരാന്‍. ഉടന്‍ തന്നെ ക്യാമറയെടുത്തെങ്കിലും വാര്‍ത്താ സമ്മേളന ഹാളില്‍ നോ ഫഌഷ് എന്ന വലിയ ബോര്‍ഡുണ്ടായിരുന്നു. ക്യാമറ അനുവദിക്കില്ലെന്ന് വോളണ്ടിയര്‍ തീര്‍ത്തുപറഞ്ഞു.
അങ്ങനെ മിക്‌സഡ് സോണിലേക്ക് പോയി. അവിടെയും ധാരാളം മാധ്യമ പ്രവര്‍ത്തകര്‍. അര്‍ജന്റീനയുടെയും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെയും താരങ്ങളെല്ലാമുണ്ട്. അവര്‍ പല നാട്ടില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നു. മെസിക്കായുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ പത്ത് മിനുട്ട് കാത്തിരിപ്പിനൊടുവില്‍ വലിയ ഹാളില്‍ ഒരു അനൗണ്‍സ്‌മെന്റ്. പ്ലിസ് കീപ്പ് സൈലന്‍സ്, മെസി ഈസ് കമിംഗ്....
മെസി വരുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷവാനായി. വാര്‍ത്താ സമ്മേളനത്തിന് വന്ന അതേ ഡ്രസ്സില്‍ മെസി. അദ്ദേഹം വന്ന് വോളണ്ടിയറുടെ ചെവിയില്‍ എന്തോ പറഞ്ഞു. ഉടന്‍ വോളണ്ടിയര്‍ മൈക്കെടുത്ത് പറഞ്ഞു-വേര്‍ ദാറ്റ് ഇന്ത്യന്‍ ജര്‍ണലിസ്റ്റ്....! മെസി വിളിക്കുന്നത് എന്നെയാണെന്ന് മനസ്സിലായി. ഉടന്‍ അദ്ദേഹത്തിന് അരികിലെത്തി.
വോളണ്ടിയര്‍ എന്നോട് ചോദിച്ചു- സ്പാനിഷ് അല്ലെങ്കില്‍ പോര്‍ച്ചുഗീസ് അറിയുമോയെന്ന്..... രണ്ടും വഴങ്ങില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെസിക്ക് ഈ രണ്ട് ഭാഷ മാത്രമേ അറിയു എന്ന് വോളണ്ടിയര്‍. ഉടന്‍ തന്നെ സാവോപോളോയില്‍ വെച്ച് പരിചയപ്പെട്ട അര്‍ജന്റീനിയന്‍ പത്രം ബ്യുണസ് അയേഴ്‌സ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടറോട് സഹായം തേടി. അദ്ദേഹം അരികിലെത്തി. അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍-മെസിയും ഞാനും റൊമാരോ എന്ന അര്‍ജന്റീനക്കാരനും.
വലിയ രാജ്യാന്തര മാധ്യമ സമൂഹത്തിന് നടുവില്‍ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. തിരക്കിന്റെ വക്താവായ മെസി. അധികമാരോടും സംസാരിക്കാത്ത സൂപ്പര്‍ താരം. ഇന്ത്യയെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത താരരാജാവ്. അദ്ദേഹമാണ് ഏഴ് മിനുട്ട് സംസാരിക്കാന്‍ മുന്നിലിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കാര്യമായ അറിവ് നമ്മുടെ രാജ്യത്തെക്കുറിച്ചില്ല. ലോക ഫുട്‌ബോളില്‍ യൂറോപ്പും ലാറ്റിനമേരിക്കയും നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഏഷ്യയില്‍ പോലും വിലാസമില്ലാത്ത ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല എന്നതില്‍ അല്‍ഭുതം തോന്നിയില്ല. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഭുഖണ്ഢാന്തര ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ തന്നെ ടീം തകരുന്നു. അത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല.
ലോക ഫുട്‌ബോളിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. അതില്‍ മെസിയിലെ ഫുട്‌ബോളര്‍ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. കാലിക ഫുട്‌ബോളിലെ വേഗ മാറ്റങ്ങളെക്കുറിച്ചും താരങ്ങളുടെ തിരക്കേറിയ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാവുന്നവര്‍ക്ക് തിരക്ക് പുതിയ സംഭവമല്ല. രാജ്യത്തിനായി കളിക്കണം. ക്ലബിനായി കളിക്കണം. പ്രൊമോഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കണം-പരുക്കില്‍ നിന്ന് മുക്തി നേടിയാല്‍ ദീര്‍ഘകാലം കളിക്കാം. തനിക്ക് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് വാചാലനാവാന്‍ മെസിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഫിഫ നല്‍കുന്ന പരമോന്നത പുരസ്‌ക്കാരം പല തവണ ലഭിച്ചു, ക്ലബ് ഫുട്‌ബോളില്‍ നേടാനായി ഒന്നും ബാക്കിയില്ല. പക്ഷേ ഇതെല്ലാം തന്റെ മാത്രം സമ്പാദ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നിരാശനാവേണ്ടി വന്നു. പക്ഷേ ടീം നല്‍കുന്ന പിന്തുണ അപാരമായിരുന്നു. ബാര്‍സിലോണക്കായി കളിക്കുമ്പോള്‍ ചുറ്റുമുള്ളത് മികച്ച താരങ്ങള്‍. അവര്‍ക്കിടയില്‍ കളിക്കുമ്പോള്‍ പ്രയാസങ്ങള്‍ തെല്ലുമില്ല മെസിക്ക്. ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കാല്‍പ്പന്ത് മൈതാനത്ത് ഓരോ ദിവസവും ഓരോ മല്‍സരങ്ങളും നിര്‍ണായകമാണെന്നാണ് അദ്ദേഹം വിവരിച്ചത്.
ഏഴ് മിനുട്ട് എത്ര പെട്ടെന്നാണ് പോയതെന്നറിഞ്ഞില്ല. മറ്റാരോടും ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ മെസി വേഗം മടങ്ങിയപ്പോള്‍ ആ ദിവസം നല്‍കിയ അനുഭൂതി ചെറുതായിരുന്നില്ല. 2014 ലെ ലോകകപ്പില്‍ മെസി മറ്റാര്‍ക്കും അഭിമുഖം നല്‍കിയതായി അറിയില്ല. ഒരു അര്‍ജന്റീനിയന്‍ പത്രം ലോകകപ്പിന് ശേഷം മെസിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മരക്കാനയിലെ ഫൈനലില്‍ മെസി നടത്തിയ പോരാട്ടം-അര്‍ജന്റീന കപ്പടിക്കുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചു. പക്ഷേ അവസാന സമയത്ത് ജര്‍മനിക്കാരന്‍ ഗോയറ്റ്‌സെ വില്ലനായി അവതരിച്ചപ്പോള്‍ തല താഴ്ത്തി മടങ്ങിയ മെസിയുടെ മുഖം മറക്കാനാവുന്നില്ല. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ലോകകപ്പ് എന്ന വലിയ സ്വപ്‌നം പൊലിഞ്ഞതിന്റെ വേദനയും നിരാശയുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു.
ഫുട്‌ബോള്‍ രാജാവ് പെലെ. അത്‌ലറ്റിക് ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി എത്രയോ കായിക ഉന്നതരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷേ മെസിയുമായി സംസാരിച്ച ആ ഏഴ് മിനുട്ട് കായിക മാധ്യമ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 22, 2020

"ഒരു കളി, 178 ദിവസം" |കഥ-2| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



നിങ്ങളൊക്കെ ഫുട്‌ബോള്‍ നന്നായി കളിക്കുന്നവരല്ലേ... ഒരു മല്‍സരം എത്ര മിനുട്ടാണ് എന്ന് കളി അറിയുന്നവരോട് ചോദിക്കുന്നത് അവരെ പരിഹസിക്കുന്നതിന് തുല്യമാണ്. 90 മിനുട്ടാണ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഔദ്യോഗിക സമയം. ചിലപ്പോള്‍ ഇഞ്ച്വറി സമയമുണ്ടാവും. അത് ശരാശരി അഞ്ച് മിനുട്ട്. ഇനി നോക്കൗട്ട് മല്‍സരമാണെങ്കിലോ..?  90 മിനുട്ട്  മല്‍സരം സമനിലയിലാണെങ്കില്‍ 30 മിനുട്ട് അധികസമയം അനുവദിക്കും. അപ്പോഴും സമനിലയാണെങ്കില്‍ ഷൂട്ടൗട്ട്. അവിടെയും റിസല്‍ട്ട് വന്നിട്ടില്ലെങ്കില്‍ സഡന്‍ഡെത്ത് വരും. അങ്ങനെയാണ് മല്‍സരത്തില്‍ തീരുമാനമുണ്ടാവുക.  സമനിലയും അധികസമയവും ഷൂട്ടൗട്ടും പിന്നെ ഡസന്‍ഡെത്തുമെല്ലാം ചേരുമ്പോള്‍ തന്നെ 140 മിനുട്ട്. അതായത്-രണ്ടര മണിക്കൂര്‍. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ചരിത്രം നോക്കിയാല്‍ രണ്ട് വലിയ മല്‍സരങ്ങളുണ്ട്. ഒരു മല്‍സരം ദീര്‍ഘിച്ചത് മൂന്നര മണിക്കൂറോളം.  മറ്റൊരു മല്‍സരം ദീര്‍ഘിച്ചത് 178 ദിവസം. ആ കഥകളാണ് പറയാന്‍ പോവുന്നത്- കേള്‍ക്കാന്‍ റെഡിയല്ലേ...

കളിയോട് കളി

രണ്ടാം ലോക മഹായുദ്ധമെന്ന് കേട്ടാല്‍ നമ്മുടെ മുന്നിലേക്ക് വരുന്ന രണ്ട് നഗരങ്ങള്‍ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയുമല്ലേ... പക്ഷേ യുദ്ധകാലത്ത് ഫുട്‌ബോള്‍ പ്രേമികളെല്ലാം വലിയ വേദനയിലായിരുന്നു-കളികളെല്ലാം  ഉപേക്ഷിക്കപ്പെട്ട സമയം.  പല മൈതാനങ്ങളും യുദ്ധ വേദികളായ കാഴ്ച്ച. 1945 ലായിരുന്നല്ലോ യുദ്ധത്തിന് വിരാമമായത്. അതോടെ കളിമുറ്റങ്ങളും ഉണര്‍ന്നു. 1946  മാര്‍ച്ച് 30ന്  ഇംഗ്ലണ്ടിലെ സ്‌റ്റേക്ക്‌പോര്‍ട്ടിലുള്ള വലിയ റഗ്ബി മൈതാനമായ എഡ്ഗിലി പാര്‍ക്കില്‍  അക്കാലത്തെ രണ്ട് പ്രമുഖ ഇംഗ്ലീഷ് ക്ലബുകള്‍ ഏറ്റുമുട്ടി. ആതിഥേയരായ സ്റ്റോക്ക് പോര്‍ട്ട് കൗണ്ടിയും ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സും.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായിരുന്നില്ല കെട്ടോ. സെക്കന്‍ഡ് ഡിവിഷനുമല്ല. മൂന്നാം ഡിവിഷന്‍ പോരാട്ടം. പക്ഷേ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഇവര്‍ തമ്മിലുള്ള ആദ്യ പാദ പോരാട്ടം 2-2 ലായിരുന്നു. ഏത് വിധേനയും വിജയിയെ കണ്ടെത്താന്‍ നടന്ന രണ്ടാം പാദം 90 മിനുട്ട് പിന്നിട്ടപ്പോഴും  2-2 ല്‍ തന്നെ. അതോടെ റഫറി 30 മിനുട്ട് എക്‌സ്ട്രാ സമയം അനുവദിച്ചു. ആ സമയത്തും സമനില. അക്കാലത്ത് ഇംഗ്ലണ്ടില്‍ മാത്രം നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കമായിരുന്നു ജയിക്കും വരെ കളി തുടരുക എന്നത്. അതായത്  കളി അനിശ്ചിതമായി തുടരും. ആരാണോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്, അവര്‍ വിജയിക്കും. പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ട ഗോള്‍ഡന്‍ ഗോള്‍ ശൈലി പോലെ. അങ്ങനെ കളി തുടര്‍ന്നു. ആകാശത്ത് നിന്ന്് സൂര്യന്‍ മറയാന്‍ തുടങ്ങി. അപ്പോഴും ഗോളില്ല. 173- ാം മിനുട്ടില്‍ സ്‌റ്റോക്ക് പോര്‍ട്ട് സിറ്റിയുടെ  ലെസ് കോക്കര്‍ പന്ത് പ്രതിയോഗികളുടെ വലയില്‍ എത്തിച്ചിരുന്നു. അവര്‍ ആഘോഷവും തുടങ്ങങിയപ്പോഴതാ റഫറി പറയുന്നു കളിക്കാരന്‍ ഓഫ് സൈഡാണെന്ന്. ഫ്‌ളഡ്‌ലിറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍  സന്ധ്യയായപ്പോള്‍ കളി നിര്‍ത്തി. അന്ന് തന്നെ മറ്റൊരു റിപ്ലേ പോരാട്ടത്തിന് തീരുമാനമായി. എവിടെ കളി നടക്കണമെന്നതിന് ടോസിട്ടു. അതില്‍ ഭാഗ്യം  ഡോണ്‍കാസ്റ്ററിനായിരുന്നു. അങ്ങനെ മൂന്നാം പാദം. അതില്‍ നാല് ഗോളിന് ഡോണ്‍കാസ്റ്റര്‍ അനായാസം ജയിച്ചു. അപ്പോഴേക്കും മല്‍സരം പിന്നിട്ട സമയം കൂട്ടുകാര്‍ ഓര്‍ത്തുനോക്കു.... 3 മണിക്കൂര്‍ 23 മിനുട്ട്...! ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ സമയം ചെലവഴിച്ച ഒരു മല്‍സരം ഇന്നുമില്ല...
ഇതോടൊപ്പം നമ്മുടെ കേരളത്തിലെ രസമുള്ള അനുഭവം പറയട്ടെ. ഇവിടെ മുമ്പ് പ്രമുഖ ടീമുകളുടെ മല്‍സരങ്ങള്‍ പലപ്പോഴും സമനിലകളായി മാറാറുണ്ടായിരുന്നു. അത് സംഘാടകരുടെ വേലയായിരുന്നുട്ടോ..... സംഘാടകര്‍ റഫറിമാരെ സ്വാധീനിക്കും. പ്രമുഖരുടെ പോരാട്ടമാവുമ്പോള്‍ കാണികള്‍ നിറഞ്ഞെത്തും. ആദ്യ മല്‍സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ അടുത്ത ദിവസം ഇതേ മല്‍സരം നടത്തും. അന്നും കാണികള്‍ നിറഞ്ഞെത്തും. അങ്ങനെ സംഘാടകര്‍ക്ക്് കാശുണ്ടാക്കാം. ഈ കളി കച്ചവടത്തില്‍ കളിക്കാര്‍ക്കും റഫറിക്കും കമ്മീഷന്‍ നല്‍കിയിരുന്നൂട്ടോ.....

ആദ്യപകുതി 2019 ല്‍, രണ്ടാം പകുതി 2020 ല്‍

ഇനി ഏറ്റവുമധികം ദിവസമെടുത്ത മല്‍സരമാണ്....ആ ചരിത്രം നമുക്ക് അരികിലാണ് കെട്ടോ.... ഈ കോവിഡ് കാലത്ത്. സ്പാനിഷ് ലാലീഗ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാം ചാടിയെഴുന്നേല്‍ക്കില്ലേ. അവിടെ മെസിയുണ്ട്, കരീം ബെന്‍സേമയുണ്ട്, ഈഡന്‍ ഹസാര്‍ഡുണ്ട്... അങ്ങനെ എല്ലാവരും ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന വലിയ ലീഗ്. ലാലീഗയുടെ സെക്കന്‍ഡ് ഡിവിഷനിലും സൂപ്പര്‍ താരങ്ങളുണ്ട്. ഗംഭീര അങ്കങ്ങള്‍ നടക്കാറുണ്ട്. 2019 ഡിസംബര്‍ 15ന് ലാലീഗ സെക്കന്‍ഡ് ഡിവിഷനില്‍  വലിയ മല്‍സരം. ആല്‍ബെസറ്റോ എന്ന ക്ലബും റയോ വലിസാനോ എന്ന ക്ലബും നേര്‍ക്കുനേര്‍. വലിസാനോയുടെ മൈതാനത്തായിരുന്നു അങ്കം. സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം. കളി തുടങ്ങി അല്‍പ്പം കഴിയുന്നതിന് മുമ്പ് തന്നെ വലിസാനോ ഫാന്‍സ് ബഹളം തുടങ്ങി. ആല്‍ബെസറ്റോ നിരയില്‍ കളിക്കുന്ന ഉക്രൈനിയന്‍ താരം  റോമന്‍ സോസുലിക്കെതിരെയായിരുന്നു ബഹളം. റോമന്‍ വലത് പക്ഷ തീവ്രവാദിയാണെന്നും അദ്ദേഹം  നാസി അനുകൂലിയാണെന്നുമെല്ലാമുളള മുദ്രാവാക്യങ്ങളുമായി  സ്‌റ്റേഡിയത്തില്‍ ഒന്നടങ്കം വലിയ ബഹളം. റോമന്‍ മുമ്പ് വലിസാനോക്ക് കളിച്ച താരമായതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ആരാധകര്‍ക്ക്് വ്യക്തമായ ചിത്രമുണ്ടായിരുന്നു. ബഹളം തുടരുന്നതിനിടെ റഫറി ആദ്യ പകുതി അവസാനിപ്പിച്ചു. ആരാധകരോട് അടങ്ങാനും റഫറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഒരു തരത്തിലും ആരാധകര്‍ വഴങ്ങിയില്ല. അങ്ങനെ മല്‍സരം ആദ്യ പകുതിയില്‍ അവസാനിപ്പിക്കാന്‍ റഫറി തീരുമാനിച്ചു. ആ സമയത്ത്് മല്‍സരത്തില്‍ ആരും സ്‌ക്കോര്‍ ചെയ്തിരുന്നില്ല. അതിനിടെ ആല്‍ബെസറ്റോയുടെ എഡ്ഡി ഇസ്രാഫിലോവ് ചുവപ്പ് കാര്‍ഡില്‍ പുറത്താവുകയും ചെയ്തിരുന്നു.

രണ്ടാം പകുതി എന്ന് നടത്താനാവുമെന്ന ആശയകുഴപ്പത്തില്‍ നില്‍ക്കവെയാണ് കോവിഡ് എന്ന മഹാമാരി വന്നത്. തുടര്‍ന്ന് ലോക്ഡൗണും പ്രഖ്യാപിക്കപ്പെട്ടു. കളികളെല്ലാം അവസാനിപ്പിക്കാനും തീരുമാനിച്ചതോടെ സെക്കന്‍ഡ് ഡിവിഷനിലെ ഈ പോരാട്ടം  അപൂര്‍ണമായി നിന്നു. കോവിഡില്‍ മല്‍സരങ്ങള്‍ നീണ്ട് പോയി. ഒടുവില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും കാണികളില്ലാതെ ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം നടത്തിയത് ഈ മല്‍സരമായിരുന്നു. അതായത് രണ്ടാം പകുതി. 2020 ജൂണ്‍ ഒമ്പതിനായിരുന്നു പോരാട്ടം. 45 മിനുട്ട്  മാത്രമായി അങ്കം തുടര്‍ന്നപ്പോള്‍  ആല്‍ബെസറ്റോ നിരയില്‍ പത്ത് പേര്‍ മാത്രം. ഗ്യാലറി ശൂന്യമായത് കൊണ്ട് ബഹളമില്ല. ലൂയിസ് അഡ്വിന്‍സുല നേടിയ ഗോളില്‍ വലിസാനോ ജയിച്ചു കയറിയപ്പോള്‍ പിറന്നത് വലിയ ചരിത്രം.
178 ദിവസം കൊണ്ടാണ് ഈ മല്‍സരം പൂര്‍ണമായത്. ഇങ്ങനെ ഒരു മല്‍സരവും ചരിത്രത്തില്‍ ഇല്ല.

കമാൽ വരദൂർ 🖋️

Sunday, June 21, 2020

"ബ്രസീല്‍ കരഞ്ഞ ആ രാത്രി" |കഥ-1| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



കൂട്ടുകാരേ,
ഒരു പന്ത് നിങ്ങള്‍ തട്ടിയാല്‍ എത് എത്ര ദൂരം പോവും...? അത് നിങ്ങളുടെ തട്ടലിന്റെ ശക്തി പോലെയിരിക്കുമല്ലേ.... അതേ, ഫുട്‌ബോളിന് അതിര്‍ത്തിയില്ല. ദൂരെ, ദൂരെ, വേഗ വേഗത്തില്‍ അത് പോവും. 6000 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യത്തിലുടെ സഞ്ചരിച്ചാല്‍ കഥകള്‍ക്ക് പഞ്ഞമില്ല. ഓരോ മല്‍സരവും ഓരോ കഥയല്ലേ... മല്‍സരങ്ങള്‍, അതിന്റെ ഒരുക്കം, വിജയം അല്ലെങ്കില്‍ തോല്‍വി-എല്ലാം നല്ല കഥകളാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട, കേട്ടപ്പോള്‍ കരഞ്ഞ് പോയ ഒരു കഥയില്‍ തുടങ്ങട്ടെ... അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും. ഈ കഥ നടന്ന സ്ഥലവും വ്യക്തിയുടെ വീടും ഞാന്‍ സന്ദര്‍ശിച്ചതാണ്. കഥ കേള്‍ക്കാന്‍ റെഡിയല്ലേ....

ബ്രസീല്‍ എന്ന് കേട്ടാല്‍ അത് ഫുട്‌ബോളാണല്ലോ...? നമ്മുടെ ഇന്ത്യയെക്കാള്‍ വലിയ രാജ്യം. വിസ്തീര്‍ണത്തില്‍ ഇന്ത്യ ഏഴാമതാണെങ്കില്‍ ബ്രസീല്‍ അഞ്ചാമതാണ്. നമ്മുടെ രാജ്യം പോലെ തന്നെ പ്രകൃതിരമണീയമായ രാജ്യം. മലകളും കുന്നുകളും താഴ്‌വരകളും പുഴകളുമെല്ലാമായി അടിപൊളി. ആ വലിയ രാജ്യത്തിലുടെ സഞ്ചരിച്ചാല്‍ എവിടെയും കാണാം നല്ല ഗ്രൗണ്ടുകള്‍. എല്ലാവരും കളിക്കുന്നത് ഫുട്‌ബോള്‍. വിഖ്യാത നഗരങ്ങള്‍ പലതുമുണ്ട് കെട്ടോ ബ്രസീലില്‍. സാവോപോളോ അതി വലിയ പട്ടണമാണ്. ബ്രസീലിയ രാജ്യത്തിന്റെ ആസ്ഥാനമാണ്. പക്ഷേ നമ്മള്‍ പോവുന്നത് റിയോഡി ജനീറോയിലേക്കാണ്.

അവിടെ വിഖ്യാതമായ ഒരു മൈതാനമുണ്ട്- അറിയില്ലേ- മരക്കാന.... ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമായില്ലേ നിങ്ങള്‍ക്ക്.... ലോകത്ത് ഏത് ഫുട്‌ബോള്‍ താരവും കളിക്കാന്‍ കൊതിക്കുന്ന മൈതാനം. ഞങ്ങള്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരുടെ വലിയ സ്വപ്‌നവും അവിടെ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്യലാണ്. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യാവാനാണ് കെട്ടോ- 2014 ലെ ലോകകപ്പിലും 2016 ലെ റിയോ ഒളിംപിക്‌സിലുമായി നിരവധി തവണ മരക്കാനയില്‍ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ലോകകപ്പിന്റെ ചരിത്രമെല്ലാം കൂട്ടുകാര്‍ക്ക് പരിചയമുള്ളതാണല്ലോ. 1930 ലായിരുന്നു ആദ്യ ലോകകപ്പ്-അതങ്ങ് ഉറുഗ്വേയില്‍. നാല് വര്‍ഷത്തിന് ശേഷം 1934 ല്‍ ഇറ്റലിയിലെത്തി ലോകകപ്പ്. വീണ്ടും നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് നടന്നത് 1938 ല്‍ ഫ്രാന്‍സില്‍. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്ന കഥ നാലാം ലോകകപ്പിലേതാണ്. 1950 ല്‍ ബ്രസീല്‍ ആതിഥേയരായ ആദ്യ ലോകകപ്പ്. 2014 ലെ ലോകകപ്പിന് പോയപ്പോള്‍ സാവോപോളോ നഗരത്തില്‍ വെച്ച് ഒരാളെ പരിചയപ്പെട്ടു. കരീസോ മസോക്ക എന്നായിരുന്നു പേര്. സാവോപോളോ നഗരത്തിലെ പൗലിസ്റ്റ അവന്യൂവിലെ 21-ാം സ്ട്രീറ്റില്‍ പുസ്തക വില്‍പ്പനക്കാരന്‍. കടുത്ത ഫുട്‌ബോള്‍ പ്രേമി. അദ്ദേഹത്തിന്റെ പിതാവ് ഉബാതേ മസോക്ക.  1950 ലെ ലോകകപ്പ് ഫൈനല്‍  നേരില്‍ കാണാന്‍ ജീവിതത്തിലെ മൊത്തം സമ്പാദ്യവുമായി സാവോപോളോയില്‍ നിന്നും 400 കീലോമീറ്റര്‍ അകലെയുള്ള റിയോയിലേക്ക് പിതാവ് പോവുന്നു. പിറ്റേ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പിതാവ് തിരികെ വന്ന കാഴ്ച്ചയാണ് കരീസോ പറഞ്ഞത്.  അദ്ദേഹം പറഞ്ഞ കഥ കേട്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.

നേരത്തെ ഞാന്‍ പറഞ്ഞില്ലേ, ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലുകാര്‍ക്കത് ജീവനാണ്. എന്നും അടിപൊളി ടീമാണ് ബ്രസീല്‍. കളിക്കാരോട് ജനത്തിനെല്ലാം വലിയ ആരാധനയാണ്. ഫുട്‌ബോളിനെ ഇത്രമാത്രം സ്‌നേഹിച്ചിട്ടും നമുക്കെന്താ ലോകകപ്പ് ഒരിക്കല്‍ പോലും ലഭിക്കാത്തത് എന്ന വലിയ ചോദ്യം എല്ലാ ബ്രസീലുാര്‍ക്കുമുണ്ടായിരുന്നു. ആദ്യ ലോകപ്പ് ഉറുഗ്വേക്കാര്‍ റാഞ്ചി. അത് സഹിക്കാനാവുമായിരുന്നില്ല ബ്രസീലുകാര്‍ക്ക്. കാരണം ഉറുഗ്വേ അവരുടെ അയല്‍ക്കാരാണ്. കൊച്ചുരാജ്യവും. അവര്‍ ലോകകപ്പ് നേടിയെങ്കില്‍ എന്ത് കൊണ്ട് നമുക്കത് പാടില്ല എന്ന ചോദ്യം എല്ലാ ബ്രസീലുകാര്‍ക്കുമുണ്ടായിരുന്നു. അതിനവരേ കുറ്റം പറയാനുമാവില്ല. കാരണം അത്ര മാത്രം അവര്‍ കാല്‍പ്പന്തിനെ സ്‌നേഹിച്ചിരുന്നുട്ടോ...
50 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്. എല്ലാവരും മതിമറന്നു. ലോകകപ്പ് നേരില്‍ കാണാമല്ലോ. അവരുടെ പ്രാര്‍ത്ഥന പോലെ സ്വന്തം ടീം ഫൈനലില്‍. എതിരാളികളോ ബദ്ധ വൈരികളായ ഉറുഗ്വേ. 1950 ജൂലൈ 16ന് ഫൈനല്‍. അത് മരക്കാനയില്‍. ഒരു ലക്ഷമാളുകള്‍ക്ക്് അവിടെ ഇരിപ്പിടമുണ്ട്. പക്ഷേ എത്തിയത് രണ്ട് ലക്ഷം പേര്‍. ഓര്‍ത്തുനോക്കു, ഇത്തരത്തിലൊരു അവസ്ഥ. മൈതാനത്തിന്റെ ടച്ച്് ലൈന്‍ വരെ ആളുകള്‍. ചരിത്രത്തില്‍  തന്നെ ഏറ്റവും വലിയ കാണികള്‍. എവിടെയും സാംബാതാളം. എല്ലാവരും അണിഞ്ഞത് മഞ്ഞക്കുപ്പായം. സ്‌റ്റേഡിയത്തിന് പുറത്തും ലക്ഷകണക്കിനാളുകള്‍. കൂട്ടുകാരേ, ഇന്നുള്ളത് പോലെ വലിയ ടെലിവിഷന്‍ സ്‌ക്രീന്‍ ഒന്നും അന്നില്ല. സ്‌റ്റേഡിയത്തിന് പുറത്ത് തിങ്ങിനിറഞ്ഞവരുടെ പ്രതീക്ഷ ഗ്യാലറികളിലെ ആരവങ്ങള്‍ മാത്രമായിരുന്നു. ആരവങ്ങള്‍ ഉയര്‍ന്നാല്‍ അത് ഗോളാണെന്ന് അവര്‍ തിരിച്ചറിയും.  മല്‍സരം തുടങ്ങുന്നതിന് മുമ്പ് ചെറുതായി ചാറ്റല്‍ മഴ പെയ്തു. നമ്മളെ പോലെ തന്നെ വലിയ വിശ്വാസികളാണ് ബ്രസീലുകാര്‍. ചാറ്റല്‍ മഴ ശുഭലക്ഷണമാണെന്ന് എല്ലാ ബ്രസീലുകാരും കരുതി. കളി തുടങ്ങി. ബ്രസീലിന് അവസരങ്ങളുടെ പെരുമഴ. ഗോള്‍ മാത്രമില്ല. ആദ്യ പകുതിയില്‍ 0-0. രണ്ടാം പകുതി ആരംഭിച്ചതും ബ്രസീല്‍ മുന്നിലെത്തി. ഫ്രൈക്ക എന്ന മധ്യനിരക്കാരനായിരുന്നു സ്‌ക്കോറര്‍. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഗ്യാലറിയിലും ഗ്യാലറിക്ക്് പുറത്തും എല്ലാവരും കെട്ടിപ്പിടിച്ചു. ആ ഗോള്‍ പക്ഷേ ഉറുഗ്വേയെ ഉണര്‍ത്തുകയാണ് ചെയ്തത്. ജുവാന്‍ ആല്‍ബെര്‍ട്ടോ ഷിയാഫിനോ വഴി അധികം താമസിയാതെ ഉറുഗ്വേ ഒപ്പമെത്തി. പക്ഷേ ആ ഗോളില്‍ ഒരു കൈയ്യടി പോലുമുണ്ടായില്ല. കാരണം സ്‌റ്റേഡിയത്തിലെ രണ്ട് ലക്ഷവും ബ്രസീലുകാരായിരുന്നു. അവര്‍ക്ക് വലിയ ഷോക്കായിരുന്നു ആ സമനില ഗോള്‍. പിന്നെ മൈതാനമെന്നത് ശ്മശാനം പോലെയായിരുന്നു. ബ്രസീലുകാര്‍ തളര്‍ന്നു. അവസരം കാത്തിരുന്ന ഉറുഗ്വേയുടെ സൂപ്പര്‍ താരം ഗിഗിയ ഓടിക്കയറി. ബ്രസീലിന്റെ ഗോള്‍ക്കീപ്പര്‍ മോസിര്‍ ബാര്‍ബോസ മുന്നോട്ട് വന്നു. ഗോള്‍ക്കീപ്പര്‍ക്കും പോസ്റ്റിനും ഇടയിലുടെ ഗിഗിയ പന്ത് വലയിലാക്കിയപ്പോള്‍ ഉറുഗ്വേക്ക് ലീഡ്.... മല്‍സരം അവസാനിക്കാന്‍ 11 മിനുട്ട് മാത്രം ബാക്കി. സ്‌റ്റേഡിയത്തില്‍ ഒരു കുട്ടി പോലും മിണ്ടുന്നില്ല. എല്ലാവരും കരയുകയായിരുന്നു. റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങങിയപ്പോള്‍ ഉറുഗ്വേക്കാര്‍ തുള്ളിച്ചാടി. രണ്ട് ലക്ഷം ബ്രസീലുകാരും ഒന്നും മിണ്ടാതെ സ്‌റ്റേഡിയം വിട്ടു. എല്ലാ കടകളും അടച്ചു. ബാറുകള്‍ പൂട്ടി. പൊട്ടിക്കരയുന്ന ബ്രസീലുകാരായിരുന്നു എങ്ങും. സ്വന്തം മൈതാനത്ത്, ബദ്ധ വൈരികളായ അയല്‍ക്കാരോട് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുകയെന്നത് ഒരു ബ്രസീലുകാരനും ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പിന്നീട് അഞ്ച് തവണ ബ്രസീല്‍ ലോകകപ്പ് നേടിയല്ലോ. കൂട്ടുകാര്‍ക്കറിയില്ലേ പെലെ, ഗാരിഞ്ച, ദീദി, വാവ, റൊണാള്‍ഡോ തുടങ്ങിയവരെയെല്ലാം. എല്ലാവരും  ലോകകപ്പ് നേടിയവര്‍. പക്ഷേ ഒരു ബ്രസീലുകാരനോട് ചോദിച്ചാല്‍ ഈ അഞ്ച് നേട്ടത്തേക്കാള്‍ അവന്റെ അഭിമാനത്തെ സാരമായി ബാധിച്ചത് 50 ലെ ആ ഫൈനല്‍ തോല്‍വിയാണ്. ഇപ്പോഴും ആ തോല്‍വിയോര്‍ത്ത് അവര്‍ കരയാറുണ്ട്.
അന്ന് പൊട്ടിക്കരഞ്ഞ ബ്രസീലുകാരില്‍ ഒരാളായിരുന്നു  മുകളില്‍ പറഞ്ഞ കരീസോയുടെ പിതാവ് ഉബാതേ മസോക്ക. അദ്ദേഹം അടുത്ത ദിവസമാണ് റിയോയില്‍ നിന്നും സാവോപോളോയിലെത്തിയത്. മധുരവുമായി തിരികെ വരുന്ന പിതാവിനെയും കാത്ത് കരീസോ കാത്തു നിന്നിരുന്നു. പക്ഷേ പിതാവ് ഒന്നും മിണ്ടാതെ സ്വന്തം ചെറിയ മുറിയില്‍ കയറി. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. ഹൃദയാഘാതത്തില്‍ അദ്ദേഹം മരിച്ചു. ആ സംഭവത്തിന് ശേഷം ഓരോ ജൂലൈ 16 ഉം കരീസോക്ക് വേദനയാണ്.....
ലോക ഫുട്‌ബോളില്‍ ഏറ്റവും വലിയ വേദനാ മല്‍സരം ഇതായിരുന്നു. കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കൂടെ പറയട്ടെ. 2014 ലെ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ഏഴ് ഗോളിന് ജര്‍മനിയോട് തോറ്റതും വലിയ കഥയാണ്. ആ മല്‍സരം ഞാന്‍ നേരില്‍ കണ്ടത്. ആ കഥയുടെ വൈകാതെ പറയാട്ടോ...... 

കമാൽ വരദൂർ 🖋️


കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ "




2018 JUNE 15
റഷ്യ യിൽ നടന്ന  വേൾഡ്കപ്പിന്റെ ആദ്യ മൽസരം നടന്നിട്ട്  ഇന്നേക്ക്‌ 2 വർഷം തികയുന്നു. ഇൗ രണ്ടു വർഷങ്ങളുടെ ഇടവേളയിൽ ആണ് ആനപ്പറമ്പിലെ വേൾഡ് കപ്പ് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളും  ഷൂട്ടിങ്ങും നടന്നത് . സിനിമയുടെ POST PRODUCTION ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് .   ഇൗ കോവിഡ് കാലം  കഴിഞ്ഞു തീയേറ്ററുകളിൽ തുറക്കുമ്പോൾ ഇൗ കൊച്ചു സിനിമയും നിങ്ങളെ സന്തോഷിപ്പിക്കാൻ എത്തും.  ഫുട്ബോളും ഫാന്റസിയും ചേർന്നുള്ള രസക്കൂട്ടാണ് ഇൗ സിനിമ നിറയെ. ആന്റണി വർഗീസും ( നിങ്ങളുടെ സ്വന്തം പെപ്പെ ) , ബാലു വർഗീസും ലൂക്മാനും , ടീ ജീ രവിയും ,  ഐ എം വിജയനും , ജോപോൾ അഞ്ചേരിയും കൂടെ ഒരു കൂട്ടം കുട്ടികളും കൂടാതെ കുറച്ച്  സർപ്രൈസുകളും നിങ്ങൾക്കായി കാത്തിരിക്കുന്നു . 

സിനിമയുടെ പ്രമോഷൻ ഭാഗമായി പ്രശസ്ത  സ്പോർട്സ് ലേഖകനും ,  എഴുത്തുകാരനും ചന്ദ്രിക പത്രത്തിന്റെ ചീഫ് എഡിറ്ററുമായ   കമാൽ വരദൂർ എഴുതുന്ന  " കാൽപന്തിനെ 101 കഥകൾ "  നിങ്ങൾക്കുവേണ്ടി ഒരുങ്ങുകയാണ് . കേരളത്തിലെ ഫുട്ബാളിന്റെ  പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മ സൗത്ത്സോക്കേഴ്സ് ലൂടെയും  @aanapparambileworldcup എന്ന ഫേസ്ബുക്ക് & ഇൻസ്റ്റ പേജുകളിൽ കൂടിയും  ഇൗ കൊച്ചു കഥകൾ നിങ്ങൾക്ക് വായിക്കാം . 
കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ " 

നിഖിൽ പ്രേംരാജ് ,(ഡയറക്ടർ -ആനപ്പറമ്പിലെ വേൾഡ് കപ്പ്)

Coming soon ...

Monday, April 6, 2020

ഡിസംബറിന്റെ നഷ്ടം...




2018 ഡിസംബർ 18
അറബിക്കടലിന്റെ റാണി അന്ന് പതിവിലധികം സുന്ദരിയാണ്..അവൾക്ക് ഏറ്റവും സൗന്ദര്യം വാരിക്കോരി നൽകുന്ന മഞ്ഞപ്പട്ടുടുത്ത് അണിഞ്ഞൊരുങ്ങി നിൽക്കാൻ കാരണമുണ്ട്.. 
 അന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപ്പോരാട്ടമാണ്.. അതും കേരളത്തിന്റെ കൊമ്പന്മാർ സ്വന്തം തട്ടകത്തിൽ നേരിടുന്നത് വംഗനാടൻ കടുവകളായ അത്ലറ്റിക്കോ കൊൽക്കത്തയെയാണ്. പണ്ട് മുതലേ കേരളവും ബംഗാളും ഫുട്‍ബോളിന്റെ കാര്യത്തിൽ ചേരില്ല..ഐ എസ് എൽ ഒന്നാം സീസണിൽ തങ്ങളുടെ സ്വപ്നം തല്ലിക്കെടുത്തിയ എ ടി കെ യോട് ഒരിക്കലും ചേരില്ല..
സൂര്യൻ ആഴിയിലസ്തമിക്കുന്നത് മറ്റൊരു ഉദയം ലക്ഷ്യം വെച്ചാണെങ്കിൽ അന്നത്തെ രാവിന്റെ ലക്ഷ്യമൊന്നുമാത്രം... കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീടധാരണം. 
അതും തങ്ങളുടെ കണ്മുൻപിൽ വെച്ചു അർഹിച്ച കിരീടം തട്ടിയെടുത്തവരെ സ്വന്തം തട്ടകത്തിൽ വിളിച്ചു വരുത്തി തകർത്തു തരിപ്പണമാക്കി തന്നെ... എല്ലാ നീരുറവകളും കടലിൽ ചെന്ന് ചേരുന്നത് പോലെ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്.. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്... എല്ലാ കാല്പന്തിന്റെ നീരുറവകളും ചെന്ന് ചേരുന്നത് കലൂരിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്.... 




കൊപ്പൽ ആശാന്റെ ടീം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ചതായി ആരാധകർ അഭിപ്രായപെട്ടിട്ടുള്ളത്. സീസൺ തുടക്കത്തിൽ പതിയെ തുടങ്ങി അവസാനമാകുമ്പോഴേക്ക് തങ്ങളുടെ ശക്തി വിളിച്ചോതിയ ടീം.. കലാശപ്പോരാട്ടത്തിന് നമ്മുടെ കൊമ്പന്മാർ ഇറങ്ങി.. 
പോസ്റ്റിന് കീഴിൽ ചിറക് വിരിച്ച്  ഗ്രഹാം സ്റ്റാക്.. പ്രതിരോധകോട്ടയിൽ 'the best till now' എന്ന് പറയാൻ സാധിക്കുന്നചക്രവ്യൂഹം തീർത്ത ത്രിമൂർത്തികൾ..   ചങ്ക് സന്ദേശ് ജിങ്കൻ, കൊമ്പന്മാരുടെ നായകൻ ആരോൺ ഹ്യൂസ്, വല്യേട്ടൻ സെഡ്രിക് ഹെങ്ബെർട്ട് എന്നിവർ...ഹോസുവിന് സസ്‌പെൻഷൻ ആയത് കൊണ്ട് കൂടെ ഇഷ്ഫാക് അഹമ്മദും... മധ്യനിരയുടെ കടിഞ്ഞാണേന്തി കോപ്പലിന്റെ വിശ്വസ്തൻ..the silent കില്ലർ - മെഹ്താബ് ഹുസൈൻ..കൂടെ അസ്രാക് മഹമ്മദ്.. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാൻ ഫുട്ബോൾ മലയാളത്തിന് ഉത്തരമലബാറിന്റെ വരദാനങ്ങൾ.. സികെ വിനീതും ഹെഡ് മാസ്റ്റർ റാഫിയും..അക്രമണത്തിന്റെ കുത്തമുനകളാകാൻ കെർവെൻസ് ബെൽഫോർട്ടും ഡക്കെൻസ് നാസോണും. എതിരാളികൾ നിസ്സാരക്കാരല്ല.. മലയാളികൾ മനസ്സിൽ പ്രതിഷ്ഠിച്ച മൊട്ടത്തലയൻ, ഹ്യുമേട്ടൻ എന്ന ഇയാൻ ഹ്യൂം, ഹെൽഡർ പോസ്റ്റിഗ, സൗമീഹ് ഡൗട്ടി, ബോർജ ഫെർണാണ്ടസ്, സെറീനോ, റ്റിരി, പ്രീതം കോട്ടൽ, ദെബ്ജിത് മജൂംദർ എന്നിങ്ങനെ പോകുന്ന ശക്തമായ നിര..




എന്തൊക്കെ ആയാലും കൊച്ചിയെ മഞ്ഞക്കടലാക്കുന്ന ആരാധകർ ഉള്ളിടത്തോളം ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ തകർക്കുക എളുപ്പമല്ല എന്ന് എതിരാളികൾക്കുമറിയാം..അതു കൊണ്ട് ആക്രമണം തന്നെയാണ് മികച്ച പ്രതിരോധം എന്ന് വിശ്വസിക്കുന്ന സ്പാനിഷ് പരിശീലകൻ ഹോസെ മോളിന അതിനനുസരിച്ച  തന്ത്രങ്ങൾ മെനഞ്ഞിരുന്നു..
പത്താം മിനിറ്റിൽബെൽഫോർട്ട് നൽകിയ പാസിൽ നിന്ന് കിട്ടിയ അവസരം മുതലാക്കി  റാഫിച്ച  ഷൂട്ട്‌ ചെയ്തപ്പോൾ പറന്നു വീണു കൊണ്ട് റ്റിരി ആ അപകടം ഒഴിവാക്കി. മറുതലക്കൽ  പതിനേഴാം മിനിറ്റിൽ എ ടി കെ കൗണ്ടർ സ്റ്റാക്ക് തടുക്കുകയും ചെയ്തു.. പക്ഷെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല.. മുപ്പത്തിയാറാം മിനിറ്റിൽ ക്യാപ്റ്റൻ ആരോൺ ഹ്യുസ് പരിക്കിനെ തുടർന്ന് സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെട്ടു. പകരം എൻഡോയെ ഇറങ്ങി. എന്നാൽ ഒരു മിനിട്ടിനകം വീണ്ടും ട്വിസ്റ്റ് വന്നു. കളി തുടങ്ങി മുപ്പത്തി ഏഴാം മിനിറ്റിൽ കലൂർ സ്റ്റേഡിയം ഒന്ന് പ്രകമ്പനം കൊണ്ടു.. കലൂർ മാത്രമല്ല ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഓരോ കാൽപ്പന്ത് പ്രേമിയുടെയും ഹൃദയം ആവേശം കൊണ്ട്   പൊട്ടിത്തെറിച്ചിരിക്കണം..മെഹ്താബ് ഹുസൈൻ കോർണറിൽ നിന്ന് ഉയർത്തി വിട്ട പന്ത് സാക്ഷാൽ ഹെഡ്മാസ്റ്റർ റാഫിച്ചയുടെ തലയിലേക്ക്.. പോസ്റ്റിന്റെ മൂലയിലേക്ക് തലകൊണ്ട് ചെത്തിയിട്ട റാഫിച്ച ബ്ലാസ്റ്റേഴ്സിന് നിർണ്ണായക മുൻ‌തൂക്കം നൽകി.പക്ഷെ അധികം നേരം ആഘോഷിക്കാൻ എതിരാളികൾ വിട്ടില്ല. ആദ്യപകുതി അവസാനിക്കാൻ ഒരു മിനിറ്റുള്ളപ്പോൾ അടിക്ക് തിരിച്ചടിയെന്ന കണക്ക് ഡൗട്ടിയുടെ കോർണറിൽ സെറീനോയുടെ ഗോൾ... (1-1)




ആക്രമണപ്രത്യാക്രമണങ്ങളിൽ ഇരു ടീമും അവസരങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. എന്നാൽ കൊൽകത്തൻ ആക്രമണങ്ങൾ ഹെൻബെർട്ട് എന്നൊരു അതികായന് മുൻപിൽ തകർന്നടിഞ്ഞു..കൂടെ സപ്പോർട്ടിന് സന്ദേശ് ജിങ്കനും ഗ്രഹാം സ്റ്റാക്കും നെഞ്ച് വിരിച്ചു നിന്നപ്പോൾ സാക്ഷാൽ ഇയാൻ ഹ്യൂം പോലും തളർന്നു പോയി.. കൊണ്ടും കൊടുത്തും മത്സരം പുരോഗമിച്ചുകൊണ്ടിരുന്നു. ഇരു ടീമുകളും കളം നിറഞ്ഞു കളിക്കാൻ ശ്രമിച്ചപ്പോളും സ്‌കോർ ബോർഡ് മാത്രം ചലിച്ചില്ല.. മുഴുവൻ സമയത്തിനും എക്സ്ട്രാ ടൈമിനും അപ്പുറം കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു.. 
എൺപത്തിരണ്ടായിരത്തിലധികം കാൽപന്ത് പ്രേമികൾ സ്റ്റേഡിയത്തിലും ജനകോടികൾ പുറത്തും ആകാംഷയുടെയും പ്രാർത്ഥനയുടെയും കാത്തിരുന്നു. 
അന്റോണിയോ ജർമൻ നേടിയ ഗോളിന് മറുപടി നല്കാൻ ഇയാൻ ഹ്യൂമിനായില്ല..വളരെ അനായാസമായി ഗ്രഹാം സ്റ്റാക്ക് ഹ്യൂമേട്ടന്റെ ഷോട്ട് തടുത്തിട്ടു. സ്റ്റേഡിയം ആവേശം കൊണ്ട് പൊട്ടിത്തെറിച്ചു.. ഷൂട്ടൗട്ട് മുന്നേറികൊണ്ടിരിന്നു.  ബെൽഫോർട്ടും ഡൗട്ടിയും സ്‌കോർ ചെയ്തപ്പോൾ എൻഡോയെക്ക് പിഴച്ചു. പോസ്റ്റിനെ ഒഴിഞ്ഞു പോയ എൻഡോയെയുടെ ഷോട്ടിന് മറുപടിയായി ബോർജെയുടെ ഷോട്ട് വലക്കണ്ണികളെ മുത്തം വെച്ചു.സ്‌കോർ സമാസമം.. റഫീഖും ലാറയും സ്‌കോർ ചെയ്തപ്പോൾ അവസാന കിക്കിനായ് വന്ന വല്യേട്ടൻ ഹെങ്‌ബെർട്ടിലേക്കായി എല്ലാ കണ്ണുകളും.. ഏറെ അനുഭവസമ്പത്തും കേളീപാടവവുമുള്ള ഹെങ്ബെർട്ട് പോസ്റ്റിന്റെ മധ്യഭാഗത്തേക്ക്‌ ബോൾ ചിപ്പ് ചെയ്തിട്ടു.. എന്നാൽ ശക്തമല്ലാത്ത ആ ശ്രമം വളരെ ദയനീയമായി മജൂംദറിന്റെ കാലിൽ തട്ടി തെറിച്ചു. മറുപടിക്കായി വന്ന എ ടി കെ മധ്യനിരതാരം ജ്യൂവെൽ രാജ വളരെ അനായാസം സ്‌കോർ ചെയ്തു. പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ കൊൽക്കത്തൻ ടീമിന് വിജയം. മൂന്ന് സീസണിൽ രണ്ട് കിരീടം രണ്ടിലും തോല്പിച്ചത് ബ്ലാസ്‌റ്റേഴ്‌സിനെ.... 




മറുപുറത്ത് ദയനീയമായ കാഴ്ചകളായിരുന്നു.. പലരും കണ്ണീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.കല്യാണവീട് മരണവീടായ പ്രതീതി. ആരെയും കുറ്റം പറയാൻ പറ്റാത്ത അവസ്ഥ.ആ പെനാൽറ്റി നഷ്ടത്തിന്റെ പേരിൽ ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകൻ പോലും ഹെങ്ബെർട്ടിനെ പഴി പറഞ്ഞു കാണില്ല.. അത്രമേൽ ആ പാവം ബ്ലാസ്റ്റേഴ്സിന് വേണ്ടി അധ്വാനിച്ചിട്ടുണ്ടെന്ന് അവർക്കറിയാം..എല്ലാം ഉള്ളിലിലൊതുക്കി അവർ തിരിച്ചു പോയി..ഞങ്ങൾ തിരിച്ചു വരുമെന്ന വിശ്വാസം മനസ്സിലുറപ്പിച്ചു തന്നെ.. 
 ഐ എസ് എൽ  സീസണുകൾ ഒരുപാട് വന്നും പോയും ഇരുന്നു. പോരാടി ജയിച്ചും പോരാടാതെ തലകുനിച്ചും ബ്ലാസ്റ്റേഴ്‌സ് ടീം നിലനിൽക്കുന്നു. സ്റ്റേഡിയം നിറച്ച കാണികൾ തന്നെ അത് ഒഴിച്ചിട്ടും കാണിച്ചു കൊടുത്തു. ബ്ലാസ്റ്റേഴ്സിന്റെ തോൽവി ഇപ്പൊ അത്രക്ക് വേദനയൊന്നും ആരാധകർക്ക് വരുത്തുന്നില്ലെന്ന് ഉറപ്പാണ്.. പക്ഷെ ഈ തോൽവി.. 




2014 ലെ കലാശപ്പോരാട്ടത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ആ കിരീടത്തിന്റെ ഓർമ്മകൾ.. മറക്കില്ലൊരിക്കലും.. ആ കാഴ്ച കണ്ടു കണ്ണു നിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ മനസ്സിൽ നിന്നും മായില്ലൊരിക്കലും.. ആ മുറിവുണങ്ങണമെങ്കിൽ  നമ്മളത് നേടണം.. രണ്ടു തവണ കൈക്കുമ്പിളിൽ നിന്ന് നഷ്ടപ്പെട്ട ആ കിരീടം.. സ്വന്തം തട്ടകത്തിൽ ഓരോ ആരാധകന്റെയും കണ്ണ് നിറയിച്ച ആ കിരീടം.. ഇന്നല്ലെങ്കിൽ നാളെ.. കാലം സാക്ഷി, ചരിത്രം സാക്ഷി... ആ കിരീടം കൊണ്ട് വന്നു വെച്ചിരിക്കും കേരളത്തിന്റെ കൊമ്പന്മാർ.. അതേ കൊച്ചിയുടെ മണ്ണിൽ... കലൂർ നെഹ്‌റു സ്റ്റേഡിയത്തിന്റെ വിരിമാറിൽ..

Friday, April 3, 2020

"അങ്ങിനെ ഞാനൊരു എഴുത്തുകാരനായി.." അബ്ദുൽ റസാഖ് സൗത്ത് സോക്കേഴ്സിന്റെ യുഗാരംഭം നോവൽ പുസ്തകമാകുന്നു


മൂന്നോ നാലോ വയസ്സുള്ളപ്പോൾ മുതലാണ് ഫുട്ബോൾ കളികൾ നേരിട്ട് കാണാൻ തുടങ്ങിയത്. ഉപ്പയും കുഞ്ഞിപ്പയും കളിച്ചിരുന്ന ബ്രദേഴ്‌സ് ചെറുതുരുത്തി, സോക്കർ ഷൊർണുർ എന്നീ ടീമുകളുടെ സെവൻസ് കളികൾ. പ്രായം കൂടുന്തോറും അതിനോടുള്ള മുഹബത്ത് കൂടിക്കൂടി വന്നു. പക്ഷെ ചെറുപ്പത്തിൽ തന്നെ പിടികൂടിയ കാഴ്ചയുടെ പ്രശ്നങ്ങൾ കണ്ണട ഇല്ലാതെ ഒന്നും കാണാനാകില്ലെന്ന അവസ്ഥ, പിന്നെ അധ്വാനിക്കാനുള്ള മടി.. ഇതെല്ലാം ഒരു കളിക്കാരൻ ആകുന്നതിൽ നിന്ന് പിറകോട്ടടിച്ചു.ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും  പിന്നെ രണ്ടാഴ്ചത്തെ  ദിവസത്തെ ക്യാമ്പ് എടുക്കാൻ വന്ന സാക്ഷാൽ ചാത്തുണ്ണി സാറും എന്നെ ഒരു ഫുട്ബോൾ താരമാക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു..ഒരു പ്രൊഫഷണൽ കളിക്കാരനാകുന്നതിലെ ശ്രമം അവിടെ തീർന്നു.. എന്നാലും ഞാനും എന്റെ കുറച്ചു ശിഷ്യന്മാരും KVR സ്കൂളിലെ ഞങ്ങടെ അഞ്ചടി പോസ്റ്റ് ഗ്രൗണ്ട് മറ്റൊരു നൗകാമ്പും ഓൾഡ് ട്രാഫോഡുമൊക്കെയായി മാറ്റി..ബ്രസീൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്..ഇതൊക്കെയായിരുന്നു അന്നത്തെ ജീവിതം.. 
കാലങ്ങൾ നീങ്ങി.. പഠിത്തമൊക്കെ കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി പ്രവാസ ജീവിതത്തിലേക്ക് കടന്നപ്പോൾ ബ്രസീൽ ഫാൻസ്‌ കേരള എന്ന ഫേസ്ബുക്ക് പേജിലും ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മഞ്ഞപ്പട ഗ്രൂപ്പിലും മത്സരങ്ങളെകുറിച് എഴുതിതുടങ്ങി. ആ എഴുത്ത് കണ്ടാണ് ഒരു ജലീൽ എന്നെ മഞ്ഞപ്പട ജി സി സി യുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നത്.. അതായിരുന്നു എന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായി ഞാൻ കരുതുന്നത്. പിന്നീട് ആ ഗ്രൂപ്പിൽ തന്നെയായി ഊണും ഉറക്കവും.. രക്ത ബന്ധത്തേക്കാൾ ശക്തമായ ഫുട്ബോൾ വികാരത്തിൽ അടിയുറച്ച ഒരുപാട് സഹോദരങ്ങളെയും ചങ്കുകളെയും ഞാൻ കണ്ടെത്തി. തമ്മിൽ കണ്ടിട്ടില്ലാത്ത എന്റെ ജ്യേഷ്ഠ സഹോദരങ്ങൾക്ക് നേരെ ചർച്ചെക്കെന്നും പറഞ്ഞ്  കോർ കമ്മിറ്റി, അഡ്മിൻ എന്നൊക്കെ പറഞ്ഞ് വന്ന ചിലർ ചൊറിയുന്നത് കണ്ട് ആ ഗ്രൂപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തെറിയഭിഷേകം ഞാൻ നടത്തി. പിന്നീട് അവർ ആ ഗ്രൂപ്പ് പിടിച്ചടക്കാൻ പാഴായ ഒരു ശ്രമം നടത്തി. അവിടെ നിന്ന് സൗത്ത് സോക്കേഴ്സ് ഉദയം കൊണ്ടു.

ഞങ്ങൾക്ക് ഒരു മീഡിയ വിങ്ങും ഫേസ്ബുക് പേജും വന്നു. ഞാൻ അവിടുത്തെ അഡ്മിനും എഴുത്തുകാരനും ട്രോളനുമൊക്കെയായി മാറി..ജിംനാസ് ഇക്കാനെയും കൂട്ടുപിടിച്ച് ഫുട്‍ബോളിലെ വിവിധ പൊസിഷനുകളിൽ കളിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് ആദ്യ ആർട്ടിക്കിൾ എഴുതി.  അങ്ങിനെ അബ്ദുൾ റസാഖ് സൗത്ത് സോക്കേഴ്സ് എന്നൊരു എഴുത്തുകാരനും ജനനം കൊണ്ടു.


പിന്നീട് ഫുട്‍ബോൾ സംബന്ധിയായ പല പല കൂട്ടായ്മകളിൽ അംഗമായി..അതിനിടക്ക് എഫ് സി കേരളയുടെ അണിയറ പ്രവർത്തകരെ പരിചയപ്പെട്ടു.റെഡ് വാരിയേഴ്‌സ് എന്നൊരു ഔദ്യോഗിക ആരാധക കൂട്ടായ്മയും ഉണ്ടാക്കി.

അവിടെനിന്നും എഴുത്തുകൾക്കുള്ള പല എലമെന്റുകളും കിട്ടിത്തുടങ്ങി.. എന്നാൽ ഇന്ത്യൻ ജൂനിയർ ടീം ഖത്തറിൽ പര്യടനത്തിന് വന്നതാണ് എന്നിലെ ഫുട്ബോൾ പ്രേമിയെ മറ്റൊരു തലത്തിലേക്ക് തിരിച്ചു വിട്ടത്.



അന്ന് ഷാനുവും രവിയും ഹാപ്പിയുമൊക്കെ അടങ്ങുന്ന ബിബിയാനോ ഫെർണാണ്ടസിന്റെ പുലികുട്ടികൾ ഖത്തറിലെ യുവരക്തങ്ങളെ  എടുത്ത് അമ്മാനമാടുന്നത് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളെ സൗത്ത് സോക്കേഴ്സ് പേജിലൂടെ ആദ്യമായി ലൈവിൽ കാണിക്കാൻ സാധിച്ചു എന്നതിൽ ഞാൻ കൃതാർത്ഥനാണ്..

അവിടെ നിന്ന് ബ്രസീലും മാഞ്ചെസ്റ്ററുമൊക്കെ ഉപേക്ഷിച്ച ഞാൻ തീരുമാനിച്ചു.. ഇനി ഇന്ത്യയുടെ നീലക്കടുവകളും എഫ് സി കേരളയുടെ ചെമ്പടയും മാത്രം..

നാട്ടിൽ വരുമ്പോൾ എഫ് സി കേരളയുടെ കൂടെ കേരള പ്രീമിയർ ലീഗ്, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ഒക്കെ കണ്ടു നടന്നു, ലൈവും കൊടുത്തു കൊണ്ടിരുന്നു. അതിനിടയിൽ പരിചയപ്പെട്ട ഉനൈസിന്റെ നിർബന്ധത്തിന് വഴങ്ങി അവന്റെ എക്സ്ട്രാ ടൈം ഇ മാഗസിനിൽ ലേഖനങ്ങൾ എഴുതി തുടങ്ങി. അവന്റെയും എഡിറ്റോറിയൽ ബോർഡിലെ സൂഫിയാൻ,  ധനഞ്ജയൻ എന്നിവരുടെ പ്രേരണ കൊണ്ട് കഴിഞ്ഞ ജൂൺ - ജൂലൈ മാസങ്ങളിൽ ഒരു നോവൽ  എഴുതാൻ ആരംഭിച്ചു. ഞാൻ എന്താകണം അല്ലെങ്കിൽ ഇന്ത്യൻ ഫുട്ബോൾ എങ്ങിനെ ആകണം എന്നൊക്കെയുള്ള അടക്കിയ സ്വപ്നങ്ങൾ എനിക്കറിയാവുന്നതും സങ്കല്പികവുമായ കഥാപാത്രങ്ങളിലൂടെ പിറവിയെടുത്തു.. അതിപ്പോൾ പുസ്തക രൂപത്തിലും ആകാൻ പോകുന്നു.. ജോലികൾ നഷ്ടപ്പെട്ടു ജീവിതത്തിൽ പല പല വേഷം കെട്ടുമ്പോളും നിന്റെ ഫുട്ബോൾ ഭ്രാന്താണ് നിന്റെ ജോലികൾ പോകാൻ കാരണമെന്ന് പലരും കുറ്റപ്പെടുത്തുമ്പോളും ഞാൻ തളരാതിരുന്നത് കാല്പന്തിനോടുള്ള മൊഹബത്ത് ജന്മനാ എന്നിൽ ഉള്ളത് കൊണ്ടായിരിക്കണം.അല്ലെങ്കിൽ ജീവിതത്തിൽ ഇന്നേവരെ ഒരു ടൂർണമെന്റിൽ  പോലും ബൂട്ടണിയാൻ അവസരം ലഭിക്കാത്ത സ്കൂൾ കോളേജ് ടീമുകളിലെയോ  നാട്ടിലെ ലോക്കൽ  ക്ലബുകളിലെയോ ഭാഗമാകാത്ത  അല്ലെങ്കിൽ അതിനുള്ള കഴിവില്ലാത്ത ഞാൻ എങ്ങിനെ ഒരു ഫുട്ബോൾ എഴുത്തുകാരനായി മാറും.?  

നന്ദി ഒരുപാടു പേരോടുണ്ട്.. ഫുട്‍ബോളിന്റെ വിത്തുകൾ എന്നിൽ വിതറിയ ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും.. പന്തുതട്ടാൻ ആദ്യമായി പഠിപ്പിച്ച ഷൊർണൂർ സോക്കർ സ്പോർട്ടിങ്ങിലെ ഗുരുക്കന്മാർ, എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ സൗത്ത് സോക്കേഴ്സിലെ നിരവധി  ചങ്കുകൾ,അഡ്മിൻ പാനലിലെ ജലീൽക്ക, അനൂപേട്ടൻ, ലിബിൻ അച്ചായൻ, ഫാസിൽക്ക, ഷെമീർക്ക, ജസീംക്ക, ദീപേഷ്.. മീഡിയ വിങ്ങിലെ ഷാഫി, സുബൈർ, മോൾബിൻ,എന്നിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമം നിറക്കാൻ കാരണക്കാരായ റിയാസ് ഭായ്, ജോജോ ഭായ്, ബോംബെ സ്വദേശി അസ്‌ലം ഭായ്..


പിന്നെ ബിബിയാനോ ഫെർണാണ്ടസിന്റെ അന്നത്തെ ഇന്ത്യൻ ജൂനിയർ ടീമും സ്റ്റാഫും..   എന്റെ എഴുത്തുകളെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന എഫ് സി കേരളയിലെ ഉത്തമേട്ടൻ നവാസ് ഇക്ക, ജിംനാസ് ഇക്ക, ഷാജിക്ക, പരമേശ്വരേട്ടൻ, അനസ് എന്നിവർ, എന്നിലെ എഴുത്തുകാരനെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ട ഉനൈസും ധനഞ്ജയനും സൂഫിയാനും.എന്റെ ചിന്തകൾക്ക് വരയിലൂടെ പൂർണ്ണത നല്കാൻ ശ്രമിക്കുന്ന വിഷ്ണു..കേരള ഫുട്‍ബോൾ പേജിലെ ഹാരിസ്..  പിന്നെ ഫേസ്ബുക്കിലും വാട്സാപ്പിലും എന്നെ പ്രോത്സാഹിപ്പിക്കുന്ന നേരിട്ട് കണ്ടവരും കാണാത്തവരുമായ ഒരുപാട് സുഹൃത്തുക്കൾ...എന്നിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞു സപ്പോർട്ട് ചെയ്ത എന്റെ സുഹൃത്തുക്കളായ കോഴിക്കോട് ഒയാസിസ് ഗ്രാൻഡ് മാർട്ടിലെ സഹപ്രവർത്തകർ  റംഷാദ്, ഹബീൽ, ശ്യാം സുന്ദർ, വിമേഷ്, മനീഷ്,മൻസൂർ ബാക്കി സ്റ്റാഫ്.. ജസ്റ്റ് ഫുട്ബാൾ കൂട്ടയ്മയിലെസുഹൃത്തുക്കൾ, അഡ്മിൻ  നിർമൽ ഖാൻ, ഫുട്ബോൾ സഹയാത്രികൻ അമീർബാബു, അവതാരിക എഴുതി അനുഗ്രഹിച്ച ഫൈസൽ കൈപ്പത്തൊടി, കാല്പന്തിന്റെ ഖിസ്സ പറഞ്ഞു തന്ന ജാഫർ ഭായ്, വാട്സാപ്പിൽ ഓരോ അദ്ധ്യായവും ചോദിച്ചു വാങ്ങി വായിക്കുന്ന ഫൈസൽ ഒതായി.. ബ്ലൂ ബറ്റാലിയൻസ്, സോക്കർ ബ്ലൂസ്, റെഡ് വാരിയേഴ്‌സ് എന്നീ കൂട്ടായ്മകളിലെ അംഗങ്ങൾ..പിന്നെ ജീവിതവും ഭാവിയുമൊക്കെ  ഒരു ചോദ്യചിഹ്നമായപ്പോൾ ജീവിക്കാൻ ഒരു ജോലിയും തന്ന് ചിന്തകൾ  ഫുട്ബോളിൽ നിന്ന് മാറ്റി സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നെ ഒന്ന് നന്നാക്കിയെടുക്കാനും  വേണ്ടി കഷ്ടപ്പെടുന്ന അമ്മാവനും അദ്ദേഹത്തിന്റെ കൂട്ടായ്മയായ കേരള ഹോം ഡിസൈനിലെ ചങ്കുകളും..

മറ്റൊരു കൂട്ടരുണ്ട്.. പിന്നെ എഴുതാൻ തുടങ്ങിയ കാലം മുതൽ എന്നെ പരിഹസിക്കുകയും തളർത്തുകയും ചെയ്യാൻ വൃഥാ  ശ്രമിക്കുന്ന ഭാര്യയും വീട്ടുകാരും കുടുംബക്കാരും....  അവർ ചോദിക്കുന്നത് നിനക്കിതിൽ നിന്ന് എന്താണ് ലാഭം, എന്താണ് കിട്ടുക.. എന്നേക്കാൾ ഭ്രാന്തന്മാരായ നൂറുകണക്കിന് കാൽപ്പന്ത് പ്രേമികളായ  എഴുത്തുകാർ  പറയുന്ന ഒരേ ഉത്തരം.. ആത്മ സംതൃപ്തി.. ഇതും ഒരു ലഹരിയാണ്.. കാല്പന്തിനെ പ്രേമിക്കുന്നവർക്ക് മാത്രം അനുഭൂതി നൽകുന്ന ലഹരി.. അത് എങ്ങിനെ മനസ്സിലാക്കി തരണം എന്നെനിക്കറിയില്ല.. ഇപ്പോൾ അവരും
തിരിച്ചറിഞ്ഞു.. ഇവനെ പറഞ്ഞിട്ട് കാര്യമില്ല, നന്നാവാവില്ല... സോറി.. ഞാൻ ഇങ്ങനെആയിപ്പോയി..ഇതെന്റെ ഒരു പാഷനാണ്.. ഇതും ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയി..  (എക്സ്ട്രാ ടൈം മാഗസിന്റെ പ്രിന്റഡ് കോപ്പി കിട്ടിയപ്പോൾ മുതൽ അവരും ചെറുതായി അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്, എന്നാലും എന്റെ മുൻപിൽ സമ്മതിച്ചു തരില്ല.. വിമർശനം മാത്രമേ ഉണ്ടാകൂ )










ഇനി ഇങ്ങനെ ഒരു നോവൽ എഴുതാൻ സാധിക്കുമോ, സാഹചര്യം ലഭിക്കുമോ എന്നറിയില്ല.. എന്നിരുന്നാലും എന്റെ തൂലികയിൽ വിരിഞ്ഞ ഈ സ്വപ്നങ്ങളെ സ്വീകരിക്കുക.. അനുഗ്രഹിക്കുക..

അബ്ദുൽ റസാഖ്
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Labels

Followers