Sunday, September 30, 2018

സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ മണിക്കൂറുകൾ മാത്രം ബാക്കി..



ന്നരവർഷത്തോളം നീണ്ട യാത്രകൾ..കഠിനമായ  പരിശീലനങ്ങൾ... ശക്തരായ എതിരാളികളോടുള്ള സൗഹൃദമത്സരങ്ങൾ..... പ്രതീക്ഷയുടെ സുവർണ്ണ മുഹൂർത്തം യാഥാർഥ്യമാകാൻ ഇനി നാഴികകൾ പിരിമുറുക്കത്തോടെ കാത്തിരിക്കുന്ന നമ്മുടെ  ആരാധകർ.. ജയിച്ചാൽ എഫ് സി കപ്പ് സെമി ബർത്തിന്റെ കൂടെ അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ച് നടക്കുന്ന U17 ലോകകപ്പിലേക്കുള്ള ടിക്കറ്റും.. 
U 16 എഫ് സി കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ശക്തരായ കൊറിയക്കെതിരെ സ്വന്തം കുട്ടികളെ അണി നിരത്തുമ്പോൾ പരിശീലകൻ ബിബിയാനോ ഫെർണാണ്ടസിന്റെ മനസ്സിൽ എന്ത് വികാരമാണെന്ന് പറയാൻ സാധിക്കില്ല.കളത്തിന് പുറത്തു ഡഗ്ഔട്ടിലെ ടച്ച്‌ ലൈനിനരികെ ഒരു ച്യൂയിൻഗവും ചവച്ചു സമ്മർദ്ദങ്ങൾ ഇല്ലാതെ നിൽക്കുന്ന ബിബിയാനോവിനെയാണ് ഇത് വരെ കണ്ടിട്ടുള്ളത്. തങ്ങൾ നേരിട്ടതിൽ ഏറ്റവും കരുത്തന്മാരെ നേരിടാൻ പോകുന്ന നീലക്കടുവകളുടെ പരിശീലകന് പക്ഷെ മനസ്സിൽ വ്യക്തമായ പദ്ധതികൾ ഉണ്ടാവാം. എതിരാളികൾക്കെതിരെ ഗോളുകൾ അടിച്ചു കൂട്ടുന്ന ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മിടുക്കരായ കൊറിയ കടലാസിലും കളത്തിലും പുലികൾ തന്നെയാണ്. എന്നാലും നമ്മുടെ നീലക്കടുവകളിൽ നമുക്ക് നല്ല പ്രതീക്ഷയും വിശ്വാസവുമുണ്ട്
നീരജ് കുമാർ വലകാക്കുന്ന പോസ്റ്റിനു മുന്നിൽ അണിനിരക്കുന്ന വന്മതിലുകൾ. ശബാസ്, തോയ്‌ബ, ഗുർക്രീത്, യുംനാം.. അഞ്ചു പേരുടെ കരുത്തിലാണ് ഇന്ത്യൻ കൗമാരപ്പട ഏഷ്യൻ പോരാട്ടവീഥിയിൽ ചരിത്രപരമായ ക്വാർട്ടർ പ്രവേശനം സ്വന്തമാക്കിയത്.ഒരു ഗോളിന്റെ മാത്രം ബലത്തിൽ നമ്മൾ അവസാന എട്ടിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് അവർക്കുള്ളതാണ്. മികച്ച രീതിയിൽ കളിച്ച ഇറാനെയും ഇന്തോനേഷ്യയെയും ഗോൾ രഹിത സമനിലയിൽ തളച്ച നമ്മുടെ കുട്ടികളിൽ നമുക്ക് നല്ല പ്രതീക്ഷയുമുണ്ട്.
പ്രതിരോധത്തിന് കൂട്ടായും മുൻ നിരയിലേക്ക് പന്തെത്തിക്കാൻ അധ്വാനിക്കുകയും ചെയ്യുന്ന മധ്യനിര അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. രവിറാണ, ഗിവ്‌സൺ, ബീകെ ഓറം,സൈലോ എന്നിവരൊക്ക മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്



 നമുക്ക് ഏറ്റവും സങ്കടമുണ്ടാക്കുന്ന വിഷയം പ്രായവത്യാസത്തിന്റെ പേരിൽ സ്റ്റാർ സ്‌ട്രൈക്കർ രോഹിത് ധാനുവിനു കളിക്കാൻ സാധിക്കാത്തതും നായകൻ വിക്രത്തിനും മെൽവിനും മുന്നേറ്റത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്തതുമാണ്മികച്ച അവസരങ്ങൾ നമ്മുടെ കുട്ടികൾ സൃഷ്ടിച്ചെടുക്കുന്നുണ്ട്. അതൊന്നു വലയിലെത്തിക്കാനുള്ള കാര്യത്തിൽ നമ്മൾ പരാജയപ്പെടുന്നതാണ് പ്രശ്നം. എന്നിരുന്നാലും പ്രതിരോധത്തിൽ കരുത്തരായ ഇറാന്റെയും ഇന്തോനേഷ്യയുടെയും ഗോൾമുഖം വിറപ്പിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.. ആത്മവിശ്വാസവും പ്രകടനവും നാളെ കൊറിയൻ പടക്ക് നേരെയും നമ്മൾ ആവർത്തിക്കുകയാണെങ്കിൽ...കാലം സാക്ഷി.. ചരിത്രം സാക്ഷി.. ഇന്ത്യൻ ഫുടബോളിന്റെ നവയുഗപിറവിയിൽ വിരിഞ്ഞ പനിനീർ പുഷ്പങ്ങളോട്  നമ്മൾ എന്നെന്നും കടപ്പെട്ടിരിക്കും.. ആത്മവിശ്വാസത്തോടെ ആവേശത്തോടെ ആരുടെ മുഖത്തു നോക്കിയും പറയാം.. ഞാൻ ബിബിയാനോ ഫെർണാണ്ടസിന്റെയും അദ്ദേഹത്തിന്റെ നീലക്കടുവകളുടെയും കട്ട ആരാധകനാണെന്ന്.. അവരുടെ ഗർജ്ജനങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണെന്ന്.. ലോകപോരാട്ടത്തിന് കച്ചമുറുക്കുമ്പോൾ ആർപ്പ് വിളിച്ചവരാണെന്ന്.. 
പ്രാർത്ഥനയോടെ ആരാധനയോടെ ജനകോടികൾ നാളത്തെ മത്സരത്തെ കാത്തിരിക്കുമ്പോൾ ഒരു കൊറിയൻ പടക്കും കീഴടക്കാനാവില്ല ഞങ്ങളുടെ നീലക്കടുവകളെ..നാളത്തെ ദിനം സുഖം സുഷുപ്തിയിൽ ആണ്ടു കിടക്കുന്ന നീലക്കടുവകളുടെ ഗർജ്ജനം കേട്ടു വിറകൊള്ളാനുള്ളതാണ്... 
"Come on blue tigers... Lets show the world what we are..."
@Abdul Rasak 

ചരിത്രങ്ങൾ മാറ്റി രചിക്കാൻ കേരളത്തിന്റെ കൊമ്പൻമാർ


ന്ത്യൻ എൽക്ലാസിക്കോയോട് കൂടെ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ തകർപ്പൻ പ്രകടനത്തോട് കൂടെ കേരളത്തിന്റെ മഞ്ഞപ്പട്ടാളം വിജയകാഹളം മുഴക്കി..

സീസൺ തുടങ്ങുമ്പോൾ അത്ര നന്നായി കളിക്കാറില്ല, കേട്ടു  പരിചയമില്ലാത്ത കളിക്കാർ, കൊൽക്കത്തയോട് ഇത് വരെ അവരുടെ തട്ടകത്തിൽ ജയിച്ചിട്ടില്ല, കളിയുടെ അവസാന പാദങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തളരാറാണ് പതിവ്, ഡിജെ അത്ര കഴിവുള്ള കോച്ച് ആണോ......??
സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽതാണ്ഡവമാടിയ  കേരളത്തിന്റെ സ്വന്തം കൊമ്പന്മാരുടെ ചിന്നം വിളിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കോരിത്തരിച്ചു പോയിക്കാണും. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മുൻ പരിശീലകൻ കൂടിയായ സ്റ്റീവ് കോപ്പലിന്റെ എടികെയെ തകർത്തെറിഞ്ഞത്.  77ആം മിനിറ്റിൽ പോപ്ലാന്റിക്കും 86 ആം മിനിറ്റിൽ  സ്റ്റോജനോവിക്കുമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ലക്ഷ്യം കണ്ടത്.

ഒരു യുവനിരയെ അണിനിരത്തി തനിക്കു എന്തു ചെയ്യാനാവുമെന്ന് കിംഗ് ഡിജെ കാണിച്ചു തന്നപ്പോൾ വിമർശകരുടെ വായടഞ്ഞു പോകുകയായിരുന്നു. മറുവശത്ത് എവെർട്ടൻ, ജോൺ ജോൺസൺ, കാലു ഉച്ചേ, ബൽവന്ത്,ലിങ്‌ദോ,  ഗേഴ്സൺ പിന്നെ തന്ത്ര കുതന്ത്രങ്ങളുടെ ആശാൻ സ്റ്റീവ് കോപ്പലും അണിനിരന്നപ്പോൾ ഒരു മികച്ച ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമോ എന്ന് സംശയിച്ചവരാണധികവും.
മറു വശത്തു ആദ്യപകുതിയിൽ തന്നെ യുവ താരങ്ങൾ ആയ ധീരജ്, സഹൽ, റാകിപ്, ലാലു, എന്നിവരെ ഇറക്കി ഡിജെ ഞെട്ടിച്ചു.തനിക്കു നൽകിയ അവസരത്തിന് പ്രകടനത്തിലൂടെയാണ് സഹൽ നന്ദി പ്രകടിപ്പിച്ചത്.. മികച്ച അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് സഹൽ കത്തിക്കയറി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചെങ്കിലും മികച്ച പ്രകടനത്തിലൂടെ വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ സൂചന ബ്ലാസ്റ്റേഴ്‌സ് നൽകി. രണ്ടാം പകുതിയിൽ പെകുസൺ, കിസിറ്റോ, വിനീത് എന്നിവരെയും ഡിജെ പരീക്ഷിച്ചു. മികച്ച രണ്ട് ഗോളുകളും ആരാധകരുടെ മനം കുളിർപ്പിച്ച പ്രകടനവും നടത്തിയാണ് ബ്ളാസ്റ്റേഴ്സ് കളം വിട്ടത്.
ബ്ലാസ്റ്റേഴ്‌സ് നിരയിൽ എല്ലാവരും നന്നായി തന്നെ പന്ത് തട്ടി. ഹോൾഡിങ് മിഡ്ഫീൽഡർ നിക്കോള, ലാലു, റാകിപ്, എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കൊമ്പന്മാരുടെ നായകൻ ജിങ്കാനും പെസിച്ചും പ്രതിരോധത്തിൽ വന്മതിൽ തീർത്തതോടെ എടികെ ആക്രമണം മുനയൊടിഞ്ഞു പോകുകയായിരുന്നു. അനസ്, സിറിൽ, പ്രശാന്ത് എന്നിവരുടെ അഭാവത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച ടീമിനെ ഇനി എതിരാളികൾ ഭയപ്പെടേണ്ടി വരും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്ത്രജ്ഞനായ കോച്ചുമാരിൽ ഒരാളായി ഡിജെയും വിലയിരുത്തപ്പെടും.
മുംബൈ എഫ്‌സിയുമായുള്ള അടുത്ത മത്സരം കൊച്ചിയിൽ ആണെന്നുള്ളത് ആരാധകർക്ക് കൂടുതൽ ആവേശം പകരും. സ്റ്റേഡിയം മഞ്ഞകടലാക്കാനുള്ള തയ്യാറടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

Saturday, September 29, 2018

വംഗനാട്ടിൽ വമ്പു കാട്ടാൻ കൊമ്പന്മാർ തയ്യാർ....


കർച്ചയുടെ വക്കിൽനിന്ന് കൈപിടിച്ചുയർത്തിയ ഡേവിഡ് ജയിംസിൽ വിശ്വാസം അർപ്പിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സീസണിൽ എത്തുന്നത്. അനസ് എടത്തൊടിക, ഹാളിച്ചരൻ നാസ്റി, ലെൻ ഡോഗൽ, ധീരജ്‌ സിങ് തുടങ്ങി മികച്ച ഒരുപറ്റം ഇന്ത്യൻ കളിക്കാരെ ഈ സീസണിൽ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിനായി.

അഞ്ചാമത്തെ സീസോണിൽ ഏറ്റവും ആദ്യം പ്രീ സീസൺ ട്രെയിനിങ് തുടങ്ങിയത് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. കൊച്ചിയിൽ സ്വന്തം തട്ടകത്തിൽ ലലീഗയിലെ അട്ടിമറി വീരന്മാരായ ജിറോണ എഫ്.സിയെയും ഓസ്‌ട്രേലിയൻ ലീഗിലെ വമ്പന്മാരായ മേൽബൺ സിറ്റിയെയും ബ്ലാസ്റ്റേഴ്‌സ് നേരിട്ടു.

 പേരും പ്രശസ്തിയുമുള്ള താരങ്ങളെയല്ല ഭാവിയിലേക്കുള്ള ഒരു ടീമിനെ വാർത്തെടുക്കാനാണ് താൻ ശ്രമിക്കുന്നത് എന്ന് കോച്ച് ഡേവിഡ് ജെയിംസ് വ്യക്തമാക്കി കഴിഞ്ഞു.

അനസ്, ജിങ്കാൻ, ലാൽറുവാതാര, പെസിച്ച്, സൈറിൽ കലി തുടങ്ങിയവർ അടങ്ങുന്ന പ്രതിരോധനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി കേന്ദ്രം. മൂന്ന് കളികളിൽ സസ്‌പെൻഷൻ നേരിടുന്ന അനസിന്റെ അഭാവം ടീമിനെ എത്രമാത്രം ബാധിക്കും എന്ന് കണ്ടറിയണം. കളി മെനയാൻ പ്രാവീണ്യമുള്ള ഒരു മധ്യനരയുടെ അഭാവം ആവും ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കേരളത്തിന്റെ കൊമ്പൻമ്മാർ സാൾട്ട് ലേക്കിൽ വിജയത്തോടെ സീസൺ തുടങ്ങും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം..
#SouthSoccers

സർവ്വം സജ്ജം എ ടി കെ... വമ്പൻ താരനിരയുമായി കോപ്പൽ ആശാൻ..


ഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങിത്താനെയാണ് കൊൽക്കത്ത അഞ്ചാം സീസണിൽ ഇറങ്ങാൻ പോകുന്നത്. ഇന്ത്യൻ സുപ്പർ ലീഗിൽ പ്രതിഭ തെളിയിച്ച മാനുവൽ ലാൻസറോട്ടെ, കാലു ഉച്ചേ, എവേർട്ടൻ സാന്തോസ് തുടങ്ങിയ പ്രതിഭാധനരായ കളിക്കാരെ ഈ വട്ടം തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതിനൊപ്പം പരിചയ സമ്പന്നനായ സ്റ്റീവ് കോപ്പലിനെയും കൂടെ കൂട്ടി കൊൽക്കത്ത സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ നയം വ്യക്തമാക്കി കഴിഞ്ഞു.

ആദ്യ മൂന്ന് സീസണുകളിലും മാന്യമായ പ്രകടനം നടത്തിയ ടീം 2017/18 സീസണിൽ ആരാധകരുടെ പ്രതീക്ഷക്കൊത് ഉയർന്നില്ല. നാലാമത്തെ സീസണിൽ ടെഡി ഷെറിങ്ഹാം, ആഷ്‌ലി വുഡ് അവസാനം റോബി കീൻ എന്നീ മൂന്ന് പരിശീലകരെയാണ് ടീം മാറി മാറി പരീക്ഷിച്ചത് എന്നിട്ടും വിജയവഴിയിൽ തിരിച്ചെത്താൻ അവർക്കായില്ല..

ഈ തകർച്ചയിൽനിന്ന് കരകയറാൻ പ്രതിഭാശാലികളും പരിചയ സംബനരുമായ വമ്പൻ താരനിരയുമായാണ് കൊൽക്കത്ത കോപ്പൽ ആശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ ഒരുങ്ങുന്നത്...
SouthSoccers

ഇന്ത്യൻ എൽ ക്ലാസിക്കോയിലൂടെ അഞ്ചാം സീസണ് തുടക്കം

ണ്ടുവട്ടം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ചൂടിയ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങി കേരളത്തിന്റെ കൊമ്പൻമ്മാർ.

ഇന്ത്യൻ സമയം വൈകിട്ട് 07:30 ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് അഞ്ചാമത് ഐ എസ് എൽ സീസണിലെ ആധ്യമത്സരത്തിന് പന്തുരുളാൻ പോകുന്നത്.

സ്റ്റാർ സ്പോർട്സ് നെറ്റവർക്കാണ് മത്സരം തത്സമയം ആരാദകരിലേക് എത്തിക്കുന്നത്.    സ്റ്റാർ സ്പോർട്സ് 3HD, സ്റ്റാർ സ്പോർട്സ് 1HD, ഹോട്ട് സ്റ്റാർ , ജിയോ ടി വി എന്നിവയിലും മലയാളത്തിൽ ഏഷ്യാനെറ്റ് മൂവീസിലൂടെയും കളി ആസ്വദിക്കാം.
SouthSoccers

Friday, September 28, 2018

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ അഞ്ച് ഐ.എസ്.എൽ ക്ലബുകൾ എ എഫ് സി മാനദണ്ഡങ്ങൾ പാലിച്ചില്ല.


2018-19 സീസണിലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ക്ലബ്ബ് ലൈസൻസിങ് മാനദണ്ഡത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കിത് ഐ എസ് ലിലെ  നാല് ക്ലബ്ബുകൾ മാത്രം.  ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എൽ.എൽ) ചാമ്പ്യൻമാരായ ചെന്നൈനിൻ എഫ്സി, റണ്ണേഴ്സ് അപ്പ് ബാംഗ്ലൂർ  എഫ്സി, എഫ് സി ഗോവ, എ ടി കെ  എന്നി ടീമുകൾ ആണ് ലൈസൻസ് നേടിയ ടീമുകൾ .

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) ക്ലബ് ലൈസൻസിങ് കമ്മിറ്റിയുടെ (സിഎൻസി-എഫ്.ബി.ബി) അംഗത്വം  വും  ദേശീയ ലൈസൻസും  മറീന മച്ചാൻസിന് നൽകിയിട്ടുണ്ട്. ഐ.എൽ.എല്ലിന് പുറമെ അടുത്ത വർഷം എഫ്എസി കപ്പിൽ പങ്കെടുക്കാൻ ധ്യാൻ കൌണ്ടി എക്സിക്യൂട്ടീവിന് അനുമതിയും ചെന്നൈയിൻ എഫ് സി നേടി.

എഫ്സി ഗോവയും എ.ടി.കെയും കമ്മിറ്റിയുടെ അഞ്ച് മാനദണ്ഡങ്ങൾ പാലിച്ചു.

അതേസമയം, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി.ക്ക് സിഎൽസി-എഫ്ബി ഒരു ദേശീയ ലൈസൻസ് നൽകിയിട്ടുണ്ട്. എന്നാൽ ഹൈലാൻഡർർമാർ എ.എഫ്.സി. ലൈസൻസ് നേടിയിട്ടില്ല . എന്നാൽ, ISL ൽ പങ്കെടുക്കാൻ എ എഫ് സി ലൈസെൻസ് ആവശ്യം ഇല്ല അതിനാൽ ഐ എസ് ലിൽ കളിക്കാൻ അവർക്ക് കുഴപ്പമില്ല .

കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി, എഫ്സി പൂണെ സിറ്റി, ഡൽഹി ഡൈനാമോസ്, ജംഷഡ്പൂർ എഫ്സി എന്നീ അഞ്ച് ഐഎസ്എൽ ക്ലബ്ബുകൾ പരിശോധനയിൽ പരാജയപ്പെട്ടു. ദേശീയ, എ.എഫ്.സി. ലൈസൻസ് ഈ ക്ലബുകൾ നേടിയിട്ടില്ല .

തത്ഫലമായി, ചോദ്യം ചെയ്യപ്പെടുന്ന അഞ്ച് ക്ലബ്ബുകൾ വരാനിരിക്കുന്ന ISL ൽ പങ്കെടുക്കാൻ വേണ്ടി ഇന്ത്യൻ ഫുട്‍ബോൾ ഫെഡറേഷന് അപേക്ഷ നൽകേണ്ടി വരും  ആവശ്യപ്പെടേണ്ടി വരും.

കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടിഎകെ ഉൽഘടന മത്സരം നാളെ  നടക്കാൻ ഇരിക്കുബോൾ ആണ് ഇങ്ങനെ ഒരു വാർത്ത വരുന്നത് . .

കോടിക്കണക്കിന് പണം ചെലവഴിച്ചുകൊണ്ട് ഈ ക്ലബുകൾ ലൈസൻസിങ് മാനദണ്ഡങ്ങൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നതും ലജ്ജാകരമാണ്. എല്ലാ ക്ലബ്ബുകളും ലൈസൻസിംഗ് പ്രക്രിയയിൽ സഹായിച്ചു, ഒരു സമയ പരിധി നിശ്ചയിച്ചിരുന്നു. ലീഗിലെ പകുതിയോളം ടീമുകൾ ഇതിൽ വിജയിച്ചപ്പോൾ , പരാജയപ്പെട്ട മറ്റുള്ളവർക്ക് ഒഴികഴിവില്ല. ലൈസൻസിംഗ് പ്രക്രിയയ്ക്ക് അനുമതി ലഭിക്കാത്ത ക്ലബ്ബുകളിൽ  പ്രൊഫഷണലിസത്തിന്റെ കുറവാണ് നമുക്ക് കാണാൻ ആകുക .
SouthSoccers

Thursday, September 27, 2018

ഇന്തോനേഷ്യൻ സുനാമിയും അതിജീവിച്ച് ഇന്ത്യൻ കൗമാരനിര..



ളരെ നിർണായക മത്സരം. എതിരാളികൾ ശക്തരായ ഇന്തോനേഷ്യയും കൂടെ ആയിരക്കണക്കിന് ആരാധകരും. ജയമോ സമനിലയോ വേണം നമുക്ക് ക്വർട്ടറിൽ എത്താൻ. ഇല്ലെങ്കിൽ അപ്പുറത്ത് നടക്കുന്ന വിയറ്റ്നാം ഇറാൻ മത്സരത്തെ ആശ്രയിക്കേണ്ടി വരും. കളി തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു അവസ്ഥ. വിചാരിച്ച പോലെ തന്നെ ആക്രമിച്ചു കളിച്ച ഇന്തോനേഷ്യൻ പട നമ്മുടെ പ്രതിരോധത്തിന് നിരന്തരം തലവേദനയുണ്ടാക്കി. മികച്ച സ്പീഡും പാസിംഗ് ഗെയിമും കളിച്ച ഇന്തോനേഷ്യൻ കുട്ടികളെ തളക്കാൻ നമ്മുടെ നീലക്കടുവകൾ ഏറെ പണിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഏറെ അപകടകാരികളായ സുപ്രിയാദി, സുൽത്താൻ എന്നിവർ. അവസരോചിതമായുള്ള ഇടപെടലുകളിലൂടെ നമ്മുടെ നീലക്കടുവകൾ പ്രതിരോധിച്ചു വന്നു. ബോക്സിനുള്ളിൽ അപകടം വിതക്കുന്ന ക്രോസ്സുകളും പാസ്സുകളും നൽകുന്ന സുപ്രിയാദിയെ ശബാസ് ഇടം വലം തിരിയാൻ വിടാതെ പൂട്ടി. പലപ്പോഴും നമ്മുടെ പ്രതിരോധങ്ങൾ പരുക്കനുമായി.ആദ്യ പകുതി ഇന്തോനേഷ്യൻ അക്രമണളെ വിജയകരമായി പ്രതിരോധിച്ച ഇന്ത്യൻ ടീം രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജത്തോടെ പ്രത്യാക്രമണം തുടങ്ങി.മധ്യനിരയും മുന്നേറ്റനിരയും കൂടുതൽ ഉണർവ് കാണിച്ചു. വിക്രം, ബികെ ഓറം, രവി,ഗിവ്‌സൺ, മെൽവിൻ എന്നിവരൊക്കെ ആക്രമണത്തിന് മൂർച്ച കൂട്ടി  പലപ്പോഴും ഇന്തോനേഷ്യൻ പ്രതിരോധം ആടിയുലഞ്ഞു. പക്ഷെ ഫിനിഷിങ്ങിലെ ഭൂതം വീണ്ടും നമുക്ക് വില്ലനായി.ചില സമയങ്ങളിൽ നിർഭാഗ്യവും. പക്ഷെ വേഗതഏറിയ അവരുടെ കൗണ്ടറുകൾ നമ്മുടെ പ്രതിരോധനിര മികച്ച രീതിയിൽ തന്നെ തടുത്തിട്ടു. അതിനിടയിൽ പരുക്കൻ അടവുകൾ പുറത്തെടുത്തതിന് ഷബാസും സൈലോയും മഞ്ഞക്കാർഡും വാങ്ങിച്ചു. അപ്പുറത്ത് വിയറ്റ്നാമിനെതിരെ അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ ഇറാനു മുൻപിൽ നമുക്ക്  കയറണമെങ്കിൽ സമനിലയിൽ കുറഞ്ഞൊന്ന് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.അവസാന പത്തു മിനിറ്റുകളിൽ സുനാമി കണക്കെ ഇന്തോനേഷ്യൻടീം നമ്മുടെ  പോസ്റ്റിനു മുന്നിൽ ആക്രമണങ്ങളുടെ  തിരമാലകൾ തീർത്തു. കൂട്ടപൊരിച്ചലുകൾക്കിടയിൽ നമ്മുടെ പ്രതിരോധ താരങ്ങളുടെ മികവിൽ അതെല്ലാം ഭേദിച്ചു കൊണ്ട് നമ്മൾ ക്വർട്ടറിലേക്ക് ചുവടു വെച്ചു.അറുപത്തിനാല് ശതമാനം ബോൾ പൊസിഷനും ആയിരക്കണക്കിന് ആരാധകരുടെ മികച്ച പിന്തുണയും ഉണ്ടായിട്ടുപോലും നമ്മുടെ കുട്ടികളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഇൻഡോനേഷ്യൻ കൗമാരനിര തളർന്നു പോയി.സമനിലയിൽ കുരുങ്ങിയെങ്കിലും മനോഹരമായ ഗെയിം പുറത്തെടുത്ത ഇന്തോനേഷ്യൻ കുട്ടികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
 ഇനി നേരിടാനുള്ളത് കരുത്തരായ ദക്ഷിണ കൊറിയൻ പടയെയാണ്.അവരെ കൂടി കീഴടക്കാനായാൽ ചരിത്രപരമായ സെമി പ്രവേശനവും അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ചു നടക്കുന്ന U17 ലോകകപ്പിന് യോഗ്യതയും.
കാത്തിരിക്കാം.. നീലക്കടുവകളുടെ വിജയഭേരിക്കായി..

ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ് 

പ്രതിരോധത്തിന്റെ ചക്രവ്യൂഹം തീർത്ത് നീലക്കടുവകൾ.


ന്ത്യൻ കൗമാര നിരയുടെ ശക്തി എന്താണെന്നു ചോദിച്ചാൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഉത്തരം.. ഡിഫെൻസ്...
അതെ, പ്രതിരോധം തന്നെയാണ് നമ്മുടെ കരുത്ത്. ഏഷ്യൻ വമ്പന്മാർക്കെതിരെ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യൻ വന്മതിലുകൾ ഡബിൾ സ്ട്രോങ്ങ്‌ ആണ്. ശബാസ് അഹ്‌മദ്‌, തോയ്‌ബ സിങ്, ഗുർക്രീത് സിങ്, വികാസ് യുംനാം എന്നിവർ കോട്ടകെട്ടി കാത്തു സൂക്ഷിക്കുന്ന ഇന്ത്യൻ പ്രതിരോധം ഭേദിക്കുന്നത് അത്ര എളുപ്പമല്ല.. അഥവാ അവിടെ ചെറിയ പിഴവുകൾ കണ്ടെത്തി മുന്നേറിയാൽ അവരുടെ മുന്നിൽ പോസ്റ്റിൽ റിഫ്ലെക്സിന്റെയും പൊസിഷനിങ്ങിന്റെയും ചിലന്തി വല നെയ്‌തുകൊണ്ട് സാക്ഷാൽ നീരജ് കുമാർ എന്ന സ്പൈഡർ ബോയ് ഉണ്ടാകും.എളുപ്പമല്ല ഇവരെ കീഴടക്കാൻ എന്ന് ഫുട്ബോൾ ലോകം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.പ്രതിരോധത്തിന്റെ മികവിൽ തന്നെയാണ് നമ്മുടെ ക്വർട്ടർ പ്രവേശനം. ഒരു ഗോൾ പോലും ടൂർണമെന്റിൽ നമ്മൾ വഴങ്ങിയിട്ടില്ല എന്നത് തന്നെയാണ്  അതിന്റെ ഉദാഹരണം. മാത്രമല്ല നമ്മൾ നേടിയ ഏക വിജയം വിക്രം വിയറ്റ്നാമിനെതിരെ നേടിയ പെനാൽറ്റി ഗോളിലൂടെ മാത്രമാണ്. അതിശക്തരായ ഇറാനിയൻ വമ്പന്മാരെയും  ആയിരക്കണക്കിന് അരാധകരുടെ പിന്തുണയോടെ വന്ന   ഇൻഡോനേഷ്യൻ പോരാളികളെയും ഗോൾ രഹിത സമനിലയിൽ തളച്ച ഇന്ത്യൻ പ്രതിരോധ നിരയുടെ മികവ് വളരെയധികം ശ്രദ്ധേയമാണ്. ഷോർട് പാസുകളും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളും വളരെയധികം മികച്ച സ്കില്ലുകളുമുള്ള ദക്ഷിണ കൊറിയൻ പടയെ ഇന്ത്യൻ വന്മതിലുകൾ എങ്ങിനെ തടഞ്ഞു നിർത്തും എന്നത് അനുസരിച്ചായിരിക്കും നമ്മുടെ ക്വർട്ടറിലെ സാദ്ധ്യതകൾ.
ടീമിലെ ഏക മലയാളി താരം ശബാസ് അഹ്‌മദും ഗുർക്രീക്തും ആണ് ഇവരിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്.യുംനാമും തോയ്‌ബയും നല്ല പിന്തുണയും നൽകുന്നുണ്ട്.
SouthSoccers

നീലക്കടുവകൾ ചരിത്രം സൃഷ്ടിച്ച് എഎഫ്‌സി കപ്പ് ക്വാർട്ടലേക്ക്

നീലക്കടുവകൾ ക്വർട്ടറിലേക്ക്.... ആകാംഷഭരിതമായ മത്സരത്തിൽ ആയിരക്കണക്കിന് ഇന്തോനേഷ്യൻ ആരാധകരെയും തകർപ്പൻ കളി കെട്ടഴിച്ച ഇന്തോനേഷ്യൻ പടക്കുതിരകളെയും ഞെട്ടിച്ചു കൊണ്ട് അവരെ  സമനിലയിൽ തളച്ച് ഇന്ത്യൻ കൗമാരനിര AFC കപ്പ് ക്വർട്ടറിലേക്ക് മുന്നേറി.

കാലം സാക്ഷി.. ചരിത്രം സാക്ഷി..16 വർഷത്തിന് ശേഷം ഇന്ത്യൻ ടീം ഏഷ്യൻ പോരാട്ടത്തിന്റെ അവസാന എട്ടിൽ എത്തിയിരിക്കുന്നു. സൗത്ത് കൊറിയയാണ്‌ ക്വർട്ടറിൽ നമ്മുടെ എതിരാളികൾ. അവരെ കൂടി മറികടക്കാനായാൽ സ്വപ്നതുല്യമായ മറ്റൊരു നേട്ടം നമ്മളെ കാത്തിരിക്കുന്നു. അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ച് നടക്കുന്ന U17 ലോകകപ്പിന് യോഗ്യത.. !!
SouthSoccers

Wednesday, September 26, 2018

എതിരാളിക്കളോട്, നീ പോ മോനേ ദിനേശാ... ഇനി കളി മാറും


കേരള ബ്ലാസ്റ്റേഴസിന്റെ അഞ്ചാം സീസണിലേക്കുള്ള ഔദ്യോഗിക ജഴ്സി കൊച്ചിയില്‍ വെച്ചുനടന്ന വർണ്ണാഭമായ ചടങ്ങിൽ പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ മോഹൻലാൽ ചടങ്ങിൽ ശ്രദ്ധാ കേന്ദ്രമായി. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗുഡ്‌വിൽ അംബാസിഡറായി മോഹൻലാലിനെ പ്രഖ്യാപിച്ചത് ആരാധകരിൽ ആവേശമായി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥരും, പരിശീലകരും, ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

സച്ചിൽ ടീം വിട്ട സാഹചര്യത്തിൽ ആ വലിയ വിടവ് നികത്താനാവും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പുതിയ അംബാസിഡർ ആയി മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാലിനെ തന്നെ ഇറക്കിയത്തിലൂടെ ഉദ്ദേശിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം സഹകരിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു.

ഈ മാസം 29ന് കേരള ബ്ലാസ്റ്റേഴ്‌സും കൊൽക്കത്തയുമായി നടക്കുന്ന ഉൽഘാടന മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 5ന് കൊടിയേറും...

SouthSoccers

Tuesday, September 25, 2018

വിമർശനങ്ങൾക്ക് പ്രകടനംകൊണ്ട് മറുപടി പറയാൻ സി.കെ വിനീത്


കഴിഞ്ഞ വർഷത്തെ മോശം പ്രകടനം മറികടക്കാൻ മലയാളികളുടെ സ്വന്തം സി.കെ കച്ച മുറുക്കി പുതിയ സീസണിനായി ഒരുങ്ങി കഴിഞ്ഞു.
കണ്ണൂരിന്റെ മുത്ത്‌ സി.കെ വിനീത് ഏറെ പ്രതീക്ഷയിൽ ആണ് .
ഇന്ത്യയിലെ ഏറ്റവും മൂല്യം ഉള്ള  സ്‌ട്രൈക്കർമാരിൽ ഒരാളാണ് സി കെ .
മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് ആരാധകരും അവരുടെ പിന്തുണയും കൂടുതൽ ഉള്ള താരവുമാണ് വിനീത്.
സോഷ്യൽ മീഡിയയിലും മറ്റും സജീവം ആണ് താരം.

വിനീതിനും ഉണ്ട് ചിലത് പറയാൻ ...
സോഷ്യൽ മീഡിയയിൽ ഒരു താരത്തെ ഉയർത്തി കൊണ്ട് വരാൻ എളുപ്പം ആണ് .. അതുപോലെ തന്നെ അവനെ പടുകുഴിയിൽ തള്ളി വിടാനും സോഷ്യൽ മീഡിയകൾ തന്നെ ധാരാളം .

ഒരു താരം നല്ല പോലെ പെർഫോമൻസ് കാഴ്ച്ച വെക്കുമ്പോൾ അവനെ തലയിൽ വെച്ച് ആരാധിക്കുകയും  എന്നാൽ നല്ലതുപോലെ പെർഫോമൻസ് നടത്തിയില്ല എങ്കിൽ  ആ താരത്തെ മോശം ആയി ചിത്രീകരിക്കുകയും ട്രോൾ കൊണ്ട് മൂടുകയും ചെയ്യുന്നു . ശെരിക്കും ഇത് ഒരു തെറ്റായ  പ്രവണത ആണ് .
എല്ലായിപ്പോഴും ഒരുപോലെ കളിക്കാൻ ഒരു കളിക്കാരൻന് കഴിഞ്ഞു എന്ന് വരില്ല .
പ്രകടനം മോശം ആകുമ്പോൾ വിമർശിച്ചോളൂ എന്നാൽ അത് പരുതി വിടരുത് .

ആരാധകരുടെ സപ്പോർട്ട് ഒരു കളിക്കാരന്റെ പ്രകടനത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തും .. നിങ്ങൾ അവരുടെ മോശം നിമിഷങ്ങളിലും അവർക്ക്  പ്രോത്സാഹനം കൊടുക്കൂ .. അവർ അവരുടെ സ്നേഹം ഫുട്ബോൾ ഗ്രൗണ്ടിൽ കാണിച്ച് തരും .

ഈ തവണ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കേരളത്തിലെ കളിക്കാർക്ക് അവസരം കൂടുതൽ കൊടുത്തതിൽ താൻ വളരേ സന്തോഷവാൻ ആണ് .
താരങ്ങളുടെ പ്രകടനം മെച്ചപ്പെടാനും ഇന്ത്യൻ ദേശീയ ടീമിലേക്കു ഇതുമൂലം കൂടുതൽ മലയാളികൾ എത്തി പെടാനും സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

ബ്ലാസ്റ്റേഴ്‌സ് ഒരു യുവ ടീമിനെ ആണ് ഈ സീസണിൽ അണിനിരത്തുന്നത് .. വരുംകാല സീസണുകളെ മുന്നിൽ കണ്ട് ആണ് ഇത് . ഈ വട്ടം നല്ല ഒരു ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷിക്കാം .
മികച്ച പ്രകടനം കാഴ്ച വെച്ച് വിമർശകരുടെ വായടപ്പിക്കാൻ സി.കെ സാധിക്കട്ടെ..

southsoccers media

Monday, September 24, 2018

വിറച്ചും വിറപ്പിച്ചും സമനില നേടി നീലക്കടുവകൾ..



                            ഇറാനെതിരെ ഉള്ള U16 AFC മത്സരത്തിൽ ഇന്ത്യൻ കുട്ടികൾക്ക് ഗോൾ രഹിത സമനില. മത്സരത്തിന്റെ മുക്കാൽ ഭാഗത്തോളം ഇന്ത്യൻ പോസ്റ്റിനു നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു ഇറാൻ. പതിവിനു വിപരീതമായി ഇന്ത്യൻ പ്രതിരോധത്തിൽ വിള്ളലുകൾ വീണു. പക്ഷെ അവിടെയെല്ലാം നീരജ് കുമാർ എന്ന കൗമാരക്കാരന്റെ മനസ്സാന്നിധ്യവും റിഫ്ലെക്സുകളും നമ്മുടെ ടീമിന് തുണയായി. രണ്ടു തവണ പോസ്റ്റും നമ്മുടെ രക്ഷക്കെത്തി. 
ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ഷാബാസിനെ പൂട്ടുകയാണ് ഇറാൻ ആദ്യം ചെയ്തത്. ശബാസിന് വിങ്ങുകളിലൂടെ ഉള്ള മുന്നേറ്റം തടയാനായി ഇറാൻ താരങ്ങൾ പ്രത്യേകം മുൻകരുതൽ എടുത്തിരുന്നു. വലതു വിങ്ങിലൂടെ ഉള്ള മുന്നേറ്റം ആശ്രയിച്ചിരുന്ന ഇന്ത്യൻ ടീം അതോടെ പരിഭ്രമത്തിൽ ആയി. മിസ്സ്‌ പാസ്സുകളും സെക്കന്റ്‌ ബോൾ അറ്റൻഡ് ചെയ്യുന്നതിലെ അപാകതയും മുതലെടുക്കുന്നതിൽ ഇറാൻ വിജയിച്ചെങ്കിലും നീരജിന്റെ അവസരോചിത ഇടപെടൽ അവിടെയെല്ലാം രക്ഷക്കെത്തി. തോയ്‌ബ സിങ് വരുത്തിയ ചില പിഴവുകൾ അപകടം സൂചിപ്പിച്ചെങ്കിലും നീലക്കടുവകൾ രക്ഷപ്പെടുകയായിരുന്നു..പ്രതിരോധത്തിനും മുന്നേറ്റത്തിനും ഓടിയെത്തി മധ്യനിര തളർന്നിട്ടുണ്ടാകണം.  മുന്നേറ്റത്തിൽ വീണ്ടും അമ്പേ പരാജയപ്പെടുകയാണ് നായകൻ വിക്രമും മെൽവിനും. ഇതൊരു ടീം ഗെയിം ആണെന്നും സ്വാർത്ഥതക്ക് ഇവിടെ സ്ഥാനമില്ലെന്നും ഇരുവരെയും ബിബിയാനോ ഓർമിപ്പിക്കേണ്ടിയിരിക്കുന്നു. കിട്ടിയ ചില അവസരങ്ങൾ ഒറ്റക്ക് കളിച്ചു നശിപ്പിക്കാനാണ് വിക്രം ശ്രമിക്കുന്നതെന്ന് തോന്നിപ്പോയി. 
കളിയുടെ ചില നിമിഷങ്ങളിൽ ഇറാനികളുടെ കരുത്തുറ്റ ശരീരത്തെ നേരിടാൻ പരുക്കൻ അടവുകൾ ഇന്ത്യൻ ടീം എടുത്തു തുടങ്ങി. തോയ്‌ബയും വിക്രമും മഞ്ഞകാർഡും വാങ്ങിച്ചു.. ഭാഗ്യം കൊണ്ടാണ് രണ്ടാം മഞ്ഞയിൽ നിന്ന് വിക്രം രക്ഷപെട്ടത്.അതിനിടയിൽ ഇറാൻ ആക്രമണത്തിൽ നിന്നും ബോൾ രക്ഷപ്പെടുത്താൻ ഉള്ള ശ്രമത്തിൽ നീരജുമായി കൂട്ടിയിടിച്ച് പരിക്കേറ്റ  ഷാബാസിനെ ബിബിയാനോ തിരിച്ചു വിളിച്ചു. പകരം ഹാപ്പിയെ ആണ് ഇറക്കിയത്. ഇന്തോനേഷ്യയുമായുള്ളഅടുത്ത മത്സരത്തിൽ ഷാബസിനെ വേണ്ടത് കൊണ്ട് പരിക്ക് നിസാരമാണെങ്കിലും  അവന്റെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ ബിബിയാനോ തയ്യാറായില്ല.  
                                    രണ്ടാം പകുതിയിൽ വീണുകിട്ടിയ പെനാൽറ്റി മുതലാക്കാൻ ഇറാനെ നീരജ് അനുവദിച്ചില്ല.. ആ ഒരു രക്ഷപ്പെടുത്തൽ ഇന്ത്യൻ ടീമിന് ഊർജവും ഇറാന് തളർച്ചയും സമ്മാനിച്ചു. വിക്രം മധ്യ നിരയിലേക്ക് ഇറങ്ങിയപ്പോൾ മെൽവിന് പകരം ഇറങ്ങിയ ഹർപ്രീതും രവിയും സൈലോയും ആക്രമണം ഏറ്റെടുത്തു.. തുടരെ തുടരെ കൗണ്ടർ അറ്റാക്കുകൾ ഇറാൻ ഗോളിയെ പരീക്ഷിക്കാൻ തുടങ്ങി. തളികയിലെന്ന വണ്ണം വെച്ചു നീട്ടിയ അവസരങ്ങൾ തുലച്ചു കളഞ്ഞത് കണ്ടു ബിബിയാനോ ഞെട്ടിയിരിക്കണം.ഗോളി പോലും ഇല്ലാത്ത പോസ്റ്റിനു മുകളിലൂടെ സൈലോയുടെ ഷോട്ട് പറന്നപ്പോൾ ഇറാൻ ക്യാമ്പ് ദീർഘനിശ്വാസം വിട്ടു. വീണ്ടും അവസരങ്ങൾ കിട്ടിയെങ്കിലും അതു മുതലെടുക്കാൻ സൈലോക്കും ഹർപ്രീതിനും കഴിഞ്ഞില്ല.  
ലോങ്ങ്‌ വിസിൽ മുഴങ്ങുമ്പോൾ ഏഷ്യൻ കരുത്തരെ സമനിലയിൽ കുരുക്കിയതിൽ നീലക്കടുവകൾക്ക് അഭിമാനിക്കാം.
എന്നാലും വീണ്ടും ഓർമിപ്പിക്കുന്നു. ഫിനിഷിങ്ങിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ മുന്നോട്ടുള്ള നമ്മുടെ പ്രയാണം അത്ര എളുപ്പമാകില്ല. പ്രത്യേകിച്ച് സ്റ്റാർ സ്‌ട്രൈക്കർ രോഹിത് ധനുവിന് കളിക്കാൻ സാധിക്കാത്ത അവസ്ഥയിൽ. 
NB: ഇന്നത്തെ ഇന്ത്യൻ ടീമിന്റെ രക്ഷകൻ നീരജിന്റെ നീരാളിക്കൈകൾക്ക് പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു..
southsoccers media wing (abdul rasaq)

ഏഷ്യൻ വമ്പന്മാരായ ഇറാനെ വിറപ്പിച്ചു ഇന്ത്യൻ ചുണക്കുട്ടികൾ. അവിശ്വസനീയ പ്രകടനവുമായി ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ



എ. എഫ്.സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ഏഷ്യയിലെ ഫുട്‌ബോൾ പവർ ഹൗസ് ആയ ഇറാനെ ഗോൾ രഹിത സമനിലയിൽ പിടിച്ചു ഇന്ത്യൻ അണ്ടർ 16 ഫുട്‌ബോൾ ടീം.

ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയിൽനിന്നും രണ്ടു ഗോളിന് തോൽവിയേറ്റ ഇറാന് ഏറെ നിർണായകമായ മത്സരം ആയിരുന്നു ഇന്ത്യയും ആയുള്ളത്. അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഒരു ജയം അവർക്ക് ആവിശ്യവുമായതിനാൽ ആദ്യം മുതൽക്കേ തന്നെ ആക്രമണ ഫുട്‌ബോൾ ആണ് ഇറാൻ കളിച്ചത്.  പൊരുതി കളിച്ച അവരുടെ എല്ലാ ആക്രമണവും ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി തകരുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. രണ്ടാം പകുതിയിൽ വർദ്ധിച്ച പോരാട്ട വീര്യവുമായി വന്ന ഇറാൻ കളി അവസാനിക്കാൻ 15 മിനിറ്റ് ശേഷിക്കെ പെനാൽറ്റിയും നേടി.
എന്നാൽ കളിയിലുടനീളം അവിശ്വസനീയ രക്ഷപ്പെടുത്തലുകളും ആയി താരമായ ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ  ഇറാനിയൻ ക്യാപ്റ്റന്റെ പെനാൽറ്റി കിക്ക് അനായാസം തടുത്തു. ഇതോടെ ആവേശത്തിൽ ആയ ഇന്ത്യൻ കുട്ടികൾ ഇറാനിയൻ ബോക്‌സിൽ പലപ്പോഴും കയറിയിറങ്ങി ഏതു നിമിഷവും ഗോൾ നേടുമെന്നു തോന്നിപ്പിച്ചു. എന്നാൽ ഫിനിഷിങിലെ മികവില്ലായ്മ ഇന്നും ഇന്ത്യയെ വലച്ചു. മൂന്നു തുറന്ന അവസരങ്ങൾ ഇന്ത്യ നഷ്ടപ്പെടുത്തിയത് നിരാശയായി. ടൂർണമെന്റിലെ ആദ്യ മത്സരം ആയിരുന്ന വിയറ്റ്‌നാമിനു എതിരെ ഗോൾ നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ് അനാവശ്യ ട്രിബ്ലിങ്ങിന് ശ്രമിച്ചു പലപ്പോഴും ബോളുകൾ നഷ്ടപ്പെടുത്തിയത് മുന്നേറ്റ നിരയെ ഒന്നാകെ തളർത്തി. പ്രായം കവിഞ്ഞത് മൂലം അണ്ടർ16 ടീമിൽ നിന്നും ഔട്ടായ രോഹിത് ധനുവിനെ പോലുള്ള ഒരു മികച്ച ഫിനിഷർറുടെ അഭാവമാണ് ഇന്ത്യൻ നിരയിലെ ആശങ്ക. വിക്രം പ്രതാപ് സിങ് ഫോമിലേക്ക് ഉയർന്നില്ലങ്കിൽ ടൂർണമെന്റിലെ ഇന്ത്യൻ മുന്നേറ്റം ത്രിശങ്കുവിൽ ആകുമെന്ന് പറയാതെ വയ്യ.

വിയറ്റ്‌നാമിനെതിരെ മികച്ച പ്രകടനം നടത്തിയ മലയാളി താരം ശബാസിനു ഇന്നത്തെ കളിയിൽ പതിവ് പോലെ ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല എന്നത് മലയാളി ഫുട്‌ബോൾ ആരാധകർക്കും ചെറിയ നിരാശ നൽകി.

എന്നാൽ ആശങ്കകൾ ഏറെയുണ്ടങ്കിലും ഇറാൻ പോലെയുള്ള ടീമിനെതിരെ സമനില നേടിയത് നിസാര കാര്യമല്ല. ഇറാനേക്കാൾ തുറന്ന അവസരങ്ങൾ ലഭിച്ചതും ഇന്ത്യക്കാണ്. മികച്ച ബോളടക്കവും സാങ്കേതികമായ കളി മികവും  പ്രകടിപ്പിക്കുന്ന ഈ കുട്ടികൾ ഭാവിയുടെ താരങ്ങളാണ് എന്നതിൽ സംശയം വേണ്ട. മനോഹരമായ പാസിംഗ് ഫുട്‌ബോൾ കളിക്കുന്ന ഇന്ത്യയുടെ പരിശീലകൻ ബിബിയാണോ ഫെർണാണ്ടസ് എന്ന ചെറുപ്പക്കാരനും അഭിനന്ദനമർഹിക്കുന്നു.  ഇന്ത്യയുടെ അടുത്ത മത്സരം ഗ്രൂപ്പിലെ ശക്തരായ ഇൻഡോനേഷ്യയുമായാണ്. ഒരു സമനില എങ്കിലും നേടാൻ ആയെങ്കിൽ അടുത്ത റൗണ്ടിലേക്ക് രണ്ടാം സ്ഥാനക്കാർ ആയി കടക്കാൻ ഇന്ത്യക്ക് സാധിക്കും. ഇൻഡോനേഷ്യയെ തോൽപ്പിച്ചാൽ ഗ്രൂപ്പ് ചാപ്യന്മാരും ആകാം.  അടുത്ത റൗണ്ടിലേക്ക് ഇന്ത്യ കടന്നാൽ അതൊരു ചരിത്ര സംഭവം ആകുമെന്നുറപ്പ്. വളരുന്ന ഇന്ത്യൻ ഫുട്‌ബോളിന് ഊർജ്ജം നൽകാൻ ഇത്തരം വിജയങ്ങൾ മതിയാകും.

southsoccers media wing (alvi)

Saturday, September 22, 2018

വയസൻമാരായ കളിക്കാരെ അല്ലാ ബ്ലാസ്റ്റേഴ്‌സ്ന് ആവശ്യം . ചോരത്തിളപ്പുള്ള ചുറുചുറുക്ക് ഉള്ള ചെറുപ്പക്കാരെ ; ഡേവിഡ് ജെയിംസ്


കേരള ബ്ളസ്റ്റേഴ്സിനു കീഴിൽ ഈ സീസണിൽ ശരാശരി 23 വയസുള്ള 12 ഓളം കളിക്കാർ ആണ് ഉള്ളത്, ഒരു യുവ ടീമിനെത്തനെയാണ് ജെയിംസ് ഈ തവണ ഒരുക്കിയിരിക്കുന്നത് .

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച  കോച്ച്കളിൽ ഒരാളാണ് ഡേവിഡ് ജെയിംസ്. അദേഹത്തിന്റെ ടീമിന്റെ ശരാശരി പ്രായം 23 വയസ്സുമാത്രം .
 അവിടെയാണ് അയാളുടെ ടീം മികച്ച നാലു സ്ഥാനങ്ങൾ എത്തുമോ എന്നും
 ഐ.എസ്.എൽ  യുവ കളിക്കാർക്ക് എക്സ്പീരിയൻസ് നേടാനും ഉള്ള വേദി ആണോ എന്ന് ചോദ്യം പ്രസക്തമാകുന്നത് .

 സി.കെ. വിനീത്, അനസ് എടത്തൊടിക തുടങ്ങി പ്രായം 30 കടന്നവർ പേരിനുമാത്രമേ ഉള്ളു.

"പ്രായം കൂടിയ കളിക്കാരെ ടീമിൽ എടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല . പ്രീമിയർ ലീഗിലെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താനുള്ള അവസരം എനിക്ക് കിട്ടി.

ക്ലബ്ബിൽ നിലനിർത്താൻ വേണ്ടിയും പേരിന് വേണ്ടിയും സീനിയർ താരങ്ങളെ സൈൻ ചെയ്ത് ക്യാഷ് ചിലവാക്കാൻ താൻ ആഗ്രഹിക്കുന്നില്ല .
ദീർഘകാല കാഴ്ചപ്പാടോടെ ആണ് താൻ താരങ്ങളെ ടീമിൽ എത്തിച്ചിരിക്കുന്നത്

നിങ്ങൾക്ക് എക്സ്പീരിയൻസ് വാങ്ങാൻ കഴിയില്ല ..അത് ഉണ്ടാക്കി എടുക്കണം .
യുവ താരങ്ങൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരം നമ്മൾ ഉണ്ടാക്കി കൊടുത്താൽ പിന്നീട് നമുക്ക് അനുഭവസമ്പത്തു നിറഞ്ഞ കുറച്ച് അധികം കളിക്കാരെ ലഭിക്കും .

തന്റെ ടീമിന്റെ ശരാശരി പ്രായത്തെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയും ഇല്ലാ .
അവർക്ക് വേണ്ട ആത്മവിശ്വാസവും പരിശീലനവും നല്ല രീതിൽ കൊടുത്തു വരുന്നു .
ഫുട്ബോൾ ഗ്രൗണ്ടിൽ അവർ അത് പുറത്തെടുത്താൽ നമുക്ക് ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കും   ..

തന്റെ യുവ താരങ്ങളിൽ ഇത്ര അധികം വിശ്വാസം ജെയിംസ് പുലർത്തുന്നു എങ്കിൽ നല്ല ഒരു ഫുട്ബോൾ വിരുന്ന് അവർ നമുക്ക് വേണ്ടി ഒരുക്കും എന്ന് പ്രത്യാശിക്കാം ..

Southsoccers media

Friday, September 21, 2018

നന്നായി കളിച്ചു.. ജയിച്ചു.. പക്ഷെ.....


ഷ്യൻ കരുത്തന്മാരുമായി അങ്കത്തിനിറങ്ങുന്ന നമ്മുടെ  ഇന്ത്യൻ U16 ചുണക്കുട്ടികൾ നന്നായി തന്നെ തുടങ്ങി. വിയറ്റ്നാമിനെതിരെ കളിയുടെ അവസാനനിമിഷങ്ങളിൽ നേടിയ പെനാൽറ്റി ഗോളിലൂടെ നീലക്കടുവകൾ വിജയം കൊയ്തു. ഇന്ത്യൻ നായകൻ വിക്രം പ്രതാപ് സിങ്ങാണ് ഗോൾ നേടിയത്. കളിയിലുടനീളം നമ്മുടെ കുട്ടികൾ മേധാവിത്തം പുലർത്തി. എന്നാൽ 'ഫിനിഷിങ്'....??
പ്രതിരോധം എന്നും നമുക്ക് വിശ്വസിക്കാവുന്ന മേഖല തന്നെയാണ്. പ്രത്യേകിച്ച് ഇന്നത്തെ കളിയിൽ നമ്മുടെ മനം കവർന്ന ഏക മലയാളി താരം ശബാസ്. വലതു പാർശ്വത്തിൽ വിള്ളലുകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയും അതു പോലെതന്നെ തിരിച്ചിറങ്ങി വന്ന് പ്രതിരോധം ഭദ്രമാക്കുകയും ചെയ്യുന്ന നമ്മുടെ 'ഷാനു'  ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. മധ്യനിര അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നന്നായി പരിശ്രമിച്ചു. രവി ബഹാദൂർ റാണ എന്ന നമ്മുടെ 'RR7' നടത്തിയ സർജിക്കൽ സ്‌ട്രൈക്കുകൾ പലപ്പോഴും എതിർ ഗോൾമുഖത്ത് അപകടം സൃഷ്ടിച്ചു.എന്നാൽ ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ്ങും മെൽവിനും അവസരങ്ങൾ തുലക്കുന്നതും ചില സമയങ്ങളിൽ സ്വാർത്ഥരാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കളിക്കുന്നതുമായി കണ്ടു. ഇത് വളരെയധികം ദോഷകരമാണ്. പ്രത്യേകിച്ച് നമ്മുടെ ഇനിയുള്ള എതിരാളികൾ വളരെ ശക്തരുമാണ്.തനിക്കു കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതിൽ വിക്രം അസ്വസ്ഥനാകുന്നത് കാണാമായിരുന്നു. ഗിവ്സോണും ബികെ ഓറമും ചില ശ്രമങ്ങൾ നടത്തി നോക്കിയെങ്കിലും ഫലം കാണാനായില്ല. ഏകദേശം മികച്ച അര ഡസൻ അവസരങ്ങളോളം നമ്മുടെ കയ്യിൽ നിന്നും പോയി. വിയറ്റ്നാം ഗോൾ കീപ്പറും പ്രതിരോധ താരങ്ങളും നടത്തിയ ചില മികച്ച നീക്കങ്ങൾ ബാക്കിയുള്ള മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്തു.
കഴിഞ്ഞ ഒന്നു രണ്ടു  വർഷമായി നമ്മൾ മികച്ച രീതിയിൽ തന്നെ പരിശീലങ്ങൾ നടത്തുകയും സൗഹൃദമത്സരങ്ങളും ടൂർണമെന്റുകളും ജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിന്റെ ഫലം നമുക്ക് കളിയിൽ കാണാനുമുണ്ട്. ഇവർ ഭാവിയിലെ താരരാജാക്കന്മാർ  ആണെന്ന കാര്യത്തിൽ നമുക്ക് സംശയം ഒന്നും വേണ്ട. അത്രമാത്രം മികച്ച രീതിയിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ  ബിബിയാനോ ഫെർണാണ്ടസ് എന്ന 'സൈലന്റ് കില്ലർ' ആത്മാർത്ഥ പുലർത്തുന്നുണ്ട്. അതിനെല്ലാം ഫലം ലഭിക്കേണ്ട സുപ്രധാന ടൂർണമെന്റ് ആണിത്.
ഫിനിഷിങ്ങിലെ ആ 'ദുർഭൂതത്തെ' കുപ്പിയിലടക്കാൻ സാധിച്ചാൽ നീലക്കടുവകളുടെ ഗർജ്ജനം ദിഗന്തങ്ങളെ കിടിലം കൊള്ളിക്കും എന്ന കാര്യത്തിൽ നമുക്ക് യാതൊരു സംശയവും വേണ്ട. എ എഫ് സി U16 ടൂർണമെന്റിൽ ഇനിയെല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് നമ്മുടെ നീലക്കടുവകൾ ഏഷ്യൻ രാജകുമാരന്മാരുടെ കിരീടം ഭാരതത്തിന്റെ മണ്ണിൽ എത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു..

ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ് 

Thursday, September 20, 2018

സച്ചിൻ കളി കാണാൻ എത്തിയത് കേവലം പ്രതിഫലത്തിന് വേണ്ടിയോ..?




ന്ത്യൻ ഫുട്ബോൾ ലോകത്തെ ലോകമെങ്ങും പ്രശസ്തമാക്കുന്നതിൽ ഏറെ പങ്കു വഹിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗ് തുടക്കത്തിൽ തന്നെ കേരളത്തിന്റെ ഫ്രാഞ്ചെസി ഏറ്റെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം  സച്ചിൻ മുന്നോട്ടു വന്നപ്പോൾ എല്ലാവരും ഹർഷാരവത്തോടെയാണ് ആ വാർത്ത സ്വീകരിച്ചത്.കൊച്ചിയിൽ നടക്കുന്ന ഓരോ ഹോം മത്സരങ്ങളിലും സച്ചിന്റെ മുഖം ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ ആരാധകർ "സച്ചിൻ.. സച്ചിൻ.."   ആർപ്പു വിളികളുമായി കരഘോഷം ഉയർത്തുന്നത് ഐ എസ് എല്ലിലെ പതിവ് കാഴ്ചയായിരുന്നു. എന്നാൽ നാലു സീസണുകൾക്കിപ്പുറം സച്ചിൻ ബ്ലാസ്റ്റേഴ്സിലെ തന്റെ ഉടമസ്ഥാവകാശം ഉപേക്ഷിച്ചു പോയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ  ഞെട്ടലോടെയാണ് കേട്ടത്.തന്റെ ഓഹരികൾ സഹ ഉടമസ്ഥർ ആയിരുന്ന ചിരഞ്ജീവിക്കും അല്ലു അരവിന്ദിനും നൽകിയാണത്രെ സച്ചിൻ ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥാവകാശം ഒഴിഞ്ഞത്. തന്റെ ഹൃദയം ഇപ്പോഴും ബ്ലാസ്റ്റേഴ്സിനായി മിടിക്കുന്നു എന്നാണ് സച്ചിൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത പുറത്തു വരുന്നത് തന്റെ സ്വന്തം ടീം കൂടിയായ ബ്ലാസ്റ്റേഴ്സിന്റെ കളികൾ കാണാൻ കൊച്ചിയിൽ  വരുന്നതിനു സച്ചിൻ ഒരു കോടി രൂപയാണ് പ്രതിഫലമായി നേടിയിരുന്നത് എന്നാണ്. കേരളത്തിൽ സച്ചിൻ എന്ന പ്രതിഭയോടുള്ള ആരാധന കച്ചവടമാക്കി എന്ന രീതിയിലാണ് മാധ്യമ വാർത്തകൾ വരുന്നത്. ഇപ്പോൾ തന്നെ നഷ്ടത്തിൽ പോകുന്ന ക്ലബ്ബിന്റെ ഈ അവസ്ഥയിൽ കളികാണാൻ വരുന്ന ഉടമക്ക് ഒരു കോടി കൂടി നൽകുന്നതിൽ മറ്റു ഉടമകൾക്കുള്ള അതൃപ്തിയാണത്രെ സച്ചിന്റെ വിടവാങ്ങലിന് പിന്നിൽ.  ക്ലബിന്റെ നഷ്ടക്കണക്കാണ്  സച്ചിനെ ടീമിൽ നിന്നുള്ള പുറം തിരിയലിന് കാരണം എന്ന വാർത്തകൾക്ക് ഇതോടെ കൂടുതൽ വിശ്വാസ്യത കൈവരിക്കുകയാണ്. നിരവധി ദേശീയ - സ്പോർട്സ് - ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത ശരിവെക്കുന്നുണ്ട്.
സച്ചിൻ എന്ന ക്രിക്കറ്റ് താരത്തെക്കാൾ ബ്ലാസ്റ്റേഴ്‌സ് എന്ന കേരളത്തിന്റെ ടീമിന്റെ ഉടമയെ സ്നേഹിച്ച ആരാധകർക്ക് വളരെ വേദനയുണ്ടാക്കിയ ഒന്നായിരുന്നു ഉടമസ്ഥതാ കൈമാറ്റം.  എന്നാൽ സീസൺ തുടങ്ങാനിരിക്കെ പുറത്തു വരുന്ന പുതിയ വാർത്തകളിൽ അന്തം വിട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

കടപ്പാട്: നാഷണൽ ഓൺലൈൻ മാധ്യമങ്ങൾ 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതിനൊന്ന് ചുവപ്പ് കാർഡുകൾ...


യുവന്റസിനു വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഇന്നലെ വലൻസിയക്കെതിരെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 29 ആം മിനിറ്റിൽ ചുവപ്പ് കാർഡ് വാങ്ങി എസ്റ്റാഡിയോ മെസ്റ്റല്ലയിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിലൂടെ നിറകണ്ണുകളുമായി തലകുനിച്ച് ടക്ക് ഔട്ടിലേക്ക് മടങ്ങിയപ്പോൾ പറങ്കിപ്പടയുടെ ഇതിഹാസനായകന്റെ ഫുട്‌ബോൾ ജീവിതത്തിലെ പതിനൊന്നാമത്തെ ചുവപുകർഡ് ആയിരുന്നു അത്.

15 മെയ് 2004 
ആസ്റ്റൻ വില്ല Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

റൊണാൾഡോയുടെ ഗോളിൽ യുണൈറ്റഡ് 2-0 ന് വിജയിച്ച മത്സരത്തിൽ മനപ്പൂർവ്വമുള്ള ഡൈവിങിനും സമയം നഷ്ടപ്പെടുത്തിയത്തിനും 2 തവണ മഞ്ഞ കാർഡ് ലഭിച്ച റൊണാൾഡോ കരിയറിൽ ആദ്യമായി ചുവപ്പുകാർഡ് കണ്ട് പുറത്തായി.

14 ജനുവരി 2006
മാഞ്ചസ്റ്റർ സിറ്റി Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ മുൻ യുണൈറ്റഡ് താരമായിരുന്ന ആൻഡി കോളിനെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിന് ഡയറക്ട് ചുവപ്പുകാർഡ് ലഭിച്ചു.

15 ഓഗസ്റ്റ് 2007
പോർട്സ്മൗത്ത് Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

ഫ്രാട്ടൺ പാർക്കിൽ വെച്ചുനടന്ന മത്സരത്തിൽ 1-1 സമനിലയിൽ നിൽക്കുന്ന സമയത്ത് പോർട്സ്മൗത്ത് മിഡ്ഫീൽഡർ റിച്ചാർഡ് ഹ്യൂഗ്‌സിനെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയത്തിന് ഡയറക്ട് ചുവപ്പുകർഡും 3 കളികളിൽനിന്ന്    സസ്‌പെൻഷനും ലഭിച്ചു.

30 നവംബർ 2008
മാഞ്ചസ്റ്റർ സിറ്റി Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

മറ്റൊരു മാഞ്ചസ്റ്റർ ഡർബിയിൽ വീണ്ടും റൊണാൾഡോ ചുവപ്പുകാർഡ് കണ്ട് പുറത്തായി ഇക്കുറി ഷോൻ റൈറ്റിനെ ഫൗൾ ചെയ്തതിനും മനപ്പൂർവ്വമുള്ള ഹാൻഡ് ബോളിനും 2 വട്ടം മഞ്ഞ കിട്ടിയതിനെ തുടർന്ന് പുറത്തുപോയി.

5 ഡിസംബർ 2009
റയൽ മാഡ്രിഡ് Vs അൽമേറിയ

റയൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ രണ്ട് വട്ടം ഫൗൾ കാണിച്ചതിനായിരുന്നു ചുവപ്പ് ലഭിച്ചത്. ലാലിഗയിലെ റൊണാൾഡോയുടെ ആദ്യത്തെ ചുവപ്പ് കാർഡ് ആയിരുന്നു അത്.

24 ജനുവരി 2010
റയൽ മാഡ്രിഡ് Vs മലാഖ

ലാലിഗയിലെ ആദ്യത്തെ ചുവപ്പ് കാർഡ് ലഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമായിരുന്നു രണ്ടാമത്തെ ചുവപ്പും ലഭിച്ചത്. മലാഗ  താരത്തെ ഫൗൾ ചെയ്തതിനായിരുന്നു റെഡ് ലഭിച്ചത്. മത്സരത്തിൽ റയൽ റൊണാൾഡോ തന്നെ അടിച്ച 2 ഗോളിൽ എതിരില്ലാതെ മലാഗയോട് വിജയിച്ചു.

17 മെയ് 2013
റയൽ മാൻഡ്രിഡ് Vs അത്ലറ്റിക്കോ മാൻഡ്രിഡ്

14 വർഷങ്ങൾക്ക് ശേഷം ഒരു മാൻഡ്രിഡ് ഡർബിയിൽ റയൽ അത്ലറ്റികോയോട് പരാജയപ്പെട്ട മത്സരത്തിൽ അത്ലറ്റികോ ക്യാപ്റ്റൻ ഗാബിയെ മത്സരം അവസാനിക്കാൻ മിനിറ്റുകൾ അവശേഷിക്കെ ഫൗൾ ചെയ്തതിന് റൊണാൾഡോയ്ക്ക്  ഡയറക്ട് ചുവപ്പ് ലഭിച്ചു.

2 ഫെബ്രുവരി 2014
അത്ലറ്റിക് ബിൽബാവോ Vs റയൽ മാഡ്രിഡ്

അത്ലറ്റിക്ക് ഡിഫൻഡർ കാർലോസ് ഗുർപെജുമായുണ്ടായ വഴക്കിനെതുടർന്ന് ചുവപ്പ് കാർഡ് ലഭിച്ച റൊണാൾഡോക്ക് 3 കളികളിൽ നിന്ന് സസ്‌പെൻഷനും ലഭിച്ചു.

24 ജനുവരി 2015
കോർഡോബ Vs റയൽ മാഡ്രിഡ്

കോർഡോബ ഡിഫൻഡർ എഡിമറിനെ കളിക്കിടയിൽ തൊഴിച്ചു വീഴ്ത്തിയത്തിന് ഡയറക്ട് ചുവപ്പ് കാർഡ് ലഭിച്ചു.

13 ഓഗസ്റ്റ് 2017
ബാഴ്‌സലോണ Vs റയൽ മാഡ്രിഡ്

മത്സരത്തിൽ ഗോൾ നേടി റയലിനെ 2-1 ന് മുന്നിൽ എത്തിച്ച റൊണാൾഡോയുടെ ജേഴ്‌സി ഊരിയുള സെലിബ്രേഷന് ആദ്യ മഞ്ഞകാർഡ് ലഭിച്ച് നിമിഷങ്ങൾക്ക് ശേഷം പെനാൽറ്റിക്ക് വേണ്ടി താരം അഭിനയിച്ചു എന്ന് തോന്നിയ റഫറി രണ്ടാമത്തെ മഞ്ഞകാർഡും പുറത്തെടുത്തിനെ തുടർന്ന് താരം പുറത്തു പോവേണ്ടി വന്നു.

സൗത്ത് സോക്കേഴ്‌സ്

ഐ എസ് എൽ അഞ്ചാം സീസണിന് ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് , നന്നായി തന്നെ ആണോ ഒരുങ്ങിയത് എന്ന സംശയത്തിൽ ആരാധകരും


ഐ എസ് എൽ അഞ്ചാം സീസണിന് ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് ,
 നന്നായി തന്നെ ആണോ ഒരുങ്ങിയത് എന്ന സംശയത്തിൽ ആരാധകരും
----------------------------------------

എസ് എൽ അഞ്ചാം  സീസൺ ഇങ്ങ് അടുത്തിരിക്കെ ടൂർണമെന്റിൽ പങ്കെടുക്കാൻ  ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു . ഒട്ടുമിക്ക ടീമുകളും പ്രീസീസൺ ടൂറിൽ ആണ് .
കേരളത്തിന്റെ കൊമ്പന്മാർ വമ്പുകാട്ടാൻ പരിശീലന കളരി തെരഞ്ഞെടുത്തത് തായ്‌ലൻഡിൽ ആണ് .

തായ്‌ലൻഡ് കളരിയിൽ പയറ്റി തെളിഞ്ഞാണ്  നമ്മുടെ ചേകവന്മാർ വരുന്നത് എന്ന് പറയുമ്പോഴും ആരാധകർ സംശയത്തിൽ തന്നെ ആണ് ,

ലാലിഗ വേൾഡ് ടൂർണമെൻറിൽ വമ്പൻ ടീമുകളോട് കൊമ്പുകോർത്തു തുടങ്ങിയ ബ്ലാസ്റ്റേഴ്സിൽ ഒരുപാട് പ്രതീക്ഷകൾ ആണ് ആരാധകർ വെച്ച് പുലർത്തിയത് . തങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് ഈ തവണ എല്ലാം നല്ല രീതിയിൽ തുടങ്ങും എന്ന വിശ്വാസം അവർക്ക് ഉണ്ടായി   .
എന്നാൽ പ്രീസീസണിൽ കണ്ട കാഴ്ച്ച മറിച്ചായിരുന്നു .
കൊമ്പന്മാർ പരിശീലനത്തിനായി തെരഞ്ഞെടുത്തത് അക്കാദമി ടീമുകളെ ആണ് എന്ന വാർത്ത നെഞ്ച് പിളരുന്ന വേദനയോടെ ആണ് ശ്രവിച്ചത് .

ഇതിന്റെ ഇടയിൽ പല വിവാദങ്ങളും ഉണ്ടായി .
ബാങ്കോക്ക് എഫ് സി  യും ആയി കളിച്ചു എന്ന വാർത്ത ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടു , എന്നാൽ അവർ ബ്ലാസ്റ്റേഴ്സുംമായി തങ്ങൾ കളിച്ചിട്ടില്ല എന്ന അവകാശ വാദവും ആയി വന്നു . ഇതിനെ കുറിച്ച് യാതൊരു തരത്തിലുള്ള മറുപടിയും ആയി ബ്ലാസ്റ്റേഴ്‌സ് അധികൃതർ വന്നില്ല . ആരാധകരെ ഇത് തെല്ലുഒന്നും അല്ലാ ചൊടിപ്പിച്ചത് .
തുടർന്ന് പോർട്ട് എഫ് സി  (B) , തായ്‌ലൻഡ്  U20 , ബാങ്കോക്ക് യുണൈറ്റഡ്  (B)  തുടങ്ങിയ ടീമുകളും ആയി പരിശീലന മത്സരങ്ങൾ കളിച്ചു , എല്ലാത്തിലും വിജയം കൊമ്പന്മാർക്ക് ഒപ്പം ആയിരുന്നു .

കഴിഞ്ഞ സീസണുകൾ  പോലെ ആരാധകരിൽ ഒരു ആവേശം കാണാൻ കഴിയുന്നില്ല . ഒരുപാട് പ്രതീക്ഷകളും അവകാശ വാദങ്ങളും ആയി വന്ന സീസണുകൾ പലതും നമ്മൾ കണ്ടതാണ് , ഇനി കളികൾ കണ്ടതിനു ശേഷം വിലയിരുത്താം എന്നാണ് ആരാധകപക്ഷം.

നല്ലതിനെ നമ്മൾ മലയാളികൾ നല്ലത് തന്നെ എന്ന് പറയും.. എന്നാൽ  തെറ്റ് കണ്ടാൽ അത് ചൂണ്ടി കാണിക്കുകയും അതിനെ വിമർശിക്കുകയും ചെയ്യും .
എന്നാൽ ബ്ലാസ്റ്റേഴ്സനെ വിമർശിക്കുമ്പോൾ ഒരുകൂട്ടം ആളുകൾ അവരെ മോശം ആയി കാണുകയും മോശം ആയി പെരുമാറുകയും പ്ലാസ്റ്റിക് ഫാൻ ആക്കുകയും ചെയ്യുന്ന പ്രവണത സോഷ്യൽ മീഡിയയിൽ കണ്ട് വരുന്നു .

നമ്മുടെ നാട്ടിൽ ഒരു മഹാ ദുരന്തം ഉണ്ടായപ്പോൾ ഒറ്റകെട്ടായി നിന്ന് അതിജീവിച്ചവർ ആണ് നമ്മൾ , ആ ആർജവത്തോടെ നമ്മുടെ ബ്ലാസ്റ്റേഴ്സും ഈ സീസണിൽ പന്ത് തട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം 

Tuesday, September 18, 2018

സച്ചിൻ ഓഹരികൾ വിറ്റത് ആർക്ക്.. ആരാണിനി ബ്ലാസ്റ്റേഴ്‌സിന്റെ യഥാർത്ഥ അവകാശികൾ.



സച്ചിൻ ടെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തിൽ നിന്ന് പിൻവാങ്ങിയതും അതുമായി ബന്ധപ്പെട്ട വാർത്തകളുമാണ് രണ്ട് ദിവസമായി ഇന്ത്യൻ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയം..

സച്ചിന്റെ ഓഹരികൾ വാങ്ങിയത് ദുബായ് ആസ്ഥാനമായുള്ള മലയാളി വ്യവസായ പ്രമുഖർ എം.എ യുസുഫ് അലി ആണെന്നും അല്ലെന്നും സച്ചിൽ ഓഹരികൾ വിറ്റത് നിമംഗഢ പ്രസാദിനാണെന്നും പ്രസാദും ചിരഞ്ജീവിയുമാടങ്ങുന്ന മറ്റ് ഷെയർ ഹോൾഡേഴ്‌സ് സച്ചിന്റെ ഓഹരികൾകൂടി ഏറ്റെടുക്കുകയാണ് ഉണ്ടായതെന്നുമൊക്കെയുള്ള വ്യത്യസ്തമായ വാർത്തകളാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്..

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്. സച്ചിൻ തന്റെ 20% വരുന്ന ഓഹരി നിമംഗഢ പ്രസാദിന്റെ നേതൃത്വതിലുള്ള ആന്ധ്രാ ആസ്ഥാനമായ കമ്പനിക്കാണ് വിറ്റിരിക്കുന്നത്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട എഗ്രിമെന്റിൽ സച്ചിൽ ഒപ്പുവെച്ചു കഴിഞ്ഞു.
പ്രസാദ് ഈ ഓഹരികൾ മൊത്തത്തിൽ ലുലു ഗ്രൂപ്പിന് കൈമാറും അതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിൽ ആണ്.

ദൈവത്തിന്റെ അവതാരകടമകൾ നിർവഹിച്ചു തന്നെ ആണ് പടിയിറക്കവും .
ഇനി തന്റെ താര പദവി ബ്ലാസ്റ്റേഴ്‌സ്ന്  ആവശ്യം ഇല്ലാ എന്ന തിരിച്ചറിവ് തന്നെ ആണ് പടിയിറക്കത്തിന് കാരണവും .

ഉറങ്ങി കിടന്ന കേരളാ ഫുട്ബോൾനെ ഉണർത്തി എല്ലാവരിലേക്കും ഫുട്ബോൾ എന്ന ലഹരി നിറച്ചു് മലയാളികൾക്ക് ലക്ഷണ തികവുകൾ നിറഞ്ഞ തലയിടുപ്പ് ഉള്ള ഒരു കൊമ്പനെ സമ്മാനിച്ച് ആണ് നമ്മുടെ ക്രിക്കറ്റ്‌ ദൈവത്തിന്റെ മടക്കം .

പുറത്ത് വരുന്ന റിപോർട്ടുകൾ ശെരിയെങ്കിൽ ലുലു ഗ്രൂപ്പ്‌ ഏറ്റെടുത്താൽ കൊമ്പന്മാർക്ക് മുന്നിൽ വളർച്ചയുടെയും മാറ്റത്തിന്റെയും മറ്റൊരു വാതിൽ തുറക്കുകയായി എന്ന് നിസംശയം പറയാം

അതെ ഇനി കേരളകരയുടെ ക്ലബ്ബ് ഇനി കേരളത്തിനും മലയാളികൾക്കും സ്വന്തം
ആരാധകർ കാത്തിരിക്കുന്നു നല്ല ഒരു വർത്തക്കായി.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

കഴിവും ..വാശിയും ..ചോരത്തിളപ്പും കവിഞ്ഞു ഒഴുകുന്ന നമ്മുടെ U16 കുട്ടികൾ



കുട്ടികളുടെ കഴിവിൽ വാചാലൻ ആയി ഇന്ത്യൻ ഗോൾ കീപ്പർ സന്ധു
-------------------------------------

നമ്മൾ പ്രദീക്ഷിക്കുന്നതിലും അപ്പുറം ആണ് നമ്മുടെ കുട്ടികളും അവരുടെ പ്രകടനവും  .
Bibiano Fernandas ന്റെ കീഴിൽ കുട്ടികൾ സുരക്ഷിതർ ആണ് ... അദ്ദേഹത്തെ നമുക്ക് വിശ്വസിക്കാം
ജനുവരി മാസം മുതൽ 20 അതിൽ കൂടുതൽ ഇന്റർനാഷണൽ മത്സരങ്ങൾ ആണ് വിവിധ U16 ദേശിയ ടീമുകളും ആയി നമ്മുടെ ചുണക്കുട്ടികൾ കളിച്ചത്
AFC U16 ചാമ്പ്യൻഷിപ്പ് ന് മുന്നോടിയായി ആയി ആണ് ഇത്
സെപ്റ്റംബർ 20 ന് മലേഷ്യ യിലെ Kuala Lumpur ൽ വെച്ച് ആണ് ചാമ്പ്യൻഷിപ് നടക്കുന്നത്

താൻ U16 ദേശിയ ടീമിൽ ഉള്ളപ്പോൾ ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ഫുട്ബോൾ നെ കുറിച്ച് പഠിച്ചു വരികയായിരുന്നു നല്ല ഒരു കളിക്കാരൻ ആകണം എന്ന വാശി ഉടലെടുത്തതും അപ്പോഴാണ് . ആ അവസരത്തിൽ ആണ് തനിക്ക് ക്രത്യമായി പരിശീലനം ലഭിച്ചു തുടങ്ങിയത് പോലും.
AIFF അക്കാദമിയിൽ എത്തിയപ്പോൾ താൻ ആദ്യം ഒന്ന് ആശ്ചര്യപ്പെട്ടു  താനും ഒരു പ്രഫഷണൽ കളിക്കാരൻ ആയി മാറിയിരിക്കുന്നു ..
എനിക്ക് അന്ന് അത്ഭുതം ആയി തോന്നിയ കാര്യം നമ്മുടെ കുട്ടികൾ പ്രാവർത്തികമാക്കി കാണിച്ച് തരുന്നു
   നമ്മുടെ ഫുട്ബോൾ ഇപ്പോൾ മാറ്റത്തിന്റെ പാതയിൽ ആണ് അത് നമുക്ക് കണ്ട് അനുഭവിക്കാൻ സാധിക്കുന്നുണ്ട് .
നമ്മുടെ കുട്ടികളിൽ നമുക്ക് വിശ്വാസം അർപ്പിക്കാം അവർ നമുക്ക് അവരുടെ പ്രകടനം കൊണ്ട് മറുപടി തരും .
  U16 ടീമിന്റെ ചില മത്സരങ്ങൾ ഞാൻ കണ്ടിരുന്നു ഫുട്ബോൾ കളിയുടെ ക്വാളിറ്റി യും സൗദര്യംവും എന്താണ് എന്ന് അവർ കാണിച്ച് തന്നു .
പ്രായത്തിലും കവിഞ്ഞ പ്രകടനം ആണ് അവർ  കളിക്കളത്തിൽ പുറത്തെടുക്കുന്നത്

AFC ഗ്രൂപ്പ്‌ സ്റ്റേജിൽ നമുക്ക് ഇറാൻ ,വിയറ്റ്നാം ,ഇനോനേഷ്യ  പോലുള്ള ശക്തമായ എതിരാളികൾ ആണ് കാത്തിരിക്കുന്നത് . എനിക്ക് ഉറപ്പാണ്‌ നമ്മുടെ കുട്ടികൾ അവരെ അതിജീവിക്കും.
നിങ്ങൾ ഒരു ടീം ആയി ഒത്തൊരുമിച്ചു മുന്നോട്ട് പോകൂ..  എന്നാൽ നിങ്ങളെ തടയാൻ ആർക്കും കഴിയില്ല ..
നിങ്ങൾ അറിഞ്ഞതിലും അപ്പുറം ആണ് നിങ്ങളുടെ കഴിവുകൾ .

ആശംസകൾ നേരാം നമുക്ക് ... നമ്മുടെ ദേശത്തിന്റെ ശോഭ ഉയർത്താൻ പോകുന്ന പോരാളികൾക്ക്  ..

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Sunday, September 16, 2018

ദൈവം പടിയിറങ്ങുന്നു.....


നാല് വർഷതെ സുത്യർഹമായ ബന്ധം അവസാനിപ്പിച്ച് ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്‌സ് ഓഹരികൾ വിറ്റ് ഉടമസ്താവകാശത്തിൽനിന്ന് പിൻവാങ്ങുന്നു. മാസ്റ്റർ ബ്ലാസ്റ്റർ എന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന സച്ചിൻ ടെൻഡുൽക്കറുടെ വിളിപ്പേരില്നിന്ന് ഉരുതിരിഞ് വന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ലക്ഷകണക്കിന് ഫുട്‌ബോൾ ആരാധകർ നെഞ്ചിലേറ്റിയ ആ പേര്.


സച്ചിൽ ടെണ്ടുൽക്കർ എന്ന ലോകപ്രശസ്ത താരത്തിന്റെ പങ്കാളിത്തം ബ്ലാസ്റ്റേഴ്‌സിനെ ലോകശ്രദ്ധ ആകർഷിക്കുന്നതിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിൽ 20% ഓഹരി ആയിരുന്നു സച്ചിന് ഉണ്ടായിരുന്നത്.


ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് സച്ചിൻ ടീമിനെ കൈയൊഴിയുന്നത് എന്നിരുന്നാലും വരാനിരിക്കുന്ന അഞ്ചാം സീസണിലും തുടർന്നുള്ള എല്ലാ സീസണുകളിലും തന്റെ പരിപൂർണ്ണമായ പിന്തുണ ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാവുമെന്നും എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എല്ലാ കാലത്തും ഈ ക്ലബ്ബിന് വേണ്ടി തുടിച്ചുകൊണ്ടിരിക്കുമെന്നും സച്ചിൻ വ്യക്തമാക്കി.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

ക്രിക്കറ്റ്‌ ദൈവം ബ്ലാസ്റ്റേഴ്സനെ കൈവിട്ടതിൽ ഏറെ സങ്കടം എന്ന് ഫുട്ബോൾ ഇതിഹാസം


സച്ചിൻ തന്റെ ഓഹരി കൈമാറ്റം ചെയ്തതിൽ വിഷമം പങ്ക് വെച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ .
സച്ചിനെ പോലെ ഉള്ള ഒരാൾ ബ്ലാസ്റ്റേഴ്‌സ് വിടുന്നത് അത്ര നല്ല കാര്യം ആയി കാണാൻ കഴിയില്ല .
എന്നിരുന്നാലും നമ്മൾ മലയാളികളുടെ സ്വന്തം ടീം  ആയി മാറിയ നമ്മുടെ കൊമ്പനെ ആരാധകർ കൈ വിടില്ല എന്ന് അദ്ദേഹം പറഞ്ഞു
ഉറങ്ങി കിടന്ന കേരള ഫുട്ബോൾ നെ ഉണർത്തി കൊണ്ടുവന്നതിൽ ബ്ലാസ്റ്റേഴ്‌സ് വഹിച്ച പങ്ക് ചെറുത്‌ ഒന്നും അല്ലാ
അതുപോലെ തന്നെ ഒരുപാട് ടീമുകൾ ഉണ്ടായിട്ടും നമ്മുടെ സ്വന്തം കേരളാ ടീമിനെ ഏറ്റുഎടുക്കാൻ കാണിച്ച സച്ചിന്റെ മനസ്സ് അത് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .
ഈ അവസരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഉം സച്ചിന് നന്ദി പറഞ്ഞു .
എല്ലായിപ്പോഴും ഇതിഹാസം തങ്ങളുടെ കൂടെ ഉണ്ടായിരുന്നു
ടീമിന്റെ ഭാഗം അല്ലെങ്കിൽ കൂടിയും സച്ചിനും മഞ്ഞപ്പട യുടെ അംഗം ആണ് എന്ന് അവർ കൂട്ടി ചേർത്തു.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

ബ്ലാസ്റ്റേഴ്‌സ് ഇനി കേരളത്തിന്‌ സ്വന്തം


മലയാളികളുടെ അഴകും അളവും ഒത്തു ചേർന്ന കൊമ്പനെ സ്വന്തമാക്കി മലയാളികളുടെ സ്വന്തം ലുലു ഗ്രൂപ്പ്‌
പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ക്രിക്കറ്റ്‌ന്റെ ദൈവം ബ്ലാസ്റ്റേഴ്‌സ് നെ കൈ ഒഴിഞ്ഞു .. പകരം അത് ചെന്ന് എത്തിയത് ക്രത്യമായ കൈകളിലും ..

എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വാങ്ങിയതായി സൂചന. ഗോൾ ഡോട്ട് കോം ആണ് വാർത്ത പുറത്തു വിട്ടത്.

ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ അഴകും ..അളവും ..നിലവും ഒത്തു ചേർന്ന ഒരു ഫുട്ബോൾ ക്ലബ്ബ് ആണ് അതുപോലെ തന്നെ അളന്ന് തിട്ടപ്പെടുത്താൻ കഴിയുന്നതിലും മുകളിൽ ആണ് ലുലു ഗ്രൂപ്പും യുസുഫ് അലിയും
ഇനി ഒരുപക്ഷേ കളി മാറും ബിസ്സിനെസ്സ് മാറും ... ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറും .. കാരണം ബിസിനസ്‌ നടത്തി തഴക്കവും വഴക്കവും മാറിയ ആളുകളുടെ കൈകളിൽ ആണ് ഇപ്പോൾ മലയാളികളുടെ ബ്ലാസ്റ്റേഴ്‌സ് എത്തിയിരിക്കുന്നത്

മലയാളി ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്ന ഒരു ബ്ലാസ്റ്റേഴ്സനെ ഇപ്പോഴും കാണാൻ നമ്മുക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

എന്തായാലും ഉടമസ്ഥർ മാറുമ്പോൾ ടീമിലും പ്രകടനത്തിലും മാറ്റം വരും എന്ന് പ്രദീക്ഷിക്കാം.

✍️സ്വന്തം ലേഖകൻ

Friday, September 14, 2018

കേരള ഫുട്ബോള്‍ അസോസിയേഷന്‍റെ തുഗ്ലക് പരിഷ്കാരങ്ങളില്‍ പുതിയൊരു കരിത്തൂവല്‍ കൂടി



കേളികൊട്ടി നടത്തിയിരുന്ന കേരള അക്കാഡമി ലീഗിനെ ശവക്കല്ലറക്കുള്ളിലേക്കെടുത്ത പ്രഖ്യാപനം വന്നു.. ജില്ലകള്‍ തോറുമുള്ള കുരുന്നുപ്രതിഭകള്‍ക്ക് സംസ്ഥാനതലത്തില്‍ തിളങ്ങാനുള്ള സാധ്യതയൊരുക്കുന്നുതില്‍ വലിയ രീതിയിൽ സഹായകമായിരുന്നു KFA അക്കാഡമി ലീഗ് സംവിധാനം.. ഇനി മുതല്‍ അക്കാഡമി ലീഗ് അതത് ജില്ലാ ഫുട്ബോള്‍ അസോസിയേഷനുകളാണ് നടത്തുക.കള്ബ് ലീഗ് ചാംപ്യൻഷിപ്പ് പോലും നേരാംവണ്ണം നടത്താത്ത DFA കൾ അക്കാദമി ലീഗ് നല്ല രീതിയിൽ നടത്തുമെന്ന് ആരും സ്വപ്നം കാണണ്ട. ഇനി മുതൽ ജില്ലയിൽ  ജേതാക്കളാകുന്ന അക്കാദമികൾക്ക്  സംസ്ഥാനതലത്തിലൊരു മല്‍സരവും ഉണ്ടായിരിക്കുകയില്ല.. പൊരുതി നേടുന്ന വിജയങ്ങള്‍ക്ക് പുതിയ ചവിട്ടുപടികളിലേക്കെത്തിക്കാനാവില്ല എന്ന തിരിച്ചറിവില്‍ നിസ്സഹായതയോടെ നില്‍ക്കുകയാണ് ഓരോ അക്കാഡമികളും കുട്ടികളും.!

കഴിഞ്ഞ തവണയും U10 അല്ലാതെ മറ്റു ഏയ്ജ് കാറ്റഗറികളില്‍ സ്റ്റേറ്റ് ടൂര്‍ണമെന്‍റ് നടത്തിയിട്ടില്ല..  അതിന് മുൻപിലത്തെ വർഷം സംസ്ഥാന ലീഗ് ഒരു കാറ്റഗറിയിലും നടത്തിയില്ല.ആകെ പ്രതീക്ഷയായിരുന്ന KFA അക്കാഡമി ലീഗ് നിര്‍ത്തലാക്കുന്നതിലൂടെ ഇവര്‍ മുന്നോട്ട് വെക്കുന്ന ആശയമെന്താണ് ?

  പരിഷ്കാരങ്ങള്‍ ഇതില്‍ മാത്രമൊതുങ്ങുന്നില്ല, പുതിയ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പരിശോധിച്ചാല്‍ അക്കാഡമികളുടെ അടിത്തറ മാന്തുന്ന രീതിയിലാണ് കാര്യങ്ങള്‍ ..

1. ഇനി അക്കാഡമികള്‍ DFAയിലാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത് .

2.  ഒരോ ഏയ്ജ് കാറ്റഗറിക്കും പ്രത്യേകം 10000/- ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ അടക്കണം. ഏത് അക്കാഡമിയിലും മിനിമം U10 U12, U14, U16 എന്നിങ്ങനെ നാല് കാറ്റഗറി ബാച്ചുകളുണ്ടാവും. ഓരോ അക്കാദമിയും രജിസ്റ്റർ ചെയ്യാൻ പരമാവധി തുകയായി 40000 രൂപ DFA കളിൽ അക്കാദമികൾ അടക്കേണ്ടിവരും ജില്ലയിലും കുറഞ്ഞത് 30-തില്‍ കൂടുതല്‍ അക്കാഡമികളും ഉണ്ട്. അതായത് 12ലക്ഷം രൂപ DFA  ക്ക് വരുമാനമായി മാറും. അതിൻെ 10% തുക പോലും അക്കാദമികൾക്ക് വേണ്ടി ചെലവഴിക്കുമെന്ന് ആരും കരുതരുത്‌.

3. DFA നടത്തുന്ന ലീഗില്‍ ഒഫീഷ്യല്‍സിനും മറ്റു ചിലവുകള്‍ക്കുമാണ് ഈ തുകയെന്നാണ് പറയുന്നത്. അതും 300 രൂപ വെച്ച് 2 അല്ലെങ്കി 3 ഒഫീഷ്യല്‍സ്. എത്രയോ ലീഗ് മാച്ചുകള്‍ ഒരു റഫറിയെ പോലും തയ്യാറാക്കി കൊടുക്കാത്ത DFAകളുടെ നാടാണ് കേരളം.പല ജില്ലയിലും അക്കാദമി ലീഗ് നടത്തുവാൻ ഒഫിഷ്യൽസിനെ തരപ്പെടുത്തി കൊടുക്കുവാൻ KFA ക്ക് കഴിഞ്ഞില്ല. അക്കാദമികൾ സ്വന്തം ചെലവിലാണ് ഒഫിഷ്യൽസിനെ നിയോഗിച്ചിരുന്നത്. ഒഫീഷ്യൽപൊരിവെയിലത്ത് പോലും കളിനിയന്ത്രിച്ചവര്‍ക്ക് പറഞ്ഞുറപ്പിച്ച തുച്ഛമായ തുക പോലും കൊടുക്കാത്ത സംഭവങ്ങള്‍ അനേകമാണ്.

4. എല്ലാ അക്കാഡമികളും ഇനി ഒരു ക്ലബിന്‍റെ കീഴില്‍ കളിക്കാരെ രജിസ്ട്രേഷന്‍ നടത്തണം.. കേരളത്തില്‍ എത്ര AIFF രജിസ്റ്റേര്‍ഡ് ക്ലബുകളുണ്ട് ഇത്രയധികം അക്കാഡമികളിലെ കുട്ടികളെ അക്കോമഡേറ്റ് ചെയ്യാന്‍ ? ക്ലബുകളില്‍ രജിസ്ട്രേഷന്‍ ചെയ്താല്‍ ആ താരത്തെ കണ്ടുപിടിച്ച് വളര്‍ത്തിക്കൊണ്ട് വന്ന അക്കാഡമികളുടെ പ്രസക്തിയെന്താവും ? ക്ലബുകള്‍ ഈ കുട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ പ്രതിഫലം ആവശ്യപ്പെട്ടാല്‍ ആ അധികബാധ്യതയും കുട്ടികളുടെയോ, അക്കാഡമികളുടെയോ തലയിലാവില്ലേ ?

5. U14 , U16 കുട്ടികളെ AIFFല്‍ CRS registration ചെയ്യണം. 118/- ആണ് ഓരോ കുട്ടിക്കും ഇതിനായി KFAയില്‍ അടക്കേണ്ടത്.

6.ഓരോ അക്കാഡമികളും തങ്ങളുടെ കുട്ടികളെ ഇന്‍ഷുര്‍ ചെയ്യണം , കുറഞ്ഞത് 10000 വരെ അതിനും ചിലവ് വരും..

7. ഇനി  ചില DFA വക വേറൊരു ചവിട്ട്.. അക്കാഡമി ലീഗിന് രജിസ്ട്രേഷന്‍ നടത്തിയതിന് ശേഷം പിന്‍മാറിയാല്‍ 25000/- പിഴയൊടുക്കണം, പോര ലീഗ് മല്‍സരങ്ങള്‍ തുടങ്ങിയതിന് ശേഷമാണ് പിന്‍മാറുന്നതെങ്കില്‍ 50000/- ആണ് പിഴതുക.
പണം കൊണ്ട് മാത്രം പന്ത് കളിക്കാം എന്ന സിദ്ധാന്തം അരക്കിട്ടുറപ്പിക്കുന്ന പുതിയ നടപടികളെ ചോദ്യം ചെയ്യാന്‍ ഓരോ ഫുട്ബോള്‍ പ്രേമികളും മുന്നോട്ട് വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു . ഇത്രയധികം തുക ഈടാക്കുന്ന DFA ആകെ അക്കാഡമി ലീഗിന് നല്‍കുന്നത് ഒഫീഷ്യല്‍സിന് 300/- മാത്രമാണ്.
ഹോം- അവേ സിസ്റ്റത്തില്‍ നടത്തുന്ന ടൂര്‍ണമെന്‍റുകള്‍ ആയതിനാല്‍ ഹോം ടീം ആണ് കളികള്‍ നടത്തേണ്ടത്, എവേ ടീമുകളെ സംബന്ധിച്ചടുത്തോളം യാത്രാചിലവും അധികബാധ്യതയാവും
രജിസ്‌ട്രേഷൻ തുക യാതൊന്നും വാങ്ങാതെ അക്കാദമി ലീഗ് നടത്തുവാൻ കഴിയും. ഹോ മാച്ചിൻെ ചെലവ് ഹോം ടീം നോക്കിയാൽ മതി. പ്രൈസ് മണി മാത്രം KFA അല്ലെങ്കിൽ DFA കണ്ടെത്തിയാൽ മതി.

ഫുട്ബോള്‍ എന്ന വികാരത്തിനെ ചൊല്ലി മാത്രം അക്കാഡമികള്‍ നടത്തുന്ന കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ചെറുകിട അക്കാഡമികളെ കഴുത്തു ഞെരിച്ച് കൊല്ലുകയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാസ്റൂട്ട് പ്രോഗ്രാമിനുള്ള അവാര്‍ഡ് നേടിയതിന്‍റെ ചൂട് പോവാത്ത കേരള ഫുട്ബോള്‍ അസോസിയേഷന്‍ .

'' നമ്മളെത്ര കഷ്ടപ്പെട്ട് സ്വന്തം പോക്കറ്റില്‍ നിന്നും പണമിറക്കി നടത്തിയിട്ടും അധികാരികള്‍ ഇങ്ങനെ നെഞ്ചത്ത് കല്ലിറക്കി വെക്കുമ്പോള്‍ ഈ ഫുട്ബോളിനെ പോലും വെറുത്ത് പോവുകയാണ് '' എന്നാണ് ഒരു അക്കാഡമി മാനേജര്‍ കണ്ണീരോടെ പങ്ക് വെച്ചത്..
ഫുട്‌ബോളിനെ കൊല്ലുന്ന ഇത്തരം തീരുമാനം എടുക്കുന്ന KFA യുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രൂപപ്പെട്ട് വരികയാണ്. അക്കാദമി ലീഗിനെ സംബന്ധിച്ച് തീരുമാനം എടുക്കുംപോൾ എന്ത് കൊണ്ട്  കേരളത്തിലെ അക്കാദമി പ്രതിനിധികളെ വിളിച്ചു  KFA ആലോചില്ല എന്നതിൽ തന്നെ കച്ചവട താത്പര്യം വ്യകതമാണ്. DFA കൾക്ക് കാശുണ്ടാക്കാനുളള വഴിയായി അക്കാദമി ലീഗിനെ KFA  മാറ്റിയിരിക്കുന്നു.

ഇനി വേണ്ടത് കൃത്യമായ അഴിച്ചുപണികളാണ്. മുകളില്‍ നിന്ന് തുടങ്ങണം.

 വ്യക്തമായ ബിസിനസ് താല്‍പര്യത്തോടെ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനിയെ വെച്ച് 'ബ്ലാസ്റ്റേഴ്സ് ' അക്കാഡമികള്‍ തട്ടിക്കൂട്ടുന്നതിന് കാണിക്കുന്ന ശുഷ്കാന്തി ഇത്തിരിയെങ്കിലും ഈ കളിയോട് കാണിക്കണം. ദന്തഗോപുരങ്ങളിലിരുന്ന് നിങ്ങള്‍ തല്ലിക്കെടുത്തുന്നത് നാളെ വിരിയേണ്ട പൂമൊട്ടുകളെ മാത്രമല്ല, വിതറാന്‍ വെച്ച വിത്തുകളെ കൂടെയാണ്.. കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല..

കടപ്പാട് : ഫൈസൽ കൈപ്പത്തൊടി 
ജസ്റ്റ്‌ ഫുട്ബോൾ

Thursday, September 13, 2018

കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ



ഉറങ്ങിക്കിടന്ന ഇന്ത്യൻ ഫുട്ബോളിനെ ഉണർത്തിയത് ഐ എസ് എൽ ആണ്. അതുപോലെ അധികമാരും അറിയാതിരുന്ന മലയാളികളുടെ ഫുട്ബോൾ ഭ്രാന്തിനെ ലോകം മുഴുവൻ അറിയിച്ചത് ഈ കൊമ്പന്മാരാണ്. മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട്ടാളം. കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണുകളിൽ രണ്ടു തവണ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കരുത്തുറ്റ ഒരു ടീമിനെ തന്നെയാണ് രംഗത്തിറക്കുന്നത്


ഗോൾകീപ്പർമാർ :
നവീൻകുമാർ, ധീരജ് സിങ്, സുജിത് എന്നിവരാണ് ഇത്തവണ കൊമ്പന്മാരുടെ ഗോൾവല കാക്കാൻ ഇറങ്ങുന്നത്. U17 ലോകകപ്പിലെ പ്രകടനത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ കണ്ണിലുണ്ണിയായ ധീരജ്  സീനിയർ ടീമിലേക്കുള്ള ഭാവി വാഗ്ദാനമാണ്. യൂറോപ്യൻ ടീമുകളുടെയും  മറ്റു ഐ എസ് എൽ ടീമുകളുടെയും ഓഫറുകൾ അവഗണിച്ചാണ് ധീരജ് മഞ്ഞക്കുപ്പായം തിരഞ്ഞെടുത്തത്. മുൻ ചർച്ചിൽ, എഫ് സി ഗോവ താരമായിരുന്ന നവീൻ കുമാറും മലയാളത്തിന്റെ യുവരക്തം നമ്മുടെ സ്വന്തം സുജിത്തും ബ്ലാസ്റ്റേഴ്സിന്റെ കാവൽക്കാരായുണ്ട്. വിദേശ ഗോൾ കീപ്പർ ഇല്ല എന്നുള്ളത് ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന്റെ പ്രത്യേകതയാണ്.

പ്രതിരോധ നിര:
നെമഞ്ച പെസിച്ച്, സിറിൽ കാലി, ലാൽറുതാര,ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക്ക, അബ്ദുൾ ഹക്കു,പ്രീതംകുമാർ, ലാൽതകിമ, മൊഹമ്മദ്‌ റാകിപ് എന്നിവരാണ് കൊമ്പന്മാരുടെ കോട്ട കാക്കുന്ന പടയാളികൾ. എന്നും ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് പ്രതിരോധം തന്നെയാണ്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകർക്കുക ഏതൊരു ടീമിനും വെല്ലു വിളിയാണ്. പ്രത്യേകിച്ച് ഇന്ത്യൻ പ്രതിരോധം കാക്കുന്ന ഭൂതം,കൊമ്പന്മാരുടെ തിടമ്പേറ്റുന്ന സന്ദേശ് ജിങ്കാൻ ടീമിൽ ഉള്ളപ്പോൾ.ഇത്തവണ കൂട്ടിന് സാക്ഷാൽ അനസ് എടത്തൊടിക്ക കൂടി എത്തുമ്പോൾ പഴുതടച്ച പ്രതിരോധം തന്നെയാണ്  ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്നത്. വിദേശ താരങ്ങളായ കാലിയും പെസിച്ചും ഇതിനു ശക്തി പകരുന്നു. യുവ രക്തങ്ങളായ ലാലുവും ഹക്കുവും മികവിൽ ഒട്ടും പിറകിലല്ല. റാകിപും, പ്രീതവും, ലാൽതക്കിമയും പ്രതിരോധത്തിന് ശക്തി പകരും.

മധ്യനിരയിലെ മാന്ത്രികർ :
പെക്കുസൺ, കിസിറ്റോ, സക്കീർ, സഹൽ, നേഗി, റാവത്, പ്രശാന്ത്, നർസാരി, ലോകെൻ മീട്ടെ, ഋഷി, ഗോഗോയ്  എന്നിവരാണ് കൊമ്പന്മാരുടെ മധ്യനിര കയ്യടക്കുന്നത്. എന്നും ബ്ലാസ്റ്റേഴ്സിന് ഒരു തലവേദന സൃഷ്ടിക്കുന്ന മേഖലയാണ് മിഡ്ഫീൽഡ്. ഇത്തവണ മികച്ച ഒരുപിടി താരങ്ങൾ മഞ്ഞക്കുപ്പായത്തിൽ തയ്യാറെടുക്കുന്നുണ്ട്. പെക്കുമോനും ഡ്യുഡിനും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് കരുതുന്നു. ഡിഫൻസീവ് മിഡിൽ സക്കീറിന്റെ അനുഭവസമ്പത്ത് കൊമ്പന്മാർക്ക് ഗുണം ചെയ്യും. വിങ്ങുകളിലൂടെ മിന്നലാക്രമണം നടത്താൻ പ്രാപ്തനായ പ്രശാന്തിനെയും ലോകെൻ മീട്ടയെയും ഫിൻലന്റിൽ അയച്ചു പ്രത്യേക പരിശീലനം കൊടുത്തതിൽ ബ്ലാസ്റ്റേഴ്‌സ്മാനേജ്മെന്റ് ഇത്തവണ മധ്യനിരയിലെ പോരായ്മ മാറ്റാൻ ഉദ്ദേശിച്ചു തന്നെയാണ് എന്നുള്ളത് വ്യക്തം. റിസർവ് ടീം ക്യാപ്റ്റൻ കൂടിയായ സഹലുംകൂടെ ഋഷിയും , U17 താരം നേഗി, റാവത്, ഗോഗോയ്,കൂടെ ഹാലിച്ചരൻ നർസാരിയും... ഇത്തവണ കളി മാറും.

കൊമ്പന്മാരുടെ കൊമ്പ് അഥവാ മുന്നേറ്റനിര :
വിനീത്, സ്ളാവിസ സ്റ്റോൺജോവിക് ,മെതേജ്  പോപ്ലാന്റിക്, സിയമെൻ ഡോങ്കെൽ, ഖാർപൻ, അഫ്ദൽ, ജിതിൻ എന്നിവരാണ് മഞ്ഞപ്പട്ടാളത്തിന്റെ മുന്നണിപ്പോരാളികൾ. ആക്രമണത്തിന്റെ തേര് തെളിക്കാൻ മലയാളത്തിന്റെ സ്വന്തം സിക്കെയുടെ കൂടെ സ്ലാവിസയുടെയും  മെതാജിന്റെയും സാന്നിധ്യം കൊമ്പന്മാർക്ക് ഇരട്ടി കരുത്താണ് നൽകുന്നത്. കൂടെ ഡോങ്കലും ഖാർപനും കൂടുമ്പോൾ അത് പതിന്മടങ്ങാകും. കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന ചുണക്കുട്ടികൾ ജിതിനും അഫ്ദലും ഇത്തവണ എതിർ ബോക്സിൽ ആക്രമണങ്ങളുടെ പെരുമഴതന്നെ തീർക്കും.

ഡേവിഡ് ജെയിംസ് എന്ന അതികായൻ :
ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്വി താരമായിരുന്ന ജെയിംസ് ഇത്തവണ കപ്പടിക്കാൻ തന്നെ ഉദ്ദേശിച്ചാണ് ടീം സെറ്റ് ചെയ്യുന്നത്. മികച്ച ഇന്ത്യൻ - മലയാളി  യുവതാരങ്ങളെ സൈൻ ചെയ്തു ചുറുചുറുക്കുള്ള ഒരു മഞ്ഞപ്പട്ടാളത്തെ അണിയിച്ചൊരുക്കുകയാണ് ഡിജെ. പേരും പ്രശസ്തിയുമുള്ള വിദേശതാരങ്ങൾക്ക് റിട്ടയർമെന്റ് ലൈഫ് അടിച്ചു പൊളിക്കാനുള്ള പാളയമല്ല ബ്ലാസ്റ്റേഴ്‌സ് എന്ന വ്യക്തമായ സൂചന വിദേശ സൈനിങ്ങിലും ഡിജെ വ്യക്തമാക്കുന്നുണ്ട്. ആദ്യ സീസൺ മുതൽ ഐഎസ് എൽ റീഡ് ചെയ്യുന്ന ഡിജെക്ക് കൊമ്പന്മാരുടെ  അശ്വമേധത്തെ കുറിച്ച് വ്യക്തമായ പ്ലാനുകളും ഉണ്ട്. അതെല്ലാം ഇനി ഐ എസ് എൽ ഗോദയിൽ കാണാം.

പന്ത്രണ്ടാമൻ :
 കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ കരുത്ത് എന്താണെന്നു ചോദിച്ചാൽ ശക്തരായ വിമർശകരും എതിരാളികളും ഒരേ സ്വരത്തിൽ  പറയുന്ന ഉത്തരമാണ് 'ബ്ലാസ്റ്റേഴ്‌സ് ആരാധകർ'.  ടീമിന്റെ പന്ത്രണ്ടാമൻ എന്ന വാക്ക് അന്വർത്ഥമാക്കുന്ന വിധം ടീമിനെ ചങ്കു പറിച്ചു സ്നേഹിക്കുന്ന പതിനായിരങ്ങൾ ആർത്തലക്കുന്ന സ്റ്റേഡിയത്തിൽ കളിക്കാൻ ഏത് എതിർടീമിനും മോഹമാണ്. ഇന്ത്യൻ ഫുട്‍ബോൾ ആരാധകരുടെ ശരിയായ കരുത്ത് ലോകത്തിന്റെ മുന്നിൽ തുറന്നിട്ടത് ബ്ലാസ്റ്റേഴ്‌സ് ആരാധകരിലൂടെയാണ്. മഞ്ഞപ്പട, ബ്ലാസ്റ്റേഴ്‌സ് ആർമി തുടങ്ങി പേരുള്ളതും ഇല്ലാത്തതുമായ നിരവധി ഫാൻ ഗ്രൂപ്പുകൾ കൊമ്പന്മാർക്ക് സ്വന്തം. ഹോം എവേയ് വത്യാസമില്ലാതെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പിന്നിൽ എപ്പോഴും ഉണ്ടാവും ഇവർ. സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും ഇവരേക്കാൾ ആക്ടിവും ബാഹുല്യവുമുള്ള  ഒരു ആരാധകവൃന്ദം ഐ എസ് എല്ലിൽ ഒരു ടീമിനും ഇല്ലെന്നു തന്നെ പറയാം.ഇവർ യഥാർത്ഥത്തിൽ ടീമിന്റെ പന്ത്രണ്ടാമനല്ല. മറിച്ചു ഒന്നാമൻ തന്നെയാണ്.

ഐ എസ് എല്ലിൽ ഡിജെയും പിള്ളേരും കൂടെ ആരാധകരും ചേർന്ന് നടത്തുന്ന കൊമ്പന്മാരുടെ എഴുന്നെള്ളിപ്പിന് സൗത്ത്സോക്കേഴ്സിന്റെ എല്ലാവിധ ആശംസകളും. ഇത്തവണ ഐ എസ് എൽ ജേതാക്കൾക്കണിയാനുള്ള ആ തിടമ്പ് കൊമ്പന്മാരുടെ മസ്തകത്തിൽ അഴകുവിടർത്തട്ടെ എന്ന് ആശംസിക്കുന്നു.

ലേഖനം: അബ്ദുൾ റസാഖ് സൗത്ത് സോക്കേഴ്സ് 

Blog Archive

Labels

Followers