Showing posts with label Kovalam FC. Show all posts
Showing posts with label Kovalam FC. Show all posts

Sunday, July 5, 2020

"സ്ട്രൈക്കരെ നായ കടിച്ചു . ടീമിന് സമനില" |കഥ-5| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇന്ന് നമ്മള്‍ പോവുന്നത് ഫുട്‌ബോള്‍ തറവാട്ടിലേക്കാണ്-ഇംഗ്ലണ്ടിലേക്ക്. കാല്‍പ്പന്ത് കളിയുടെ ആസ്ഥാനമായ രാജ്യത്ത് അസംഖ്യം ഫുട്‌ബോള്‍ ക്ലബുകളുണ്ട്. ഓരോ കൗണ്ടിക്കും സ്വന്തം ക്ലബുണ്ടെങ്കില്‍ കൊച്ചു പ്രദേശങ്ങള്‍ക്കും അവരുടെ പ്രാദേശികത ഉയര്‍ത്തി ചെറിയ ക്ലബുകളുണ്ട്. എല്ലായിടത്തും നല്ല മൈതാനങ്ങള്‍, നല്ല സംവിധാനങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. 20 വന്‍ ക്ലബുകള്‍ പോരടിക്കുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അവിടെ കളിക്കുന്നവര്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും ചെല്‍സിയും ടോട്ടനവുമെല്ലാമാണെങ്കില്‍ ഈ കഥയിലെ ക്ലബ് എല്ലാവര്‍ക്കും അത്ര സുപരിചിതിമായിരിക്കില്ല. പക്ഷേ 121 വര്‍ഷത്തെ വലിയ പാരമ്പര്യം ക്ലബിനുണ്ട്-ടോര്‍ക്കെ യുനൈറ്റഡ് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന ടോര്‍ക്കെ യുനൈറ്റഡ് എഫ്.സി. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ദി ഗള്‍സ് എന്നാണ് ടീം അറിയപ്പെടുക. 1899 ല്‍ സ്ഥാപിച്ച ക്ലബ് ഇംഗ്ലീഷ് ദേശീയ ലീഗില്‍ സ്ഥിരമായി കളിക്കുന്നവരാണ്. മികച്ച റെക്കോര്‍ഡും അവര്‍ക്കുണ്ട്. 2019 ല്‍ എഫ്.എ കപ്പിലും ടീം പങ്കെടുത്തിരുന്നു. മൂന്നാം റൗണ്ട് വരെയെത്തി അവിടെ ബ്രൈട്ടണോട് പരാജയപ്പെട്ടവരാണ്.
ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ടോര്‍ക്കെയുടെ പേരില്‍ വിഖ്യാത നേട്ടങ്ങളില്ല കെട്ടോ. വലിയ കിരീടങ്ങളൊന്നും അവര്‍ സ്വന്തമാക്കിയിട്ടില്ല. അവര്‍ക്കായി സൂപ്പര്‍ താരങ്ങളാരും കളിച്ചിട്ടുമില്ല. പക്ഷേ ലോക ഫുട്‌ബോളിന്റെ രസകരമായ അധ്യായങ്ങള്‍ തിരഞ്ഞാല്‍ അവിടെ ടോര്‍ക്കെയുണ്ട്. ആ കഥയാണ് പറയാന്‍ പോവുന്നത്.

സ്‌ട്രൈക്കറെ നായ കടിച്ചു, ടീമിന് സമനില

1987 ലെ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ലീഗ്. മെയ് 9 ന് ടോര്‍ക്കെയും ക്ര്യു അലക്‌സാണ്ടറിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം. രണ്ട് ടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു. കാരണം പോയിന്റ് ടേബിളില്‍ പിറകിലാണ്. പരാജയപ്പെട്ടാല്‍ തരം താഴ്ത്തല്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരം താഴ്ത്തപ്പെടുക എന്ന് പറഞ്ഞല്‍ അതിനോളം വലിയ വേദനയില്ല. ടോര്‍ക്കെ എന്ന നഗരത്തിന്റെ പ്രതിനിധികളാണ് ടോര്‍ക്കെ എഫ്.സി. തോറ്റാല്‍ താരങ്ങളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ. കൂടാതെ സ്വന്തം മൈതാനത്താണ് കളി. 6000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ അതിന്റെ ഇരട്ടി കാണികളുമുണ്ട്. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിടുമ്പോള്‍ ക്ര്യു അലക്‌സാണ്ടറിയക്ക് രണ്ട് ഗോള്‍ ലീഡ്. ടോര്‍ക്കെ ക്ലബിന്റെ താരങ്ങളും ആരാധകരുമെല്ലാം നിരാശയുടെ പുതപ്പിനുള്ളിലായിരുന്നു. ക്ര്യു അലക്‌സാണ്ടറിയയുടെ പ്രതിരോധമാവട്ടെ ശക്തമായിരുന്നു. എളുപ്പത്തില്‍ കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ. ആരാധകര്‍ ഒന്നുറപ്പിച്ചു-ഈ സീസണില്‍ ടീം തരം താഴ്ത്തപ്പെട്ടത് തന്നെ.
രണ്ടാം പകുതി ആരംഭിക്കുന്നു. തുടക്കത്തില്‍ തന്നെ ടോര്‍ക്കെക്ക് അനുകൂലമായ ഫ്രീകിക്ക്. ക്ര്യ അലക്‌സാണ്ടറിയാക്കാര്‍ പ്രതിരോധ മതില്‍ തീര്‍ത്തു. ടോര്‍ക്കെക്കായി ഷോട്ട് പായിക്കാന്‍ എത്തിയത് അവരുടെ സ്‌ട്രൈക്കര്‍ ജെയിംസ് ആന്റണി മഗ്നിച്ചോല്‍. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായിരുന്നതിനാല്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. ടീമിന് മല്‍സരത്തിലേക്ക് തിരികെ വരാന്‍ എന്തെങ്കിലും സാധ്യത ആ കിക്ക് മാത്രമായിരുന്നു. സ്‌റ്റേഡിയം നിശബ്ദം. സമ്മര്‍ദ്ദത്തിന്റെ പകല്‍ വെളിച്ചത്തില്‍ കിക്കെടുക്കാന്‍ റഫറിയുടെ വിസില്‍. മഗ്നിച്ചോല്‍ മുന്നോട്ട് വന്നു- നീളന്‍ ഷോട്ടായിരുന്നു. പ്രതിയോഗികളില്‍ ഒരാളുടെ ദേഹത് തട്ടി പന്ത് വലയില്‍ കയറി. പിന്നെ ആരവമായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനായല്ലോ...
അതോടെ ടീം ആകെ മാറി. ആക്രമണങ്ങള്‍ മാത്രം. സ്‌ക്കോട്ടുലാന്‍ഡുകാരനായ മഗ്നിച്ചോല്‍ തന്നെയായിരുന്നു ആക്രമണങ്ങളുടെ സുത്രധാരന്‍. പക്ഷേ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് സമനില നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി. അവസാന മിനുട്ടുകളില്‍ മഗ്നിച്ചോല്‍ പന്തിനായി കുതിക്കവെ അപ്രതീക്ഷിതമായി മൈതാനത്ത് ഒരു നായ-ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട കൂറ്റന്‍ നായ. മഗ്നിച്ചോല്‍ പന്തിനായി ഓടുമ്പോള്‍ അതേ വേഗതയില്‍ പിറകെ നായയും. പന്ത് പുറത്തേക്ക് പോയ വേളയില്‍ കളിക്കാരന്‍ വേഗത കുറച്ചപ്പോള്‍ അതാ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി കയറിയിരിക്കുന്നു വലിയ നായ. റഫറിയും സഹതാരങ്ങളും ഗ്യാലറിയും അന്ധാളിച്ച് നില്‍ക്കവെ ബ്രൈന്‍ എന്ന് പേരുളള ആ കുറ്റന്‍ നായ താരത്തിന്റെ ദേഹം കടിച്ചു കീറി. വലത് കാലിലും നന്നായി കടിച്ചു. സ്വന്തം താരത്തെ രക്ഷിക്കാന്‍ ഓടിയടുത്ത ടോര്‍ക്കെയുടെ സഹതാരങ്ങളും ഒരു നിമിഷം നായയുടെ അരികിലേക്ക് എത്താന്‍ മടിച്ചു. റഫറി വിസിലുമായി ഓടിയെത്തി. മഗ്നിച്ചോല്‍ ആകെ പരിഭ്രാന്തനായിരുന്നു. നായയുടെ ഉടമ വന്ന് രംഗം ശാന്തമാക്കിയെങ്കിലും രക്തത്തില്‍ കുളിച്ചിരുന്നു കളിക്കാരന്‍. സംഭവിച്ചത് ഇത്രയുമാണ്-പുറത്തേക്ക് പോവുന്ന പന്തിനെയാണ് മഗ്നിച്ചോല്‍ ചേസ് ചെയ്തത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ പ്രത്യേകത മൈതാനത്തിന് അരികില്‍ വരെ കസേരകളുണ്ടാവും. അവിടെ കളി കാണുകയായിരുന്നു ബ്രൈന്‍ എന്ന നായയുടെ ഉടമ. പക്ഷേ മഗ്നിച്ചോല്‍ ഓടിയടുത്തപ്പോള്‍ നായ കരുതി ഈ വരവ് തന്റെ ഉടമയെ ആക്രമിക്കാനാണെന്ന്. അങ്ങനെയാണ് അവനും രംഗത്ത് വന്നത്.

മൈതാനത്ത് കിടന്ന താരത്തെ പരിചരിക്കാനായി ടീമിന്റെ മെഡിക്കല്‍ സംഘമെത്തി. പുറത്തും കാലിലും വലിയ കെട്ടുകള്‍ക്കായി അഞ്ച് മിനുട്ടോളമെടുത്തു. ഈ സമയമത്രയും രണ്ട് ടീമിലെയും കളിക്കാര്‍ മഗ്നിചോലിന് ചുറ്റുമായിരുന്നു. അവസാനം റഫറി കളി തുടരാന്‍ നിര്‍ദ്ദേശം നല്‍കി. നായയുടെ വിളയാട്ടത്തില്‍ നഷ്ടമായ അഞ്ച് മിനുട്ട് അധിക സമയമായി പ്രഖ്യാപിച്ച് കളി തുടരാന്‍ പറഞ്ഞു.
ക്ര്യു അലക്‌സാണ്ടറിയാ താരങ്ങളെല്ലാം പ്രതിരോധം തീര്‍ത്തു. അഞ്ച് മിനുട്ട് പിടിച്ചുനിന്നാല്‍ മതിയല്ലോ. പക്ഷേ ടോര്‍ക്കെയുടെ പോള്‍ ഡോബ്‌സണ്‍ എന്ന മുന്‍നിരക്കാരന്‍ പണി പറ്റിച്ചു. അസാമാന്യ വേഗതയില്‍ പന്തുമായി കയറിയ ഡോബ്‌സണ്‍ ടോര്‍ക്കെയുടെ സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ആവേശഭരിതമായി. താമസിയാതെ റഫറിയുടെ ലോംഗ് വിസിലുമെത്തി. മല്‍സരം 2-2. സമനില വഴി ടോര്‍ക്കെക്കാര്‍ തരം താഴത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസത്തെ വലിയ വാര്‍ത്ത ടോര്‍ക്കെയുടെ മാനം കാത്ത താരങ്ങളായിരുന്നില്ല-ആ ജര്‍മന്‍ ഷെപ്പേര്‍ഡായിരുന്നു. കാരണം നായ രംഗ പ്രവേശം ചെയ്തിലായിരുന്നുവെങ്കില്‍ ടോര്‍ക്കെക്ക് ആ അഞ്ച് മിനുട്ട് അധികസമയം ലഭിക്കുമായിരുന്നില്ല. സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും കഴിയുമായിരുന്നില്ല. സ്വന്തം താരത്തിന്റെ രക്തം കുടിച്ചെങ്കിലും ടോര്‍ക്കെ ആരാധകര്‍ ഇന്നും ബ്രൈന്‍ എന്ന നായയെ മറക്കാന്‍ വഴിയില്ല. മല്‍സരത്തിന് ശേഷം മഗ്നിച്ചോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അദ്ദേഹത്തിന്. കാലിലും പുറത്തുമായി നായയുടെ പല്ലിറങ്ങിയ മൂന്ന് വലിയ കുഴികളും.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 22, 2020

"ഒരു കളി, 178 ദിവസം" |കഥ-2| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



നിങ്ങളൊക്കെ ഫുട്‌ബോള്‍ നന്നായി കളിക്കുന്നവരല്ലേ... ഒരു മല്‍സരം എത്ര മിനുട്ടാണ് എന്ന് കളി അറിയുന്നവരോട് ചോദിക്കുന്നത് അവരെ പരിഹസിക്കുന്നതിന് തുല്യമാണ്. 90 മിനുട്ടാണ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഔദ്യോഗിക സമയം. ചിലപ്പോള്‍ ഇഞ്ച്വറി സമയമുണ്ടാവും. അത് ശരാശരി അഞ്ച് മിനുട്ട്. ഇനി നോക്കൗട്ട് മല്‍സരമാണെങ്കിലോ..?  90 മിനുട്ട്  മല്‍സരം സമനിലയിലാണെങ്കില്‍ 30 മിനുട്ട് അധികസമയം അനുവദിക്കും. അപ്പോഴും സമനിലയാണെങ്കില്‍ ഷൂട്ടൗട്ട്. അവിടെയും റിസല്‍ട്ട് വന്നിട്ടില്ലെങ്കില്‍ സഡന്‍ഡെത്ത് വരും. അങ്ങനെയാണ് മല്‍സരത്തില്‍ തീരുമാനമുണ്ടാവുക.  സമനിലയും അധികസമയവും ഷൂട്ടൗട്ടും പിന്നെ ഡസന്‍ഡെത്തുമെല്ലാം ചേരുമ്പോള്‍ തന്നെ 140 മിനുട്ട്. അതായത്-രണ്ടര മണിക്കൂര്‍. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ചരിത്രം നോക്കിയാല്‍ രണ്ട് വലിയ മല്‍സരങ്ങളുണ്ട്. ഒരു മല്‍സരം ദീര്‍ഘിച്ചത് മൂന്നര മണിക്കൂറോളം.  മറ്റൊരു മല്‍സരം ദീര്‍ഘിച്ചത് 178 ദിവസം. ആ കഥകളാണ് പറയാന്‍ പോവുന്നത്- കേള്‍ക്കാന്‍ റെഡിയല്ലേ...

കളിയോട് കളി

രണ്ടാം ലോക മഹായുദ്ധമെന്ന് കേട്ടാല്‍ നമ്മുടെ മുന്നിലേക്ക് വരുന്ന രണ്ട് നഗരങ്ങള്‍ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയുമല്ലേ... പക്ഷേ യുദ്ധകാലത്ത് ഫുട്‌ബോള്‍ പ്രേമികളെല്ലാം വലിയ വേദനയിലായിരുന്നു-കളികളെല്ലാം  ഉപേക്ഷിക്കപ്പെട്ട സമയം.  പല മൈതാനങ്ങളും യുദ്ധ വേദികളായ കാഴ്ച്ച. 1945 ലായിരുന്നല്ലോ യുദ്ധത്തിന് വിരാമമായത്. അതോടെ കളിമുറ്റങ്ങളും ഉണര്‍ന്നു. 1946  മാര്‍ച്ച് 30ന്  ഇംഗ്ലണ്ടിലെ സ്‌റ്റേക്ക്‌പോര്‍ട്ടിലുള്ള വലിയ റഗ്ബി മൈതാനമായ എഡ്ഗിലി പാര്‍ക്കില്‍  അക്കാലത്തെ രണ്ട് പ്രമുഖ ഇംഗ്ലീഷ് ക്ലബുകള്‍ ഏറ്റുമുട്ടി. ആതിഥേയരായ സ്റ്റോക്ക് പോര്‍ട്ട് കൗണ്ടിയും ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സും.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായിരുന്നില്ല കെട്ടോ. സെക്കന്‍ഡ് ഡിവിഷനുമല്ല. മൂന്നാം ഡിവിഷന്‍ പോരാട്ടം. പക്ഷേ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഇവര്‍ തമ്മിലുള്ള ആദ്യ പാദ പോരാട്ടം 2-2 ലായിരുന്നു. ഏത് വിധേനയും വിജയിയെ കണ്ടെത്താന്‍ നടന്ന രണ്ടാം പാദം 90 മിനുട്ട് പിന്നിട്ടപ്പോഴും  2-2 ല്‍ തന്നെ. അതോടെ റഫറി 30 മിനുട്ട് എക്‌സ്ട്രാ സമയം അനുവദിച്ചു. ആ സമയത്തും സമനില. അക്കാലത്ത് ഇംഗ്ലണ്ടില്‍ മാത്രം നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കമായിരുന്നു ജയിക്കും വരെ കളി തുടരുക എന്നത്. അതായത്  കളി അനിശ്ചിതമായി തുടരും. ആരാണോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്, അവര്‍ വിജയിക്കും. പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ട ഗോള്‍ഡന്‍ ഗോള്‍ ശൈലി പോലെ. അങ്ങനെ കളി തുടര്‍ന്നു. ആകാശത്ത് നിന്ന്് സൂര്യന്‍ മറയാന്‍ തുടങ്ങി. അപ്പോഴും ഗോളില്ല. 173- ാം മിനുട്ടില്‍ സ്‌റ്റോക്ക് പോര്‍ട്ട് സിറ്റിയുടെ  ലെസ് കോക്കര്‍ പന്ത് പ്രതിയോഗികളുടെ വലയില്‍ എത്തിച്ചിരുന്നു. അവര്‍ ആഘോഷവും തുടങ്ങങിയപ്പോഴതാ റഫറി പറയുന്നു കളിക്കാരന്‍ ഓഫ് സൈഡാണെന്ന്. ഫ്‌ളഡ്‌ലിറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍  സന്ധ്യയായപ്പോള്‍ കളി നിര്‍ത്തി. അന്ന് തന്നെ മറ്റൊരു റിപ്ലേ പോരാട്ടത്തിന് തീരുമാനമായി. എവിടെ കളി നടക്കണമെന്നതിന് ടോസിട്ടു. അതില്‍ ഭാഗ്യം  ഡോണ്‍കാസ്റ്ററിനായിരുന്നു. അങ്ങനെ മൂന്നാം പാദം. അതില്‍ നാല് ഗോളിന് ഡോണ്‍കാസ്റ്റര്‍ അനായാസം ജയിച്ചു. അപ്പോഴേക്കും മല്‍സരം പിന്നിട്ട സമയം കൂട്ടുകാര്‍ ഓര്‍ത്തുനോക്കു.... 3 മണിക്കൂര്‍ 23 മിനുട്ട്...! ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ സമയം ചെലവഴിച്ച ഒരു മല്‍സരം ഇന്നുമില്ല...
ഇതോടൊപ്പം നമ്മുടെ കേരളത്തിലെ രസമുള്ള അനുഭവം പറയട്ടെ. ഇവിടെ മുമ്പ് പ്രമുഖ ടീമുകളുടെ മല്‍സരങ്ങള്‍ പലപ്പോഴും സമനിലകളായി മാറാറുണ്ടായിരുന്നു. അത് സംഘാടകരുടെ വേലയായിരുന്നുട്ടോ..... സംഘാടകര്‍ റഫറിമാരെ സ്വാധീനിക്കും. പ്രമുഖരുടെ പോരാട്ടമാവുമ്പോള്‍ കാണികള്‍ നിറഞ്ഞെത്തും. ആദ്യ മല്‍സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ അടുത്ത ദിവസം ഇതേ മല്‍സരം നടത്തും. അന്നും കാണികള്‍ നിറഞ്ഞെത്തും. അങ്ങനെ സംഘാടകര്‍ക്ക്് കാശുണ്ടാക്കാം. ഈ കളി കച്ചവടത്തില്‍ കളിക്കാര്‍ക്കും റഫറിക്കും കമ്മീഷന്‍ നല്‍കിയിരുന്നൂട്ടോ.....

ആദ്യപകുതി 2019 ല്‍, രണ്ടാം പകുതി 2020 ല്‍

ഇനി ഏറ്റവുമധികം ദിവസമെടുത്ത മല്‍സരമാണ്....ആ ചരിത്രം നമുക്ക് അരികിലാണ് കെട്ടോ.... ഈ കോവിഡ് കാലത്ത്. സ്പാനിഷ് ലാലീഗ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാം ചാടിയെഴുന്നേല്‍ക്കില്ലേ. അവിടെ മെസിയുണ്ട്, കരീം ബെന്‍സേമയുണ്ട്, ഈഡന്‍ ഹസാര്‍ഡുണ്ട്... അങ്ങനെ എല്ലാവരും ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന വലിയ ലീഗ്. ലാലീഗയുടെ സെക്കന്‍ഡ് ഡിവിഷനിലും സൂപ്പര്‍ താരങ്ങളുണ്ട്. ഗംഭീര അങ്കങ്ങള്‍ നടക്കാറുണ്ട്. 2019 ഡിസംബര്‍ 15ന് ലാലീഗ സെക്കന്‍ഡ് ഡിവിഷനില്‍  വലിയ മല്‍സരം. ആല്‍ബെസറ്റോ എന്ന ക്ലബും റയോ വലിസാനോ എന്ന ക്ലബും നേര്‍ക്കുനേര്‍. വലിസാനോയുടെ മൈതാനത്തായിരുന്നു അങ്കം. സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം. കളി തുടങ്ങി അല്‍പ്പം കഴിയുന്നതിന് മുമ്പ് തന്നെ വലിസാനോ ഫാന്‍സ് ബഹളം തുടങ്ങി. ആല്‍ബെസറ്റോ നിരയില്‍ കളിക്കുന്ന ഉക്രൈനിയന്‍ താരം  റോമന്‍ സോസുലിക്കെതിരെയായിരുന്നു ബഹളം. റോമന്‍ വലത് പക്ഷ തീവ്രവാദിയാണെന്നും അദ്ദേഹം  നാസി അനുകൂലിയാണെന്നുമെല്ലാമുളള മുദ്രാവാക്യങ്ങളുമായി  സ്‌റ്റേഡിയത്തില്‍ ഒന്നടങ്കം വലിയ ബഹളം. റോമന്‍ മുമ്പ് വലിസാനോക്ക് കളിച്ച താരമായതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ആരാധകര്‍ക്ക്് വ്യക്തമായ ചിത്രമുണ്ടായിരുന്നു. ബഹളം തുടരുന്നതിനിടെ റഫറി ആദ്യ പകുതി അവസാനിപ്പിച്ചു. ആരാധകരോട് അടങ്ങാനും റഫറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഒരു തരത്തിലും ആരാധകര്‍ വഴങ്ങിയില്ല. അങ്ങനെ മല്‍സരം ആദ്യ പകുതിയില്‍ അവസാനിപ്പിക്കാന്‍ റഫറി തീരുമാനിച്ചു. ആ സമയത്ത്് മല്‍സരത്തില്‍ ആരും സ്‌ക്കോര്‍ ചെയ്തിരുന്നില്ല. അതിനിടെ ആല്‍ബെസറ്റോയുടെ എഡ്ഡി ഇസ്രാഫിലോവ് ചുവപ്പ് കാര്‍ഡില്‍ പുറത്താവുകയും ചെയ്തിരുന്നു.

രണ്ടാം പകുതി എന്ന് നടത്താനാവുമെന്ന ആശയകുഴപ്പത്തില്‍ നില്‍ക്കവെയാണ് കോവിഡ് എന്ന മഹാമാരി വന്നത്. തുടര്‍ന്ന് ലോക്ഡൗണും പ്രഖ്യാപിക്കപ്പെട്ടു. കളികളെല്ലാം അവസാനിപ്പിക്കാനും തീരുമാനിച്ചതോടെ സെക്കന്‍ഡ് ഡിവിഷനിലെ ഈ പോരാട്ടം  അപൂര്‍ണമായി നിന്നു. കോവിഡില്‍ മല്‍സരങ്ങള്‍ നീണ്ട് പോയി. ഒടുവില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും കാണികളില്ലാതെ ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം നടത്തിയത് ഈ മല്‍സരമായിരുന്നു. അതായത് രണ്ടാം പകുതി. 2020 ജൂണ്‍ ഒമ്പതിനായിരുന്നു പോരാട്ടം. 45 മിനുട്ട്  മാത്രമായി അങ്കം തുടര്‍ന്നപ്പോള്‍  ആല്‍ബെസറ്റോ നിരയില്‍ പത്ത് പേര്‍ മാത്രം. ഗ്യാലറി ശൂന്യമായത് കൊണ്ട് ബഹളമില്ല. ലൂയിസ് അഡ്വിന്‍സുല നേടിയ ഗോളില്‍ വലിസാനോ ജയിച്ചു കയറിയപ്പോള്‍ പിറന്നത് വലിയ ചരിത്രം.
178 ദിവസം കൊണ്ടാണ് ഈ മല്‍സരം പൂര്‍ണമായത്. ഇങ്ങനെ ഒരു മല്‍സരവും ചരിത്രത്തില്‍ ഇല്ല.

കമാൽ വരദൂർ 🖋️

Sunday, June 21, 2020

കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ "




2018 JUNE 15
റഷ്യ യിൽ നടന്ന  വേൾഡ്കപ്പിന്റെ ആദ്യ മൽസരം നടന്നിട്ട്  ഇന്നേക്ക്‌ 2 വർഷം തികയുന്നു. ഇൗ രണ്ടു വർഷങ്ങളുടെ ഇടവേളയിൽ ആണ് ആനപ്പറമ്പിലെ വേൾഡ് കപ്പ് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളും  ഷൂട്ടിങ്ങും നടന്നത് . സിനിമയുടെ POST PRODUCTION ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് .   ഇൗ കോവിഡ് കാലം  കഴിഞ്ഞു തീയേറ്ററുകളിൽ തുറക്കുമ്പോൾ ഇൗ കൊച്ചു സിനിമയും നിങ്ങളെ സന്തോഷിപ്പിക്കാൻ എത്തും.  ഫുട്ബോളും ഫാന്റസിയും ചേർന്നുള്ള രസക്കൂട്ടാണ് ഇൗ സിനിമ നിറയെ. ആന്റണി വർഗീസും ( നിങ്ങളുടെ സ്വന്തം പെപ്പെ ) , ബാലു വർഗീസും ലൂക്മാനും , ടീ ജീ രവിയും ,  ഐ എം വിജയനും , ജോപോൾ അഞ്ചേരിയും കൂടെ ഒരു കൂട്ടം കുട്ടികളും കൂടാതെ കുറച്ച്  സർപ്രൈസുകളും നിങ്ങൾക്കായി കാത്തിരിക്കുന്നു . 

സിനിമയുടെ പ്രമോഷൻ ഭാഗമായി പ്രശസ്ത  സ്പോർട്സ് ലേഖകനും ,  എഴുത്തുകാരനും ചന്ദ്രിക പത്രത്തിന്റെ ചീഫ് എഡിറ്ററുമായ   കമാൽ വരദൂർ എഴുതുന്ന  " കാൽപന്തിനെ 101 കഥകൾ "  നിങ്ങൾക്കുവേണ്ടി ഒരുങ്ങുകയാണ് . കേരളത്തിലെ ഫുട്ബാളിന്റെ  പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മ സൗത്ത്സോക്കേഴ്സ് ലൂടെയും  @aanapparambileworldcup എന്ന ഫേസ്ബുക്ക് & ഇൻസ്റ്റ പേജുകളിൽ കൂടിയും  ഇൗ കൊച്ചു കഥകൾ നിങ്ങൾക്ക് വായിക്കാം . 
കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ " 

നിഖിൽ പ്രേംരാജ് ,(ഡയറക്ടർ -ആനപ്പറമ്പിലെ വേൾഡ് കപ്പ്)

Coming soon ...

Wednesday, December 5, 2018

കേരള പ്രീമിയർ ലീഗിന് ഇഇ സ്പോർട്ടിംഗ് - കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെ തുടക്കം



കേരള പ്രീമിയർ ലീഗ് ഇഇ സ്പോർട്ടിംഗ് - കേരള ബ്ലാസ്റ്റേഴ്സ്  റിസർവ് ടീം പോരാട്ടത്തോടെ ഡിസംബർ 16 ന് കൊച്ചിയിൽ തുടക്കമാകും. ഇഇ  സ്പോർട്ടിംഗിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ആദ്യ മത്സരം. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് 11 ടീമുകൾ മത്സരിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് സെമി ഫൈനലിന് യോഗ്യത. ഡിപ്പാർട്ട്മെന്റ് ടീമുകൾ പിന്മാറി ഈ സീസണിൽ ഇഇ സ്പോർട്ടിംഗ് ക്ലബ്ബ്, കോവളം എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി എന്നീ ടീമുകളാണ് പുതുമുഖങ്ങൾ. ഗോകുലം കേരള എഫ്സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ജേതാക്കൾ

ഗ്രൂപ്പ് എ: ഇഇ സ്പോർട്ടിംഗ് ക്ലബ്ബ്, സാറ്റ് തിരൂർ, എസ്ബിഐ തിരുവനന്തപുരം, എഫ്സി തൃശ്ശൂർ, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം, ഇന്ത്യൻ നേവി

ഗ്രൂപ്പ് ബി: ഗോകുലം കേരള എഫ്സി, കോവളം എഫ്സി, എഫ്സി കേരള, ക്വാർട്സ് എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി

Sunday, November 25, 2018

കടലിന്റെ കരുത്തുമായി കോവളം എഫ്സി കേരള പ്രീമിയർ ലീഗിന്



കടലിന്റെ കരുത്തുമായി കേരള പ്രീമിയർ ലീഗിൽ തിരമാലയാകാൻ കോവളം എഫ്സി എത്തുന്നു. തീരദേശ മേഖലയിൽ നിന്നുള്ള യുവതാരങ്ങളെ അണിനിരത്തിയാണ് മുൻ കേരള സന്തോഷ് ട്രോഫിതാരവും ഐ ലീഗിൽ വിവകേരളയുടെ താരമായിരുന്ന എബിൻറോസും സംഘവും കേരള പ്രീമിയർ ലീഗ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

കേരള പ്രീമിയർ ലീഗിലൂടെ ഇന്ത്യൻ ഫുട്ബോളിൽ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാനുള്ള തയാറെടുപ്പിലാണ് കോവളം എഫ്സി. അടുത്ത വർഷം ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ തയ്യാറെടുക്കുന്ന ടീം. അതിന് മുമ്പ് താരങ്ങൾക്ക് നൽകാവുന്ന മികച്ച ഒരു വേദിയായാണ് കേരള പ്രീമിയർ ലീഗിനെ കാണുന്നത്. ഐ ലീഗ് സെക്കന്റ് ഡിവിഷൻ പ്രവേശനത്തിന്റെ ഭാഗമായി ഒരു 20000 കാണികളെ ഉൾക്കൊള്ളാവുന്ന സ്വന്തം സ്റ്റേഡിയവും കോവളം എഫ്സിയ്ക്കായി ഒരുങ്ങുന്നുണ്ട്. ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ യൂത്ത് വിങ് പരിശീലകന്‍ ക്രിസ് ആബേലിന്റെ നേതൃത്വത്തിൽ കേരള പ്രീമിയർ ലീഗിന് മുന്നോടിയായി ചിട്ടയായ പരിശീലനവും കോവളം എഫ്സി താരങ്ങൾക്ക് നൽകിയിരുന്നു. 



ഡിസംബർ എട്ടിന് ആരംഭിക്കുന്ന കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ  കഴിയുന്ന പ്രതീഷയിലാണ് എബിൻറോസും സംഘവും

Labels

Followers