Showing posts with label indian football. Show all posts
Showing posts with label indian football. Show all posts

Monday, November 30, 2020

ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.

 


ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.  മറഡോണ മായാജാലം കാണിച്ചു ആരാധകർക്കിടയിലേക്ക്  തൊടുത്തു വിട്ട ആ പന്ത് ഇന്ന് ഒരു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കുടുംബാംഗത്തിന്റെ കയ്യിൽ അമൂല്യ നിധി പോലെ സുഭദ്രം.

കാല്പന്തു കളിയിലെ ഇതിഹാസ താരം സാക്ഷാൽ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ ജനങ്ങളെ ആവേശത്തിലാഴ്ത്താനായി കണ്ണൂരിൽ വെച്ചു ഫുട്‌ബോൾ തട്ടി കളിക്കുന്ന ദൃശ്യങ്ങൾ  കാണാത്ത കളിയാരാധകർ ചുരുക്കമായിരിക്കും. മറഡോണയുടെ മരണ ശേഷം വീണ്ടും ദൃശ്യ മാധ്യമങ്ങൾ അദ്ദേഹം കേരളത്തിൽ വന്നപ്പോൾ ഉള്ള ആ ദൃശ്യങ്ങൾ വീണ്ടും വീണ്ടും സംപ്രേഷണം ചെയ്തിരുന്നു. ആ ഫുട്‌ബോൾ മാന്ത്രികൻ മലയാളികളുടെ മുൻപിൽ വെച്ചു നടത്തിയ ആ ഫുട്‌ബോൾ മായാജാലത്തിന്റെ വിഡിയോ സോഷ്യൽ മീഡിയായിൽ അദ്ദേഹത്തിന്റെ വിയോഗ ശേഷം വീണ്ടും വൈറൽ ആയി.  അന്ന് അദ്ദേഹം ആരാധകരുടെ ഇടയിലേക്ക് അന്ന് തൊടുത്തു വിട്ട പന്ത് എവിടെയെന്നും, അത് കൈപ്പിടിയിൽ ഒതുക്കിയത് ആരെന്ന അന്വേഷണത്തിലും ആയിരുന്നു ഇതോടെ പലരും.



മറഡോണ തൊടുത്തു വിട്ട ആ പന്ത് ഉയർന്നു ചാടി കൈപിടിയിൽ ഒതുക്കിയത് യദാർത്ഥത്തിൽ സമർത്ഥനായ ഒരു ഗോൾ കീപ്പർ തന്നെ ആയിരുന്നു.  ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോൾ ഫാൻസ് ക്ലബ്ബ് ആയ സൗത്ത് സോക്കേഴ്‌സിന്റെ സജീവ പ്രവർത്തകനും സംസ്ഥാന ഫുട്‌ബോളിലെ പ്രമുഖ ഗോൾ കീപ്പറുമായ കെ.റ്റി ഷെബിൻ ആയിരുന്നു അന്ന് ഫുട്‌ബോൾ ദൈവത്തിന്റെ സ്പര്ശനമേറ്റ ആ ഫുട്‌ബോൾ സ്വന്തമാക്കിയത്. ഇന്ന് മറഡോണയുടെ അമൂല്യമായ ഒരു തിരുശേഷിപ്പ് പോലെ ആ ഫുട്‌ബോൾ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് കെ.ടി ഷെബിൻ എന്ന ചെറുപ്പക്കാരൻ. 


കാൽപന്ത് കളിയിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസ താരമായ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തോടൊപ്പം ഫുട്‌ബോൾ കളിക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു MSP സ്‌കൂളിന്റെ ഫുട്‌ബോൾ ടീമംഗങ്ങൾ ആയിരുന്ന കെ.ടി ഷെബിനും ഇന്ന് ബെംഗളൂരു എഫ്.സി പ്ലെയറും, ഇന്ത്യൻ ഇന്റർനാഷണലും ആയ ആഷിക്ക്  കുരിണിയനടക്കമുള്ളവരുടെ സംഘം കണ്ണൂരിൽ എത്തിയത്. സാക്ഷാൽ മറഡോണയെ ഒരു നോക്കു കാണാൻ തടിച്ചു കൂടിയ ആരാധകരെ ഫുട്‌ബോൾ തട്ടി ത്രസിപ്പിച്ച മറഡോണ അവസാനം തൊടുത്ത വിട്ട ആ പന്ത് ചെന്നു വീണത് MSP സ്‌കൂളിൽ നിന്നു വന്ന ആഷിക്ക് കുരുണിയനടക്കമുള്ളവരുടെ നടുവിലേക്കായിരുന്നു. ബോള് വരുന്നത് കണ്ടു ജനക്കൂട്ടം അത്യാവേശത്തോടെ  ഓടിയടുത്തുവെങ്കിലും ഗോൾകീപ്പർമാർക്ക് സ്വതസിദ്ധമായ ആ മെയ്‌വഴക്കത്തോടെ പന്ത് വേഗത്തിൽ കൈപ്പിടിയിൽ ഒതുക്കാൻ അവസാനം ഭാഗ്യം സിദ്ധിച്ചത് ആകട്ടെ MSP സ്‌കൂളിന്റെ കെ. ടി ഷെബിൻ എന്ന ആ കൗമാരക്കാരൻ ഗോൾ കീപ്പർക്ക്.




ഇന്നു മലപ്പുറം ജില്ലാ സീനിയർ ടീമിന്റെ ഗോൾ കീപ്പർ ആയ കെ.ടി ഷെബിൻ മേലാറ്റൂർ RMHS സ്‌കൂളിലെ കായികാധ്യാപകൻ കൂടി ആണ്.  സെവൻസ് ഫുട്‌ബോളിലെ പ്രമുഖ ക്ളബ്ബ്കൾ ആയ റോയൽ ട്രാവൽസ്, അൽ മദീന ചെർപ്പുളശ്ശേരി, ഉഷ എഫ്.സി തൃശൂർ എന്നിവയടക്കം ഉള്ള പല പ്രമുഖ ടീമുകളുടെയും ഗോൾ വല കാത്തിട്ടുണ്ട് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കെ.ടി ഷെബിൻ. ഇന്നും ഫുട്‌ബോൾ മൈതാനങ്ങളിൽ അസാമാന്യ സേവുകളും ആയി പല ഗോൾ ശ്രമങ്ങളും നിഷ്പ്രഭമാക്കി കെ.ടി ഷെബിൻ എന്ന യുവാവ് കൈയ്യടി നേടുമ്പോൾ അദ്ദേഹത്തിന്റെ ഓർമകളിൽ പ്രധാനം മറഡോണ തൊടുത്ത വിട്ട ആ ബോള് കൈപ്പിടിയിൽ ഒതുക്കിയത് തന്നെ. 



മറഡോണയുടെ ഓർമ്മക്കായി ലഭിച്ച അമൂല്യ നിധിയായ ഈ ഫുട്‌ബോൾ എല്ലാം മലയാളികൾക്കുമായി സർക്കാരിന്റെ നേതൃത്വത്തിൽ എവിടെയെങ്കിലും പ്രതിഷ്ഠിക്കുക ആണെങ്കിൽ ഈ ഫുട്‌ബോൾ കൈമാറാൻ കെ.ടി ഷെബിനും കുടുംബാംഗങ്ങളും തയ്യാറാണ്. മറഡോണയെന്ന ഇതിഹാസത്തിന്റെ സ്മരണകൾ ഉണർത്തുന്ന  അമൂല്യമായ ഈ ഫുട്‌ബോൾ ഒന്നു കാണുവാനും സ്പര്ശിക്കാനുമായി കെ.ടി ഷെബിന്റെ വസതിയിലേക്ക് നൂറുകണക്കിന്  കായികപ്രേമികൾ ആണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.   കളിയാരാധകരുടെ ഈ ആവേശം കാണുമ്പോൾ ഒരു സ്പോർട്സ് മ്യൂസിയം എന്ന ആശയം ആണ് സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കൂട്ടായ്മക്ക് സർക്കാരിന്റെ മുന്നിലേക്ക് വെക്കുവാൻ ഉള്ളത്. കായിക മേഘലയിൽ വളരെയധികം പാരമ്പര്യം ഉള്ള കേരളത്തിൽ അത് തികച്ചും പ്രാധാന്യമർഹിക്കുന്ന ഒന്നു തന്നെ ആണന്നു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ ആരാധകവൃന്ദം വിശ്വസിക്കുന്നു. അതിനു തിലകകുറി ചാർത്താൻ സാക്ഷാൽ ഫുട്‌ബോൾ ദൈവത്തിന്റെ തന്നെ സ്പര്ശനമേറ്റ ഈ ഫുട്‌ബോളിന് സാധിക്കുമെന്നതുറപ്പ്.  

✍🏽ആൽവി മത്തായി, സൗത്ത് സോക്കേഴ്‌സ്




Thursday, June 18, 2020

U16 AFC ചാമ്പ്യൻഷിപ്പ് : ഇന്ത്യ ശക്തമായ ഗ്രൂപ്പിൽ

 


ഈ വർഷം ബഹ്‌റൈനിൽ വെച്ചു  നടക്കുന്ന U16 AFC   ചാമ്പ്യൻഷിപ്പിന് ഗ്രൂപ്പ് നിർണ്ണയം കഴിഞ്ഞു. ഇന്ത്യ ഗ്രൂപ്പ് സിയിലാണ് ഉൾപെട്ടിട്ടുള്ളത്. ഉസ്‌ബൈകിസ്താൻ, ഓസ്ട്രേലിയ, ദ: കൊറിയ എന്നിവയാണ് ഇന്ത്യയുടെ മറ്റു എതിരാളികൾ. 

ഗ്രൂപ്പ് എ യിൽ ആതിഥേയരായ ബഹ്‌റൈനിനോടൊപ്പം ഖത്തർ, ഇറാൻ,  ഉത്തര കൊറിയ എന്നിവരും ഗ്രൂപ്പ് ബിയിൽ യു എ ഇ, യെമൻ, ഒമാൻ താജകിസ്താൻ എന്നിവരും, ഗ്രൂപ്പ് ഡിയിൽ ചൈന, സൗദി, ജപ്പാൻ, ഇൻഡോനേഷ്യ എന്നിവരുമാണ് മത്സരിക്കുന്നത്. ഈ ടൂർണമെന്റിന്റെ സെമി ഫൈനലിസ്റ്റുകൾക്ക് 2021ൽ പെറുവിൽ വെച്ചു നടക്കുന്ന U17 ലോകകപ്പിന് യോഗ്യത നേടാനാകും. കഴിഞ്ഞ തവണ ക്വാർട്ടറിൽ ദ: കൊറിയയോട് നമ്മുടെ ഇന്ത്യൻ ടീം പൊരുതിത്തോൽക്കുകയായിരുന്നു. ഇത്തവണയും ബിബിയാനോ ഫെർണാണ്ടസ് തന്നെയാണ് കൗമാരപ്പടയുടെ പരിശീലകൻ. ഇന്ത്യൻ ടീം യോഗ്യത മത്സരങ്ങളിൽ ബഹ്റൈനിനെയും തുർക്ക്‌മെനിസ്ഥാനെയും അഞ്ചു വീതം ഗോളുകൾക്ക് തോൽപ്പിക്കുകയും ഉസ്‌ബൈക്കിസ്ഥാനെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.  കാത്തിരിക്കാം കുട്ടിക്കടുവകളുടെ പ്രകടങ്ങൾക്കായി. 
സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്.

Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

Monday, June 15, 2020

സെക്കന്റ്‌ ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.



ഒരിടവേളക്ക് ശേഷം സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പുനരാംഭിക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ.എട്ടു ടീമുകൾ പങ്കെടുക്കുന്ന നോകൗട്ട് ടൂർണമെന്റിനാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ഐ ലീഗ്,  ഐ എസ് എൽ ടീമുകളുടെ റിസർവ് ടീമുകളെ ഒഴിവാക്കി മറ്റു പ്രൊഫെഷണൽ ടീമുകളാണ് മത്സരിക്കുന്നതത്രെ. ലഭ്യമായ വിവരങ്ങൾ അനുസരിച് ഗ്രൂപ്പ്‌ എയിൽ നിന്ന് ഗർവാൾ എഫ്‌സി, ലോൺസ്റ്റർ കശ്മീർ എഫ്‌സി, രാജസ്ഥാൻ എഫ്സി എന്നിവരും ഗ്രൂപ്പ്‌ ബിയിൽ നിന്ന് മുഹമ്മദൻസ്, ഭവാനിപുർ എഫ്സി എന്നിവരും ഗ്രൂപ്പ് സിയിൽ നിന്ന് എഫ് സി കേരള, അര എഫ്‌സി,  ബാംഗ്ലൂർ യുണൈറ്റഡ് എന്നിവരും മത്സരിക്കും.

 ജേതാവിന് അടുത്ത വർഷത്തെ ഐ ലീഗ് എൻട്രിയാണ് ലഭിക്കുക. എന്തായാലും ഒരിടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫുട്‍ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കേരളത്തിന്റെ പ്രതിനിധികളായി എഫ്‌സി കേരളയും മത്സരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ വിഷയമാണ്.മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ അടുത്ത സീസണിൽ ഗോകുലത്തിനോടൊപ്പം എഫ് സി കേരളയും ഐ ലീഗിൽ പന്തു തട്ടുമെന്ന് പ്രത്യാശിക്കാം. 

നോകൗട്ട് ടൂർണമെന്റ് ആയതു കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ചെമ്പടയുടെ ആരാധകർ വിശ്വസിക്കുന്നത്. പൊതുവായ ഒരു വേദിയാകും മത്സരത്തിന് തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർത്താകുറിപ്പായി പുറത്തു വിടുമെന്നാണ് കരുതുന്നത്.

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Friday, May 1, 2020

നമ്പർ 02 | ബൈച്ചുങ് ബൂട്ടിയ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


ബൈച്ചുങ് ബൂട്ടിയ 

ആധുനിക ഇന്ത്യൻ ഫുട്ബോൾ കാലഘട്ടത്തിലെ ത്രിമൂർത്തികളായി കണക്കാക്കപ്പെടുന്ന ഇതിഹാസങ്ങളിൽ ഒരാളാണ് ബൈച്ചുങ് ബൂട്ടിയ. 'സിക്കിമീസ് സ്‌നൈപ്പർ' എന്ന് വിളിപ്പേരുള്ള ബൂട്ടിയയെ സഹതാരമായ ഇതിഹാസം ഐ എം വിജയൻ വിശേഷിപ്പിച്ചത് ഇന്ത്യൻ ഫുട്‍ബോളിന് ദൈവത്തിന്റെ സമ്മാനം എന്നാണ്. ഐ എം വിജയനും ബൈചുങ്ങും ചേരുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് മാരകമായ ഒരു പ്രഹരശേഷി കിട്ടിയിരുന്നു. 

 1993ൽ  പതിനാറാമത്തെ വയസ്സിൽ ഈസ്റ്റ്‌ ബംഗാളിൽ എത്തിയ ബൈച്ചുങ് പിന്നീട് രണ്ടു വർഷത്തിന് ശേഷം ജെ സി ടി മിൽസിൽ എത്തി. 1996-97 സീസണിലെ ദേശീയ ഫുട്ബോൾ ലീഗ് അവർ നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുകയും 96 ലെ ഇന്ത്യൻ പ്ലയെർ ഓഫ് ദ ഇയർ നേടുകയും ചെയ്തു. 97ൽ വീണ്ടും ഈസ്റ്റ്‌ ബംഗാളിൽ എത്തിയ ബൂട്ടിയ ബദ്ധവൈരികളായ മോഹൻ ബഗാനുമായുള്ള ഡെർബി മാച്ചിൽ ഹാട്രിക് നേടി എന്നൊരു നേട്ടം കരസ്ഥമാക്കി. 98 ൽ അദ്ദേഹം ഈസ്റ്റ്‌ ബംഗാൾ നായകനായി അവരോധിക്കപ്പെട്ടു. മുഹമ്മദ്‌ സലീമിന് ശേഷം ആദ്യമായി യൂറോപ്പിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ഇന്ത്യൻ താരമായിരുന്നു ബൈച്ചുങ് ബൂട്ടിയ. ഇംഗ്ളണ്ടിൽ ബെറി എഫ് സിക്ക് വേണ്ടിയാണ് അദ്ദേഹം ബൂട്ടണിഞ്ഞത്.എന്നാൽ പരിക്കുകളുടെ ആക്രമണം മൂലം വലിയ നേട്ടങ്ങൾ കരസ്ഥമാക്കാതെ  2002ൽ  അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മോഹൻ ബഗാനും മലേഷ്യൻ ക്ലബുകളായ  പെരക് എഫ്‌സി,സെലങ്കൂർ എം കെ ലാൻഡ്, ഈസ്റ്റ്‌ ബംഗാൾ എന്നിവക്കായി ബൂട്ടണിഞ്ഞു. കരിയറിന്റെ അവസാന കാലഘട്ടത്തിൽ മോഹൻ ബഗാനിൽ നിന്നും ഈസ്റ്റ്‌ ബംഗാളിലേക്കുള്ള കൂടുമാറ്റം ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. മോഹൻ ബഗാൻ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട്  അദ്ദേഹത്തിന്റെ ട്രാൻസ്ഫർ നിരാകരിക്കുകയും പ്രശ്നങ്ങൾ കോടതി കേറുകയും ചെയ്തു.

 1995ൽ നെഹ്‌റു കപ്പിൽ തായ്ലൻഡിനെതിരെ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ബൈച്ചുങ് നീലക്കടുവകളുടെ മുഖമുദ്രയായി മാറുകയായിരുന്നു.1995ലെ നെഹ്‌റു കപ്പിൽ ഉസ്‌ബൈകിസ്താനെതിരെ ഗോളടിച്ചു ഇന്ത്യയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ തന്റെ അശ്വമേധത്തിന് തുടക്കമിട്ടു. അങ്ങിനെ 2011 വരെയുള്ള കാലഘട്ടങ്ങളിൽ 104മത്സരങ്ങളിൽ നിന്നായി 40ഓളം ഗോളുകൾ നീലക്കടുവകൾക്കായി അദ്ദേഹം സ്‌കോർ ചെയ്തു.

രാജ്യത്തിനു വേണ്ടിയും ക്ലബുകൾക്ക് വേണ്ടിയും നിരവധി നേട്ടങ്ങളിൽ പങ്കാളിയായിരുന്നു ബൂട്ടിയ.ഈസ്റ്റ്‌ ബംഗാളിന്റെയും മോഹൻ ബഗാന്റെയും നിരവധി കിരീടനേട്ടങ്ങളിൽ ബൂട്ടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്.  
 ഇന്ത്യക്ക് വേണ്ടി 2008ലെ എ എഫ് സി ചാലഞ്ച് കപ്പ്, 97, 99, 2005 സാഫ് ചാമ്പ്യൻഷിപ്പുകൾ, 2007, 09 നെഹ്‌റു കപ്പുകൾ എന്നിവ നേടിത്തരുന്നതിൽ മുഖ്യ പങ്ക് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.

ഒടുവിൽ 2012ൽ ബൂട്ടഴിക്കുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു യാത്രയയപ്പ് മത്സരം സംഘടിപ്പിക്കപ്പെട്ടു. യൂറോപ്യൻ വമ്പന്മാരായ ജർമനിയിലെ ബയേൺ മ്യുണിക് ടീമായിരുന്നു എതിരാളികൾ. നാലു ഗോളിന് ഇന്ത്യൻ ടീമിനെ അവർ തകർത്തെങ്കിലും ഇതിഹാസ താരത്തിന് അനുയോജ്യമായ യാത്രയയപ്പ് നല്കാൻ ഫെഡറേഷന് സാധിച്ചു. നീലക്കടുവകളുടെ പതിനഞ്ചാം നമ്പർ ജേഴ്സിയെ അനശ്വരമാക്കിയ ബൈച്ചുങ് അങ്ങിനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.ഒരിക്കൽ ഫ്രഞ്ച് ഇതിഹാസ താരം സിനദീൻ സിദാന്റെ കൂടെ ബെൻഫിക്ക ഇലവനെതിരെ ഒരു ചാരിറ്റി മത്സരത്തിൽ കളിച്ചത് മറ്റൊരു പ്രത്യേകതയാണ്.UN ഡെവലപ്മെന്റ് ഫണ്ടിന് വേണ്ടി നടന്ന മത്സരത്തിൽ സിദാൻ, കക്ക, തിയറി ഹെൻറി, ഫിഗോ, ഡാനി ആൽവേസ്, ക്ളൈവർട്ട് എന്നിവരോടൊപ്പം ബൂട്ട് കെട്ടിയ ബൂട്ടിയ മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്തു. 

   Afc ചലഞ്ച് കപ്പിലെ വിലയേറിയ താരം, ഏഷ്യൻ ഫുട്ബോൾ ഹാൾ ഓഫ് ഫെയിം, 
രണ്ടു തവണ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്ലയെർ ഓഫ് ദ ഇയർ,ബംഗാ ഭൂഷൺ, അർജ്ജുന അവാർഡ്, പത്മശ്രീ എന്നീ പുരസ്കാരങ്ങളാൽ അദ്ദേഹം ആദരിക്കപ്പെട്ടു. 
ഫുട്‍ബോളിനപ്പുറം ജലക് ദിക്ലാജ എന്ന റിയാലിറ്റി ഷോയിൽ വിജയിയാകാനും ബൂട്ടിയക്ക് സാധിച്ചു. എന്നാൽ രാഷ്ട്രീയത്തിൽ ബൂട്ട് കെട്ടിയപ്പോൾ പരാജയത്തിന്റെ കൈപ്പുനീർ കുടിക്കാനായിരുന്നു ഈ ഇതിഹാസത്തിന്റെ വിധി. 

യുണൈറ്റഡ് സിക്കിം എന്നൊരു ക്ലബുമായി  രംഗത്ത് വന്നിരുന്നെങ്കിലും  അധികകാലം മുന്നോട്ടു പോകാൻ സാധിച്ചില്ല. 2018ൽ സിക്കിമിന്റെ സന്തോഷ് ട്രോഫി പരിശീലകനായി ബൈച്ചുങ് നിയമിതനായി.ഇപ്പോൾ ബൈച്ചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂൾ എന്നൊരു അക്കാദമിയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്.. 
ബൈച്ചുങ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അടുത്ത സാരഥിയാകുമെന്ന് ഒരുപാട് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്


Monday, April 13, 2020

നമ്പർ 03 | ഐ എം വിജയൻ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


കേരളത്തിന്റെ കറുത്തമുത്ത്.. കൊൽക്കത്തയുടെ കാലാ  ഹിരൺ.. വേറെ വിശേഷണങ്ങൾ ആവശ്യമില്ല. ഐനിവളപ്പിൽ മണി വിജയൻ എന്ന ഇന്ത്യൻ ഇതിഹാസത്തെ പരിചയപ്പെടുത്താൻ. ആധുനിക ഇന്ത്യൻ ഫുട്‍ബോളിന്റെ മുഖം ഒരുകാലത്ത് ഐ എം വിജയനിലൂടെയായിരുന്നു.തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒരു സോഡാ വില്പനക്കാരനിൽ നിന്ന് ഇന്ത്യയിലെ ഓരോ സ്റ്റേഡിയങ്ങളും അടക്കിവാണ ഈ കൽപ്പന്തിന്റെ രാജാവിന്റെ കഥ ഒരു സിനിമയേക്കാൾ ആവേശം നൽകുന്നതാണ്.കഷ്ട്ടപ്പാടിന്റെ ഗ്രൗണ്ടിൽ പൊരുതിനേടിയ ഈ ഇതിഹാസതാരത്തിന്റെ കഥ ഓരോ ഫുട്ബോൾ ആരാധകന്റെയും സിരകളിൽ ആവേശത്തിരമാല തീർക്കുന്നതാണ്.പന്തു തട്ടാൻ തുടങ്ങിയ കാലം മുതൽ ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ വിജയേട്ടൻ കീഴടക്കാത്ത ഗ്രൗണ്ടുകൾ ഇല്ല.തൃശൂർ നഗരത്തിൽ ജനിച്ചു വളർന്നു ഐ എം വിജയൻ  സി എം എസ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്.  അടുത്തകാലത്ത് കളി നിർത്തുന്നത് വരെ സെവൻസ് ഗ്രൗണ്ടുകളിൽ മിന്നൽ പിണരുകൾ തീർക്കുന്ന ഈ യോദ്ധാവിന്റെ കളി ശ്രദ്ധയിൽ പെട്ട  കേരള പോലീസ് മേധാവി എം കെ ജേക്കബ് പതിനേഴാം വയസ്സിൽ അദ്ദേഹത്തെ  എത്തിച്ചത് കേരള പോലീസിന്റെ ജേഴ്സിയിൽ. അവിടുന്നങ്ങോട്ട് കാൽപ്പന്ത് കൊണ്ടൊരു അശ്വമേധമായിരുന്നു. 1987 ൽ കേരളപോലീസിൽ എത്തിയ അദ്ദേഹം പിന്നീട്  മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ,  പഞ്ചാബിലെ ജെ സി ടി മിൽസ്, എഫ് സി കൊച്ചിൻ ചർച്ചിൽ ബ്രദേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2006ൽ കളി നിർത്തുന്നത് വരെ അദ്ദേഹം 250ഓളം ഗോളുകൾ വിവിധ ക്ലബുകൾക്ക് വേണ്ടി നേടിയിട്ടുണ്ട്.


1989ലാണ് അദ്ദേഹം നീലക്കടുവകളുടെ കുപ്പായത്തിൽ അരങ്ങേറുന്നത്. നെഹ്‌റു കപ്പ്, സാഫ് കപ്പ്, സാഫ് ഗെയിംസ്, പ്രീ ഒളിമ്പിക്സ്, പ്രീ വേൾഡ് കപ്പ് എന്നിങ്ങനെ നിരവധി ടൂർണമെന്റുകളിൽ അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ ഫോർവെർഡ് ലൈൻ കൂട്ടുകെട്ടായിരുന്നു ഐ എം വിജയനും ബൈച്ചുങ് ബൂട്ടിയയും. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12ആം സെക്കന്റിൽ നേടിയ ഗോളിൽ ഫിഫയുടെ റെക്കോർഡ് ബുക്കിലും ഈ കറുത്ത മുത്ത് ഇടംപിടിച്ചു. 2003ൽ ഇന്ത്യയിൽ വെച്ചു നടന്ന ആഫ്രോ - ഏഷ്യൻ ഗെയിംസിൽ ടോപ് സ്‌കോറർ ആയിത്തന്നെ അദ്ദേഹം അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു.




 ഇതിനിടയിൽ നാട്ടിലും മറുനാട്ടിലും  നടന്ന എണ്ണമറ്റ ടൂർണമെന്റുകളും അതിലെ നേട്ടങ്ങളും എണ്ണിയാലൊടുങ്ങില്ല.1995ൽ കോഴിക്കോട് വെച്ചു നടന്ന സിസ്സേർസ് കപ്പ്‌ ഫൈനലിൽ മലേഷ്യൻ ടീമായ പെർലിസിനെതിരെ ജെ സി ടിക്ക് വേണ്ടി നേടിയ സിസ്സർകിക്ക് എന്ന അക്രോബാറ്റിക് ഗോൾ മലയാളികളുടെ ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കുന്നതാണ്. മലേഷ്യയിൽ നിന്നും  തായ്‌ലൻഡിൽ നിന്നും കളിക്കാനുള്ള ഓഫറുകൾ വന്നെങ്കിലും ഈ ഇതിഹാസതാരം തന്റെ കരിയർ ചിലവഴിച്ചത് മുഴുവൻ ഇന്ത്യയിൽ തന്നെയാണ്.
ഇതിനിടയിൽ ബിസിനസിലേക്ക് കടന്നെങ്കിലും ഫുട്‍ബോളും സ്പോർട്സും മറക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. 2004ൽ ബോക്‌സർ എന്ന ബ്രാൻഡിൽ കായിക ഉപകരണ നിർമ്മാണ കമ്പനി ആരംഭിച്ചു.ഇന്ത്യയിലെ വിവിധ ക്ലബുകളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന അദ്ദേഹം കോച്ചിങ്ങിലും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.  2017ൽ അദ്ദേഹത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള യുവജന കായിക മന്ത്രാലയം ദേശീയ ഫുട്ബോൾ നിരീക്ഷകനായി നിയമിച്ചു. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2018ൽ തന്റെ സുഹൃത്തുക്കളുമായി ബിഗ് ഡാഡി എന്റർടൈൻമെന്റ് എന്നൊരു സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യം നിർമ്മിക്കുന്ന സിനിമയും ഫുട്ബോൾ പ്രമേയമായുള്ളതാണ്.

ഇന്ത്യയിലെ ഈ ഫുട്ബോൾ ഇതിഹാസത്തിനു അർജ്ജുന അവാർഡ് ലഭിച്ചെങ്കിലും എന്നോ ലഭിക്കേണ്ടിയിരുന്ന പത്മ പുരസ്‌കാരം ലഭിക്കാത്തതിൽ ഫുട്ബോൾ പ്രേമികൾ ഇന്നും അസ്വസ്ഥരാണ്. കേരള പോലീസിന്റെ ഭാഗമായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഏതൊരു പുരസ്കാരത്തെക്കാൾ വലുതാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ തങ്ങളുടെ മനസ്സിൽ നൽകിയ സ്ഥാനം. ഇന്നും പല ചാരിറ്റി മാച്ചുകൾക്കും ബൂട്ട് കെട്ടുന്നഅമ്പത് വയസ്സുകാരനായ ഈ  കാലാ ഹിരണിന്റെ കാലുകൾ നിന്നുള്ള  സ്കില്ലുകളും ഷോട്ടുകളും ഏതൊരു ഫുട്ബോൾ ആരാധകനെയും ത്രസിപ്പിക്കുന്നതാണ്.ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഫുട്ബോൾ സംബന്ധമായ എന്തിനും ഒഴിവാക്കാനാകാത്തൊരു വിഭവമാണ് ഐ എം വിജയൻ എന്ന കാല്പന്തിന്റെ രാജാവ്.അദ്ദേഹത്തിന്റെ ചാരിറ്റി മാച്ചുകളിലെ പ്രകടനം കണ്ടാൽ ചിലപ്പോൾ തോന്നും വയസ്സ് എന്നതൊക്കെ വെറും അക്കങ്ങൾ മാത്രമാണെന്ന്. അല്ലെങ്കിലും പ്രായം കൂടുമ്പോൾ വീഞ്ഞിന് വീര്യം കൂടുകയേയുള്ളൂ..
(ഒരുപക്ഷെ യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ ലോക ഫുട്ബോളർമാരുടെ നിരയിൽ വരുമായിരുന്ന ഒരൈറ്റം. പക്ഷെ ഒരു കണക്കിന് നന്നായി എന്ന് എനിക്ക് തോന്നും.. അഭിമാനിക്കാനും അഹങ്കരിക്കാനും ഞങ്ങൾക്കുമുണ്ടൊരു ഇതിഹാസം. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന ഒരു ഫോട്ടോ അവിചാരിതമായി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വിജയേട്ടൻ  പരിശീലത്തിനെത്തിയപ്പോൾ  എഫ് സി കേരളയുടെ ട്രയൽസ് കാണാനെത്തിയ എന്നെ ചേർന്ന് നിന്നെടുത്ത ഫോട്ടോ ആണ്.അഭിമാനിക്കുന്നു ആ നിമിഷത്തെയോർത്ത്..


സൗത്ത് സോക്കേഴ്സ് പ്രതിനിധികൾ 
അബ്ദുൾ റസാഖും ഷാസും ഐ എം വിജയനോടൊപ്പം 

ക്രിക്കറ്റ് താരങ്ങളെ ദൈവമായി ആരാധിക്കുന്ന യുവതലമുറയോട് ഒരു ഫുട്ബോൾ പ്രാന്തൻ എന്നുള്ള രീതിയിൽ പറയാനുള്ളത് ഇത്രമാത്രമാണ്. മണിമേടകളിലിരിക്കുന്ന ദൈവങ്ങളെക്കാൾ സാധാരണക്കാർക്കിടയിൽ നിൽക്കുന്ന ഐ എം വി  തന്നെയാണ് എനിക്ക് പ്രിയം.. അയാൾ മെസ്സിയോ റൊണാൾഡോയോ ഒന്നുമല്ലായിരിക്കും.. എന്നാൽ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാറാടിച്ച ഞങ്ങളുടെ കറുത്ത മുത്ത് തന്നെയാണ് എന്നും വിലപ്പെട്ടത്.)

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

നമ്പർ 04 | പ്രദീപ് കുമാർ ബാനർജി | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


പ്രദീപ് കുമാർ ബാനർജി എന്ന പി കെ ബാനർജി. ബീഹാറിൽ നിന്നുദിച്ച് കൊൽക്കത്തയിൽ മിന്നിത്തിളങ്ങിയ ഇതിഹാസ നക്ഷത്രം..
പതിനഞ്ചാം വയസ്സിൽ ബീഹാറിനെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫിയിൽ പന്തുതട്ടിയ ഈ വിങ്ങർ 1954ൽ കൊൽക്കത്തയിലെ ആര്യൻ ക്ലബിൽ ചേർന്നു. അതിനു ശേഷം ഈസ്റ്റേൺ റെയിൽവേയുടെ താരമായി.1967 വരെ അവിടെ തുടർന്നു.  ദേശീയ ടീമിന് വേണ്ടി ഫിഫയുടെ 45ഓളം ഔദ്യോഗിക മത്സരങ്ങളിൽ ബൂട്ടണിയുകയും പതിനഞ്ചോളം ഗോളുകൾ നേടുകയും ചെയ്തു.


 1955 ൽ കിഴക്കൻ പാകിസ്ഥാനിലെ ധാക്കയിൽ  (ഇപ്പോൾ ബംഗ്ലാദേശിന്റെ തലസ്ഥാനം)  നടന്ന ചതുർരാഷ്‌ട്ര  ടൂർണമെന്റിൽ 19 ആം വയസ്സിൽ അദ്ദേഹം ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു.  1958, 1962, 1966 ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യക്ക് വേണ്ടി ജേഴ്സിയണിഞ്ഞ അദ്ദേഹം 62 ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു.1956, 1960 സമ്മർ ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് വേണ്ടിയിറങ്ങിയ അദ്ദേഹം  60ലെ ഒളിമ്പിക്സിൽ ഫ്രാൻസിനെ പിടിച്ചു കെട്ടിയ സമനില ഗോൾ നേടിയിരുന്നു.
 1961ൽ അർജുന അവാർഡും 1990 ൽ പത്മശ്രീ പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2004ൽ ഫിഫയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് മെറിറ്റ് ലഭിക്കുകയുണ്ടായി.

ഈസ്റ്റ്‌ ബംഗാളിനെ പരിശീലിപ്പിച്ച് കോച്ചിങ് കരിയർ തുടങ്ങിയ അദ്ദേഹം മോഹൻ ബഗാന് സുവർണ്ണ കാലം രചിച്ച പരിശീലകനാണ്.  ഐ എഫ് എ ഷീൽഡ്, റോവേഴ്സ് കപ്പ്‌, ഡ്യുറന്റ് കപ്പ്‌ എന്നിങ്ങനെ ഒരു വർഷം ബഗാന് ട്രിപ്പിൾ ട്രോഫി സമ്മാനിച്ചു. 1972 മുതൽ 86 വരെ ഇന്ത്യൻ പരിശീലകനായിരുന്ന അദ്ദേഹം 1991 മുതൽ 97 വരെ ടാറ്റാ ഫുട്ബോൾ അക്കാദമിയുടെ ടെക്‌നിക്കൽ ഡയറക്റ്റർ ആയിരുന്നു.
കഴിഞ്ഞമാസം 20 ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Friday, April 10, 2020

No : 10 | Neville D'Souza | Astonished Legends of Indian Football




The hat-trick goal scorer of 1956 Melboure Olympics was an Asian, who was a native of Bombay. Neville D'Souza was a naturally gifted player with tremendous skills, speed & stamina. His magical legs led the team india to another level in the football world. And also he led the team near to the olympic medal. The team suprised everyone with an unbelievable 4-2 victory over the host nation of 1956 Melbourne Olympics. There is no television or video recording was available in 1956 Olympics, due to that the a huge sum of public was unable to watch the perfomance of Neville in that Olympics.




The International political circumstances makes many countries to withdraw their teams from participating from 1956 Melbourne Olympics. This made team India, a direct entry to the quarter finals. On 1st of December 1956, India given a high volt shock to the host team Austrailia with 4-2 victory. On the 9th minute of the game Neville give lead to India with a stunning header. After 8 minutes Austrailia was strike back and levelled with their key pin striker Morrow. On 33rd minute the Austrailian Custodian Lord was failed to block PK Banarjee's lightning short, the spontaneous performance of Neville was scores again and provide lead to the team. But the key pin Morrow defeated the indian Custodian SS Narayanan and levelled once again for the host. The first half was ended up with a 2-2 draw.
Second half of game was resumed and on the 50th minute Neville poaches his hat-trick and bring the team ahead of the host. On the 80th minute Kittu put the last nail on the host and grab a 4-2 victory over the host as well as the team moves to the Semi Finals. The perfomance of India in the Semifinal was fabulous and as the performance side India deserves a Olympic medal. In the Semifinal India locked the mighty Yugoslavia with a goal less draw in the first half. Neville D'Souza put india leap head but unfortunately India was collapsed as 1-4 at the final Whisthle. It was comparitively a decent performance by the team India as per the previous match against Yugoslavia in 1952, Helsinki Olympic games. On that day India lost to Yugoslavia with a score 10 - 1. For the bronze medal Play off India was drastically collapse with a score line of 3 - 0 and Neville become the top scorer of the games.



The Austrailians call it was "fluke" match which was won by India in the Olympics against Austrailia. They demanded for another match. The another match was played and India became victorious with stunning double goal performance from Neville. As per the observation of former Olympian SS Narayan : "Neville's ball controlling capability was awesome and once he got the ball, its difficult to stop him. He was gifted with natural dribbling techniques as well as the stamina. He never use his physique to score the goal instead of his strength he uses his brain and natural capabilities to score the goals. He disposes the ball through the net without giving a single chance to goalkeepers. As per the words of the Neville's brother, former Indian International and Mahindra's Coach Derryck notifies that "Neville was equally talented in both Football and Hockey. He can became a biggest star in hockey. but his girlfriend was football So he concentrated on her."
Neville's hockey carrier was also remarkable. He started with St. Xavier's Highschool and followed with St. Xavier's College. After that he joined in Tata. He brings Beighton Cup from Kolkatta in his first season. He was the one of the member in Squad in 1952 Tata's African Tour. In that he scores 34 goals in 17 matches. From 1953 to 1955 he represents Bombay in the National Hockey Team.

Neville started his football carrier from a Goan Sports Club before he joining the Tata. He capatained the Maharashtra State Team in Santos Trophy. He was the Centre of Attraction in the football matches in 1950s. In 1958 he helped the Rovers to beat Sporting in the finals and became the first civilian club of Bombay. After he retires, in 1963 he became one of the Selection panel member of National Football Federation. "You are facing him inside the box, you can do nothing. You feel wondered, he uses simple shorts to defeat you". Words of the famous Goalkeeper Peter Thankaraj about Neville. The 1956 Melbourne Olympic hero Neville Stephen D'Souza was died on 1980 due to Cardiac Arrest.

Thursday, April 9, 2020

നമ്പർ 05 | ഗോസ്ത ബിഹാരി പാൽ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


ഗോസ്ത ബിഹാരി പാൽ.. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ, നമ്മുടെ നീലക്കടുവകളുടെ ആദ്യ നായകൻ.
1896ൽ ബംഗാൾ പ്രവിശ്യയിലെ (ഇപ്പോൾ ബംഗ്ലാദേശ്) ഫരീദ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.പിന്നീട് കൊൽക്കത്തയിൽ എത്തിയ അദ്ദേഹം മരണം വരെ അവിടെ തുടർന്നു.
അന്നത്തെ ഇന്ത്യൻ ഫുട്‍ബോളിന്റെ പ്രധിരോധക്കോട്ടയുടെ ആണിക്കല്ലായിരുന്നു ഗോസ്ത പാൽ. 'ചിനർ പ്രാചീർ' അഥവാ ചൈനയുടെ മതിൽ എന്നൊരു വിളിപ്പേരുണ്ടായിരുന്നു അദ്ദേഹത്തിന്. 11വയസ്സുള്ളപ്പോൾ കുമാർതുലി ക്ലബിന്റെ ഭാഗമായിരുന്ന അദ്ദേഹം 16ആം വയസ്സുമുതൽ മോഹൻബഗാന്റെ താരമായി മാറി. 1921മുതൽ അഞ്ചു സീസണുകളിൽ ഈ വന്മതിലായിരുന്നു മറീനേഴ്‌സിന്റെ പടനായകൻ. 1924ൽ ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻ പദവിയിൽ എത്തിയ അദ്ദേഹം 1935ൽ വിരമിക്കുകയായിരുന്നു. 1962ൽപത്മശ്രീ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.1976ൽ അദ്ദേഹം മരണപ്പെട്ടു.



  1984ൽ കൊൽക്കത്തയിലെ ഗോസ്‌ത പാൽ സരണിയിൽ അദ്ദേഹത്തിന്റെ സ്മരണക്കായി ഒരു  പ്രതിമ സ്ഥാപിക്കപ്പെട്ടു. 2004ൽ മോഹൻബഗാൻ തങ്ങളുടെ വീരനായകന് മരണാനന്തര ബഹുമതിയായി മോഹൻ ബഗാൻ രത്ന സമ്മാനിച്ചു. മാത്രമല്ല തങ്ങളുടെ ക്ലബ് പരിസരത്ത് ഗോസ്‌ത പാൽ ആർക്കൈവ്സ് എന്ന പേരിൽ ഒരു മ്യുസിയവും ആരംഭിച്ചു.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Thursday, April 2, 2020

നമ്പർ 09:സുബിമൽ ചുനി ഗോസ്വാമി | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ



സുബിമൽ ചുനി ഗോസ്വാമി.... ഇന്ത്യൻ കായിക രംഗത്തെ ബഹുമുഖപ്രതിഭ.. ആഭ്യന്തര ക്രിക്കറ്റ് താരം, ഹോക്കി സംഘാടകൻ, ടെന്നീസ് കളിക്കാരൻ, സിനിമാ നടൻ.. ഇങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും ഇന്ത്യയിലെ ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളായി കണക്കാക്കുന്ന വ്യക്തിത്വമാണ് ചുനിഗോസ്വാമി..
 1938ൽ ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശ്) കിഷോർഗഞ്ചിൽ ജനിച്ച അദ്ദേഹം തന്റെ അദ്ദേഹം തന്റെ ആദ്യ പരിശീലകനായ സിബ്‌ദാസ് ബാനർജിയിൽ നിന്ന് കാൽപന്ത് കളിയുടെ ആദ്യപാഠങ്ങൾ കരസ്ഥമാക്കി.പിന്നീട്  ജൂനിയർ മോഹൻബഗാനിലേക്കും അവിടെ നിന്ന് സീനിയർ ടീമിലേക്കും എത്തി.ഇംഗ്ളീഷ് വമ്പന്മാരായ ടോട്ടൻഹാമിൽ നിന്ന് വരെ ഓഫർ വന്നെങ്കിലും കരിയർ അവസാനിക്കുന്നത് വരെ മോഹൻബഗാന് വേണ്ടി മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അഞ്ചു സീസണുകളിൽ മോഹൻബഗാന്റെ നായകസ്ഥാനം വഹിച്ചിരുന്നയാളാണ് ചുനിഗോസ്വാമി.
അന്താരാഷ്ട്ര കരിയറിൽ 1956ൽ അദ്ദേഹം ചൈനീസ് ഒളിമ്പിക് ടീമിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 1:0 ന് ചൈനയെ നീലക്കടുവകൾ തോൽപ്പിച്ചു. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ്, മെർഡേക കപ്പ് എന്നിങ്ങനെ വിവിധ ടൂർണമെന്റുകളിലായി അൻപതോളം മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യൻ ജേഴ്സി അണിഞ്ഞു. 1962ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡലും  1964ലെ ഏഷ്യ കപ്പിലെ വെള്ളിമെഡലും ഈ വംഗനാടൻ കടുവയുടെ നായകത്വത്തിന് കീഴിൽ ഇന്ത്യൻ ടീം നേടിയത്.43 മത്സരങ്ങളിൽ നിന്ന് 11ഗോളുകൾ ഇദ്ദേഹം ഇന്ത്യക്കായി നേടി.

ക്രിക്കറ്റിലും ഇദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിരുന്നു. ബംഗാൾ ടീമിനുവേണ്ടി രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചുനി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ പൂർത്തിയാക്കി. ഒരു സെഞ്ച്വറി ഉൾപ്പടെ 1592റണ്ണുകളും 47 വിക്കറ്റുകളും നേടി.

1986 മുതൽ 1989വരെ ടാറ്റാ ഫുട്ബാൾ അക്കാദമി ഡയറക്ടറായും 1991ൽ ഇന്ത്യൻ പരിശീലകനായും സേവനമനുഷ്ഠിച്ചു.
1962ൽ ഏഷ്യയിലെ മികച്ച സ്‌ട്രൈക്കർ, 1963ൽ അർജ്ജുന അവാർഡ്, 1983ൽ പത്മശ്രീ, 2005ൽ മോഹൻ ബഗാൻ രത്‌ന എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Wednesday, April 1, 2020

നമ്പർ 10: നെവിൽ ഡിസൂസ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ



 1956 ലെ ഒളിമ്പിക് ഗെയിംസിൽ ഹാട്രിക് നേടിയ ആദ്യ ഏഷ്യക്കാരനായിരുന്നു അദ്ദേഹം. ബോംബെ സ്വദേശിയായിരുന്ന  നെവിൽ ഒരു നൈസർഗ്ഗിക  പ്രതിഭയായിരുന്നു, വേഗത, സ്കില്ലുകൾ,സ്റ്റാമിന  എന്നിവയാൽ അനുഗ്രഹീതനായിരുന്നു അദ്ദേഹം.  നെവിൽ ഡിസൂസയുടെ  മന്ത്രികക്കാലുകൾ  ഇന്ത്യയെ ഫുട്ബോൾ ലോകത്തിനു മുൻപിൽ മറ്റൊരു തലത്തിൽ എത്തിച്ചു. ഇന്ത്യയെ ഒളിമ്പിക് മെഡലിന്റെ പടിവാതിൽക്കൽ എത്തിക്കുകയും ചെയ്തു.  1956 ൽ ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് പരാജയപ്പെടുത്തി അവർ അത്ഭുതപ്പെടുത്തി.നെവിൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ടെലിവിഷൻ ഇല്ലാതിരുന്നതും വീഡിയോ റെക്കോർഡിംഗ് സാധ്യമല്ലാത്തതുമായതിനാൽ, 1956 ലെ മെൽബൺ ഒളിമ്പിക് ഗെയിംസിൽ ഈ ഫുട്ബോൾ മഹാന്മാരുടെ ചൂഷണം ആളുകൾക്ക് കാണാൻ കഴിയില്ല.  അക്കാലത്ത് നിലനിന്നിരുന്ന അന്താരാഷ്ട്ര രാഷ്ട്രീയ കോളിളക്കം കാരണം ചില ടീമുകൾ 1956 ൽ മെൽബണിൽ നടന്ന ഒളിമ്പിക്സിൽ നിന്ന് പിന്മാറി, അങ്ങനെ ക്വാർട്ടർ ഫൈനലിലേക്ക് ഇന്ത്യക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.  1956 ഡിസംബർ 1 ന് ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് തോൽപ്പിച്ച് ഇന്ത്യ അതിശയിപ്പിച്ചു.  നെവില്ലിന്റെ തകർപ്പൻ ഹെഡറിലൂടെ  9 മിനിറ്റിനുശേഷം ഇന്ത്യ ലീഡ് നേടിയെങ്കിലും ഓസ്‌ട്രേലിയയുടെ മാരോ 8 മിനിറ്റിനുള്ളിൽ ലീഡ് നിർവീര്യമാക്കി.  33-ാം മിനിറ്റിൽ പി കെ ബാനർജിയിൽ നിന്നുള്ള മുന്നേറ്റം തടയുന്നതിൽ  ഗോൾകീപ്പർ ലോർഡ് വ പരാജയപ്പെട്ടപ്പോൾ നെവിൽ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു.  തൽഫലമായി ഓസീസിനുണ്ടായ ഇടർച്ചയിലൂടെ  നെവിൾ ഇന്ത്യക്ക് വീണ്ടും ലീഡ് നൽകി.  എന്നാൽ ഇന്ത്യൻ ഗോൾകീപ്പർ എസ്.എസ്. നാരായണനെ തോൽപ്പിച്ചാണ് മാരോ 2-2ന് മുന്നിലെത്തിയത്.  രണ്ടാം പകുതിയിൽ ഇന്ത്യ ആധിപത്യം സ്ഥാപിക്കുകയും ഡിസൂസ വേഗത്തിൽ ഹാട്രിക്ക് നേടുകയും 80-ാം മിനിറ്റിൽ കിട്ടു സ്‌കോറിംഗ് പൂർത്തിയാക്കുകയും ചെയ്തു.  അതിശയകരമെന്നു പറയട്ടെ, സെമി ഫൈനലിലെ പ്രകടനത്തിൽ നമ്മുടെ ഇന്ത്യ  ഒരു മെഡലിന് അർഹരായിരുന്നു. സെമിയിൽ ഇന്ത്യ ശക്തരായ യുഗോസ്ലാവിയയെ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ തളച്ചു.  നെവിൽ ഡിസൂസയിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും ഒടുവിൽ 4-1 ന് തോറ്റു.  1952 ലെ ഹെൽ‌സിങ്കി ഗെയിമുകളിൽ യൂഗോസ്ലാവിനോട് 10-1 എന്ന തോൽവി ഏറ്റുവാങ്ങിയത് കണക്കിലെടുക്കുമ്പോൾ ഇത് ഒരു ക്രെഡിറ്റ് സ്കോർ ലൈനായിരുന്നു.  വെങ്കല മെഡൽ പ്ലേ ഓഫിൽ ഇന്ത്യ 3-0ന് പരാജയപ്പെട്ടു.  ടൂർണമെന്റിലെ ടോപ് സ്കോററായി നെവിൽ അവസാനിച്ചു.
 ഇന്ത്യക്കാരെ തോൽപ്പിച്ച ഓസീസ് ഇതിനെ "ഫ്ലൂക്ക്" എന്ന് വിളിക്കുകയും ഒരു മത്സരം ആവശ്യപ്പെടുകയും ചെയ്തു, ഇന്ത്യ വിജയിച്ചു, നെവിൽ രണ്ട് തവണ സ്കോർ ചെയ്തു.മുൻ ഒളിമ്പ്യൻ എസ് എസ് നാരായണന്റെ അഭിപ്രായത്തിൽ, "നെവിലിന്റെ നിയന്ത്രണം വളരെ മികച്ചതായിരുന്നു, ഒരിക്കൽ പന്ത് കൈവശമുണ്ടായിരുന്നെങ്കിൽ, അവനെ തടയൽ വളരെ ക്ലേശകരമാണ്. ഡ്രിബ്ലിംഗ്, ഫെന്റ്,സ്റ്റാമിന എന്നിവയിൽ അദ്ദേഹം അനുഗ്രഹീത പ്രതിഭയായിരുന്നു.  ഗോളുകൾ നേടാൻ അദ്ദേഹം ശക്തി ഉപയോഗിച്ചിരുന്നില്ല, പകരം അദ്ദേഹത്തിന്റെ ആയുധം തന്ത്രപരമായ നീക്കങ്ങളായിരുന്നു. ശക്തിക്ക് പകരം ബുദ്ധി ഉപയോഗിച്ച് കളിച്ചു.  ഗോൾകീപ്പർമാർക്ക് ഒരു ചാൻസും നൽകാത്ത  രീതിയിൽ അദ്ദേഹം പന്ത് വലയിൽ നിക്ഷേപിക്കുമായിരുന്നു."
 മുൻ ഇന്ത്യൻ ഇന്റർനാഷണലും  മഹീന്ദ്ര പരിശീലകനുമായ അദ്ദേഹത്തിന്റെ സഹോദരൻ ഡെറൈക്കിന്റെ അഭിപ്രായത്തിൽ നെവിൽ  ഹോക്കിയിൽ മികവ് പുലർത്തിയിരുന്നതിനാൽ ഇരട്ട അന്താരാഷ്ട്ര രാജ്യമാകാൻ സാധ്യതയുണ്ട്.  "എന്നാൽ ഫുട്ബോൾ അദ്ദേഹത്തിന്റെ ആദ്യ പ്രണയമായിരുന്നു, അതിനാലാണ് അദ്ദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരഞ്ഞെടുത്തത്".  നെവിലിന്റെ  കരിയറിലെ  ഹോക്കി മത്സരങ്ങളിൽ  മികച്ച പ്രകടനം  പുറത്തെടുത്തിരുന്നു - ആദ്യം സെന്റ് സേവ്യർ ഹൈസ്കൂളിനും പിന്നീട് സെന്റ് സേവ്യേഴ്സ് കോളേജിനും പിന്നീട് ടാറ്റയ്ക്കും വേണ്ടി കൊൽക്കത്തയിൽ നിന്ന് തന്റെ ആദ്യ വർഷത്തിൽ തന്നെ ബെയ്റ്റൺ കപ്പ് കൊണ്ടുവന്നു.  1952 ൽ ടാറ്റയ്‌ക്കൊപ്പം കിഴക്കൻ ആഫ്രിക്കയിൽ പര്യടനം നടത്തിയ അദ്ദേഹം 17 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടി, 1953 മുതൽ 1955 വരെ ദേശീയ ഹോക്കിയിൽ ബോംബെയെ പ്രതിനിധീകരിച്ചു.

 ടാറ്റയിൽ ചേരുന്നതിന് മുമ്പ് ഗോവൻ സ്പോർട്സ് ക്ലബിൽ നിന്നാണ് നെവില്ലിന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.. അദ്ദേഹം സാന്റോസ് ട്രോഫിയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിനെ നയിച്ചിട്ടുണ്ട്. 50 കളിലെ ആഭ്യന്തര ഫുട്ബോളിലെ താര ആകർഷണങ്ങളിലൊന്നായിരുന്നു അദ്ദേഹം.  ഫൈനലിൽ സ്‌പോർട്ടിംഗിനെ തോൽപ്പിച്ചപ്പോൾ റോവേഴ്‌സ് കപ്പ് നേടിയ ബോംബെയിൽ നിന്ന് ആദ്യ സിവിലിയൻ ടീമായി മാറാൻ 1958-ൽ അദ്ദേഹം അവരെ സഹായിച്ചു.

 1963 ൽ വിരമിച്ച ശേഷം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സെലക്ഷൻ പാനലിലായിരുന്നു അദ്ദേഹം.  "ബോക്സിനുള്ളിൽ നിങ്ങൾ അവനെ നേരിടുമ്പോൾ, നിങ്ങൾക്ക് ഒരു കാര്യവും ചെയ്യാൻ കഴിയില്ല. നിങ്ങൾ അമ്പരന്നുപോയതായി നിങ്ങൾക്ക് തോന്നി, ലളിതമായ ഷോട്ടുകൾ ഉപയോഗിച്ച് അവൻ നിങ്ങളെ തോൽപ്പിക്കും," പ്രശസ്ത ഗോൾകീപ്പർ പീറ്റർ തങ്കരാജ് പറഞ്ഞു.  1956 ലെ മെൽബൺ ഒളിമ്പിക്‌സിലെ ഇന്ത്യൻ ഹാട്രിക് നായകനായ നെവിൽ സ്റ്റീഫൻ ഡിസൂസ 1980 ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Thursday, September 5, 2019

ഇനി മണിക്കൂറുകൾ മാത്രം


ഇഗോർ സ്റ്റിമാച്ചിന്റെ ശിക്ഷണത്തിൽ നമ്മുടെ നീലക്കടുവകൾ ലോക കപ്പ് സ്വപ്നങ്ങളിലേക്ക് പന്തു തട്ടാൻ ഒരുങ്ങുന്നു. ഗുവാഹത്തിയിലെ പുൽപരപ്പുകളിൽ തീ പിടിപ്പിക്കാൻ ശക്തരായ ഒമാനെതിരെ നമ്മുടെ ഇന്ത്യൻ ടീം ബൂട്ട് കെട്ടുകയാണ്.ഇന്ന് വൈകീട്ട് 7.30 ന് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ജനകോടികളുടെ ആവേശവും പ്രതീക്ഷയുമായി കളത്തിൽ അടരാടാൻ ഇറങ്ങുന്ന നമ്മുടെ ചുണക്കുട്ടികൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കാം.

Wednesday, September 4, 2019

ഖത്തർ സ്വപ്നങ്ങളിലേക്ക് പന്തടിക്കാൻ നീലപട


ഖത്തർ വേദിയാകുന്ന 2022 ഫുട്‌ബോൾ ലോകകപ്പിന് കാഹളം മുഴങ്ങുകയായി.യോഗ്യത മത്സരങ്ങളിലൂടെ ആട്ടികുറുക്കിയെടുക്കുന്ന 32 ടീമുകൾക്ക് വിശ്വവേദിയിൽ ഏറ്റുമുട്ടാം.ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ യോഗ്യത സ്വപ്ന്‌ങ്ങൾക്ക് നിറം പകരാൻ നാളെ ആസാമിന്റെ മണ്ണ് തുടിക്കും. ഗുവാഹത്തിയിൽ അറേബ്യൻ രാജ്യമായ ഒമാനാണ് ഇന്ത്യയുടെ എതിരാളികൾ.വൈകീട്ട് 7.30 നാണ് മത്സരം.മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. കോച്ച് സ്റ്റിമാകിന്റെ പുതിയ തന്ത്രങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് ടീം ഇന്ത്യ. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ഒമാനെ തോൽപ്പിച്ച് മുന്നേറാൻ കഴിയുമെന്നാണ് ആരാധകപ്രതീക്ഷ.2023 ഏഷ്യാ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ കൂടിയാണിത്.

© SouthSoccers

ഐ എസ് എൽ പ്രീ സീസൺ - ജിതിൻ എം എസ് നെ തഴഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

ജിതിൻ എം എസിനെ തഴഞ്ഞു കൊണ്ട് വീണ്ടും ബ്ലാസ്റ്റേഴ്‌സ്

കേരള ഫുട്ബോളിൽ മികച്ച യുവതാരം എന്ന് വിലയിരുത്തപ്പെട്ട ജിതിൻ എം എസ് പ്രീ സീസൺ ടൂറിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിന്റെ സന്തോഷ്‌ ട്രോഫി കിരീട നേട്ടത്തിന് മുഖ്യ പങ്കു വഹിച്ച ജിതിൻ എം എസ് കഴിഞ്ഞ സീസണിൽ മുഴുവൻ റിസർവ് ടീമിന്റെ ഭാഗമായിരുന്നു.എഫ് സി കേരള ടീമിന്റെ അവിഭാജ്യ ഘടകമായ ജിതിനെ  ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തപ്പോൾ മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം തീർക്കുമെന്നാണ് കരുതിയത്. എന്നാൽ റിസർവ് ടീമിന്റെ ഭാഗമായി തളച്ചിടുകയാണ് ചെയ്തത്. ഇടക്ക് ഓസോൺ എഫ് സിയിൽ ലോണിൽ പോയപ്പോൾ  മികച്ച പ്രകടനം കാഴ്ച വെച്ച ജിതിനെ ഇടക്ക് വെച്ച് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വിളിച്ചെങ്കിലും സീനിയർ ടീമിൽ ഇടം നൽകാതെ മാറ്റി നിർത്തി. ഇത്തവണത്തെ പ്രീ സീസണിൽ യു എ ഇ യിലേക്ക് പോകുന്ന ടീമിലും അവസരം നൽകാതെ മാറ്റിനിർത്തുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. ഒരു മികച്ച താരത്തിന് പ്രീ സീസണിൽ പോലും അവസരം നൽകാതെ ഫോമിൽ ഇല്ലാത്ത കളിക്കാരെ വെച്ച് ഇത്തവണ കപ്പടിക്കുമെന്ന് വിശ്വസിക്കുക വയ്യ.എന്തു കൊണ്ട് ജിതിൻ എം എസിന് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ബ്ലാസ്റ്റേഴ്‌സ് വിശദീകരണം നൽകേണ്ടിയിരിക്കുന്നു. പരിക്കോ മറ്റു പറയത്തക്ക  പ്രശ്നങ്ങളോ ജിതിന് ഉള്ളതായി അറിയപ്പെടുന്നില്ല. ഒന്നുകിൽ കളിപ്പിക്കുക.അല്ലെങ്കിൽ മറ്റു വല്ല ടീമിലേക്കും ട്രാൻസ്ഫർ നൽകി കളിക്കാൻ അവസരം നൽകുക. ഇന്ത്യയുടെ അടുത്ത വിജയൻ എന്ന് വരെ വാഴ്ത്തപ്പെട്ട ഒരു യുവ പ്രതിഭ ബ്ലാസ്റ്റേഴ്സിന്റെ പിന്നാമ്പുറങ്ങളിൽ കിടന്ന് നശിക്കുന്നത് അനുവദിക്കാനാകില്ല.

Tuesday, September 3, 2019

അബ്നീത്‌ ഭാരതി ബ്ലാസ്റ്റേഴ്‌സിൽ..


ഏഷ്യൻ യങ് സൂപ്പർ സ്റ്റാർറായ അബ്നീത്‌ ഭാരതിയാണ് ബ്ലാസ്റ്റേഴ്‌സ് നിരയിൽ പുതുതായി എത്തിയത്.  സ്പാനിഷ് ക്ലബ്‌ റയൽ വല്ലഡോയിഡ്-ബി ടീമിലും പോർചുഗലിലും കളിച്ചു പരിചയമുള്ള അബ്നീത്‌ ഭാരതി കൊമ്പന്മാരുടെ കൂടാരത്തിൽ എത്തുന്നത് അപ്രതീക്ഷിതമായാണ്.
20 വയസ്സ് മാത്രം പ്രായമുള്ള അബ്നീത് ഭാരതി ബ്ലാസ്റ്റേഴ്സിന്റെ ഇക്കൊല്ലത്തെ മികച്ച സൈനിംഗുകളിൽ ഒന്നാണ്.
നേപ്പാളിൽ ജനിച്ച ഈ സൂപ്പർ സ്റ്റാർ ഇന്ത്യയിലും സിംഗപ്പൂരിലുമാണ് പന്തുതട്ടി പഠിച്ചത്.പ്രതിരോധ നിരയിൽ സെന്റർ ബാക്ക് ആയും റൈറ്റ് ബാക്ക് ആയും മികച്ച സ്കില്ലും  കഴിവുമുള്ള താരമാണ് അബ്നീത്..
സുപ്രസിദ്ധ വെബ്സൈറ്റ് Calciomercato. com ഈ വർഷം ആദ്യം പുറത്തുവിട്ട ഏഷ്യയിലെ ഏറ്റവും മികച്ച അണ്ടർ-21ഫുട്ബോൾ  താരങ്ങളുടെ നിരയിൽ അബ്നീതും ഉണ്ടായിരുന്നു എന്നത് ഈ സൈനിങ്ങിന് പകിട്ടേറ്റുന്നു.ഏഷ്യയിലെ അടുത്ത സൂപ്പർ സ്റ്റാറായി വിശേഷിപ്പിക്കപ്പെടുന്ന അബ്നീത്‌ കൊമ്പന്മാർക്ക് ഒരു മുതൽ കൂട്ടാകുമെന്ന് കരുതാം

Wednesday, August 28, 2019

അപ്രതീക്ഷിതമായി ഒരു കൂടിക്കാഴ്ച്ച.


ജോലിത്തിരക്ക് മൂലം ഡ്യൂറണ്ട് കപ്പ് ഫൈനലോ സെമിയോ ഒന്നും കാണാൻ സാധിച്ചില്ല. എന്നാലും സോഷ്യൽ മീഡിയയിലൂടെ ഗോകുലത്തിന്റെ വിജയവാർത്തകൾ അറിയാൻ സാധിച്ചിരുന്നു.ചങ്ക് ബ്രോ ഉബൈദും കൂട്ടരും നേടിയ വിജയത്തിന്റെ വാർത്തകൾ കേട്ട് അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു പതീറ്റാണ്ടുകൾക്ക് ശേഷം ഏഷ്യയിലെ പഴക്കമേറിയ ടൂർണമെന്റ് കിരീടം മലയാളമണ്ണിൽ എത്തിച്ചതിൽ ഏറെ ആവേശം കൊണ്ടിരുന്നു. എന്നാൽ ടീമിനെ എയർപോർട്ടിൽ സ്വീകരിക്കാനോ റൂമിൽ പോയി കാണാനോ സാധിച്ചില്ല.ഫുട്ബോൾ സഹയാത്രികനായ അമീർ ബാബു മണ്ണാർക്കാട് നിന്ന് വന്ന് അവരെ കണ്ടത് കൂടി അറിഞ്ഞപ്പോൾ അസൂയയും സങ്കടവും തോന്നി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് 'ഉബുവും' ഷംനാദും ഇന്ന് രാവിലെ എന്റെ ഷോപ്പിൽ വന്നത് അപ്രതീക്ഷിതമായിരുന്നു. 

കോഴിക്കോട് ടൗണിൽ പോയിരുന്ന എന്നെ തേടി ഞാൻ ജോലി ചെയ്യുന്ന ഒയാസിസ്‌ ഗ്രാൻഡ് മാർട്ടിൽ രണ്ടു സുഹൃത്തുക്കൾ എത്തിയെന്നു കേട്ടപ്പോൾ ആരാണെന്ന് അന്വേഷിച്ചു. രണ്ടു ഗോകുലം താരങ്ങൾ ആണെന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി.  സന്തോഷവും അഭിമാനവും തോന്നിയ നിമിഷം.അവരോട്  കുറെയേറെ ചോദിച്ചറിയാനുണ്ടായിരുന്നു. എന്നാൽ നാട്ടിൽ പോകുന്നതിന്റെ തിരക്കുകൾ കാരണം ചുരുങ്ങിയ സമയമേ അവരെ കയ്യിൽ കിട്ടിയുള്ളൂ. എന്നാലും പരിമിതമായ സമയത്തിനുള്ളിൽ കുറെ കാര്യങ്ങൾ സംസാരിച്ചു.
ഗോകുലം ഡ്യൂറണ്ട് കപ്പിന് തയ്യാറെടുത്തത് മുതൽ ആരാധകരെ പോലെ കളിക്കാരും ആവേശത്തിലായിരുന്നു. ഐ ലീഗിന് മുന്നോടിയായുള്ള പ്രീ സീസൺ ടൂർണമെന്റ് എന്നതിനേക്കാൾ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റ് പുനരാരംഭിക്കുന്നു, അതിൽ കേരളത്തെ പ്രതിനിധികരിച്ചു കൊണ്ട് ഗോകുലം കളിക്കുന്നു. കഴിവ് തെളിയിക്കാൻ കിട്ടിയ മികച്ച അവസരം. ക്യാപ്റ്റൻ മാർക്കസ്ജോസെഫ് മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കി.ഉബൈദ് ഗോൾഡൻ ഗ്ലൗവും  സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉബൈദിന്റെ സമ്മർദ്ദത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. ഓരുടെ ഓരോ കളിക്കാരെക്കുറിച്ചും എനക്ക് നല്ല വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത് ഒരു മേൽകൈ തന്നു. പിന്നെ പരിശ്രമവും ദൈവാനുഗ്രഹവും. മുൻപ് തനിക്ക് ഏറെ പിന്തുണ നൽകിയതും പ്രോത്സാഹിപ്പിച്ചിരുന്നതും ഈസ്റ്റ്‌ ബംഗാൾ ആരാധകർ ആയിരുന്നു എങ്കിലും കളത്തിൽ എതിർപക്ഷത്തായിരുന്നത് ദൈവനിശ്ചയമായിരുന്നിരിക്കാം. അവരുടെ ടീമിൽ കളിക്കുമ്പോൾ തന്ന സ്നേഹത്തെ കുറിച്ച് പറയുവാൻ വാക്കുകളില്ല. മാർക്കസിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷംനാദ് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.. 'എക്സ്ട്രാ ഓർഡിനറി..'ഗോകുലത്തിന്റെ കരുത്തനായ സ്‌ട്രൈക്കർ തന്നെയാണ് ടൂർണമെന്റിന്റെ  പ്രധാന താരം എന്നത് ടീമിന്റെ ആവേശം ഇരട്ടിയാക്കി. മോഹൻ ബഗാനെതിരെ വഴങ്ങിയ ഗോളിനെ കുറിച്ച് ചോദിച്ചപ്പോൾ ഉബൈദ് പറഞ്ഞത് ഇങ്ങനെ. ഗോൾ വീണതിൽ ഒന്നു പതറിയെങ്കിലും പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. കൂടുതൽ പിഴവുകൾ വരാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഫൈനൽ ആണെന്നതും എതിരാളികളെ കുറിച്ചുള്ള ബോധവും കൃത്യമായി ബോളുകൾ നേരിടാൻ മനസ്സിനെ പ്രാപ്തനാക്കി.
വിജയം ആഘോഷിക്കുന്നതിനിടക്ക് ഒരു സ്റ്റാഫ് മാത്രം പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. അതാരാണെന്ന് ചോദിച്ചപ്പോൾ തങ്ങളുടെ ഫിസിയോയെ കുറിച്ച് പറയാൻ ഉബൈദിനും ഷംനാദിനും നൂറു നാക്കാണ്.


അദ്ദേഹത്തിന്റെ കഴിവിലാണ് ഫിറ്റ്നെസ്സോടെ കളിക്കാൻ സാധിച്ചതു. എതിർ താരങ്ങൾക്ക് പലപ്പോഴും ക്രാമ്പും ഇഞ്ചുറിയും നേരിട്ടെങ്കിലും തങ്ങൾക്ക് അത്തരമൊരു വിഷമഘട്ടം നേരിടേണ്ടി വന്നില്ല.മികച്ച സഹകരണമായിരുന്നു അദ്ദേഹത്തിന്റെത്.
കോച്ച് സാന്റിയാഗോ സാർ , ടെക്‌നിക്കൽ ഡയറക്ടർ ബിനോ സാർ എന്നിവരുടെ തന്ത്രങ്ങളും യഥാസമയത്തുള്ള ചേഞ്ചുകളും കളികളുടെ ഗതി നിർണയിക്കുന്നവയായിരുന്നു.ടീമിലുള്ള എല്ലാവരും ഒരേ മനസ്സോടെ പൊരുതിയതിന്റെ ഫലമാണ് നമ്മൾ നേടിയ ഈ നേട്ടം..സപ്പോർട്ടിങ് സ്റ്റാഫും മികച്ച പിന്തുണ നൽകി.മുൻ സഹകളിക്കാരായ ജോബി, മിർഷാദ്, എന്നിവർ കിരീടനേട്ടത്തിൽ അഭിനന്ദിച്ചിരുന്നു.. ഈ സീസണിൽ മൂന്നും മൂന്നു വഴിക്കായിരുന്നു എന്ന് ഷംനാദ് കൂട്ടിച്ചേർത്തു. ജോബി എ ടി കെ യിലും മിർഷാദ് ഈസ്റ്റ്‌ ബംഗാളിലുമാണ്.മോഹൻ ബഗാനിൽ എത്തിയ സുഹൈറും ആശംസകളുമായി റൂമിൽ എത്തിയിരുന്നു.  പിന്നെ ഈ നേട്ടങ്ങളും സന്തോഷങ്ങളും തങ്ങളുടെ ആരാധകരായ ബറ്റാലിയക്കും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കുമായി സമർപ്പിക്കുന്നു. അതുപോലെ പ്രളയ ദുരന്തത്തിൽ നിസ്സഹായരായ സഹോദരങ്ങൾക്കും.
എയർപോർട്ടിൽ തങ്ങളെ  സ്വീകരിക്കാൻ ബറ്റാലിയയുടെ നേതൃത്വത്തിൽ ആരാധകർ എത്തിയത് മനസ്സ് നിറച്ചു.



ഇനിയുള്ള പ്ളാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഐ ലീഗിൽ കിരീടം നേടാൻ ഉറച്ചു തന്നെയാണ് ടീമും മാനേജ്മെന്റും തയ്യാറെടുക്കുന്നത് എന്നാണ് ഇരുവരുടെയും മറുപടി. കുറച്ചു പ്രീ സീസൺ മത്സരങ്ങൾക്ക് കൂടി സാധ്യതയുണ്ടെന്നു സൂചിപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സുമായുള്ള ഒരു മത്സരത്തിന്റെ സാധ്യത അന്വേഷിച്ചപ്പോൾ ഗോകുലം തയ്യാറാണ്, ബ്ലാസ്റ്റേഴ്‌സ് കൂടി സഹകരിച്ചാൽ നടക്കും എന്നാണ് മറുപടി ലഭിച്ചത്.

എന്റെ സൂപ്പർമാർക്കറ്റിന്റെ ഭാഗമായ കാക്റ്റസ് റെസ്റ്റോ കഫെയിൽ നിന്നും അല്പം സ്നേഹസൽകാരവും കഴിഞ്ഞ ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.വീണ്ടും വരുമെന്ന പ്രതീക്ഷയോടെ അവരെ യാത്രയാക്കി.
📝
അബ്ദുൾ റസാക്ക്
സൗത്ത് സോക്കേഴ്സ്

Labels

Followers