Thursday, February 21, 2019

യുവയുടെ മാതൃകക്ക് കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌ക്കാരം...


മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്കാരതിന് ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘യുവ’ എന്ന എൻ.ജി.ഒ.യെ തിരഞ്ഞെടുത്തു.


ജാർഖണ്ഡിൽ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ‘യുവ’. ബാലവിവാഹവും കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതും ജാർഖണ്ഡിലെ ഉൾഗ്രാമങ്ങളിൽ പതിവാണ്. ഈ കുട്ടികളെ ദാരിദ്ര്യത്തിൽനിന്നും ചൂഷണങ്ങളിൽനിന്നും രക്ഷിച്ച് മുഖ്യധാരയിലെത്തിക്കുകയാണ് യുവയുടെ ലക്ഷ്യം. ഇവിടെ പെൺകുട്ടികൾക്കായി ഒരു ഫുട്‌ബോൾ ടീമുണ്ട്.

Saturday, February 16, 2019

താഹിർ റഷീദ് റയൽ കശ്മീർ താരമോ?


ഇന്ത്യൻ ഇന്ന് ഫുട്ബോൾ ലോകം ചർച്ച ചെയ്ത പ്രധാന വിഷയം ഇതായിരുന്നു. ഇന്നലെ കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മുടെ നിരവധി ജവാൻ ധീര രക്തസാക്ഷിത്വം വഹിച്ചിരുന്നു. എന്നാൽ ആ ക്രൂരകൃത്യത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചയായി. പോസ്റ്റ്‌ ഇട്ട താഹിർ റഷീദ് എന്ന എഫ്ബി  അക്കൗണ്ടിൽ റയൽ കാശ്മീരിൽ ഗോൾകീപ്പർ എന്ന് സൂചിപ്പിച്ചതാണ് വിവാദമായത്. പിന്നീട് ഇയാൾ റയൽ കശ്മീർ ക്യാപ്റ്റൻ ആണെന്ന രീതിയിൽ വരെ പ്രചരണം നടന്നു. മിനർവ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജ് ഇത് ട്വിറ്ററിൽ ഏറ്റു പിടിച്ചതോടെ സംഭവം ചൂട് പിടിച്ചു. റയൽ കശ്മീർ എന്ന ടീമിനെ ബാൻ ചെയ്യണം എന്ന രീതിയിൽ വരെയായി ചർച്ചകൾ.ഇങ്ങനെ ഒരു വ്യക്തി തങ്ങളുടെ ടീമിന്റെയോ സ്റ്റാഫിന്റേയോ ഭാഗമല്ല എന്നാണ് റയൽ കശ്മീർ അധികൃതർ പ്രതികരിച്ചത്.



സെക്കന്റ്‌ ഡിവിഷൻ ഐ ലീഗിലെ മികച്ച പ്രകടനത്തിലൂടെ ഐ ലീഗിൽ എത്തിയ റയൽ കശ്മീർ വമ്പൻ ടീമുകളുടെ എല്ലാ പ്രതീക്ഷളെയും തകിടം മറിച്ചുകൊണ്ട്  ഇന്ന് ടേബിളിൽ രണ്ടാം സ്ഥാനക്കാരാണ്. കൂടാതെ അഡിഡാസ് സ്പോൺസർഷിപ്പും ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുൻഡുമായുള്ള സൗഹൃദവും ഇന്ത്യൻ ഫുട്ബോൾ ലോകത്തെ 'പല' പ്രമുഖർക്കും ദഹിച്ചിട്ടില്ല എന്ന് വേണം കരുതാൻ. അതിനിടയിൽ ഇങ്ങനെ ഒരു പ്രചരണം നടത്തുന്നത് കഷ്ട്ടപ്പാടിന്റെ വഴിയിലൂടെ പൊരുതിക്കയറിയ, കോർപ്പറേറ്റ് പിന്തുണ ഇല്ലാത്ത ഒരു ടീമിനെ ചവിട്ടിതാഴ്ത്താനാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.

ഉജ്ജ്വലം ബ്ളാസ്റ്റേഴ്സ് , ബ്ളാസ്റ്റേഴ്സ് - ചെന്നൈ എഫ് സി




             ദീർഘമായ മുന്നൂറ്റി എൺപത്തിനാല് ദിവസത്തിന് ശേഷം ഒന്ന് ജയിക്കുക, ഇട്ടേച്ചു പോയ കളിയാരാധകരെ തിരിച്ചു കൊണ്ടുവരിക, ബദ്ധ വൈരികളായ ചെന്നൈയുടെ മുൻപിൽ നാണം കെടാതിരിക്കുക, അതി സമ്മർദത്തിന്റെ ഉത്തുങ്കതയിലായിരിക്കാം ഇന്ന് കേരള ബ്ളാസ്റ്റേഴ്‌സിന്റെ ഓരോ കളിക്കാരനും കളത്തിലിറങ്ങിയിട്ടുണ്ടാകുക. എന്നാൽ , മുപ്പത്തിനായിരത്തിനപ്പുറത്തുള്ള ആരാധക വൃന്ദത്തിന്റെ ആവേശോജ്വലമായ ആരവങ്ങൾക്കിടയിൽ നിന്ന് കളിച്ച പാരമ്പര്യത്തിൽ നിന്ന് കേവലം മൂവായിരം മാത്രം ടിക്കറ്റുകളിലേക്ക് മാത്രം ചുരുങ്ങിപ്പോയ ഈ ദിനത്തിലെ കളി കഴിഞ്ഞപ്പോഴേക്കും തെരുവുകളിലെ, ക്ലബ്ബ്കളിലെ ടിവിക്ക് മുൻപിൽ ജിജ്ഞാസയോടെ കളി കണ്ടിരുന്ന ഓരോരുത്തരെയും ഇന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന തരത്തിലേക്ക് മാറ്റുന്ന അതിസുന്ദരമായ കളി പുറത്തെടുത്ത കളിക്കാർ തന്നെയാണ് ഇന്നത്തെ ഹീറോസ്. അവരെത്രമാത്രം ഹോംവർക് ചെയ്തിട്ടുണ്ട് എന്ന് ഇന്നത്തെ കളി നമ്മോട് പറയുന്നുണ്ട്.

ജയമില്ലെങ്കിലും കുഴപ്പമില്ല, നല്ല ഒരു കളിയെങ്കിലും കാഴ്ച വെക്കൂ എന്നായിരുന്നു ഭൂരിഭാഗം ആരാധകരുടെയും അഭ്യർത്ഥന. മനോഹരമായ കളിക്കൊപ്പം അഭിമാനകരമായ വിജയവും കൂടി സമ്മാനിച്ചാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് ആ അഭ്യര്ഥനക്ക് മറുപടി കൊടുത്തത്.

കഴിഞ്ഞ ഏഷ്യൻ കപ്പിലെ പരിക്കിൽ നിന്നും മുക്തനായി അനസ് തിരിച്ചു വന്നപ്പോൾ അക്ഷരാർത്ഥത്തിൽ റാകിപും ജിങ്കാനും പ്രീതവും ഒത്തുള്ള ഒരു ഇന്ത്യൻ മതിൽ തന്നെയായിരുന്നു ഇന്നത്തെ ഡിഫൻസ്. റാഫേൽ അഗസ്റ്റോയെയും
നെൽസനെയുമൊക്കെ ലോക്ക് ചെയ്തു കളിക്കാൻ നന്നേ ചെറുപ്പമായിട്ട് കൂടി റാകിപ്പിനും പ്രീതം സിങ്ങിനും കഴിഞ്ഞത് എടുത്തു പറയേണ്ടത് തന്നെയാണ്

അതേ പോലെ, കിസിറ്റോയും ശേഷം കാലിയും അവരുടെ റോൾ ഭംഗിയോടെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രതേകിച്ചും കാലി, എതിർ കളിക്കാരനെ ഷോട്ട് ഉതിർക്കാനോ ഡ്രിബ്ലിങ് ചെയ്തു പോകാനോ സമ്മതിക്കാതെ പരമാവധി പ്രസ്സിങ് ചെയ്തു കളിച്ചത് ചെന്നൈയുടെ മുന്നേറ്റ നിരയിലേക്ക് ബോൾ എത്തിക്കാൻ അവർക്കു കഴിയാതെ പോയി എന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം.

ലെൻഡുങ്കലും പേക്കൂസനും കിട്ടിയ അവസരങ്ങൾ കഴിയുന്നത്ര വേഗത്തിൽ മുന്നേറ്റ നിരയിലെ കളിക്കാർക്ക് കൈമാറാൻ കാണിക്കുന്ന ശ്രദ്ധയിൽ ഇന്നത്തെ കളിയിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നത് പ്രതേകം പറയേണ്ടത് തന്നെയാണ്. എങ്കിലും ചില സമയങ്ങളിലൊക്കെ അനാവശ്യമായ ഡ്രിബിളിംഗിന് മുതിർന്നു പന്ത് നഷ്ടപ്പെടുത്തുന്ന കാഴ്ച ഇന്നും ലെൻഡുങ്കലിൽ നിന്നു നമുക്ക്‌ കാണാൻ കഴിഞ്ഞു. നേരിയ ഇത്തരം പിഴവുകളൊക്കെ മാറ്റി വെച്ചാൽ മധ്യ ഭാഗത്തു സഹലിനൊപ്പം ഒരു കോമ്പിനേഷൻ ഉണ്ടാക്കാൻ ഇന്ന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അത് തന്നെയാണ് രണ്ടാം ഗോളിനും മൂന്നാം ഗോളിനും വഴി വെച്ച കെമിസ്ട്രി.

ആ കെമിസ്ട്രി മാത്രമല്ല, ഇന്നത്തെ കളിയുടെ ഭൂരിഭാഗം രസതന്ത്രവും രൂപപ്പെടുത്തിയത് സഹലെന്ന മധ്യ നിരക്കാരൻ. ഇന്നത്തെ കളിയിൽ ഗ്രൗണ്ടിൽ നിയമിച്ച എഞ്ചിനീയർ എന്ന മാതൃകയിലായിരുന്നു സഹലിന്റെ പെർഫോമൻസ്. എടുത്തുപറയാവുന്ന പാസുകളും നയനാന്ദകരമായ ഡ്രിബിളിംഗുകളുമായി കൂടെ മനോഹരമായ ഫിനിഷിങ്ങുമായി  ചുറ്റുമുള്ള കളിക്കാർക്ക് കൂടി എനർജി കൊടുക്കുന്ന ഒരു കിടിലൻ മാന്ത്രികൻ . ഈ സീസണിലെ ഐ എസ് എൽ ഇന്ത്യൻ ഫുട്ബോളിന് സംഭാവന കൊടുക്കുന്ന ഒരു മിഡ്ഫീൽഡ് ഡിസൈനർ തന്നെയാകും സഹാലെന്ന് ഇന്നത്തെ കളി കണ്ടവരാരും നിഷേധിക്കാനിടയില്ല.

സഹലിനോളം ആവേശത്തിൽ കൊച്ചി സ്റ്റേഡിയമൊന്നാകെ ബ്ളാസ്റ്റേഴ്‌സിന്റെ ബോളിനൊപ്പം നീങ്ങിയപ്പോൾ കിട്ടിയ രണ്ടു ചാൻസുകളും പോപ്ലാറ്റിനിക്കും ഗോൾ നിലവാരത്തിലേക്കുയർന്ന അസിസ്റ്റ് കൊണ്ട് സ്ടാജ്‌നോവിച്ചും ഇന്നത്തെ കളിയെ പൂർണതയിലെത്തിച്ചു എന്ന് പറയുന്നതാകും ഏറെ കൃത്യം.
ഈ എഴുത്തു അവസാനിക്കുന്നത് ധീരജ് സിങ്ങെന്ന ബ്ളാസ്റ്റേഴ്‌സിന്റെ കാവൽക്കാരനെ കുറിച്ച് എഴുതിയിട്ടാകണം എന്ന നിർബന്ധ ബുദ്ധിയുണ്ട്. ഗോൾ പോസ്റ്റിനു കീഴിലെ സ്പൈഡർമാൻ എന്നത് വെറുതെയല്ല ആരാധകർ ഈ ചെറുപ്പക്കാരനെ വിളിക്കുന്നത് എന്ന് തോന്നിപ്പോകും പെർഫോമൻസ് കാണുമ്പോൾ.
 എത്ര നിഷ്പ്രയാസമാണ് ധീരജ് പോസ്റ്റിന്റെ കോർണർ എൻഡിലേക്ക് വരുന്ന പന്തിനെ ഡൈവ്‌ ചെയ്തകറ്റുന്നത്, എതിരാളികളുടെ ബുള്ളറ്റ് ഷോട്ടുകളെ കൈപ്പിടിയിലൊതുക്കുന്നത് !! സഹലിനെപ്പോലെ കാഴ്ചക്കാർക്ക് പോലും ഊർജം നൽകുന്ന മറ്റൊരു താരം.
ചുരുക്കത്തിൽ, ഇനിയൊരു പ്ലെ ഓഫ്‌ സാധ്യത ഇല്ലായെങ്കിലും ‘പ്രൊഫസറുടെ‘ നേത്യുത്വത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാൾ സൗന്ദര്യം പുറത്തടുത്തിരിക്കുന്നു, അതും, അനസെന്ന ഇന്ത്യൻ ഫുട്ബാളിലെയും ബ്ളാസ്റ്റേഴ്‌സിന്റെ തന്നെയും ജന്മ ദിന രാത്രിയിൽ.

തന്റെ ജന്മദിനത്തിന്റെയന്നു പരിക്ക് മാറി കളിയിലെത്താനും ഏറെ പ്രിയപ്പെട്ട കളിയിലെ പാർട്ണർ ജിങ്കൻറെ കൂടെ മതിൽ കാക്കാനും ശേഷം സ്വന്തം കാണികൾക്ക് മുൻപിൽ വിജയത്തിന്റെ വിക്കിങ് ക്ലാപ്പ് അടിക്കാൻ നേതൃത്വം കൊടുക്കാനും കഴിഞ്ഞു എന്നത് അനസിന്റെ ഭാഗ്യം എന്നല്ലാതെന്തു പറയാൻ.

Thursday, February 7, 2019

ഇന്ത്യ ആദ്യനൂറിൽ നിന്നു പുറത്ത്


  ഫിഫ ഇന്ന് പുറത്തിറക്കിയ പുതിയ റാങ്കിങ്ങിൽ ഇന്ത്യക്ക് സ്ഥാനനഷ്ടം.97ആം റാങ്ക് ആയിരുന്ന ഇന്ത്യ ആദ്യ നൂറിൽ നിന്നു പുറത്തായി.103ആം സ്ഥാനത്താണ് ഇന്ത്യ പുതിയ റാങ്കിങ്ങിൽ.ഏഷ്യയിൽ ഇന്ത്യ 16ൽ നിന്നു 18ലേക്ക് വീണു. ഏഷ്യ കപ്പിലെ ഗ്രൂപ്പ് റൗണ്ടിൽ രണ്ട് ഗ്രൂപ്പ്‌ മത്സരങ്ങൾ തോറ്റിരുന്നു.

Sunday, February 3, 2019

അൽമോസ് അലിക്ക് പിന്നാലെ യൂറോപ്യൻ ക്ലബ്ബുകൾ




   അറേബ്യൻ മണ്ണിൽ കഴിഞ്ഞ ദിവസം തിരശ്ശീല വീണ ഏഷ്യ കപ്പിൽ ടോപ്‌സ്‌കോററും ടൂർണമെന്റിന്റെ താരവുമായ ഖത്തർ സ്‌ട്രൈക്കർ അൽമോസ് അലിക്കു പിന്നാലെ യൂറോപ്യൻ ക്ലബ്ബുകൾ. അടുത്ത ട്രാൻ
സ്ഫർ വിൻഡോയിൽ താരത്തിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പ്രമുഖ യുറോപ്യൻ ക്ലബ്ബുകൾ. ഒമ്പത് ഗോളുകൾ നേടി റെക്കോർഡിട്ടിരുന്നു സുഡാനി വംശജനായ ഈ 22 കാരൻ.1996ൽ ഇറാന്റെ ഇതിഹാസ താരം അലി ദേയ് സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്. ഖത്തർ ക്ലബ്ബ് അൽ ദുഹൈലിക്കു വേണ്ടിയാണ് ഈ ഗോളടിയന്ത്രം കളിക്കുന്നത്.

*Southsoccers - Together for Indian Football*

Friday, February 1, 2019

ഖത്തർ ഏഷ്യൻ രാജാക്കന്മാർ


  ഖത്തർ ഇനി ഏഷ്യ ഭരിക്കും.അറേബ്യൻ മണ്ണിലെ കലാശകളിയിൽ ജപ്പാനെ തകർത്ത് ഖത്തർ ഏഷ്യയിലെ രാജാക്കന്മാർ.ഖത്തറിനു ഇത് കന്നികിരീടം ആണ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഖത്തറിന്റെ വിജയഭേരി. ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളിന് ഖത്തർ മുന്നിട്ടുനിന്നിരുന്നു. അൽമൂസ് അലിയാണ് തകർപ്പൻ ബൈസൈക്കിൾ കിക്കിലൂടെ സ്കോറിങ് തുടങ്ങിയത്.ഇതോടെ താരം ടോപ്‌സ്‌കോറർ ആയി.രണ്ടാം പകുതിയിൽ ജപ്പാൻ ഒരു ഗോൾ തിരിച്ചടിച്ചു കളിയിൽ വരാൻ ശ്രമിച്ചെങ്കിലും പെനാൽറ്റിയിലൂടെ ഖത്തർ വിജയമുറപ്പിച്ചു്.വെറും ഒരു ഗോൾ വഴങ്ങിയാണ് ഖത്തർ ജേതാക്കളാവുന്നത്.

     Southsoccers - Together for Indian Football

ഏഷ്യ കപ്പ് ഫൈനലിന് റവ്ഷാൻ ഇർമാറ്റോവ് വിസിലൂതും




ഏഷ്യ കപ്പ് ഫൈനലിന് ഉസ്‍ബെക്കിസ്ഥാൻ റഫറി റവ്ഷാൻ ഇർമാറ്റോവ് വിസിലൂതും.ഏഷ്യ കപ്പിന്റെ ഫൈനൽ ഇതു രണ്ടാം തവണയാണ് 41കാരൻ നിയന്ത്രിക്കുന്നത്.2011 ഖത്തർ ഏഷ്യാകപ്പ് ജപ്പാൻ-ഓസ്‌ട്രേലിയ ഫൈനലിൽ റഫറി ആയിരുന്നു.അഞ്ചു തവണ എ. എഫ്. സി യുടെ മികച്ച റഫറിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

*Southsoccers - Together for Indian Football*

ഏഷ്യ കപ്പിന് ഇന്ന് കലാശം, ഖത്തറോ ജപ്പാനോ

  



അറേബ്യൻ മണ്ണിലെ നാലു നഗരികളിൽ ഒരു മാസക്കാലം നീണ്ടു നിന്ന ഏഷ്യ കപ്പ് മാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം. നാല് തവണ ചാമ്പ്യന്മാരായ ജപ്പാനോ അതോ കന്നി കിരീടം ലക്ഷ്യമിടുന്ന ഖത്തറോ. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത രണ്ടു നിരകൾ നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറും. തലസ്ഥാനനഗരിയായ അബുദാബിയിലെ സയ്ദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനൽ. ഇന്ത്യൻ സമയം വൈകീട്ട്‌ 7.30 നാണ് മത്സരം. ടൂർണമെന്റ് ടോപ്‌സ്‌കോറർ അൽമൂസ് അലിയാണ് ഖത്തറിന്റെ തുറുപ്പുചീട്ട്. സസ്‌പെൻഷനിലായ താരങ്ങൾ തിരിച്ചുവരുന്നതോടെ ഖത്തർ പ്രതിരോധം കൂടുതൽ ശക്തമാകും.6 കളികളിൽ 16 ഗോളുകളാണ് ഖത്തർ അടിച്ചുകൂടിയത്. ഒറ്റഗോള് പോലും വഴങ്ങിയില്ല. നാല് ഗോൾ നേടിയ യുയ ഒസാക്കോ ജപ്പാനെ നയിക്കും. അഞ്ചാം കിരീടം ലക്ഷ്യം വെക്കുന്ന ജപ്പാൻ അതിശക്തരാണ്. ടൂർണമെന്റിൽ 11 ഗോളുകൾ നേടി 3 ഗോളുകൾ വഴങ്ങി. പരിചയസമ്പന്നതയിലും കളികരുത്തിലും മുന്നിൽ നിൽക്കുന്ന ജപ്പാനെ കന്നിഫൈനൽ കളിക്കുന്ന ഖത്തർ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും അന്തിമവിധി.
 *Southsoccers - Together for Indian Football*

Blog Archive

Labels

Followers