Tuesday, October 30, 2018

റിയൽ കാശ്‌മീർ



യന്ത്രത്തോക്കുകളും ബോംബുകളുമായി ഭീകരരുടെ ട്രക്ക് ശ്രീനഗറിലേക്ക് പ്രവേശിക്കുമ്പോൾ, സനത് നഗർ  പാർക്കിൽ ഏതാനും കുട്ടികൾ ഫുട്ബാൾ കളിക്കുകയായിരുന്നു. മഹാപ്രളയം ജലത്തേറ്റകൊണ്ട് കാശ്മീരിനെ നക്കിയെടുത്ത 2014 ൽ ആയിരുന്നുവത്. രക്ഷിച്ചെടുത്ത കുട്ടികളെ  സ്വന്തം വീട്ടിലേക്ക് ഷമീം മിഹ്റാജ് കൊണ്ടുപോകുമ്പോൾ പോക്കുവെയിൽ പുകഞ്ഞുനിന്ന വീട്ടുമുറ്റത്ത്, വാടിവീണ മെയ് ഫ്‌ളവര്‍ കട്ടച്ചോര പോലെ ചിതറിക്കിടന്നു.

പാർക്കിലേക്ക് ഇരച്ചു കയറി. ആകാശത്തേക്കു തുരുതുരാ വെടിയുതിര്‍ത്ത് ഭീകര സംഘം നശീകരണം നടത്തുന്നത് മിഹ്റാജും
കുട്ടികളും മഞ്ഞുപറ്റിക്കിടന്ന ജനൽ ചില്ലിലൂടെ നോക്കികണ്ടു. പാർക്കിൽ അനാഥമായികിടന്ന  അവരുടെ പന്തിലേക്ക് ഭീകരർ വെടിയുതിർത്ത് തിരിഞ്ഞുനടന്നു. ഞെട്ടിവിറയ്‌ക്കേണ്ട സമയത്തും കുട്ടികൾ   മിഹ്റാജിനോട് ആവശ്യപ്പെട്ടത് ഞങ്ങൾക്ക് കളിക്കാൻ ഒരു ഗ്രൗണ്ട് വേണമെന്നായിരുന്നു.

കശ്മീർ മോണിറ്റർ എന്ന പത്രത്തിന്റെ എഡിറ്ററും ലോക്കൽ ഫുട്ബാൾ ന്യൂസ് പോലും ഒന്നാം പേജിലേക്ക് കൊണ്ടുവരാൻ ധൈര്യം കാണിക്കാറുമുള്ള മിഹ്റാജ് അന്നാണ് ഒരു  ഫുട്ബാൾ ക്ലബ് തുടങ്ങാൻ തീരുമാനിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് ചാട്ടൂവും സംഘവും മിഹ്റാജിനൊപ്പം ചേർന്നു. അങ്ങനെയാണ് റിയൽ കശ്മീർ എഫ് സി റിയാലിറ്റിയായത്. തുടങ്ങി നാല് വർഷം തികയും മുൻപേ അവർ രണ്ടാം ഡിവിഷൻ ജേതാക്കളായി ഐ ലീഗിന് യോഗ്യരായി. കാശ്മീരിൽ നിന്നൊരു ക്ലബ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗിൽ പന്തുതട്ടാൻ ഇറങ്ങുകയാണ്. ആദ്യമത്സരം നാളെ, അയൽക്കാരായ മിനർവ പഞ്ചാബിനെതിരെ.  എല്ലാം നഷ്ടപ്പെട്ട ഒരു നാടിനെ ഫുട്ബോളിലൂടെ പ്രത്യാശയുടെ മൈതാനത്തേക്ക്  കൈപിടിച്ചു നടത്തിയ മിഹ്റാജിനും അദ്ദേഹത്തിന്റെ "സ്വർഗ്ഗത്തിലെ ഹിമപ്പുലി"കൾക്കും ഇന്ത്യയുടെ ഇങ്ങേ അറ്റത്തുനിന്ന് ഹൃദയം നിറഞ്ഞ വിജയാശംസകൾ. ♥⚽

Article: Jafer Khan

കേരള ബ്ലാസ്റ്റേഴ്‌സ് - ജംഷഡ്പൂർ മത്സരം... പകരക്കാർ മാറ്റി വരച്ച ചിത്രം

സിറാജ്  പനങ്ങോട്ടിൽ എഴുതുന്നു... 


പകരക്കാർ മാറ്റി വരച്ച ചിത്രം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന മത്സരമായി വിലയിരുത്താം .

മുൻഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറ്റവും ഉചിതമായ സമയത്ത് ഉചിതമായ കളിക്കാരെ പ്ളേസ് ചെയ്യിക്കാൻ കഴിഞ്ഞതിന്റെ ഉത്തമ റിസൾട്ട് എന്ന് തന്നെ പറയാം.

സഹലെന്ന ചെറുപ്പക്കാരന്റെ പ്രാധാന്യം എത്രമാത്രമാണെന്നു നമ്മൾക്ക് കാട്ടിത്തരികയായിരുന്നു സെക്കൻഡ് ഹാഫിലെ ഗെയിം പ്ലാൻ. അതുവരെയുണ്ടായിരുന്ന കളിയുടെ മൊത്തം ആലസ്യവും അറബിക്കടലിലേക്കെറിഞ്ഞു ആ പ്ലയെർ നിറഞ്ഞു കളിക്കുകയായിരുന്നു. ഡിഫൻസിലും സ്‌ട്രൈക്കിങ് പൊസിഷനിലും എല്ലാം ഒരേ പോലെ സജീവമായ സഹലിന്റെ സ്കില്ലിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള കളികളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ച എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ. കഴിഞ്ഞ കളികളിൽ ഉണ്ടായത് പോലെ പാസിങ്ങിൽ സംഭവിച്ച പിഴവുകൾ തീരെ ഇല്ലാതെയും അനാവശ്യമായ ഷോട്ടുകൾക്ക് മുതിരാതെയും സഹൽ കാണിച്ച ജാഗ്രതയെ അഭിനന്ദിക്കേണ്ടതുണ്ട്.

അതേ നിലവാരത്തിൽ കാലിയുടെ ഗെയിമും എടുത്തു പറയേണ്ടതുണ്ട് . ആവശ്യമുള്ളപ്പോൾ ഓവർലാപ് ചെയ്തും ജെറിയടക്കമുള്ള ഡിഫൻസിനെ കൂച്ചു വിലങ്ങിട്ടും കാലി ഈ സീസണിലെ അരങ്ങേറ്റം നന്നാക്കിയിട്ടുണ്ട്. ചില സമയങ്ങളിൽ അല്പം സ്ലോ ആണ് എന്നത് മാത്രമാണ് പോരായ്മയായി കാണാനുള്ളത്.

നഴ്‌സറിയെ മാറ്റി ഡോങ്കലിനെ കൊണ്ട് വന്ന തീരുമാനം സത്യത്തിൽ ഇത്തരമൊരു മാറ്റം ഉണ്ടാക്കും എന്ന് ഒരു പക്ഷെ ജെയിംസ് പോലും നിനച്ചിട്ടുണ്ടാകില്ല. അധികമൊന്നും ക്രോസുകൾ സൈമൻ നൽകിയിട്ടില്ല, പക്ഷെ നൽകിയ രണ്ടും അതിമനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. കൃത്യമായ പൊസിഷനിൽ നിൽക്കുന്ന ആർക്കും പോസ്റ്റിലേക്ക് മറിക്കാൻ പറ്റുന്ന കിടിലൻ പാസുകൾ . കയ്യടിച്ചേ മതിയാകൂ

പൊതുവായി പറഞ്ഞാൽ കൈവിട്ട കളിയെ തിരിച്ചു പിടിച്ച ഈ ശ്രമത്തിനു രണ്ടാം പകുതിയിൽ കൂട്ടിയിരുന്ന എല്ലാവരും നിലവാരം പുലർത്തിയിട്ടുണ്ട്.

സ്ളാവിസ നന്നായി ശ്രമിച്ചിട്ടുണ്ട്, ഒരു പെനാൽറ്റി മിസ്സാക്കിയതിനെ അത്രമാത്രം ക്രൂശിക്കേണ്ടതില്ല, പെനാൽറ്റി നഷ്ടപ്പെടുന്നത് ഫുട്ബാളിൽ അത്ര അപൂർവ നിമിഷങ്ങളൊന്നുമല്ല, എന്നാൽ പഅവസാന സെക്കന്ഡിലെ കാലിയുടെ ആ പാസ് പുറത്തേക്കടിച്ചു കളഞ്ഞപ്പോൾ വല്ലാത്ത ഒരു ധൃതി കൂട്ടലിന്റെ ഇമ്പാക്ട് ആയി തോന്നി.

പോപ്ലാറ്റിനിക് അത്ര തിളങ്ങിയ കളിയല്ല ഇന്നത്തേത്, പലപ്പോഴും കാലിൽ പന്ത് കിട്ടുമ്പോഴേക്കും സ്വാഭാവികമായും ചലഞ്ചിൽ അദ്ദേഹം വീണു പോകുന്ന കാഴ്ച പരമാവധി കുറക്കേണ്ടതുണ്ട്.

കൂടുതലായും സെറ്റ് പീസുകളിൽ ഗോൾ കണ്ടെത്തുന്ന താരമാണ് വിനീത് . ആ പ്ലെയറിനെ ഡിഫൻസീവ് മിഡ് ഫീൽഡിൽ കളിപ്പിച്ചാൽ ഉണ്ടാകുന്ന എല്ലാ പോരായ്മകളും ഇന്ന് അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തെ പോലെ ഒരു പ്ലെയറെ കൃത്യമായ പൊസിഷനിൽ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് മുതിരേണ്ടത്. അല്ലെങ്കിൽ നല്ല ഒരു സൂപ്പർ സബ് ആയി ഇറക്കാനും പറ്റിയ താരമാണ് അദ്ദേഹം, മുഴുവൻ സമയവും കളിപ്പിക്കേണ്ടതില്ല എന്ന് ചുരുക്കം.
നിക്കോള എന്ന ഫോറിൻ പ്ലയെർ ഇന്നത്തെ കളിയിൽ വേണ്ടത്ര നിറഞ്ഞു കളിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. സാധാരണ ഒരു ഇന്ത്യൻ പ്ലെയറുടെ നിലവാരത്തിനപ്പുറത്തുള്ള വലിയ ഇടപെടലൊന്നും അദ്ദേഹം ഗ്രൗണ്ടിൽ ഉണ്ടാക്കുന്നില്ല . ഗോവയുടെ ചാഹുവിന്റെ പൊസിഷൻ ആണ് അദ്ദേഹം കളിക്കുന്നത് എന്നിട്ട് പോലും അത്തരമൊരു ക്രിയേറ്റിവ് ആയ നീക്കം കാണാൻ കഴിഞ്ഞില്ല എന്നത് വ്യക്തിപരമായി തോന്നി.

ഈ എഴുത്തു അവസാനിപ്പിക്കുന്നത് റാകിപ് എന്ന കളിക്കാരനെ കുറിച്ച് പറഞ്ഞിട്ടാകണം എന്ന നിർബന്ധ ബുദ്ധിയുണ്ട്. കഴിഞ്ഞ കളിയിലൊക്കെയും ആ ചെറുപ്പക്കാരൻ കാണിച്ച ഡെഡിക്കേഷനു നമ്മൾ ഒന്നായി എഴുന്നേറ്റ് നിന്നേ മതിയാകൂ. എത്ര നിലവാരത്തോടെയാണ് അദ്ദേഹം ഓവർലാപ്പ് ചെയ്യുന്നതും തിരിച്ചു ഡിഫൻസിലേക്ക് വരുന്നതും. അസാമാന്യ മികവ് തന്നെയാണ്.
അനസ് എന്ന ഇന്ത്യൻ മതിലിനെ സൈഡിലിരുത്തി റാകിബിൽ ജെയിംസ് നൽകിയ വിശ്വാസത്തെ അതേ പോലെ സംതൃപ്തപ്പെടുത്തിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ.

ചുരുക്കത്തിൽ കുറെ കൂടി മെച്ചപ്പെട്ട ലൈൻ അപ്പ് തന്നെ ആദ്യ ഇലവനിൽ ഇറക്കി നിലവാരമുള്ള പകരക്കാരെ കൊണ്ട് കളി തിരിച്ചു പിടിച്ച ഇന്നത്തെ ഗെയിമിൽ ജയിംസിന്റെ പങ്കു ചെറുതായി കാണാൻ പറ്റില്ല.

അപ്പോഴും വിങ്ങുകളിൽ നിന്നുള്ള ക്വാളിറ്റി ക്രോസുകളടക്കം ഇനിയും മെച്ചപ്പെടാനുണ്ട്. മറ്റു പലതിനെയും പോലെ അതൊക്കെയും പരിഹരിക്കപ്പെടും എന്ന് നമ്മൾക്ക് വിശ്വസിക്കാം .

Article: Siraj Panangottil

Sunday, October 28, 2018

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സെക്കൻഡ് ഡിവിഷൻ കളിക്കുന്നില്ല. റിസർവ് ടീമിലെ താരങ്ങളുടെ ഭാവി തുലാസിൽ



കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സെക്കൻഡ് ഡിവിഷൻ കളിക്കുന്നില്ല.  റിസർവ് ടീമിലെ താരങ്ങളുടെ ഭാവി തുലാസിൽ ആയിരിക്കുകയാണ്.കഴിഞ്ഞ വർഷത്തെ സെക്കൻഡ് ഡിവിഷനിലെ സൗത്ത് സോൺ ചാമ്പ്യന്മാർ ആണ് കേരള ബ്ലാസ്റ്റേഴ്‌സ്.  മലയാളി താരങ്ങൾ ഉൾപ്പടെ ചില താരങ്ങളെ ലോൺ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ ഉള്ള  മറ്റു ക്ലബുകൾക്ക് കൊടുക്കുകയാണെന്നും വാർത്തകൾ കേൾക്കുന്നു. ബാംഗ്ലൂരിൽ നിന്നും സെക്കൻഡ് ഡിവിഷൻ കളിക്കുന്ന ഓസോൺ എഫ് സി യിൽ ആയിരിക്കും എം സ് ജിതിൻ ഉൾപ്പടെയുള്ള ചില താരങ്ങൾ കളിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടാമെന്ന ആഗ്രഹത്തിൽ ടീമിൽ എത്തിച്ചേർന്ന മലയാളികൾ ഉൾപ്പടെഉള്ള താരങ്ങൾക്കു ബ്ലാസ്റ്റേഴ്സിന്റെ ഈ തീരുമാനം വലിയ വിഷമം ഉണ്ടാക്കും എന്നതിൽ സംശയം ഇല്ല. ഈ സീസണിലെ ലീഗുകൾ എല്ലാം തുടങ്ങിയ സ്ഥിതിക്ക് പുതിയ ക്ലബുകൾ കണ്ടെത്തുക എന്നത് താരങ്ങൾക്കു വലിയ ബുദ്ധിമുട്ടായിരിക്കും. പല താരങ്ങളും വേറെ ക്ലബുകളുടെ ഓഫർ നിരസിച്ചാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. എത്ര താരങ്ങൾ ആണ് ലോണിൽ പോകുന്നത് എന്ന കാര്യം ഉറപ്പായിട്ടില്ല. ആരാധകരുടെ പ്രതിഷേധം എന്തായാലും ഈ വിഷയത്തിൽ ഉയർന്നുവരാൻ ഇടയുണ്ട്. താരങ്ങളുടെ ഭാവി മുൻനിർത്തി ബ്ലാസ്റ്റേഴ്‌സ് ഈ തീരുമാനത്തിൽ നിന്നു പിന്മാറി സെക്കൻഡ് ഡിവിഷൻ കളിക്കണം എന്നാണ് ആരാധകർക്ക് പറയാൻ ഉള്ളത്

Friday, October 19, 2018

ഗോകുലം കേരള എഫ് സി ജേഴ്സി പ്രകാശനം കോഴിക്കോട് ബീച്ചിൽ




2018-19 ഹീറോ ഐ ലീഗ് സീസണിലെ ഗോകുലം കേരള എഫ് യുടെ ജേഴ്സി പ്രകാശനം കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഗംഭീരമായ ചടങ്ങിൽ ഒക്ടോബർ 20 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടത്തും . പ്രശസ്ത സംഗീത ബാൻഡ് ഗ്രൂപ്പ് ആയ  തൈക്കുടംബ്രിഡ്ജ്  ചടങ്ങിൽ ഫാൻ ഗാനം അവതരിപ്പിക്കും.

 
ഗോകുലം കേരള എഫ്.സി ടിക്കറ്റ് വിൽപന തുടങ്ങും . സീസൺ ടിക്കറ്റുകളും ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ കരസ്ഥമാക്കാൻ  ആരാധകർക്ക് നാല് അവസരം ലഭിക്കും.



 ഫാൻസിന് പേ ടി എം  ആപ്ലിക്കേഷനും വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ലഭിക്കും. കൂടാതെ, സംസ്ഥാനത്തെ ഗോകുലം ഓഫീസുകളിൽ ടിക്കറ്റ് ലഭ്യമാകും. മത്സര ദിവസങ്ങളിൽ ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ വിൽക്കും.

ടിക്കറ്റിന്റെ നിരക്കുകൾ ;

മത്സരദിന ടിക്കറ്റുകൾ

1. ഈസ്റ്റ് സ്റ്റാൻഡ് ഗാലറി - 50 രൂപ

2.സൗത്ത് സ്റ്റാന്റ് ഗാലറി - 50 രൂപ

3.പടിഞ്ഞാറ് സ്റ്റാന്റ് ഗ്യാലറി - 75 രൂപ

4.നോർത്ത് സ്റ്റാൻഡ് ഗാലറി - 50 രൂപ

5. വിഐപി, വിവിഐപി - 150 രൂപ

 


സീസൺ ടിക്കറ്റുകൾ


1. കിഴക്കൻ സ്റ്റാൻഡ്, തെക്ക് സ്റ്റാന്റ്, നോർത്ത് സ്റ്റാന്റ് - 300 രൂപ

2.പടിഞ്ഞാറ് സ്റ്റാൻഡ് ഗാലറി - 500 രൂപ

3.വിഐപിഐ, വി.വി.ഐ.പി സ്റ്റാൻഡ് - 700 രൂപ

ഒക്‌ടോബർ 27ന്  മോഹൻ ബഗാനുമായാണ് ഗോകുലം കേരളയുടെ ആദ്യ മത്സരം .

ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ 'കിക്കോഫു'മായി സംസ്ഥാന സർക്കാർ




കേരളത്തിൽ നിന്നും മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'കിക്കോഫ്' പദ്ധതിയുമായി സംസ്ഥാന കായിക വകുപ്പ്. ഇന്ത്യയിലെ തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്. കിക്കോഫ് പദ്ധതിക്ക് നവംബർ മാസത്തിൽ തുടക്കം കുറിക്കും. പദ്ധതിയുടെ ഭാഗമായി ഓരോ അസംബ്ലി മണ്ഡലങ്ങളിലും ഒരു ഫുട്ബോൾ നഴ്സറി എന്ന നിലയിൽ നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടം എന്ന നിലയിൽ പത്തിനഞ്ചു  വിദ്യാലയങ്ങൾ തിരഞ്ഞെടുത്താകും  പദ്ധതി നടപ്പാക്കുക. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെയാകും പദ്ധതിയിൽ ഉൾപ്പെടുത്തുക. അവസാന ഘട്ടത്തിൽ 25 കുട്ടികളെ തിരഞ്ഞെടുത്താകും കിക്കോഫ് പദ്ധതി മുന്നോട്ട് പോകുന്നത്. പരിശീലനം, കിറ്റ് എന്നിവ സർക്കാർ കുട്ടികൾക്ക് സൗജന്യമായി നൽകും. പുതിയ കരിക്കുലം അനുസരിച്ചായിരിക്കും പരിശീലനം.

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; കെ എഫ് എ ടൂർണമെന്റുകളെല്ലാം ലൈവായി കാണാം




കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായി കേരള ഫുട്ബോൾ അസോസിയേഷൻ. കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളും ഇനി മുതൽ ലൈവായി കാണാം. ഓൺലൈൻ സ്ട്രീം പ്ലാറ്റ്ഫോമായ മൈകൂജോ ഡോട്ട് കോം വഴിയാകും മത്സരങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് മുന്നിലേക്ക് എത്തുക. ഇതേ സംബന്ധിച്ച് കേരള ഫുട്ബോൾ അസോസിയേഷനും മൈകൂജോ ഡോട്ട് കോമും ധാരണയായി.

ഏഷ്യയിലെ ഒട്ടേറെ ടൂർണമെന്റുകൾ മൈകൂജോ ഡോട്ട് കോം തത്സമയം സംപ്രേഷണം ചെയ്യാറുണ്ട്. എ എഫ് സി കപ്പ്, സാഫ് കപ്പ് ജൂനിയർ വിഭാഗം മത്സരങ്ങൾ എന്നിവ കഴിഞ്ഞ വർഷങ്ങളിൽ പ്രേക്ഷകരിലേക്ക് എത്തിച്ചത് മൈകൂജോ ഡോട്ട് കോം ആയിരുന്നു. കെ എഫ് എ അണ്ടർ 12 അക്കാദമി ലീഗ് സംപ്രേഷണം നടത്തിയാകും മൈകൂജോ ഡോട്ട് കോം കേരളത്തിലെ ഫുട്ബോൾ മത്സരങ്ങളുടെ സംപ്രേഷണത്തിന് തുടക്കം കുറിക്കുക

നവംബർ ഒന്നിന് ആരംഭിക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പും കേരള പ്രീമിയർ ലീഗും എല്ലാം ഇനി കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് തത്സമയം ആസ്വദിക്കാം.

Wednesday, October 17, 2018

ഇടവേളയ്ക്ക് ശേഷം ഡൽഹിയിലെ സിംഹങ്ങളും കൊൽക്കത്തൻ കടുവകളും നേർക്ക് നേർ


രാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.
 അഞ്ചാം സീസണിലെ ആദ്യവിജയം തേടി ഡൽഹി ഡൈനാമോസും എ.ടി.കെയും നേർക്കുനേർ വരുംമ്പോൾ അത്യന്തം ആവേശോജ്വലമായ പോരാട്ടംതന്നെ പ്രതീക്ഷിക്കാം. ആതിഥേയരായ ഡൽഹി ഡൈനാമോസ് ആദ്യ മൽസരത്തിൽ പൂനെ സിറ്റി എഫ് സിയെ സമനിലയിൽ തളച്ചിരുന്നു. മധ്യനിരതാരം ബിക്രംജിത് സിങ്ങിന്റെ പരിക്ക് ഡൽഹിക്ക് ഒരു തിരിച്ചടിയാണ് എങ്കിലും നീണ്ട രണ്ട് ആഴ്ചത്തെ വിശ്രമത്തിന്ശേഷമാണ് ഡൽഹി കളത്തിൽ ഇറങ്ങാൻ പോകുന്നത്  എന്നത് ഡൽഹിക്ക് മുൻതൂക്കം നൽകും.

സ്റ്റീവ് കോപ്പലിന്റെ ശിഷ്യണത്തിൽ വമ്പൻ താരനിരയുമായിറങ്ങിയ കൊൽക്കത്തക്ക് ആദ്യ രണ്ട് കളിയിലും ഞെട്ടിക്കുന്ന തോൽവി ആയിരുന്നു ഫലം. ആന്ദ്രേ ബെക്കെ, അർണബ് മൊണ്ടേൽ, പ്രബിർ ദാസ് തുടങ്ങിയ പ്രധാന താരങ്ങളുടെ പരിക്ക് എ.ടി.കെക്ക് വലിയ തിരിച്ചടിയാണ് എങ്കിലും ഏത് ടീമിനെയും തളയ്ക്കാൻപോന്ന ആയുധങ്ങൾ കോപ്പലിന്റെ ആവനാഴിയിൽ ഇനിയും ഉണ്ട്.

ഇന്ത്യൻ സമയം വൈകിട്ട് 07:30ന് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം..
സൗത്ത് സോക്കേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ് - ലുലു ബന്ധത്തിന് സാദ്ധ്യതകൾ ഏറുന്നുവോ ???

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നതിന് തൊട്ടുമുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തിൽ നിന്ന്  ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പിന്മാറിയതിനെ തുടർന്ന് ടീമിന്റെ പൂർണ ഉടമസ്ഥാവകാശം മലയാളി വ്യവസായ പ്രമുഖൻ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുമെന്നും ഇല്ലെന്നും പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഐ എസ് എൽ അഞ്ചാം സീസണ് തിരശ്ശീല ഉയർന്നതോടെ ഇത്തരം വാർത്തകളെല്ലാം അപ്രസക്തമാവുകയായിരുന്നു. എന്നാൽ ലുലു ഗ്രൂപ്പും കേരള ബ്ലാസ്റ്റേഴ്സിനെയും ചേർത്തുള്ള വാർത്തകളെ ദൃഢപെടുത്തുന്ന രീതിയിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചിൽ വി.വി.ഐ.പി ഗാലറിയിൽ നിമംഗഢ പ്രസാദിനും മോഹലാലിനുമൊപ്പം തൊട്ടടുത്ത സീറ്റിലിരുന്ന് ബ്ലാസ്റ്റേഴ്‌സിന്റെ കളി ആസ്വദിക്കുന്ന എം എ യൂസഫലിയുടെ മരുമകനും ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ചെയർമാനും വ്യവസായ പ്രമുഖനുമായ അദീപ് ലുലുവിന്റെ ചിത്രമാണ് ഇപ്പോൾ വീണ്ടും ലുലു ഗ്രൂപ്പിന്റെ ബ്ലാസ്റ്റേഴ്‌സിലുള്ള പങ്കാളിത്തത്തെ സംബന്ധിച്ച ചർച്ചകളെ സജീവമാകുന്നത്..

കെ എഫ് എ അക്കാദമി അണ്ടർ 12 ലീഗിന് നാളെ തുടക്കം


കെ എഫ് എ അക്കാദമി ലീഗ് അണ്ടർ 12 വിഭാഗം മത്സരങ്ങൾക്ക് നാളെ കാസർഗോഡ് നടക്കാവ് സ്റ്റേഡിയത്തിൽ തുടക്കമാകും. മൂന്ന് പൂളുകളായി തിരിഞ്ഞാണ് മത്സരങ്ങൾ. പൂൾ എയിൽ ടാലന്റ് എഫ് എ, ഡയനാമോസ് എഫ് എ, അഴീകോടൻ എഫ് എ, സെവൻ സ്പോർട്സ് എഫ് എ, വി പി സത്യൻ എസ് എസ് എന്നീ ടീമുകളും. പൂൾ ബിയിൽ എസ്എംആർസി എഫ് എ, ഓറഞ്ച് എഫ് എസ്, മീനങ്ങാടി എഫ് എ, എഫ് എഫ് അക്കാദമി, ഇകെ നായനാർ എഫ് എ എന്നീ ടീമുകളും പൂൾ സിയിൽ യുഎസ് അക്കാദമി, പറപ്പൂർ എഫ് എ, തെരട്ടമ്മൽ എസ്എ, സെവൻ ആരോസ്, മികാസ എഫ് എ എന്നീ ടീമുകളും മാറ്റുരയ്ക്കും

ഒക്ടോബർ 21 മുതൽ ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് തുടങ്ങും. ഒരോ പൂളിലെയും ജേതാക്കൾ തമ്മിൽ ഫൈനൽ റൗണ്ടിൽ മത്സരിക്കും

Tuesday, October 16, 2018

ട്വിസ്റ്റുകൾക്കൊടുവിൽ ട്വിറ്റർ അക്കൗണ്ട് തിരിച്ചു പിടിച്ച് ഗോകുലം കേരള എഫ് സി

ണ്ടു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗോകുലം കേരള എഫ് സി യുടെ ഒഫീഷ്യൽ ട്വിറ്റർ പേജ്  പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വന്നു. ഗോകുലം കേരള എഫ് സിയുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഇതോടെ അതിനെല്ലാം വിരാമം ആയിരിക്കുകയാണ്..
ട്വിറ്റർ പേജ് അപ്രത്യക്ഷമായതിന്റെ യഥാർത്ഥ കാരണം ഇതു വരെ വ്യക്തമായിട്ടില്ല എങ്കിലും തങ്ങളുടെ ഒഫീഷ്യൽ പേജ് തിരിച്ചു വന്നതിന്റെ ആശ്വാസത്തിലാണ് ഗോകുലം കേരള ആരാധകർ.
സൗത്ത് സോക്കേഴ്‌സ്....

Monday, October 15, 2018

കുട്ടികടുവകളിലെ മാന്ത്രികന് പിറന്നാൾ ആശംസകൾ....


ഖത്തർ ദേശീയ ടീമിനെതിരെ ഉള്ള സൗഹൃദ മത്സരത്തിൽ ആണ് ആദ്യമായി കണ്ടത്. ശക്തരായ ഖത്തറികൾക്കെതിരെ മധ്യനിരയിൽ നിന്നും ചാട്ടുളി പോലെ മുൻനിരയിലേക്ക് കയറിപ്പോകുന്ന ഒരു പയ്യൻ.. അസാമാന്യ മെയ്‌വഴക്കവും പന്തടക്കവും. പിന്നീട് അൽ സദ്ദ്, ലഖ്‌വിയ ക്ലബ്ബുകൾക്കെതിരെ കളിക്കുമ്പോളും ആ പയ്യന്റെ കേളീ മികവ് ശ്രദ്ധിച്ചു.. ഡ്രിബിളിംഗിൽ അസാധ്യപാടവമുള്ള അവന്റെ ഷോട്ടുകൾ വെടിയുണ്ടകളേപ്പോലെ എതിരാളികളുടെ പ്രതിരോധത്തെ തകർത്തു...അന്ന് തങ്ങളേക്കാൾ പ്രായക്കൂടുതലും ശാരീരിക മികവുമുള്ള അറബ് ആഫ്രിക്കൻ വംശജർ അണിനിരന്ന ലഖ്‌വിയക്കെതിരെ  അവസാന സൗഹൃദമത്സരത്തിൽ ഇന്ത്യൻ കൗമാര നിര അടിച്ചു കൂട്ടിയ അഞ്ചു ഗോളുകളിൽ മൂന്നു വെടിയുണ്ടകൾ അവന്റെ ബൂത്തുകളിൽ നിന്നുതിർത്തതായിരുന്നു...ത്രോ ലൈനിനരികിലൂടെ മൂന്നു കളിക്കാരെ വെട്ടിച്ചു പാഞ്ഞു കൊണ്ട് പോസ്റ്റിൽ ജാഗരൂകനായി നിന്ന ഗോളിയെയും കബളിപ്പിച്ചു കൊണ്ട് ഗോൾ നേടിയ അവന് ഞങ്ങൾ പ്രവാസികൾ നൽകിയ പേരാണ് RR7..രവി ബഹദൂർ റാണ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട RR7...
 പിന്നീട് എന്റെ പ്രിയപ്പെട്ട നീലക്കടുവകളുടെ  പല പല മത്സരങ്ങൾ ഫേസ്ബുക് ലൈവിലൂടെ കാണുമ്പോഴും ആ ഏഴാം നമ്പറുകാരന്റെ കളി ഹൃദയം കീഴടക്കി..ഇപ്പോൾ അവസാനം നടന്ന എ എഫ് സി കപ്പിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച രവി താൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി വാഗ്ദാനം തന്നെയാണ് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.. രവിയിൽ നിന്നും ഇനിയും നിരവധി മികച്ച പ്രകടങ്ങൾ നീലക്കടുവകൾക്കായ് പുറത്തെടുക്കുവാനുണ്ട്.. അതിനുള്ള അനുഗ്രഹം സർവ്വേശ്വരൻ നൽകട്ടെ...

ഞങ്ങളുടെ പ്രിയപ്പെട്ട RR7 രവി റാണക്ക് ഒരായിരം ജന്മദിനാശംസകൾ...

ഐ ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു..


ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു.. ഒക്ടോബർ ഇരുപത്തിആറിന് ചെന്നൈ സിറ്റി എഫ് സിയും  ഇന്ത്യൻ ആരോസും തമ്മിലുള്ള മത്സരത്തോടെയാണ് ഐ ലീഗ് സീസൺ ആരംഭിക്കുന്നത്..അടുത്ത ദിവസങ്ങളിലായി നെരൊക്ക ഈസ്റ്റ്‌ ബംഗാളുമായും ഗോകുലം മോഹൻബഗാനുമായും ഏറ്റുമുട്ടും. ഷില്ലോങ് ലജോങ്ങും ഐസ്വാളും തമ്മിലുള്ള നോർത്ത് ഈസ്റ്റ്‌ ഡെർബി ഇരുപത്തിഎട്ടിനാണ്.നിലവിലെ ചാമ്പ്യൻസ് മിനർവക്ക് ആദ്യ എതിരാളികൾ കഴിഞ്ഞ സീസണിൽ റെലഗേഷൻ നേരിട്ടിട്ടും ലീഗിലേക്ക് തിരിച്ചെത്തിയ ചർച്ചിൽ ബ്രദേർസ് ആണ്..മികച്ച ടീമിനെ തന്നെ രംഗത്തിറക്കി തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഓരോ ടീമും ശ്രമിക്കുമ്പോൾ ലീഗ് കൂടുതൽ ആവേശകരമാവുമെന്നതിൽ സംശയമില്ല.. കേരളത്തിന്റെ ഐ ലീഗ് പ്രതീക്ഷയായ ഗോകുലത്തിന്റെ എല്ലാ ഹോം മാച്ചുകളും കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചുമണിക്കാണ്. ഫ്‌ളവേഴ്‌സ് ചാനലിൽ മലയാളം കമന്ററിയോട് കൂടെ ലൈവ് ഉണ്ടായിരിക്കും എന്ന് ഗോകുലം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്..

ഷബാസിനും പരീക്ഷ എഴുതണം...


ന്ത്യൻ u16 ടീമിന്റെ വന്മതിൽ, മലയാളികളുടെ അഭിമാനതാരം ശബാസ് അഹമ്മദ് നാട്ടുകാരുടെയും കൂട്ടുകാരുടെയും പ്രശംസയും ആശംസകളും സ്വീകരിച്ചു കൊണ്ട് വളരെയേറെ സന്തോഷത്തിലാണ്.. ശബാസ് ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്നത് ലൈവിലൂടെയെങ്കിലും  കാണണം എന്ന പിതാവ് ബഷീർക്കയുടെ ആഗ്രഹം ഖത്തറിൽ നിന്നും ലൈവ് കൊടുത്തതിലൂടെ  നിറവേറ്റാൻ സാധിച്ചതു മുതൽ  സൗത്ത് സോക്കേഴ്സും ബഷീർ ഇക്കയും വളരെ ഊഷ്മളമായ ബന്ധം ആണുള്ളത്...അന്നുമുതൽ ഉള്ള സൗഹൃദത്തിന്റെ പുറത്തു ബഷീർക്ക പങ്കുവെച്ച ഒരു ആശങ്കയാണ് ഷാനുവിന്റെ വിദ്യാഭ്യാസം. ഇന്ത്യൻ ടീമിന് വേണ്ടി സ്പെയിനിൽ പര്യടനം നടത്തുമ്പോളായിരുന്നു നാട്ടിൽ എസ് എസ് എൽ സി പരീക്ഷ നടന്നത്...ടീമിന്റെ തിരക്കിട്ട ഷെഡ്യൂളുകൾ കാരണം പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന ശബാസിനെ ഇത്തവണ എങ്ങിനെയെങ്കിലും പരീക്ഷ എഴുതിക്കാൻ സാധിക്കുമോ എന്ന് നോക്കുകയാണ് എന്നാണ് സൗത്ത് സോക്കേഴ്സ് പ്രതിനിധികളോട് ബഷീർക്ക പറഞ്ഞത്..രാജ്യത്തിനു വേണ്ടി കളിക്കാൻ പോയതുകൊണ്ട് നഷ്ടമായ അവസരം സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയായി എഴുതാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഷാനുവിന്റെ കുടുംബം..പ്രത്യേകിച്ച് ജനുവരിയിൽ ഇന്ത്യൻ ക്യാമ്പ് വീണ്ടും ആരംഭിക്കുന്ന ഘട്ടത്തിൽ മാർച്ചിൽ പരീക്ഷക്ക് എത്താനാകുമോ എന്ന് സംശയമാണ്.. അതിനാലാണ് അവിടെ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ആവശ്യമായി വരുന്നത്.. വിദ്യാഭ്യാസ വകുപ്പിന്  ജനപ്രതിനിധികൾ മുഖേന അപേക്ഷയും നൽകിയിട്ടുണ്ട്.. വിദ്യാഭ്യാസ വകുപ്പ് മനസ്സ് വെച്ചാൽ നമ്മുടെ അഭിമാനതാരത്തിന് ഇത്തവണത്തെ പരീക്ഷ നേരത്തെ  എഴുതാൻ സാധിക്കും..ഇന്ത്യൻ ക്യാമ്പിന് തടസ്സങ്ങൾ നേരിടുകയുമില്ല..മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ സൗകര്യം ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്..നമ്മുടെ  സർക്കാർ ഉദ്യാഗസ്ഥ തലങ്ങളിൽ നിന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ..
ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ഞങ്ങളുടെ രാജകുമാരന്,നമ്മുടെ നാടിന്റെ അഭിമാനതാരത്തിന്   പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിനോടും മറ്റു സർക്കാർ സംവിധാനങ്ങളോടും കടുത്ത ഫുട്ബോൾ പ്രേമികൾ എന്ന നിലയിൽ സൗത്ത് സോക്കേഴ്സ് കൂട്ടായ്മ അഭ്യർത്ഥിക്കുന്നു...

Saturday, October 13, 2018

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത്


അമ്പത്തി അഞ്ചാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ടൂർണമെന്റ്  നവംബർ ഒന്നിനാണ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലാ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ  തൃശ്ശൂർ ഇടുക്കിയെ നേരിടും.  6,7 തിയ്യതികളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. നവംബർ  എട്ടിന് വൈകിട്ട് 3.30 ന് ഫൈനൽ.

ഗോകുലത്തിന്റെ ട്വീറ്റ് ബ്ലാസ്റ്റേഴ്സിനുള്ള "കൊട്ടോ"


ഐ ലീഗ് സീസൺ തുടങ്ങുന്നതിനു മുന്നോടിയായി ഗോകുലം കേരള എഫ് സി തങ്ങളുടെ ആരാധകരുടെ ആവശ്യങ്ങൾ നിറവേറ്റിയതായി ട്വീറ്റ് ചെയ്തിരുന്നു.


അതിലെ ഹാഷ് ടാഗുകളാണ് സോഷ്യൽ മീഡിയയിലെ പുതിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്നത്. സ്റ്റേഡിയം പെയിന്റ് ചെയ്തതും മത്സരസമയം മാറ്റിയതും ജേഴ്സി കളർ മാറ്റിയതും ലൈവ് ടെലികാസ്റ്റിംഗ് മലയാളത്തിൽ ഉറപ്പ് വരുത്തിയതിന്റെയും കാര്യങ്ങളാണ് ട്വീറ്ററിൽ കുറിച്ചതെങ്കിലും അതിലെ ഹാഷ് ടാഗുകൾ 'ചിലയിടത്തൊക്കെ' കൊള്ളുന്നില്ലെ എന്നൊരു സംശയം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.. 'ബ്രാൻഡ് അംബാസിഡർ ഗിമ്മിക്കുകൾ ഇല്ല', 'കേരളത്തിലെ യഥാർത്ഥ ഫുട്ബോൾ ആരാധകർക്ക് വേണ്ടി ' എന്നെല്ലാം ഹാഷ് ടാഗുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാൻഡ് അംബാസിഡർ മോഹൻലാലിനെയും ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ഒന്ന് കൊച്ചാക്കാൻ വേണ്ടിയല്ലേ ഇത് എന്നാണ് പല ട്രോൾ - ഫാൻസ്‌  ഗ്രൂപ്പുകളിലും   നടക്കുന്ന ചർച്ചകളിലെ ചോദ്യം. എന്തായാലും ഇതിനെ കുറിച്ച് ഇരു ടീമുകളുടെയും അധികൃതർ ഒന്നും പറഞ്ഞിട്ടില്ല.

Friday, October 12, 2018

അരയും തലയും മുറുക്കി ഗോകുലം...


ആരാധകക്ക് പൂർണ്ണ പിന്തുണയുമായി, അവരുടെ ഓരോ ആവശ്യങ്ങളും നിറവേറ്റി ആരാധകസൗഹൃദ ക്ലബ്‌ ആയി ഗോകുലം കേരള എഫ് സി...ഈ വർഷത്തെ   ഐ ലീഗിന് മുന്നോടിയായി ആരാധകരായ ബറ്റാലിയ ആവശ്യപ്പെട്ടത് പരമാവധി പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് ഗോകുലം എഫ് സി മാനേജ്മെന്റും  മുഖ്യ പരിശീലകൻ ബിനോ ജോർജും.ഹോം മത്സരങ്ങൾ അഞ്ചു മണിയിലേക്ക് മാറ്റി.. സ്റ്റേഡിയം പെയിന്റ് ചെയ്യുന്നു.. ജേഴ്സി കളർ മാറ്റി.. ഫ്‌ളവേഴ്‌സ് ചാനലിൽ തത്സമയ സംപ്രേക്ഷണം.. അന്റോണിയോ ജർമൻ പോലെ മികച്ച വിദേശ താരങ്ങൾ.. കൂടെ അർജുൻ ജയരാജിനെ പോലെയുള്ള "മ്മടെ ചെക്കന്മാരും".. എന്തായാലും ഗോകുലം ഫാൻസ്‌ ഗ്രൂപ്പ്‌ ആയ ബറ്റാലിയ ഹാപ്പിയാണ്.. ഇനി ബോൾ അവരുടെ കാലിലാണ്.. പരമാവധി ആരാധകരെ സംഘടിപ്പിച്ച് സ്വന്തം തട്ടകത്തെ കൂടുതൽ ആകർഷകമായ രീതിയിൽ ടീമിനെ സപ്പോർട്ട് ചെയ്യാനാണ് ബറ്റാലിയയുടെ തീരുമാനം.. മാനേജ്മെന്റിന്റെ സപ്പോർട്ടോടു കൂടി ഇത്തവണ മികച്ച ഗാലറി സപ്പോർട്ട് ഒരുക്കാനാണ് ബറ്റാലിയയുടെ തീരുമാനം..ഇതിനെ തുടർന്ന് ഒക്ടോബർ പതിനാലിന് മലപ്പുറം കോട്ടക്കുന്നിൽ ഒത്തു ചേരാൻ ബറ്റാലിയ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്..അതു പോലെ പ്രശസ്ത ബാൻഡായ തൈക്കൂടം ബ്രിഡ്ജിനേയും അണിനിരത്തി ഇരുപത്തി ഒന്നാം തീയതി കോഴിക്കോട് വെച്ച് നടക്കുന്ന ജേഴ്സി ലോഞ്ചിങ് വർണാഭമാക്കാൻ മാനേജ്മെന്റും ബറ്റാലിയയും തയ്യാറെടുക്കുന്നുണ്ട്..  അതേസമയം ഒരേ സമയം 'ജയന്റ് കില്ലേഴ്സും' അതെ സമയം 'ഫാൻസിന്റെ സ്വന്തം ക്ലബും' ആയി മാറുകയാണ് മലബാറിയൻസ്....

Wednesday, October 10, 2018

കേമന്മാരിൽ കേമൻ സുനിൽ ഛേത്രി തന്നെ..


പണ്ട് സെവൻസ് കളിക്കാൻ വന്ന ആ ചെള്ള് ചെക്കനല്ല ഇന്നത്തെ സുനിൽ ഛേത്രി... ഇന്ത്യൻ ഫുട്ബോളിൽ എന്നല്ല ലോക ഫുട്ബോളിൽ തന്നെ തന്റെ  കഴിവിന്റെ  അടയാളം കൊത്തി വെച്ച, ഇന്ത്യയുടെ എക്കാലത്തെയും മികച്ച  ഫുട്ബോൾ ഇതിഹാസമാണ് ഛേത്രി.
ഏതൊരു ഇന്ത്യൻ ഫുട്ബോൾ പ്രേമിയുടെയും സ്വകാര്യ അഹങ്കാരം.  ഇന്ത്യൻ സൂപ്പർ ലീഗ്  അഞ്ചാം സീസണിലെ ആദ്യ രണ്ട് മത്സര കണക്ക് നോക്കുമ്പോൾ ആദ്യ മത്സരത്തിൽ ഛേത്രി പ്രതീക്ഷക്കൊത്ത്‌ ഉയർന്നില്ലെങ്കിലും രണ്ടാം മത്സരത്തിൽ   ജംഷഡ്പൂരുമായുള്ള ഛേത്രിയുടെ പ്രകടനം മാത്രം നോക്കിയാൽ നമുക്ക് മനസ്സിലാകും ഛേത്രി എന്ന പ്രതിഭ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരു വിദേശ താരം പോലും ഛെത്രിയെ പോലെ പ്രതിഭക്കൊത്ത പ്രകടനം കാഴ്ച വെച്ചിട്ടില്ല എന്ന് തന്നെ പറയാം.വേഗതയും കൃത്യതയും ഒരുപോലെ സമന്വയിച്ച ഇത്പോലെ ഒരു കളിക്കാരൻ ഇന്ത്യൻ ഫുട്ബോൾ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അമേരിക്കൻ ലീഗ് ആയ മേജർ ലീഗ് സോക്കറിൽ വരെ പന്ത് തട്ടിയ ഈ ഇതിഹാസം നീലക്കടുവകളുടെ ജേഴ്‌സി അണിഞ്ഞത് നൂറിലേറെ തവണയാണ്.. അറുപത്തഞ്ചോളം ഗോളുകളും ഇന്ത്യൻ ദേശീയ ടീമിനായി ഛേത്രി നേടിക്കഴിഞ്ഞു. പതിമൂന്ന് കൊല്ലമായി നീലക്കടുവകളുടെ ആക്രമണത്തിന്റെ കുന്തമുനയായ ഛേത്രി നൂറ്റിഎഴുപതോളം മത്സരങ്ങൾ വിവിധ ക്ലബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. അതിൽ തന്നെ നൂറിൽപരം ഗോളുകളും നേടിയിട്ടുണ്ട്.
  ഇന്ത്യയുടെ ഏഷ്യ കപ്പ് മത്സരത്തിലെ പ്രതീക്ഷയും മുഖ്യ താരവും എതിർ ടീമുകളുടെ വെല്ലു വിളിയും ഈ തളരാത്ത പോരാളി തന്നെ.. രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചിട്ടുള്ള ഈ കുറിയ മനുഷ്യനിൽ തന്നെയാണ്‌ ഞങ്ങളുടെ പ്രതീക്ഷകൾ അതെ ഞങ്ങളുടെ  സ്വന്തം ഛേത്രി.നീലക്കടുവകളുടെ നായകൻ.

Tuesday, October 9, 2018

ബ്ലാസ്റ്റേഴ്‌സിന്റെ നെടും തൂണായി കിംഗ് ഡിജെ


ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ   കേരള ബ്ലാസ്റ്റേഴ്സിനു കരുത്തു പകർന്ന് ആരാധകരുടെ ഡിജെ എന്ന ഡേവിഡ് ജെയിംസ്.

         ഡേവിഡ് ജയിംസ് എന്ന അതുല്യ പ്രതിഭ ദേശിയ ടീമിലും  പ്രീമിയർ ലീഗ് ടീമുകൾക്കും വേണ്ടിയുള്ള മത്സരങ്ങളിലും  നേടിയെടുത്ത പരിചയ സമ്പത്തുമായാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള എൻട്രി.ആദ്യ സീസണുകളിൽ കൊമ്പന്മാരുടെ കാവൽക്കാരൻ ആയി തിളങ്ങിയെങ്കിൽ ഈ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തലപ്പത്ത്‌ തന്ത്രങ്ങൾ പറഞ്ഞു കൊടുത്തു കൂൾ കോച്ച് ആയി ആരാധകരുടെ മനസ്സ് പിടിച്ചെടുത്തിരിക്കയാണ്.

അഞ്ചാം സീസണിൽ എത്തി നിൽക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം  നല്ല ഒത്തിണക്കമുള്ള ടീം ആയി മാറിയത് ഡിജെ എന്ന ആളുടെ അനുഭവ സമ്പത്ത്‌ തന്നെ എന്ന് അടിവര ഇടുന്നതാണ് ഇത് വരെ ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം. ഡിജെയുടെ അർപ്പണ ബോധവും
പരിചയ സമ്പത്തും  ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ ഈ വർഷത്തെ കിരീട അവകാശികൾ ആകാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നു.

Monday, October 8, 2018

റിയാദിലെ ഫുട്ബോൾ മൈതാനങ്ങളോട് യാത്ര പറഞ്ഞു ബഷീർ.


വിശ്വസിക്കാൻ ഇപ്പോഴും പ്രയാസപ്പെടുന്ന ഒരു വലിയ ദുഃഖ വാർത്തയുമായാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. നമ്മുടെയൊക്കെ പ്രിയ സുഹൃത്തും വര്ഷങ്ങളായി റിയാദിൽ ഫുട്ബോൾ കളിച്ചും കളിപ്പിച്ചും നമ്മോടൊപ്പം ഉണ്ടായിരുന്നതുമായ പാലക്കാട് തൃത്താല സ്വദേശി ബഷീർ ഇന്നലെ രാത്രി ദമ്മാമിനടുത്ത് അബ്‌ഖൈക്കിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടിരിക്കുന്നു. ഊണിലും ഉറക്കത്തിലും ഫുട്ബോൾ നെഞ്ചേറ്റി നടന്നിരുന്ന ബഷീർ നല്ലൊരു വിങ് ബാക്കും അതോടൊപ്പം മികച്ച ഒരു സംഘാടകനും ആയിരുന്നു. ഇപ്പോഴും കളിയുണ്ടെന്നു പറഞ്ഞാൽ ഷർട്ട് മാറ്റി ഗ്രൗണ്ടിൽ ഇറങ്ങുന്ന ബഷീർ ഇന്നലെയും കളിക്കാനെത്തുമെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
ദമ്മാം റിയാദ് ഹൈവേയിൽ റിയാദിലേക്ക് വരുന്ന വഴി എതിരെ വന്ന ട്രൈലെർ ട്രക്ക് നിയന്ത്രണം വിട്ടു ബഷീർ ഓടിച്ചിരുന്ന വണ്ടിയുടെ മുകളിലേക്ക് മറിഞ്ഞാണത്രെ അപകടം. വണ്ടിയിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രക്കാരും മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. മൃതദേഹം അബ്‌ഖൈഖ് ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. ബഷീറിന്റെ സഹോദരൻ കഴിഞ്ഞ വര്ഷം റിയാദിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു.


റിയാദിലെ പ്രവാസി ഫുട്ബോളിന് ഒരു കനത്ത നഷ്ടമാണ് ബഷീറിന്റെ അകാല മരണം. കളിച്ചും ചിരിച്ചും കലഹിച്ചും കഴിഞ്ഞ കുറെ വര്ഷങ്ങളായി നമ്മോടൊപ്പം ബഷീർ കളിക്കളങ്ങളിൽ നിറഞ്ഞു നിന്നു. ആദ്യകാല ടൂർണമെന്റുകളിൽ പഴയ കാല പ്രമുഖ ഫുട്ബോളർ സൈദാലി മാഷുടെയും മുജീബ് വാഴക്കാടിന്റെയും എല്ലാം കൂടെ സി ആർ ബി ഫുട്ബോൾ ടീം രൂപീകരിച്ചതോടെ സി ആർ ബി ബഷീർ എന്നും ഓ എം സി ബഷീർ എന്നും എല്ലാം കുറെ കാലം അറിയപ്പെട്ടിരുന്നു ഞങ്ങൾക്കിടയിൽ. മധുരമായി കലഹിക്കുന്ന ബഷീറിന്റെ വാദകോലാഹലങ്ങൾ ഇനി ഗ്രൗണ്ടുകളിൽ കാണില്ല. ഒരു നല്ല സഹൃദയൻ കൂടി ആയിരുന്ന ബഷീർ കുഴപ്പമില്ലാതെ പാടുന്ന ഒരു ഗായകനും ആയിരുന്നു. ബഷീറിന്റെ നല്ല ഓർമ്മകൾ എന്നും റിയാദിലെ ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ നല്ല സൗഹൃദം ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള കരുത്ത് സർവശക്തൻ നൽകട്ടെ. അദ്ദേഹത്തിന് പൊറുത്തുകൊടുത്ത് നമ്മെയെല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടാനുള്ള വിധി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..

✍🏽 ശകീബ് കൊളക്കാടൻ ഫേസ്ബുക്കിൽ കുറിച്ചു

പുത്തൻ ജേഴ്സിയിൽ വിജയേട്ടൻ..


ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ
പുതിയൊരു സംരഭത്തിനു തുടക്കം കുറിയ്ക്കുകയാണ്.
അദ്ദേഹവും  സുഹൃത്തുക്കളായ അരുൺ തോമസ്, ദീപു ദാമോദർ എന്നിവരും ചേർന്ന് ബിഗ് ഡാഡി എന്റർടൈൻമെന്റ്
എന്ന പേരിൽ ഒരു മൂവി പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നു. സിനിമയിൽ നായകനായും വില്ലനായും സഹനടനായും  ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും നിർമ്മാണ രംഗത്തേക്ക് ഉള്ള ചുവടുവെപ്പ് ആദ്യമായാണ്.. എല്ലാവരുടെയും പിന്തുണയും സ്നേഹവും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുത്തൻ സംരംഭത്തിന്റെ  ആദ്യ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ അടുത്ത ഘട്ടത്തിൽ പങ്കുവയ്ക്കുന്നതാണന്നും
ആദ്യസിനിമ തീർച്ചയായും ഒരു ഫുട്ബോൾ റിലേറ്റഡ് സിനിമ ആയിരിക്കും എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Sunday, October 7, 2018

അഞ്ചിന്റെ മൊഞ്ചിൽ ആഴ്സണൽ


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയം സ്വന്തമാക്കി പീരങ്കിപ്പട. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഫുൾഹാമിനെ തകർത്ത ആഴ്സണൽ തുടർച്ചയായ ആറാം പ്രീമിയർ ലീഗ് ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഓബമെയാങിന്റെയും ലാക്കസെറ്റയുടെയും  ഇരട്ട ഗോൾ പ്രകടനമാണ് ആഴ്സണൽ തകർപ്പൻ ജയം സമ്മാനിച്ചത്.

മൂപ്പതാം മിനുട്ടിൽ ഫ്രഞ്ച് താരം ലാകസെറ്റയാണ് ഗണ്ണേഴ്സിന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. എന്നാൽ ആദ്യ പകുതിയുടെ അവസാനനിമിഷം ജർമൻ താരം ഷുർലെയിലൂടെ ഫുൾഹാം സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലാകസെറ്റ ആഴ്സണലിന് ലീഡ് സമ്മാനിച്ചു. 68ആം മിനുട്ടിൽ ആരോൺ റാംസി ആഴ്സണലിന്റെ മുന്നാം ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ ഓബമയാങ് നൽകിയ പന്ത് ബാക് ഹീൽ ഫ്ലിപ്പിലൂടെ റാംസി വലയിലാക്കി. 79,91 മിനുട്ടുകൾക്കുള്ളിൽ ഗോളുകൾ നേടി ഓബമയാങ് ആഴ്സണലിന് മിന്നുന്ന ജയം സമ്മാനിച്ചു

അണ്ടർ 16 ഏഷ്യാകപ്പ് കിരീടം ജപ്പാന്


അണ്ടർ 16 ഏഷ്യാകപ്പ് കിരീടം ജപ്പാൻ സ്വന്തമാക്കി. ഫൈനലിൽ  താജിക്കിസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ജപ്പാൻ ജേതാക്കളായത്. ഇത് മൂന്നാം തവണയാണ് ജപ്പാൻ അണ്ടർ 16 കിരീടം സ്വന്തമാക്കുന്നത്. നിഷികാവയാണ് ജപ്പാന്റെ വിജയഗോൾ നേടിയത്.

ടൂർണമെന്റിലെ സെമി ഫൈനലിസ്റ്റുകളായ ജപ്പാൻ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, താജിക്കിസ്ഥാൻ എന്നിവർ അടുത്ത വർഷം പെറുവിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടി.

ഇന്ത്യൻ ടീം ക്വാർട്ടറിൽ ദക്ഷിണ കൊറിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടാണ് പുറത്തായത്

ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്പാനിഷ് കടം വീട്ടി ഐബർ


സ്പാനിഷ് ലീഗിൽ പ്രീ സീസൺ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് എറിഞ്ഞ ജിറോണ എഫ് സിയെ കീഴടക്കി ഐബറിന്റെ പ്രതികാരം. 

മത്സരത്തിന് മുമ്പ്  ഐബർ ജിറോണ എഫ് സി മുമ്പ് തോൽപ്പിച്ച  വിഡിയോയ്ക്കൊപ്പം ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചിരുന്നു. ഞങ്ങൾക്കറിയാം ജിറോണ ഇന്ത്യയിൽ വന്ന് കേരള ബ്ലാസ്റ്റേഴ്സിനെ വൻ മാർജിനിൽ തോൽപ്പിച്ചിരുന്നു. അതിനാൽ ജിറോണക്കെതിരായ മത്സരത്തിനായി ഞങ്ങൾ പോകുന്നത്, നമ്മൾ രണ്ട് പേർക്കും വേണ്ടി വിജയിക്കാനാണ്.

ഈ പോസ്റ്റിന് നന്ദി രേഖപ്പെടുത്തി ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഐബറിന് വിജയാശംസകളും നേർന്നിരുന്നു. മത്സരത്തിൽ ജിറോണയുടെ ഉറുഗ്വായ് താരം സ്റ്റുവാനിയുടെ ഇരട്ടഗോളിനെ മറികടന്ന് ഐബർ ജിറോണ കീഴടക്കി ബ്ലാസ്റ്റേഴ്സിനോടുള്ള വാക്ക് പാലിക്കുകയും ചെയ്തു. 


ഇത് ആദ്യമായിട്ടല്ല സ്പാനിഷ് ടീം കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നത്. പ്രളയം നടന്ന സമയത്തും ഐബർ കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു

SouthSoccers Media Wing

പ്രീ സീസൺ ടൂർണമെന്റിനൊരുങ്ങി റയൽ കാശ്മീർ


ഐ ലീഗിന് മുന്നോടിയായി പ്രീ സീസൺ ടൂർണമെന്റിനൊരുങ്ങി റയൽ കാശ്മീർ
 പ്രീ ഐ ലീഗ് ജെ ആന്റ് കെ ഇൻവിറ്റേഷൻ ഫുട്ബോൾ കപ്പ് എന്ന പേരിൽ  ജമ്മു കാശ്മീർ സംസ്ഥാന സ്പോർട്സ് കൗൺസിലും ഫുട്ബോൾ അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമെന്റിലാകും ടീം പങ്കെടുക്കുന്നത്

ഒക്ടോബർ 16 ന് ആരംഭിച്ചിരിക്കുന്നു ടൂർണമെന്റിൽ ഐ ലീഗ് ടീമുകളും ജമ്മു കാശ്മീരിലെ സംസ്ഥാന ടീമുകളും മാറ്റുരയ്ക്കും. ശ്രീ നഗറിലെ ടിആർസി സിന്തറ്റിക് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ഐ ലീഗിലെ പുതുമുഖങ്ങളായ റിയൽ കാശ്മീരീന് പുറമേ ഐ ലീഗ് ചാമ്പ്യൻമാരായ മിനർവ പഞ്ചാബ്, ഹിന്ദുസ്ഥാൻ എഫ് സി, മുഹമ്മദൻസ് സ്പോർട്ടിങ്, ബെംഗളൂരു എഫ് സി ബി, ജമ്മു കാശ്മീർ ബാങ്ക് എഫ് സി, ലോൺ സ്റ്റാർ എഫ് സി, സ്റ്റേറ്റ് ഫുട്ബോൾ അക്കാദമി കാശ്മീർ എന്നീ ടീമുകളാണ് നോക്കൗട്ട് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത് .
ജേതാക്കൾക്ക് മൂന്ന് ലക്ഷം രൂപയും റണ്ണേഴ്സിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക

SouthSoccers Media Wing

ഐ എസ് എല്ലിൽ ഇന്ന് സ്റ്റീൽ ഡർബി; അരങ്ങേറ്റം കുറിക്കാൻ ടിം കാഹിൽ



ഐ എസ് എല്ലിൽ ഇന്ന് ഉരുക്ക് ശക്തികളുടെ പോരാട്ടം. ബെംഗളൂരുവും ജംഷദ്പൂരും നേർക്കുനേർ വരുന്ന മത്സരത്തിൽ ആസ്ട്രേലിയൻ സൂപ്പർ താരം ടിം കാഹിൽ ജംഷദ്പൂരിനായി അരങ്ങേറ്റം കുറിക്കും. മുംബൈക്കെതിരായ മത്സരത്തിൽ സസ്പെൻഷൻ മൂലം സൂപ്പർ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

ഐ എസ് എല്ലിലെ ആദ്യ മത്സരങ്ങൾ വിജയിച്ചാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ബെംഗളൂരു ആദ്യ മത്സരത്തിൽ   നിലവിലെ ജേതാക്കളായ ചെന്നൈയിനെ മികുവിന്റെ ഏക ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ജംഷദ്പൂരിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ മുംബൈയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ജംഷദ്പൂർ വരുന്നത്. സൂപ്പർ താരം ടിം കാഹിൽ കൂടെ ടീമിലെത്തുന്നത് ജംഷദ്പൂരിന് കരുത്താകും. മികച്ച ജയത്തോടെ ലീഗിൽ ഒന്നാമതെത്താനാകും ഇരുടീമിന്റെയും ലക്ഷ്യം

സാധ്യത ഇലവൻ

ബെംഗളൂരു: ഗുർപ്രീത് സിംഗ് സന്ധു (ഗോൾകീപ്പർ), രാഹുൽ ബെക്ക, ആൽബർട്ട് സെറാൻ, ജുവാൻ, നിഷു കുമാർ, എറിക് പറത്തുലു, സിസ്കോ ഹെർണാണ്ടസ്, ഹർമൻജോട്ട് ഖബ്ര, സുനിൽ ഛേത്രി, ഉദാന്ത സിംഗ്, മികു

ജംഷദ്പുർ: സുഭാഷിഷ് റോയ് (ഗോൾകീപ്പർ), തിരി, രാജു ഗെയ്ക്വാദ്, യൌംനം രാജു, പ്രദിക് ചൗധരി, മെമ്മോ, മിരിയോ ആർക്ക്സ്, ജെറി , സുമിത് പാസി, സെർജിയോ സിഡോഞ്ച, ടീം കാഹിൽ

ഇന്ത്യൻ സമയം രാത്രി 7.30 ന് ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും കാണാം

SouthSoccers Media Wing

റോക്ക വരുമോ ഇന്ത്യൻ ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ കോച്ച് ആകാൻ



ഇന്ത്യൻ ടീമിന്റെ അടുത്ത പരിശീലകൻ ആയി മുൻ ബാംഗ്ലൂർ എഫ് സി കോച്ച് വരുമെന്ന് വാർത്തകൾ  പുറത്തു വരുന്നു.  റിപ്പോര്‍ട്ടുകള്‍ പ്രകാരം  ആല്‍ബര്‍ട്ടോ റോക്ക ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏഷ്യ കപ്പിന് ശേഷം ആയിരിക്കും റോക്കയുടെ വരവ്.

കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിലാണ്  റോക്ക ബെംഗളൂരു എഫ്.സി പരിശീലക സ്ഥാനം ഒഴിഞ്ഞത്. സ്പാനിഷുകാരനായ ആല്‍ബര്‍ട്ട് റോക്കക്ക് കീഴിലാണ് ബെംഗളൂരു എ.എഫ്.സി കപ്പ് ഫൈനല്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ കപ്പും ഫെഡറേഷന്‍ കപ്പുമടക്കം നിരവധി കിരീടങ്ങള്‍ ബെംഗളൂരു എഫ്.സിക്ക് നേടി കൊടുത്ത പരിശീനലകനാണ് റോക്ക.
 സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കീഴിൽ ഇന്ത്യൻ ടീം വിജയങ്ങൾ നേടുന്നുണ്ടെങ്കിലും ആരാധകർ കോണ്‍സ്റ്റന്റൈന്റെ പരിശീലനം ഇഷ്ടപ്പെടുന്നില്ല. പ്രധാനമായും ടീം സെലെക്ഷൻ ആണ് ആരാധകരെ ചൊടിപ്പിക്കുന്ന പ്രധാന കാരണം. അത് പോലെ കോണ്‍സ്റ്റന്റൈന്റെ ലോങ്ങ്‌ ബോൾ ഗെയിമും ആരധകർ ഇഷ്ടപ്പെടുന്നില്ല. കലാകാലങ്ങൾ ആയി ഇംഗ്ലീഷ് കോച്ച് മാരുടെ കീഴിൽ കളിക്കുന്ന ഇന്ത്യൻ ടീമിന് സ്പാനിഷ് പരിശീലകർ വന്നാൽ മാറ്റം ഉണ്ടാകും എന്ന് ആരാധകർ വിശ്വസിക്കുന്നു

SouthSoccers Media Wing

Thursday, October 4, 2018

കേരളത്തിന്റെ നായകന്മാരെ ആദരിക്കാൻ ബ്ലാസ്റ്റേഴ്‌സ്


സീസണിലെ ആദ്യത്തെ ഹോം മാച്ചിന് വെള്ളിയാഴ്ച കൊച്ചി കാണാൻ പോകുന്നത് കൊമ്പന്മാരുടെ പുതിയ പടച്ചട്ട.. നൂറ്റാണ്ടിലെ പ്രളയം കേരളത്തിലെ ജീവനുകളും സ്വത്തുമൊക്കെ കവർന്നെടുക്കുമ്പോൾ സ്വന്തം സുരക്ഷ പോലും തൃണവത്കരിച്ചുകൊണ്ട് രക്ഷാപ്രവത്തനം നടത്തിയ കേരളത്തിന്റെ സ്വന്തം സൈനികർ, നമ്മുടെ ഹീറോസ്...മത്സ്യബന്ധന തൊഴിലാളികൾ.. അവരെ ആദരിക്കുന്ന ജേഴ്സി അണിഞ്ഞുകൊണ്ട് കൊമ്പൻമാർ കളത്തിൽ ഇറങ്ങും.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ ആയ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ് ഈ വിവരം ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പേജ് വഴി ഈ വിവരം ആരാധകരെ അറിയിച്ചത്..മാതൃകാപരമായ ഈ ആദരം ബ്ലാസ്റ്റേഴ്‌സിന്റെ  ആരാധകരെ മുഴുവൻ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ചൂടപ്പം പോലെ വിറ്റഴിന്നുണ്ട്.. വീണ്ടും കൊച്ചി മഞ്ഞപ്പട്ടുടുക്കാൻ തയ്യാറെടുക്കുകയാണ്.

എഴുത്ത്‌: അബ്ദുൾ റസാഖ്

Blog Archive

Labels

Followers