Tuesday, February 13, 2018

അനശ്വരനായ വന്മതിൽ വെള്ളിത്തിരയിലൂടെ പുനർജനിക്കാൻ ഒരുങ്ങുന്നു - ക്യാപ്റ്റൻ സത്യൻ



രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യന്‍ ഫുട്ബോളില്‍ വസന്തം തീര്‍ത്ത് കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ വി.പി.സത്യന്റെ വികാരഭരിതമായ ജീവിതം അഭ്രപാളിയിൽ മറ്റൊരംഗത്തിന് തയാറായി കഴിഞ്ഞു. മലയാളത്തിലെ ആദ്യ സ്പോര്‍ട്സ് ബയോപിക് ചിത്രമാണ് ക്യാപ്റ്റന്‍. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്യാപ്റ്റന്റെ ട്രെയിലറിനും ടീസറിനും ഓരോ ഫുട്‌ബോൾ പ്രേമിയും രോമാഞ്ചതോടെ ആവും കണ്ടിട്ടുണ്ടാവുക. പത്രപ്രവര്‍ത്തകനായ ജി. പ്രജേഷ് സെന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യനായി വേഷമിടുന്നത് ജയസൂര്യയാണ്. 


ഇന്ത്യന്‍ ഫുട്ബോളിനെ ലോകശ്രദ്ധയിലേക്കുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടും ജീവിതത്തിലും മരണാനന്തരവും അര്‍ഹിച്ച അംഗീകാരം വി.പി.സത്യന് ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 

1983 കാലഘട്ടത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് മുതലാണ് സത്യൻന്റെ ഫുട്ബോൾ ജീവിതം പുറം ലോകം അറിഞ്ഞു തുടങ്ങുന്നത്. സ്പിരിറ്റെഡ് യൂത്ത് ക്ലബ്ബിൽ നിന്ന് ലക്കി സ്റ്റാറിലേക്കും അവിടുന്ന് 1984 യിൽ കേരള പോലീസിനു വേണ്ടിയും  കളിച്ചു. കേരള പോലീസ്  ജഴ്സിയിൽ കളിക്കാൻ തീരുമാനിച്ചത് അദേഹത്തിനെ കേരളത്തിന് പുറത്തും അറിയപ്പെടാൻ സഹായകരമായി. 


1985 ൽ ഇന്ത്യൻ ടീം മാനേജർ ആയിരുന്ന അമർ ബഹാദൂർ ഗുരുങ് സോണൽ ക്യാമ്പിൽ വച്ച് ഇന്ത്യൻ നാഷണൽ ടീമിലേക്ക് സത്യനെ തിരഞ്ഞെടുത്തു. അക്കാലത്തെ ഇന്ത്യയിലെ മികച്ച ഡിഫെൻഡർമാരായ സുബ്രത ഭട്ടാചാര്യ, മനോരഞ്ജൻ ഭട്ടാചാര്യ എന്നിവരുടെ അഭാവത്താൽ പത്തൊൻപതു വയസ് മാത്രം പ്രായമായ സത്യനെ  സാഫ് കപ്പിനു വേണ്ടിയുള്ള ഇന്ത്യൻ സ്ക്വാഡിൽ ഡിഫെൻസ് ലൈൻൽ  ഉൾപ്പെടുത്തി. ധാക്കയിൽ വെച്ചു നടന്ന ആ ടൂർണമെന്റിലെ ശ്രദ്ധേയമായ പ്രകടനത്തിനുശേഷം,  ഇന്ത്യൻ ഫുട്ബോളിന് ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായി മാറി വി പി സത്യൻ.


ഒരു വർഷം കഴിഞ്ഞ് മെർഡെക കപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരായി ഇന്ത്യ 4-3 വിജയം നേടിയപ്പോൾ അതിൽ സുപ്രധാനമായ ഒരു ഗോൾ പിറന്നത് സത്യന്റെ ബൂട്ടിൽ നിന്നായിരുന്നു. 1986 ലെ ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം 1987 ൽ കൊൽക്കത്തയിൽ വെച്ചു നടന്ന സാഫ് ഗെയിംസിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കി. 1991ൽ ലോകകപ്പ് യോഗ്യതാ മത്സരവും, 1993ലെ നെഹ്റു കപ്പ് (ചെന്നൈ), 1994 ലെ ഇൻഡിപെൻഡൻസ് കപ്പ് (ദോഹ) എന്നിവയോടൊപ്പം 1993 ൽ സാഫ് കപ്പിൽ ഇന്ത്യൻ ടീമിനെ ഗോൾഡൻ മെഡലിന് അർഹമാക്കിയത് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തുള്ളപ്പോളായിരുന്നു.

സത്യനിലൂടെ ഇന്ത്യൻ ഫുട്ബോളിൽ കേരളം ഒരു പ്രധാന ശക്തിയായി മാറുകയായിരുന്നു. സത്യന്റെ നേതൃത്വത്തിൽ കേരള പോലീസ് സാൽഗോക്കർ, മഹീന്ദ്ര & മഹീന്ദ്ര എന്നിവരെ തോൽപിച്ചു.


സത്യന്റെ ക്യാപ്റ്റൻസിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ വെള്ളി നേടി. സത്യൻ 1992 ൽ കേരള പോലീസിൽ നിന്നും മൊഹമ്മദാനിലേക്കും  ഒരു വർഷം കഴിഞ്ഞ് മോഹൻ ബഗാനുവേണ്ടിയും കളിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം കൊൽക്കത്തയിൽ നിന്നും കേരള പൊലീസിലേക്ക് തിരിച്ചു വന്നു. വീണ്ടും കേരള പോലീസിൽ നിന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ടീംൽ കളിച്ചു.

ബൂട്ടഴിച്ച് കോച്ചിങ് തിരഞ്ഞെടുത്ത സത്യൻ ഇന്ത്യൻ ബാങ്ക് ടീം നെ പരിശീലിപ്പിച്ചു. ആ കാലഘട്ടത്തിൽ ഇന്ത്യൻ ബാങ്ക് ടീം ഇന്ത്യൻ നാഷണൽ ലീഗിലേക്ക് ( ഇപ്പോളത്തെ ഐ ലീഗ് ) യോഗ്യത നേടുകയും ചെയ്തു. കോച്ചിങ്ങിലും തന്റെ പാടവം തെളിയിച്ച സത്യനെ ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് എന്ന പദവി തേടി എത്തി  പിന്നീട് എ ഐ എഫ് എഫ് സെലെക്ഷൻ  കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു.



പതിനൊന്നു വർഷങ്ങൾക്കു മുൻപ് 2006 ജൂലൈ പതിനെട്ടിന് രാവിലെ പതിനൊന്നു മുപ്പതിന് 
ഇന്ത്യൻ ഫുട്ബോളിനെ നടുക്കിയ ആ വാർത്ത ചെന്നൈയിൽ നിന്നും പുറത്തു വന്നു, ഇന്ത്യൻ ഫുട് ബോൾ കണ്ട ഏറ്റവും മികച്ച ഡിഫെൻഡർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരുപാട് എതിരാളികളെ തന്റെ മുന്നിൽ മുട്ടുകുതിച്ച വി.പി സത്യൻ പല്ലവരം  സ്റ്റേഷനിൽ വച്ച് സബർബൻ ഇലക്ട്രിക്ക് ട്രെയിനിന് മുന്നിൽ തന്റെ ജീവിത യാത്ര അവസാനിപ്പിച്ചു.

ഇന്ത്യയിലെ കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയം കവര്‍ന്ന വി പി സത്യൻ മണ്മറഞ് 12 വര്‍ഷം പൂർത്തിയാവാൻ പോകുമ്പോളും കായിക ലോകത്നിന്നും‍  അദ്ദേഹം അർഹിച്ച രീതിയിൽലുള്ളഅംഗീകാരം ലഭിച്ചിട്ടില്ല എന്ന് തനെ പറയാം. ആ അതുല്യ പ്രതിഭയുടെ സംഭവ ബഹുലമായ ചരിത്രം അഭ്രപാളിയിൽ തെളിയുമ്പോൾ പുതുതലമുറക്ക് വി പി സത്യൻ എന്ന പ്രതിഭയെ അടുത്തറിയാണുള്ള അവസരമാവട്ടെ എന്ന് ആഗ്രഹിക്കാം..

®️സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.

0 comments:

Post a Comment

Blog Archive

Labels

Followers