Tuesday, January 2, 2018

ആരാധകരോട് എന്തിനീ ക്രൂരത..?




കൊച്ചി: ഐ എസ് എല്ലിൽ ഏറ്റവുമധികം കാണികൾ വരുന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പക്ഷേ ആ ആരാധകരോട് നീതി കാണിക്കാൻ കളത്തിലെന്നപോലെ കളത്തിനുപുറത്തും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ന് ആകുന്നില്ല.സെക്യൂരിറ്റി പേരു പറഞ്ഞ്  വാട്ടർ ബോട്ടിലും  പവർബാങ്കും ക്യാമറയും അടക്കം വിലപിടിപ്പുള്ള പലതും അടങ്ങുന്ന ഹാൻഡ്ബാഗ്  സ്റ്റേഡിയത്തിനകത്തേക്കു  കയറ്റുന്നതിനു കർശന നിരോധനം ഏർപെടുത്തിയപ്പോൾ  കളിക്ക്‌ കയറാൻ സമയത്ത് സ്റ്റേഡിയത്തിന് പുറത്ത് യാതൊരു സുരക്ഷയുമില്ലാതെ  തങ്ങളുടെ ബാഗുകൾ വെച്ചിട്ട് പോകുന്ന ഒരുപാട് ആരാധകരെ നമുക്ക് ഈ സീസൺ തുടക്കം മുതലേ കാണാൻ സാധിച്ചിരുന്നു..ഇതൊക്കെ പരിശോധിക്കാൻ അല്ലെ മെറ്റൽ ഡിറ്റക്ടറും പോലീസും സ്വകാര്യ സെക്യൂരിറ്റി  ഏജൻസികളും അടങ്ങിയ സുരക്ഷാസേന..മറ്റു പല സ്റ്റേഡിയത്തിൽ  നാസിക് ഡോളും മറ്റും അനുവദിക്കുമ്പോൾ എന്ത് കൊണ്ടോ കൊച്ചിയിൽ ആരാധകർക്ക് ആനന്ദവും ആവേശവുമേകാൻ ഒരു വാദ്യോപകരണങ്ങൾക്കും  അനുമതിയില്ല..ഒരു കൂട്ടർക്ക് മാത്രമേ മെഗാഫോണും കൊടിയും ബാനറും ഒക്കെ സ്റ്റേഡിയത്തിലേക്ക് കയറ്റാൻ അനുവാദം ഉള്ളുവത്രേ.. കൊടിയും കൊണ്ട് പോലീസ് പെർമിഷനോടെ റാലിയുമായി വന്ന ആരാധകരോട് കൊടിയും വാദ്യങ്ങളും അനുവദിനീയമല്ലെന്ന് പറഞ്ഞു.. മറ്റു പ്രമുഖർ തങ്ങളുടെ മുന്നിലൂടെ കൊടിയും മെഗാഫോണുമായി കടന്ന് പോയപ്പോൾ ഇവരുടെ കണ്ണിൽ എന്തായിരുന്നു.. ?അത് ചൂണ്ടിക്കാണിച്ച ആരാധകർക്ക് പരിഹാസം, ഭീഷണി ഒടുവിൽ ബലപ്രയോഗവും..ഇതിനെല്ലാം നേതൃത്വം നൽകിയ നഗരത്തിലെ  ഉന്നത പോലീസ്  ഉദ്യോസ്ഥൻ പറഞ്ഞത് അവന്മാരെ ഒന്ന് സൂക്ഷിച്ചോ എന്നാ... സാറമ്മാരെ.. ഞങ്ങളുടെ അധ്വാനത്തിൽ നിന്നും സ്വരുക്കൂട്ടിയ തുകകൊണ്ട് വാങ്ങിയ സാധനങ്ങൾ, ഫുട്ബോളിനോടുള്ള വികാരവും  ബ്ലാസ്റ്റേഴ്സിനോടുള്ള പ്രണയം കൊണ്ട് ഒന്നിച്ചു കൂടിയ സൗഹൃദത്തേയും  അപമാനിക്കാൻ നിങ്ങളാരാണ് ഹേ.. അതും പന്തിയിൽ പക്ഷഭേദം പോലെ ഒരു കൂട്ടർക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട്..ഞങ്ങൾ ഫുട്ബോൾ പ്രേമികളാണ്.. അല്ലാതെ കുറ്റവാളികളോ തീവ്രവാദികളോ അല്ല..അതോ ഞങ്ങളിൽ  സാധാരണക്കാർ മാത്രം ഉള്ളത് കൊണ്ടാണോ.. ഞങ്ങളുടെ കൂട്ടത്തിൽ സമ്പന്നന്മാരും  ഉന്നതങ്ങളിൽ പിടിപാടും ഇല്ലാത്തവർ മാത്രം ഉള്ളത് കൊണ്ടോ..സാറമ്മാരെ,  വെറും ഫുട്ബോൾ ആരാധകർ മാത്രമാണ് ഞങ്ങൾ.. ആ ആരാധനയിൽ വെള്ളം ചേർക്കാൻ ഞങ്ങൾക്കറിയില്ല.. ഞങ്ങൾക്ക് മാത്രം എന്തിനീ കടുത്ത  നിയന്ത്രണം..അതും മറ്റു പ്രമുഖർക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട്.. എല്ലാരും കളികാണാനും ടീമിനെ സപ്പോർട്ട് ചെയ്യാനുമല്ലേ സ്റ്റേഡിയത്തിൽ വരുന്നത്.. എന്നിട്ട് ഒരു ഭാഗത്തു നിന്നും കുപ്പിയേറും കസേരയേറും ഉണ്ടായപ്പോൾ ഏമാന്മാർ എവിടെയായിരുന്നു.. ആദ്യം ഈ ഇരട്ടത്താപ്പ് നിർത്തുക..എന്നിട്ട് എല്ലാ ആരാധകരെയും ഒരുപോലെ കാണാൻ പഠിക്കണം സർ...അല്ലാതെ ഞങ്ങളുടെ ഫുട്ബോൾ സ്നേഹത്തെയും ബ്ലാസ്റ്റേഴ്‌സ് ആരാധനയെയും അവഹേളിക്കരുത്..
 
പോലിസ് സാറമ്മാരുടെ അപമാനിക്കൽ കഴിഞ്ഞപ്പോൾ അടുത്തത്..  കളികാണാൻ വരുന്ന ആരാധകർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി ഇല്ലത്രെ.. ഓരോ കാണിയും തങ്ങൾക്കു ഇഷ്ടമുള്ള ടി ഷർട്ടോ ജേഴ്സിയോ ധരിച്ചാവും കളികാണാൻ എത്തുന്നത്.. ടിക്കറ്റിന് കഴുത്തറപ്പൻ കാശും കൊടുത്തു മൂന്നു നാലു പരിശോധനയും കഴിഞ്ഞു വരുന്ന ഫുട്ബോൾ ആരാധകരോട് ഈ അവർ ധരിച്ചിരിക്കുന്ന ജേഴ്സി ഊരി മാറ്റാൻ പറയാൻ ഇവർ ആരാണ്.. അതൊക്കെ തീരുമാനിക്കാൻ ആളുണ്ടെന്നാണ് മറുപടി..അഡ്മിറലിന്റെ ലോഗോ ഇല്ലാതെ ഉള്ള ജേഴ്സി കയറ്റില്ലത്രേ..മറ്റു പരസ്യങ്ങളോ ചിത്രങ്ങളോ ഉള്ളത് അവരുടെ മാർക്കറ്റിങ് ടീം അനുവദിക്കില്ലെന്ന്..ആരാധകർ ഒത്തൊരുമിച്ചു പ്രതിഷേധിച്ചപ്പോൾ ആണ് അവർ സ്റ്റേഡിയത്തിനകത്തേക്ക് കയറ്റി വിട്ടത്.. നമ്മുടെ കാശും കൊടുത്തു കളികാണാൻ വരുന്ന നമ്മളോട് അവർ പറയുന്ന കമ്പനിയുടെ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന വസ്ത്രം ധരിക്കണമെന്ന്..ഞങ്ങൾ ടിക്കറ്റ് വാങ്ങാൻ കൊടുത്തത് ഇന്ത്യൻ രൂപ തന്നെയാണ് അല്ലാതെ പുളിങ്കുരു അല്ലല്ലോ..  ഇത് ഇന്ത്യാ മഹാരാജ്യമല്ലേ..ഇന്നാട്ടിൽ വസ്ത്രം സ്വാതന്ത്ര്യം ഇല്ലേ.. കളി കാണാനും ഡ്രസ്സ്‌ കോഡ് വേണോ..  ഇത് ഐ എസ് എൽ നിർദ്ദേശങ്ങൾ ആണോ അതോ ബ്ലാസ്റ്റേഴ്സിന്റെ തീരുമാനങ്ങളോ.. കഷ്ടം തന്നെ.. 
 ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ ഐ എസ്  എൽ  മത്സരങ്ങൾ കാണാൻ ആരാധകർ വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യവും സ്റ്റേഡിയത്തിൽ ഇല്ലാത്തത്.മുൻപ് പാർക്കിങ്ങിന്  ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് മാതൃഭൂമിയുടെ എക്സിബിഷൻ വേണ്ടി വിട്ടു കൊടുത്തതാണ് ആരാധകരെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യാൻ  വേണ്ടി ഇത്രയും തിരക്കുള്ള കൊച്ചി നഗരത്തിൽ അതും പുതുവത്സര രാവിൽ നെട്ടോട്ടമോടേണ്ട  ഗതികേടിലാക്കിയത്..ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ധാരാളം ആളുകൾ വരുമെന്നറിഞ്ഞിടും സ്റ്റേഡിയത്തിലെ പാർക്കിംഗ്  ഏരിയ  എക്സിബിഷന് വേണ്ടി വിട്ടു കൊടുത്തത് ആരാധകരിൽ രോഷം ഉളവാകിയിയുണ്ട്.മറ്റു ക്ലബ്ബ് മാനേജ്മെന്റ് ആരാധകർക്ക് വേണ്ടി എല്ലാ സപ്പോർട്ടും നൽകുമ്പോൾ കൊച്ചിയിലും ഫുട്ബോളിനെ സ്നേഹിക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കടുത്ത അവഗണയാണ് നേരിടുന്നത്..അതും ഒരുകൂട്ടം ആരാധകർക്ക് മാത്രം പരിഗണന നൽകിക്കൊണ്ട്.. എല്ലാവരെയും ഒരു പോലെ കാണുന്ന  ആരാധക സൗഹൃദ  സമീപനമാണ് സംഘാടകരിൽ നിന്നും എല്ലാവരും  പ്രതീക്ഷിക്കുന്നത്.. ഇനിയെങ്കിലും ഇതിനൊക്കെ മാറ്റം വരുമെന്ന് പ്രതീക്ഷയോടെ..

0 comments:

Post a Comment

Blog Archive

Labels

Followers