Saturday, April 4, 2020

നമ്പർ 07: ജർനെയിൽ സിംഗ് ധില്ലൻ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ

ജർനെയിൽ സിംഗ് ധില്ലൻ

ന്ത്യൻ ജനതക്ക് പോരാട്ടവീര്യത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും കഥകൾ ഒരുപാട് സമ്മാനിച്ച പഞ്ചാബിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിലൂടെ ഏഷ്യൻ ഓൾ സ്റ്റാർസിന്റെ തലപ്പത്തെത്തിയ നീലക്കടുവകളിലെ അതികായൻ. ഇന്ത്യൻ ഫുട്ബാൾ നമുക്ക് സമ്മാനിച്ച ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാൾ. ഇന്ത്യൻ ഫുട്‍ബോളിലെ സുവർണ്ണ കാലഘട്ടത്തിൽ ആ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ കാരണക്കാരായവരിൽ ഒരാൾ.. വിശേഷണങ്ങൾ ഏറെയാണ്.




1936ൽ ജനിച്ച ധില്ലൻ 16ആം വയസ്സിൽ മാഹിൽപൂരിൽ ഉള്ള ഖൽസ കോളേജിൽ കളിക്കാൻ തുടങ്ങി. നാലു വർഷത്തിന് ശേഷം ഖൽസ സ്പോർട്ടിങ് ക്ലബിനും അതിന് ശേഷം കൽക്കത്തയിലെ രാജസ്ഥാൻ ക്ലബ്ബിലേക്കുംഎത്തി. 1957മുതൽ അദ്ദേഹം സാക്ഷാൽ മോഹൻ ബഗാന്റെ പ്രതിരോധ താരമായി മാറി. ആഭ്യന്തര തലത്തിൽ, മോഹൻ ബഗാൻ ക്ലബിനായി 10 വർഷക്കാലം കളിച്ച ജർനെയിൽ നിരവധി പ്രധാന കിരീടങ്ങൾ നേടാൻ ക്ലബിനെ സഹായിച്ചു.

  ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടത്തിലെ സുപ്രധാന വിജയങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി സംഭാവനകളുണ്ടായിരുന്നു.  1962 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ അദ്ദേഹത്തിന്റെ പ്രകടനം അഭിമാനത്തോടും ആവേശത്തോടെയും കൂടി മാത്രമേ  ഓർമ്മിക്കപ്പെടാൻ സാധിക്കൂ.. ഈ ടൂർണമെന്റിൽ, തലയ്ക്ക് ഗുരുതര പരുക്കേറ്റാണ്  ജർനയിൽ സിംഗ് കളിച്ചത്.തലയിൽ  ആറ് തുന്നലുകൾ ഉണ്ടായിരുന്നു..നിശ്ചയദാർഢ്യത്തിന്റെയും അർപ്പണ ബോധത്തിന്റെയും  മകുടോദാഹരണമായി മാറുകയായിരുന്നു അദ്ദേഹം.  രസകരമായ ഒരു കാര്യം, ഫോർ‌വേഡായാണ്  അദ്ദേഹം കളിച്ചത്. അത് അദ്ദേഹത്തിന്റെ പുതിയ റോൾ ആയിരുന്നു.പരുക്കനായ ഒരു പ്രതിരോധതാരത്തിൽ നിന്നും മികച്ചൊരു നർത്തകനെപ്പോലെ മെയ്വഴക്കമുള്ള മുന്നേറ്റതാരമായി അദ്ദേഹം പരകായ പ്രവേശം ചെയ്തു.  സെമി ഫൈനലിലും ഫൈനലിലും നിർണ്ണായക ഗോളുകൾ നേടി ഇന്ത്യയുടെ കന്നി ഏഷ്യാഡ് ഫുട്ബോൾ സ്വർണം നേടാൻ സഹായിച്ചു.ഏഷ്യൻ ഗെയിംസിന്റെ കലാശപ്പോരാട്ടത്തിൽകൊറിയക്കെതിരെ  തലയിലുള്ള മുറിവും സ്റ്റിച്ചുകളും അടങ്ങുന്ന തലക്കെട്ട് വെച്ചു നേടിയ മാച്ച് വിന്നിങ് ഹെഡർ ഗോൾ എന്നെന്നും സ്മരിക്കപ്പെടുന്നതാണ്.

 1964 ലെ ടെൽ അവീവിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യ റണ്ണറപ്പായി.  ഏഷ്യൻ ഓൾ സ്റ്റാർ ഫുട്ബോൾ ടീമിനെ നയിച്ച ഏക ഇന്ത്യക്കാരനായി.അങ്ങിനെ നിരവധി നേട്ടങ്ങൾ കൊയ്‌ത ഈ ഇതിഹാസതാരത്തിന് രാജ്യം   1964 ൽ അർജുന അവാർഡ് നൽകി ആദരിച്ചു.1965-67കാലഘട്ടത്തിൽ നീലക്കടുവകളുടെ നായകൻ ഈ ഇതിഹാസതാരമായിരുന്നു. 

തങ്ങളുടെ സ്വന്തം  ഇന്ത്യൻ ഇതിഹാസം എന്നതിലൂടെ  പഞ്ചാബിലെ ഫുട്ബോൾ ടീമിനെ സഹായിക്കുന്നതിന്റെ ഉത്തരവാദിത്തവും ജർ‌നൈൽ
സിങ്ങിനുണ്ടായിരുന്നു.അദ്ദേഹത്തിന്റെ ഉപദേശകത്വത്തിലാണ് 1970 ൽ ആദ്യമായി സന്തോഷ് ട്രോഫി നേടാൻ സംസ്ഥാന ഫുട്ബോൾ ടീമിന് കഴിഞ്ഞത്.നാലു വർഷത്തിന് ശേഷം പഞ്ചാബ് സംസ്ഥാന ടീം വിജയിച്ചപ്പോഴും പിന്നിൽ കരുത്തായി ജേർനയിൽ സിംഗ് ഉണ്ടായിരുന്നു. ട്രോഫി പഞ്ചാബിൽ എത്തിയപ്പോൾ കലാശപ്പോരാട്ടത്തിൽ  ബംഗാളിന്റെ ശക്തമായ ടീമിനെ 6-0  പരാജയപ്പെടുത്തിയിരുന്നു. 1985-90 കാലഘട്ടത്തിൽ പഞ്ചാബിന്റെ  സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടറായും 1990-94 കാലഘട്ടത്തിൽ  കായിക ഡയറക്ടറായും ജർനെയിൽ സിംഗ് സേവനമനുഷ്ഠിച്ചു.
2000ൽ ആസ്ത്മ സംബന്ധമായ രോഗബാധയെത്തുടർന്ന് കാനഡയിലെ വാൻകൂവറിൽ വെച്ച് ആ ഇതിഹാസ താരം നമ്മെ വിട്ടുപിരിഞ്ഞു.
സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ് 

1 comment:

Blog Archive

Labels

Followers