Friday, June 26, 2020

"അമ്മമ്മോ.... നൈജീരിയ" |കഥ-3| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |




ഒളിംപിക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലൊരു ലഡു പൊട്ടലാണ്.... നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ആഗോള കായിക മാമാങ്കത്തില്‍ എല്ലാവരെയും കാണാം. ഓട്ടവും ചാട്ടവും ഫുട്‌ബോളും ഹോക്കിയും വോളിബോളും അങ്ങനെ മല്‍സരങ്ങളുടെ ഓണക്കാലം അല്ലേ.... ഒളിംപിക്‌സിന്റെ ചരിത്രം കൂട്ടുകാര്‍ക്കെല്ലാം അറിയില്ലേ... പുരാതന ഗ്രീസ്. ചിന്നിചിതറി കടന്ന നഗര രാഷ്ട്രങ്ങള്‍. സ്പാര്‍ട്ടയും ഏതന്‍സും കൊറീന്ത്യയും ഒളിംപിയയുമെല്ലാം. ഗ്രീസിന്റെ ഭൂമിരാഷ്ട്രപരമായ കിടപ്പ് രസകരമാണ്. കുന്നുകളും താഴ്‌വരകളുമായി സിഗ് സാഗ് പോലെ. നഗര രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഒരു രാജ്യത്തിലെ വിത്യസ്ത നഗരങ്ങള്‍ തമ്മില്‍ ബന്ധമില്ലാതെ നില്‍ക്കുന്ന അവസ്ഥക്ക് അന്ത്യമിട്ടാണ് നഗര രാഷ്ട്രങ്ങളുടെ കായിക സമ്മേളനം ഒളിംപിയ എന്ന നഗര രാഷ്ട്രത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ഒളിംപിയയിലെ ഈ ഒത്തുചേരലാണ് പില്‍ക്കാലത്ത് ഒളിംപിക്‌സായി പരിമണിച്ചത്.  പുരാതന ഒളിംപിക്‌സില്‍ നമ്മള്‍ക്ക്് പരിചയമുള്ള മല്‍സരങ്ങളില്‍ ദ്വന്ദുയുദ്ധം മാത്രമായിരുന്നു-ഇന്നത്തെ ബോക്‌സിംഗിന്റെ ഒരു പഴയ രൂപം. പിയറി ഡി ഗോബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരനാണ് ആധുനിക ഒളിംപിക്‌സിന് രൂപം നല്‍കിയത്-1896 ല്‍. അന്ന് മുതലാണ് നമുക്കിന്ന് പരിചയമുള്ള മല്‍സരങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത്. ഈ ആദ്യ ആധുനിക ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ കളിച്ചതായി പോലും രേഖകള്‍ പറയുന്നു. ഏതന്‍സ് ഇലവനും  അന്നത്തെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ടീമായ  സിര്‍നയും തമ്മില്‍ കളിച്ചിരുന്നതായി ഒരു വിഭാഗം ചരിത്രകാരന്മാര്‍  പറയുന്നുണ്ട്. 1900 ലെയും 1904 ലെയും ഒളിംപിക്‌സിലും ഫുട്‌ബോളുണ്ടായിരുന്നു. പക്ഷേ ഇവയെല്ലാം വിവിധ ക്ലബുകള്‍ തമ്മിലായിരുന്നു. എന്നാല്‍  രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായി ഒളിംപിക് ഫുട്‌ബോള്‍ ഔദ്യോഗികമായി മാറിയത്  1908 ലെ ലണ്ടന്‍ ഒളിംപിക്‌സ് മുതലാണ്. ഒളിംപിക്‌സിന്റെ ആതിഥേയര്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയാണ്. ഐ.ഒ.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ കായിക സംഘടന പിറന്നത് 1894 ജൂണ്‍ 23 നാണ്. ആ ദിവസമാണ് എല്ലാ വര്‍ഷവും ഒളിംപിക് ദിനമായി ആചരിക്കുന്നത് എന്നതും കൂട്ടുകാര്‍ തിരിച്ചറിയണം. ആ ദിവസാണിപ്പോള്‍. അതിനാല്‍ രസമുള്ള ഒരു ഒളിംപിക് ഫുട്‌ബോള്‍ കഥ പറയട്ടെ...


അമ്മമ്മോ.... നൈജീരിയ

ഈ കഥയുടെ പശ്ചാത്തലം അമേരിക്കയാണ്. 1996 ലെ ഒളിംപിക്‌സ്.  അതിന് വേദിയായത് അറ്റ്‌ലാന്റ നഗരം. അമേരിക്കക്കാര്‍ക്ക്് ഫുട്‌ബോളിനോട് വലിയ താല്‍പ്പര്യമില്ലെങ്കിലും അറ്റ്‌ലാന്റയിലേക്ക് വന്നവരെല്ലാം ശക്തരായ ഫുട്‌ബോള്‍ ടീമുകളായിരുന്നു. 1992 ലെ ഒളിംപിക്‌സ് വരെ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒളിംപിക് ടീമിലെത്താമായിരുന്നെങ്കില്‍ ആ വര്‍ഷം വലിയ നിയമ ഭേദഗതിയുണ്ടായിരുന്നു. ഒളിംപിക് ഫുട്‌ബോള്‍ ടീമില്‍ 23 വയസിന് താഴെയുള്ളവര്‍ മാത്രമേ പാടുള്ളുവെന്ന്. മൂന്ന് സീനിയേഴ്‌സിന് മാത്രം കളിക്കാം.  നേരിട്ട്് ഒരു ടീമിനും ഒളിംപിക്‌സ് ഫുട്‌ബോള്‍ കളിക്കാനാവില്ല. എല്ലാ വന്‍കരകളിലും യോഗ്യതാ മല്‍സരങ്ങള്‍. അങ്ങനെ യോഗ്യതാ കടമ്പ കടന്ന് അറ്റ്‌ലാന്റയിലേക്ക് വന്നവര്‍ ചില്ലറക്കാരായിരുന്നില്ല. അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ, നൈജീരിയ, ജപ്പാന്‍ തുടങ്ങിയവര്‍. ബ്രസീലും അര്‍ജന്റീനയുമുള്ളതിനാല്‍ സ്വര്‍ണവും വെള്ളിയും അവര്‍ പങ്കിടുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഏഷ്യയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്കോ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കോ ആരും ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. മല്‍സരങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ തുടങ്ങിയവരെല്ലാം നോക്കൗട്ടിലെത്തി. അട്ടിമറിക്കാരായി ആഫ്രിക്കയില്‍ നിന്നും ഘാനയും നൈജീരിയയും കടന്നു കയറി. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍  പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും അര്‍ജന്റീന സ്‌പെയിനിനെയും  നൈജീരിയ മെക്‌സിക്കോയും ബ്രസീല്‍ ഘാനയെയും തോല്‍പ്പിച്ചതോടെ ആവേശം ഉയര്‍ന്നു. സെമി ഫൈനലില്‍ ബ്രസീലിനെതിരെ നൈജീരിയയും അര്‍ജന്റീനക്കെതിരെ പോര്‍ച്ചുഗലും. ഒന്നാം സെമിയുടെ ഫലം പ്രതീക്ഷിച്ച പോലെയായിരുന്നു-അര്‍ജന്റീനക്കാര്‍ രണ്ട് ഗോളുകള്‍ പോര്‍ച്ചുഗല്‍ വലയില്‍ നിക്ഷേപിച്ചു. രണ്ടാം സെമിയില്‍ ബ്രസീല്‍ അണിനിരത്തിയ പേരുകള്‍ പറയാം-  സാക്ഷാല്‍ റൊണാള്‍ഡോ, റിവാള്‍ഡോ, ബെബറ്റോ,  ഗോള്‍ക്കീപ്പര്‍ ദീദ, ജുനിഞ്ഞോ, സാവിയോ, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവര്‍. കിക്കോഫില്‍ തന്നെ ബ്രസീല്‍ സ്‌ക്കോര്‍ ചെയ്തു. ഫ്‌ളാവിയോയുടെ ബൂട്ടില്‍ നിന്ന്. 20-ാം മിനുട്ടില്‍ റോബര്‍ട്ടോ കാര്‍ലോസിന് പറ്റിയ പിഴവില്‍ സെല്‍ഫ് ഗോള്‍ രൂപത്തില്‍ ബ്രസീലിന്റെ വലയില്‍ പന്തെത്തി. അങ്ങനെ 1-1. എന്നാല്‍ ബെബറ്റോയും ഫ്‌ളാവിയോയും ഒന്നാം പകുതിക്ക് മുമ്പ് സ്‌ക്കോര്‍ ചെയ്തതോടെ 3-1 ന് ബ്രസീല്‍ മുന്നില്‍. സ്വന്തം ടീം ഫൈനല്‍ ഉറപ്പാക്കിയെന്ന ധാരണയില്‍ കൂറെ ബ്രസീലുകാര്‍ സ്‌റ്റേഡിയം വിടുകയും പുറത്ത് ആഘോഷം ആരംഭിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ കളി മാറി. 78-ാം മിനുട്ടില്‍ വിക്ടര്‍ ഇക്‌പെബയുടെ ബുള്ളറ്റ് ഷോട്ട് ബ്രസീല്‍ വലയില്‍. മല്‍സരം 2-3. അവസാന മിനുട്ടില്‍ നായകന്‍ കാനുവിന്റെ കാലുകളില്‍ പന്ത്. ഊളിയിട്ട് ബ്രസീല്‍ ബോക്‌സില്‍ കയറിയ നായകന്‍ പന്ത് വലയിലാക്കി, 3-3. പിന്നെ 30 മിനുട്ട് അധികസമയം.  മൂന്നാം മിനുട്ടില്‍ തന്നെ കാനു വീണ്ടും നിറയൊഴിച്ചതോടെ ആഘോഷം നൈജീരിയന്‍ ക്യാമ്പിലായി. ബ്രസീലുകാര്‍ തളരാന്‍ തുടങ്ങിയിരുന്നു. പക്ഷേ വിടാതെ അവര്‍ പൊരുതിയെങ്കിലും ഡിഫന്‍സില്‍ കൂടുതല്‍ ആളുകളെ അണിനിരത്തി അവശേഷിക്കുന്ന 27 മിനുട്ട് നൈജീരിയ പൊരുതി നിന്നു. അങ്ങനെ ഒളിംപിക് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവില്‍ അവര്‍ ഫൈനലില്‍. ഫുട്‌ബോള്‍ ലോകം മോഹിച്ചത് ഒരു അര്‍ജന്റീന-ബ്രസീല്‍ ഫൈനലായിരുന്നു. പക്ഷേ  ജോര്‍ജിയയിലെ ഏതന്‍സിലുള്ള സാന്‍ഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരെ സാക്ഷിയാക്കി ഓഗസ്റ്റ് മൂന്നിന് നടന്നത് ലാറ്റിനമേരിക്കയും ആഫ്രിക്കയും തമ്മിലുള്ള ബലാബലം. അതായത് അര്‍ജന്റീനയും നൈജീരിയയും.
ചാമ്പ്യന്‍ഷിപ്പില്‍ അസാധ്യ ഫോമിലായിരുന്നു അര്‍ജന്റീനക്കാര്‍. വിഖ്യാതരായ റോബര്‍ട്ടോ അയാല, ജാവിയര്‍ സനേറ്റി, മത്തിയാസ് അല്‍മേഡ, റോബര്‍ട്ടോ സെന്‍സീനി, ക്ലൗഡിയോ ലോപസ്, ഡിയാഗോ സിമയോണി, ഏരിയല്‍ ഒര്‍ടേഗ, ഹെര്‍നാന്‍ ക്രെസ്‌പോ തുടങ്ങി എല്ലാവരും പില്‍ക്കാലത്ത് ലോക ഫുട്‌ബോളില്‍ അരങ്ങ് തകര്‍ത്തവര്‍. വന്‍ ആരവങ്ങളില്‍ കളി തുടങ്ങി. മൂന്നാം മിനുട്ടില്‍ തന്നെ ലോപസിന്റെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടി. അതോടെ ഗ്യാലറിയില്‍ അര്‍ജന്റീനക്കാരുടെ മതിമറന്ന ആഘോഷം. പക്ഷേ തിരിച്ചുവന്ന നൈജീരിയ ബബയാറോയിലുടെ സമനില നേടി.  ആദ്യ പകുതിയില്‍ 1-1. രണ്ടാം പകുതി തുടങ്ങിയതും ഹെര്‍നാന്‍ ക്രെസ്‌പോ നേടിയ പെനാല്‍ട്ടി ഗോളില്‍ അര്‍ജന്റീന മുന്നില്‍. അവിടെയും സൂപ്പര്‍ ഈഗിള്‍സ് എന്ന് വിളിപ്പേരുള്ള നൈജീരിയക്കാര്‍ തളര്‍ന്നില്ല. അവരുടെ കൊച്ചുതാരം  ഡാനിയേല്‍ അമോകാച്ചി 74-ാം മിനുട്ടില്‍ സമനില നേടുന്നു.  പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസരങ്ങളെല്ലാം അര്‍ജന്റീനക്കാര്‍ക്കായിരുന്നു. പക്ഷേ പ്രത്യാക്രമണത്തില്‍ വന്യമായ ആഫ്രിക്കന്‍ കരുത്തില്‍ നൈജീരിയക്കാര്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിക്കാന്‍ തുടങ്ങി. കളി 90-ാം മിനുട്ടില്‍. അമോകാച്ചിയിലുടെ പന്ത് ഇമാനുവല്‍ അമുനികേക്ക്. ഓഫ്‌സൈഡ് കെണിയില്‍ നിന്ന് വന്‍ കുതിപ്പില്‍ മോചിതനായ താരം പെനാല്‍ട്ടി ബോക്‌സിലേക്ക് കയറിയപ്പോള്‍ അര്‍ജന്റീനയുടെ കരുത്തനായ ഗോള്‍ക്കീപ്പര്‍  പാബ്ലോ കവലാരോ മുന്നോട്ട് കയറി. പക്ഷേ ഗോള്‍ക്കീപ്പറെയും പരാജിതനാക്കി  അമുനികേ പന്ത് ഗോള്‍ പോസ്റ്റില്‍ നിക്ഷേപിച്ചത് സുന്ദരമായ വോളിയില്‍. മല്‍സരം 3-2 ല്‍ നൈജീരിയക്ക് അനുകൂലം. ബാക്കിയുള്ളത് അധികസമയമായ നാല് മിനുട്ട് മാത്രം. ആ സമയത്തെയും നൈജീരിയക്കാര്‍ അതിജയിച്ചപ്പോല്‍ ഇതാദ്യമായി ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം ആഫ്രിക്കയില്‍....

ഒളിംപിക് ഫുട്‌ബോളിലെന്നല്ല ലോക ഫുട്‌ബോളില്‍ തന്നെ ഇത്തരത്തില്‍ വിസ്മയ തിരിച്ചുവരവ് കുറവായിരുന്നു. വിഖ്യാതരായ രണ്ട് ലാറ്റിനമേരിക്കക്കാര്‍. ബ്രസീലിനെ സെമിയില്‍ തോല്‍പ്പിച്ചത് 1-3 ന് പിറകില്‍ നിന്ന ഘട്ടത്തില്‍. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചത് 1-2ന് പിന്നില്‍ നിന്ന ഘട്ടത്തില്‍. അതോടെ നൈജീരിയക്കാര്‍ ലോക ഫുട്‌ബോളല്‍ അട്ടിമറിക്കാരായി. ലോക ഫുട്‌ബോളിലെ പലരും പറഞ്ഞു-ആഫ്രിക്കയില്‍ നിന്ന് ഒരു ടീം ലോകകപ്പ് നേടുമെങ്കില്‍ അത് നൈജീരിയക്കാര്‍ ആയിരിക്കുമെന്ന്. പക്ഷേ ഈ ഒളിംപിക് ഫുട്‌ബോള്‍ കരുത്ത് ലോക വേദിയില്‍ പ്രകടിപ്പിക്കാന്‍ പലത് കൊണ്ടും അവര്‍ക്കായില്ല എന്നതായിരുന്നു ഖേദകരമായ സത്യം.


ചിത്രം
1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്വര്‍ണം സ്വന്തമാക്കിയ ആഹ്ലാദത്തില്‍ നൈജീരിയന്‍ ടീം

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

1 comment:

  1. Lucky 15 Casino: How to Login to your account
    You will need a 먹튀 커뮤니티 login id for 라이트닝바카라 your mobile device and a password to log in to 브라 벗기 the website. You'll need to open 포커룰 your 피망 슬롯 account

    ReplyDelete

Blog Archive

Labels

Followers