Thursday, November 14, 2019

ഫുട്ബോൾ കമ്പം മൂത്ത് നാടുവിട്ട 14 കാരനെ 46 ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി


News Credits : Kerala Police 

46 ദിവസമായി കാണാനില്ലായിരുന്ന 14 കാരൻ അമറിനെ ശിശുദിനം ആഘോഷിക്കുന്ന ഇന്ന് തന്നെ ഒരു നിയോഗം പോലെ കണ്ടെത്തി കേരള പോലീസ്.  വീട്ടുകാരുടേയും നാട്ടുകാരുടേയും നാളുകൾ നീണ്ട  അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാമം.  

46 ദിവസം മുമ്പ് യാതൊരു തുമ്പുമില്ലാതെ കാണാതായ 14 കാരന്‍ അമറിനെ കണ്ടെത്താൻ വേണ്ടി അമറിന്‍റെ കുടുംബം ബഹു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബഹു. ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം DYSP ശ്രീ. ജിജിമോന്റെ  നേതൃത്വത്തില്‍  പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. സീനിയർ സിവിൽ പോലീസ് ഓഫീസർ  ജോജി , സിവിൽ പോലീസ് ഓഫീസർമാരായ നിയാസ് മീരാന്‍ , സുനില്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.  നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്ന് അമറിനെ കണ്ടെത്തുകയായിരുന്നു. അതോടൊപ്പം കുട്ടിയെ തട്ടിക്കൊണ്ടു പോയത്  ഭിക്ഷാടന മാഫിയ ആണെന്ന് തുടങ്ങി  മറ്റ് പല  ഊഹാപോഹങ്ങൾക്കും വിരാമമായി. 

കേരളം , തമിഴ്നാട് , കര്‍ണ്ണാടക , ഗോവ , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ  നിരവധി അനാഥാലയങ്ങളിലും , ഫുട്ബോള്‍ ക്ലബുകള്‍ , വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ്  ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒരു  ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയ അമറിനെ  അന്വേഷണ സംഘം കണ്ടെത്തുന്നത് . പല സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകള്‍ , വിവിധങ്ങളായ സോഷ്യല്‍ മീഢിയ കൂട്ടായ്മകൾ എന്നിവയുമായി  സഹകരിച്ച് പോലീസ് അന്വേഷണം തുടരുകയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ കൂളായി വൈകുന്നേരം  പാനിപൂരി കടയില്‍ ജോലിയും രാവിലെ ഫുട്ബോള്‍ കളിയുമായി കഴിയുകയായിരുന്നു ഫുട്ബോള്‍ കമ്പക്കാരനായ  അമര്‍ .

#keralapolice

Saturday, November 9, 2019

തളർത്താനാണ് ഭാവമെങ്കിൽ കുതിക്കാനാണ് തീരുമാനം


'ചെറുതിന്റെ' വലിയ കളികൾ കാണാൻ ഇരിക്കുന്നതേ ഉള്ളു.
 ഒരു വ്യാഴവട്ടത്തെ ഇടവേളക്ക് ശേഷം സന്തോഷ്‌ ട്രോഫി നേടിയതിൽ മുഖ്യ പങ്ക് വഹിച്ച ജിതിൻ എം എസ് അന്ന് വൻ ക്ലബുകളുടെ നോട്ടപുള്ളിയായിരുന്നു. എഫ് സി കേരളയുടെ ആക്രമണങ്ങൾക്ക് കുന്തമുനയായിരുന്ന ജിതിൻ കേരള ബ്ലാസ്റ്റേഴ്സിലേക്കായിരുന്നു കൂടുമാറിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സീനിയർ ടീമിൽ ഒരിക്കൽ പോലും അവസരം ലഭിച്ചില്ല. ഈ സീസണിൽ ക്യാംപിലെ ജിതിൻ ഒഴിച്ച് എല്ലാവരെയും (റിസർവ് താരങ്ങളെപ്പോലും ഉൾപ്പെടുത്തി ) വിദേശപര്യടനത്തിന് പോയപ്പോൾ കടുത്ത അവഗണയിൽ മനം നൊന്തുപോയ ആ യുവതാരം ബ്ലാസ്റ്റേഴ്സിനോട് അകലുകയായിരുന്നു. ഒരിക്കൽ കൂടി സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്ക് വിളിക്കപ്പെട്ട ജിതിൻ തന്റെ പ്രതിഭ എന്താണെന്ന് തന്നെ തഴഞ്ഞവർക്കുള്ള മറുപടിയായി കളത്തിൽ കാണിച്ചു കൊടുത്തിരിക്കുകയാണ്. തമിഴ്നാടിനെതിരെ നേടിയ ആറു ഗോളുകളിൽ കേരള ടീമിനായി ജിതിൻ എം എസ് വക സംഭാവന എണ്ണം പറഞ്ഞ രണ്ടെണ്ണമാണ്.ഭാവിയുടെ വാഗ്ദാനമായ ഒരു  കളിക്കാരനെ തളർത്താൻ കളത്തിനു പുറത്ത് കളിക്കുന്നവർക്ക് ഒല്ലൂർക്കാരുടെ 'ചെറുതിന്റെ' മറുപടി കളത്തിലൂടെ തന്നെയാണ്. അതു തന്നെയാണ് ഹീറോയിസം

Tuesday, October 22, 2019

കളിച്ചു വളർന്ന ഗ്രൗണ്ടിൽ തന്നെ ചോര പൊടിച്ച്, ഹൃദയത്തിൽ കണ്ണീർ വീഴ്ത്തി അഫീൽ ജോൺസൺ വിട വാങ്ങി.

കളിച്ചു വളർന്ന ഗ്രൗണ്ടിൽ തന്നെ ചോര പൊടിച്ച്, ഹൃദയത്തിൽ കണ്ണീർ വീഴ്ത്തി അഫീൽ ജോൺസൺ വിട വാങ്ങി.

പാലായിലെ സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ പരിക്കേറ്റ് ഇന്ന് നിര്യാതനായ ആഫീൽ ജോൺസൺന്റെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടേയും ദു:ഖത്തിൽ സൗത്ത് സോക്കേഴ്‌സ് പങ്ക് ചേരുന്നു .

ഫുട്‌ബോൾ താരമാകുക എന്നായിരുന്നു അഭീലിന്റെ സ്വപ്നം. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി ആ സ്വപ്നത്തിന് ചിറകും നൽകിയിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്ന സ്കോർലൈൻ നടത്തിയ ക്യാമ്പിൽ ആഫീൽ പങ്കെടുക്കുകയും മധ്യനിരയിലെ ശ്രദ്ധേയമായ പ്രകടനം നടത്തി പോർച്ചുഗീസ് പരിശീലകൻ ജാവിയർ പെട്രോയുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പാലാ സ്റ്റേഡിയത്തിൽ സ്കോർലൈൻ നടത്തി വന്ന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഫീൽ അക്കാദമി ലീഗിനുള്ള താരമായി സ്‌കോർ ലൈനുമായി കരാറും ഒപ്പു വെച്ചിരുന്നു. എന്നാൽ പറക്കും മുൻപേ ചിറകറ്റു വീണു പോയി ആഫീൽ എന്ന കൊച്ചു മിടുക്കൻ.

ഫുട്‌ബോളിൽ സ്വപ്നങ്ങൾ കാണാൻ തന്നെ പഠിപ്പിച്ച അതേ ഗ്രൗണ്ടിൽ തന്നെ സംഘാടകരുടെ ആശ്രദ്ധയുടെ ഫലമായി വന്ന ദുരന്തം ഈ കൊച്ചു മിടുക്കന്റെയും ഒരു നാടിന്റെയും സ്വപ്നത്തെ തന്നെയും ഒന്നായി തകർത്തു കളഞ്ഞു.

ആദരാഞ്ജലികൾ....

Sunday, October 20, 2019

കൊച്ചിയിൽ ഓഗ്ബച്ചെയുടെ ഇടി മുഴക്കം , തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ്




ഐഎസ്എൽ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ എടികെയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കു തോൽപ്പിച്ച് ഗംഭീര തുടക്കം കുറിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ് .ഇരട്ടഗോളുമായി കേരള ബ്ളാസ്റ്റേഴ്സിനുമിന്നും ജയം സമ്മാനിച്ചിരിക്കുന്നു ടീമിന്റെ നായകൻആറാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയ ശേഷം വമ്പൻതിരുച്ചു വരവ് നടത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചി സ്റ്റേഡിയം ഇളക്കി മറിച്ചത് . മുപ്പതാം മിനിറ്റിലാണ്പെനല്‍റ്റിയിലൂടെ  ക്യാപ്റ്റന്‍ ഒഗ്‌ബച്ചേയെ സമനില നേടിയത് . 45 ആം മിനിറ്റിലാണ് സ്റ്റേഡിയം വിറപ്പിച്ച് രണ്ടാംഗോൾ പിറന്നത് .

ഇനി മണിക്കൂറുകൾ മാത്രം



ഇനി മണിക്കൂറുകൾ  മാത്രം
ഇന്ത്യയുടെ ഫുട്ബോൾ പൂരത്തിന് കൊടിയേറ്റ് നടത്താൻ കൊച്ചിയും ബ്ലാസ്റ്റേഴ്സും റെഡിയാണ്.
ഇരു ടീമുകളും ആത്മവിശ്വാസത്തിലാണ്. മികച്ച ലൈൻ അപ്പുകളും ടാക്റ്റിക്സുമായി എൽകോയും  ഹബാസും തന്ത്രങ്ങൾ മെനയുമ്പോൾ  ശ്രദ്ധകൾ തിരിയുന്നത് മുഴുവൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരിലേക്കാണ്. എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ആരാധകർ എന്ന് പേരെടുത്തിട്ടുള്ള മലയാളി ഫുട്ബോൾ ആരാധകരുടെ ആവേശം നീലാകാശത്തിനും നീലക്കടലിനുമപ്പും കൊച്ചി നഗരത്തെ മഞ്ഞ പുതപ്പിച്ചിരിക്കുന്നു.


ടിക്കറ്റ് കിട്ടിയവരും കിട്ടാത്തവരുമായി നിരവധിപേർ ഇപ്പോൾ തന്നെ സ്റ്റേഡിയത്തിനു പുറത്തു തമ്പടിച്ചിട്ടുണ്ട്..

Wednesday, October 2, 2019

ജിതിൻ വീണ്ടും സന്തോഷ് ട്രോഫി ക്യാമ്പിൽ


കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ എം എസ് വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ ചേരുന്നു. ബ്ലാസ്റ്റേഴ്സിൽ നിന്നും ഗോകുലം എഫ് സി യിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ്  വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ 'ചെറുത്' എത്തുന്നത്. ജിതിൻ അംഗമായിരുന്ന കേരള ടീം സന്തോഷ്‌ ട്രോഫി ജേതാക്കൾ ആയിരുന്നു. ആ മികവും പന്തടക്കവും വേഗതയും മനസ്സിലാക്കിയാണ് പരിശീലകന്മാരായ ബിനോ ജോർജും പുരുഷോത്തമനും കേരള ടീമിനായി  ജിതിന്റെ സേവനം ഉറപ്പ് വരുത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ ഒരിക്കലും സീനിയർ ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല ഗൾഫിൽ നടന്ന പ്രീ സീസണിൽ ജിതിനെ ഒഴിവാക്കി മറ്റെല്ലാവരെയും കൊണ്ട് പോയത് വിമർശങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വിമർശനങ്ങളെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിതിന്റെ ഒരു പോസ്റ്റ്‌ ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നു. താൻ കോച്ചിന്റെ പ്ലാൻ അനുസരിച്ചു ടീമിൽ ഉണ്ടാകുമെന്ന് ജിതിന്റെ പോസ്റ്റ്‌ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലും തഴയപ്പെട്ടു. അതോടെ ജിതിനെ ബ്ലാസ്റ്റേഴ്‌സ് തഴയുകയാണെന്ന കാര്യം വ്യക്തമായി. ഗോകുലത്തിലേക്ക് പോകുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും ജിതിന്റെ സേവനം കേരള സന്തോഷ്‌ ട്രോഫി ടീമിന് ഒരു മുതൽകൂട്ടാകുമെന്ന് സംശയമില്ലാത്ത കാര്യമാണ്. ഒരിക്കൽ കൂടി ആ ബൂട്ടുകൾ ഗർജ്ജിക്കുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. 'ചെറുതിന്റെ' വലിയ കളികൾക്കായി കേരളത്തിലെ  ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നുണ്ട്.

Saturday, September 21, 2019

ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ആദരം


കേരള ബ്ലാസ്റ്റേഴ്‌സിനായി ആർത്തുവിളിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് ആദരം. ബ്ലാസ്റ്റേഴ്‌സ്ന്റെ 12ആം നമ്പർ ജേഴ്‌സി ഇനി ക്ലബിന്റെ സ്വന്തം ആരാധകർക്കായി മാറ്റിവെക്കും.കഴിഞ്ഞ തവണ പ്രതിരോധ നിരക്കാരൻ മുഹമ്മെദ് റകിപ് ആയിരുന്നു 12ആം നമ്പർ താരം. ഈയിടെ ബ്ലാസ്റ്റേഴ്‌സ്ന്റെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളവേഴ്സിന്റെ എണ്ണം ഒരു മില്യൻ അഥവാ 10 ലക്ഷം പിന്നിട്ടിരുന്നു.

SouthSoccers - Together for Football

ഐ. എസ്. എൽ ടീമുകളോട് കൊമ്പുകോർക്കാൻ ഗോകുലം


ഡ്യുറണ്ട്‌ കപ്പ് ജേതാക്കളായ കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീമായ ഗോകുലം കേരള പ്രീസീസണ് പൂരത്തിലേക്ക്. ഐ. എസ്. എൽ ടീമുകളാണ് തങ്ങളുടെ പ്രീസീസൻ മത്സരങ്ങളുടെ ഭാഗമായി ഗോകുലത്തിനോട് ഏറ്റുമുട്ടുന്നത്. മുംബൈ എഫ്. സി, ബാംഗ്ലൂർ, അത്ലറ്റികോ ഡി കൊൽക്കത്ത, ജംഷെഡ്പൂർ, ചെന്നൈ എന്നി ക്ലബുകളാണ് ഇതിനോടകം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇത്തവണ ഐഎസ്എൽ ക്ലബുകൾ എല്ലാം ഇൻഡ്യയിൽ തന്നെയാണ് പ്രീസീസൻ കളിക്കുന്നത്.


SouthSoccers - Together for Football

Wednesday, September 18, 2019

ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിച്ച് വരുന്ന ഡിഫ സൂപ്പർ കപ്പ് മേളക്ക് സെപ്റ്റംബർ 27 ന് തിരശ്ശീല വീഴും.


ദമാമിലെ കായിക പ്രേമികൾ കാത്തിരുന്ന സൂപ്പർ ക്ലാസിക്കോ മത്സരത്തിനായിരിക്കും ദമാം സൈഹാത്തിലെ Z5 സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ദമാമിലെ ഫുട്‍ബോൾ തട്ടകത്തിലെ പാരമ്പര്യ വൈര്യകളെ മറികടന്ന *ഇ എം എഫ് റാക്കയും യൂത്ത് ക്ലബ് കോബാറും* തമ്മിലുള്ള മത്സരം യുവ രക്തങ്ങൾ തമ്മിലുള്ള പോരാട്ടമായി മാറും. ക്ലബുകൾ നേരിട്ട് ആതിഥേയത്തം വഹിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഡിഫ നേരിട്ട് ആതിഥേയത്തം വഹിക്കുന്ന 'ഡിഫ ലോക കപ്പ്' വിത്യസ്ഥകൾ കൊണ്ട് ശ്രദ്ദേയമായി കഴിഞ്ഞു. കലാശപ്പോരാട്ടം ശ്രദ്ദേയമാക്കുവാനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്.

ആര് ജയിച്ചാലും പരാജയപ്പെട്ടാലും  ഡിഫ സൂപ്പർ കപ്പ് 2019 തങ്കലിപികളാൽ പ്രവാസി കാൽപന്ത് കളിയുടെ ഇന്നലകളിൽ അടയാളപ്പെടുത്തപ്പെടും👍

Regards,
DIFA tournament committee

Friday, September 6, 2019

പുതിയ സീസൺ പുതിയ കോച്ച് പുതിയ കളിക്കാർ.... ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും


ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസൺന്റെ മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിനായി പുതിയ പരിശീലകൻ എൽകോ ഷാറ്റോറിക്ക് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.
ദുബായിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ദിബ്ബ അൽ ഫുജൈറയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. ഇന്നു വൈകിട്ട് ഇന്ത്യൻ സമയം വൈകിട്ട് 7.30 ആണ് മത്സരം
നായകന്‍ സന്ദേശ് ജിംഗാൻ, മിഡ്ഫീൽഡർ സഹൽ അബ്‌ദുൽ സമദ്, ജിത്തിൽ എം.സ് എന്നിവർ  ഒഴികെ  ക്യാംപിൽ 33 കളിക്കാരും 12 സപ്പോർട്ട് സ്റ്റാഫും ടീമിനൊപ്പം ഉണ്ട്

Thursday, September 5, 2019

ഇനി മണിക്കൂറുകൾ മാത്രം


ഇഗോർ സ്റ്റിമാച്ചിന്റെ ശിക്ഷണത്തിൽ നമ്മുടെ നീലക്കടുവകൾ ലോക കപ്പ് സ്വപ്നങ്ങളിലേക്ക് പന്തു തട്ടാൻ ഒരുങ്ങുന്നു. ഗുവാഹത്തിയിലെ പുൽപരപ്പുകളിൽ തീ പിടിപ്പിക്കാൻ ശക്തരായ ഒമാനെതിരെ നമ്മുടെ ഇന്ത്യൻ ടീം ബൂട്ട് കെട്ടുകയാണ്.ഇന്ന് വൈകീട്ട് 7.30 ന് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ജനകോടികളുടെ ആവേശവും പ്രതീക്ഷയുമായി കളത്തിൽ അടരാടാൻ ഇറങ്ങുന്ന നമ്മുടെ ചുണക്കുട്ടികൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കാം.

Wednesday, September 4, 2019

ഖത്തർ സ്വപ്നങ്ങളിലേക്ക് പന്തടിക്കാൻ നീലപട


ഖത്തർ വേദിയാകുന്ന 2022 ഫുട്‌ബോൾ ലോകകപ്പിന് കാഹളം മുഴങ്ങുകയായി.യോഗ്യത മത്സരങ്ങളിലൂടെ ആട്ടികുറുക്കിയെടുക്കുന്ന 32 ടീമുകൾക്ക് വിശ്വവേദിയിൽ ഏറ്റുമുട്ടാം.ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ യോഗ്യത സ്വപ്ന്‌ങ്ങൾക്ക് നിറം പകരാൻ നാളെ ആസാമിന്റെ മണ്ണ് തുടിക്കും. ഗുവാഹത്തിയിൽ അറേബ്യൻ രാജ്യമായ ഒമാനാണ് ഇന്ത്യയുടെ എതിരാളികൾ.വൈകീട്ട് 7.30 നാണ് മത്സരം.മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. കോച്ച് സ്റ്റിമാകിന്റെ പുതിയ തന്ത്രങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് ടീം ഇന്ത്യ. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ഒമാനെ തോൽപ്പിച്ച് മുന്നേറാൻ കഴിയുമെന്നാണ് ആരാധകപ്രതീക്ഷ.2023 ഏഷ്യാ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ കൂടിയാണിത്.

© SouthSoccers

രണ്ട് സീസണിലും, പ്രീ സീസണ് പോലും കളിക്കാനാകാഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സിനെ തള്ളാതെ ജിതിൻ


ജിതിൻ എം എസ് എന്ന യുവ പ്രതിഭയെ മാത്രം പ്രീ സീസണിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ജിതിൻ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്ത് വന്നത്.
എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് തുടങ്ങുന്ന പോസ്റ്റിൽ കോച്ചിന്റെ പ്ലാനിൽ തന്റെ  ഭാഗം വരുമ്പോൾ ഗ്രൗണ്ടിൽ താൻ ഉണ്ടാകുമെന്ന് താരം ഉറപ്പു പറയുന്നുണ്ട്.താൻ ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി തെറ്റിദ്ധരിച്ചുകൊണ്ട് വന്ന ചർച്ചകളുടെ പേരിൽ  ടീമിനെ ആരും മോശമായി ചിത്രീകരിക്കരുത് എന്നും അപേക്ഷിക്കുന്നുണ്ട്.
ഗൾഫിൽ നടക്കുന്ന  പ്രീ സീസൺ മത്സരങ്ങളിൽ ജിതിൻ ഒഴിച്ച് മുഴുവൻ പേരെയും കൊണ്ട് പോയതാണ് വിവാദങ്ങൾക്കു കാരണം. പരിക്കോ മറ്റു പ്രശ്നങ്ങളോ ഇല്ലാതിരുന്ന ജിതിനെ മാറ്റി നിർത്തിയത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലും പ്രീ സീസണിൽ ജിതിൻ ഒഴിവാക്കപെട്ടിരുന്നു. അപ്പോൾ ആദ്യ വർഷം ആയതിനാൽ എന്നാണ് മറുപടി കിട്ടിയത്. എന്നാൽ രണ്ടാം സീസണിലും ഇത്തവർത്തിക്കപ്പെട്ടപ്പോൾ അതും ജിതിൻ ഒഴിച്ച് മുഴുവൻ പേരെയും കൊണ്ടു പോയതാണ് വിവാദമായത്. ഇതു അനാവശ്യ ചർച്ചകൾക്ക് വഴിവെക്കുമെന്ന് കണ്ടാണ് ജിതിൻ തന്നെ രംഗത്ത് വന്നത്.

ഐ എസ് എൽ പ്രീ സീസൺ - ജിതിൻ എം എസ് നെ തഴഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

ജിതിൻ എം എസിനെ തഴഞ്ഞു കൊണ്ട് വീണ്ടും ബ്ലാസ്റ്റേഴ്‌സ്

കേരള ഫുട്ബോളിൽ മികച്ച യുവതാരം എന്ന് വിലയിരുത്തപ്പെട്ട ജിതിൻ എം എസ് പ്രീ സീസൺ ടൂറിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിന്റെ സന്തോഷ്‌ ട്രോഫി കിരീട നേട്ടത്തിന് മുഖ്യ പങ്കു വഹിച്ച ജിതിൻ എം എസ് കഴിഞ്ഞ സീസണിൽ മുഴുവൻ റിസർവ് ടീമിന്റെ ഭാഗമായിരുന്നു.എഫ് സി കേരള ടീമിന്റെ അവിഭാജ്യ ഘടകമായ ജിതിനെ  ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തപ്പോൾ മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം തീർക്കുമെന്നാണ് കരുതിയത്. എന്നാൽ റിസർവ് ടീമിന്റെ ഭാഗമായി തളച്ചിടുകയാണ് ചെയ്തത്. ഇടക്ക് ഓസോൺ എഫ് സിയിൽ ലോണിൽ പോയപ്പോൾ  മികച്ച പ്രകടനം കാഴ്ച വെച്ച ജിതിനെ ഇടക്ക് വെച്ച് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വിളിച്ചെങ്കിലും സീനിയർ ടീമിൽ ഇടം നൽകാതെ മാറ്റി നിർത്തി. ഇത്തവണത്തെ പ്രീ സീസണിൽ യു എ ഇ യിലേക്ക് പോകുന്ന ടീമിലും അവസരം നൽകാതെ മാറ്റിനിർത്തുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. ഒരു മികച്ച താരത്തിന് പ്രീ സീസണിൽ പോലും അവസരം നൽകാതെ ഫോമിൽ ഇല്ലാത്ത കളിക്കാരെ വെച്ച് ഇത്തവണ കപ്പടിക്കുമെന്ന് വിശ്വസിക്കുക വയ്യ.എന്തു കൊണ്ട് ജിതിൻ എം എസിന് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ബ്ലാസ്റ്റേഴ്‌സ് വിശദീകരണം നൽകേണ്ടിയിരിക്കുന്നു. പരിക്കോ മറ്റു പറയത്തക്ക  പ്രശ്നങ്ങളോ ജിതിന് ഉള്ളതായി അറിയപ്പെടുന്നില്ല. ഒന്നുകിൽ കളിപ്പിക്കുക.അല്ലെങ്കിൽ മറ്റു വല്ല ടീമിലേക്കും ട്രാൻസ്ഫർ നൽകി കളിക്കാൻ അവസരം നൽകുക. ഇന്ത്യയുടെ അടുത്ത വിജയൻ എന്ന് വരെ വാഴ്ത്തപ്പെട്ട ഒരു യുവ പ്രതിഭ ബ്ലാസ്റ്റേഴ്സിന്റെ പിന്നാമ്പുറങ്ങളിൽ കിടന്ന് നശിക്കുന്നത് അനുവദിക്കാനാകില്ല.

Tuesday, September 3, 2019

അബ്നീത്‌ ഭാരതി ബ്ലാസ്റ്റേഴ്‌സിൽ..


ഏഷ്യൻ യങ് സൂപ്പർ സ്റ്റാർറായ അബ്നീത്‌ ഭാരതിയാണ് ബ്ലാസ്റ്റേഴ്‌സ് നിരയിൽ പുതുതായി എത്തിയത്.  സ്പാനിഷ് ക്ലബ്‌ റയൽ വല്ലഡോയിഡ്-ബി ടീമിലും പോർചുഗലിലും കളിച്ചു പരിചയമുള്ള അബ്നീത്‌ ഭാരതി കൊമ്പന്മാരുടെ കൂടാരത്തിൽ എത്തുന്നത് അപ്രതീക്ഷിതമായാണ്.
20 വയസ്സ് മാത്രം പ്രായമുള്ള അബ്നീത് ഭാരതി ബ്ലാസ്റ്റേഴ്സിന്റെ ഇക്കൊല്ലത്തെ മികച്ച സൈനിംഗുകളിൽ ഒന്നാണ്.
നേപ്പാളിൽ ജനിച്ച ഈ സൂപ്പർ സ്റ്റാർ ഇന്ത്യയിലും സിംഗപ്പൂരിലുമാണ് പന്തുതട്ടി പഠിച്ചത്.പ്രതിരോധ നിരയിൽ സെന്റർ ബാക്ക് ആയും റൈറ്റ് ബാക്ക് ആയും മികച്ച സ്കില്ലും  കഴിവുമുള്ള താരമാണ് അബ്നീത്..
സുപ്രസിദ്ധ വെബ്സൈറ്റ് Calciomercato. com ഈ വർഷം ആദ്യം പുറത്തുവിട്ട ഏഷ്യയിലെ ഏറ്റവും മികച്ച അണ്ടർ-21ഫുട്ബോൾ  താരങ്ങളുടെ നിരയിൽ അബ്നീതും ഉണ്ടായിരുന്നു എന്നത് ഈ സൈനിങ്ങിന് പകിട്ടേറ്റുന്നു.ഏഷ്യയിലെ അടുത്ത സൂപ്പർ സ്റ്റാറായി വിശേഷിപ്പിക്കപ്പെടുന്ന അബ്നീത്‌ കൊമ്പന്മാർക്ക് ഒരു മുതൽ കൂട്ടാകുമെന്ന് കരുതാം

Labels

Followers