Showing posts with label vp sathyan. Show all posts
Showing posts with label vp sathyan. Show all posts

Sunday, June 21, 2020

"ബ്രസീല്‍ കരഞ്ഞ ആ രാത്രി" |കഥ-1| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



കൂട്ടുകാരേ,
ഒരു പന്ത് നിങ്ങള്‍ തട്ടിയാല്‍ എത് എത്ര ദൂരം പോവും...? അത് നിങ്ങളുടെ തട്ടലിന്റെ ശക്തി പോലെയിരിക്കുമല്ലേ.... അതേ, ഫുട്‌ബോളിന് അതിര്‍ത്തിയില്ല. ദൂരെ, ദൂരെ, വേഗ വേഗത്തില്‍ അത് പോവും. 6000 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യത്തിലുടെ സഞ്ചരിച്ചാല്‍ കഥകള്‍ക്ക് പഞ്ഞമില്ല. ഓരോ മല്‍സരവും ഓരോ കഥയല്ലേ... മല്‍സരങ്ങള്‍, അതിന്റെ ഒരുക്കം, വിജയം അല്ലെങ്കില്‍ തോല്‍വി-എല്ലാം നല്ല കഥകളാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട, കേട്ടപ്പോള്‍ കരഞ്ഞ് പോയ ഒരു കഥയില്‍ തുടങ്ങട്ടെ... അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും. ഈ കഥ നടന്ന സ്ഥലവും വ്യക്തിയുടെ വീടും ഞാന്‍ സന്ദര്‍ശിച്ചതാണ്. കഥ കേള്‍ക്കാന്‍ റെഡിയല്ലേ....

ബ്രസീല്‍ എന്ന് കേട്ടാല്‍ അത് ഫുട്‌ബോളാണല്ലോ...? നമ്മുടെ ഇന്ത്യയെക്കാള്‍ വലിയ രാജ്യം. വിസ്തീര്‍ണത്തില്‍ ഇന്ത്യ ഏഴാമതാണെങ്കില്‍ ബ്രസീല്‍ അഞ്ചാമതാണ്. നമ്മുടെ രാജ്യം പോലെ തന്നെ പ്രകൃതിരമണീയമായ രാജ്യം. മലകളും കുന്നുകളും താഴ്‌വരകളും പുഴകളുമെല്ലാമായി അടിപൊളി. ആ വലിയ രാജ്യത്തിലുടെ സഞ്ചരിച്ചാല്‍ എവിടെയും കാണാം നല്ല ഗ്രൗണ്ടുകള്‍. എല്ലാവരും കളിക്കുന്നത് ഫുട്‌ബോള്‍. വിഖ്യാത നഗരങ്ങള്‍ പലതുമുണ്ട് കെട്ടോ ബ്രസീലില്‍. സാവോപോളോ അതി വലിയ പട്ടണമാണ്. ബ്രസീലിയ രാജ്യത്തിന്റെ ആസ്ഥാനമാണ്. പക്ഷേ നമ്മള്‍ പോവുന്നത് റിയോഡി ജനീറോയിലേക്കാണ്.

അവിടെ വിഖ്യാതമായ ഒരു മൈതാനമുണ്ട്- അറിയില്ലേ- മരക്കാന.... ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമായില്ലേ നിങ്ങള്‍ക്ക്.... ലോകത്ത് ഏത് ഫുട്‌ബോള്‍ താരവും കളിക്കാന്‍ കൊതിക്കുന്ന മൈതാനം. ഞങ്ങള്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരുടെ വലിയ സ്വപ്‌നവും അവിടെ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്യലാണ്. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യാവാനാണ് കെട്ടോ- 2014 ലെ ലോകകപ്പിലും 2016 ലെ റിയോ ഒളിംപിക്‌സിലുമായി നിരവധി തവണ മരക്കാനയില്‍ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ലോകകപ്പിന്റെ ചരിത്രമെല്ലാം കൂട്ടുകാര്‍ക്ക് പരിചയമുള്ളതാണല്ലോ. 1930 ലായിരുന്നു ആദ്യ ലോകകപ്പ്-അതങ്ങ് ഉറുഗ്വേയില്‍. നാല് വര്‍ഷത്തിന് ശേഷം 1934 ല്‍ ഇറ്റലിയിലെത്തി ലോകകപ്പ്. വീണ്ടും നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് നടന്നത് 1938 ല്‍ ഫ്രാന്‍സില്‍. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്ന കഥ നാലാം ലോകകപ്പിലേതാണ്. 1950 ല്‍ ബ്രസീല്‍ ആതിഥേയരായ ആദ്യ ലോകകപ്പ്. 2014 ലെ ലോകകപ്പിന് പോയപ്പോള്‍ സാവോപോളോ നഗരത്തില്‍ വെച്ച് ഒരാളെ പരിചയപ്പെട്ടു. കരീസോ മസോക്ക എന്നായിരുന്നു പേര്. സാവോപോളോ നഗരത്തിലെ പൗലിസ്റ്റ അവന്യൂവിലെ 21-ാം സ്ട്രീറ്റില്‍ പുസ്തക വില്‍പ്പനക്കാരന്‍. കടുത്ത ഫുട്‌ബോള്‍ പ്രേമി. അദ്ദേഹത്തിന്റെ പിതാവ് ഉബാതേ മസോക്ക.  1950 ലെ ലോകകപ്പ് ഫൈനല്‍  നേരില്‍ കാണാന്‍ ജീവിതത്തിലെ മൊത്തം സമ്പാദ്യവുമായി സാവോപോളോയില്‍ നിന്നും 400 കീലോമീറ്റര്‍ അകലെയുള്ള റിയോയിലേക്ക് പിതാവ് പോവുന്നു. പിറ്റേ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പിതാവ് തിരികെ വന്ന കാഴ്ച്ചയാണ് കരീസോ പറഞ്ഞത്.  അദ്ദേഹം പറഞ്ഞ കഥ കേട്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.

നേരത്തെ ഞാന്‍ പറഞ്ഞില്ലേ, ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലുകാര്‍ക്കത് ജീവനാണ്. എന്നും അടിപൊളി ടീമാണ് ബ്രസീല്‍. കളിക്കാരോട് ജനത്തിനെല്ലാം വലിയ ആരാധനയാണ്. ഫുട്‌ബോളിനെ ഇത്രമാത്രം സ്‌നേഹിച്ചിട്ടും നമുക്കെന്താ ലോകകപ്പ് ഒരിക്കല്‍ പോലും ലഭിക്കാത്തത് എന്ന വലിയ ചോദ്യം എല്ലാ ബ്രസീലുാര്‍ക്കുമുണ്ടായിരുന്നു. ആദ്യ ലോകപ്പ് ഉറുഗ്വേക്കാര്‍ റാഞ്ചി. അത് സഹിക്കാനാവുമായിരുന്നില്ല ബ്രസീലുകാര്‍ക്ക്. കാരണം ഉറുഗ്വേ അവരുടെ അയല്‍ക്കാരാണ്. കൊച്ചുരാജ്യവും. അവര്‍ ലോകകപ്പ് നേടിയെങ്കില്‍ എന്ത് കൊണ്ട് നമുക്കത് പാടില്ല എന്ന ചോദ്യം എല്ലാ ബ്രസീലുകാര്‍ക്കുമുണ്ടായിരുന്നു. അതിനവരേ കുറ്റം പറയാനുമാവില്ല. കാരണം അത്ര മാത്രം അവര്‍ കാല്‍പ്പന്തിനെ സ്‌നേഹിച്ചിരുന്നുട്ടോ...
50 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്. എല്ലാവരും മതിമറന്നു. ലോകകപ്പ് നേരില്‍ കാണാമല്ലോ. അവരുടെ പ്രാര്‍ത്ഥന പോലെ സ്വന്തം ടീം ഫൈനലില്‍. എതിരാളികളോ ബദ്ധ വൈരികളായ ഉറുഗ്വേ. 1950 ജൂലൈ 16ന് ഫൈനല്‍. അത് മരക്കാനയില്‍. ഒരു ലക്ഷമാളുകള്‍ക്ക്് അവിടെ ഇരിപ്പിടമുണ്ട്. പക്ഷേ എത്തിയത് രണ്ട് ലക്ഷം പേര്‍. ഓര്‍ത്തുനോക്കു, ഇത്തരത്തിലൊരു അവസ്ഥ. മൈതാനത്തിന്റെ ടച്ച്് ലൈന്‍ വരെ ആളുകള്‍. ചരിത്രത്തില്‍  തന്നെ ഏറ്റവും വലിയ കാണികള്‍. എവിടെയും സാംബാതാളം. എല്ലാവരും അണിഞ്ഞത് മഞ്ഞക്കുപ്പായം. സ്‌റ്റേഡിയത്തിന് പുറത്തും ലക്ഷകണക്കിനാളുകള്‍. കൂട്ടുകാരേ, ഇന്നുള്ളത് പോലെ വലിയ ടെലിവിഷന്‍ സ്‌ക്രീന്‍ ഒന്നും അന്നില്ല. സ്‌റ്റേഡിയത്തിന് പുറത്ത് തിങ്ങിനിറഞ്ഞവരുടെ പ്രതീക്ഷ ഗ്യാലറികളിലെ ആരവങ്ങള്‍ മാത്രമായിരുന്നു. ആരവങ്ങള്‍ ഉയര്‍ന്നാല്‍ അത് ഗോളാണെന്ന് അവര്‍ തിരിച്ചറിയും.  മല്‍സരം തുടങ്ങുന്നതിന് മുമ്പ് ചെറുതായി ചാറ്റല്‍ മഴ പെയ്തു. നമ്മളെ പോലെ തന്നെ വലിയ വിശ്വാസികളാണ് ബ്രസീലുകാര്‍. ചാറ്റല്‍ മഴ ശുഭലക്ഷണമാണെന്ന് എല്ലാ ബ്രസീലുകാരും കരുതി. കളി തുടങ്ങി. ബ്രസീലിന് അവസരങ്ങളുടെ പെരുമഴ. ഗോള്‍ മാത്രമില്ല. ആദ്യ പകുതിയില്‍ 0-0. രണ്ടാം പകുതി ആരംഭിച്ചതും ബ്രസീല്‍ മുന്നിലെത്തി. ഫ്രൈക്ക എന്ന മധ്യനിരക്കാരനായിരുന്നു സ്‌ക്കോറര്‍. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഗ്യാലറിയിലും ഗ്യാലറിക്ക്് പുറത്തും എല്ലാവരും കെട്ടിപ്പിടിച്ചു. ആ ഗോള്‍ പക്ഷേ ഉറുഗ്വേയെ ഉണര്‍ത്തുകയാണ് ചെയ്തത്. ജുവാന്‍ ആല്‍ബെര്‍ട്ടോ ഷിയാഫിനോ വഴി അധികം താമസിയാതെ ഉറുഗ്വേ ഒപ്പമെത്തി. പക്ഷേ ആ ഗോളില്‍ ഒരു കൈയ്യടി പോലുമുണ്ടായില്ല. കാരണം സ്‌റ്റേഡിയത്തിലെ രണ്ട് ലക്ഷവും ബ്രസീലുകാരായിരുന്നു. അവര്‍ക്ക് വലിയ ഷോക്കായിരുന്നു ആ സമനില ഗോള്‍. പിന്നെ മൈതാനമെന്നത് ശ്മശാനം പോലെയായിരുന്നു. ബ്രസീലുകാര്‍ തളര്‍ന്നു. അവസരം കാത്തിരുന്ന ഉറുഗ്വേയുടെ സൂപ്പര്‍ താരം ഗിഗിയ ഓടിക്കയറി. ബ്രസീലിന്റെ ഗോള്‍ക്കീപ്പര്‍ മോസിര്‍ ബാര്‍ബോസ മുന്നോട്ട് വന്നു. ഗോള്‍ക്കീപ്പര്‍ക്കും പോസ്റ്റിനും ഇടയിലുടെ ഗിഗിയ പന്ത് വലയിലാക്കിയപ്പോള്‍ ഉറുഗ്വേക്ക് ലീഡ്.... മല്‍സരം അവസാനിക്കാന്‍ 11 മിനുട്ട് മാത്രം ബാക്കി. സ്‌റ്റേഡിയത്തില്‍ ഒരു കുട്ടി പോലും മിണ്ടുന്നില്ല. എല്ലാവരും കരയുകയായിരുന്നു. റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങങിയപ്പോള്‍ ഉറുഗ്വേക്കാര്‍ തുള്ളിച്ചാടി. രണ്ട് ലക്ഷം ബ്രസീലുകാരും ഒന്നും മിണ്ടാതെ സ്‌റ്റേഡിയം വിട്ടു. എല്ലാ കടകളും അടച്ചു. ബാറുകള്‍ പൂട്ടി. പൊട്ടിക്കരയുന്ന ബ്രസീലുകാരായിരുന്നു എങ്ങും. സ്വന്തം മൈതാനത്ത്, ബദ്ധ വൈരികളായ അയല്‍ക്കാരോട് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുകയെന്നത് ഒരു ബ്രസീലുകാരനും ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പിന്നീട് അഞ്ച് തവണ ബ്രസീല്‍ ലോകകപ്പ് നേടിയല്ലോ. കൂട്ടുകാര്‍ക്കറിയില്ലേ പെലെ, ഗാരിഞ്ച, ദീദി, വാവ, റൊണാള്‍ഡോ തുടങ്ങിയവരെയെല്ലാം. എല്ലാവരും  ലോകകപ്പ് നേടിയവര്‍. പക്ഷേ ഒരു ബ്രസീലുകാരനോട് ചോദിച്ചാല്‍ ഈ അഞ്ച് നേട്ടത്തേക്കാള്‍ അവന്റെ അഭിമാനത്തെ സാരമായി ബാധിച്ചത് 50 ലെ ആ ഫൈനല്‍ തോല്‍വിയാണ്. ഇപ്പോഴും ആ തോല്‍വിയോര്‍ത്ത് അവര്‍ കരയാറുണ്ട്.
അന്ന് പൊട്ടിക്കരഞ്ഞ ബ്രസീലുകാരില്‍ ഒരാളായിരുന്നു  മുകളില്‍ പറഞ്ഞ കരീസോയുടെ പിതാവ് ഉബാതേ മസോക്ക. അദ്ദേഹം അടുത്ത ദിവസമാണ് റിയോയില്‍ നിന്നും സാവോപോളോയിലെത്തിയത്. മധുരവുമായി തിരികെ വരുന്ന പിതാവിനെയും കാത്ത് കരീസോ കാത്തു നിന്നിരുന്നു. പക്ഷേ പിതാവ് ഒന്നും മിണ്ടാതെ സ്വന്തം ചെറിയ മുറിയില്‍ കയറി. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. ഹൃദയാഘാതത്തില്‍ അദ്ദേഹം മരിച്ചു. ആ സംഭവത്തിന് ശേഷം ഓരോ ജൂലൈ 16 ഉം കരീസോക്ക് വേദനയാണ്.....
ലോക ഫുട്‌ബോളില്‍ ഏറ്റവും വലിയ വേദനാ മല്‍സരം ഇതായിരുന്നു. കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കൂടെ പറയട്ടെ. 2014 ലെ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ഏഴ് ഗോളിന് ജര്‍മനിയോട് തോറ്റതും വലിയ കഥയാണ്. ആ മല്‍സരം ഞാന്‍ നേരില്‍ കണ്ടത്. ആ കഥയുടെ വൈകാതെ പറയാട്ടോ...... 

കമാൽ വരദൂർ 🖋️


Thursday, July 18, 2019

അനശ്വരനായ വന്മതിൽ ക്യാപ്റ്റൻ സത്യന്റെ ഓർമകളിലൂടെ


രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യന്‍ ഫുട്ബോളില്‍ വസന്തം തീര്‍ത്ത് കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ വി.പി.സത്യന്റെ വികാരഭരിതമായ ജീവിതം നമ്മൾക്ക് മറക്കാൻ ആവില്ല . 2006 ജൂലൈ 18ന് സത്യൻ എന്ന ഇതിഹാസം വിട പറഞ്ഞപ്പോൾ , അന്ന് ഇന്ത്യൻ ഫുട്ബോൾ ഒന്നടങ്കം വിങ്ങുകയായിരുന്നു .


ഇന്ത്യന്‍ ഫുട്ബോളിനെ ലോകശ്രദ്ധയിലേക്കുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടും ജീവിതത്തിലും മരണാനന്തരവും അര്‍ഹിച്ച അംഗീകാരം വി.പി.സത്യന് ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

1983 കാലഘട്ടത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് മുതലാണ് സത്യൻന്റെ ഫുട്ബോൾ ജീവിതം പുറം ലോകം അറിഞ്ഞു തുടങ്ങുന്നത്. സ്പിരിറ്റെഡ് യൂത്ത് ക്ലബ്ബിൽ നിന്ന് ലക്കി സ്റ്റാറിലേക്കും അവിടുന്ന് 1984 യിൽ കേരള പോലീസിനു വേണ്ടിയും  കളിച്ചു. കേരള പോലീസ്  ജഴ്സിയിൽ കളിക്കാൻ തീരുമാനിച്ചത് അദേഹത്തിനെ കേരളത്തിന് പുറത്തും അറിയപ്പെടാൻ സഹായകരമായി.


1985 ൽ ഇന്ത്യൻ ടീം മാനേജർ ആയിരുന്ന അമർ ബഹാദൂർ ഗുരുങ് സോണൽ ക്യാമ്പിൽ വച്ച് ഇന്ത്യൻ നാഷണൽ ടീമിലേക്ക് സത്യനെ തിരഞ്ഞെടുത്തു. അക്കാലത്തെ ഇന്ത്യയിലെ മികച്ച ഡിഫെൻഡർമാരായ സുബ്രത ഭട്ടാചാര്യ, മനോരഞ്ജൻ ഭട്ടാചാര്യ എന്നിവരുടെ അഭാവത്താൽ പത്തൊൻപതു വയസ് മാത്രം പ്രായമായ സത്യനെ  സാഫ് കപ്പിനു വേണ്ടിയുള്ള ഇന്ത്യൻ സ്ക്വാഡിൽ ഡിഫെൻസ് ലൈൻൽ  ഉൾപ്പെടുത്തി. ധാക്കയിൽ വെച്ചു നടന്ന ആ ടൂർണമെന്റിലെ ശ്രദ്ധേയമായ പ്രകടനത്തിനുശേഷം,  ഇന്ത്യൻ ഫുട്ബോളിന് ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായി മാറി വി പി സത്യൻ.


ഒരു വർഷം കഴിഞ്ഞ് മെർഡെക കപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരായി ഇന്ത്യ 4-3 വിജയം നേടിയപ്പോൾ അതിൽ സുപ്രധാനമായ ഒരു ഗോൾ പിറന്നത് സത്യന്റെ ബൂട്ടിൽ നിന്നായിരുന്നു. 1986 ലെ ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം 1987 ൽ കൊൽക്കത്തയിൽ വെച്ചു നടന്ന സാഫ് ഗെയിംസിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കി. 1991ൽ ലോകകപ്പ് യോഗ്യതാ മത്സരവും, 1993ലെ നെഹ്റു കപ്പ് (ചെന്നൈ), 1994 ലെ ഇൻഡിപെൻഡൻസ് കപ്പ് (ദോഹ) എന്നിവയോടൊപ്പം 1993 ൽ സാഫ് കപ്പിൽ ഇന്ത്യൻ ടീമിനെ ഗോൾഡൻ മെഡലിന് അർഹമാക്കിയത് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തുള്ളപ്പോളായിരുന്നു.

സത്യനിലൂടെ ഇന്ത്യൻ ഫുട്ബോളിൽ കേരളം ഒരു പ്രധാന ശക്തിയായി മാറുകയായിരുന്നു. സത്യന്റെ നേതൃത്വത്തിൽ കേരള പോലീസ് സാൽഗോക്കർ, മഹീന്ദ്ര & മഹീന്ദ്ര എന്നിവരെ തോൽപിച്ചു.


സത്യന്റെ ക്യാപ്റ്റൻസിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ വെള്ളി നേടി. സത്യൻ 1992 ൽ കേരള പോലീസിൽ നിന്നും മൊഹമ്മദാനിലേക്കും  ഒരു വർഷം കഴിഞ്ഞ് മോഹൻ ബഗാനുവേണ്ടിയും കളിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം കൊൽക്കത്തയിൽ നിന്നും കേരള പൊലീസിലേക്ക് തിരിച്ചു വന്നു. വീണ്ടും കേരള പോലീസിൽ നിന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ടീംൽ കളിച്ചു.

ബൂട്ടഴിച്ച് കോച്ചിങ് തിരഞ്ഞെടുത്ത സത്യൻ ഇന്ത്യൻ ബാങ്ക് ടീം നെ പരിശീലിപ്പിച്ചു. ആ കാലഘട്ടത്തിൽ ഇന്ത്യൻ ബാങ്ക് ടീം ഇന്ത്യൻ നാഷണൽ ലീഗിലേക്ക് ( ഇപ്പോളത്തെ ഐ ലീഗ് ) യോഗ്യത നേടുകയും ചെയ്തു. കോച്ചിങ്ങിലും തന്റെ പാടവം തെളിയിച്ച സത്യനെ ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് എന്ന പദവി തേടി എത്തി  പിന്നീട് എ ഐ എഫ് എഫ് സെലെക്ഷൻ  കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു.


പതിനൊന്നു വർഷങ്ങൾക്കു മുൻപ് 2006 ജൂലൈ പതിനെട്ടിന് രാവിലെ പതിനൊന്നു മുപ്പതിന്
ഇന്ത്യൻ ഫുട്ബോളിനെ നടുക്കിയ ആ വാർത്ത ചെന്നൈയിൽ നിന്നും പുറത്തു വന്നു, ഇന്ത്യൻ ഫുട് ബോൾ കണ്ട ഏറ്റവും മികച്ച ഡിഫെൻഡർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരുപാട് എതിരാളികളെ തന്റെ മുന്നിൽ മുട്ടുകുതിച്ച വി.പി സത്യൻ പല്ലവരം  സ്റ്റേഷനിൽ വച്ച് സബർബൻ ഇലക്ട്രിക്ക് ട്രെയിനിന് മുന്നിൽ തന്റെ ജീവിത യാത്ര അവസാനിപ്പിച്ചു.

ഇന്ത്യയിലെ കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയം കവര്‍ന്ന വി പി സത്യൻ മണ്മറഞ് 13 വര്‍ഷം പൂർത്തിയാവാൻ പോകുമ്പോളും കായിക ലോകത്നിന്നും‍  അദ്ദേഹം അർഹിച്ച രീതിയിൽലുള്ളഅംഗീകാരം ലഭിച്ചിട്ടില്ല എന്ന് തനെ പറയാം.

Labels

Followers