Showing posts with label KERALA. Show all posts
Showing posts with label KERALA. Show all posts

Friday, November 20, 2020

ആളില്ല.. ആരവമില്ല.. എന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് ഗോവയിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു.


ആളില്ല.. ആരവമില്ല.. എന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് ഗോവയിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു. പതിവുപോലെ കേരള ബ്ലാസ്റ്റേഴ്‌സ് ഉത്ഘാടിക്കുന്ന കിക്കോഫ് മത്സരത്തിൽ എതിരാളികൾ ഇന്ത്യൻ ഫുട്‍ബോളിലെ അതികായരായ മോഹൻ ബഗാന്റെ കൂടി കരുത്തിൽ എത്തുന്ന എ ടി കെ മോഹൻ ബഗാൻ ആണ്. ഏറെ പ്രത്യേകതകൾ ഉണ്ട് ഈ സീസണിലെ കിക്കോഫിന്.. 
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കാണികൾക്കു സ്റ്റേഡിയത്തിൽ പ്രവേശനം ഇല്ല. ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇല്ലാത്ത ഒരു മത്സരത്തിനാണ് കൊമ്പന്മാർ ബൂട്ട് കെട്ടുന്നത്. എന്നാലും ടീവിക്കും മൊബൈലുകൾക്കും മുന്നിൽ തങ്ങളുടെ മഞ്ഞപ്പട്ടാളത്തെ പിന്തുണക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലോകമെങ്ങും തയ്യാറായികഴിഞ്ഞു.. 
കഴിഞ്ഞ ഐ ലീഗ് സീസണിൽ  മോഹൻബഗാൻ പരിശീലകനായിരുന്ന കിബു വികുനയാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. പകരം ഐ എസ് എല്ലിൽ  ബ്ലാസ്റ്റേഴ്സിന് മാത്രം ഇതു വരെ പന്തു തട്ടിയിട്ടുള്ള സാക്ഷാൽ സന്ദേശ് ജിങ്കാൻ മറുപുറത്ത് പ്രതിരോധം ചമക്കുന്നു. യുവത്വവും അനുഭവ സമ്പത്തും സംയോജിക്കുന്ന മികച്ച ഒരു സ്‌ക്വാഡ് ആണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സഹൽ, പ്രശാന്ത്, രാഹുൽ, ജെസെൽ, ഹക്കു, അർജ്ജുൻ, ബിലാൽ, ആൽബിനോ , ലാൽറുവത്താരാ, നൊങ്ദെമ്പ നെറോം, നിഷു കുമാർ, സത്യാസെൻ, ജിക്സൺ, ഗിവ്‌സൺ, പ്യുട്ടീയ, ഖാർപ്പൻ തുടങ്ങി മികച്ച ഇന്ത്യൻ നിര.. ഒപ്പം ബക്കറി കൊണേ, ജോർദാൻ മുറെ, ഫകുണ്ടോ പെരേര, സിഡോ, വിൻസെന്റ് ഗോമസ്, കോസ്റ്റ, ഗാരി ഹൂപ്പർ പോലുള്ള മികച്ച ട്രാക് റെക്കോർഡ് ഉള്ള വിദേശ താരങ്ങൾ. 
അപ്പുറത്ത് കഴിഞ്ഞ തവണത്തെ കൊൽക്കത്തയുടെ വജ്രായുധങ്ങൾ - റോയ് കൃഷ്ണയും വില്യംസും.. കൂടെ  ഒരുപിടി സ്വദേശി - വിദേശി പടക്കുതിരകൾ.. 
കളിക്കളത്തിൽ തീ പാറും എന്നുറപ്പാണ്.. ആരാധകരുടെ ഗാലറിയിലെ ഒഴിവ് അവർ നവമാധ്യമങ്ങളിൽ നികത്തുന്നുണ്ട്. കുറച്ചു കാലത്തേക്ക് ഇന്ത്യൻ കായിക പ്രേമികളുടെ കണ്ണും മനസ്സും ഗോവൻ തീരങ്ങളിലെ പുൽമൈതാനങ്ങളിലായിരിക്കും. കാത്തിരിക്കാം ഏഴാം സീസണിലെ കാല്പന്തിന്റെ കൊടിയേറ്റത്തിനായി.. കൊമ്പന്മാർ കൊമ്പ് കുലുക്കുമോ അതോ വംഗനാടിന്റെ വമ്പു കാട്ടുമോ എന്ന് കാണാം..  

ഒരിക്കൽ കൂടി സ്വാഗതം....
 
ഇന്ത്യൻ ഫുട്‍ബോളിന്റെ മഹോത്സവത്തിന്റെ നവ്യമനോഹരമായ കാഴ്ചകളിലേക്ക്... 

Come on india.. Let's football..
#SouthSoccers


Sunday, July 26, 2020

“വെള്ളത്തിലെ കളി”|കഥ-11 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കാല്‍പ്പന്തിന്റെ ചരിത്രത്തിലൂടെ ആദ്യമൊരു ത്വരിതസഞ്ചാരം നടത്താം. കാറ്റ് നിറച്ച തുകല്‍പ്പന്ത് ആദ്യമായി തട്ടിയത് എവിടെയാണ് ...?  വ്യക്തമായ ഉത്തരമില്ല. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോളുണ്ട്. ആദ്യം ഈ കളി അരങ്ങേറിയത് തെരുവിലായിരുന്നുവെന്ന് പറയപ്പെടുന്നു. നമ്മള്‍ ഇന്ന് കാണുന്നത് പോലെ ഗോള്‍ പോസ്റ്റുകള്‍ ഇരുഭാഗത്തും നാട്ടിയുള്ള കളിയായിരുന്നില്ല അത്. ഇറ്റലിയിലെ ഫ്‌ളോറന്‍സ് നഗരത്തില്‍ പന്തുമായി എത്തുന്നവര്‍ രണ്ട് ഭാഗത്തായി അണിനിരക്കും. പിന്നെ ആ പന്തില്‍ ഒന്ന് തൊടാനായുള്ള മല്‍സരമായിരുന്നു ആദ്യകാല ഫുട്‌ബോളെന്ന് പറയപ്പെടുന്നു. ഫുട്‌ബോളിനൊരു സംഘടിത രൂപമായത് 19-ാം നൂറ്റാണ്ടില്‍ മാത്രമാണ്. ആധുനിക ഒളിംപിക്‌സിന്റെ വരവും പിന്നെ ഫിഫയുടെ രൂപീകരണവുമെല്ലാമായപ്പോള്‍ കളിക്കൊരു പ്രൊഫഷണല്‍ ചിത്രം രൂപപ്പെട്ടു. കളിമുറ്റങ്ങള്‍ എന്നത് കളിയുടെ പശ്ചാത്തല സൗന്ദര്യത്തിന്റെ അടിസ്ഥാനമായി. എവിടെയും കളിച്ചാല്‍ അത് ഫുട്‌ബോളാവില്ലെന്നും നിയതമായ ചട്ടക്കൂട്ടില്‍ മൈതാനങ്ങള്‍ വേണമെന്നും അവിടെയാണ് മല്‍സരങ്ങള്‍ നടക്കേണ്ടതെന്നും നിശ്ചയിക്കപ്പെട്ടു. ആദ്യം കളിമണ്‍ മൈതാനങ്ങളായിരുന്നു. കളിക്കാരുടെ കാലുകളില്‍ ബൂട്ടുണ്ടായിരുന്നില്ല. പന്തിന് വേണ്ടിയുള്ള നഗ്നപാദ ഓട്ടം എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഫുട്‌ബോളിലേക്കൊന്ന് നോക്കിയാല്‍ ഒരു തവണ ലോകകപ്പ് യോഗ്യത നേടിയവരാണ് നമ്മള്‍. പക്ഷേ അന്ന് കളിക്കാര്‍ക്കാര്‍ക്ക് അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. അങ്ങനെ ലോകകപ്പില്‍ കളിക്കാനുമായില്ല. പക്ഷേ കളിയുടെ രൂപപരിണാമങ്ങളിലെല്ലാം വ്യക്തമായി കണ്ട സത്യം മൈതാനങ്ങളുടെ വളര്‍ച്ചയാണ്. നല്ല മൈതാനങ്ങളാവുമ്പോള്‍ കളിക്കാര്‍ക്കത് വലിയ ഊര്‍ജ്ജമാണ്. ബ്രസീലിലെ മരക്കാന സ്‌റ്റേഡിയം, ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം, മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബു, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ജോഹന്നാസ്ബര്‍ഗ്ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം, മെല്‍ബണിലെ എം.സി.ജി..... ഈ കളിമുറ്റങ്ങളെല്ലാം വിഖ്യാതങ്ങളാണ്.  വിഖ്യാത കായിക മാമാങ്കങ്ങളെല്ലാം അരങ്ങേറുന്നത് ഇവിടങ്ങളിലാണല്ലോ..ലോകത്തെ അറിയപ്പെടുന്ന കളിമുറ്റങ്ങളെല്ലാം ഭൂമിയിലാണ്-അഥവാ കരയിലാണ്. എന്നാല്‍ തായ്‌ലാന്‍ഡ് എന്ന ദ്വീപ് രാജ്യത്തേക്ക് പോയാല്‍ അവിടെ വെള്ളത്തിലും കാണാം ഫുട്‌ബോള്‍ മൈതാനം. ആ കഥയാണിന്ന്....

വെള്ളത്തിലെ കളി

ഇത് കോഹ്പാനി എന്ന ദ്വീപാണ്. തായ്‌ലാന്‍ഡ് എന്ന വലിയ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള കൊച്ചു ദ്വീപുകൡ ഒന്ന്. ദ്വീപാവുമ്പോള്‍ ജീവിത മാര്‍ഗം എന്താണെന്ന് പറയേണ്ടതില്ലല്ലോ... മല്‍സ്യബന്ധനം തന്നെ. ഈ ദ്വീപിന്റെ കാഴ്ച്ച തന്നെ പ്രകൃതിയുടെ സൗന്ദര്യമാണ്. നമ്മള്‍ സാഹിത്യ ഭാഷയില്‍ പറയാറില്ലേ പ്രകൃതിയുടെ വരദാനമെന്നെല്ലാം. അത് തന്നെ. മെയിന്‍ ലാന്‍ഡില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം വരണം. കൃത്യം 20 മിനുട്ട് യാത്ര. ആ യാത്രയാണ് ആദ്യത്തെ ആവേശം. ജലനൗകയിലെ യാത്രയില്‍ തന്നെ ആസ്വദിക്കാം മനോഹര കാഴ്ച്ചകള്‍. നമ്മുടെ കുട്ടനാടന്‍ വഞ്ചിയാത്ര പോലെ ഇരുഭാഗങ്ങളിലും സാഗരത്തിന്റെ തലോടല്‍ പോലെ ചെറിയ കുടിലുകളും മല്‍സ്യബന്ധകരും തെങ്ങിന്‍ തോപ്പുകളുമെല്ലാമായി ആസ്വാദനത്തിന്റെ ചിറകില്‍ സന്തോഷത്തിന്റെ യാത്രയാണത്. രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഈ ദ്വീപിലുള്ളത്. ഇവരുടെ ജീവിതം തന്നെ സത്യത്തില്‍ സാഹിസകമാണ്. വെള്ളത്തിന് മുകളില്‍ തട്ടടിച്ച് ഉയര്‍ത്തിയത് പോലെയാണ് വീടുകള്‍. ഒരു സുനാമി വന്നാലോ എന്ന് ചിന്തിച്ചാല്‍ പിന്നെ ഒന്നുമില്ല. പക്ഷേ ഈ ദ്വീപുകാര്‍ക്ക് അത്തരത്തിലുള്ള ചിന്തകളൊന്നുമില്ല. അവര്‍ കടലിനോട് സല്ലപിച്ചും കലഹിച്ചും ജീവിതത്തെ ആസ്വദിക്കുന്നു. മല്‍സ്യബന്ധനം കഴിഞ്ഞാലുള്ള പ്രധാന വിനോദമെന്നത് ഫുട്‌ബോളാണ്. ഇഷ്ടതാരങ്ങള്‍ മെസിയും കൃസ്റ്റിയാനോയും. പക്ഷേ എവിടെ കളിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ എല്ലാവരും നിസ്സഹായരായി. കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ ടെലിവിഷനില്‍ കളി കാണാമല്ലോ എന്നായി ഒരു കൂട്ടര്‍. എന്നുമിങ്ങനെ കളി മാത്രം കണ്ട് കൊണ്ടിരുന്നിട്ട് എന്ത് കാര്യമെന്നായി യുവാക്കള്‍. ആ ചോദ്യത്തില്‍ നിന്നും വിരിഞ്ഞ ഉത്തരമായിരുന്നു വെള്ളത്തിന് മുകളില്‍ തട്ടടിച്ച് നല്ല ഒരു ഫുട്‌ബോള്‍ ടര്‍ഫ് പണിയുകയെന്നത്.
ആദ്യമാദ്യം സീനിയേഴ്‌സ് സഹകരിച്ചില്ല. സാധാരണ വീടിന് തട്ടടിക്കുന്നത് പോലെയല്ലല്ലോ ഫുട്‌ബോള്‍ ടര്‍ഫിന് തട്ടടിക്കുക എന്നത്.നല്ല ബലവും ഒപ്പം ഒരിക്കലും തകരാത്ത രീതിയിലുള്ള അടിത്തറയും വേണം. എഞ്ചിനിയേഴ്‌സുമായി ആലോചന നടത്തിയപ്പോള്‍ അവര്‍ക്കുമത് ഇഷ്ടമായി. അങ്ങനെ തട്ടടിക്കാന്‍ പാകത്തില്‍ വലിയ മരങ്ങള്‍ തേടി. അത് ലഭിച്ചപ്പോള്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. അങ്ങനെ ആദ്യം വലിയ അട്ടിത്തറയൊരുക്കി. അതിന് മുകളില്‍ തട്ടടിച്ചു. വലിയ മരത്തിന്റെ പലകകള്‍ ഉപയോഗിച്ചുള്ള തട്ടിന് മുകളില്‍  നമ്മള്‍ ഇപ്പോള്‍ ടര്‍ഫില്‍ ഉപയോഗിക്കാറുള്ളത് പോലെ കൃത്രിമ പുല്ലിന്റെ പിച്ച് വിരിച്ചു. പിന്നെ ചുറ്റും താല്‍കാലിക വേലിയൊരുക്കി. അതിന് മുകളില്‍ നെറ്റ് വിരിച്ചു. കളിക്കുമ്പോള്‍ പന്ത് വെള്ളത്തിലേക്ക് പോയാല്‍ പിന്നെ പ്രയാസമാവുമല്ലോ...
ഇത്രയുമായപ്പോള്‍ മൈതാനത്തിന്റെ പൂര്‍ണതക്കായി കരയില്‍ നിന്നും വിദഗ്ധരെ വിളിച്ചു. അവരെത്തി യഥാര്‍ത്ഥ ഫൈവ്‌സ് പിച്ച് പോലെ ഫുട്‌ബോള്‍ നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തില്‍ കൊച്ചു മൈതാനമുണ്ടാക്കി. ആദ്യം നാട്ടുകാര്‍ മാത്രമായിരുന്നു കളിച്ചത്. പിന്നെ പിന്നെ കാര്യമറിഞ്ഞ് അയല്‍പക്കക്കാര്‍ വരാന്‍ തുടങ്ങി. അവര്‍ക്കുമത് ഹരമായി. അവരും പന്തുമായി വരാന്‍ തുടങ്ങി. അങ്ങനെ മല്‍സരങ്ങളായി. തായ്‌ലാന്‍ഡ് എന്നാല്‍ വിനോദ സഞ്ചാരികളുടെ പറദീസയായതിനാല്‍ വെള്ളത്തിന് മുകളിലെ ഫുട്‌ബോള്‍ മൈതാനം പെട്ടെന്ന് വലിയ വാര്‍ത്തയായി. സഞ്ചാരികളുടെ പ്രധാന താവളമായി അങ്ങനെ കോഹ്പാനി എന്ന ദ്വീവ്. ഇപ്പോള്‍ ഇവിടെ നിരന്തരം മല്‍സരങ്ങളാണ്.
കരയില്‍ കളിക്കുന്ന അതേ കരുത്തില്‍ ഇവിട കളിക്കാം. പക്ഷേ കോഹ്പാനി ടീമിനെ തോല്‍പ്പിക്കുക എളുപ്പമല്ല. കളിക്കുമ്പോള്‍ കടലില്‍ നിന്നുമടിക്കുന്ന വശ്യമായ കാറ്റുണ്ട്. അതിനൊപ്പം ചലിക്കണമെങ്കില്‍ അനുഭസമ്പത്ത് തന്നെ വേണം. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ അറിയില്ലേ... അവിടെ ക്വറ്റ എന്ന സ്ഥലമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഈ വേദിയില്‍ കളിക്കുകയെന്നത് സന്ദര്‍ശക ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. പലപ്പോഴും ശ്വാസം പോലും കിട്ടില്ല. അത് പോലെയാണ്  കോഹ്പാനിയിലെ കൊച്ചുവേദി. കടലിനെയും കടല്‍കാറ്റിനെയും അറിയുന്നവര്‍ക്കാണ് ഇവിടെ സുന്ദരമായി കളിക്കാനാവുക. കോഹ്പാനിയില്‍ നിന്നും ഇതിനകം രണ്ട് കളിക്കാര്‍ തായ്‌ലാന്‍ഡ് ദേശീയ ടീമിലെത്തിയിട്ടുണ്ട്.
കോഹ്പാനി മൈതാനത്തിന്റെ വലിയ രൂപം 2022 ലെ ഖത്തര്‍ ലോകകപ്പില്‍ ശരിക്കും കാണാം. അവിടെയും വലിയ മൈതാനമുയരുന്നുണ്ട്-വെള്ളത്തിന് മുകളില്‍.....

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, July 13, 2020

"എല്‍ ക്ലാസിക്കോ" |കഥ-8| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കളിയെന്നാല്‍ അത് എല്‍ ക്ലാസിക്കോയാണെന്ന് പറയാത്ത ഫുട്‌ബോള്‍ സ്‌നേഹികളില്ല. ലോകത്തെ സമ്പന്നമായ രണ്ട് ഫുട്‌ബോള്‍ ക്ലബുകള്‍-ബാര്‍സിലോണയും റയല്‍ മാഡ്രിഡും. അവര്‍ തമ്മില്‍ സ്പാനിഷ് ലാലീഗയില്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഏറ്റുമുട്ടും. ഇതാണ് എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച എല്‍ ക്ലാസിക്കോ പോരാട്ടം ഏതെന്ന് ഫുട്‌ബോള്‍ പണ്ഡിതരോട് ചോദിച്ചാല്‍ അവരുടെ ഉത്തരത്തില്‍ ഒരു മല്‍സരമുണ്ടാവല്ല. കാരണം എല്ലാ മല്‍സരങ്ങളും എല്ലാ കാലത്തും തട്ടുതകര്‍പ്പനാണ്. ഈ സീസണ്‍ തന്നെ നോക്കു- രണ്ട് പേരും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമായിരുന്ന കാലത്ത് എല്‍ ക്ലാസിക്കോ എന്നത് റൊണാള്‍ഡോയും ലിയോ മെസിയും തമ്മിലുളള അങ്കങ്ങളായിരുന്നു. ഫുട്‌ബോള്‍ എന്നത് പലപ്പോഴും യുദ്ധങ്ങളാണ്. ലോകകപ്പ് ചരിത്രമെടുത്താല്‍ അത് രാഷ്ട്രങ്ങള്‍ തമ്മിലുളള പോരാട്ടങ്ങളാണ്. ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയ മല്‍സരങ്ങളെല്ലാം രാജകീയമായിരുന്നു. ഇന്ത്യയും പാക്കിസ്താനും ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് പോലെയാണല്ലോ ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ മല്‍സരങ്ങളെ വിശേഷിപ്പിക്കാറ്. രണ്ടും വലിയ ഫുട്‌ബോള്‍ രാജ്യങ്ങള്‍. ഒരേ വന്‍കരക്കാര്‍. അയല്‍ക്കാര്‍. പക്ഷേ കാല്‍പ്പന്തിന്റെ കാര്യം വരുമ്പോള്‍ അത് രാജ്യ യുദ്ധമാണ്. പെലെയെ ഉയര്‍ത്തിയാണ് എന്നും ബ്രസീല്‍ ഗാഥ. പെലെ കളിക്കുമ്പോഴും ഇപ്പോഴും അത് തന്നെ അവസ്ഥ. അര്‍ജന്റീനക്കാരുടെ ഇതിഹാസതാരം കൂറെ കാലം ഡിയാഗോ മറഡോണയായിരുന്നു. പക്ഷേ ഇപ്പോള്‍ ആ സ്ഥാനം മെസിക്കായി. രാജ്യത്തിന് ഇത് വരെ ലോകകപ്പോ കോപ്പ അമേരിക്കാ കിരീടമോ സമ്മാനിക്കാന്‍ മെസിക്കായിട്ടില്ലെങ്കിലും ലോക ഫുട്‌ബോള്‍ എന്നത് സത്യത്തില്‍ മെസിയാണെന്ന കാര്യം അര്‍ജന്റീനക്കാര്‍ക്കറിയാം. അതിനാല്‍ ഒരു ലോകകപ്പ് അദ്ദേഹം രാജ്യത്തിന് സമ്മാനിക്കുമെന്ന സ്വപ്‌നത്തിലാണ് അര്‍ജന്റീനക്കാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള അങ്ക ചരിത്രത്തില്‍ എന്നും മുന്നില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടങ്ങളാണെങ്കില്‍ ക്ലബുകളുടെ ചരിത്രം നോക്കിയാല്‍ അത് ബാര്‍സിലോണയും റയല്‍ മാഡ്രിഡും തമ്മിലാണ്.

നഗര പോരാട്ടം
സത്യത്തില്‍ എല്‍ ക്ലാസിക്കോയെന്നത് നഗര ചരിത്രമാണ്. സ്‌പെയിന്‍ ലോക ഭൂപഠത്തില്‍ വലിയ രാജ്യമല്ല. പക്ഷേ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും സ്‌പെയിന്‍ വലിയ സ്ഥാനം നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് പട്ടണങ്ങളാണ് മാഡ്രിഡും ബാര്‍സിലോണയും. മാഡ്രിഡ് രാജ്യ തലസ്ഥനാണ്. അവരാണ് സ്പാനിഷ് ദേശീയതയുടെ പ്രതീകം. എന്നാല്‍ ബാര്‍സിലോണയന്നത് കറ്റാലിയന്‍ ദേശീയതയുടെ വക്താകളും. കറ്റാാലിയന്‍ എന്നത് ഒരു ഭാഷയാണ്. ആ ഭാഷ സംസാരിക്കുന്നവരുടെ വലിയ ആവശ്യം ബാര്‍സിലോണ നഗരം ആസ്ഥാാനമാക്കി ഒരു സ്വതന്ത്ര രാജ്യം വേണമെന്നതാണ്. എന്നാല്‍ സ്പാനിഷ് ഭരണകൂടം ഒരിക്കലും അത് അനുവദിക്കുന്നില്ല. സ്വന്തം രാജ്യമെന്ന വാദവുമായി നിരന്തര സമരത്തിലാണ് കറ്റാലിയന്‍ ദേശീയ പ്രക്ഷോഭകാരികള്‍. ഇപ്പോഴും അവര്‍ സ്പാനിഷ് ദേശീയ ഭരണക്കൂടത്തെ അംഗീകരിക്കുന്നില്ല. അപ്പോള്‍ രണ്ട് നഗരങ്ങള്‍ മാത്രമല്ല ചിത്രത്തില്‍ വരുന്നത്. രണ്ട് ചിന്താഗതികള്‍ കൂടിയാണ്. അതിനാല്‍ എല്‍ ക്ലാസിക്കോ എന്നത് രണ്ട് കൂട്ടര്‍ക്കും ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ അത് ദേശീയതയെ തന്നെ ബാധിക്കുന്ന വലിയ തിരിച്ചടിയായി മാറും. രാഷ്ട്രീയവും ഇവിടെ ശക്തമാണ്. റയല്‍ മാഡ്രിഡ് എന്നാല്‍ അത് ഭരണകൂടമാണ് എന്ന് പോലും ബാര്‍സിലോണക്കാര്‍ കുറ്റപ്പെടുത്താറുണ്ട്. ഈ ചരിത്രത്തില്‍ പോരാട്ടങ്ങള്‍ പലതുണ്ട്. അതിലെ രാഷ്ട്രീയമാണ് പിന്നീട് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും നിഴലിച്ചത്.
അഭിമാനമാണ് പലപ്പോഴും ഈ പോരാട്ടങ്ങളുടെ വലിയ വിലാസം. രണ്ട് ക്ലബുകളുടെയും ബാനറില്‍ നാട്ടുകാര്‍ അണിനിരക്കുന്ന കാഴ്ച്ചയില്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലെ പോരാട്ടം പലപ്പോഴും ആഭ്യന്തര യുദ്ധങ്ങളെ പോലെയായിരുന്നു. പൊന്നും വിലക്ക് ക്ലബുകള്‍ വലിയ താരങ്ങളെ വാങ്ങും. യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്ന് ഏറ്റവും വലിയ താരങ്ങളെ വാങ്ങാനായി രണ്ട് ക്ലബുകളും എക്കാലത്തും മല്‍സരിച്ചു. ബാര്‍സിലോണയുടെ ചരിത്രമെടുത്താല്‍ വിഖ്യാതരെ പലരെയും കാണാം. അവരില്‍ ഒന്നാമന്‍ എന്ത് കൊണ്ടും മെസി തന്നെ. റയലിന്റെ ചരിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റൊണാള്‍ഡോ തന്നെ. സിദാന്‍, റൊണാള്‍ഡോ, ലൂയിസ് ഫിഗോ, റൗള്‍ ഗോണ്‍സാലസ്, ഡേവിഡ് ബെക്കാം തുടങ്ങി ആധുനിക ഫുട്‌ബോളിലെ ഉന്നതരെല്ലാം റയലിന്റെ ജഴ്‌സിയില്‍ കളിച്ചവരാണ്.
ഈ രണ്ട് ക്ലബുകളുടെ ആസ്ഥാനങ്ങളും ചരിത്രമാണ്. റയലിന്റെ സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബു പലപ്പോഴും ദേശീയ പ്രതീകമാണ്. ഒരു ലക്ഷം പേര്‍ക്കാണ് ഇവിടെ ഇരിപ്പിടം. ഇവിടെ കളി കാണാന്‍ വരുന്നവരെല്ലാം റയലിന്റെ വെളുത്ത ജഴ്‌സിയിലായിരിക്കും. ആ കാഴ്ച്ച തന്നെ രസകരമാണ്. എല്‍ ക്ലാസിക്കോ പോരാട്ടം ബെര്‍ണബുവില്‍ നടക്കുമ്പോള്‍ മുഴുവന്‍ ദേശീയ വാദികളും അതിനൊപ്പമാണെങ്കില്‍ ബാര്‍സയുടെ ആസ്ഥാനം നുവോ കാമ്പാണ്. അവരെ ദേശീയവാദികള്‍ പറയാറുള്ളത് വിമത ക്യാമ്പ് എന്നാണ്. കറ്റാലിയന്‍ ദേശീയ പതാകയുമേന്തിയാണ് അവിടെ എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ക്ക് സാക്ഷിയാവാന്‍ കാണികള്‍ എത്താറുള്ളത്. ഇത് വരെ നടന്ന എല്ലാ എല്‍ ക്ലാസിക്കോ മല്‍സരങ്ങളും ഫുട്‌ബോള്‍ ഭാഷയില്‍ പറഞ്ഞാല്‍ സോള്‍ഡ് ഔട്ടാണ്-അതായത് ഒരു ടിക്കറ്റ് പോലും വെറുതെയായിട്ടില്ല.
ക്ലബുകളുടെ വിജയ ചരിത്രം പരിശോധിച്ചാലും ആവേശം പ്രകടമാണ്. ലാലീഗില്‍ ഇത് വരെ രണ്ട് പേരും പരസ്പരം വന്നത് 180 മല്‍സരങ്ങളാണ്. ഇതില്‍ ഇപ്പോഴുള്ള കണക്ക് പ്രകാരം 73 ല്‍ റയലിനാണ് വിജയം. ബാര്‍സ തൊട്ട് പിറകെ 72 ലുണ്ട്. 35 സമനിലകളും. കിംഗ്‌സ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം ഇരുവരും ഏറ്റുമുട്ടാറുണ്ട്. രണ്ട് പേരും തമ്മിലുളള പോരാട്ടങ്ങളിലെ ഏറ്റവും വലിയ വിജയം റയലിനായിരുന്നു. 1943 ലെ കിംഗ്‌സ് കപ്പില്‍ റയല്‍ ബാര്‍സിലോണയെ പരാജയപ്പെടുത്തിയത് 11-1 എന്ന സ്‌ക്കോറിനായിരുന്നു. ലാലീഗ ചരിത്രത്തില്‍, അഥവാ എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും വലിയ വിജയം റയലിന് തന്നെ. 1949 ലെ പോരാട്ടത്തില്‍ 6-1 നാണ് റയല്‍ വിജയിച്ചത്. 1935 ല്‍ ബാര്‍സിലോണക്കാര്‍ റയലിന്റെ വലയില്‍ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചിരുന്നു. സമീപകാലത്തെ വലിയ വിജയം ബാര്‍സിലോണയുടെ നാമധേയത്തിലാണ്. 2010 നവംബറിലെ പോരാട്ടത്തില്‍ ബാര്‍സിലോണ അഞ്ച് ഗോളിന് റയലിനെ തകര്‍ത്തിരുന്നു.
ഫുട്‌ബോളിലെ യഥാര്‍ത്ഥ യുദ്ധമാണ് എല്‍ ക്ലാസിക്കോ. ലോകകപ്പില്‍ കാണുക രാജ്യങ്ങളുടെ പോരാട്ടങ്ങളാണെങ്കില്‍ എല്‍ ക്ലാസിക്കോയില്‍ കാണുന്നത് ലോകോത്തര താരങ്ങളുടെ പോരാട്ടമാണ്. അവിടെ അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും ഇംഗ്ലണ്ടും നൈജീരിയയും കാമറൂണും സ്‌പെയിനും ഇറ്റലിയും ഹോളണ്ടുമെല്ലാം ഒന്നാണ്. ശരിക്കും നമുക്കത് താര മാമാങ്കമാണെങ്കില്‍ സ്‌പെയിനുകാര്‍ക്ക് യുദ്ധങ്ങളാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, July 10, 2020

"മെല്‍ബണ്‍ ഗാഥ" |കഥ-7| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇത് വരെ പറഞ്ഞത് കാല്‍പ്പന്തിലെ പടിഞ്ഞാറന്‍ കഥകളാണ്. നമ്മുടെ നാട്ടിലും പന്ത് കളിക്ക് പണ്ട് മുതല്‍ ആരാധകരുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സ് സെമി ഫൈനല്‍ കളിച്ചവരാണെന്ന സത്യം കൂട്ടുകാരില്‍ എത്ര പേര്‍ക്കറിയാം. ഒരു ഇന്ത്യന്‍ താരമാണ് ഒളിംപിക് ഫുട്‌ബോളില്‍ ഹാട്രിക് സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരന്‍ എന്ന സത്യവും എത്ര പേര്‍ക്കറിയാം. ഒളിംപിക്‌സ് ഫുട്‌ബോള്‍ സെമി കളിച്ചവരില്‍ മലയാളികളുമുണ്ടായിരുന്നു എന്ന സത്യവും ഇന്നത്തെ ലോകത്തിന് അല്‍ഭുതമായിരിക്കാം. പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പന്ത് തട്ടിയിട്ടില്ല. ഒരു തവണ അവസരം കിട്ടിയപ്പോല്‍ കളിക്കാര്‍ക്കാര്‍ക്കും അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. ഒളിംപിക്‌സില്‍ ഇന്ത്യയെന്നാല്‍ അത് ധ്യാന്‍ചന്ദിന്റെ ഹോക്കി മാത്രമായിരുന്നെങ്കില്‍ 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ കാല്‍പ്പന്തില്‍ ഇന്ത്യ നടത്തിയ വിസ്മയ കുതിപ്പിന്റെ കഥ കേള്‍ക്കണം. റെഡിയല്ലേ.....

മെല്‍ബണ്‍ ഗാഥ
ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന് വലിയ സ്വര്‍ണത്തിളക്കമില്ല. ആഗോള കായിക മാമാങ്കത്തിന്റെ തുടക്കം മുതല്‍ നമ്മുടെ രാജ്യമുണ്ട്. ഒളിംപിക്‌സിന്റെ മുഖ മുദ്രാവാക്യം കൂട്ടുകാര്‍ക്കറിയാമല്ലോ-പങ്കെടുക്കുക വിജയിപ്പിക്കുക എന്നതാണ്. ഈ മുദ്രാവാക്യം നമ്മളും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എല്ലാ ഒളിംപിക്‌സിലും പങ്കെടുത്ത് വിജയിപ്പിക്കും. മെഡലുകള്‍ കാര്യമായില്ലാതെ മടങ്ങും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇത് വരെ നേടിയത് ഒമ്പത് സ്വര്‍ണ മെഡലുകള്‍ മാത്രമാണ്. ഇതില്‍ എട്ടും ഹോക്കിയില്‍ നിന്നായിരുന്നു. ഹോക്കി എന്ന നമ്മുടെ ദേശീയ ഗെയിം മറ്റുള്ളവര്‍ക്ക് അപരിചിതമായ കാലത്തായിരുന്നു നമ്മുടെ ആധിപത്യം. പില്‍ക്കാലത്ത് ഹോക്കിയെ യൂറോപ്പ് പഠിച്ചപ്പോള്‍ ജര്‍മനിയും ഹോളണ്ടും ബ്രിട്ടനുമെല്ലാം ശക്തരായി മാറി. ഏക വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയത് ഷൂട്ടര്‍ അഭിനവ് ബിന്ദ്രയായിരുന്നു. 2008 ല്‍ ചൈനയിലെ ബെയ്ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു ഈ നേട്ടം. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്നത് ഫുട്‌ബോളാണ്.

1956 ലെ ഒളിംപിക്‌സിന് വേദിയായത് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍. ഫുട്‌ബോളായിരുന്നു ഒളിംപിക്‌സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അക്കാലത്ത് ഫുട്‌ബോളില്‍ ബൂട്ട് വളരെ നിര്‍ബന്ധമായിരുന്നു. ബൂട്ടില്ലാതെ കളിക്കാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ ബൂട്ടുമായി പരിചയപ്പെട്ടു വരുന്ന കാലത്ത് നമ്മുടെ ടീം ശക്തമായിരുന്നു. പി.കെ ബാനര്‍ജി, നെവില്‍ ഡീസൂസ, ടി.അബ്ദുല്‍ റഹ്മാന്‍, നൂര്‍ മുഹമ്മദ്, അസിസുദ്ദീന്‍, സമര്‍ ബാനര്‍ജി, കൃഷ്ണന്‍ കിട്ടു തുടങ്ങിയവര്‍. ഇവര്‍ക്കെല്ലാം രാജ്യാന്തര അനുഭവസമ്പത്ത് കുറവായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ ഭരിച്ചിരുന്ന അഖിലേന്ത്യാ പുട്‌ബോള്‍ ഫെഡറേഷന് ഇന്ത്യന്‍ ടീമിനെ ഒളിംപിക്‌സിന് അയക്കാന്‍ തുടക്കത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഒളിംപിക്‌സിന് മുമ്പ് ചൈനയുടെ ഒളിംപിക് ടീമിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവന്‍ 3-1ന് ജയിച്ചതോടെ ടീമിന്റെ കരുത്ത് എല്ലാവര്‍ക്കും ബോധ്യമായി. അങ്ങനെയാണ് ഒളിംപിക് അവസരമൊരുങ്ങിയത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നമ്പര്‍ വണ്‍ പരിശീലകനായ സയ്യിദ് അഹമ്മദ് റഹീമായിരുന്നു ടീമിന്റെ ചുമതലക്കാരന്‍. നായകപ്പട്ടം സീനിയറായ സമര്‍ ബാനര്‍ജി. വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടു. 1952 ലെ ഒളിംപിക്‌സിലും ഇന്ത്യ കളിച്ചിരുന്നു. ആ സംഘത്തില്‍ കളിച്ചിരുന്ന നൂര്‍ മുഹമ്മദും അസിസുദ്ദീനും മെല്‍ബണ്‍ സംഘത്തിലും സ്ഥാനം നേടി. 3-5-2 എന്നതായിരുന്നു ഇന്ത്യന്‍ ഫോര്‍മേഷന്‍.

ആദ്യ മല്‍സരത്തില്‍ തന്നെ പ്രതിയോഗികള്‍ ശക്തരായ ഹംഗറി. ഫ്രാങ്ക് പുഷ്‌ക്കാസിനെ പോലുള്ള ഇതിഹാസ താരങ്ങളുടെ നാട്. ഡയരക്ട് പാസുമായി അതിവേഗതയില്‍ കളിക്കുന്ന യൂറോപ്യന്മാര്‍. പക്ഷേ ഇന്ത്യയുടെ ഭാഗ്യത്തിന് അവസാന നിമിഷം ഹംഗറി ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കാരണമായിരുന്നു ഹംഗറിക്കാരുടെ പിന്മാറ്റം. ശക്തരായ ജപ്പാനെ രണ്ട് ഗോളിന് തകര്‍ത്ത ആതിഥേയരായ ഓസ്‌ട്രേലിക്കാരായിരുന്നു ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതിയോഗികള്‍.
ലോക പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍. ഓസ്‌ട്രേലിയക്കാര്‍ കളിക്കുന്നത് ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള വലിയ വേദിയില്‍. ശാരീരികമായി ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ താരങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍. ആരും ഇന്ത്യക്ക് ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. പക്ഷേ കളി തുടങ്ങി ഒമ്പതാം മിനുട്ടില്‍ തന്നെ ഇന്ത്യ അപ്രതിക്ഷീതമായി ലീഡ് നേടുന്നു. നായകന്‍ സമര്‍ ബാനര്‍ജിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസരം കിട്ടിയ നെവില്‍ ഡീസൂസയുടെ ഷോട്ട് വലയിലായി. പക്ഷേ ഓസ്‌ട്രേലിയക്കാര്‍ പതറിയില്ല. എട്ട് മിനുട്ടിനിടെ അവര്‍ സമനില നേടി. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ജോര്‍ജ് ആര്‍തര്‍ പായിച്ച ഫ്രീകിക്ക് സ്വീകരിച്ച് ബ്രൂസ് മോറോ പന്ത് വലയിലേക്ക് തിരിച് വിട്ടപ്പോള്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പീറ്റര്‍ തങ്കരാജ് നിസ്സഹായനായി. മല്‍സരത്തിന് 33 മിനുട്ട് പ്രായമായപ്പോള്‍ പി.കെ ബാനര്‍ജിയുടെ അതിവേഗ കുതിപ്പില്‍ വലത് വിംഗില്‍ നിന്നും പെനാല്‍ട്ടി ബോക്‌സ് ലക്ഷ്യമിട്ട് കൃത്യമായ പാസ്. നെവില്‍ ഡീസുസ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് വലയില്‍. ഇന്ത്യ 2-1 ന് മുന്നില്‍. പക്ഷേ അധികം താമസിയാതെ തന്നെ ഓസ്‌ട്രേലിയക്കാര്‍ പീറ്റര്‍ തങ്കരാജിനെ കീഴടക്കി. മോറോ തന്നെയായിരുന്നു സ്‌ക്കോറര്‍. കളി 2-2.
രണ്ടാം പകുതി ആരംഭിച്ചതും മുഹമ്മദ് കണിയന്റെ കൃത്യമായ പാസില്‍ നെവില്‍ ഡീസൂസയുടെ ഹാട്രിക്ക്. ചരിത്രം പിറന്ന നിമിഷമായിരുന്നു അത്. ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യ ഹാട്രിക്ക്. 3-2 ന് ഇന്ത്യ മുന്നില്‍. അതോടെ ഗ്യാലറി നിശബ്ദമായി. ഈ അവസരത്തില്‍ വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടുവിന്റെ ഗോളുമെത്തി. അങ്ങനെ 4-2 ന് ഇന്ത്യ സെമിയില്‍.
മെഡല്‍ പോരാട്ടത്തിലെ പ്രതിയോഗികള്‍ യുഗോസ്ലാവ്യ. യൂറോപ്യന്‍ ഫുട്‌ബോളിലെ വിഖ്യാതര്‍. ആവേശകരമായിരുന്നു സെമിയങ്കം. ആദ്യ പകുതയില്‍ ഗോളില്ല. രണ്ടാം പകുതി ആരംഭിച്ചതും നെവില്‍ ഡീസുസയിലുടെ ഇന്ത്യ ലീഡ് നേടി. 52-ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ഇന്ത്യന്‍ ക്യാമ്പ് മതിമറന്ന നിമിഷം. പക്ഷേ ആ ഗോള്‍ യുഗോസ്ലാവ്യക്കാരെയാണ് ഉയര്‍ത്തിയത്. അടുത്ത പതിനഞ്ച് മിനുട്ടില്‍ പീറ്റര്‍ തങ്കരാജ് കാത്ത ഇന്ത്യന്‍ വലയില്‍ മൂന്ന് തവണ പന്ത് എത്തി. 78-ാം മിനുട്ടില്‍ മുഹമ്മദ് സലീമിന്റെ രൂപത്തില്‍ സെല്‍ഫ് ഗോളും പിറന്നതോടെ 1-4 ന് ഇന്ത്യ തകര്‍ന്നു. അപ്പോഴും ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മൂന്നാം സ്ഥാന മല്‍സരത്തില്‍ ബള്‍ഗേറിയയെ പരാജയപ്പെടുത്തിയാല്‍ വെങ്കലം ലഭിക്കുമായിരുന്നു. ആ മല്‍സരത്തിലും ടീം പക്ഷേ മൂന്ന് ഗോള്‍ വാങ്ങി തോറ്റു. മെല്‍ബണ്‍ ഒളിംപിക്‌സിലെ ടോപ് സ്‌ക്കോറര്‍ നാല് ഗോള്‍ നേടിയ നെവില്‍ ഡീസൂസയായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ ഡിഫന്‍സില്‍ ശക്തനായി നിന്നത് കോഴിക്കോട്ടുകാരന്‍ ടി.അബ്ദുള്‍ റഹ്മാന്‍ എന്ന ഒളിംപ്യന്‍ റഹ്മാനായിരുന്നു. 1960 ല്‍ റോമില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ പങ്കടുത്തു. സയ്യിദ് റഹീം തന്നെയായിരുന്നു പരിശീലകന്‍. പി.കെ ബാനര്‍ജി നായകനും. പക്ഷേ ഫ്രാന്‍സ്, പെറു, ഹംഗറി തുടങ്ങിയവരുള്‍പ്പെടുന്ന ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഫ്രാന്‍സിനോട് സമനില നേടാനായെങ്കിലും പെറുവിനോടും ഹംഗറിയോടും തകര്‍ന്ന ഇന്ത്യക്ക് ആദ്യ റൗണ്ട് കടക്കാനായില്ല. ഈ ഒളിംപിക്‌സിന് ശേഷം നമ്മുടെ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല. ഇന്നും നമ്മുടെ ഫുട്‌ബോള്‍ വിരഗാഥകളില്‍ നിറയുന്നത് മെല്‍ബണും ആ സെമി ഫൈനലുമാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, July 5, 2020

"റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍" |കഥ-6| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഫുട്‌ബോളിനോളം ചരിത്രമില്ല ഫുട്‌ബോള്‍ ക്ലബുകള്‍ക്ക്. പക്ഷേ ഇന്ന് ഫുട്‌ബോള്‍ അറിയപ്പെടുന്നതാവട്ടെ വലിയ ഫുട്‌ബോള്‍ ക്ലബുകളുടെ പേരിലും. കാല്‍പ്പന്ത് എന്ന് കളിക്ക് ആറായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. പക്ഷേ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകൃതമാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇന്ന് ക്ലബുകളുടെ നാമധേയത്തിലാണ് പോരാട്ടങ്ങള്‍. ഓരോ രാജ്യത്തിലും നിരവധി വലിയ ക്ലബുകള്‍. അവരുടെ വരുമാനവും കോടികള്‍. അവര്‍ക്കായി കളിക്കുന്നതാവട്ടെ ലോകോത്തര താരങ്ങളും. ഫുട്‌ബോളിന്റെ തറവാട് ഇംഗ്ലണ്ടാണെങ്കില്‍ അവിടെ തന്നെയാണ് വിപണന ഫുട്‌ബോളിന്റെ തുടക്കവും. ഫുട്‌ബോല്‍ ചരിത്ര രേഖകളില്‍ കാണുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൃസ്റ്റല്‍ പാലസാണ്. അവരിപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. പക്ഷേ പോരാട്ട മൈതാനങ്ങളിലെ വിഖ്യാതര്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്. സ്‌പെയിനിലെ ഈ രാജാക്കന്മാരാണ് അന്നും ഇന്നും മൈതാനങ്ങളിലെ വിഖ്യാതര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖരുണ്ടെങ്കില്‍ ഇറ്റലിയില്‍ യുവന്തസും ഏ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയുമെല്ലാമുണ്ട്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോകകപ്പില്‍ രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ എല്ലാ വര്‍ഷവും ക്ലബുകള്‍ തമ്മില്‍ വന്‍കരാ ആധിപത്യത്തിനും പിന്നെ ആഗോള ആധിപത്യത്തിനായുമെല്ലാം അങ്കങ്ങള്‍ നടക്കാറുണ്ട്. ഫുട്‌ബോളിന്റെ സ്വന്തം വന്‍കരയെന്ന യൂറോപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നത് യുവേഫ നടത്തുന്ന ചാമ്പ്യന്‍സ് ലീഗാണെങ്കില്‍ ആഫ്രിക്കയില്‍ അത് ആഫ്രിക്കന്‍ നാഷന്‍സ് ലീഗാണ്. ലാറ്റിനമേരിക്കയില്‍ വരുമ്പോള്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പായി മാറുന്നു. ഏഷ്യയിലേക്ക് വരുമ്പോല്‍ ഏ.എഫ്.സി കപ്പായി മാറുന്നു. ഇത്തരത്തില്‍ രാജ്യങ്ങളിലും വന്‍കരകളിലും പൊരിഞ്ഞ പോരാട്ടമാണ് ഫുട്‌ബോള്‍ ആധിപത്യത്തിനായി നടക്കാറുള്ളത്. രസകരമായ കാര്യം ക്ലബ് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ ലാറ്റിനമേരിക്കക്കാരെ അധികം കാണുന്നില്ല എന്നതാണ്. അര്‍ജന്റീനയിലും ബ്രസീലുലുമായി നിരവധി വലിയ ക്ലബുകളുണ്ട്. പക്ഷേ അവരുടെ നിറമുള്ള ചരിത്രങ്ങളില്‍ തദ്ദേശിയരായ താരങ്ങളെ കാണില്ല. കാരണം ബ്രസീലുകാരും അര്‍ജന്റീനക്കാരുമെല്ലാം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനായി യൂറോപ്പിലേക്കാണ് ചേക്കറുന്നത്. സ്പാനിഷ് കരുത്തരായ ബാര്‍സിലോണയുടെ മേല്‍വിലാസം തന്നെ അര്‍ജന്റീനക്കാരനായ ലിയോ മെസിയാണ്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലും ലാറ്റിനമേരിക്കന്‍ താരങ്ങളെ ധാരാളം കാണാം. ആഫ്രിക്കയുടെ അവസ്ഥയും ഇത് തന്നെയാണ്. ആ വന്‍കരയില്‍ നിന്നുള്ള പ്രമുഖരെല്ലാം യൂറോപ്പിന്റെ ഭൂപഠത്തിലാണ് മിന്നുന്നത്.

റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍

അന്നും ഇന്നും ക്ലബ് ഭൂപഠത്തില്‍ വിഖ്യാതരാണ് സ്‌പെയിനിലെ പ്രബലരായ റയല്‍ മാഡ്രിഡ്. 1897 മുതല്‍ യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങളുണ്ട്. ചാലഞ്ച് കപ്പായിരുന്നു ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങള്‍. 1911 വരെ ഇതായിരുന്നു വന്‍കരയിലെ പ്രബലമായ ചാമ്പ്യന്‍ഷിപ്പ്. പിന്നീടാണ് ഇംഗ്ലണ്ടിലെയും സ്‌ക്കോട്ട്‌ലാന്‍ഡിലെയും ക്ലബുകള്‍ ഫുട്‌ബോല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ പങ്കെടുത്ത സര്‍ തോമസ് ലിപ്ടണ്‍ ട്രോഫിയും ആദ്യകാല മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങള്‍ ശക്തമായത്. 1956 ലാണ് യൂറോപ്യന്‍ കപ്പ് എന്ന പേരില്‍ യൂറോപ്പില്‍ വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടക്കം മുതല്‍ ചിത്രത്തില്‍ റയല്‍ മാഡ്രിഡായിരുന്നു. ഇതിഹാസ താരങ്ങളായ ഫ്രാങ്ക് പുഷ്‌ക്കാസ്, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, ഫ്രാന്‍സിസ്‌ക്കോ ജെന്‍ഡോ തുടങ്ങിയവരെല്ലാം അന്ന് റയല്‍ നിരയിലുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവര്‍ തന്നെയായിരുന്നു വന്‍കരയിലെ ജേതാക്കള്‍. 1960-61 സീസണില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യത്തിന് അന്ത്യമിട്ട് ബാര്‍സിലോണയെത്തി. പക്ഷേ ഫൈനലില്‍ അവര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ബെനഫിക്കയോട് പരാജയപ്പെട്ടു.
വന്‍കരയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങള്‍ എപ്പോഴും സ്പാനിഷ് പുലികള്‍ തമ്മിലായിരുന്നു. ഇറ്റലിയില്‍ നിന്നും ഏ.സി മിലാനും ഹോളണ്ടില്‍ നിന്ന് ഫയനൂര്‍ഡും ജര്‍മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിച്ചും ഇംഗ്ലണ്ടില്‍ നിന്ന് ലിവര്‍പൂളും കരുത്തരായി വന്നുവെങ്കിലും സ്പാനിഷ് ആധിപത്യം പലപ്പോഴായി പ്രകടമായി. 1993 ലാണ് ചാമ്പ്യന്‍ഷിപ്പിന്റെ പേര് മാറുന്നത്. പിന്നീട് ഈ ചാമ്പ്യന്‍ഷിപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറി. ഫ്രഞ്ച് ക്ലബായ മാര്‍സലിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ജേതാക്കള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം വന്‍കിട ക്ലബുകളുടെ താരങ്ങളായി മാറിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി മാറാന്‍ തുടങ്ങി. ഈ കിരീടം സ്വന്തമാക്കുകയെന്നത് യൂറോപ്പിലെ മുഴുവന്‍ ക്ലബുകളുടെയും അഭിമാനമായി മാറി. പലപ്പോഴും സ്‌പെയിനും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മന്‍ ക്ലബുകളായിരുന്നു മുന്‍നിരയില്‍. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വന്‍കരാ ചാമ്പ്യന്മാരായി റയല്‍ പുതിയ ചരിത്രമെഴുതി.
2016 ലായിരുന്നു ഹാട്രിക്ക് വേട്ടയുടെ തുടക്കം. പ്രതിയോഗികള്‍ നഗര വൈരികളായ അത്‌ലറ്റികോ മാഡ്രിഡ്. 2014 ല്‍ നടന്ന കലാശപ്പരാട്ടത്തിന്റെ ആവര്‍ത്തനം പോലെയായിരുന്നു ഈ ഫൈനലും. 14 ലെ കലാശത്തില്‍ റയലും അത്‌ലറ്റിക്കോയും തന്നെയായിരുന്നു നേര്‍ക്കുനേര്‍. ഡിയഗോ സിമയോണി എന് അര്‍ജന്റീനക്കാരന് കീഴില്‍ ആ സീസണില്‍ നല്ല ഫോമിലായിരുന്നു അത്‌ലറ്റികോ. അവരായിരുന്നു ലാലീഗ ചാമ്പ്യന്മാര്‍. ആ കിരീടം സ്വന്തമാക്കി അടുത്തയാഴ്ച്ചയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം 90 മിനുട്ട് പിന്നിടുമ്പോള്‍ ഡിയാഗോ ഗോഡിന്റെ ഗോളില്‍ അത്‌ലറ്റികോ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത് സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡറില്‍ റയല്‍ ഒപ്പമെത്തി. ഷൂട്ടൗട്ടിലേക്ക് കളി മാറിപ്പോള്‍ റയല്‍ 4-1ന് കപ്പ് സ്വന്തമാക്കിയിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമായിരുന്നു അത്‌ലറ്റിക്കോക്ക് 16 ല്‍ ലഭിച്ചത്. ആവേശകരമായിരുന്നു അങ്കം. നിശ്ചിത സമയത്ത് 1-1 സമനില . ഷൂട്ടൗട്ടില്‍ പക്ഷേ ഒരിക്കല്‍ കൂടി അത്‌ലറ്റികോ മാഡ്രിഡിന് പിഴച്ചു. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഇതിഹാസമെടുത്ത അവസാന കിക്ക് വലയില്‍ കയറിയപ്പോള്‍ റയല്‍ 5-3ന് കപ്പ് സ്വന്തമാക്കി. സിനദിന്‍ സിദാന്‍ എന്ന പരിശീലകന്റെ കീഴില്‍ റയല്‍ സ്വന്തമാക്കിയ ആദ്യ മേജര്‍ കിരീടമായിരുന്നു ഇത്. അടുത്ത വര്‍ഷവും റയല്‍ കലാശ ടിക്കറ്റ് നേടി. സി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ തന്നെയായിരുന്നു ടീമിന്റെ നെടും തൂണ്‍. കാര്‍ഡിഫ് എന്ന ഇംഗ്ലീഷ് നഗരത്തിലായിരുന്നു കലാശം. ഇറ്റാലിയന്‍ ഫുട്‌ബോളിലെ വിഖ്യാതരെല്ലാം യുവന്തസ് സംഘത്തിലുണ്ടായിരുന്നു. ലോകത്തിലെ മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ജിയാന്‍ ലുക്കാ ബഫണായിരുന്നു ടീമിന്റെ നായകന്‍. പക്ഷേ റയല്‍ അനായാസം ഫൈനല്‍ നേടി. 4-1 എന്നതായിരുന്നു ഫൈനല്‍ സ്‌ക്കോര്‍. സിദാനും റൊണാള്‍ഡോയും ചരിത്രമിട്ട കപ്പ്. 2018 ല്‍ വീണ്ടും അതാ റയല്‍. ഫൈനലില്‍ അവരെ നേരിടാന്‍ ജുര്‍ഗന്‍ ക്ലോപ്പെയുടെ ലിവര്‍പൂള്‍. ഉക്രൈനിയന്‍ നഗരമായിരുന്ന കീവിലായിരുന്നു കലാശം. 3-1ന് സിദാന്റെ റയല്‍ കപ്പടിച്ചു. അങ്ങനെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബിന് ഹാട്രിക്ക് നേട്ടം. ഈ മൂന്ന് ചരിത്ര നേട്ടങ്ങളിലും സിദാനും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.
നാടകീയത അവിടെ അവസാനിച്ചില്ല. ചരിത്രത്തിലേക്ക് ടീമിനെ നയിച്ച സിദാന്‍ നാടകീയമായി പരിശീലക സ്ഥാനം ഒഴിഞ്ഞു. പിറകെ കൃസ്റ്റിയാനോ റയല്‍ വിട്ട് യുവന്തസിലേക്കും ചേക്കേറി. ഈ രണ്ട് പേരും ക്ലബ് വിട്ടതോടെ 2019 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് ചിത്രത്തിലുമുണ്ടായില്ല.
യൂറോപ്യന്‍ ചരിത്രത്തില്‍ മൂന്ന് തവണ യുവന്തസും വന്‍കരാ കിരീടം നേടിയിരുന്നു. അന്ന് യൂറോപ്യന്‍ കപ്പായിരുന്നു. 96 ല്‍ അയാക്‌സിനെയും 97 ല്‍ ബൊറൂഷ്യ ഡോര്‍ട്ടുമണ്ടിനെയും 98 ല്‍ റയല്‍ മാഡ്രിഡിനെയും തോല്‍പ്പിച്ചായിരുന്നു അവരുടെ ഹാട്രിക്ക്. 1993, 1994, 1995 വര്‍ഷങ്ങളില്‍ ഏ.സി മിലാനായിരുന്നു ചാമ്പ്യന്മാര്‍. ഹാട്രിക്ക് നേട്ടക്കാരില്‍ ബയേണ്‍ മ്യൂണിച്ചുമുണ്ടായിരുന്നു. 1974, 75,76 വര്‍ഷങ്ങളിലായിരുന്നു യൂറോപ്പില്‍ ബയേണ്‍ നിറഞ്ഞത്. 1971,72,73 വര്‍ഷങ്ങളിലെ ചാമ്പ്യന്മാര്‍ അയാക്‌സായിരുന്നു. ബെനഫിക്കയായിരുന്നു 1961, 62, 63 വര്‍ഷങ്ങളിലെ ജേതാക്കള്‍. യൂറോപ്യന്‍ കപ്പിന്റെ ചരിത്രമെടുത്താലും റെക്കോര്‍ഡില്‍ കൂടുതല്‍ കിരീടം റയലിനായിരുന്നു. 1956, 57, 58,59, 60 വര്‍ഷങ്ങളില്‍ അവര്‍ അഞ്ച് തവണ ഒന്നാമന്മാരായി.
ക്ലബ് സോക്കറിന്റെ ചരിത്രമെടുത്താല്‍ എന്ത് കൊണ്ടും അന്നും ഇന്നും ആദ്യം വരുന്നവര്‍ റയല്‍ തന്നെ

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

"സ്ട്രൈക്കരെ നായ കടിച്ചു . ടീമിന് സമനില" |കഥ-5| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇന്ന് നമ്മള്‍ പോവുന്നത് ഫുട്‌ബോള്‍ തറവാട്ടിലേക്കാണ്-ഇംഗ്ലണ്ടിലേക്ക്. കാല്‍പ്പന്ത് കളിയുടെ ആസ്ഥാനമായ രാജ്യത്ത് അസംഖ്യം ഫുട്‌ബോള്‍ ക്ലബുകളുണ്ട്. ഓരോ കൗണ്ടിക്കും സ്വന്തം ക്ലബുണ്ടെങ്കില്‍ കൊച്ചു പ്രദേശങ്ങള്‍ക്കും അവരുടെ പ്രാദേശികത ഉയര്‍ത്തി ചെറിയ ക്ലബുകളുണ്ട്. എല്ലായിടത്തും നല്ല മൈതാനങ്ങള്‍, നല്ല സംവിധാനങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. 20 വന്‍ ക്ലബുകള്‍ പോരടിക്കുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അവിടെ കളിക്കുന്നവര്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും ചെല്‍സിയും ടോട്ടനവുമെല്ലാമാണെങ്കില്‍ ഈ കഥയിലെ ക്ലബ് എല്ലാവര്‍ക്കും അത്ര സുപരിചിതിമായിരിക്കില്ല. പക്ഷേ 121 വര്‍ഷത്തെ വലിയ പാരമ്പര്യം ക്ലബിനുണ്ട്-ടോര്‍ക്കെ യുനൈറ്റഡ് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന ടോര്‍ക്കെ യുനൈറ്റഡ് എഫ്.സി. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ദി ഗള്‍സ് എന്നാണ് ടീം അറിയപ്പെടുക. 1899 ല്‍ സ്ഥാപിച്ച ക്ലബ് ഇംഗ്ലീഷ് ദേശീയ ലീഗില്‍ സ്ഥിരമായി കളിക്കുന്നവരാണ്. മികച്ച റെക്കോര്‍ഡും അവര്‍ക്കുണ്ട്. 2019 ല്‍ എഫ്.എ കപ്പിലും ടീം പങ്കെടുത്തിരുന്നു. മൂന്നാം റൗണ്ട് വരെയെത്തി അവിടെ ബ്രൈട്ടണോട് പരാജയപ്പെട്ടവരാണ്.
ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ടോര്‍ക്കെയുടെ പേരില്‍ വിഖ്യാത നേട്ടങ്ങളില്ല കെട്ടോ. വലിയ കിരീടങ്ങളൊന്നും അവര്‍ സ്വന്തമാക്കിയിട്ടില്ല. അവര്‍ക്കായി സൂപ്പര്‍ താരങ്ങളാരും കളിച്ചിട്ടുമില്ല. പക്ഷേ ലോക ഫുട്‌ബോളിന്റെ രസകരമായ അധ്യായങ്ങള്‍ തിരഞ്ഞാല്‍ അവിടെ ടോര്‍ക്കെയുണ്ട്. ആ കഥയാണ് പറയാന്‍ പോവുന്നത്.

സ്‌ട്രൈക്കറെ നായ കടിച്ചു, ടീമിന് സമനില

1987 ലെ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ലീഗ്. മെയ് 9 ന് ടോര്‍ക്കെയും ക്ര്യു അലക്‌സാണ്ടറിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം. രണ്ട് ടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു. കാരണം പോയിന്റ് ടേബിളില്‍ പിറകിലാണ്. പരാജയപ്പെട്ടാല്‍ തരം താഴ്ത്തല്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരം താഴ്ത്തപ്പെടുക എന്ന് പറഞ്ഞല്‍ അതിനോളം വലിയ വേദനയില്ല. ടോര്‍ക്കെ എന്ന നഗരത്തിന്റെ പ്രതിനിധികളാണ് ടോര്‍ക്കെ എഫ്.സി. തോറ്റാല്‍ താരങ്ങളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ. കൂടാതെ സ്വന്തം മൈതാനത്താണ് കളി. 6000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ അതിന്റെ ഇരട്ടി കാണികളുമുണ്ട്. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിടുമ്പോള്‍ ക്ര്യു അലക്‌സാണ്ടറിയക്ക് രണ്ട് ഗോള്‍ ലീഡ്. ടോര്‍ക്കെ ക്ലബിന്റെ താരങ്ങളും ആരാധകരുമെല്ലാം നിരാശയുടെ പുതപ്പിനുള്ളിലായിരുന്നു. ക്ര്യു അലക്‌സാണ്ടറിയയുടെ പ്രതിരോധമാവട്ടെ ശക്തമായിരുന്നു. എളുപ്പത്തില്‍ കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ. ആരാധകര്‍ ഒന്നുറപ്പിച്ചു-ഈ സീസണില്‍ ടീം തരം താഴ്ത്തപ്പെട്ടത് തന്നെ.
രണ്ടാം പകുതി ആരംഭിക്കുന്നു. തുടക്കത്തില്‍ തന്നെ ടോര്‍ക്കെക്ക് അനുകൂലമായ ഫ്രീകിക്ക്. ക്ര്യ അലക്‌സാണ്ടറിയാക്കാര്‍ പ്രതിരോധ മതില്‍ തീര്‍ത്തു. ടോര്‍ക്കെക്കായി ഷോട്ട് പായിക്കാന്‍ എത്തിയത് അവരുടെ സ്‌ട്രൈക്കര്‍ ജെയിംസ് ആന്റണി മഗ്നിച്ചോല്‍. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായിരുന്നതിനാല്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. ടീമിന് മല്‍സരത്തിലേക്ക് തിരികെ വരാന്‍ എന്തെങ്കിലും സാധ്യത ആ കിക്ക് മാത്രമായിരുന്നു. സ്‌റ്റേഡിയം നിശബ്ദം. സമ്മര്‍ദ്ദത്തിന്റെ പകല്‍ വെളിച്ചത്തില്‍ കിക്കെടുക്കാന്‍ റഫറിയുടെ വിസില്‍. മഗ്നിച്ചോല്‍ മുന്നോട്ട് വന്നു- നീളന്‍ ഷോട്ടായിരുന്നു. പ്രതിയോഗികളില്‍ ഒരാളുടെ ദേഹത് തട്ടി പന്ത് വലയില്‍ കയറി. പിന്നെ ആരവമായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനായല്ലോ...
അതോടെ ടീം ആകെ മാറി. ആക്രമണങ്ങള്‍ മാത്രം. സ്‌ക്കോട്ടുലാന്‍ഡുകാരനായ മഗ്നിച്ചോല്‍ തന്നെയായിരുന്നു ആക്രമണങ്ങളുടെ സുത്രധാരന്‍. പക്ഷേ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് സമനില നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി. അവസാന മിനുട്ടുകളില്‍ മഗ്നിച്ചോല്‍ പന്തിനായി കുതിക്കവെ അപ്രതീക്ഷിതമായി മൈതാനത്ത് ഒരു നായ-ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട കൂറ്റന്‍ നായ. മഗ്നിച്ചോല്‍ പന്തിനായി ഓടുമ്പോള്‍ അതേ വേഗതയില്‍ പിറകെ നായയും. പന്ത് പുറത്തേക്ക് പോയ വേളയില്‍ കളിക്കാരന്‍ വേഗത കുറച്ചപ്പോള്‍ അതാ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി കയറിയിരിക്കുന്നു വലിയ നായ. റഫറിയും സഹതാരങ്ങളും ഗ്യാലറിയും അന്ധാളിച്ച് നില്‍ക്കവെ ബ്രൈന്‍ എന്ന് പേരുളള ആ കുറ്റന്‍ നായ താരത്തിന്റെ ദേഹം കടിച്ചു കീറി. വലത് കാലിലും നന്നായി കടിച്ചു. സ്വന്തം താരത്തെ രക്ഷിക്കാന്‍ ഓടിയടുത്ത ടോര്‍ക്കെയുടെ സഹതാരങ്ങളും ഒരു നിമിഷം നായയുടെ അരികിലേക്ക് എത്താന്‍ മടിച്ചു. റഫറി വിസിലുമായി ഓടിയെത്തി. മഗ്നിച്ചോല്‍ ആകെ പരിഭ്രാന്തനായിരുന്നു. നായയുടെ ഉടമ വന്ന് രംഗം ശാന്തമാക്കിയെങ്കിലും രക്തത്തില്‍ കുളിച്ചിരുന്നു കളിക്കാരന്‍. സംഭവിച്ചത് ഇത്രയുമാണ്-പുറത്തേക്ക് പോവുന്ന പന്തിനെയാണ് മഗ്നിച്ചോല്‍ ചേസ് ചെയ്തത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ പ്രത്യേകത മൈതാനത്തിന് അരികില്‍ വരെ കസേരകളുണ്ടാവും. അവിടെ കളി കാണുകയായിരുന്നു ബ്രൈന്‍ എന്ന നായയുടെ ഉടമ. പക്ഷേ മഗ്നിച്ചോല്‍ ഓടിയടുത്തപ്പോള്‍ നായ കരുതി ഈ വരവ് തന്റെ ഉടമയെ ആക്രമിക്കാനാണെന്ന്. അങ്ങനെയാണ് അവനും രംഗത്ത് വന്നത്.

മൈതാനത്ത് കിടന്ന താരത്തെ പരിചരിക്കാനായി ടീമിന്റെ മെഡിക്കല്‍ സംഘമെത്തി. പുറത്തും കാലിലും വലിയ കെട്ടുകള്‍ക്കായി അഞ്ച് മിനുട്ടോളമെടുത്തു. ഈ സമയമത്രയും രണ്ട് ടീമിലെയും കളിക്കാര്‍ മഗ്നിചോലിന് ചുറ്റുമായിരുന്നു. അവസാനം റഫറി കളി തുടരാന്‍ നിര്‍ദ്ദേശം നല്‍കി. നായയുടെ വിളയാട്ടത്തില്‍ നഷ്ടമായ അഞ്ച് മിനുട്ട് അധിക സമയമായി പ്രഖ്യാപിച്ച് കളി തുടരാന്‍ പറഞ്ഞു.
ക്ര്യു അലക്‌സാണ്ടറിയാ താരങ്ങളെല്ലാം പ്രതിരോധം തീര്‍ത്തു. അഞ്ച് മിനുട്ട് പിടിച്ചുനിന്നാല്‍ മതിയല്ലോ. പക്ഷേ ടോര്‍ക്കെയുടെ പോള്‍ ഡോബ്‌സണ്‍ എന്ന മുന്‍നിരക്കാരന്‍ പണി പറ്റിച്ചു. അസാമാന്യ വേഗതയില്‍ പന്തുമായി കയറിയ ഡോബ്‌സണ്‍ ടോര്‍ക്കെയുടെ സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ആവേശഭരിതമായി. താമസിയാതെ റഫറിയുടെ ലോംഗ് വിസിലുമെത്തി. മല്‍സരം 2-2. സമനില വഴി ടോര്‍ക്കെക്കാര്‍ തരം താഴത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസത്തെ വലിയ വാര്‍ത്ത ടോര്‍ക്കെയുടെ മാനം കാത്ത താരങ്ങളായിരുന്നില്ല-ആ ജര്‍മന്‍ ഷെപ്പേര്‍ഡായിരുന്നു. കാരണം നായ രംഗ പ്രവേശം ചെയ്തിലായിരുന്നുവെങ്കില്‍ ടോര്‍ക്കെക്ക് ആ അഞ്ച് മിനുട്ട് അധികസമയം ലഭിക്കുമായിരുന്നില്ല. സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും കഴിയുമായിരുന്നില്ല. സ്വന്തം താരത്തിന്റെ രക്തം കുടിച്ചെങ്കിലും ടോര്‍ക്കെ ആരാധകര്‍ ഇന്നും ബ്രൈന്‍ എന്ന നായയെ മറക്കാന്‍ വഴിയില്ല. മല്‍സരത്തിന് ശേഷം മഗ്നിച്ചോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അദ്ദേഹത്തിന്. കാലിലും പുറത്തുമായി നായയുടെ പല്ലിറങ്ങിയ മൂന്ന് വലിയ കുഴികളും.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 29, 2020

"കളി കാണാനുള്ള മല്‍സരത്തില്‍ മരിച്ചത് 96 പേര്‍" |കഥ-4| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |

               

ഇതൊരു വേദനിപ്പിക്കുന്ന കഥയാണ്.  മൈതാനത്ത് സാധാരണ നമ്മള്‍ കാണുക രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെങ്കില്‍ ഈ കഥയിലെ മല്‍സരം ശ്വാസത്തിന് വേണ്ടിയായിരുന്നു.  അല്‍പ്പം ഓക്‌സിജന്‍ ലഭിക്കാതെ  അലറി വിളിച്ച് ജീവഛവമായവരുടെ കഥ. 96 ഫുട്‌ബോള്‍ പ്രേമികള്‍ തല്‍സമയം മൈതാനത്ത് മരിച്ച് വീണ കഥ. പക്ഷേ ഈ ദുരന്ത കഥ ഒരു മുന്നറിയിപ്പായിരുന്നു. ലോകത്താകമാനമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയ ദുരന്തം.
കഥയുടെ വേദി ഇംഗ്ലണ്ടാണ്. അവിടെയാണല്ലോ ഭ്രാന്തന്മാരായ ഫുട്‌ബോള്‍ പ്രേമികളുള്ളത്. അവര്‍ക്ക് കളിയെന്നാല്‍ അതൊരു വല്ലാത്ത വികാരമാണ്. സ്വന്തം ടീമിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന ആവേശം. അവര്‍ക്ക് കളി ടെലിവിഷനില്‍ കണ്ടാല്‍ പോര-നേരില്‍ തന്നെ കാണണം. അതും കൂട്ടമായി... 1989 ഏപ്രില്‍ 15. ഇംഗ്ലണ്ടിലെ വിഖ്യാതമായ എഫ്.എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍. ഒരു ഭാഗത്ത് ജനപ്രിയ ടീമായ ലിവര്‍പൂള്‍. മറുഭാഗത്ത്  നോട്ടിങ്ഹാം ഫോറസ്റ്റ്. ഈ രണ്ട് ടീമുകള്‍ക്കും പതിനായിരക്കണക്കിന് ആരാധകരുണ്ട്. ടീമിന്റെ സ്വന്തം ജഴ്‌സിയില്‍ ഇവര്‍ കളി ആസ്വദിക്കാനിറങ്ങും.  രണ്ട് ടീമുകളുടെയും ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക സ്ഥലങ്ങള്‍ തന്നെയാണ് സംഘാടകര്‍ നല്‍കാറുള്ളത്. അതിന് കാരണം തമ്മില്‍ തല്ല് ഒഴിവാക്കാലാണ്.  ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാല്‍ കാണികളുടെ തമ്മിലടി എത്രയോ കാണാം.  ഇത് കൊണ്ടാണ് ഫാന്‍സിന് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുന്നത്. സൗത്ത് യോര്‍ക്ക്‌ഷെയര്‍ കൗണ്ടിയിലെ ഷെഫീല്‍ഡിലുള്ള ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലായിരുന്നു അങ്കം.  അത്ര വലിയ മൈതാനമല്ല. പക്ഷേ സ്ഥിരമായി അവിടെ വലിയ മല്‍സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. വൈകീട്ട്് മൂന്ന് മണിക്കായിരുന്നു കിക്കോഫ്. ആരാധകരെ ഭയന്ന് തന്നെയാണ് ഇത്രയും നേരത്തെ മല്‍സരം സംഘാടകര്‍ നിശ്ചയിച്ചത്. പകല്‍ വെളിച്ചത്തില്‍ കാണികളുടെ കടന്നുകയറ്റം കുറവാകുമെന്ന് കരുതിയുള്ള മുന്‍കരുതല്‍. കിക്കോഫിന് 15 മിനുട്ട് മുമ്പ് തന്നെ എല്ലാവരും ഇരിപ്പിടത്തില്‍ എത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഉച്ചത്തിരിഞ്ഞ് തന്നെ കാണികള്‍ ഒഴുകാന്‍ തുടങ്ങി. രണ്ട് ടീമിന്റെയും ആരാധകര്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലങ്ങളിലെത്തി. സ്‌റ്റേഡിയം നിറഞ്ഞിട്ടും അത്രയും ആളുകള്‍ പുറത്ത്. മല്‍സരം ആരംഭിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍  തിരക്ക് ഒഴിവാക്കാനെന്നോണം സ്‌റ്റേഡിയത്തിന്റെ ഒരു ഗേറ്റ് തുറക്കാന്‍ പറഞ്ഞതും പുറത്ത് നിന്നുള്ള വന്‍ ജനക്കൂട്ടം തിക്കി ത്തിരക്കി അകത്തേക്ക് കയറാന്‍ തുടങ്ങി. മൈതാനത്തെയും ഗ്യാലറിയെയും വേര്‍ത്തിരിക്കുന്ന ഇരുമ്പ് ഗേറ്റുകള്‍ക്കരികിലേക്ക് എല്ലാവരും കുതിച്ചെത്തി ( ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ കൂട്ടുകാര്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം കാണാം. ഗ്യാലറിയും മൈതാനവും തമ്മില്‍ വളരെ അടുത്തായിരിക്കും. ഗ്യാലറിക്കും മൈതാനത്തിനും മധ്യേ വലിയ ഇരുമ്പ്് വേലികളുണ്ടാവും. ഇരിപ്പിടങ്ങള്‍ ലഭിക്കാത്ത കാണികല്‍ ചിലപ്പോള്‍ ഇരുമ്പ് വേലിക്ക് ചുറ്റും നിന്നായിരിക്കും മല്‍സരം കാണുക.) കാണികളുടെ തള്ളിക്കയറ്റത്തില്‍ ഇരുമ്പ് വേലിക്കരികില്‍ ആദ്യമെത്തിയവര്‍ കുരുങ്ങി നിന്നു. അവര്‍ക്് മുകളിലേക്ക് തിക്കി തിരക്കിയെത്തിയവര്‍ ഒന്നിന് പിറകെ ഒന്നായി വീണു.  മുന്നിലുള്ളവരുടെ വീഴ്ച്ച പോലുമറിയാതെ പിറകിലുള്ളവര്‍ തീരക്കിയെത്തിയതോടെ അടിയില്‍പ്പെട്ടവര്‍ ശ്വാസം കിട്ടാതെ അലറി. പക്ഷേ ആ അലര്‍ച്ച കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ 94 പേര്‍ തല്‍ക്ഷണം ശ്വാസം കിട്ടാതെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.  മറ്റൊരാള്‍ ദീര്‍ഘകാലം ചികില്‍സയിലായിരുന്നു. അബോധാവസ്ഥയില്‍ ആസുപത്രി കിടക്കയില്‍ തന്നെയായിരുന്ന  അയാള്‍ 1993 ല്‍ മരിച്ചു. 766 പേര്‍ക്ക് പരുക്കേറ്റു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.


ആ ദുരന്ത കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു.  സ്‌റ്റേഡിയത്തിലേക്ക് ആദ്യം തിക്കി തിരക്കി കയറിയവരാണ്  ദുരന്തത്തിനിരയായത.് ഏത് വിധേനയും കളി കാണുക മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ലിവര്‍പൂള്‍ ആരാധകരായിരുന്നു മരിച്ചവരില്‍ കൂടുതല്‍. ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഹൂളിഗന്‍സ് അഥവാ ഭ്രാന്തന്മാര്‍ എന്നൊരു വിഭാഗമുണ്ട്.  കളിയെ വന്യമായി ആസ്വദിക്കലാണ് ഇവരുടെ ഇഷ്ടം. പ്രതിയോഗികളെ ആക്രമിക്കുക, സ്വന്തം ടീമിനായി സ്വയം മറക്കുക. ഈ ആവേശത്തിലായിരുന്നു പലരും. ചിത്രങ്ങള്‍ കണ്ടാലറിയാം  ദുരന്തത്തിന്റെ ഭീകരത. ഇരുമ്പ് വേലിക്ക്് മുന്നില്‍ കുരുങ്ങി ജീവന് വേണ്ടി നിലവിളിക്കുന്നവരുടെ  ദേഹത്തേക്ക് മലവെളളപ്പാച്ചില്‍ പോലെ ആളുകള്‍ എത്തുകയായിരുന്നു.  വന്നവര്‍ വന്നവര്‍ വീഴാന്‍ തുടങങ്ങി. അവരുടെ നിലവിളികള്‍ക്ക് മേല്‍ പിറകെ വന്നവര്‍ അകപ്പെട്ടു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികള്‍ ഉന്മാദികളെ പോലെയാണ്. മദ്യപിച്ചായിരിക്കും ഭൂരിപക്ഷവും കളി ആസ്വാദനമെന്ന ആഘോഷത്തിന് വരുക. ഇതും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.  പോലീസായിരുന്നു ഒന്നാം പ്രതി.  അവര്‍ എന്തിന് ഗേറ്റുകള്‍ തുറന്നു എന്ന ചോദ്യം ഉത്തരമില്ലാതെ നിലനിന്നു.  പതിനായിരക്കണക്കിന് കാണികള്‍ പുറത്ത്് ബഹളം വെക്കുമ്പോള്‍ അവര്‍ക്കായി കാട്ടിയ കാരുണ്യത്തില്‍ 96 പേരുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. വലിയ ദുരന്തമായതിനാല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ആരാധകരില്‍ കുറ്റം ചാര്‍ത്തി. മദ്യപിച്ചെത്തിയ കാണികള്‍ തിക്കിത്തിരക്കിയത് മൂലമായിരുന്നു വലിയ ദുരന്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇരുമ്പ് ഗേറ്റും പ്രശ്‌നമായി. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ മരിച്ചവരുടെ കുടുംബങ്ങള്‍ രംഗത്ത് വന്നു. പോലീസ് എന്തിന് ഗേറ്റ് തുറന്നു എന്ന ചോദ്യം അവര്‍ ഉയര്‍ത്തിയപ്പോള്‍ പുതിയ അന്വേഷണ കമ്മീഷനെത്തി. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ലാതെയാണ് പോലീസ് എത്തിയതെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ മനസ്സിലായി. വലിയ മല്‍സരമായിട്ടും സുരക്ഷ ഒരുക്കാന്‍ കുറച്ച് പോലിസുകാര്‍ മാത്രം. ആംബുലന്‍സ് സംവിധാനം പോലുമുണ്ടായിരുന്നില്ല. സംഘാടകരുടെ അനുമതി തേടാതെ പോലീസ് ഗേറ്റ് തുറന്നതാണ് പ്രശ്‌നമായതെന്നായിരുന്നു ഈ അന്വേഷണത്തില്‍ തെളിഞ്ഞത്.
പക്ഷേ അടിസ്ഥാന കാരണം ഇരുമ്പ് ഗേറ്റായിരുന്നു. മൈതാനത്തിന് ചുറ്റും സ്ഥാപിക്കപ്പെട്ട ഗേറ്റില്‍ തട്ടി മുന്നോട്ടും പിന്നോട്ടും പോവാന്‍ കഴിയാതെ  പലരും കുരുങ്ങുകയായിരുന്നു. ഇംഗ്ലീഷ് മെതാനങ്ങളില്‍ നിന്ന് ഇരുമ്പ് ഗേറ്റുകള്‍ അപ്രത്യക്ഷമാവാന്‍ കാരണവും ഈ സംഭവമായിരുന്നു. ഗേറ്റുകള്‍ക്ക്് പകരം സ്‌റ്റേഡിയങ്ങളില്‍ ഇരിപ്പിടങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഒരു സാഹചര്യത്തിലും കാണികളെ മൈതാനത്തിന് അരികിലെത്തരുതെന്ന തീരുമാനവുമായി. ഹില്‍സ്‌ബോറോ ദുരന്തമെന്നാല്‍ ഇന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ വിതുമ്പും.
അന്നത്തെ മല്‍സരം അതോടെ ഉപേക്ഷിച്ചു. അതേ വര്‍ഷം മെയ് ഏഴിന് ഓള്‍ഡ് ട്രാഫോഡില്‍ മല്‍സരം നടന്നു. ലിവര്‍പൂള്‍ വിജയിച്ചു. ഫൈനലിലും അവര്‍ക്ക് തന്നെയായിരുന്നു വിജയം.


ചിത്രം
ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലെ ഇരുമ്പ് ഗേറ്റില്‍ കുരുങ്ങി ശ്വാസം ലഭിക്കാതെ അലറി വിളിക്കുന്നവര്‍.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, June 26, 2020

"അമ്മമ്മോ.... നൈജീരിയ" |കഥ-3| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |




ഒളിംപിക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലൊരു ലഡു പൊട്ടലാണ്.... നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ആഗോള കായിക മാമാങ്കത്തില്‍ എല്ലാവരെയും കാണാം. ഓട്ടവും ചാട്ടവും ഫുട്‌ബോളും ഹോക്കിയും വോളിബോളും അങ്ങനെ മല്‍സരങ്ങളുടെ ഓണക്കാലം അല്ലേ.... ഒളിംപിക്‌സിന്റെ ചരിത്രം കൂട്ടുകാര്‍ക്കെല്ലാം അറിയില്ലേ... പുരാതന ഗ്രീസ്. ചിന്നിചിതറി കടന്ന നഗര രാഷ്ട്രങ്ങള്‍. സ്പാര്‍ട്ടയും ഏതന്‍സും കൊറീന്ത്യയും ഒളിംപിയയുമെല്ലാം. ഗ്രീസിന്റെ ഭൂമിരാഷ്ട്രപരമായ കിടപ്പ് രസകരമാണ്. കുന്നുകളും താഴ്‌വരകളുമായി സിഗ് സാഗ് പോലെ. നഗര രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഒരു രാജ്യത്തിലെ വിത്യസ്ത നഗരങ്ങള്‍ തമ്മില്‍ ബന്ധമില്ലാതെ നില്‍ക്കുന്ന അവസ്ഥക്ക് അന്ത്യമിട്ടാണ് നഗര രാഷ്ട്രങ്ങളുടെ കായിക സമ്മേളനം ഒളിംപിയ എന്ന നഗര രാഷ്ട്രത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ഒളിംപിയയിലെ ഈ ഒത്തുചേരലാണ് പില്‍ക്കാലത്ത് ഒളിംപിക്‌സായി പരിമണിച്ചത്.  പുരാതന ഒളിംപിക്‌സില്‍ നമ്മള്‍ക്ക്് പരിചയമുള്ള മല്‍സരങ്ങളില്‍ ദ്വന്ദുയുദ്ധം മാത്രമായിരുന്നു-ഇന്നത്തെ ബോക്‌സിംഗിന്റെ ഒരു പഴയ രൂപം. പിയറി ഡി ഗോബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരനാണ് ആധുനിക ഒളിംപിക്‌സിന് രൂപം നല്‍കിയത്-1896 ല്‍. അന്ന് മുതലാണ് നമുക്കിന്ന് പരിചയമുള്ള മല്‍സരങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത്. ഈ ആദ്യ ആധുനിക ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ കളിച്ചതായി പോലും രേഖകള്‍ പറയുന്നു. ഏതന്‍സ് ഇലവനും  അന്നത്തെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ടീമായ  സിര്‍നയും തമ്മില്‍ കളിച്ചിരുന്നതായി ഒരു വിഭാഗം ചരിത്രകാരന്മാര്‍  പറയുന്നുണ്ട്. 1900 ലെയും 1904 ലെയും ഒളിംപിക്‌സിലും ഫുട്‌ബോളുണ്ടായിരുന്നു. പക്ഷേ ഇവയെല്ലാം വിവിധ ക്ലബുകള്‍ തമ്മിലായിരുന്നു. എന്നാല്‍  രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായി ഒളിംപിക് ഫുട്‌ബോള്‍ ഔദ്യോഗികമായി മാറിയത്  1908 ലെ ലണ്ടന്‍ ഒളിംപിക്‌സ് മുതലാണ്. ഒളിംപിക്‌സിന്റെ ആതിഥേയര്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയാണ്. ഐ.ഒ.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ കായിക സംഘടന പിറന്നത് 1894 ജൂണ്‍ 23 നാണ്. ആ ദിവസമാണ് എല്ലാ വര്‍ഷവും ഒളിംപിക് ദിനമായി ആചരിക്കുന്നത് എന്നതും കൂട്ടുകാര്‍ തിരിച്ചറിയണം. ആ ദിവസാണിപ്പോള്‍. അതിനാല്‍ രസമുള്ള ഒരു ഒളിംപിക് ഫുട്‌ബോള്‍ കഥ പറയട്ടെ...


അമ്മമ്മോ.... നൈജീരിയ

ഈ കഥയുടെ പശ്ചാത്തലം അമേരിക്കയാണ്. 1996 ലെ ഒളിംപിക്‌സ്.  അതിന് വേദിയായത് അറ്റ്‌ലാന്റ നഗരം. അമേരിക്കക്കാര്‍ക്ക്് ഫുട്‌ബോളിനോട് വലിയ താല്‍പ്പര്യമില്ലെങ്കിലും അറ്റ്‌ലാന്റയിലേക്ക് വന്നവരെല്ലാം ശക്തരായ ഫുട്‌ബോള്‍ ടീമുകളായിരുന്നു. 1992 ലെ ഒളിംപിക്‌സ് വരെ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒളിംപിക് ടീമിലെത്താമായിരുന്നെങ്കില്‍ ആ വര്‍ഷം വലിയ നിയമ ഭേദഗതിയുണ്ടായിരുന്നു. ഒളിംപിക് ഫുട്‌ബോള്‍ ടീമില്‍ 23 വയസിന് താഴെയുള്ളവര്‍ മാത്രമേ പാടുള്ളുവെന്ന്. മൂന്ന് സീനിയേഴ്‌സിന് മാത്രം കളിക്കാം.  നേരിട്ട്് ഒരു ടീമിനും ഒളിംപിക്‌സ് ഫുട്‌ബോള്‍ കളിക്കാനാവില്ല. എല്ലാ വന്‍കരകളിലും യോഗ്യതാ മല്‍സരങ്ങള്‍. അങ്ങനെ യോഗ്യതാ കടമ്പ കടന്ന് അറ്റ്‌ലാന്റയിലേക്ക് വന്നവര്‍ ചില്ലറക്കാരായിരുന്നില്ല. അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ, നൈജീരിയ, ജപ്പാന്‍ തുടങ്ങിയവര്‍. ബ്രസീലും അര്‍ജന്റീനയുമുള്ളതിനാല്‍ സ്വര്‍ണവും വെള്ളിയും അവര്‍ പങ്കിടുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഏഷ്യയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്കോ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കോ ആരും ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. മല്‍സരങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ തുടങ്ങിയവരെല്ലാം നോക്കൗട്ടിലെത്തി. അട്ടിമറിക്കാരായി ആഫ്രിക്കയില്‍ നിന്നും ഘാനയും നൈജീരിയയും കടന്നു കയറി. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍  പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും അര്‍ജന്റീന സ്‌പെയിനിനെയും  നൈജീരിയ മെക്‌സിക്കോയും ബ്രസീല്‍ ഘാനയെയും തോല്‍പ്പിച്ചതോടെ ആവേശം ഉയര്‍ന്നു. സെമി ഫൈനലില്‍ ബ്രസീലിനെതിരെ നൈജീരിയയും അര്‍ജന്റീനക്കെതിരെ പോര്‍ച്ചുഗലും. ഒന്നാം സെമിയുടെ ഫലം പ്രതീക്ഷിച്ച പോലെയായിരുന്നു-അര്‍ജന്റീനക്കാര്‍ രണ്ട് ഗോളുകള്‍ പോര്‍ച്ചുഗല്‍ വലയില്‍ നിക്ഷേപിച്ചു. രണ്ടാം സെമിയില്‍ ബ്രസീല്‍ അണിനിരത്തിയ പേരുകള്‍ പറയാം-  സാക്ഷാല്‍ റൊണാള്‍ഡോ, റിവാള്‍ഡോ, ബെബറ്റോ,  ഗോള്‍ക്കീപ്പര്‍ ദീദ, ജുനിഞ്ഞോ, സാവിയോ, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവര്‍. കിക്കോഫില്‍ തന്നെ ബ്രസീല്‍ സ്‌ക്കോര്‍ ചെയ്തു. ഫ്‌ളാവിയോയുടെ ബൂട്ടില്‍ നിന്ന്. 20-ാം മിനുട്ടില്‍ റോബര്‍ട്ടോ കാര്‍ലോസിന് പറ്റിയ പിഴവില്‍ സെല്‍ഫ് ഗോള്‍ രൂപത്തില്‍ ബ്രസീലിന്റെ വലയില്‍ പന്തെത്തി. അങ്ങനെ 1-1. എന്നാല്‍ ബെബറ്റോയും ഫ്‌ളാവിയോയും ഒന്നാം പകുതിക്ക് മുമ്പ് സ്‌ക്കോര്‍ ചെയ്തതോടെ 3-1 ന് ബ്രസീല്‍ മുന്നില്‍. സ്വന്തം ടീം ഫൈനല്‍ ഉറപ്പാക്കിയെന്ന ധാരണയില്‍ കൂറെ ബ്രസീലുകാര്‍ സ്‌റ്റേഡിയം വിടുകയും പുറത്ത് ആഘോഷം ആരംഭിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ കളി മാറി. 78-ാം മിനുട്ടില്‍ വിക്ടര്‍ ഇക്‌പെബയുടെ ബുള്ളറ്റ് ഷോട്ട് ബ്രസീല്‍ വലയില്‍. മല്‍സരം 2-3. അവസാന മിനുട്ടില്‍ നായകന്‍ കാനുവിന്റെ കാലുകളില്‍ പന്ത്. ഊളിയിട്ട് ബ്രസീല്‍ ബോക്‌സില്‍ കയറിയ നായകന്‍ പന്ത് വലയിലാക്കി, 3-3. പിന്നെ 30 മിനുട്ട് അധികസമയം.  മൂന്നാം മിനുട്ടില്‍ തന്നെ കാനു വീണ്ടും നിറയൊഴിച്ചതോടെ ആഘോഷം നൈജീരിയന്‍ ക്യാമ്പിലായി. ബ്രസീലുകാര്‍ തളരാന്‍ തുടങ്ങിയിരുന്നു. പക്ഷേ വിടാതെ അവര്‍ പൊരുതിയെങ്കിലും ഡിഫന്‍സില്‍ കൂടുതല്‍ ആളുകളെ അണിനിരത്തി അവശേഷിക്കുന്ന 27 മിനുട്ട് നൈജീരിയ പൊരുതി നിന്നു. അങ്ങനെ ഒളിംപിക് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവില്‍ അവര്‍ ഫൈനലില്‍. ഫുട്‌ബോള്‍ ലോകം മോഹിച്ചത് ഒരു അര്‍ജന്റീന-ബ്രസീല്‍ ഫൈനലായിരുന്നു. പക്ഷേ  ജോര്‍ജിയയിലെ ഏതന്‍സിലുള്ള സാന്‍ഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരെ സാക്ഷിയാക്കി ഓഗസ്റ്റ് മൂന്നിന് നടന്നത് ലാറ്റിനമേരിക്കയും ആഫ്രിക്കയും തമ്മിലുള്ള ബലാബലം. അതായത് അര്‍ജന്റീനയും നൈജീരിയയും.
ചാമ്പ്യന്‍ഷിപ്പില്‍ അസാധ്യ ഫോമിലായിരുന്നു അര്‍ജന്റീനക്കാര്‍. വിഖ്യാതരായ റോബര്‍ട്ടോ അയാല, ജാവിയര്‍ സനേറ്റി, മത്തിയാസ് അല്‍മേഡ, റോബര്‍ട്ടോ സെന്‍സീനി, ക്ലൗഡിയോ ലോപസ്, ഡിയാഗോ സിമയോണി, ഏരിയല്‍ ഒര്‍ടേഗ, ഹെര്‍നാന്‍ ക്രെസ്‌പോ തുടങ്ങി എല്ലാവരും പില്‍ക്കാലത്ത് ലോക ഫുട്‌ബോളില്‍ അരങ്ങ് തകര്‍ത്തവര്‍. വന്‍ ആരവങ്ങളില്‍ കളി തുടങ്ങി. മൂന്നാം മിനുട്ടില്‍ തന്നെ ലോപസിന്റെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടി. അതോടെ ഗ്യാലറിയില്‍ അര്‍ജന്റീനക്കാരുടെ മതിമറന്ന ആഘോഷം. പക്ഷേ തിരിച്ചുവന്ന നൈജീരിയ ബബയാറോയിലുടെ സമനില നേടി.  ആദ്യ പകുതിയില്‍ 1-1. രണ്ടാം പകുതി തുടങ്ങിയതും ഹെര്‍നാന്‍ ക്രെസ്‌പോ നേടിയ പെനാല്‍ട്ടി ഗോളില്‍ അര്‍ജന്റീന മുന്നില്‍. അവിടെയും സൂപ്പര്‍ ഈഗിള്‍സ് എന്ന് വിളിപ്പേരുള്ള നൈജീരിയക്കാര്‍ തളര്‍ന്നില്ല. അവരുടെ കൊച്ചുതാരം  ഡാനിയേല്‍ അമോകാച്ചി 74-ാം മിനുട്ടില്‍ സമനില നേടുന്നു.  പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസരങ്ങളെല്ലാം അര്‍ജന്റീനക്കാര്‍ക്കായിരുന്നു. പക്ഷേ പ്രത്യാക്രമണത്തില്‍ വന്യമായ ആഫ്രിക്കന്‍ കരുത്തില്‍ നൈജീരിയക്കാര്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിക്കാന്‍ തുടങ്ങി. കളി 90-ാം മിനുട്ടില്‍. അമോകാച്ചിയിലുടെ പന്ത് ഇമാനുവല്‍ അമുനികേക്ക്. ഓഫ്‌സൈഡ് കെണിയില്‍ നിന്ന് വന്‍ കുതിപ്പില്‍ മോചിതനായ താരം പെനാല്‍ട്ടി ബോക്‌സിലേക്ക് കയറിയപ്പോള്‍ അര്‍ജന്റീനയുടെ കരുത്തനായ ഗോള്‍ക്കീപ്പര്‍  പാബ്ലോ കവലാരോ മുന്നോട്ട് കയറി. പക്ഷേ ഗോള്‍ക്കീപ്പറെയും പരാജിതനാക്കി  അമുനികേ പന്ത് ഗോള്‍ പോസ്റ്റില്‍ നിക്ഷേപിച്ചത് സുന്ദരമായ വോളിയില്‍. മല്‍സരം 3-2 ല്‍ നൈജീരിയക്ക് അനുകൂലം. ബാക്കിയുള്ളത് അധികസമയമായ നാല് മിനുട്ട് മാത്രം. ആ സമയത്തെയും നൈജീരിയക്കാര്‍ അതിജയിച്ചപ്പോല്‍ ഇതാദ്യമായി ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം ആഫ്രിക്കയില്‍....

ഒളിംപിക് ഫുട്‌ബോളിലെന്നല്ല ലോക ഫുട്‌ബോളില്‍ തന്നെ ഇത്തരത്തില്‍ വിസ്മയ തിരിച്ചുവരവ് കുറവായിരുന്നു. വിഖ്യാതരായ രണ്ട് ലാറ്റിനമേരിക്കക്കാര്‍. ബ്രസീലിനെ സെമിയില്‍ തോല്‍പ്പിച്ചത് 1-3 ന് പിറകില്‍ നിന്ന ഘട്ടത്തില്‍. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചത് 1-2ന് പിന്നില്‍ നിന്ന ഘട്ടത്തില്‍. അതോടെ നൈജീരിയക്കാര്‍ ലോക ഫുട്‌ബോളല്‍ അട്ടിമറിക്കാരായി. ലോക ഫുട്‌ബോളിലെ പലരും പറഞ്ഞു-ആഫ്രിക്കയില്‍ നിന്ന് ഒരു ടീം ലോകകപ്പ് നേടുമെങ്കില്‍ അത് നൈജീരിയക്കാര്‍ ആയിരിക്കുമെന്ന്. പക്ഷേ ഈ ഒളിംപിക് ഫുട്‌ബോള്‍ കരുത്ത് ലോക വേദിയില്‍ പ്രകടിപ്പിക്കാന്‍ പലത് കൊണ്ടും അവര്‍ക്കായില്ല എന്നതായിരുന്നു ഖേദകരമായ സത്യം.


ചിത്രം
1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്വര്‍ണം സ്വന്തമാക്കിയ ആഹ്ലാദത്തില്‍ നൈജീരിയന്‍ ടീം

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 22, 2020

"ഒരു കളി, 178 ദിവസം" |കഥ-2| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



നിങ്ങളൊക്കെ ഫുട്‌ബോള്‍ നന്നായി കളിക്കുന്നവരല്ലേ... ഒരു മല്‍സരം എത്ര മിനുട്ടാണ് എന്ന് കളി അറിയുന്നവരോട് ചോദിക്കുന്നത് അവരെ പരിഹസിക്കുന്നതിന് തുല്യമാണ്. 90 മിനുട്ടാണ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഔദ്യോഗിക സമയം. ചിലപ്പോള്‍ ഇഞ്ച്വറി സമയമുണ്ടാവും. അത് ശരാശരി അഞ്ച് മിനുട്ട്. ഇനി നോക്കൗട്ട് മല്‍സരമാണെങ്കിലോ..?  90 മിനുട്ട്  മല്‍സരം സമനിലയിലാണെങ്കില്‍ 30 മിനുട്ട് അധികസമയം അനുവദിക്കും. അപ്പോഴും സമനിലയാണെങ്കില്‍ ഷൂട്ടൗട്ട്. അവിടെയും റിസല്‍ട്ട് വന്നിട്ടില്ലെങ്കില്‍ സഡന്‍ഡെത്ത് വരും. അങ്ങനെയാണ് മല്‍സരത്തില്‍ തീരുമാനമുണ്ടാവുക.  സമനിലയും അധികസമയവും ഷൂട്ടൗട്ടും പിന്നെ ഡസന്‍ഡെത്തുമെല്ലാം ചേരുമ്പോള്‍ തന്നെ 140 മിനുട്ട്. അതായത്-രണ്ടര മണിക്കൂര്‍. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ചരിത്രം നോക്കിയാല്‍ രണ്ട് വലിയ മല്‍സരങ്ങളുണ്ട്. ഒരു മല്‍സരം ദീര്‍ഘിച്ചത് മൂന്നര മണിക്കൂറോളം.  മറ്റൊരു മല്‍സരം ദീര്‍ഘിച്ചത് 178 ദിവസം. ആ കഥകളാണ് പറയാന്‍ പോവുന്നത്- കേള്‍ക്കാന്‍ റെഡിയല്ലേ...

കളിയോട് കളി

രണ്ടാം ലോക മഹായുദ്ധമെന്ന് കേട്ടാല്‍ നമ്മുടെ മുന്നിലേക്ക് വരുന്ന രണ്ട് നഗരങ്ങള്‍ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയുമല്ലേ... പക്ഷേ യുദ്ധകാലത്ത് ഫുട്‌ബോള്‍ പ്രേമികളെല്ലാം വലിയ വേദനയിലായിരുന്നു-കളികളെല്ലാം  ഉപേക്ഷിക്കപ്പെട്ട സമയം.  പല മൈതാനങ്ങളും യുദ്ധ വേദികളായ കാഴ്ച്ച. 1945 ലായിരുന്നല്ലോ യുദ്ധത്തിന് വിരാമമായത്. അതോടെ കളിമുറ്റങ്ങളും ഉണര്‍ന്നു. 1946  മാര്‍ച്ച് 30ന്  ഇംഗ്ലണ്ടിലെ സ്‌റ്റേക്ക്‌പോര്‍ട്ടിലുള്ള വലിയ റഗ്ബി മൈതാനമായ എഡ്ഗിലി പാര്‍ക്കില്‍  അക്കാലത്തെ രണ്ട് പ്രമുഖ ഇംഗ്ലീഷ് ക്ലബുകള്‍ ഏറ്റുമുട്ടി. ആതിഥേയരായ സ്റ്റോക്ക് പോര്‍ട്ട് കൗണ്ടിയും ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സും.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായിരുന്നില്ല കെട്ടോ. സെക്കന്‍ഡ് ഡിവിഷനുമല്ല. മൂന്നാം ഡിവിഷന്‍ പോരാട്ടം. പക്ഷേ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഇവര്‍ തമ്മിലുള്ള ആദ്യ പാദ പോരാട്ടം 2-2 ലായിരുന്നു. ഏത് വിധേനയും വിജയിയെ കണ്ടെത്താന്‍ നടന്ന രണ്ടാം പാദം 90 മിനുട്ട് പിന്നിട്ടപ്പോഴും  2-2 ല്‍ തന്നെ. അതോടെ റഫറി 30 മിനുട്ട് എക്‌സ്ട്രാ സമയം അനുവദിച്ചു. ആ സമയത്തും സമനില. അക്കാലത്ത് ഇംഗ്ലണ്ടില്‍ മാത്രം നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കമായിരുന്നു ജയിക്കും വരെ കളി തുടരുക എന്നത്. അതായത്  കളി അനിശ്ചിതമായി തുടരും. ആരാണോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്, അവര്‍ വിജയിക്കും. പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ട ഗോള്‍ഡന്‍ ഗോള്‍ ശൈലി പോലെ. അങ്ങനെ കളി തുടര്‍ന്നു. ആകാശത്ത് നിന്ന്് സൂര്യന്‍ മറയാന്‍ തുടങ്ങി. അപ്പോഴും ഗോളില്ല. 173- ാം മിനുട്ടില്‍ സ്‌റ്റോക്ക് പോര്‍ട്ട് സിറ്റിയുടെ  ലെസ് കോക്കര്‍ പന്ത് പ്രതിയോഗികളുടെ വലയില്‍ എത്തിച്ചിരുന്നു. അവര്‍ ആഘോഷവും തുടങ്ങങിയപ്പോഴതാ റഫറി പറയുന്നു കളിക്കാരന്‍ ഓഫ് സൈഡാണെന്ന്. ഫ്‌ളഡ്‌ലിറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍  സന്ധ്യയായപ്പോള്‍ കളി നിര്‍ത്തി. അന്ന് തന്നെ മറ്റൊരു റിപ്ലേ പോരാട്ടത്തിന് തീരുമാനമായി. എവിടെ കളി നടക്കണമെന്നതിന് ടോസിട്ടു. അതില്‍ ഭാഗ്യം  ഡോണ്‍കാസ്റ്ററിനായിരുന്നു. അങ്ങനെ മൂന്നാം പാദം. അതില്‍ നാല് ഗോളിന് ഡോണ്‍കാസ്റ്റര്‍ അനായാസം ജയിച്ചു. അപ്പോഴേക്കും മല്‍സരം പിന്നിട്ട സമയം കൂട്ടുകാര്‍ ഓര്‍ത്തുനോക്കു.... 3 മണിക്കൂര്‍ 23 മിനുട്ട്...! ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ സമയം ചെലവഴിച്ച ഒരു മല്‍സരം ഇന്നുമില്ല...
ഇതോടൊപ്പം നമ്മുടെ കേരളത്തിലെ രസമുള്ള അനുഭവം പറയട്ടെ. ഇവിടെ മുമ്പ് പ്രമുഖ ടീമുകളുടെ മല്‍സരങ്ങള്‍ പലപ്പോഴും സമനിലകളായി മാറാറുണ്ടായിരുന്നു. അത് സംഘാടകരുടെ വേലയായിരുന്നുട്ടോ..... സംഘാടകര്‍ റഫറിമാരെ സ്വാധീനിക്കും. പ്രമുഖരുടെ പോരാട്ടമാവുമ്പോള്‍ കാണികള്‍ നിറഞ്ഞെത്തും. ആദ്യ മല്‍സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ അടുത്ത ദിവസം ഇതേ മല്‍സരം നടത്തും. അന്നും കാണികള്‍ നിറഞ്ഞെത്തും. അങ്ങനെ സംഘാടകര്‍ക്ക്് കാശുണ്ടാക്കാം. ഈ കളി കച്ചവടത്തില്‍ കളിക്കാര്‍ക്കും റഫറിക്കും കമ്മീഷന്‍ നല്‍കിയിരുന്നൂട്ടോ.....

ആദ്യപകുതി 2019 ല്‍, രണ്ടാം പകുതി 2020 ല്‍

ഇനി ഏറ്റവുമധികം ദിവസമെടുത്ത മല്‍സരമാണ്....ആ ചരിത്രം നമുക്ക് അരികിലാണ് കെട്ടോ.... ഈ കോവിഡ് കാലത്ത്. സ്പാനിഷ് ലാലീഗ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാം ചാടിയെഴുന്നേല്‍ക്കില്ലേ. അവിടെ മെസിയുണ്ട്, കരീം ബെന്‍സേമയുണ്ട്, ഈഡന്‍ ഹസാര്‍ഡുണ്ട്... അങ്ങനെ എല്ലാവരും ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന വലിയ ലീഗ്. ലാലീഗയുടെ സെക്കന്‍ഡ് ഡിവിഷനിലും സൂപ്പര്‍ താരങ്ങളുണ്ട്. ഗംഭീര അങ്കങ്ങള്‍ നടക്കാറുണ്ട്. 2019 ഡിസംബര്‍ 15ന് ലാലീഗ സെക്കന്‍ഡ് ഡിവിഷനില്‍  വലിയ മല്‍സരം. ആല്‍ബെസറ്റോ എന്ന ക്ലബും റയോ വലിസാനോ എന്ന ക്ലബും നേര്‍ക്കുനേര്‍. വലിസാനോയുടെ മൈതാനത്തായിരുന്നു അങ്കം. സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം. കളി തുടങ്ങി അല്‍പ്പം കഴിയുന്നതിന് മുമ്പ് തന്നെ വലിസാനോ ഫാന്‍സ് ബഹളം തുടങ്ങി. ആല്‍ബെസറ്റോ നിരയില്‍ കളിക്കുന്ന ഉക്രൈനിയന്‍ താരം  റോമന്‍ സോസുലിക്കെതിരെയായിരുന്നു ബഹളം. റോമന്‍ വലത് പക്ഷ തീവ്രവാദിയാണെന്നും അദ്ദേഹം  നാസി അനുകൂലിയാണെന്നുമെല്ലാമുളള മുദ്രാവാക്യങ്ങളുമായി  സ്‌റ്റേഡിയത്തില്‍ ഒന്നടങ്കം വലിയ ബഹളം. റോമന്‍ മുമ്പ് വലിസാനോക്ക് കളിച്ച താരമായതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ആരാധകര്‍ക്ക്് വ്യക്തമായ ചിത്രമുണ്ടായിരുന്നു. ബഹളം തുടരുന്നതിനിടെ റഫറി ആദ്യ പകുതി അവസാനിപ്പിച്ചു. ആരാധകരോട് അടങ്ങാനും റഫറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഒരു തരത്തിലും ആരാധകര്‍ വഴങ്ങിയില്ല. അങ്ങനെ മല്‍സരം ആദ്യ പകുതിയില്‍ അവസാനിപ്പിക്കാന്‍ റഫറി തീരുമാനിച്ചു. ആ സമയത്ത്് മല്‍സരത്തില്‍ ആരും സ്‌ക്കോര്‍ ചെയ്തിരുന്നില്ല. അതിനിടെ ആല്‍ബെസറ്റോയുടെ എഡ്ഡി ഇസ്രാഫിലോവ് ചുവപ്പ് കാര്‍ഡില്‍ പുറത്താവുകയും ചെയ്തിരുന്നു.

രണ്ടാം പകുതി എന്ന് നടത്താനാവുമെന്ന ആശയകുഴപ്പത്തില്‍ നില്‍ക്കവെയാണ് കോവിഡ് എന്ന മഹാമാരി വന്നത്. തുടര്‍ന്ന് ലോക്ഡൗണും പ്രഖ്യാപിക്കപ്പെട്ടു. കളികളെല്ലാം അവസാനിപ്പിക്കാനും തീരുമാനിച്ചതോടെ സെക്കന്‍ഡ് ഡിവിഷനിലെ ഈ പോരാട്ടം  അപൂര്‍ണമായി നിന്നു. കോവിഡില്‍ മല്‍സരങ്ങള്‍ നീണ്ട് പോയി. ഒടുവില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും കാണികളില്ലാതെ ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം നടത്തിയത് ഈ മല്‍സരമായിരുന്നു. അതായത് രണ്ടാം പകുതി. 2020 ജൂണ്‍ ഒമ്പതിനായിരുന്നു പോരാട്ടം. 45 മിനുട്ട്  മാത്രമായി അങ്കം തുടര്‍ന്നപ്പോള്‍  ആല്‍ബെസറ്റോ നിരയില്‍ പത്ത് പേര്‍ മാത്രം. ഗ്യാലറി ശൂന്യമായത് കൊണ്ട് ബഹളമില്ല. ലൂയിസ് അഡ്വിന്‍സുല നേടിയ ഗോളില്‍ വലിസാനോ ജയിച്ചു കയറിയപ്പോള്‍ പിറന്നത് വലിയ ചരിത്രം.
178 ദിവസം കൊണ്ടാണ് ഈ മല്‍സരം പൂര്‍ണമായത്. ഇങ്ങനെ ഒരു മല്‍സരവും ചരിത്രത്തില്‍ ഇല്ല.

കമാൽ വരദൂർ 🖋️

Sunday, June 21, 2020

"ബ്രസീല്‍ കരഞ്ഞ ആ രാത്രി" |കഥ-1| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



കൂട്ടുകാരേ,
ഒരു പന്ത് നിങ്ങള്‍ തട്ടിയാല്‍ എത് എത്ര ദൂരം പോവും...? അത് നിങ്ങളുടെ തട്ടലിന്റെ ശക്തി പോലെയിരിക്കുമല്ലേ.... അതേ, ഫുട്‌ബോളിന് അതിര്‍ത്തിയില്ല. ദൂരെ, ദൂരെ, വേഗ വേഗത്തില്‍ അത് പോവും. 6000 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യത്തിലുടെ സഞ്ചരിച്ചാല്‍ കഥകള്‍ക്ക് പഞ്ഞമില്ല. ഓരോ മല്‍സരവും ഓരോ കഥയല്ലേ... മല്‍സരങ്ങള്‍, അതിന്റെ ഒരുക്കം, വിജയം അല്ലെങ്കില്‍ തോല്‍വി-എല്ലാം നല്ല കഥകളാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട, കേട്ടപ്പോള്‍ കരഞ്ഞ് പോയ ഒരു കഥയില്‍ തുടങ്ങട്ടെ... അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും. ഈ കഥ നടന്ന സ്ഥലവും വ്യക്തിയുടെ വീടും ഞാന്‍ സന്ദര്‍ശിച്ചതാണ്. കഥ കേള്‍ക്കാന്‍ റെഡിയല്ലേ....

ബ്രസീല്‍ എന്ന് കേട്ടാല്‍ അത് ഫുട്‌ബോളാണല്ലോ...? നമ്മുടെ ഇന്ത്യയെക്കാള്‍ വലിയ രാജ്യം. വിസ്തീര്‍ണത്തില്‍ ഇന്ത്യ ഏഴാമതാണെങ്കില്‍ ബ്രസീല്‍ അഞ്ചാമതാണ്. നമ്മുടെ രാജ്യം പോലെ തന്നെ പ്രകൃതിരമണീയമായ രാജ്യം. മലകളും കുന്നുകളും താഴ്‌വരകളും പുഴകളുമെല്ലാമായി അടിപൊളി. ആ വലിയ രാജ്യത്തിലുടെ സഞ്ചരിച്ചാല്‍ എവിടെയും കാണാം നല്ല ഗ്രൗണ്ടുകള്‍. എല്ലാവരും കളിക്കുന്നത് ഫുട്‌ബോള്‍. വിഖ്യാത നഗരങ്ങള്‍ പലതുമുണ്ട് കെട്ടോ ബ്രസീലില്‍. സാവോപോളോ അതി വലിയ പട്ടണമാണ്. ബ്രസീലിയ രാജ്യത്തിന്റെ ആസ്ഥാനമാണ്. പക്ഷേ നമ്മള്‍ പോവുന്നത് റിയോഡി ജനീറോയിലേക്കാണ്.

അവിടെ വിഖ്യാതമായ ഒരു മൈതാനമുണ്ട്- അറിയില്ലേ- മരക്കാന.... ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമായില്ലേ നിങ്ങള്‍ക്ക്.... ലോകത്ത് ഏത് ഫുട്‌ബോള്‍ താരവും കളിക്കാന്‍ കൊതിക്കുന്ന മൈതാനം. ഞങ്ങള്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരുടെ വലിയ സ്വപ്‌നവും അവിടെ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്യലാണ്. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യാവാനാണ് കെട്ടോ- 2014 ലെ ലോകകപ്പിലും 2016 ലെ റിയോ ഒളിംപിക്‌സിലുമായി നിരവധി തവണ മരക്കാനയില്‍ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ലോകകപ്പിന്റെ ചരിത്രമെല്ലാം കൂട്ടുകാര്‍ക്ക് പരിചയമുള്ളതാണല്ലോ. 1930 ലായിരുന്നു ആദ്യ ലോകകപ്പ്-അതങ്ങ് ഉറുഗ്വേയില്‍. നാല് വര്‍ഷത്തിന് ശേഷം 1934 ല്‍ ഇറ്റലിയിലെത്തി ലോകകപ്പ്. വീണ്ടും നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് നടന്നത് 1938 ല്‍ ഫ്രാന്‍സില്‍. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്ന കഥ നാലാം ലോകകപ്പിലേതാണ്. 1950 ല്‍ ബ്രസീല്‍ ആതിഥേയരായ ആദ്യ ലോകകപ്പ്. 2014 ലെ ലോകകപ്പിന് പോയപ്പോള്‍ സാവോപോളോ നഗരത്തില്‍ വെച്ച് ഒരാളെ പരിചയപ്പെട്ടു. കരീസോ മസോക്ക എന്നായിരുന്നു പേര്. സാവോപോളോ നഗരത്തിലെ പൗലിസ്റ്റ അവന്യൂവിലെ 21-ാം സ്ട്രീറ്റില്‍ പുസ്തക വില്‍പ്പനക്കാരന്‍. കടുത്ത ഫുട്‌ബോള്‍ പ്രേമി. അദ്ദേഹത്തിന്റെ പിതാവ് ഉബാതേ മസോക്ക.  1950 ലെ ലോകകപ്പ് ഫൈനല്‍  നേരില്‍ കാണാന്‍ ജീവിതത്തിലെ മൊത്തം സമ്പാദ്യവുമായി സാവോപോളോയില്‍ നിന്നും 400 കീലോമീറ്റര്‍ അകലെയുള്ള റിയോയിലേക്ക് പിതാവ് പോവുന്നു. പിറ്റേ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പിതാവ് തിരികെ വന്ന കാഴ്ച്ചയാണ് കരീസോ പറഞ്ഞത്.  അദ്ദേഹം പറഞ്ഞ കഥ കേട്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.

നേരത്തെ ഞാന്‍ പറഞ്ഞില്ലേ, ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലുകാര്‍ക്കത് ജീവനാണ്. എന്നും അടിപൊളി ടീമാണ് ബ്രസീല്‍. കളിക്കാരോട് ജനത്തിനെല്ലാം വലിയ ആരാധനയാണ്. ഫുട്‌ബോളിനെ ഇത്രമാത്രം സ്‌നേഹിച്ചിട്ടും നമുക്കെന്താ ലോകകപ്പ് ഒരിക്കല്‍ പോലും ലഭിക്കാത്തത് എന്ന വലിയ ചോദ്യം എല്ലാ ബ്രസീലുാര്‍ക്കുമുണ്ടായിരുന്നു. ആദ്യ ലോകപ്പ് ഉറുഗ്വേക്കാര്‍ റാഞ്ചി. അത് സഹിക്കാനാവുമായിരുന്നില്ല ബ്രസീലുകാര്‍ക്ക്. കാരണം ഉറുഗ്വേ അവരുടെ അയല്‍ക്കാരാണ്. കൊച്ചുരാജ്യവും. അവര്‍ ലോകകപ്പ് നേടിയെങ്കില്‍ എന്ത് കൊണ്ട് നമുക്കത് പാടില്ല എന്ന ചോദ്യം എല്ലാ ബ്രസീലുകാര്‍ക്കുമുണ്ടായിരുന്നു. അതിനവരേ കുറ്റം പറയാനുമാവില്ല. കാരണം അത്ര മാത്രം അവര്‍ കാല്‍പ്പന്തിനെ സ്‌നേഹിച്ചിരുന്നുട്ടോ...
50 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്. എല്ലാവരും മതിമറന്നു. ലോകകപ്പ് നേരില്‍ കാണാമല്ലോ. അവരുടെ പ്രാര്‍ത്ഥന പോലെ സ്വന്തം ടീം ഫൈനലില്‍. എതിരാളികളോ ബദ്ധ വൈരികളായ ഉറുഗ്വേ. 1950 ജൂലൈ 16ന് ഫൈനല്‍. അത് മരക്കാനയില്‍. ഒരു ലക്ഷമാളുകള്‍ക്ക്് അവിടെ ഇരിപ്പിടമുണ്ട്. പക്ഷേ എത്തിയത് രണ്ട് ലക്ഷം പേര്‍. ഓര്‍ത്തുനോക്കു, ഇത്തരത്തിലൊരു അവസ്ഥ. മൈതാനത്തിന്റെ ടച്ച്് ലൈന്‍ വരെ ആളുകള്‍. ചരിത്രത്തില്‍  തന്നെ ഏറ്റവും വലിയ കാണികള്‍. എവിടെയും സാംബാതാളം. എല്ലാവരും അണിഞ്ഞത് മഞ്ഞക്കുപ്പായം. സ്‌റ്റേഡിയത്തിന് പുറത്തും ലക്ഷകണക്കിനാളുകള്‍. കൂട്ടുകാരേ, ഇന്നുള്ളത് പോലെ വലിയ ടെലിവിഷന്‍ സ്‌ക്രീന്‍ ഒന്നും അന്നില്ല. സ്‌റ്റേഡിയത്തിന് പുറത്ത് തിങ്ങിനിറഞ്ഞവരുടെ പ്രതീക്ഷ ഗ്യാലറികളിലെ ആരവങ്ങള്‍ മാത്രമായിരുന്നു. ആരവങ്ങള്‍ ഉയര്‍ന്നാല്‍ അത് ഗോളാണെന്ന് അവര്‍ തിരിച്ചറിയും.  മല്‍സരം തുടങ്ങുന്നതിന് മുമ്പ് ചെറുതായി ചാറ്റല്‍ മഴ പെയ്തു. നമ്മളെ പോലെ തന്നെ വലിയ വിശ്വാസികളാണ് ബ്രസീലുകാര്‍. ചാറ്റല്‍ മഴ ശുഭലക്ഷണമാണെന്ന് എല്ലാ ബ്രസീലുകാരും കരുതി. കളി തുടങ്ങി. ബ്രസീലിന് അവസരങ്ങളുടെ പെരുമഴ. ഗോള്‍ മാത്രമില്ല. ആദ്യ പകുതിയില്‍ 0-0. രണ്ടാം പകുതി ആരംഭിച്ചതും ബ്രസീല്‍ മുന്നിലെത്തി. ഫ്രൈക്ക എന്ന മധ്യനിരക്കാരനായിരുന്നു സ്‌ക്കോറര്‍. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഗ്യാലറിയിലും ഗ്യാലറിക്ക്് പുറത്തും എല്ലാവരും കെട്ടിപ്പിടിച്ചു. ആ ഗോള്‍ പക്ഷേ ഉറുഗ്വേയെ ഉണര്‍ത്തുകയാണ് ചെയ്തത്. ജുവാന്‍ ആല്‍ബെര്‍ട്ടോ ഷിയാഫിനോ വഴി അധികം താമസിയാതെ ഉറുഗ്വേ ഒപ്പമെത്തി. പക്ഷേ ആ ഗോളില്‍ ഒരു കൈയ്യടി പോലുമുണ്ടായില്ല. കാരണം സ്‌റ്റേഡിയത്തിലെ രണ്ട് ലക്ഷവും ബ്രസീലുകാരായിരുന്നു. അവര്‍ക്ക് വലിയ ഷോക്കായിരുന്നു ആ സമനില ഗോള്‍. പിന്നെ മൈതാനമെന്നത് ശ്മശാനം പോലെയായിരുന്നു. ബ്രസീലുകാര്‍ തളര്‍ന്നു. അവസരം കാത്തിരുന്ന ഉറുഗ്വേയുടെ സൂപ്പര്‍ താരം ഗിഗിയ ഓടിക്കയറി. ബ്രസീലിന്റെ ഗോള്‍ക്കീപ്പര്‍ മോസിര്‍ ബാര്‍ബോസ മുന്നോട്ട് വന്നു. ഗോള്‍ക്കീപ്പര്‍ക്കും പോസ്റ്റിനും ഇടയിലുടെ ഗിഗിയ പന്ത് വലയിലാക്കിയപ്പോള്‍ ഉറുഗ്വേക്ക് ലീഡ്.... മല്‍സരം അവസാനിക്കാന്‍ 11 മിനുട്ട് മാത്രം ബാക്കി. സ്‌റ്റേഡിയത്തില്‍ ഒരു കുട്ടി പോലും മിണ്ടുന്നില്ല. എല്ലാവരും കരയുകയായിരുന്നു. റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങങിയപ്പോള്‍ ഉറുഗ്വേക്കാര്‍ തുള്ളിച്ചാടി. രണ്ട് ലക്ഷം ബ്രസീലുകാരും ഒന്നും മിണ്ടാതെ സ്‌റ്റേഡിയം വിട്ടു. എല്ലാ കടകളും അടച്ചു. ബാറുകള്‍ പൂട്ടി. പൊട്ടിക്കരയുന്ന ബ്രസീലുകാരായിരുന്നു എങ്ങും. സ്വന്തം മൈതാനത്ത്, ബദ്ധ വൈരികളായ അയല്‍ക്കാരോട് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുകയെന്നത് ഒരു ബ്രസീലുകാരനും ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പിന്നീട് അഞ്ച് തവണ ബ്രസീല്‍ ലോകകപ്പ് നേടിയല്ലോ. കൂട്ടുകാര്‍ക്കറിയില്ലേ പെലെ, ഗാരിഞ്ച, ദീദി, വാവ, റൊണാള്‍ഡോ തുടങ്ങിയവരെയെല്ലാം. എല്ലാവരും  ലോകകപ്പ് നേടിയവര്‍. പക്ഷേ ഒരു ബ്രസീലുകാരനോട് ചോദിച്ചാല്‍ ഈ അഞ്ച് നേട്ടത്തേക്കാള്‍ അവന്റെ അഭിമാനത്തെ സാരമായി ബാധിച്ചത് 50 ലെ ആ ഫൈനല്‍ തോല്‍വിയാണ്. ഇപ്പോഴും ആ തോല്‍വിയോര്‍ത്ത് അവര്‍ കരയാറുണ്ട്.
അന്ന് പൊട്ടിക്കരഞ്ഞ ബ്രസീലുകാരില്‍ ഒരാളായിരുന്നു  മുകളില്‍ പറഞ്ഞ കരീസോയുടെ പിതാവ് ഉബാതേ മസോക്ക. അദ്ദേഹം അടുത്ത ദിവസമാണ് റിയോയില്‍ നിന്നും സാവോപോളോയിലെത്തിയത്. മധുരവുമായി തിരികെ വരുന്ന പിതാവിനെയും കാത്ത് കരീസോ കാത്തു നിന്നിരുന്നു. പക്ഷേ പിതാവ് ഒന്നും മിണ്ടാതെ സ്വന്തം ചെറിയ മുറിയില്‍ കയറി. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. ഹൃദയാഘാതത്തില്‍ അദ്ദേഹം മരിച്ചു. ആ സംഭവത്തിന് ശേഷം ഓരോ ജൂലൈ 16 ഉം കരീസോക്ക് വേദനയാണ്.....
ലോക ഫുട്‌ബോളില്‍ ഏറ്റവും വലിയ വേദനാ മല്‍സരം ഇതായിരുന്നു. കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കൂടെ പറയട്ടെ. 2014 ലെ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ഏഴ് ഗോളിന് ജര്‍മനിയോട് തോറ്റതും വലിയ കഥയാണ്. ആ മല്‍സരം ഞാന്‍ നേരില്‍ കണ്ടത്. ആ കഥയുടെ വൈകാതെ പറയാട്ടോ...... 

കമാൽ വരദൂർ 🖋️


കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ "




2018 JUNE 15
റഷ്യ യിൽ നടന്ന  വേൾഡ്കപ്പിന്റെ ആദ്യ മൽസരം നടന്നിട്ട്  ഇന്നേക്ക്‌ 2 വർഷം തികയുന്നു. ഇൗ രണ്ടു വർഷങ്ങളുടെ ഇടവേളയിൽ ആണ് ആനപ്പറമ്പിലെ വേൾഡ് കപ്പ് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളും  ഷൂട്ടിങ്ങും നടന്നത് . സിനിമയുടെ POST PRODUCTION ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് .   ഇൗ കോവിഡ് കാലം  കഴിഞ്ഞു തീയേറ്ററുകളിൽ തുറക്കുമ്പോൾ ഇൗ കൊച്ചു സിനിമയും നിങ്ങളെ സന്തോഷിപ്പിക്കാൻ എത്തും.  ഫുട്ബോളും ഫാന്റസിയും ചേർന്നുള്ള രസക്കൂട്ടാണ് ഇൗ സിനിമ നിറയെ. ആന്റണി വർഗീസും ( നിങ്ങളുടെ സ്വന്തം പെപ്പെ ) , ബാലു വർഗീസും ലൂക്മാനും , ടീ ജീ രവിയും ,  ഐ എം വിജയനും , ജോപോൾ അഞ്ചേരിയും കൂടെ ഒരു കൂട്ടം കുട്ടികളും കൂടാതെ കുറച്ച്  സർപ്രൈസുകളും നിങ്ങൾക്കായി കാത്തിരിക്കുന്നു . 

സിനിമയുടെ പ്രമോഷൻ ഭാഗമായി പ്രശസ്ത  സ്പോർട്സ് ലേഖകനും ,  എഴുത്തുകാരനും ചന്ദ്രിക പത്രത്തിന്റെ ചീഫ് എഡിറ്ററുമായ   കമാൽ വരദൂർ എഴുതുന്ന  " കാൽപന്തിനെ 101 കഥകൾ "  നിങ്ങൾക്കുവേണ്ടി ഒരുങ്ങുകയാണ് . കേരളത്തിലെ ഫുട്ബാളിന്റെ  പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മ സൗത്ത്സോക്കേഴ്സ് ലൂടെയും  @aanapparambileworldcup എന്ന ഫേസ്ബുക്ക് & ഇൻസ്റ്റ പേജുകളിൽ കൂടിയും  ഇൗ കൊച്ചു കഥകൾ നിങ്ങൾക്ക് വായിക്കാം . 
കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ " 

നിഖിൽ പ്രേംരാജ് ,(ഡയറക്ടർ -ആനപ്പറമ്പിലെ വേൾഡ് കപ്പ്)

Coming soon ...

Monday, June 15, 2020

സെക്കന്റ്‌ ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.



ഒരിടവേളക്ക് ശേഷം സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പുനരാംഭിക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ.എട്ടു ടീമുകൾ പങ്കെടുക്കുന്ന നോകൗട്ട് ടൂർണമെന്റിനാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ഐ ലീഗ്,  ഐ എസ് എൽ ടീമുകളുടെ റിസർവ് ടീമുകളെ ഒഴിവാക്കി മറ്റു പ്രൊഫെഷണൽ ടീമുകളാണ് മത്സരിക്കുന്നതത്രെ. ലഭ്യമായ വിവരങ്ങൾ അനുസരിച് ഗ്രൂപ്പ്‌ എയിൽ നിന്ന് ഗർവാൾ എഫ്‌സി, ലോൺസ്റ്റർ കശ്മീർ എഫ്‌സി, രാജസ്ഥാൻ എഫ്സി എന്നിവരും ഗ്രൂപ്പ്‌ ബിയിൽ നിന്ന് മുഹമ്മദൻസ്, ഭവാനിപുർ എഫ്സി എന്നിവരും ഗ്രൂപ്പ് സിയിൽ നിന്ന് എഫ് സി കേരള, അര എഫ്‌സി,  ബാംഗ്ലൂർ യുണൈറ്റഡ് എന്നിവരും മത്സരിക്കും.

 ജേതാവിന് അടുത്ത വർഷത്തെ ഐ ലീഗ് എൻട്രിയാണ് ലഭിക്കുക. എന്തായാലും ഒരിടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫുട്‍ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കേരളത്തിന്റെ പ്രതിനിധികളായി എഫ്‌സി കേരളയും മത്സരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ വിഷയമാണ്.മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ അടുത്ത സീസണിൽ ഗോകുലത്തിനോടൊപ്പം എഫ് സി കേരളയും ഐ ലീഗിൽ പന്തു തട്ടുമെന്ന് പ്രത്യാശിക്കാം. 

നോകൗട്ട് ടൂർണമെന്റ് ആയതു കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ചെമ്പടയുടെ ആരാധകർ വിശ്വസിക്കുന്നത്. പൊതുവായ ഒരു വേദിയാകും മത്സരത്തിന് തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർത്താകുറിപ്പായി പുറത്തു വിടുമെന്നാണ് കരുതുന്നത്.

Monday, April 13, 2020

നമ്പർ 03 | ഐ എം വിജയൻ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


കേരളത്തിന്റെ കറുത്തമുത്ത്.. കൊൽക്കത്തയുടെ കാലാ  ഹിരൺ.. വേറെ വിശേഷണങ്ങൾ ആവശ്യമില്ല. ഐനിവളപ്പിൽ മണി വിജയൻ എന്ന ഇന്ത്യൻ ഇതിഹാസത്തെ പരിചയപ്പെടുത്താൻ. ആധുനിക ഇന്ത്യൻ ഫുട്‍ബോളിന്റെ മുഖം ഒരുകാലത്ത് ഐ എം വിജയനിലൂടെയായിരുന്നു.തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒരു സോഡാ വില്പനക്കാരനിൽ നിന്ന് ഇന്ത്യയിലെ ഓരോ സ്റ്റേഡിയങ്ങളും അടക്കിവാണ ഈ കൽപ്പന്തിന്റെ രാജാവിന്റെ കഥ ഒരു സിനിമയേക്കാൾ ആവേശം നൽകുന്നതാണ്.കഷ്ട്ടപ്പാടിന്റെ ഗ്രൗണ്ടിൽ പൊരുതിനേടിയ ഈ ഇതിഹാസതാരത്തിന്റെ കഥ ഓരോ ഫുട്ബോൾ ആരാധകന്റെയും സിരകളിൽ ആവേശത്തിരമാല തീർക്കുന്നതാണ്.പന്തു തട്ടാൻ തുടങ്ങിയ കാലം മുതൽ ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ വിജയേട്ടൻ കീഴടക്കാത്ത ഗ്രൗണ്ടുകൾ ഇല്ല.തൃശൂർ നഗരത്തിൽ ജനിച്ചു വളർന്നു ഐ എം വിജയൻ  സി എം എസ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്.  അടുത്തകാലത്ത് കളി നിർത്തുന്നത് വരെ സെവൻസ് ഗ്രൗണ്ടുകളിൽ മിന്നൽ പിണരുകൾ തീർക്കുന്ന ഈ യോദ്ധാവിന്റെ കളി ശ്രദ്ധയിൽ പെട്ട  കേരള പോലീസ് മേധാവി എം കെ ജേക്കബ് പതിനേഴാം വയസ്സിൽ അദ്ദേഹത്തെ  എത്തിച്ചത് കേരള പോലീസിന്റെ ജേഴ്സിയിൽ. അവിടുന്നങ്ങോട്ട് കാൽപ്പന്ത് കൊണ്ടൊരു അശ്വമേധമായിരുന്നു. 1987 ൽ കേരളപോലീസിൽ എത്തിയ അദ്ദേഹം പിന്നീട്  മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ,  പഞ്ചാബിലെ ജെ സി ടി മിൽസ്, എഫ് സി കൊച്ചിൻ ചർച്ചിൽ ബ്രദേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2006ൽ കളി നിർത്തുന്നത് വരെ അദ്ദേഹം 250ഓളം ഗോളുകൾ വിവിധ ക്ലബുകൾക്ക് വേണ്ടി നേടിയിട്ടുണ്ട്.


1989ലാണ് അദ്ദേഹം നീലക്കടുവകളുടെ കുപ്പായത്തിൽ അരങ്ങേറുന്നത്. നെഹ്‌റു കപ്പ്, സാഫ് കപ്പ്, സാഫ് ഗെയിംസ്, പ്രീ ഒളിമ്പിക്സ്, പ്രീ വേൾഡ് കപ്പ് എന്നിങ്ങനെ നിരവധി ടൂർണമെന്റുകളിൽ അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ ഫോർവെർഡ് ലൈൻ കൂട്ടുകെട്ടായിരുന്നു ഐ എം വിജയനും ബൈച്ചുങ് ബൂട്ടിയയും. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12ആം സെക്കന്റിൽ നേടിയ ഗോളിൽ ഫിഫയുടെ റെക്കോർഡ് ബുക്കിലും ഈ കറുത്ത മുത്ത് ഇടംപിടിച്ചു. 2003ൽ ഇന്ത്യയിൽ വെച്ചു നടന്ന ആഫ്രോ - ഏഷ്യൻ ഗെയിംസിൽ ടോപ് സ്‌കോറർ ആയിത്തന്നെ അദ്ദേഹം അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു.




 ഇതിനിടയിൽ നാട്ടിലും മറുനാട്ടിലും  നടന്ന എണ്ണമറ്റ ടൂർണമെന്റുകളും അതിലെ നേട്ടങ്ങളും എണ്ണിയാലൊടുങ്ങില്ല.1995ൽ കോഴിക്കോട് വെച്ചു നടന്ന സിസ്സേർസ് കപ്പ്‌ ഫൈനലിൽ മലേഷ്യൻ ടീമായ പെർലിസിനെതിരെ ജെ സി ടിക്ക് വേണ്ടി നേടിയ സിസ്സർകിക്ക് എന്ന അക്രോബാറ്റിക് ഗോൾ മലയാളികളുടെ ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കുന്നതാണ്. മലേഷ്യയിൽ നിന്നും  തായ്‌ലൻഡിൽ നിന്നും കളിക്കാനുള്ള ഓഫറുകൾ വന്നെങ്കിലും ഈ ഇതിഹാസതാരം തന്റെ കരിയർ ചിലവഴിച്ചത് മുഴുവൻ ഇന്ത്യയിൽ തന്നെയാണ്.
ഇതിനിടയിൽ ബിസിനസിലേക്ക് കടന്നെങ്കിലും ഫുട്‍ബോളും സ്പോർട്സും മറക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. 2004ൽ ബോക്‌സർ എന്ന ബ്രാൻഡിൽ കായിക ഉപകരണ നിർമ്മാണ കമ്പനി ആരംഭിച്ചു.ഇന്ത്യയിലെ വിവിധ ക്ലബുകളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന അദ്ദേഹം കോച്ചിങ്ങിലും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.  2017ൽ അദ്ദേഹത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള യുവജന കായിക മന്ത്രാലയം ദേശീയ ഫുട്ബോൾ നിരീക്ഷകനായി നിയമിച്ചു. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2018ൽ തന്റെ സുഹൃത്തുക്കളുമായി ബിഗ് ഡാഡി എന്റർടൈൻമെന്റ് എന്നൊരു സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യം നിർമ്മിക്കുന്ന സിനിമയും ഫുട്ബോൾ പ്രമേയമായുള്ളതാണ്.

ഇന്ത്യയിലെ ഈ ഫുട്ബോൾ ഇതിഹാസത്തിനു അർജ്ജുന അവാർഡ് ലഭിച്ചെങ്കിലും എന്നോ ലഭിക്കേണ്ടിയിരുന്ന പത്മ പുരസ്‌കാരം ലഭിക്കാത്തതിൽ ഫുട്ബോൾ പ്രേമികൾ ഇന്നും അസ്വസ്ഥരാണ്. കേരള പോലീസിന്റെ ഭാഗമായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഏതൊരു പുരസ്കാരത്തെക്കാൾ വലുതാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ തങ്ങളുടെ മനസ്സിൽ നൽകിയ സ്ഥാനം. ഇന്നും പല ചാരിറ്റി മാച്ചുകൾക്കും ബൂട്ട് കെട്ടുന്നഅമ്പത് വയസ്സുകാരനായ ഈ  കാലാ ഹിരണിന്റെ കാലുകൾ നിന്നുള്ള  സ്കില്ലുകളും ഷോട്ടുകളും ഏതൊരു ഫുട്ബോൾ ആരാധകനെയും ത്രസിപ്പിക്കുന്നതാണ്.ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഫുട്ബോൾ സംബന്ധമായ എന്തിനും ഒഴിവാക്കാനാകാത്തൊരു വിഭവമാണ് ഐ എം വിജയൻ എന്ന കാല്പന്തിന്റെ രാജാവ്.അദ്ദേഹത്തിന്റെ ചാരിറ്റി മാച്ചുകളിലെ പ്രകടനം കണ്ടാൽ ചിലപ്പോൾ തോന്നും വയസ്സ് എന്നതൊക്കെ വെറും അക്കങ്ങൾ മാത്രമാണെന്ന്. അല്ലെങ്കിലും പ്രായം കൂടുമ്പോൾ വീഞ്ഞിന് വീര്യം കൂടുകയേയുള്ളൂ..
(ഒരുപക്ഷെ യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ ലോക ഫുട്ബോളർമാരുടെ നിരയിൽ വരുമായിരുന്ന ഒരൈറ്റം. പക്ഷെ ഒരു കണക്കിന് നന്നായി എന്ന് എനിക്ക് തോന്നും.. അഭിമാനിക്കാനും അഹങ്കരിക്കാനും ഞങ്ങൾക്കുമുണ്ടൊരു ഇതിഹാസം. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന ഒരു ഫോട്ടോ അവിചാരിതമായി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വിജയേട്ടൻ  പരിശീലത്തിനെത്തിയപ്പോൾ  എഫ് സി കേരളയുടെ ട്രയൽസ് കാണാനെത്തിയ എന്നെ ചേർന്ന് നിന്നെടുത്ത ഫോട്ടോ ആണ്.അഭിമാനിക്കുന്നു ആ നിമിഷത്തെയോർത്ത്..


സൗത്ത് സോക്കേഴ്സ് പ്രതിനിധികൾ 
അബ്ദുൾ റസാഖും ഷാസും ഐ എം വിജയനോടൊപ്പം 

ക്രിക്കറ്റ് താരങ്ങളെ ദൈവമായി ആരാധിക്കുന്ന യുവതലമുറയോട് ഒരു ഫുട്ബോൾ പ്രാന്തൻ എന്നുള്ള രീതിയിൽ പറയാനുള്ളത് ഇത്രമാത്രമാണ്. മണിമേടകളിലിരിക്കുന്ന ദൈവങ്ങളെക്കാൾ സാധാരണക്കാർക്കിടയിൽ നിൽക്കുന്ന ഐ എം വി  തന്നെയാണ് എനിക്ക് പ്രിയം.. അയാൾ മെസ്സിയോ റൊണാൾഡോയോ ഒന്നുമല്ലായിരിക്കും.. എന്നാൽ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാറാടിച്ച ഞങ്ങളുടെ കറുത്ത മുത്ത് തന്നെയാണ് എന്നും വിലപ്പെട്ടത്.)

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Tuesday, August 6, 2019

ബാംഗ്ലൂർ എഫ് സി യും ഗോകുലവും ചെന്നൈ സിറ്റി എഫ് സിയും മേയേഴ്സ് കപ്പിൽ പങ്കെടുക്കും


തിരുവനന്തപുരം   നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈ മാസം 25 മുതൽ  നടത്താൻ പോകുന്ന മേയേഴ്സ് കപ്പിൽ ഇന്ത്യയിലെ  പ്രമുഖ ടീമുകൾ പങ്കെടുക്കും. 23 വർഷമായി മുടങ്ങി കിടന്നിരുന്ന ടൂർണമെന്റിനാണ് ഇപ്പോൾ പുതിയൊരു തുടക്കം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ടീമുകൾ ഉൾപ്പെടുന്ന മത്സരങ്ങളുടെ ഫിക്സർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അനന്തപുരിയിലെയും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ഫുട്ബോൾ പ്രേമികൾക്ക് കാൽപ്പന്തു കളിയുടെ ഉത്സവം നേരിട്ട് കാണാൻ ഉള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഐ എസ് ൽ ഐ ലീഗ് ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഐ എസ് ൽ ചാമ്പ്യന്മാർ ആയ ബാംഗ്ലൂർ എഫ് സി, ഐ ലീഗ് ചാമ്പ്യന്മാർ ആയ ചെന്നൈ സിറ്റി എഫ് സി കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീം ഗോകുലം എഫ് സി, അനന്തപുരിയുടെ സ്വന്തം ടീം ആയ കോവളം എഫ് സി തുടങ്ങിയ ടീമുകൾ പങ്കെടുക്കും കൂടാതെ കേരളത്തിലെ ഡിപ്പാർട്മെന്റൽ ടീമുകൾ ആയ കെ എസ് ഇ ബി, കേരള പോലീസ്, ടൈറ്റാനിയം, എ ജി സ് കേരള, എസ് ബി ഐ കേരള തുടങ്ങിയ ടീമുകളും കോർപ്പറേഷൻ ഇലവനും ഇന്ത്യൻ നേവിയും മത്സരത്തിനുണ്ടാകും മാസങ്ങൾക്കു മുൻപ് തന്നെ ടൂർണമെന്റിന് വേണ്ടി നഗരസഭ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

MAYOR'S CUP FIXTURES
























സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

Labels

Followers