Tuesday, March 26, 2019

സർപ്രൈസുമായി കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് മിഡ്ഫീൽഡരെ ജംഷഡ്പൂരിൽ നിന്നും സ്വന്തമാക്കി


സ്പാനിഷ് മിഡ്ഫീൽഡർ ആർക്കെസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പ്രമുഖ ഓൺലൈൻ വെബ്സൈറ്റായ ഗോൾ.കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിന്റെ  മധ്യനിര താരമായിരുന്ന ആർക്കെസ് 18 കളികളിൽ നിന്നും 3 ഗോൾ നേടുകയും 2 ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Monday, March 25, 2019

റയൽ കാശ്മീരിന്റെ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ


ഐ ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായ ബിലാൽ ഖാനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ റയൽ കാശ്മീരിനായി 19 മത്സരങ്ങളിൽ വലകാത്ത ബിലാൽ ഉസൈൻ ഖാൻ 9 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു. 



വീരൻ ഡി സിൽവ ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്ത ശേഷം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്ന രണ്ടാമത്തെ താരമാണ് ബിലാൽ ഖാൻ. ഐഎസ്എൽ ക്ലബ്ബായ പൂനെ സിറ്റി താരമായിരുന്ന ബിലാൽ ഖാന്  ഐഎസ്എല്ലിൽ ഒരുത്തവണ പോലും ടീമാനായി കളിക്കാൻ കഴിഞ്ഞിരിക്കുന്നില്ല. ലോൺ അടിസ്ഥാനത്തിലാണ് താരം റയൽ കാശ്മീരിനായി കളിച്ചിരുന്നു. ഉത്തർപ്രദേശുക്കാരനായ ബിലാൽ 2017-18 സീസണിൽ ഗോകുലം കേരള എഫ്സിയുടെ താരമായിരുന്നു ബിലാൽ ഖാൻ. ചർച്ചിൽ ബ്രദേഴ്സ്, മുഹമ്മദൻസ്, ഹിന്ദുസ്ഥാൻ എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും ഈ 24കാരൻ ബൂട്ട് കെട്ടിയിട്ടുണ്ട്

ചൈനകപ്പ് കീരീടം ഉറുഗ്വേക്ക്


ചൈനകപ്പ് കീരീടം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി ലാറ്റിൻ അമേരിക്കൻ ശക്തികളായ ഉറുഗ്വായ്. ഫൈനലിൽ തായ്‌ലൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഉറുഗ്വായ് തോൽപ്പിച്ചത്. ക്രിസ്റ്റ്യൻ സ്റ്റുവാനി,  മാക്സിമിലിയാനോ ഗോമെസ്, പെറെരോ, വെസീനോ എന്നിവർ ഉറുഗ്വായ്ക്കു വേണ്ടി ഗോളുകൾ നേടി. ക്രിസ്റ്റ്യൻ സ്റ്റുവാനിയാണ് ടൂർണമെന്റിലെ താരം.

ഉറുഗ്വായ്,ചൈന, ഉസ്ബെക്കിസ്ഥാൻ, തായ്‌ലൻഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്

ഡക്കൻസ് നാസോണിന്റെ ഗോളടി മികവിൽ ഗോൾഡ് കപ്പിന് യോഗ്യത നേടി ഹെയ്തി



മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡക്കൻസ് നാസോണിന്റെ ഗോളടി മികവിൽ ഗോൾഡ് കപ്പിന് യോഗ്യത നേടി ഹെയ്തി. യോഗ്യത റൗണ്ടിൽ ഒന്നാമതായാണ് ഹെയ്തി ഗോൾഡ് കപ്പിന് യോഗ്യത ഉറപ്പിച്ചത്. ഡക്കൻസ് നാസോൺ യോഗ്യത റൗണ്ടിൽ ആറ് ഗോളുകൾക്കാണ് ഹെയ്തിക്കു വേണ്ടി അടിച്ചു കൂട്ടിയത്. നാസോൺ തന്നെയാണ് യോഗ്യത റൗണ്ടിലെ ടോപ് സ്കോററും.


ഇത് ഏഴാം തവണയാണ് ഹെയ്തി ഗോൾഡ് കപ്പിന് യോഗ്യത നേടുന്നത്.

Saturday, March 23, 2019

കുന്നമംഗലത്തെ രാഷ്ട്രീയക്കാർക്ക് താക്കീതുമായി ഫുട്ബോൾ പ്രേമികൾ.


കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് രാഷ്ട്രീയക്കാർക്ക് അന്ത്യശാസനവുമായി ഫുട്ബോൾ പ്രേമികൾ രംഗത്തെത്തിയത്.കാലാകാലങ്ങളായി കുന്നമംഗലം പുഴക്കൽ ബസാറിലെ യുവാക്കളുടെ ആവശ്യമാണ് പണ്ടാരപ്പറമ്പ് ഗ്രൗണ്ടും അവിടുത്തെ വികസനവും. ഏത് കക്ഷി അധികാരത്തിൽ എത്തിയാലും തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്നു എന്ന തിരിച്ചറിവാണ് ഈ കായിക പ്രേമികളെ പ്രധിഷേധത്തിലാക്കിയത്. പുഴക്കൽ ബസാറിലെ കായിക പ്രേമികൾ ഒന്നടങ്കം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ്. അതിന്റെ മുന്നോടിയായി സോഷ്യൽ മീഡിയയിലൂടെ പ്രചാരണവും ഫ്ലെക്സ് സ്ഥാപിക്കലും നടത്തിയിട്ടുണ്ട്.


തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോളെങ്കിലും തങ്ങളുടെ ആവശ്യം രാഷ്ട്രീയ ക്കാരുടെ മുന്നിൽ ഒരു പ്രധാന പ്രശ്നമായി അവതരിക്കുമെന്ന വിശ്വാസത്തിലാണ് ഇന്നാട്ടിലെ യുവാക്കൾ. പരസ്പരം പഴിചാരലും അവഗണനയുമല്ലാതെ ഒരു രാഷ്ട്രീയക്കാരും  തങ്ങളുടെ ആവശ്യത്തിന് നേരെ അനുഭാവപൂർവ്വമായ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമാണ് തങ്ങളെ ഈ രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറെടുപ്പിച്ചതെന്ന് പുഴക്കൽ ബസാറിലെ ഫുട്ബോൾ പ്രേമികൾ പറയുന്നു

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മെസ്സേജ് :-

കുന്നമംഗലത്തെ രാഷ്ട്രീയ പ്രവർത്തകരോട്,

എല്ലാ നാടിന്റെയും ഊർജ്ജം ആ നാട്ടിലെ യുവജനങ്ങളാണ്.നാടിന്റെ ഭാവിയും പ്രതീക്ഷയുമെല്ലാം അവരിലാണ്. ആ യുവജനങ്ങളുടെ ഒരു പ്രധാന ആവശ്യം നിങ്ങൾ രാഷ്ട്രീയക്കാർ തട്ടിക്കളിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. കുന്നമംഗലത്തെ പണ്ടാരപ്പറമ്പിൽ യുവജനങ്ങളുടെ കായിക സ്വപ്നങ്ങൾ പൂവണിയാൻ, ഇന്നാട്ടിൽ നിന്നും വളർന്നു വരുന്ന ഓരോ കായികതാരങ്ങളെയും കണ്ടെടുത്തത് വളർത്തിയെടുക്കാൻ, ഞങ്ങൾ  എല്ലാവർക്കുമായി ഒരു കളിക്കളം എന്നത് ഞങ്ങൾ ഓരോരുത്തരുടെയും സ്വപ്നമാണ്.നിങ്ങൾ രാഷ്ട്രീയക്കാർ അത് കാലാകാലങ്ങളായി തട്ടിക്കളിക്കുന്നു. ഇടതും വലതും നടുവും എല്ലാം കൂടി ഇന്നാട്ടിലെ യുവാക്കളുടെ കായിക സ്വപ്നങ്ങളെയാണ് കരിച്ചു കളയുന്നത്. 
ഇപ്പോൾ തിരഞ്ഞെടുപ്പ് കാലമാണല്ലോ.. ജനങ്ങൾ എന്നൊരു വിഭാഗം ഇന്നാട്ടിൽ ഉണ്ടെന്നു നിങ്ങൾ രാഷ്ട്രീയക്കാർക്ക് ഓർമ്മ വരുന്ന സമയം കാലാകാലങ്ങളായി നിങ്ങളുടെ മുന്നിൽ വെച്ച് പഴകി ദ്രവിച്ച ആ ആവശ്യം വീണ്ടും ഞങ്ങൾ മുന്നോട്ടു വെക്കുന്നു. 'പണ്ടാരപ്പറമ്പിലെ കളിക്കളം'.  ഇത്രയും കാലം നിങ്ങൾ അവഗണിച്ചു, ഞങ്ങൾ കാത്തിരുന്നു.. ഇത്തവണ ഞങ്ങൾ പറയുന്നു.. ഞങ്ങളുടെ ആവശ്യം നിറവേറ്റുന്നവർക്കേ ഞങ്ങളുടെ  പിന്തുണ ഉണ്ടാകുകയുള്ളു.. ആദർശം അല്ല, ആവശ്യമാണ് മുഖ്യം. "ഞങ്ങളല്ല.. അവരാണ്..." "ഉറപ്പായും ശരിയാക്കാം" എന്ന സ്ഥിരം പുന്നാര വർത്തമാനം കൊണ്ട് പണ്ടാരപ്പറമ്പിലെ യുവജങ്ങളുടെ അടുത്തേക്ക് വരേണ്ടതില്ല.. ഞങ്ങൾക്കറിയണം... ആർക്കാണ് ഞങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കാനാകുന്നതെന്ന്.. അപ്പോൾ ഞങ്ങളും ഞങ്ങളുടെ നയം വ്യക്തമാക്കാം. 

എന്ന്, 
പണ്ടാരപ്പറമ്പിലെ യുവജന കൂട്ടായ്മ 
റെയിൻബോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌



കെപിൽ; എഫ് സി കേരളക്കും ഗോകുലത്തിനും വിജയം


കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ എഫ് സി കേരളക്കും ഗോകുലം കേരള എഫ്സിക്കും വിജയം. എഫ് സി കേരള ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷൂട്ടേഴ്സ് പടന്നയെ കീഴടക്കിയത്. ഹാരി മോറിസിന്റെ ഇരട്ടഗോളുകളാണ് ഷൂട്ടേഴ്സ് പടന്നക്ക് ലീഗിലെ ആദ്യ തോൽവി സമ്മാനിച്ചത്.വിഷ്ണുവാണ് പടന്നയുടെ ആശ്വാസഗോൾ നേടിയത്

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സി പുതുമുഖങ്ങളായ കോവളം എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി.  80ആം  യുവതാരം ക്രിസ്റ്റ്യൻ സമ്പയാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്.

ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ 12 പോയിന്റുമായി ഗോകുലം കേരള എഫ്സിയാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി എഫ് സി കേരളയും ഷൂട്ടേഴ്സ് പടന്നയുമാണ് തൊട്ടു പിറകിൽ.

Tuesday, March 19, 2019

രാഹുൽ കെ പി ബ്ലാസ്റ്റേഴ്സിലേക്ക്




U17 ലോകകപ്പിലെ ഏക മലയാളി താരവും ഇന്ത്യൻ ആരോസിന്റെ കുന്തമുനയുമായ രാഹുൽ കെപി ബ്ലാസ്റ്റേഴ്സിലേക്ക്  ചേക്കേറുന്നതായി റിപോർട്ടുകൾ.. ഐ എസ് എൽ, സൂപ്പർ കപ്പ് മത്സരങ്ങളിൽ ഈ സീസണിൽ ദയനീയ പ്രകടനം കാഴ്ച വെച്ച ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസൺ ലക്ഷ്യം വെച്ചാണ് ഇന്ത്യൻ യുവതലമുറയിലെ ഏറ്റവും വിലപിടിച്ച താരത്തെ തന്നെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.പല്ലു കൊഴിഞ്ഞ സിംഹങ്ങളേക്കാൾ കാടിളക്കി വേട്ടയാടാൻ കഴിവുള്ള കടുവകളെയാണ് മലയാളികളുടെ പ്രിയപ്പെട്ട ടീം അടുത്ത സീസണിൽ ലക്ഷ്യം വെക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. തൃശൂർ സ്വദേശിയായ രാഹുൽ നിലവിൽ ഇന്ത്യൻ U23താരം കൂടിയാണ്. ക്യാമ്പിലെ സഹതാരങ്ങൾ ആയ സഹലും ധീരജും ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സിൽ ഉള്ള നിലക്ക് ശക്തമായ ഒരു യുവ നിറയെത്തന്നെ അടുത്ത സീസണിൽ കൊമ്പന്മാർ അണിനിരത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സൈനിങ്‌ നടക്കുകയാണെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ മികച്ച ഒരു സൈനിങ്‌ തന്നെയാകും ഇത് എന്ന് കരുതപ്പെടുന്നു. ധീരജ്, സഹൽ, റാകിപ്പ്, ജാക്സൺ,നൊങ്ദെമ്പ നെറോം..ഇപ്പോൾ രാഹുലും.. ബ്ലാസ്റ്റേഴ്‌സ് നിര കരുത്തുറ്റതും യുവത്വം നിറഞ്ഞതുമായ ഇന്ത്യൻ പോരാളികളെക്കൊണ്ട് നിറയുകയാണ്

Monday, March 18, 2019

കളിയെഴുത്തിന് ചില പൊടിക്കൈകൾ





കളിയെഴുത്തിന് ചില പൊടിക്കൈകൾ.. 
കേരളത്തിൽ ഫുട്ബോൾ ട്രോളന്മാർക്ക് യാതൊരു പഞ്ഞവുമില്ല.. എന്നാൽ ഒരു കളിയെ വിശകലനം ചെയ്യുന്നതിലോ റിപ്പോർട്ട്‌ ചെയ്യുന്നതിലോ ആരും  വലിയ താല്പര്യം കാണിക്കുന്നതായി കണ്ടിട്ടില്ല. എഴുത്തിനെ കുറിച്ച് അറിവില്ലാത്തതോ എങ്ങെനെ എഴുതണം എന്നറിയാത്തതോ ആണ് നിങ്ങളുടെ ബുദ്ധിമുട്ടെങ്കിൽ അതിന്  ഒരു പരിധി വരെ പരിഹാരം കാണാവുന്ന പൊടിക്കൈകൾ ഇതാ..

1.ഭാഷ : മലയാളഭാഷ നന്നായി കൈകാര്യം ചെയ്യാനറിയണം. അതിനായി മലയാള സാഹിത്യമൊ ഗ്രാമറോ  പഠിക്കണം എന്നില്ല. നമ്മൾ സാധാരണ സംസാരിക്കുന്ന സിമ്പിൾ മലയാളം തന്നെ ഉപയോഗിച്ച് എഴുതുക.പക്ഷെ സാധാരണ ട്രോളുകളിലൊക്കെ ഉപയോഗിക്കുന്ന മോശം പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. പരമാവധി മലയാളം ഉപയോഗിക്കുക.ഇനി നമ്മുടെ മനസ്സിൽ ഇംഗ്ലീഷ് വക്കാണ് വരുന്നത് എങ്കിൽ അതിന്റെ ലളിതമായ മലയാളം അർത്ഥമോ അല്ലെങ്കിൽ ആ ഇംഗ്ലീഷ് വാക്ക് തന്നെയോ ഉപയോഗിക്കാം. 
 
2.വായന : മലയാളം പത്രങ്ങൾ,മാസികകൾ, ഫേസ്ബുക്കിലും മറ്റും വരുന്ന സ്പോർട്സ് സംബന്ധമായ ലേഖനങ്ങൾ,അങ്ങിനെ എന്തും. നന്നായി വായിക്കുന്നവന് നനന്നായി ഭാഷ വഴങ്ങും.നന്നായി എഴുതാനും സാധിക്കും. ചില ഉപമകൾ, ശൈലികൾ എന്നിവ നമുക്ക് കിട്ടുന്നത് വായനയിലൂടെയാണ്.മാത്രമല്ല പ്രശസ്തരുടെ വാക്കുകൾ, ഉദ്ധരണികൾ (quotes) എന്നിവയൊക്കെ ലേഖനങ്ങളിൽ ഉൾപ്പെടുത്തി മനോഹരവുമാക്കാം. 

3.അറിവ് സമ്പാദിക്കൽ : നമ്മൾ എഴുതാൻ പോകുന്ന വിഷയം, അതിനെ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ എന്നിവയെ കുറിച്ച് നല്ല അറിവ് വേണം. ഉദാഹരണത്തിന് ഒരു ടീമിനെ കുറിച്ചെഴുതുമ്പോൾ കളിക്കാർ, കോച്ച്, മുൻകാല ചരിത്രം, പ്രകടനമികവ്, നേട്ടങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാം അറിയണം. ടീമിനെ കുറിച്ചുള്ള റിപോർട്ടുകൾ, വിക്കിപീഡിയ എന്നിവയൊക്കെ നമുക്ക് റഫറൻസിനായി ഉപയോഗിക്കാം. 

4. ഉള്ളടക്കം : നമ്മൾ എഴുതാൻ പോകുന്ന വിഷയം എന്തിനെകുറിച്ചാണ്, അതിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണം, എന്നൊക്കെ ഒരു രൂപരേഖ മനസ്സിൽ ആദ്യം ഉണ്ടാക്കിയാലെ നമ്മുടെ എഴുത്തിനു ഒരു ഒഴുക്കും വൃത്തിയും ഒക്കെ ഉണ്ടാവുകയുള്ളൂ. ഉദാഹരണത്തിന് ഒരു കളിക്കാരനെ കുറിച്ചുള്ള റിപ്പോർട്ട്‌ ആണ് ഉദ്ദേശമെങ്കിൽ അയാളുടെ ആദ്യകാലം മുതൽ ഇതുവരെ ഉള്ള കളി ജീവിതത്തിന്റെ ഒരു ചെറിയ സംഗ്രഹം,കളിച്ച ടീമുകൾ, അവിടുത്തെ  അയാളുടെ പ്രധാന പ്രകടനങ്ങൾ, നേടിയ പുരസ്‌കാരങ്ങൾ എന്നിങ്ങനെ മൊത്തത്തിൽ ഒരു റിപ്പോർട്ടിന്റെ ചെറിയ  രൂപം മനസ്സിൽ ഉണ്ടാവാണം. എന്നിട്ട് അതു നമ്മുടെ എഴുതിനനുസരിച്ച് വിശദീകരിച്ചു, നല്ല ശൈലിയോട് കൂടി എഴുതാം. 

5. ക്ഷമ,സമാധാനം  : ഒരു ലേഖനമോ മറ്റോ എഴുതുമ്പോൾ ക്ഷമയും സമാധാനവുമെല്ലാം  അത്യന്താപേക്ഷിതമാണ്. വാക്കുകൾ കിട്ടാതിരിക്കുക, എഴുത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുക എന്നിവയൊക്കെ ചെയ്യുമ്പോൾ അതിൽ അസ്വസ്ഥരാവരുത്. മനസ്സ് സ്വസ്ഥമാകുകയും നമ്മുടെ ചിന്തകൾ എഴുതുന്ന വിഷയത്തിൽ മാത്രം നിർത്തുകയും ചെയ്താൽ വളരെ നന്നായി എഴുതാൻ സാധിക്കും. തിരക്ക് പിടിച്ചു  ചെയ്താൽ ഒരു കാര്യവും അത്ര നന്നായെന്ന് വരില്ല.  
6.ആത്മവിശ്വാസം :
നമുക്ക് ഒരു വിഷയത്തെ കുറിച്ച് എഴുതാൻ സാധിക്കും എന്നും താൻ എഴുതുന്നത് തന്റെ അറിവിൽ സത്യസന്ധവുമാണ് എന്ന് നമുക്ക് വിശ്വാസം വേണം. എഴുതിയതിൽ തെറ്റോ അക്ഷരംപിശകോ ഉണ്ടെങ്കിൽ അതു തിരുത്താനായി രണ്ടുമൂന്നു പ്രാവശ്യം നന്നായി വായിച്ചു നോക്കുന്നത് നല്ലതാണ്. ഇനി നമ്മുടെ എഴുത്തുകളിൽ എന്തെങ്കിലും പിശകുകൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അതു സ്വീകരിക്കാനും തിരുത്തേണ്ടത് തിരുത്താനും ഉള്ള ആർജ്ജവം നമ്മൾ കാണിക്കാൻ മടിക്കരുത്. ഒരാളും എല്ലാം തികഞ്ഞവനല്ല. തെറ്റ് മനസ്സിലാക്കി തിരുത്തുമ്പോൾ നമ്മുടെ അറിവും കഴിവും കൂടുകയേ ഉള്ളൂ.  
7.തലക്കെട്ടും വാൽകഷ്ണവും :
എഴുതിയ ലേഖനത്തിന് മികച്ച ഒരു തലക്കെട്ട് നിർബന്ധമാണ്. എഴുതിയ വിഷയത്തെ സ്പർശിക്കുന്നതായിരിക്കണം തലക്കെട്ട്. അതുപോലെ എഴുതിയ വിഷയത്തെ സംബന്ധിക്കാത്ത എന്നാലും ആ ലേഖനത്തിൽ ഉൾപ്പെടുത്തേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അത് വാൽകഷ്ണം എന്ന രീതിയിൽ അവസാനം കൊടുക്കാവുന്നതാണ്.
നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടുമെന്നു തോന്നിയത് കൊണ്ടാണ് വത്യസ്തമായ ഈ വിഷയം പങ്കു വെച്ചത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, അനുകരണീയമെന്ന് തോന്നിയെങ്കിൽ ഫുട്ബോൾ സംബന്ധമായ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് നിങ്ങൾക്കും എഴുതാം. എഴുതിയ ലേഖനങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. മികച്ച ലേഖനങ്ങൾ സൗത്ത് സോക്കേഴ്സ് പേജിൽ പോസ്റ്റ്‌ ചെയ്യും. മാത്രമല്ല നിങ്ങൾക്ക് പ്രോത്സാഹനമായി ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും. 

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Sunday, March 17, 2019

കലാശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം





ഐ എസ് എൽ അഞ്ചാം സീസണിലെ കിരീടാവകാശി ആരാണെന്നു തീരുമാനിക്കുന്ന ഗ്രാൻഡ് ഫിനാലെ കിക്ക് ഓഫിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.. കളത്തിലും കടലാസിലും ശക്തരായ ഇരു ടീമുകളിൽ വിജയി ആരെന്നു പ്രവചിക്കുക അത്ര എളുപ്പമാകില്ല. ഛേത്രിയും മിക്കുവും ഉദാന്തയും അണി നിരക്കുന്ന ബാംഗ്ലൂർ എഫ് സിയേ തടുക്കാൻ നവാസോ നവീനോ ആര് വേണം പോസ്റ്റിൽ എന്ന് ഗോവൻ ക്യാമ്പിൽ ചിന്തകൾ ഉയരുമ്പോൾ കോറോ എന്ന ചാട്ടുളിയെ ഗുൽപ്രീത് സന്ധു എങ്ങിനെ പ്രതിരോധിക്കും എന്നതാണ് ബാംഗ്ലൂർ കൂടാരത്തിലെ ആശങ്ക. എന്തുതന്നെയായാലും കലാശകൊട്ടു വൻ ആവേശത്തോടെയാണ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്. മുൻപ് കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ടപ്പെട്ട കിരീടം എങ്ങനെയും  നേടണം  എന്നവാശിയിൽ  ഇരുകൂട്ടരും പടക്കിറങ്ങുമ്പോൾ മുംബൈ ഫുട്ബോൾ അരീനയിലെ പുൽനാമ്പുകൾക്ക് പോലും തീ പിടിക്കും..

Friday, March 15, 2019

ഇന്ത്യൻ യുവപ്രതിഭകൾ അണിനിരന്ന ഇന്ത്യൻ ആരോസ് ഐ എസ് എൽ പകിട്ടുമായി വന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ തുരത്തിയോടിച്ചു.





ഇന്ത്യൻ യുവപ്രതിഭകൾ അണിനിരന്ന ഇന്ത്യൻ ആരോസ് ഐ എസ് എൽ പകിട്ടുമായി വന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ തുരത്തിയോടിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ ആരോസ് ബ്ലാസ്റ്റാക്കിയത്.. ആരോസ് നായകൻ അമർജിത്ത് കിയാം ആണ് രണ്ടു ഗോളുകളും നേടിയത്. ബാറിന് കീഴിൽ തകർത്തു കളിച്ച ആരോസിന്റെ 'ഗില്ലി'
 സുഖൻ ഗിൽ മാൻ ഓഫ് ദ മാച്ച് ആയി..മത്സരത്തിൽ രണ്ടു ചുവപ്പ് കാർഡുകളും റഫറി പുറത്തെടുത്തു.. ബ്ലാസ്റ്റേഴ്‌സിന്റെ അനസും ആരോസിന്റെ ജിതേന്ദ്രയുമാണ്  മാച്ചിംഗ് ഓർഡർ വാങ്ങി പുറത്തു പോയത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ ഇന്ന്; ആവേശം പോരാട്ടങ്ങൾക്കായി ഫുട്ബോൾ ലോകം


ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ ഇന്ന് വൈകിട്ട് 4.30 ന് സ്വിറ്റ്സർലൻഡിൽ വെച്ച് നടക്കും. പോർട്ടോ, മാഞ്ചസ്റ്റർ യുണൈറ്റഡ്, അയാക്സ്, ടോട്ടൻഹാം ഹോട്സ്പർ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, യുവന്റസ്, ബാഴ്സലോണയ എന്നീ ടീമുകളാണ് അവസാന എട്ടിൽ ഇടം നേടിയത്.  2008-09 സീസണിന് ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും നാല് ടീമുകൾ ക്വാർട്ടറിൽ ഇടം കണ്ടെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ക്വാർട്ടർ ഫൈനലിനുണ്ട്. ഏത് ടീമുകൾക്കും ഏത് ടീമിനെയും ക്വാർട്ടറിൽ ലഭിക്കാം. അതുകൊണ്ട് ക്വാർട്ടറിൽ വാശിയേറിയ പോരാട്ടങ്ങളാകും ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത്.

സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്സും ആരോസും


ടീമുകളുടെ പിന്മാറ്റ ആശങ്കൾക്കിടയിൽ സൂപ്പർകപ്പിന് ഇന്ന് തുടക്കം.ഒഡിഷ തലസ്ഥാനമായ ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.കേരള ബ്ലാസ്റ്റേഴ്സ് - ഇന്ത്യൻ ആരോസ് പോരാട്ടത്തോട് കൂടിയാണ്  യോഗ്യത മത്സരങ്ങൾക്ക് തുടക്കം.ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ കൗമാരങ്ങളെ നേരിടുമ്പോൾ തീപാറും അങ്കത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.ഇന്ന് രാത്രി 8.30 നാണ് മത്സരം.

തിരിച്ചുവരവിന്റെ രാവിൽ ആഴ്‌സനലും


തിരിച്ചുവരവുകളുടെ രാവുകൾക്ക് ഏറെ സാക്ഷ്യംവഹിക്കുന്ന യൂറോപ്യൻ പോരാട്ടങ്ങളിൽ മറ്റൊരു ഏട് കൂടി.യൂറോപ്പ ലീഗിൽ ആദ്യപാദം തോറ്റ ആഴ്സനലിന് എമിറേറ്റ്‌സിലെ രണ്ടാംപാദത്തിൽ തിരിച്ചുവരവ്. എതിരില്ലാത്ത മൂന്നു ഗോളിന് റീൻസിനെ ആണ് പരാജയപ്പെടുത്തിയത്.ഒബ്ബാമേയങ് ഇരട്ട ഗോൾ നേടി. മൊത്തസ്കോർ 4-3 നാണ് ക്വാർട്ടർ പ്രേവശം നേടിയത്. മറ്റൊരു മല്സരത്തിൽ ജിറൂഡിന്റെ ഹാട്രിക്ക് മികവിൽ  ചെൽസി ഡൈനാമോ കീവിനെ മറികടന്ന് ക്വാർട്ടറിലെത്തി.

Wednesday, March 13, 2019

ഐ ലീഗിന് ലോങ്ങ്‌ വിസിൽ മുഴങ്ങുമ്പോൾ..




ഈ സീസണോടെ ഐ ലീഗ് ഇന്ത്യൻ ഫുട്ബോൾ ലോകത്തു നിന്നും വിട പറയും എന്നാണ് ലഭ്യമാകുന്ന വിവരം. അടുത്ത സീസൺ മുതൽ ഐ ലീഗ് ടീമുകളും ഐ എസ് എൽ ടീമുകളും ഉൾപ്പെട്ട ഒറ്റ ലീഗാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വെക്കുന്നത്. പേര് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന് തന്നെയാകും. ഇത് യഥാർത്ഥമായാൽ ഐ ലീഗിലെ അവസാന ചാമ്പ്യൻമാരാകും ചെന്നൈ സിറ്റി എഫ് സി. പന്ത്രണ്ട് വർഷം മുൻപ് ഇന്ത്യൻ ഫുട്ബോൾ ലോകത്തു അവതരിച്ച ഐ ലീഗിലേക്ക് ഒരെത്തിനോട്ടം. 

1996 ൽ ആരംഭിച്ച ദേശീയ ഫുട്ബോൾ ലീഗ് ആണ് അടിമുടി മാറ്റങ്ങളോടെ 2007 ൽ  ഐ ലീഗ് എന്ന പേരിൽ പിറവിയെടുത്തത്. ഒഎൻ ജിസി സ്പോൺസർമാരായ പ്രഥമ ഐ ലീഗിൽ കേരളത്തിൽ നിന്നുള്ള വിവ കേരളയടക്കം പത്തു ടീമുകളാണ് അണിനിരന്നത്. ഗോവയിൽ നിന്നുള്ള ഡെംപോയും സാൽഗോക്കറും തമ്മിലുള്ള പ്രഥമ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയ ഡെംപോ തന്നെ പ്രഥമ ചാമ്പ്യന്മാരുമായി. ആ സീസണിൽ ഏറ്റവും അവസാന സ്ഥാനക്കാരായ വിവ കേരളയും സാൽഗോക്കറും സെക്കന്റ്‌ ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. തൊട്ടടുത്ത സീസണിൽ പന്ത്രണ്ട് ടീമുകളായി എണ്ണം കൂടിയപ്പോൾ മുംബൈ, ചിരാഗ്, മുഹമ്മദെൻസ്, വാസ്കോ എന്നിവർ ഐ ലീഗിൽ എത്തി. 2009ൽ വീണ്ടും 14 ടീമുകളായി വികസിപ്പിച്ചപ്പോൾ വിവക്കും സാൽഗോക്കറിനും ഒപ്പം ഷില്ലോങ്ങും പുണെയും ഐ ലീഗിൽ എത്തി. 

ഡെംപോ,ചർച്ചിൽ, സാൽഗോക്കർ, ബംഗളുരു, മോഹൻബഗാൻ, ഐസ്വാൾ, മിനർവ, ചെന്നൈ സിറ്റി എന്നിവരൊക്കെ ഐ ലീഗിന്റെ സിംഹാസനം അലങ്കരിച്ചവരാണ്. 

ഫുട്ബോൾ അസോസിയേഷനും ക്ലബുകളും പലപ്പോളും പല കാര്യങ്ങൾക്കും ഉരസിയിരുന്നു. ക്ലബുകൾ നടത്തിക്കൊണ്ട് പോകാനുള്ള ചിലവുകൾ പലപ്പോഴും ക്രമാതീതമായി വർധിച്ചപ്പോൾ പല പ്രതാപികളായ ക്ലബുകളും കളിയവസാനിപ്പിച്ചു. അതുപോലെ തന്നെ ഫെഡറേഷൻ ഇന്ത്യൻ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായി ആരോസ് എന്നൊരു  ഡെവലപമെന്റൽ ടീമും ഐ ലീഗിലേക്ക് കൂട്ടിചേർത്തു. അങ്ങനെ ഐ ലീഗിലേക്ക്  ഒരുപാട് ടീമുകൾ വന്നും പോയുമിരുന്നു. അതിനിടക്ക് 2014ൽ സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുടബോളിൽ വിപ്ലവം രചിക്കാനെത്തി. ഒരുപാട് അനുകൂല ഘടകങ്ങൾ ഐഎസ്എല്ലിന്  ഉണ്ടായിരുന്നു. താരത്തിളക്കവും പണക്കൊഴുപ്പും മാർക്കറ്റിങ്ങും  ബ്രോഡ്കാസ്റ്റിങ്ങും എന്ന് വേണ്ട എല്ലായിടത്തും ഐ എസ് എൽ ഐ ലീഗിനെ പിന്തള്ളിക്കൊണ്ടിരുന്നു. അതോടെ ഐ ലീഗിനെ ഫെഡറേഷൻ അവഗണിക്കുകയാണെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി. ബ്രോഡ്കാസ്റ്റിംഗിലെ ഇരട്ടത്താപ്പും നട്ടുച്ചക്ക് മത്സരം ക്രമീകരിച്ചതും എല്ലാം തന്നെ ഐ ലീഗിനെതിരെയുള്ള ചിറ്റമ്മ നയത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു രാജ്യത്ത് ഒരു പ്രാഥമിക ലീഗ് മതി എന്ന എ എഫ് സി യുടെ കർശന നിർദ്ദേശം വന്നതോടെ പന്ത്രണ്ട് വർഷത്തെ ഐ ലീഗിന്റെ  പ്രയാണത്തിന് അവസാനമാവുകയാണ്. 

ഐ എസ് എല്ലിന്റെ തിളക്കം കുറച്ചു കുറഞ്ഞതും ഐ ലീഗിൽ നല്ല നിലവാരമുള്ള മത്സരങ്ങൾ നടക്കുന്നതും ആരാധകരെ ആകര്ഷിക്കുന്നുണ്ടെങ്കിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യാതെ സ്റ്റാർ സ്പോർട്സ് ഐ ലീഗിനെ അപമാനിക്കുകയായിരുന്നു. രഞ്ജിത്ത് ബജാജ് പോലെയുള്ള ടീമുടമകൾ പരസ്യമായിതന്നെ ഫെഡറേഷനും സ്റ്റാർ സ്പോർട്സിനുമെതിരെ രംഗത്ത് വരികയും ചെയ്തു. ഇപ്പോൾ സൂപ്പർ കപ്പിനെതിരെയും ഐ ലീഗ് ടീമുകൾ കലാപക്കൊടി ഉയർത്തുന്നുണ്ട്. 

എന്തൊക്കെയായാലും ഒരുപാട് മധുരമുള്ള കാഴ്ചകൾ നൽകിയ, ആവേശത്തിന്റെ അലകടൽ ഉയർത്തിയ, നിരവധി താരങ്ങളെ സമ്മാനിച്ച, ഈ സീസണിന്റെ അന്ത്യത്തിൽ ചെന്നൈ സിറ്റിയുടെ കിരീടധാരണത്തോടെ വിസ്മൃതിയിലായ ഐ ലീഗിന് സ്‌നേഹപൂർണമായ ഗുഡ്ബൈ.

Tuesday, March 12, 2019

ഐ എസ് ഫൈനൽ ബംഗളൂരുവും ഗോവയും തമ്മിൽ...


ഐ എസ് എൽ സെമി ഫൈനലിന് തിരശീല വീഴുമ്പോൾ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത് ബംഗളൂരു എഫ് സി യും എഫ് സി ഗോവയുമാണ്. ആദ്യ പാദത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾ മുംബൈ വലയിൽ നിക്ഷേപിച്ച ഗോവ 5:2 എന്ന ടോട്ടൽ സ്‌കോറിൽ ഫൈനലിൽ എത്തിയപ്പോൾ ആദ്യപാദത്തിൽ നോർത്തീസ്റ്റിനോട് തകർന്നടിഞ്ഞ ബംഗളുരു രണ്ടാം പാദത്തിൽ അവിശ്വസനീയമായ തിരിച്ചു വരവ് നടത്തിയാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. എ ടി കെ യും ചെന്നെയുമല്ലാത്ത ഒരു ടീം ഐ എസ് എൽ ട്രോഫി ഉയർത്തുന്നത് കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ.

Labels

Followers